Wednesday, December 21, 2011



 ഇവര്‍ മറവിയില്‍ മുങ്ങി പോകരുതേ
 നമ്മുടെ സ്മാരകങ്ങളും ഗ്രന്ഥശാലകളും അധികൃതരുടെ അവഗണനയുടെ പരകോടിയില്‍ എത്തിനില്‍ക്കുന്നു


നാണയവും ഗ്രന്ഥങ്ങളുമാണ് എക്കാലത്തും എവിടെയും നാഗരികതയുടെ അടയാളങ്ങള്‍- പോയകാല പ്രതാപചരിത്രങ്ങളുടെ അവശേഷിപ്പുകളാണവ. അവയുടെ ആവിഷ്ക്കര്‍ത്താക്കളായ ഭരണാധികാരികളും എഴുത്തുകാരും അതിലൂടെ കൊണ്ടാടപ്പെടും; അവയുടെ മൂല്യത്തിലൂടെ. ദൌര്‍ഭാഗ്യകരം; നമ്മുടെ രാജ്യത്തെമ്പാടും നാണയത്തിനും നാട്ടക്ഷരത്തിനും മൂല്യം കുറഞ്ഞു പോകുന്ന തരത്തില്‍ അവഗണനയാണ്. മറ്റു നാടുകളിലെ എഴുത്തു തമ്പുരാന്മാര്‍ ആരാധിക്കപ്പെടുമ്പോള്‍ നമ്മുടെ നാട് പ്രവൃത്തിയില്‍ എഴുത്തിനെയും എഴുത്തുകാരെയും അവഗണിക്കുന്നു. കൊച്ചു കേരളത്തിന്‍റെ ഇത്തിരി വെട്ടത്തില്‍ നിന്ന് ചില ചിത്രങ്ങള്‍-വിശ്വസാഹിത്യകാരന്മാരായി വളര്‍ന്നവര്‍ക്കും ജീവിതം അക്ഷരങ്ങള്‍ക്കുഴിഞ്ഞുവെച്ചവര്‍ക്കും “ഇതു താന്‍ ഗതി”!!

ജ്ഞാനപീഠ പുരസ്കാര ജേതാവായ കഥാകാരന്‍ തകഴി ശിവശങ്കരപ്പിളളയുടെ ജന്മശതാബ്ദിവര്‍ഷമാണ് 2012. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം പതിനഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്ന ഇക്കൊല്ലം ആ അക്ഷര പുരുഷന്‍റെ സ്മരണാര്‍ത്ഥം തകഴി സ്മൃതിയാത്ര എന്ന സാംസ്ക്കാരിക യാത്ര സംഘടിപ്പിച്ചു. തകഴിയില്‍ നിന്ന്, ഡിസംബര്‍ 2 മുതല്‍ 10 ദിവസം പുസ്തകോത്സവം നടക്കുന്ന കൊച്ചിയിലേക്ക്. നയിച്ചത് സാംസ്കാരിക നായകര്‍. ആ യാത്ര കടന്നുപോകുന്ന വഴിയിലെ എഴുത്തുകാരുടെ സ്മാരകങ്ങളില്‍ പ്രണാമ പ്രയാണമാകട്ടെയെന്നായി ചിന്ത. ആസൂത്രണം ചെയ്യുമ്പോള്‍ ആ ഹ്ലാദകരമായിരുന്നു, ആഘോഷമായിരുന്നു യാത്ര. പക്ഷേ, ആവിഷ്ക്കരണം പൂര്‍ത്തിയായപ്പോള്‍ ആശങ്കകളും ആത്മനൊമ്പരവുമേറെ. 15 സ്മാരകങ്ങളാണ് സന്ദര്‍ശിച്ചത്. എല്ലാറ്റിന്‍റെയും സ്ഥിതി പരിതാപകരം. ഒരുപക്ഷേ, കേരളത്തിലെമ്പാടും എഴുത്തുകാരുടെ സ്മാരകങ്ങളും അവരുടെ അക്ഷരക്കൂട്ടുകളുടെ സംരക്ഷണ കേന്ദ്രങ്ങളാകേണ്ട ഗ്രന്ഥശാലകളും ഈ സ്ഥിതിയിലായിരിക്കും. ഒരു നാടിന്‍റെ സാംസ്കാരികതയുടെ ജീര്‍ണിപ്പിന്‍റെ കങ്കാളരൂപങ്ങള്‍ പോലെ- വിരലിലെണ്ണാവുന്നവയുണ്ടാകും വ്യത്യസ്തമായിയെന്നും പറയട്ടെ.

വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രമുഖ എഴുത്തുകാര്‍ അവിടത്തെ ‘എഴുത്തച്ഛന്മാ’രുടെ സ്മാരകാലയങ്ങളെക്കുറിച്ച് ആരാധനയോടെ യാത്രാവിവരണമെഴുതുമ്പോഴും അനുസ്മരിക്കുമ്പോഴും നമുക്കു പുളകംകൊളളും. പക്ഷേ, നമ്മുടെ സ്വന്തം എഴുത്തുകാരുടെ സ്മാരകങ്ങളോ? തകഴിയില്‍ ചെല്ലുമ്പോള്‍ തകഴി സ്മാരകത്തിനും മ്യൂസിയത്തിനും ഭരണസമിതിയില്ല. പുതിയ സര്‍ക്കാര്‍ വന്നിട്ട് സമിതി പുനഃസംഘടിപ്പിച്ചില്ല. സമിതിയില്ലാത്തതുകൊണ്ട് മ്യൂസിയം ചോര്‍ന്നൊലിക്കണമോ? ചുറ്റും മുട്ടോളം പൊക്കത്തില്‍ പുല്ലുവളര്‍ന്നു നില്‍ക്കണമോ? അറിയില്ല. സ്മൃതിയാത്ര ഉദ്ഘാടനം ചെയ്ത സാംസ്കാരിക വകുപ്പു മന്ത്രി കെ. സി. ജോസഫിന് കുറ്റബോധം. അതു പരസ്യമായി ഏറ്റുപറഞ്ഞു, പുതിയ സമിതി ഒരാഴ്ചയ്ക്കുളളില്‍ നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചു. ഈ റിപ്പോര്‍ട്ടെഴുതുമ്പോള്‍ പ്രസ്താവന വന്ന് 10 ദിവസം കഴിഞ്ഞു, സമിതി ആയിട്ടില്ല. തകഴിക്കടുത്ത് പ്രസിദ്ധമായ അമ്പലപ്പുഴ, ചെമ്പകശ്ശേരി രാജാവിന്‍റെ കൊട്ടാര ആസ്ഥാനം. ഇന്ന് അമ്പലപ്പുഴ അമ്പലത്തിലെ പാല്‍പായസം കൊണ്ടു മാത്രമാണ് കീര്‍ത്തി. ഇവിടത്തെ കളിത്തട്ടിലാണ് കുഞ്ചന്‍നമ്പ്യാര്‍ ജനകീയ കലാപ്രസ്ഥാനമായ തുളളല്‍ അരങ്ങേറ്റിയത്. ഇവിടെയാണ് മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി നാരായണീയം ഒഴികെയുളള കൃതികള്‍ രചിച്ചത്. പക്ഷേ, അതൊക്കെ പഴമക്കാരുടെ സ്മൃതിയില്‍ മാത്രം. കുഞ്ചന്‍നമ്പ്യാര്‍ സ്മാരകവും ഒഡിറ്റോറിയവും ജനക്കൂട്ടം- തുളളല്‍ കാണാന്‍ പോയപ്പോള്‍ ഒഴിഞ്ഞ ചാക്യാരുടെ സദസുപോലെ. അവിടെയും ഭരണസമിതി പുനഃസംഘടിപ്പിച്ചിട്ടില്ല. മിമിക്രി യും മോണോ ആക്ടും കോമഡിയും തല യറഞ്ഞാടുന്ന കേരളത്തില്‍ ഇതു തിരിച്ചറിയുക-ജനകീയനായ, കേരളത്തെ എക്കാലത്തേക്കും ചിരിച്ചു ചിന്തിക്കാന്‍ പഠിപ്പിച്ച നമ്പ്യാരുടെ പേരില്‍ സര്‍ക്കാര്‍ ഒരു അവാര്‍ഡു നല്‍കുന്നില്ല.

അമ്പലപ്പുഴയിലാണ് കേരളത്തിലെ സുശക്തമായ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്‍റെ ആദ്യത്തെ രജിസ്റ്റര്‍ ചെയ്ത ഗ്രന്ഥ ശാലയും വായനശാലയും- സാഹിത്യ പഞ്ചാനനന്‍ പി. കെ. നാരായണ പിളളയുടെ സ്മാരകാര്‍ത്ഥം. 1946ല്‍ തുടങ്ങിയ ലൈബ്രറി കെട്ടിടം അതേപോലെ. സൌകര്യങ്ങള്‍ തീരെയില്ല. പുസ്തകങ്ങള്‍ ജീര്‍ണ്ണിച്ചു തുടങ്ങി. ഗ്രന്ഥശാല പ്ലാറ്റിനം ജൂ ബിലിയാഘോഷവര്‍ഷത്തിലാണ്; 75 വര്‍ഷം നിലനിന്നതിന്‍റെ ക്ലേശം പ്രകടിപ്പിച്ചു കൊണ്ട്- സംഘാടകര്‍ ഒരു പുതിയ കെട്ടിടത്തിനുളള പദ്ധതി ആസൂത്രണം ചെയ്യുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ സര്‍വസ്വമായിരുന്ന പി. എന്‍.പണിക്കരുടെ സ്മൃതി മണ്ഡപത്തിലേക്കുളള യാത്രയില്‍ കുട്ടനാട്ടിലെ പുളിങ്കുന്നിലാണ് ഐ. സി. ചാക്കോയുടെ ഭവനം. ശാസ്ത്രവും സാഹിത്യവും പാണ്ഡിത്യവും ഒന്നിച്ച ഒരു മനീഷിയുടെ ഭവനം. അത്യപൂര്‍വ്വവും അതിവിശിഷ്ടവുമായ ഗ്രന്ഥശേഖരം കാത്തു സംരക്ഷിക്കുന്നത് ഐ.സി.യുടെ മകള്‍ 70 വയസെത്തിയെ ബേബി. അവസാന കാലത്ത് ഐ.സി. ആ മുറി ഉപയോഗിച്ചിരുന്ന അതേപടി സംരക്ഷിച്ചുനിര്‍ത്തിയിരിക്കുന്നു. വരും കാലം ഇതെല്ലാം എന്താകുമെന്ന ആശങ്ക ബേബി പ്രകടിപ്പിക്കുന്നു. ഒരുപക്ഷേ, വ്യവസ്ഥാപിതമായ സംരക്ഷണത്തിന് ആരും മുതിരാത്തതിനാലാവണം ഈ പുസ്തകപ്പുര ഇങ്ങനെ നിലനില്‍ക്കുന്നതെന്നും തോന്നി. ഐസിയുടെ ഭവനത്തില്‍ നിന്ന് അകലെയല്ലാതെ ‘സന്താനഗോപാലം’ ആട്ടക്കഥയെഴുതിയ മണ്ഡവപ്പളളി ഇട്ടിരാരിശ്ശിമേനോന്‍റെ ജന്മ സ്ഥലം. അനന്തര തലമുറ വീടും നാടും വിട്ടുപോയപ്പോള്‍ അവിടെ അവശേഷിപ്പുകള്‍ ഒന്നുമില്ലാതായി.

വായനയെ കൊന്നത് സിനിമയാണോ? എങ്കില്‍ മലയാള സിനിമയുടെ നിര്‍മ്മാണം നാട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന കുഞ്ചാക്കോയുടെ ഭവനവും ആ പഴയ മാതാ സിനിമാക്കൊട്ടകയും പുളിങ്കുന്നില്‍ ആളുകളെ ആകര്‍ഷിച്ചുനില്‍ക്കേണ്ടതല്ലെ.
 
അടുത്തകരയായ കാവാലം. ആ ഗ്രാമത്തില്‍ ജനിച്ച് കടലുകള്‍ക്ക് അക്കരെകളില്‍ നയതതന്ത്രജ്ഞനും അധ്യാപകനും വിസിയും ഭാഷാപ്രദേശരൂപീകരണത്തിലെ ആസൂത്രകരില്‍ ഒരാളും എഴുത്തുകാരനുമായ സര്‍ദാര്‍ കെ. എം പണിക്കരുടെ ജന്മദേശം. മലയാള കവിതയില്‍ ആധുനികതയുടെ അവതാരകനായിരുന്ന ഡോ. കെ. അയ്യപ്പപ്പണിക്കരുടെ ജീവിതാ ന്ത്യത്തിലാണ് അദ്ദേഹം കാവാലത്തുകാരനാണെന്ന് പുറംലോകവും നാട്ടുകാരും മിക്കവരും അറിഞ്ഞത്. സ്വന്തം ജന്മ നാട്ടില്‍ അന്ത്യവിശ്രമം വേണമെന്നായിരുന്നു വില്‍പത്രം. പക്ഷേ, സര്‍ദാറും അനന്തിരവനും വിശ്വപ്രസിദ്ധരാണെങ്കിലും ജന്മനാട്ടില്‍ ഒരു സ്മാരകമില്ല! സ്ഥലത്തെ വായനശാലക്ക് സര്‍ദാരിന്‍റെ പേരിട്ടു, പക്ഷേ, ആ പേര് ഗ്രന്ഥശാലാ സംഘത്തിന്‍റെ രജിസ്റ്ററില്‍ കയറിയിട്ടില്ല! അയ്യപ്പപ്പണിക്കര്‍ക്ക് സ്മാരകം പണിയാന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് തീരു മാനിച്ചിട്ടുണ്ട്!

ഇന്ന് ദീര്‍ഘകാല അവധിയെടുത്ത് ഗള്‍ഫില്‍ പോകുന്ന അധ്യാപകര്‍ക്കിടയില്‍ അപവാദമായിരുന്നു പി. എന്‍. പണിക്കര്‍. അദ്ദേഹം അവധിയെടുത്തത് സംസ്ഥാനത്തെ വായനശാലകള്‍ സംഘടിപ്പിക്കാനായിരുന്നു. കന്യാകുമാരി മുതല്‍ കാസര്‍കോട്ടു വരെ രണ്ടുവട്ടം കാല്‍നടയാത്ര ചെയ്ത് പുസ്തകത്തിനും വായനക്കും പുസ്തകപ്പുരക്കും സ്വയം സമര്‍ പ്പിച്ച ആ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനെ സ്മരിക്കാനുളള പി. എന്‍. പണിക്കര്‍ സനാതന ധര്‍മ്മ ഗ്രന്ഥശാല ജന്മനാടായ നീലംപേരൂരില്‍. ആരും സഹിക്കില്ല അതിന്‍റെ അവസ്ഥ കണ്ടാല്‍. അധികാരികളുടേയും സംസ്കാരകേര ളത്തിന്‍റെയും തന്നെ കൃതഘ്നതയുടെ കറുത്ത പാടുപോലെ.

കോട്ടയം ജില്ലയിലെ കോടിമതയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ഗ്രന്ഥ ശാല. തൊട്ടുപിന്നില്‍ കൊട്ടാരത്തില്‍ വീട്. അതിന്‍റെ സമീപം ഐതിഹ്യവും അത്ഭുതവും കൊണ്ട് ലക്ഷാവധി പേരെ വായനയുടെ ലോകത്തെത്തിച്ച അക്ഷരമാ ന്ത്രികന്‍റെ ആരാധനാ മൂര്‍ത്തിയായിരുന്ന പളളിപ്പുറത്തുകാവ് ദേവിയുടെ ക്ഷേത്രം. ക്ഷേത്രത്തിനു നാട്ടുകാരും വിശ്വാസിക ളും കൊടുക്കുന്ന പ്രാധാന്യം അക്ഷരക്ഷേത്രത്തിനു നല്‍കുന്നുണ്ടോ എന്നു ശങ്കിക്കണം. കൊട്ടാരം വീട്ടില്‍ അക്ഷരങ്ങളെ ആവാഹിച്ച അകത്തളം, വാളും ചിലമ്പും നാരായവും എഴുത്തോലയും മറ്റും ചേര്‍ന്ന് പഴമയുടെ മാന്ത്രിക നിഗൂഢാന്തരീക്ഷം തീര്‍ക്കുന്നു. പക്ഷേ, വേണ്ട സംരക്ഷണം കിട്ടാതെ അവ ജീര്‍ണിക്കുന്നു.
 
തകഴിയാത്ര ബഷീര്‍ ജന്മഗൃഹത്തിലെത്തിയപ്പോള്‍ തലയോലപ്പറമ്പിലെ ജനങ്ങള്‍ യാത്രയെ പ്രൌഢോജ്വലമായി വര വേറ്റു. പക്ഷേ, വൈക്കം മുഹമ്മദ് ബഷീറെന്ന വിശ്വവിഖ്യാതന്‍റെ സ്മാരകം ഇനിയും പണിതുയര്‍ന്നിട്ടില്ല; തുടങ്ങിയിട്ടു ണ്ട്. അവിടെ വീട്ടുമുറ്റത്ത് പുറംപോക്കില്‍ നടത്തിയ അനുസ്മരണ-സ്വീകരണ ചടങ്ങില്‍ വെയില്‍ കൊണ്ടിരുന്നവരില്‍ ബഷീറിന്‍റെ സോദരന്‍ അബൂബക്കറുമുണ്ടായിരുന്നു. വൈക്കം ടിവി പുരത്തെ കവി പാലാ നാരായണന്‍ നായരുടെ വസ തിയായിരുന്ന അടുത്ത കേന്ദ്രം - പാലായുടെ ജന്മശതാബ്ദി വര്‍ഷമാണു വരുന്നത്. കേരളത്തിന്‍റെ വളര്‍ച്ച അതിസൂക്ഷ്മമായി ഒരോ കവിതകളിലൂടെയും വരച്ചിട്ട കവിക്ക് സ്മാരകം എവിടെ? അതെക്കുറിച്ച് കൂടുതല്‍ എഴുതാതിരിക്കാനെന്ന വണ്ണം കവി മുമ്പേ പറഞ്ഞുവെച്ചിരിക്കുന്നു - “കോട്ടങ്ങളോരോന്നും പൊക്കിപ്പിടിച്ചു കൊണ്ടോട്ടവും ചാട്ടവും നന്നോ സഖാക്കളെ” എന്ന്. അടുത്തുതന്നെ വടക്കുംകൂര്‍ രാജരാജവര്‍മ്മയെന്ന സംസ്കൃതപണ്ഡിതന്‍റെ ഗൃഹം. അതിന്‍റെ ഭാവി ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു. സംസ്കൃത സാഹിത്യ ചരിത്രം മാത്രം മതി ആ സ്മരണ നിലനില്‍ക്കാന്‍, പക്ഷേ.....
 
സ്മൃതിയാത്ര ചേര്‍ത്തല വാരനാട്ടെ ഇരയിമ്മന്‍ തമ്പി സ്മാരകത്തില്‍.  പുരാവസ്തുവകുപ്പിന്‍റെ സംരക്ഷിത സ്മാരകം. എട്ടുകെട്ട് ഏറെക്കുറേസംരക്ഷിച്ചിരിക്കുന്നു. പക്ഷേ, അതു പുറംമോടി മാത്രം. സംരക്ഷണത്തിനു സര്‍ക്കാര്‍ അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിക്കാനാവുന്നില്ല. കെട്ടിടത്തിലുളള ബന്ധുക്കളുടെ അവകാശത്തര്‍ക്കം മൂലം. കേസ് കോടതിയില്‍... യാത്ര വയലാര്‍ രാമവര്‍മ്മയുടെ ജന്മഗേഹത്തിനു ചേര്‍ന്നുളള സ്മാരകത്തില്‍ എത്തുമ്പോള്‍ അതും ഒരു പണിതീരാത്ത വീട്. മലയാളിയുടെ നിത്യജീവിതത്തിന്‍റെ തന്നെ ഈണവും ഈരടിയുമായ വയലാറിന്‍റെ സ്മാരകം പൂര്‍ത്തിയാകാത്തതെ ന്തേ? ആ സ്മാരകം നിര്‍മ്മിക്കാന്‍ എന്താണ് ഇത്ര വൈകിയത്?

യാത്രയുടെ അവസാന പാദം- ചേര്‍ത്തല കടയ്ക്കരപ്പളളിയിലെ ഇട്ടി അച്യുതന്‍റെ ഭവനം. 17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആ വൈദ്യ-സംസ്കൃത പണ്ഡിതനെക്കുറിച്ചുളള ഓര്‍മകളും അദ്ദേഹം വളര്‍ത്തിയ ഔഷധ സസ്യങ്ങളും പച്ചപിടിച്ചു നില്‍ ക്കുന്നു. അവിടെ നൂറുകണക്കിനു പേര്‍ തടിച്ചുകൂടി, അവര്‍ക്ക് ഹോര്‍ത്തൂസ് ഇന്‍ ഡിക്കൂസ് മലബാറിക്കൂസിനെക്കുറിച്ചുളള ജഞാനം കുറവായിരുന്നുവെങ്കില്‍ കൂടി. അവടെ ഒരു വലിയ സ്മാരകം വരുമെന്ന പ്രതീക്ഷയിലാണു പക്ഷേ അവര്‍. അതിനുളള പദ്ധതികള്‍ സമര്‍പ്പിച്ചു കാത്തിരിക്കുന്നു. യാത്ര കവിതിലകന്‍ പണ്ഡിറ്റ് കെ.പി.കറുപ്പന്‍റെ സ്മാരകമായ ഇടക്കൊച്ചിയിലെ ഓഡിറ്റോറിയത്തിലെത്തി. ചെറിയൊരു സ്വീകരണം ഏറ്റുവാങ്ങി.
യാത്ര സമാപിച്ചത് എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിലായിരുന്നു. 141 വയസു തികയുന്ന അക്ഷരഖനി. അവ സ്ഥ അത്ര മെച്ചമാണെന്ന് ആരും പറയില്ല.

വായനശാലകളേയും ഗ്രന്ഥപ്പുരകളേയും ആളില്ലാത്തിടങ്ങളാക്കിയത് ഡിജിറ്റല്‍ ലോകമാണെന്നാണ് വയ്പ്.- സിനിമയും ടിവിയും കമ്പ്യൂട്ടറും മറ്റും മറ്റും. സിനിമാ വ്യവസായം സംരക്ഷിക്കാനും സിനിമാ തീയേറ്ററുകള്‍ ആധുനിക വല്‍ക്കരിക്കാനും 250 കോടിയും മറ്റു സൌജന്യങ്ങളുമായി സര്‍ക്കാര്‍ പിന്നാലെ നടക്കുന്നു. അതു വേണ്ടെന്ന് പിണങ്ങി സമരത്തിന്‍റെ വഴിയില്‍ തീയേറ്റര്‍ ഉടമകള്‍ പോകുന്നു.

നമ്മുടെ സാംസ്കാരിക സ്മാരകങ്ങളും ഗ്രന്ഥശാലകളും ഫണ്ടിന്‍റെയും ഇച്ഛാശക്തിയുടേയും അഭാവത്തില്‍ ചക്രശ്വാസം വലിക്കുന്നു. നാടിന്‍റെ സംസ്കാരാവസ്ഥയുടെ പ്രതിഫലനമായിത്തീരുന്നു ഈ നേര്‍ക്കാഴ്ചകള്‍. .....
  •  
തകഴി: തകഴി ശിവശങ്കരപ്പിളള (1912-1999) ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ആലപ്പുഴയില്‍ കുട്ടനാട്ടിലെ തകഴിയില്‍ ജനനം. 1984-ല്‍ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചു.

കുഞ്ചന്‍ നമ്പ്യാര്‍ : തുളളല്‍ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്. (1700) ജനനം ഒറ്റപ്പാലം കിളളിക്കുറിശ്ശി മംഗലത്ത്. അമ്പ ലപ്പുഴയില്‍ ചെമ്പകശ്ശേരി രാജാവിന്‍റെ കൊട്ടാരത്തില്‍ താമസിച്ചു. മലയാളത്തിന്‍റെ ജനകീയ കവി. 
സാഹിത്യ പഞ്ചാനനന്‍  പി.െക. നാരായണ പിളള:  സാഹിത്യ നിരൂപകന്‍, പണ്ഡിതന്‍ (1938 മ) മഹാരാജാസ് കോളേജില്‍ അധ്യാപകനായിരുന്നു. 1972ല്‍ നിയമസഭാംഗമായി. മലയാള സാഹിത്യ വിമര്‍ശനത്തിന് ആധുനിക ശൈലി നല്‍കി. 

ഐ. സി. ചാക്കോ : വൈയാകരണന്‍, ബഹുഭാഷാ പണ്ഡിതന്‍ (1875-1966) ആലപ്പുഴ കുട്ടനാട്ടില്‍ പുളിങ്കുന്നില്‍ ജനനം. 1956ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. തിരുവി താംകൂര്‍ സര്‍ക്കാരിന്‍റെ ജിയോളജിസ്റ്റായിരുന്നു. വ്യവസായ ഡയറക്ടറും.

സര്‍ദാര്‍ കെ. എം. പണിക്കര്‍: (1895-1963) ചരിത്രകാരന്‍, സാ ഹിത്യകാരന്‍, നയതന്ത്രജ്ഞന്‍. കുട്ടനാട്ടിലെ കാവാലത്ത് ജനിച്ചു. കേരളസാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്‍റ്. 

ഡോ. അയ്യപ്പപ്പണിക്കര്‍: (1930-2006) കാവാലത്ത് ജനനം. ഇംഗ്ലീഷ് അധ്യാപകന്‍. ആധുനിക കവിതയുടെ പ്രയോക്താവ്. വിവിധ വിദേശസര്‍വകലാശാലകളില്‍ അധ്യാപകനായ അന്താ രാഷ്ട്ര പ്രശസ്തന്‍.

പി. എന്‍. പണിക്കര്‍:
കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ സ്ഥാപകന്‍ (1909-95) കോട്ടയം ജില്ലയിലെ നീലംപേരൂരില്‍ ജനനം. അധ്യാപകനായിരുന്നു.1947ല്‍ അദ്ദേഹം സ്ഥാപിച്ച തിരു- കൊച്ചി ഗ്രന്ഥശാലാസംഘം 1957-ല്‍ ഗ്രന്ഥശാലാ സംഘമായത്. ഗ്രന്ഥാലോകം പത്രാധിപര്‍, കാന്‍ഫെഡ് സെക്രട്ടറി.

കൊട്ടാരത്തില്‍ ശങ്കുണ്ണി : കവി, വൈദ്യന്‍, വൈയാകരണന്‍, ഐതിഹ്യമാലയുടെ കര്‍ത്താവ് (1855-1937) ജനനം കോട്ടയ ത്തെ കോടിമതയില്‍. ശരിയായ പേര് വാസുദേവന്‍. 59 കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

വൈക്കം മുഹമ്മദ് ബഷീര്‍: (1908-1994) വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍ ജനിച്ചു. മലയാളത്തിന്‍റെ ഈ വിശ്വപ്രസിദ്ധ എഴുത്തുകാരന്‍ കോഴിക്കോട്ട് ബേപ്പൂരിലാക്കി സ്ഥിരതാമസം.പാലാ നാരായണന്‍ നായര്‍: (1911-2008) പ്രസിദ്ധ കവി, പട്ടാ ളക്കാരനും അധ്യാപകനുമായി. കേരള സര്‍വകലാശാലയുടെ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായി. കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറിയായിരുന്നു. 

വടക്കുംകൂര്‍ രാജരാജവര്‍മ്മ: (1891-1970) സംസ്കൃത പണ്ഡി തന്‍, സാഹിത്യകാരന്‍. വൈക്കത്ത് ജനിച്ചു. 30ല്‍ അധികം ഗ്രന്ഥങ്ങള്‍ രചിച്ചു. 

ഇരയിമ്മന്‍ തമ്പി: തിരുവിതാംകൂറിലെ ആസ്ഥാനകവിയായി രുന്നു 1815ല്‍. സാഹിത്യം സംഗീതം എന്നിവകളില്‍ നിപുണന്‍. 1783-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. ചേര്‍ത്തലയില്‍ നടു വിലെ കോവിലകത്താണ് പിതൃഭവനം. ആട്ടക്കഥകളും പ്രസി ദ്ധമായ ‘ഓമനത്തിങ്കള്‍ കിടാവോ’ എന്ന താരാട്ടുപാട്ടും ‘പ്രാണനാഥന്‍ എനിക്കു നല്‍കിയ...’ എന്ന ഗാനവും എഴുതി. 
വയലാര്‍ രാമവര്‍മ്മ: (1928-75) കവി. ഗാനരചയിതാവ്. ചലച്ചിത്ര ഗാനകാരന്‍. മലയാളത്തിന്‍റെ പ്രിയപ്പെട്ട കവി. ആലപ്പുഴ ചേര്‍ത്തലയ്ക്കടുത്ത് വയലാറില്‍ ജനനം.

ഇട്ടി അച്യുതന്‍: (17-ാം നൂറ്റാണ്ട്)
പ്രാചീന കേരളീയ ആയുര്‍ വേദ വൈദ്യനും പണ്ഡിതനും. ചേര്‍ത്തലയ്ക്കടുത്ത് കാക്കരപ്പ ളളിയില്‍ ജീവിച്ചു. ഇദ്ദേഹത്തിന്‍റെ കേരളാരാമം എന്ന ഓഷധ സസ്യങ്ങളെക്കുറിച്ചുളള വിശിഷ്ട ഗ്രന്ഥരചനയാണ് ഹെന്‍റിക് വാന്‍റീഡിന്‍റെ ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസ് എന്ന ബൃഹദ്ഗ്രന്ഥത്തിന്‍റെ രചനക്ക് പ്രേരകമായത്. 

എറണാകുളം പബ്ലിക് ലൈബ്രറി:  കൊച്ചി രാജ്യത്തെ ആദ്യ പബ്ലിക് ലൈബ്രറി. ഇപ്പോള്‍ 141 വയസ്. ഒന്നര ലക്ഷത്തിലധികം പുസ്തകങ്ങള്‍. റഫറന്‍സ് വിഭാഗത്തില്‍ മാത്രം 20,000-ല്‍ അധികം. 200-ല്‍ അധികം ആനുകാലികം. ഇംഗ്ലീഷ്, മലയാളം, തമിഴ്, സംസ്കൃതം, കൊങ്കണി, ഫ്രഞ്ച് ഭാഷാ പുസ്തകങ്ങള്‍ ഇവിടെ ലഭ്യം.

Konkani_language_Anandan N N_

അഭിമുഖം

'കൊങ്കണി അന്താരാഷ്ട്ര ഭാഷയാണ്'



കൊങ്കണി ഭാഷ സംസാരിക്കുന്ന വലിയൊരു ജനവിഭാഗം ഉണ്ടായിട്ടും പല കാരണങ്ങളാല്‍ ആ ഭാഷ പൊതുധാരയില്‍നിന്നു വേറിട്ടുനില്‍ക്കുകയാണ്. സ്വകീയ സാഹിത്യം കൊണ്ടും വിവര്‍ത്തന സമ്പത്തുകൊണ്ടും ഇന്ന് കൊങ്കണി സാഹിത്യ സമ്പന്നമാണ്. എന്നാല്‍ ലിപിയുടെ കാര്യത്തില്‍ കൊങ്കണിയുടെ സ്ഥാനം ഇനിയും സ്വന്തം മുദ്ര രേഖപ്പെടുത്തിയിട്ടില്ലെന്ന പോരായ്മ നിലനില്‍ക്കുന്നു. അഖില ഭാരത കൊങ്കണി പരിഷത്തിന്‍റെ അടുത്ത അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രൊഫ. ആനന്ദന്‍ എന്‍. എന്‍ ടിഎസ്ഐയോടു സംസാരിക്കുന്നു. മംഗലാപുരം ആസ്ഥാനമായ സെന്‍റര്‍ ഫോര്‍ കള്‍ചറല്‍ സ്റ്റഡീസ് ആന്‍റ് റിസര്‍ച്ചിന്‍റെ ചുമതല നോക്കുകയാണ് ഇദ്ദേഹം ഇപ്പോള്‍....

? ഒരു സമ്പൂര്‍ണ ഭാഷ എന്ന നിലയില്‍ കൊങ്കണിയുടെ ഇന്നത്തെ സ്ഥിതി എന്താണ്?
കൊങ്കണി സ്വതന്ത്ര സാഹിത്യഭാഷയാണെന്ന് വിശ്രുത ഭാഷാ ശാസ്ത്രജ്ഞന്മാര്‍ സാക്‌ഷ്യപ്പെടുത്തിയിട്ടുണ്ട്. സുമിത്രാ മംഗേശ് ഖത്രി സുനീതി കുമാര്‍ ചാറ്റര്‍ജി തുടങ്ങിയവര്‍ കൊങ്കണി ഭാഷയ്ക്കു സാഹിത്യ അക്കാഡമിയുടെ അംഗീകാരം കിട്ടുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു.

? കൊങ്കണി ഭാഷയുടെ പ്രധാന പ്രശ്നം അതിനു ലിപി ഇല്ല എന്നതാണല്ലോ?
ഒരു ഭാഷയുടെ ശരീരസ്ഥാനമാണ് ലിപിക്ക്; ആത്മാവിന്‍റേതല്ല. ലോകഭാഷയായ ഇംഗ്ലീഷ് എഴുതുന്നത് റോമന്‍ ലിപിയിലാണല്ലോ; മാത്രമല്ല, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, പോര്‍ത്തുഗീസ്, സ്പാനിഷ് തുടങ്ങി അനേകം യൂറോപ്യന്‍ ഭാഷകളും. അതുപോലെ കൊങ്കണി ദേവനാഗരി, മലയാളം, കന്നഡ, അറബി, റോമന്‍ ലിപികളില്‍ എഴുതിവരുന്നു; ഔദ്യോഗിക ലിപി ദേവനാഗരിയാണെങ്കിലും.

? വിവര്‍ത്തനം വഴി കൊങ്കണി ഭാഷ എത്രമാത്രം സമ്പന്നമായിട്ടുണ്ട്?

വിവര്‍ത്തനം ആധുനിക ലോകത്ത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രവൃത്തിയാണ്. ഇതിനു പണ്ടത്തേക്കാള്‍ പ്രാധാന്യം വന്നിട്ടുണ്ട്. മുമ്പ് രണ്ടാം കിടയായിരുന്ന വിവര്‍ത്തനം ഇന്ന് പുനഃസൃഷ്ടി, പ്രയുക്ത ഭാഷാശാസ്ത്രം (Applied Linguistics) എന്നീ നിലകളിലും കൂടുതല്‍ അംഗീകാരം നേടിക്കഴിഞ്ഞിട്ടുണ്ട്. എല്ലാഭാഷകളിലും. കൊങ്കണിയിലെ സാഹിത്യം വിവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ സമ്പുഷ്ടമാകണം. അതുപോലെ കൊങ്കണിയിലെ വിശിഷ്ട കൃതികള്‍ മറ്റു ഭാരതീയ/ഏഷ്യന്‍/ യൂറോപ്യന്‍/ലോക ഭാഷകളിലേക്ക് വിവര്‍ത്തിതമാകുകയും വേണം.

? കൊങ്കണിയുടെ വളര്‍ച്ചയില്‍ അധികൃതരുടെയും സമുദായത്തിന്‍റെയും പങ്ക് എത്രത്തോളമുണ്ട്?

ഭാഷ നിലനില്‍ക്കാന്‍ സമുദായം വേണം. (വ്യക്തികള്‍ ചേര്‍ന്നതാണല്ലോ സമൂഹം) സംഘടനകള്‍ക്കും ഒരുപരിധിവരെ ഭാഷയുടെ വളര്‍ച്ചയില്‍ പങ്കുവഹിക്കാനാകുമെന്നതു സമ്മതിക്കാം. എന്നാല്‍ സംഘടനകള്‍ക്കും സമുദായങ്ങള്‍ക്കും സാഹിത്യ സൃഷ്ടിയില്‍ കാര്യമായൊന്നും ചെയ്യാനാകില്ല. പുറമേ നിന്ന് പ്രോത്സാഹനം, സഹായ സഹകരണങ്ങള്‍ നല്‍കാനാകുമെന്നു മാത്രം.

? കൊങ്കണിയുടെ ഇന്നത്തെ സ്ഥിതി എന്താണ്?
കൊങ്കണി ഭാരതീയ ഭാഷയെന്നതുപോലെ അന്താരാഷ്ട്ര ഭാഷയുമാണ്; രാഷ്ട്രത്തിനു പുറത്ത് ഗള്‍ഫ് രാജ്യങ്ങളിലും, അമേരിക്കയിലും കൊങ്കണിഭാഷക്കാര്‍ ഗണ്യമായ സാന്നിദ്ധ്യമാണ്. മംഗലാപുരം കേന്ദ്രമായി വിശ്വകൊങ്കണി സാംസ്കാരിക പ്രതിഷ്ഠാനം (world Konkani Culture Centre) പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ കേരളം, കര്‍ണാടകം, ഗോവ, മഹാരാഷ്ട്രം, ഗുജറാത്ത് മുതലായ സംസ്ഥാനങ്ങളിലായി അനേകം (25-ല്‍ കുറയാതെ) സംഘടനകളും പ്രവര്‍ത്തിക്കുന്നു. വിവിധ സാഹിത്യ ശാഖകളില്‍ അനേകം പേര്‍ രചനകള്‍ നടത്തിവരുന്നു. വിവര്‍ത്തന രംഗത്തും സാഹിത്യ അക്കാഡമിയും നാഷണല്‍ ബുക് ട്രസ്റ്റും കൊങ്കണിയ്ക്കും സ്ഥാനം നല്‍കിയിട്ടുണ്ട്.

? ഈ ഭാഷാ പോഷണത്തിനു താങ്കളുടെ സംഭാവന എന്താണ്?
കേരളത്തില്‍ കൂടുതല്‍ പ്രസക്തമായ, താരതമ്യ ഭാഷാ ശാസ്ത്രം, താരതമ്യം സാഹിത്യം (വിവര്‍ത്തനം ഉള്‍പ്പെടെ) താരതമ്യ നാടോടി വിജ്ഞാനീയം (കേരള ഫോക്‌ലോര്‍ അക്കാഡമിയുമായി സഹകരിച്ച്) മുതലായ മേഖലകളില്‍ പ്രവര്‍ത്തനം ലക്‌ഷ്യമാക്കുന്നു. ഇതിനു പറ്റിയ പശ്ചാത്തലം ഉണ്ടാക്കാനുളള ശ്രമം തുടരുന്നു

Saturday, November 5, 2011






കുട്ടനാട്.. എന്റെ നാട്...കാവാലത്തു കൂടി കഴിഞ്ഞ ദിവസം ഒരു സന്ധ്യയ്കു പോയപ്പോള്‍ കണ്ടതാണിത്... ഇപ്പോളിപ്പോള്‍ എത്ര വേഗമാണെന്നോ ഇരുള്‍ പരക്കുന്നത്..... വെയില്‍ മങ്ങുന്നതിനു തൊട്ടു മുമ്പ് വീട്ടുമുറ്റത്തെ വൈപ്പിന്‍ പാടമാണു പച്ചച്ചു കാണുന്നത്... പിന്നെ കൃഷ്ണപുരം പ്രദേശം... അവസാന ചിത്രം ഞങ്ങള്‍ കുട്ടനാട്ടുകാരുടെ ആശങ്കയാണു.... പ്രകൃതിയുടെ ലൈറ്റണഞ്ഞാല്‍ പിന്നെ ആശ്രയിക്കേണ്ട വൈദ്യുതിയെ ഞങ്ങള്‍ക്കു പേടിയാണു.... ഉത്കണ്ഠയാണു....എപ്പോളാണവന്‍ കണ്ണടയ്ക്കുക എന്നറിയില്ല....

Wednesday, October 19, 2011

കാക്കനാടന്‍ ധ്യാനമുടക്കങ്ങളില്‍നിന്ന് നിത്യസമാധിയിലേക്ക്




റക്കം കെടുത്തിയ കഥകള്‍, അഗ്നിയില്‍ പഴുപ്പിച്ച സങ്കല്‍പ്പങ്ങള്‍, ആണത്തത്തിന്‍റെ കരുത്തുളള ഭാഷയും ആര്‍ജ്ജവമുളള വികാരങ്ങളും നിറച്ച അക്ഷരപ്പൊരുളുകള്‍- അതായിരുന്നു കാക്കനാടന്‍ രചിച്ച ലോകം. ജീവിതത്തിന്‍റെ നിത്യസമാധിയിലേക്കു പോകുമ്പോള്‍ ആ മനസില്‍ വിരിഞ്ഞ ‘ചുവര്‍ ചിത്രങ്ങള്‍’ എന്തെല്ലാമായിരുന്നിരിക്കണം? ജര്‍മ്മനി, ഡല്‍ഹി, കൊല്ലം, ചിന്നക്കട, കുഞ്ഞമ്മപ്പാലം...അതോ എഴുതാന്‍ ഏറെ മോഹിച്ച, ചരിത്രം ഇതിവൃത്തമായ ‘ക്ഷത്രിയന്‍’ എന്ന നോവലിലെ താന്‍ തന്നെയോ...? കാക്കനാടന്‍റെ നോവലുകളെ ഏറ്റവും പഠിച്ചു തിരിച്ചറിഞ്ഞ പ്രസിദ്ധ നിരൂപകന്‍ കെ.പി.അപ്പന്‍ വിശേഷിപ്പിച്ചതുപോലെ ‘പലപ്പോഴും ശിഥില സമാധിയില്‍’ ആയ ആ കഥാകാരന്‍ ജീവിതത്തിന്‍റെ നിത്യസമാധിയിലായി.

കഥയെ കാലംകൊണ്ടു തിരിച്ചപ്പോള്‍ കഥയെഴുത്തുകാരുടെ പ്രായം മറന്നുപോയിരുന്നു നമ്മള്‍. എം ടി വാസുദേവന്‍ നായര്‍, ടി.പത്മനാഭന്‍, മാധവിക്കുട്ടി എന്നി ആദ്യതലമുറയ്ക്കു ശേഷമാണ് എംടിയേക്കാള്‍ ഒരു വയസ് പ്രായം കൂടുതലുള്ള കാക്കനാടനെ കാലം തിരിച്ചവര്‍ പെടുത്തിയത്. ഇനം തിരിച്ചപ്പോഴും കാക്കനാടനെ പലരും വേണ്ട തരത്തില്‍ വിലയിരുത്തിയിരിക്കില്ല. ഒടുവില്‍ താന്‍ എഴുതാന്‍ തുടങ്ങിയ നോവലിന് ‘ക്ഷത്രിയന്‍’ എന്ന പേരുകൊടുത്തപ്പോള്‍ അതു തന്നെത്തന്നെ മറനീക്കി കാണിക്കാനുളള പുറപ്പാടായിരുന്നില്ലെ എന്നു വേണം ചിന്തിക്കാനെന്നു തോന്നുന്നു. മുമ്പു പറഞ്ഞപോലെ കാക്കനാടന്‍ എന്ന എഴുത്തുകാരന്‍റെ ക്ഷാത്രവീര്യത്തെക്കുറിച്ചും കണ്ടെത്തിയത് കെ. പി. അപ്പന്‍ മാത്രമായിരുന്നുവല്ലോ.
‘പലപ്പോഴും ശിഥില സമാധിയില്‍ ആയ ഈ എഴുത്തുകാരന്‍...’ എന്ന അപ്പന്‍റെ പ്രയോഗം കാക്കനാടന്‍ കഥകളുടെ മുദ്രയാണ്. എഴുത്തിനിടെ സമാധിയുടെ ലോകത്തുകയറും, പക്ഷേ പെട്ടെന്ന് അതില്‍നിന്നുണര്‍ന്നുപോകും. നിദ്രയും മയക്കവും സ്വപ്നവും യാഥാര്‍ത്ഥ്യവും ധ്യാനവും ഉണര്‍ച്ചയും മാറിമാറി ആ എഴുത്തുകാരനില്‍ ആവേശിച്ചിരുന്നു. ധ്യാനത്തിന്‍റെ തുടര്‍ച്ചയുണ്ടായിരുന്നെങ്കില്‍ കാക്കനാടന്‍ കൂടുതല്‍ വിശാലമായ എഴുത്തിന്‍റെ ലോകത്തെത്തിപ്പെട്ടേനെ എന്ന അപ്പന്‍റെ നിരീക്ഷണം ആരും ശരിവെച്ചു പോകും. (ഒരുപക്ഷേ അനുജനായിരുന്ന, ചിത്രകാരന്‍ കൂടിയായിരുന്ന രാജന്‍ കാക്കനാടന്‍റെ എഴുത്തില്‍ ഈ ധ്യാനലീനത കൂടുതല്‍ കാണാന്‍ കഴിയുമെന്ന് ഇടയ്ക്കിവിടെ നിരീക്ഷിച്ചുകൊളളട്ടെ-‘ഹിമവാന്‍റെ മുകള്‍ തട്ടില്‍’ എന്ന രാജന്‍റെ യാത്രാവിവരണ രചനയെ സാഹിത്യത്തിന്‍റെ ഏതു പ്രസ്ഥാനത്തില്‍ പെടുത്തുമെന്ന് അത്ഭുതപ്പെട്ടേക്കാം പലരും.)
‘ഉഷ്ണമേഖല’യിലൂടെ കാക്കനാടന്‍ വിമര്‍ശിച്ച കമ്മ്യൂണിസത്തിന്‍റെ തകര്‍ച്ച ഇന്നു പ്രവചനം പോലെ യാഥാര്‍ത്ഥ്യമായി. ഉണ്ഷ മേഖലയെഴുതിയ കാലത്ത് കമ്മ്യൂണിസ്റ്റുകള്‍ കാക്കനാടനെതിരേ വധഭീഷണികള്‍ പോലും മുഴക്കി. ഇന്നുപക്ഷേ ഒരു രണ്ടാം വായന നടത്തിയാല്‍ അന്ന് ക്ഷോഭിച്ചവര്‍ കാക്കനാടന് ഓശാന പാടിയേക്കും. ഉഷ്ണമേഖലയെക്കാള്‍ കാക്കനാടന്‍റെ എഴുത്തിന്‍റെ മുദ്ര കിടക്കുന്നത് ‘ഏഴാം മുദ്ര’യിലാണ്. ബൈബിളിന്‍റെ പശ്ചാത്തല സംഗീതം മുഴങ്ങുന്ന മുദ്ര മലയാള നോവല്‍ ചരിത്രത്തിലെ മായാത്ത അടയാളമാണ്. ‘ഒറോത’യെന്ന മലയോര ജീവിതകഥ പറഞ്ഞപ്പോള്‍ അനാവൃതമായ ജീവിതം പില്‍ക്കാലത്തു പലര്‍ക്കും മാതൃകയായ എഴുത്തായി. ഹൈന്ദവ ദര്‍ശനങ്ങള്‍, ബൈബിള്‍ ഭാഷ, ക്ഷാത്രശക്തിയുടെ ആത്മാവ് ഇവയെല്ലാം ചേര്‍ന്ന എഴുത്തിന്‍റെ വിചിത്ര ലോകമാണ് കാക്കനാടന്‍റേത്. ‘അജ്ഞതയുടെ താഴ്വര’ ‘ശ്രീചക്രം’ തുടങ്ങിയവ മലയാളം വേണ്ട രീതിയില്‍ വായിക്കപ്പെട്ടിട്ടുണ്ടോ എന്നു പോലും സംശയിക്കേണ്ടതുണ്ട്.
നോവല്‍ സാഹിത്യചരിത്രം എഴുതിയ കെ. എം. തരകന്‍റെ ഒരു നിരീക്ഷണമുണ്ട് കാക്കനാടനെക്കുറിച്ച്- മലയാളത്തില്‍ എക്കാലത്തും നോവല്‍ എഴുത്തുകാര്‍ക്കിടയില്‍ പൌരുഷ രചനയും സ്ത്രൈണ രചനയുമുണ്ടായിരുന്നു, അങ്ങനെ ഒരേ കാലത്തെഴുതിയ എം. മുകുന്ദന്‍റെ ലോകത്തു സ്ത്രൈണതയും കാക്കനാടന്‍ മേഖലകളില്‍ പൌരുഷവുമാണ് മുഴച്ചു നിന്നിരുന്നതെന്ന അര്‍ത്ഥത്തില്‍. അതെ, പൌരുഷ ചേതനയുടെ അംശം കാക്കനാടന്‍ സവിശേഷതയായിരുന്നു.
പക്ഷേ എഴുത്തിന്‍റെ ലോകത്തുനിന്നും ഏറെയൊന്നും സമ്പാദ്യം കാക്കനാടനുണ്ടായില്ല, നല്ല എഴുത്തുകാരനെന്ന പേരൊഴികെ. കൊല്ലത്ത് അച്ചാണി രവിയും നാട്ടുകാരും ചേര്‍ന്നു നിര്‍മ്മിച്ചുകൊടുത്ത വീട്ടിലാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ വെട്ടിത്തുറന്നു പറയുന്ന ശീലവും പറയുന്നതില്‍ ഉറച്ചു നില്‍ക്കുന്ന പിടിവാശിയും ഒരുപക്ഷേ വിട്ടുവീഴ്ചകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും യോജിക്കുന്നതായിരുന്നില്ലല്ലോ. “ഇതുവരെ എഴുതിയതൊന്നും എനിക്കു തിരുത്തിപ്പറയേണ്ടി വന്നിട്ടില്ല. കഴിഞ്ഞതിനെ ഒര്‍ത്ത് പശ്ചാത്തപിക്കേണ്ടി വന്നിട്ടില്ല. എല്ലാം വളരെ കണ്‍വിക്ഷനോടു കൂടിയാണ് എഴുതിയിട്ടുളളത്. ആരെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി എനിക്ക് എഴുതാന്‍ പറ്റില്ല..” കാക്കനാടന്‍ ഒരിക്കല്‍ പറഞ്ഞു.
ക്ഷത്രിയന്‍ പൂര്‍ത്തിയായിരുന്നെങ്കില്‍ ഒരു നാടിന്‍റെ കഥയായേനെ... ഒരുപക്ഷേ ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത കാക്കനാടനെ അതിലൂടെ മലയാളത്തിനു കിട്ടിയേനെ. സാഹിത്യത്തിന് ഒരു മാസ്റ്റര്‍ പീസും.

അത്ഭുതം തോന്നിയ ഒരു സംഭവം- കാക്കനാടനും എം ടിയും ജീവിതത്തില്‍ ആദ്യമായി ഒരുമിച്ചു കൂടിയത് 2008-ല്‍ കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലായിരുന്നു. അക്കൊല്ലം ബാലാമണിയമ്മ പുരസ്കാരം കാക്കനാടനായിരുന്നു. സമ്മാനിച്ചത് എം.ടിയും. ഏറെ വികാര ഭരിതനായ കാക്കനാടനും എംടിയും പരസ്പരം ആശ്ലേഷിച്ചു, ആശീര്‍വദിച്ചു.
അവസാന കാലത്ത്, തന്‍റെ ജീവിതത്തിന്‍റെ ആദ്യകാലത്ത് താന്‍ കണ്ട ജര്‍മ്മനിയില്‍പോലും മതിലുകള്‍ ഇല്ലാതായപ്പോള്‍ കാക്കനാടന്‍ കൊല്ലത്തെ ചെറിയ ലോകത്ത് ഏകാന്ത ധ്യാനത്തിലേക്കു ചുരുങ്ങുകയായിരുന്നുവോ. ആവണം, ആദ്യകാലത്തുണ്ടായ അസ്തിത്വത്തിന്‍റെ സന്ദേഹങ്ങളില്‍നിന്ന് സ്വത്വത്തിന്‍റെ തിരിച്ചറിയലിലേക്കുളള യാത്ര എത്തിയതവിടെയാണല്ലോ- അങ്ങനെയാകുമല്ലോ അദ്ദേഹം പറഞ്ഞത്,“ കേട്ടറിഞ്ഞ, വായിച്ചറിഞ്ഞ, കുടുംബ ചരിത്രം നല്‍കിയിട്ടുളള സൂചനകള്‍ അനുസരിച്ച് എന്‍റെ തായ്‌വേരിനെക്കുറിച്ച് എന്‍റെ മനസില്‍ പാറപോലെ ഉറച്ചു നില്‍ക്കുന്ന ചില സംഗതികളുണ്ട്. അവയുടെ അടിസ്ഥാനത്തില്‍ ഞാന്‍ ഒരു യാത്ര ആരംഭിക്കുകയാണ്. ഒരു മടക്കയാത, കാലത്തിലൂടെ, സാമൂഹ്യ വ്യവസ്ഥകളിലൂടെ, ദാര്‍ശനിക പ്രശ്നങ്ങളിലൂടെ, സ്വന്തം നാട്ടിലേക്കൊരു തീര്‍ത്ഥയാത്ര.”

Thursday, October 6, 2011

വാക്കമ്മയ്ക്ക്

വാക്കമ്മയ്ക്ക്
വാക്കിന്നു മധുരം ചേര്‍ക്കാന്‍
ചേര്‍ക്ക നീ നിന്‍ കടാക്ഷവും

പോക്കനര്‍ത്ഥങ്ങള്‍ നാക്കിന്മേല്‍

വാക്കിനമ്മേ സരസ്വതീ....


വഴിക്കു വാക്കുകള്‍ തമ്മില്‍

ഏറ്റുമുട്ടുന്നു നിത്യവും

അവര്‍ക്കു വഴികാണിക്കാന്‍

വാക്കിനമ്മേ തുണയ്ക്കുക...


അമ്പലക്കോണിലമ്മയ്ക്കു-

ള്ളാള്‍പൊക്കപ്രതിമയ്ക്കുമേല്‍

ആയുര്‍വേദപ്പരസ്യം ഹാ!

സാരസ്വത ഘൃതപ്പുകള്‍

അഷരം കൂട്ടി വായിച്ചാല്‍
പലതും തെറ്റുമെങ്കിലും
‘ഹരി‘ നാവില്‍ കുറിയ്ക്കാനായ്
കോണ്‍ ട്രാക്ടേറ്റാന്‍ ‘ജഗദ്ഗുരു”


ഉണ്ണിയെ മടിയില്‍ ചേര്‍ത്തു
തൊണ്ടപൊട്ടിച്ചു ചൊല്ലിപോല്‍

‘അരീ സ്രീ ഗണപതായേ”-ഛെ-
ചെക്കന്‍ പൂശീ മുഖത്തതാ.


പലര്‍ക്കും കഴിയാഞ്ഞോരാ

മഹാസാമൂഹ്യ വിപ്ലവം

നടത്തിയമിടുക്കന്‍ നീ

“നഗ്നരാജന്‍” നടുങ്ങിപോല്‍


മകന്‍ അക്ഷര നോവായി-

ട്ടച്ഛന്‍മടിയിരുന്നിതാ

‘അമ്മേ‘ വിളി മുഴക്കുന്നു
അമ്മ ഫോട്ടോ പിടിക്കലില്‍...


അങ്ങു മൂകാംബികാ ക്ഷേത്ര-

പ്പരപ്പില്‍ നിന്നു വാര്‍ത്തകള്‍

ഇങ്ങു കിട്ടുന്നു നമ്മുക്കീ

ഡിജിറ്റല്‍ വിപ്ലവം വഴി

അവള്‍ ചൊല്ലുന്നു വൃത്താന്തം

മംഗ്ലീഷ് ഭാഷയിലിങ്ങനെ

ഇന്നു “വിദ്ധ്യാരംബം നാം
ബാഷയെ കീപ്പു ചെയ്യണം“

വാക്കമ്മേ കാക്കുകെന്നമ്മേ

വാക്കിനെ കാക്കുവാന്‍ സദാ

പേക്കിനാവിങ്കലും ചേര്‍ക്കാ

തിരിക്കാന്‍ ചീത്ത വാക്കിനെ....

Friday, September 2, 2011

ഹരിയേട്ടന്‍ കൊച്ചിയില്‍ വന്നു......

ഇന്നലെ ഹരിയേട്ടന്‍ കൊച്ചിയില്‍ വന്നു... ഞാന്‍ തലേന്ന് കാലത്ത് ഒമ്പത് മണിക്ക് ജോലിയില്‍ കേറിയതാ ... ഇന്നലെ രാവിലെ ഒമ്പത് മണിക്കാണ് ഇറങ്ങിയത്... ഓണം.. വീക്കിലിയുടെ പണി തീരെണ്ടതുണ്ട്ടയിരുന്നു.. ഒന്നുറങ്ങാന്‍ കിടന്നപ്പോളാണ് ഹരിയേട്ടന്‍ വരുന്ന കാര്യം ഓര്‍മിച്ചത് .. കുളിച്ചു നേരെ ബസ് സ്ടാണ്ടിലേക്ക്. ..മഴ..അല്ലല്ല പെരുമഴ... ഉച്ചയ്ക്ക് ഒന്നര... ഞാന്‍ കാത്തു നിന്നു.... സമയം രണ്ടര ... ഒടുവില്‍ വിളി വന്നു ...ഞാന്‍ ഒരിടത്ത് ..ഹരിയേട്ടന്‍ മറ്റൊരിടത്ത് .... ഒടുവില്‍ ഞങ്ങള്‍ തമ്മില്‍ കണ്ടു... പാവം ഹരിയേട്ടന്‍ പെരുമഴയത്ത് നനഞ്ഞു കുളിച്ച് നില്‍ക്കുന്നു... തമ്മില്‍ കണ്ടപ്പോള്‍ എന്തൊരു പ്രകാശമാനമായ ചിരിയായിരുന്നു...നനഞ്ഞോ ഹരിയേട്ടാ...എന്ന് ഞാന്‍... ഇല്ലെടോ..തന്നെ കാണാന്‍ അല്ലെ കുറച്ചു നനയാം.. പിന്നെ ഒരു ചിരി...നനഞ്ഞ ചിരി... പാവം ആകെ കുളിച്ചിരിക്കുന്നു... രണ്ടുപേരും ഊണ് കഴിച്ചിട്ടില്ല... നേരെ അടുത്തുള്ള തമിഴന്റെ ഹോട്ടലിലേക്ക്..
ഊണ് തീര്‍ന്നു എന്ന് വെയിറ്റര്‍ .. സമയം മൂന്നു മണിയായി ...ചപ്പാത്തി കിട്ടി...
എന്തോക്കെയുന്ടെടോ വിശേഷങ്ങള്‍ ... പിന്നെ ചര്‍ച്ചകള്‍... അന്ന ഹസാരെ... അഴിമതി... കവിത.. ഫേസ് ബുക്ക്‌ .. ഓര്‍ക്കുട്ട്, സൌപര്‍ണിക , അക്ഷര ശ്ലോകം, ...അങ്ങനെ പല വിഷയങ്ങള്‍.. ഒന്നിനും സമയം തികയാത്ത അവസ്ഥ, ഡല്‍ഹി മെട്രോ... കൊച്ചി ഭാവി... സ്മാര്‍ട്ട് സിറ്റി, ഇടയ്ക് നാടകം കടന്നു വന്നു... മുമ്പൊരിക്കല്‍ ഹരിയേട്ടന്‍ ഡല്‍ഹിയില്‍നിന്ന് വിളിച്ചു സംസാരിച്ച ഒരു നാടക പ്രോജക്ടിന്റെ കാര്യം ഞാന്‍ ചോദിച്ചു.. അതിനെ കുറിച്ചു ചിലത് പറഞ്ഞു..
എനിക്കറിയാഞ്ഞ ഒരു സംഭവം പറഞ്ഞു .. മഹാ കവി കുട്ടമത്തിന്റെ ശ്രീയേശു വിജയം നാടകം ആക്കി കേരളം മുഴുവന്‍ കൊണ്ടാടാമെന്നു സബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതരുടെ നേതൃത്വത്തില്‍ ചിലര്‍ പറഞ്ഞു ... അന്ന് കേരളത്തില്‍ സംഗീത നാടകം എന്നാല്‍ വലിയ ഹരമായിരുന്ന കാലം... പക്ഷെ സഭ അനുവദിച്ചില്ല ... കാരണം യേശുവിന്റെ കഥ അങ്ങനെ പറഞ്ഞു നടക്കാനുള്ളതല്ല എന്നായിരുന്നു വാദം... കാലം പോയ പോക്കെ... ഇപ്പോള്‍ കഥകളിയാണ് ക്രിസ്ത്യാനിയുടെ പഥ്യം ഹഹഹാ എന്ന് ഹരിയെട്ടന്റെ ചിരി...
കൈ കഴുകി വന്നിരുന്നു പിന്നെയും ചില ചര്‍ച്ച... ഒടുവില്‍ ഇറങ്ങ്ങ്ങാമെടോ എന്ന് പറഞ്ഞ ഇറങ്ങി... അടുത്ത ബസ് പിടിക്കാന്‍ നീങ്ങി... ഞാന്‍ ട്രെയിന്‍ നിര്‍ദേശിച്ചു ...പിരിഞ്ഞു..
രാത്രിയില്‍ ഞാന്‍ ആലോചിച്ചു.. എനിക്കാ മനുഷ്യനെ നേരത്തെ അറിയില്ല നേരിട്ട് ..നെറ്റിലെ സൗഹൃദം ... അതിത്ര അഗാധമായിരുന്നോ ...എന്നെ കാണാന്‍ ഈ പെരു മഴയത്ത് ....എന്നെ കാത്ത് മഴ നനഞ്ഞു കുളിച്ചു കൊണ്ട് ... അതും തിരൂരില്‍നിന്നു എറണാകുളം വരെ....ഒരു പക്ഷെ മറ്റെന്തെങ്കിലും ആവസ്യത്ത്തിനു കൂടി ആണെങ്കിലും... പക്ഷെ
ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം കാര്യങ്ങള്‍ ഒന്നും സംസാരിച്ചില്ല... വീട്ടുകാര്യങ്ങള്‍ പറഞ്ഞില്ല... സ്വകാര്യ വ്യഥകളോ പര ദൂഷണമോ പറഞ്ഞില്ല.. കുറെ കാര്യങ്ങ്ങ്ങള്‍ പറഞ്ഞു.. ചിരിച്ചു...ഞങ്ങളുടേതായ പരിഹാരങ്ങള്‍ ചില സാമൂഹ്യ വിഷയങ്ങളില്‍ മുന്നോട്ടു വച്ചു... ഹോട്ടലിലെ ബില്‍ കൊടുക്കാന്‍ ഞങ്ങള്‍ തര്‍ക്കിച്ചില്ല...ഞാന്‍ ഓര്‍ക്കുന്നു ... ഞങ്ങള്‍ തമ്മില്‍ കണ്ടപ്പൊഴോ പിരിഞ്ഞപ്പോഴോ ഷേക്ക്‌ ഹാന്‍ഡ് നല്‍കിയില്ല... ഇങ്ങനെയും സൗഹൃദം ആകാം അല്ലെ... ഞാന്‍ സമാധാനിച്ചു .....

Wednesday, August 31, 2011

ഓണം വരട്ടെ, ഓണം വരുന്നു, ഓണം വന്നു.......


ഓണം വരട്ടെ, ഓണം വരുന്നു, ഓണം വന്നു.......

ഓണം വരട്ടെ, ഓണം വരുന്നു, ഓണം വന്നു- പിന്നെയും ഓണം വരട്ടെ എന്നു തുടങ്ങി എന്നാവര്‍ത്തിക്കുന്ന ഒരു ചക്രം പോലെയാണ് നമ്മുടെ ഏറ്റവും ഗൃഹാതുരത്വമുണ്ടാക്കുന്ന ഓണാഘോഷത്തിന്റെ കാര്യം. ഓണം കേരളീയരുടെ മാത്രമല്ല, മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ആഘോഷിക്കുന്ന ആഹ്ളാദത്തിന്റെ ഉത്സവമാണ്. പഴയ മാവേലിപ്പാട്ടിന്റെ ഈരടികളില്‍ പറയുന്നുണ്ടല്ലോ "....മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം....' എന്ന്. അതേ ആമോദത്തോടെ ഇക്കാലത്തും പുലരുന്ന ഒരു അവസ്ഥ. അതിനു ജാതിയും മതവും വര്‍ഗവും ചിന്തയും ഒന്നും അതിരിടാത്ത അവസ്ഥ. മലയാളി ആഗോളമായി ആഘോഷിക്കുന്ന, താലോലിക്കുന്ന കല്‍പ്പനയാണ് ഓണം എന്നുതന്നെ പറയണം.

ഓണം നമുക്കു മാവേലിയാണ്. വാമനനെന്ന ദൈവവാതാരത്തിനും മുകളില്‍ ദാനവാനും സത്യവാനും വാക്കു മാറ്റാത്തവനും സദ് യശസ്സുള്ളവനും ധര്‍മ്മ പരിപാലകനും നീതിമാനുമായ രാജാവിനെ, അസുര രാജാവിനെ പ്രതിഷ്ഠിച്ച് മാതൃകാ പുരുഷനാക്കി മാറ്റിയിരിക്കുന്നു നമ്മള്‍. അധികാരമേറിയാല്‍ ആരും മറന്നു പോകുന്ന ആദര്‍ശങ്ങളാണ് മാവേലിയുടെ ഗുണഗണങ്ങളില്‍ നാം പാടുന്നത്. കള്ളവും ചതിയും നുണയും പോലുമില്ലാത്ത കാലം. ചതിയും വഞ്ചനയും തീരെ ഇല്ലാത്ത ലോകം. എല്ലാവരും തുല്യരായി ആര്‍ക്കും പ്രത്യേക പരിഗണനയോ അവഗണനയോ ഇല്ലാത്ത ലോകം. ഒരുപക്ഷേ ആ പഴയ നാടന്‍ പാട്ടിന് ഇന്നത്തെ കടുത്ത മത വിശ്വാസങ്ങളുടെയും കനത്ത മതമില്ലായ്മയുടെ മാര്‍ക്സിസത്തിന്റെയും നേരായ ചേര്‍ച്ചയാണ് സമ്മാനിക്കാനാകുന്നത്. അങ്ങനെ മഹാബലിയെന്ന അസുര രാജാവ് ദാന ധര്‍മ്മം കൊണ്ടും നീതി ഭദ്രതകൊണ്ടും ന്യായഭരണം കൊണ്ടും ദേവലോകത്തെയും അമ്പരപ്പിച്ചതും ദേവേന്ദ്രന്‍ തന്റെ സ്ഥാനം നഷ്ടമാകുമെന്നു ഭയന്നതും അസൂയയും ഭയവും മൂത്തപ്പോള്‍ ദാനം തന്റെ മാത്രം മഹത്വമാണെന്ന അഹംഭാവം മഹാബലിയ്ക്കു വര്‍ദ്ധിച്ചപ്പോള്‍ അതു മാര്‍ഗമാക്കി വിഷ്ണുവിനെ വാമനാവതാരം എടുപ്പിച്ചതും മൂന്നടി ഭൂമി ചോദിച്ചതും ആദ്യ രണ്ടു ചുവടുകള്‍ കൊണ്ട് ആകാശവും പാതാളവും അളന്നതും മൂന്നാം ചുവടു പാതാളത്തിലേക്കു വെക്കവേ ബലിയുടെ അഹങ്കാരത്തെയും ശരീരത്തോടൊപ്പം കൊണ്ടു പോയതുമായ പുരാണ കഥയ്ക്കപ്പുറം മഹാബലിയെ ഒരു നാട്ടുരാജാവോ സ്വന്തം നിയോജക മണ്ഡലത്തിലെ സങ്കല്‍പ്പത്തിലുള്ള എംഎല്‍എയോ എംപിയോ ആയി അന്വാഖ്യാനം ചെയ്യാന്‍ മലയാളിയെ പ്രേരിപ്പിക്കുന്നത് അവന്റെ സങ്കല്‍പ്പത്തലും ഉള്ളിന്റെ ഉള്ളിലും ഊറിക്കിടക്കുന്ന ധര്‍മ ബോധവും നീതിചിന്തയും സമത്വ ഭാവനയുംതന്നെ ആയിരിക്കണം.

അതുകൊണ്ടുകൂടിയായിരിക്കണം മലയാളി ഓണത്തെ ഇങ്ങനെ സ്നേഹിക്കുന്നത്.

ഓണത്തിന്റെ വരവ് പണ്ടെല്ലാം പ്രകൃതി മുന്‍കൂട്ടി വിളിച്ചറിയിക്കുമായിരുന്നു, ഇന്നും അങ്ങനെതന്നെ. പക്ഷേ മാറിയ കാലാവസ്ഥയില്‍ കര്‍ക്കിടകത്തിന്റെ കറുത്ത മുഖം മാറുന്നില്ലെന്നതു സത്യമാണെങ്കിലും നിലാവിന്റെ വെണ്‍മയും നിറങ്ങളിലെ മഞ്ജിമയും പക്ഷികളുടെയ കൂജനവും ചെടികളുടെ ഹരിതാഭയും മറ്റും മറ്റും ഓണവരവ് അറിയിക്കുന്നു. ഇന്ന് പ്രകൃതിക്കു വന്ന മാറ്റം പോലെ മനുഷ്യ പ്രകൃതിക്കും മാറ്റമുണ്ടാവുമ്പോള്‍ ഓണവരവ് അറിയിക്കുന്നത് ഉപഭോക്താക്കളെ ആവേശം കൊള്ളിക്കുകയും ആകര്‍ഷിക്കുയും ചെ

യ്യുന്ന പരസ്യങ്ങളിലൂടെയാണെന്നു മാത്രം.

പക്ഷേ, എവിടെവെച്ചാണ് നമ്മുടെ മഹാബലി പൊന്നു തമ്പുരാന്‍ മലയാളി മനസില്‍ ഒരു കോമാളിയായി മാറിയത്. ചിരിക്കാന്‍, ചിരിപ്പിക്കാന്‍, ചിരിയുടെ സാഹചര്യങ്ങള്‍ ആസ്വദിക്കാന്‍ ലോകത്തു മലയാളിയെപ്പോലെ അഗ്രഗണ്യരല്ല മറ്റാരുമെന്നു തോന്നിപ്പോകും. നമ്മുടെ തോലനും കുഞ്ചന്‍ നമ്പ്യാരും വികെഎന്നും സഞ്ജയനും തുടങ്ങി എത്രയെത്ര എഴുത്തുകാര്‍. നമ്മുടെ നാടക-സിനിമാ വേദികള്‍ ഉള്‍പ്പെടെയുള്ള സ്റ്റേജു പരിപാടികളിലേക്കു നോക്കിയാല്‍ എത്രയെത്ര മഹാ•ാര്‍ (അവരെയെല്ലാം പേരെടുത്തു പറയാനാവാത്തത്ര എണമുണ്ട് എന്നതു നമുക്ക് അഭിമാനമാണ്). കഥാ പ്രസംഗവും മിമിക്രിയുമടക്കം ഏതെല്ലാം രംഗത്താണ് നമ്മള്‍ നമ്മുടെ നര്‍മ്മബോധ സമ്പത്തിന്റെ കലവറ തുറന്നുവെച്ചിരിക്കുന്നത്. ഇനിയും തുറക്കപ്പെടാത്തെ എത്രയെത്ര വേറേ. നമ്മുടെ ആ ചിരി പാരമ്പര്യത്തോടു കിടിപിടിക്കുന്ന ഒന്നും ഒരു ലോകത്തുമില്ലെന്ന് അഭിമാനത്തോടെ പറയാം. പക്ഷേ, ചിരിയുടെ, നര്‍മ്മത്തിന്റെ, ശുദ്ധ ഹാസ്യത്തിന്റെ നേര്‍വഴിയില്‍നിന്ന് എപ്പോഴോ തെന്നി വീണ നമ്മള്‍ നര്‍മ്മത്തിന്റെ ധര്‍മ്മം കളഞ്ഞപ്പോളാണ് മാവേലി മലയാളിക്കു കോമാളിയായത്. 'ഓണത്തപ്പാ കുടവയറാ, ഇന്നോ നാളെയോ തിരുവോണം, തിരുവോണക്കറി എന്തെല്ലാം ചേനത്തണ്ടും ചെറുപയറും...'' എന്ന ഒരു പഴംപാട്ടിനെ 'മാവേലിപ്പാട്ടി'നൊപ്പം പാടിപ്പാടി നാം മാവേലിയെ വാക്കില്‍നിന്നു വരയിലേക്കു മാറ്റിയപ്പോഴാകണം മാവേലി കോമാളിയായത്.

വയറുന്തി, കപ്പടാ മീശവെച്ച്, മേനിമുഴുവന്‍ സ്വര്‍ണം പൂശി, ഓലക്കുടയും പിടിച്ച് സ്വര്‍ണ പാദുകങ്ങളും വര്‍ണ്ണക്കിരീടവുമായി കുംഭയും തലോടി കട്ടിപ്പുരികത്തിനടിയിലെ ക്രൂരത മുറ്റിയ കണ്ണുകളുമായി നില്‍ക്കുന്ന മാവേലിയാണ് ഇന്ന് നമ്മുടെ മഹാബലി. രൂപവും ഭാവവുമാണ് പ്രവൃത്തി രൂപപ്പെടുത്തുന്നതെന്ന് പറയുമ്പോള്‍ പ്രവൃത്തികൊണ്ട് നമുക്ക് രൂപത്തെയും വിചിന്തനം ചെയ്യാം. അങ്ങനെയാണെങ്കില്‍ ദാനവാനായ, ധര്‍മിഷ്ടനായ, പ്രജാ തല്‍പരനായ, രാജ്യത്തെ സംരക്ഷിച്ചിരുന്ന ഒരു രാജാവിന് നമ്മുടെ പതിവു ചിത്രങ്ങളില്‍ കാണുന്ന ബാലേ വേഷം തീരെ യോജിക്കുന്നില്ല. ദേവ ദേവനായ, ദേവ ലോക രാജനായ, ഇന്ദ്രനേയും അമ്പരപ്പിക്കുന്ന കരുത്തും കായിക ബലവും സൌന്ദര്യവും സദസ്വഭാവവുമുള്ള മഹാബലിയുടെ രൂപം ഇന്നത്തെ കുടവയറന്റേതാവാനിടയില്ല.

ഇവിടെയാണ് കവടിയാര്‍ രാജകൊട്ടാരത്തിലെ ഇപ്പോഴത്തെ രാജാവ് തന്റെ ഭാവനയില്‍ കണ്ട മഹാബലിയുടെ ചിത്രത്തിന്റെ പ്രസക്തി. അതില്‍ (ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു) മഹാബലി നല്ലൊരു യോദ്ധാവാണ്. സുന്ദരനാണ്, മാന്യനാണ്. അസുരനാണെങ്കിലും ദേവ തുല്യനാണ്. ആരാധനയും ബഹുമാനവും തോന്നുന്ന വ്യക്തിത്വം സ്ഫുരിക്കുന്നയാളാണ്.

ഓണത്തിന്റെ പഴയകാല ചിത്രം നമ്മുടെ സങ്കല്‍പ്പത്തില്‍ നിന്നും മായുന്നു, കണ്‍മുന്നില്‍നിന്നെന്നപോലെ. കാലത്തെഴുന്നേറ്റു പൂവിറുക്കാന്‍ കൂട്ടരോടൊത്തു തൊടിയില്‍ പോകുന്നതും പൂക്കളം നിര്‍മിക്കുമ്പോള്‍ സമ്മാനത്തേക്കാള്‍ അഭിമാനം മാനമാക്കി അതു സുന്ദരമാക്കാന്‍ മത്സരിക്കുന്നതും ഊഞ്ഞാലാടി പുതിയ ആയവും ഉയരവും കുറിക്കുന്നതും പുതിയ ഓണക്കോടി അണിയുന്നതും തലപ്പന്തു കളിക്കുന്നതും കിളിത്തട്ടില്‍ ഓടുന്നതും പരിപ്പും പപ്പടവും പായസവും കൂട്ടി ഉണ്ണുന്നതും ശര്‍ക്കരവരട്ടി(പുരട്ടി) നുണഞ്ഞ് രസിക്കുന്നതും എല്ലാം പഴയ തലമുറയുടെ ഓര്‍മകളിലെ പറഞ്ഞു കേള്‍ക്കുന്ന വാക്യങ്ങള്‍ മാത്രമാകുന്നു ഇന്ന്. അന്യനാട്ടുകാര്‍ ഓണമാഘോഷിക്കാന്‍ നമ്മെ പഠിപ്പിക്കുന്ന ഉപഭോഗ സംസ്കാരം നമ്മുടെ മനോഹര സങ്കല്‍പ്പങ്ങളെയും ആചാരങ്ങളെയും ആഘോഷങ്ങളെയും ഡിജിറ്റലാക്കി മാറ്റിയിരിക്കുന്നു. അനുഭവിക്കുന്നതിനു പകരം അവതരിപ്പിക്കുന്നതു മാത്രം കണ്ട് നാം അനുശീലിച്ചു പോന്നിരിക്കുന്നു....ഓണം (ONAM) എവിടെ എത്തി..? ഓ! നാം (O NAM) എവിടെയെത്തി...??!!

എങ്കിലും നമുക്ക് ഓണപ്പാട്ടു വശമുണ്ട്. ഓണക്കാലം ഇന്നത്തേക്കാള്‍ മികച്ചതായ ഒരു പൂര്‍വകാലം നമുക്കുണ്ടായിരുന്നുവെന്ന് നമ്മെ ഓരോരുത്തരേയും ഓര്‍മ്മിപ്പിക്കുന്നു. പകല്‍ മുഴവന്‍ കാട്ടില്‍ ചുറ്റിത്തിരിഞ്ഞ് ഇഷ്ടാനുസരണം മേയുന്ന, കഴുത്തില്‍ കയറില്ലാത്ത പശു അന്തിക്ക് സ്വന്തം വീട്ടുതൊഴുത്തില്‍ മടങ്ങി എത്തുന്നതുപോലെ നാം സ്വന്തം സംസ്കാരത്തില്‍ തിരിച്ചെത്തുന്ന മുഹൂര്‍ത്തം കൂടിയാണ് ഓണക്കാലം.

ഓണം വരട്ടെ, ഓണം വരുന്നു, ഓണം വന്നു.......

ഇനി നമുക്ക് കാത്തിരിക്കാം, അടുത്ത ഓണം വരട്ടെ എന്ന്.....

_

കാവാലം ശശികുമാര്‍

Friday, August 5, 2011

ലക്ഷ്മണോപദേശം, ലക്ഷ്മണന്റെ ഉപദേശം, ഉദാരവല്‍കരണവും

ലക്ഷ്മണോപദേശം, ലക്ഷ്മണന്റെ ഉപദേശം, ഉദാരവല്‍കരണവും
രാമനോ അതോ ലക്ഷ്മണനോ കൂടുതല്‍ പ്രായോഗിക വാദി എന്ന ഒരു സംശയം കഴിഞ്ഞ ദിവസം രാമായണം വായിക്കുന്നതിനിടെ ഉണ്ടായി. എന്തുകൊണ്ട് ലക്ഷ്മണോപദേശം എന്നു പ്രസിദ്ധമാകേണ്ട അദ്ധ്യാത്മ രാമായണ ഭാഗം രാമന്റെ ഉപദേശം കൊണ്ട് മറഞ്ഞു? രാമന്‍ ലക്ഷ്മണനു നല്‍കിയ ഉപദേശം രാമോപദേശമായി അറിയപ്പെടുകയല്ലേ വേണ്ടത്. ലക്ഷ്മണന്‍ നല്‍കിയ ഉപദേശം എന്തുകൊണ്ട് വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയി? ലക്ഷ്മണന്‍ വില്ലും പിടിച്ചു നില്‍ക്കുന്ന ഒരു തടിമിടുക്കുള്ള അന്ധനായ ജ്യേഷ്ഠ ഭക്തന്‍ മാത്രമാണോ?
മാന്‍ഡ്രേക്കു കഥകളില്‍ ലോതറിനെ പോലെയേ ലക്ഷ്മണന്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളു. രാമന്‍ സര്‍വം തികഞ്ഞ ലക്ഷണ യുക്തനായ നായകന്‍ തന്നെ. രാമായണത്തിന്റെ ഉദ്ദേശ്യം തന്നെ അതാണല്ലോ. സീതയുടെ അയനം കൂടിയായിട്ടും രാമായണം രാമന്റെ അയനമായത് ആരാണു ഗുണവാനും വീര്യമാനുമായി ഈ ലോകത്തുള്ളയാള്‍ -'കോന്വോസ്മിന്‍ സംപ്രതം ലോകേ ഗുണവാന്‍ കശ്ച വീര്യവാന്‍? ' -എന്ന ചോദ്യത്തിനുത്തരമായതുകൊണ്ടാണെന്നതാണല്ലോ ന്യായം. പക്ഷേ ലക്ഷ്മണന്റെ കാര്യത്തില്‍ തടിയനായ മാന്‍ഡ്രേക്കിനെ ആപത്തുകളില്‍ രക്ഷിക്കുന്ന തടിയന്‍ ലോതറിന്റെ റോളല്ല അദ്ദേഹത്തിന്റേത്. അതു മനസിലാക്കണമെങ്കില്‍ ലക്ഷ്മണന്റെ ഉപദേശം കേള്‍ക്കണം.... ലക്ഷ്മണന്‍ നല്‍കിയ ഉപദേശം.
നമ്മുടെ കഥകളില്‍, തര്‍ക്കമുണ്ടാകാം, ഞാന്‍ സാധാരണ പറഞ്ഞു കേട്ടിട്ടുള്ള കഥകളില്‍, ലക്ഷ്മണന്‍ ജ്യേഷ്ഠന്റെ സംരക്ഷണത്തിനു സകല സൌഖ്യങ്ങളും, വൈയക്തിക ഭോഗങ്ങളെല്ലാംതന്നെയും, വെടിഞ്ഞ് ഇറങ്ങിത്തിരിച്ച ആളാണ്. ധമ്മ പത്നിയെക്കൂടി ഉപേക്ഷിച്ചിറങ്ങിയതിനു ലക്ഷ്മണന്‍ കേട്ടിട്ടുള്ള പഴി ഏറെയാണ്. രാമന്‍ വിഷ്ണുവും ലക്ഷ്മണന്‍ അനന്തനുമായതിനാല്‍ അവര്‍ ഒന്നിച്ചേ ഉണ്ടാവൂ എന്നെല്ലാമുള്ള കഥയുടെയും വ്യാഖ്യാനത്തിന്റെയും വഴി മറ്റൊന്നാണ്. ഇടയ്ക്കു പറയട്ടെ, രാമായണത്തിലെയും മഹാഭാരതത്തിലെയും കഥയുടെ ഘടനാ സൂത്രം എത്ര സുഘടിതവും ആസൂത്രിതവുമാണെന്നു ചിന്തിച്ച് അമ്പരന്നിരുന്നുപോകും സാഹിത്യപരമായി രാമായണത്തെയും ഇന്നത്തെ ചില സാഹിത്യ മാതൃകകളേയും താരതമ്യം ചെയ്യുമ്പോള്‍.
പറഞ്ഞു വരുന്നത് ലക്ഷ്മണോപദേശത്തെക്കുറിച്ചാണല്ലോ. ഏറ്റവും പ്രചാരം നേടിയ ലക്ഷ്മണോപദേശം ശ്രീരാമന്‍ ലക്ഷ്മണനു നല്‍കുന്നതാണ്-വത്സ! സൌമിത്രേ കുമാര നീ കേള്‍ക്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍..... എന്ന എഴുത്തച്ഛന്‍ രാമായണത്തിലെ വരികളില്‍ ഏറ്റവും പ്രസക്തമായതും ഏറെപ്പേര്‍ പ്രചരിപ്പിക്കുന്നതുമായ വരികള്‍ ഇതാണ്- ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസുമോര്‍ക്ക നീ..... എന്നതാണല്ലോ. സംന്യാസിയായ ശ്രീരാമന്റെ വാക്കുകളാണ് കൊട്ടാരത്തില്‍ യുവരാജാവായി അഭിഷിക്തനാകാന്‍ തുനിഞ്ഞു നിന്ന രാമനില്‍നിന്നു കേള്‍ക്കുന്നത്. എല്ലാത്തരം ഭോഗങ്ങളേയും നിരസിക്കുന്ന, അതിന്റെ നിഷ്ഫലതയേയും നൈമിഷകതയേയും സ്ഫുരിപ്പിക്കുന്ന വാക്കുകള്‍. ആത്യന്തികമായി അതു സത്യമാണുതാനും, വേദാന്ത ഭാഷയില്‍. ജ്യേഷ്ഠനോടുള്ള പരമ ഭക്തിയില്‍, അച്ഛനോടും അമ്മയോടുമുള്ള അടങ്ങാത്ത ക്ഷോഭത്തില്‍ കണ്ണു ചുവന്നു കൈ ചുരുട്ടി നില്‍ക്കുന്ന ഈ ലക്ഷ്മണനില്‍ ഒരു ഭീമനെയായിരിക്കും പലര്‍ക്കും കാണാനായിട്ടുള്ളതെന്നു ഞാന്‍ കരുതുന്നു. (ഭീമന്‍ ദ്വാപരയുഗത്തിലും ലക്ഷ്മണന്‍ ത്രേതായുഗത്തിലും ആണെന്നതൊക്കെ മറ്റൊരു കാര്യം. കഥയും ആശയവും ഉള്‍ക്കൊള്ളുമ്പോള്‍ നമുക്ക് കാലത്തേക്കാള്‍ കഥാപാത്രങ്ങളാണല്ലോ പ്രധാനം. ഭക്തി മുഴുത്തപ്പോള്‍ രാമായണത്തില്‍ എഴുത്തച്ഛന്‍ പോലും ശ്രീരാമനെ ശ്രീകൃഷ്ണാവതാരമായി സ്തുതിക്കുന്നുണ്ടല്ലോ.) അങ്ങനെ ക്ഷുഭിനായ ലക്ഷ്മണന്‍ ശ്രരാമന്റെ ഉപദേശം കേട്ടിട്ടുണ്ടാവുമോ, അഥവാ കേട്ടാല്‍ ഉള്‍ക്കൊണ്ടിട്ടുണ്ടാവുമോ എന്നെല്ലാം ഞാന്‍ ആലോചിച്ചിട്ടുണ്ട്. അത്തരം സംശയങ്ങള്‍ക്കൊക്കെ അവസാനമായി ലക്ഷ്മണന്റെ ഉപദേശം കഴിഞ്ഞ ദിവസം വീണ്ടും വായിച്ചപ്പോള്‍... എന്നല്ല അതിനപ്പുറവും....
ആഗോളവലകരണത്തിന്റെയും സാമ്പത്തിക ഉദാരീകരണത്തിന്റെയും 20-ാം വര്‍ഷമാണിത്. അതായത് ഇന്‍ഡ്യയില്‍ വന്നിട്ട് 20 വര്‍ഷം. നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്ന് ധനമന്ത്രിയായിരിക്കെയാണ് ഇന്‍ഡ്യയില്‍ ആഗോളവല്‍കരണം ഔദ്യോഗികമായി നടപ്പായത്, രണ്ടു ദശകം മുമ്പ്. അന്നും അതിനു മുമ്പും ശേഷവും ഉണ്ടായ മുറവിളികളും ഇപ്പോള്‍ അതേക്കുറിച്ച് ആരും സങ്കടം പറയാത്തതും ആഗോളവല്‍കരണം ശരിയാണെന്നിപ്പോള്‍ തിരിച്ചറിഞ്ഞതുകൊണ്ടല്ല. മറിച്ച്, ആഗോളവല്‍കരണം ഒരു അനിവാര്യമായ യാഥാര്‍ത്ഥ്യമയതുകൊണ്ടാണ്. ഗുണവും ദോഷവും രണ്ടു ത്രാസുകളില്‍ വച്ച് തൂക്കി നോക്കാന്‍ അത്ര എളുപ്പമല്ലെങ്കില്‍ കൂടിയും ഗുണങ്ങള്‍ ചിലത് അതിനുണ്ടായിരിക്കുന്നു എന്ന് അന്ന് കര്‍ക്കശമായി എതിര്‍ത്തവര്‍കൂടിയും സമ്മതിക്കുന്നു. സാമ്പത്തിക ആളോവല്‍കരണത്തിന്റെ ഗുണഫലങ്ങള്‍ ധാരാളമുണ്ട്. അതേ സയം ദോഷങ്ങള്‍ അതിനേക്കാള്‍ ഏറെയാണ്. ശ്രീരാമോപദേശത്തിലെ ഒരു പ്രശ്നം ഇവിടെയാണ് ഞാന്‍ കാണുന്നത്. ഭൌതിക ലോകത്ത് എല്ലാ ഭോഗങ്ങളും ത്യജിച്ച് ജീവിക്കുവാന്‍ - ജീവിതകാലം അഥവാ ആയുസ്സ് ചുട്ടുപഴുത്തു നില്‍ക്കുന്ന ലോഹത്തിനു മേല്‍ വീഴുന്ന ചെറിയ വെള്ളത്തുള്ളി പോലെ ക്ഷണികമാണെങ്കില്‍ കൂടിയും (വഹ്നി സംതപ്ത ലോഹസ്താംബു ബിന്ദുനാ സന്നിഭം മര്‍ത്യ ജ•ം ക്ഷണ ഭംഗുരം)- വിഷമം തന്നെയാണ്. ആഗോളവല്‍കരണത്തിന്റെ ഒരു ലോകത്ത് നമ്മുടെ രാജ്യം മാത്രം അതില്‍നിന്നു വേറിട്ടു നില്‍ക്കാന്‍ കഴിയാത്ത സ്ഥിതി വന്നത് അങ്ങനെയാണ്. ഒരു പൊതു ലോകക്രമത്തില്‍ ഒരു രാജ്യത്തിനു മാത്രം മാറിനില്‍ക്കുക എളുപ്പമലല്ലോ. അഥവാ മാറി നില്‍ക്കാന്‍ ഒരു രാജ്യത്തെ ജനത മുഴുവന്‍ ശ്രീരാമ മനസ്സുള്ളവരായിരിക്കണം. മഹാത്മാ ഗാന്ധി വിശദീകരിച്ച രാമരാജ്യം അതായിരുന്നു. സ്വയം പര്യാപ്തമായ സ്വാശ്രയ രാജ്യം. അതു നേടാന്‍ ഭോഗങ്ങള്‍ക്ക് അവധി കൊടുക്കേണ്ടിവരും. അത് എത്ര വേദാന്തം പറഞ്ഞാലും ഒരു ജനാധിപത്യ സംവിധാനത്തില്‍, പ്രത്യേകിച്ച് തികച്ചും വ്യത്യസ്തമായി നടപ്പാക്കിപ്പോരുന്ന ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍, ഒട്ടും എളുപ്പമല്ലാ താനും. പക്ഷേ ലക്ഷ്മണന്‍ നല്‍കിയ ഉപദേശത്തില്‍ അതു സാധ്യമാക്കുന്നുവെന്നു പറയാനാണ് ഞാന്‍ ശ്രമിക്കുന്നത്.
ലക്ഷ്മണന്‍ ഉപദേശിച്ചത് എപ്പോഴാണ്, ആരെയാണ് എന്ന് അതിശയിക്കുന്നുണ്ടാവും നിങ്ങള്‍. ലക്ഷ്മണന്‍ ഉപദേശിച്ചത് ഗുഹനെ. ഗുഹന്‍ എന്ന വനവാസി നേതാവിനെ. കാട്ടു രാജാവിനെ. ഉപദേശിച്ചത് വനവാസത്തിനിടെ ഗംഗകടന്ന രണ്ടാം രാത്രിയില്‍, സീതയും ലക്ഷ്മണനും വടവൃക്ഷത്തിന്റെ വേരുകളില്‍ കാട്ടിലകള്‍ മുറിച്ചിട്ട് അതില്‍ കിടന്നുറങ്ങുമ്പോള്‍ കാട്ടുരാജാവും ലക്ഷ്മണനും കാവല്‍നില്‍ക്കുമ്പോള്‍, ഗുഹന്‍ ശ്രീരാമന്റെ അവസ്ഥയിലും അതിനു കാരണക്കാരായ കൈകേയിയേയും മന്ഥരയേയും ഭത്സിക്കാനൊരുങ്ങുമ്പോള്‍....
ലക്ഷ്മണന്‍ ശ്രീരാമ തത്വം ഗുഹനു പറഞ്ഞുകൊടുത്തു. സീതയാരെന്നും ലക്ഷ്യമെന്തെന്നും പറഞ്ഞുകഴിഞ്ഞ ലക്ഷ്മണന്‍ ഗുഹനോടു പറഞ്ഞു,
'ഭോഗത്തിനായ്കൊണ്ടു കാംക്ഷിക്കുയും വേണ്ട
ഭോഗം വിധികൃതം വര്‍ജ്ജിക്കയും വേണ്ട' എന്ന്. അതായത് അമിതമായ ഭോഗാസക്തിയില്‍ സമ്പത്തും ആഡംബരവും തേടി പോകരുത്, എന്നു കരുതി ഭോഗങ്ങള്‍ തനിക്കു വന്നു ചേരുന്നത് ഒന്നും കളഞ്ഞ് സര്‍വസംഗ പരിത്യാഗിയാകുകയും വേണ്ട എന്ന്. ഒരുപക്ഷേ ഈ ഉപദേശമായിരിക്കും കൂടുതല്‍ പ്രായോഗികം എന്നു തോന്നുന്നു. പ്രത്യേകിച്ച് മാനുഷ ജ•ം കിട്ടിയത് പൂര്‍ത്തീകരിക്കാന്‍ ഈ നിലപാടു കൂടിയേ തീരൂ. ഇവിടെ ആഗോളവല്‍കരണവും ഉദാരീകരണവും അപകടമില്ലാത്തതായി തീരുന്നു. ആത്മീയതയും ആദ്ധ്യാത്മികയും മാത്രമല്ല, ഭൌതികതയും ആത്മവിശ്വാസവും കൂടി ചേര്‍ന്നാലേ ആയുസിന്റെ സാഫല്യം ഉണ്ടാകുകയുള്ളുവെന്നും സ്ഥാപിക്കപ്പെടുന്നു. അന്ന് ക്ഷുഭിതനായ ലക്ഷ്മണന്‍ ജ്യേഷ്ഠന്റെ ഉപദേശം ഉള്‍ക്കൊണ്ട് രല്പാം രാത്രി സ്വരൂപിച്ചെടുത്ത ഈ നിലപാട് എക്കാലത്തും മനുഷ്യര്‍ക്കുള്ള ഉപദേശമാണെന്നു വേണം കരുതാന്‍. ഒരുപക്ഷേ ശ്രീരാമനേയും തിരുത്തിക്കൊണ്ടു നടത്തിയ ഈ നിലപാടു പറയലാണ് ആധുനിക മനുഷ്യന്റെ, സംന്യാസികളല്ലാത്ത മനുഷ്യന്റെ, സംതുലിതമായ ഭൌതിക ജീവിതത്തിനുള്ള മാര്‍ഗ നിര്‍ദ്ദേശം. പക്ഷേ എന്തുകൊണ്ട് ലക്ഷ്മണന്റെ ഈ ഉപദേശം വേണ്ടത്ര ഉള്‍ക്കൊള്ളാതെ, ചര്‍ച്ചചെയ്യാതെ, പ്രചരിപ്പിക്കപ്പെടാതെ പോയി എന്നതാണ് അതിശയം.

ലക്ഷ്മണോപദേശം, ലക്ഷ്മണന്റെ ഉപദേശം, ഉദാരവല്‍കരണവും

ലക്ഷ്മണോപദേശം, ലക്ഷ്മണന്റെ ഉപദേശം, ഉദാരവല്‍കരണവും
രാമനോ അതോ ലക്ഷ്മണനോ കൂടുതല്‍ പ്രായോഗിക വാദി എന്ന ഒരു സംശയം കഴിഞ്ഞ ദിവസം രാമായണം വായിക്കുന്നതിനിടെ ഉണ്ടായി. എന്തുകൊണ്ട് ലക്ഷ്മണോപദേശം എന്നു പ്രസിദ്ധമാകേണ്ട അദ്ധ്യാത്മ രാമായണ ഭാഗം രാമന്റെ ഉപദേശം കൊണ്ട് മറഞ്ഞു? രാമന്‍ ലക്ഷ്മണനു നല്‍കിയ ഉപദേശം രാമോപദേശമായി അറിയപ്പെടുകയല്ലേ വേണ്ടത്. ലക്ഷ്മണന്‍ നല്‍കിയ ഉപദേശം എന്തുകൊണ്ട് വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയി? ലക്ഷ്മണന്‍ വില്ലും പിടിച്ചു നില്‍ക്കുന്ന ഒരു തടിമിടുക്കുള്ള അന്ധനായ ജ്യേഷ്ഠ ഭക്തന്‍ മാത്രമാണോ?
മാന്‍ഡ്രേക്കു കഥകളില്‍ ലോതറിനെ പോലെയേ ലക്ഷ്മണന്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളു. രാമന്‍ സര്‍വം തികഞ്ഞ ലക്ഷണ യുക്തനായ നായകന്‍ തന്നെ. രാമായണത്തിന്റെ ഉദ്ദേശ്യം തന്നെ അതാണല്ലോ. സീതയുടെ അയനം കൂടിയായിട്ടും രാമായണം രാമന്റെ അയനമായത് ആരാണു ഗുണവാനും വീര്യമാനുമായി ഈ ലോകത്തുള്ളയാള്‍ -'കോന്വോസ്മിന്‍ സംപ്രതം ലോകേ ഗുണവാന്‍ കശ്ച വീര്യവാന്‍? ' -എന്ന ചോദ്യത്തിനുത്തരമായതുകൊണ്ടാണെന്നതാണല്ലോ ന്യായം. പക്ഷേ ലക്ഷ്മണന്റെ കാര്യത്തില്‍ തടിയനായ മാന്‍ഡ്രേക്കിനെ ആപത്തുകളില്‍ രക്ഷിക്കുന്ന തടിയന്‍ ലോതറിന്റെ റോളല്ല അദ്ദേഹത്തിന്റേത്. അതു മനസിലാക്കണമെങ്കില്‍ ലക്ഷ്മണന്റെ ഉപദേശം കേള്‍ക്കണം.... ലക്ഷ്മണന്‍ നല്‍കിയ ഉപദേശം.
നമ്മുടെ കഥകളില്‍, തര്‍ക്കമുണ്ടാകാം, ഞാന്‍ സാധാരണ പറഞ്ഞു കേട്ടിട്ടുള്ള കഥകളില്‍, ലക്ഷ്മണന്‍ ജ്യേഷ്ഠന്റെ സംരക്ഷണത്തിനു സകല സൌഖ്യങ്ങളും, വൈയക്തിക ഭോഗങ്ങളെല്ലാംതന്നെയും, വെടിഞ്ഞ് ഇറങ്ങിത്തിരിച്ച ആളാണ്. ധമ്മ പത്നിയെക്കൂടി ഉപേക്ഷിച്ചിറങ്ങിയതിനു ലക്ഷ്മണന്‍ കേട്ടിട്ടുള്ള പഴി ഏറെയാണ്. രാമന്‍ വിഷ്ണുവും ലക്ഷ്മണന്‍ അനന്തനുമായതിനാല്‍ അവര്‍ ഒന്നിച്ചേ ഉണ്ടാവൂ എന്നെല്ലാമുള്ള കഥയുടെയും വ്യാഖ്യാനത്തിന്റെയും വഴി മറ്റൊന്നാണ്. ഇടയ്ക്കു പറയട്ടെ, രാമായണത്തിലെയും മഹാഭാരതത്തിലെയും കഥയുടെ ഘടനാ സൂത്രം എത്ര സുഘടിതവും ആസൂത്രിതവുമാണെന്നു ചിന്തിച്ച് അമ്പരന്നിരുന്നുപോകും സാഹിത്യപരമായി രാമായണത്തെയും ഇന്നത്തെ ചില സാഹിത്യ മാതൃകകളേയും താരതമ്യം ചെയ്യുമ്പോള്‍.
പറഞ്ഞു വരുന്നത് ലക്ഷ്മണോപദേശത്തെക്കുറിച്ചാണല്ലോ. ഏറ്റവും പ്രചാരം നേടിയ ലക്ഷ്മണോപദേശം ശ്രീരാമന്‍ ലക്ഷ്മണനു നല്‍കുന്നതാണ്-വത്സ! സൌമിത്രേ കുമാര നീ കേള്‍ക്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍..... എന്ന എഴുത്തച്ഛന്‍ രാമായണത്തിലെ വരികളില്‍ ഏറ്റവും പ്രസക്തമായതും ഏറെപ്പേര്‍ പ്രചരിപ്പിക്കുന്നതുമായ വരികള്‍ ഇതാണ്- ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസുമോര്‍ക്ക നീ..... എന്നതാണല്ലോ. സംന്യാസിയായ ശ്രീരാമന്റെ വാക്കുകളാണ് കൊട്ടാരത്തില്‍ യുവരാജാവായി അഭിഷിക്തനാകാന്‍ തുനിഞ്ഞു നിന്ന രാമനില്‍നിന്നു കേള്‍ക്കുന്നത്. എല്ലാത്തരം ഭോഗങ്ങളേയും നിരസിക്കുന്ന, അതിന്റെ നിഷ്ഫലതയേയും നൈമിഷകതയേയും സ്ഫുരിപ്പിക്കുന്ന വാക്കുകള്‍. ആത്യന്തികമായി അതു സത്യമാണുതാനും, വേദാന്ത ഭാഷയില്‍. ജ്യേഷ്ഠനോടുള്ള പരമ ഭക്തിയില്‍, അച്ഛനോടും അമ്മയോടുമുള്ള അടങ്ങാത്ത ക്ഷോഭത്തില്‍ കണ്ണു ചുവന്നു കൈ ചുരുട്ടി നില്‍ക്കുന്ന ഈ ലക്ഷ്മണനില്‍ ഒരു ഭീമനെയായിരിക്കും പലര്‍ക്കും കാണാനായിട്ടുള്ളതെന്നു ഞാന്‍ കരുതുന്നു. (ഭീമന്‍ ദ്വാപരയുഗത്തിലും ലക്ഷ്മണന്‍ ത്രേതായുഗത്തിലും ആണെന്നതൊക്കെ മറ്റൊരു കാര്യം. കഥയും ആശയവും ഉള്‍ക്കൊള്ളുമ്പോള്‍ നമുക്ക് കാലത്തേക്കാള്‍ കഥാപാത്രങ്ങളാണല്ലോ പ്രധാനം. ഭക്തി മുഴുത്തപ്പോള്‍ രാമായണത്തില്‍ എഴുത്തച്ഛന്‍ പോലും ശ്രീരാമനെ ശ്രീകൃഷ്ണാവതാരമായി സ്തുതിക്കുന്നുണ്ടല്ലോ.) അങ്ങനെ ക്ഷുഭിനായ ലക്ഷ്മണന്‍ ശ്രരാമന്റെ ഉപദേശം കേട്ടിട്ടുണ്ടാവുമോ, അഥവാ കേട്ടാല്‍ ഉള്‍ക്കൊണ്ടിട്ടുണ്ടാവുമോ എന്നെല്ലാം ഞാന്‍ ആലോചിച്ചിട്ടുണ്ട്. അത്തരം സംശയങ്ങള്‍ക്കൊക്കെ അവസാനമായി ലക്ഷ്മണന്റെ ഉപദേശം കഴിഞ്ഞ ദിവസം വീണ്ടും വായിച്ചപ്പോള്‍... എന്നല്ല അതിനപ്പുറവും....
ആഗോളവലകരണത്തിന്റെയും സാമ്പത്തിക ഉദാരീകരണത്തിന്റെയും 20-ാം വര്‍ഷമാണിത്. അതായത് ഇന്‍ഡ്യയില്‍ വന്നിട്ട് 20 വര്‍ഷം. നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്ന് ധനമന്ത്രിയായിരിക്കെയാണ് ഇന്‍ഡ്യയില്‍ ആഗോളവല്‍കരണം ഔദ്യോഗികമായി നടപ്പായത്, രണ്ടു ദശകം മുമ്പ്. അന്നും അതിനു മുമ്പും ശേഷവും ഉണ്ടായ മുറവിളികളും ഇപ്പോള്‍ അതേക്കുറിച്ച് ആരും സങ്കടം പറയാത്തതും ആഗോളവല്‍കരണം ശരിയാണെന്നിപ്പോള്‍ തിരിച്ചറിഞ്ഞതുകൊണ്ടല്ല. മറിച്ച്, ആഗോളവല്‍കരണം ഒരു അനിവാര്യമായ യാഥാര്‍ത്ഥ്യമയതുകൊണ്ടാണ്. ഗുണവും ദോഷവും രണ്ടു ത്രാസുകളില്‍ വച്ച് തൂക്കി നോക്കാന്‍ അത്ര എളുപ്പമല്ലെങ്കില്‍ കൂടിയും ഗുണങ്ങള്‍ ചിലത് അതിനുണ്ടായിരിക്കുന്നു എന്ന് അന്ന് കര്‍ക്കശമായി എതിര്‍ത്തവര്‍കൂടിയും സമ്മതിക്കുന്നു. സാമ്പത്തിക ആളോവല്‍കരണത്തിന്റെ ഗുണഫലങ്ങള്‍ ധാരാളമുണ്ട്. അതേ സയം ദോഷങ്ങള്‍ അതിനേക്കാള്‍ ഏറെയാണ്. ശ്രീരാമോപദേശത്തിലെ ഒരു പ്രശ്നം ഇവിടെയാണ് ഞാന്‍ കാണുന്നത്. ഭൌതിക ലോകത്ത് എല്ലാ ഭോഗങ്ങളും ത്യജിച്ച് ജീവിക്കുവാന്‍ - ജീവിതകാലം അഥവാ ആയുസ്സ് ചുട്ടുപഴുത്തു നില്‍ക്കുന്ന ലോഹത്തിനു മേല്‍ വീഴുന്ന ചെറിയ വെള്ളത്തുള്ളി പോലെ ക്ഷണികമാണെങ്കില്‍ കൂടിയും (വഹ്നി സംതപ്ത ലോഹസ്താംബു ബിന്ദുനാ സന്നിഭം മര്‍ത്യ ജ•ം ക്ഷണ ഭംഗുരം)- വിഷമം തന്നെയാണ്. ആഗോളവല്‍കരണത്തിന്റെ ഒരു ലോകത്ത് നമ്മുടെ രാജ്യം മാത്രം അതില്‍നിന്നു വേറിട്ടു നില്‍ക്കാന്‍ കഴിയാത്ത സ്ഥിതി വന്നത് അങ്ങനെയാണ്. ഒരു പൊതു ലോകക്രമത്തില്‍ ഒരു രാജ്യത്തിനു മാത്രം മാറിനില്‍ക്കുക എളുപ്പമലല്ലോ. അഥവാ മാറി നില്‍ക്കാന്‍ ഒരു രാജ്യത്തെ ജനത മുഴുവന്‍ ശ്രീരാമ മനസ്സുള്ളവരായിരിക്കണം. മഹാത്മാ ഗാന്ധി വിശദീകരിച്ച രാമരാജ്യം അതായിരുന്നു. സ്വയം പര്യാപ്തമായ സ്വാശ്രയ രാജ്യം. അതു നേടാന്‍ ഭോഗങ്ങള്‍ക്ക് അവധി കൊടുക്കേണ്ടിവരും. അത് എത്ര വേദാന്തം പറഞ്ഞാലും ഒരു ജനാധിപത്യ സംവിധാനത്തില്‍, പ്രത്യേകിച്ച് തികച്ചും വ്യത്യസ്തമായി നടപ്പാക്കിപ്പോരുന്ന ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍, ഒട്ടും എളുപ്പമല്ലാ താനും. പക്ഷേ ലക്ഷ്മണന്‍ നല്‍കിയ ഉപദേശത്തില്‍ അതു സാധ്യമാക്കുന്നുവെന്നു പറയാനാണ് ഞാന്‍ ശ്രമിക്കുന്നത്.
ലക്ഷ്മണന്‍ ഉപദേശിച്ചത് എപ്പോഴാണ്, ആരെയാണ് എന്ന് അതിശയിക്കുന്നുണ്ടാവും നിങ്ങള്‍. ലക്ഷ്മണന്‍ ഉപദേശിച്ചത് ഗുഹനെ. ഗുഹന്‍ എന്ന വനവാസി നേതാവിനെ. കാട്ടു രാജാവിനെ. ഉപദേശിച്ചത് വനവാസത്തിനിടെ ഗംഗകടന്ന രണ്ടാം രാത്രിയില്‍, സീതയും ലക്ഷ്മണനും വടവൃക്ഷത്തിന്റെ വേരുകളില്‍ കാട്ടിലകള്‍ മുറിച്ചിട്ട് അതില്‍ കിടന്നുറങ്ങുമ്പോള്‍ കാട്ടുരാജാവും ലക്ഷ്മണനും കാവല്‍നില്‍ക്കുമ്പോള്‍, ഗുഹന്‍ ശ്രീരാമന്റെ അവസ്ഥയിലും അതിനു കാരണക്കാരായ കൈകേയിയേയും മന്ഥരയേയും ഭത്സിക്കാനൊരുങ്ങുമ്പോള്‍....
ലക്ഷ്മണന്‍ ശ്രീരാമ തത്വം ഗുഹനു പറഞ്ഞുകൊടുത്തു. സീതയാരെന്നും ലക്ഷ്യമെന്തെന്നും പറഞ്ഞുകഴിഞ്ഞ ലക്ഷ്മണന്‍ ഗുഹനോടു പറഞ്ഞു,
'ഭോഗത്തിനായ്കൊണ്ടു കാംക്ഷിക്കുയും വേണ്ട
ഭോഗം വിധികൃതം വര്‍ജ്ജിക്കയും വേണ്ട' എന്ന്. അതായത് അമിതമായ ഭോഗാസക്തിയില്‍ സമ്പത്തും ആഡംബരവും തേടി പോകരുത്, എന്നു കരുതി ഭോഗങ്ങള്‍ തനിക്കു വന്നു ചേരുന്നത് ഒന്നും കളഞ്ഞ് സര്‍വസംഗ പരിത്യാഗിയാകുകയും വേണ്ട എന്ന്. ഒരുപക്ഷേ ഈ ഉപദേശമായിരിക്കും കൂടുതല്‍ പ്രായോഗികം എന്നു തോന്നുന്നു. പ്രത്യേകിച്ച് മാനുഷ ജ•ം കിട്ടിയത് പൂര്‍ത്തീകരിക്കാന്‍ ഈ നിലപാടു കൂടിയേ തീരൂ. ഇവിടെ ആഗോളവല്‍കരണവും ഉദാരീകരണവും അപകടമില്ലാത്തതായി തീരുന്നു. ആത്മീയതയും ആദ്ധ്യാത്മികയും മാത്രമല്ല, ഭൌതികതയും ആത്മവിശ്വാസവും കൂടി ചേര്‍ന്നാലേ ആയുസിന്റെ സാഫല്യം ഉണ്ടാകുകയുള്ളുവെന്നും സ്ഥാപിക്കപ്പെടുന്നു. അന്ന് ക്ഷുഭിതനായ ലക്ഷ്മണന്‍ ജ്യേഷ്ഠന്റെ ഉപദേശം ഉള്‍ക്കൊണ്ട് രല്പാം രാത്രി സ്വരൂപിച്ചെടുത്ത ഈ നിലപാട് എക്കാലത്തും മനുഷ്യര്‍ക്കുള്ള ഉപദേശമാണെന്നു വേണം കരുതാന്‍. ഒരുപക്ഷേ ശ്രീരാമനേയും തിരുത്തിക്കൊണ്ടു നടത്തിയ ഈ നിലപാടു പറയലാണ് ആധുനിക മനുഷ്യന്റെ, സംന്യാസികളല്ലാത്ത മനുഷ്യന്റെ, സംതുലിതമായ ഭൌതിക ജീവിതത്തിനുള്ള മാര്‍ഗ നിര്‍ദ്ദേശം. പക്ഷേ എന്തുകൊണ്ട് ലക്ഷ്മണന്റെ ഈ ഉപദേശം വേണ്ടത്ര ഉള്‍ക്കൊള്ളാതെ, ചര്‍ച്ചചെയ്യാതെ, പ്രചരിപ്പിക്കപ്പെടാതെ പോയി എന്നതാണ് അതിശയം.

Wednesday, July 20, 2011

ചൂട്ടു കത്തിച്ച വെളിച്ചം


നേരം പുലരുന്നു.. ആദ്യത്തെ ബോട്ടില്‍ തിരിച്ചു പോരണം. തലേന്നു രാത്രി വൈകിയാണ് തറവാട്ടിലെത്തിയത്.മഴ. സുഖമുള്ള മഴ. വെള്ളത്തില്‍ മഴപെയ്യുന്നത് നോക്കിയിരിക്കാന്‍ രസമാണ്. അങ്ങോട്ടുള്ള യാത്രയും ബോട്ടിലായിരുന്നു. അന്തര്‍വാഹിനിയില്‍ ഇങ്ങനെയാവണം-വെള്ളത്തിലൂടെ, മഴയിലൂടെ ബോട്ടില്‍ പോകുമ്പോള്‍ അങ്ങനെ തോന്നി. നാലുചുറ്റിലും അടിയിലും മുകളിലും ജലസാന്നിദ്ധ്യം. ചില്ലുജാലകത്തിലൂടെ കാണാം മഴ പെയ്തുകൊണ്ടിരുന്നു. . . .
സമയം പുലര്‍ച്ചെ നാലര. അടുത്തുള്ള അമ്പലത്തില്‍ പള്ളിയുണര്‍ത്തല്‍ കൊട്ട്. പണ്ടു നടന്ന വഴികള്‍.. അന്നു പാതിരാവിലും കറുത്തവാവിലും നടക്കുമായിരുന്നു, തെറ്റാതെ, വീഴാതെ. ഇന്നലെ പക്ഷേ സൂക്ഷിച്ച് അടിവെച്ചടിവെച്ചു നടന്നു.. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ പെങ്ങള്‍ പറഞ്ഞു, വഴി നീളെ വെള്ളവും കുഴിയുണ്ടാകും. ഇതാ തീപ്പെട്ടി കയ്യില്‍ വെച്ചോളൂ. പുലര്‍ച്ചെ പോകുമെന്നു കേട്ടപ്പോള്‍ അമ്മയും തലേന്നു രാത്രി പറഞ്ഞു, വഴി സൂക്ഷിക്കണം. കുട്ടിക്കാലത്തും ഇതൊക്കെ കേട്ടിരുന്നു. അവരുടെ സങ്കല്‍പ്പത്തിലുള്ള വഴിയിലാണോ നടന്നത്. അറിയില്ല. ഒരിക്കല്‍ ജീവിതയാത്രയെക്കുറിച്ച് പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു, 80 ശതമാനം വഴിയും ശരിയായി. തെറ്റിയ 20 ശതമാനം ഏതെന്ന് അന്നു ചോദിച്ചില്ല. ചോദിക്കണം…
തീപ്പെട്ടി വേണ്ട മൊബൈല്‍ ഫോണിന്റെ ലൈറ്റുണ്ടെന്ന് പറഞ്ഞുവെങ്കിലും നിര്‍ബന്ധിച്ചു തീപ്പെട്ടി പിടിച്ചേപ്പിച്ചു പെങ്ങള്‍. ഇരുട്ടില്‍ ബോട്ടടുക്കണമെങ്കില്‍ ജെട്ടിയില്‍ നിന്ന് തീപ്പെട്ടി ഉരച്ച് വെട്ടം കാണിക്കണം.
തപ്പിത്തടഞ്ഞ് നദിക്കരയിലൂടെ. പമ്പയുടെ കൈവഴിയാണിത്. കാവാലത്തെത്തുമ്പോള്‍ അവള്‍ക്ക് പൂക്കൈതയാറെന്നാണ് പേര്. മനോഹരി, സുന്ദരി. കണ്‍തുറന്നിട്ടില്ല, അതോ പുലര്‍കാല ധ്യാനത്തിലോ. എന്തൊരു ശാന്തതയാണ് നദി അനുഭവിക്കുന്നത്. ഇടയ്ക്ക് ഏതോ മീന്‍ വെള്ളം കുടിക്കാനോ ഇര പിടിക്കാനോ പൊന്തിവന്ന ശബ്ദം. ഒരു തുഴ വെള്ളത്തില്‍ വീഴുന്ന നേര്‍ത്ത ശബ്ദവും കേള്‍ക്കാനുണ്ട്, വഞ്ചി കാണാനായില്ലെങ്കിലും.. ..
ഓരോന്നു ചിന്തിച്ച് പുഴവക്കിലൂടെ നടന്ന് ബോട്ടുജെട്ടിയിലെത്തി. ആരുമില്ല. പുതിയ പഞ്ചായത്തു സമിതിയുടെ ഭരണം തുടങ്ങിയിട്ടു വേണം സുന്ദരിയാകാന്‍ കാത്തിരിക്കുന്ന തെരുവുവിളക്ക്. അത് ആവുന്നത്ര പ്രകാശത്തില്‍ എന്നെ നോക്കി ചിരിക്കുന്നുവെന്നു തോന്നി. അതോ എന്റെ വേഷം കണ്ട് പരിഹസിച്ചതോ. ഗ്രാമസൌഭാഗ്യങ്ങള്‍ വിട്ട് തിരക്കുകളിലേക്ക് ഓടുന്നതിന്റെ പുച്ഛം. അതല്ലെങ്കില്‍ വല്ലപ്പഴുമെങ്കിലും വന്നുപോകുന്നതിന്റെ സന്തോഷം. . . ആറ്റിലേക്ക് ഇറങ്ങി നില്‍ക്കുന്ന ബോട്ടുജെട്ടിയില്‍ കയറി നിന്നു. ആകാശം, ജലം, ഭൂമി, വായു, പ്രഭാത വെട്ടം.. .. നിശ്ശബ്ദ സംഗമം...പഞ്ചഭൂതങ്ങളുടെ ഉജ്ജ്വല സാന്നിദ്ധ്യത്തില്‍ ആത്മീയ-ഭൌതിക ലയം.. .. ഹൃദയം നനഞ്ഞു.
ഒരു മൂലയില്‍ ഒരു ചൂട്ടുകറ്റ. പകുതി കത്തിത്തീര്‍ന്നത്. എനിക്കുമുമ്പേ ആരെങ്കിലും വന്നുവോ. അതോ തലേന്ന് അവസാനത്തെ ബോട്ടില്‍ വന്നിറങ്ങിയ ആളെ കൂട്ടാന്‍ വന്നവരാരെങ്കിലും കൊണ്ടുവന്നതാകാം. ഗ്രാമത്തിന്റെ ജ്വാല. വന്നിറങ്ങിയ ആള്‍ പരിഷ്കാരത്തിന്റെ ടോര്‍ച്ചോ മൊബൈല്‍ വെട്ടമോ മതിയെന്നു പറഞ്ഞിരിക്കാം. പട്ടണത്തില്‍നിന്നു വന്നയാള്‍ പഴയ ചൂട്ടുകറ്റയുമായി നിന്ന പഴഞ്ചനെ പഴിച്ചിരിക്കാം.. ..
ആ ചൂട്ടുകറ്റ ഒരുപാടൊരുപാട് കാലം പിന്നിലേക്ക് കൊണ്ടുപോയി. ഒരു ചൂട്ടുകറ്റ പിടിച്ചിട്ട് എത്രയോ നാളായി. ഒരു മോഹം തോന്നി- ആരും കാണാനില്ല. ചൂട്ടെടുത്തു. പാതിവെന്ത തല. കമനീയമായ നിര്‍മാണ ഭംഗി. എടുത്തു മണം പിടിച്ചു. തെങ്ങോലയുണങ്ങിയ മധുരം പുരണ്ട മണം. കരിയെടുത്ത് നരകയറിയ മീശയില്‍ പുരട്ടാന്‍ തോന്നി. കരിഞ്ഞ ഈര്‍ക്കില്‍ തുമ്പു ചവയ്ക്കാന്‍ തോന്നി.. .. ഇല്ല. ആരും കാണാനില്ല. കണ്ടാല്‍ എനിക്കു വട്ടാണെന്ന് ചിലപ്പോള്‍ തോന്നും. അവര്‍ നാട്ടുമ്പുറത്തുകാരല്ലേ, മനസില്‍ വച്ചേക്കില്ല. അതു പറഞ്ഞു നടക്കും, ഗ്രാമത്തില്‍ പരത്തും. എനിക്കു ചിരിപൊട്ടി.. .. ..
ചൂട്ടു പഴയതു പലതിലേക്കും കൂട്ടിക്കൊണ്ടുപോയി. സ്വാതന്ത്യ്ര സമരകാലത്തെ കുട്ടനാടന്‍ കഥകളിലേക്ക്. പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് സഖാവ് ഇം.എം.എസ് ചൂട്ടുവെളിച്ചത്തില്‍ നടന്ന കഥ. നക്സല്‍ പ്രസ്ഥാനവുമായി കെ. വേണുവും മറ്റും മോസ്കോ ദ്വീപില്‍ ചെന്ന കഥ. അടിയന്തിരാവസ്ഥയില്‍ ജനസംഘക്കാര്‍ പാടം കടന്ന കഥ. മീനാക്ഷിയരയത്തി കൈതോലപ്പായ വില്‍ക്കാന്‍ ചന്തക്കു പോയകഥ. വെള്ളപ്പൊക്കത്തില്‍ ചൂട്ടുമീന്‍ പിടിച്ച കഥ.നീലമ്പേരൂര്‍ പടയണിക്ക് പോയകഥ.. .. അക്കഥയിലെല്ലാം ചൂട്ടിന്റെ വെട്ടവും ചൂടും കരിയും പുകയും നിറഞ്ഞു നിന്നു.
ബോട്ടുവരാറായി. പെങ്ങള്‍ തന്ന തീപ്പെട്ടിയുണ്ട് കയ്യില്‍. മഴ നനഞ്ഞ ചൂട്ടു കത്തിച്ചു നോക്കിയാലോ. ഒന്നു പരീക്ഷിച്ചു. അകലെ ബോട്ടിന്റെ ഇരമ്പം. തീപ്പെട്ടിക്കൊള്ളികള്‍ എട്ടോ ഒമ്പതോ പാഴായി. ഇനി രണ്ടെണ്ണം ബാക്കി. ഭാഗ്യം പരീക്ഷിക്കണോ. ഒന്നുകൂടി. ഇല്ല തീപിടിച്ചില്ല. ഓര്‍മകള്‍ക്കു തീപിടിക്കും പോലെ ചൂട്ടില്‍ തീ കത്തില്ല. പക്ഷേ ഒരിക്കല്‍ തീപൂട്ടിയാല്‍ ഇടയ്ക്കിടെ വീശീയാല്‍മതി ആളിക്കത്തും. ഓര്‍മയും അങ്ങനെയാണല്ലോ. അവസാനത്തെ തീപ്പെട്ടിക്കൊള്ളി. ചൂട്ടുകത്തിയില്ലെങ്കില്‍ ബോട്ടടുക്കില്ല. യാത്ര മുടങ്ങും. സമയത്ത് ഓഫീസിലെത്താനാവില്ല. എങ്കിലും സാരമില്ല. ഒരിക്കല്‍കൂടി ഭാഗ്യ പരീക്ഷണം. പുഴയുടെ വളവു തിരിഞ്ഞ് ബോട്ടിന്റെ വരവ്. തീപ്പെട്ടിയില്‍ കൊള്ളി ഉരസി. ഒരു ശീല്‍ക്കാരം. അഭിലാഷം പോലെതന്നെ തീപിടിച്ചു. ചൂട്ടുകത്തുന്നു. വീശി. ആഞ്ഞു വീശി. എന്റെ മുഖവെട്ടം കണ്ടോ ചൂട്ടുവെളിച്ചം കണ്ടോ ബോട്ടടുത്തു. കത്തുന്ന ചൂട്ടുകറ്റയുമായി ബോട്ടില്‍ കയറുമ്പോള്‍ ജീവനക്കാരും യാത്രക്കാരും അത്ഭുതം കൂറി. ചൂട്ടുകളയാശാനെ-ആരോ പറഞ്ഞു. കുറേ പൊട്ടിച്ചിരികള്‍ കേട്ടു. മനസില്ലാ മനസോടെ ചൂട്ടുകറ്റ വെള്ളത്തിലേക്കെറിഞ്ഞു. ഒരു ശബ്ദം-ച്ശീീീ.. .. . ഒരു ശീ വിളി. ചൂട്ടിന്റേതെന്നു കരുതി. ഒരിക്കല്‍ കൂടി കേട്ടപ്പോള്‍ തിരിഞ്ഞു നോക്കി. ആളെ തിരിച്ചറിഞ്ഞു. മൂന്നു പതിറ്റാണ്ടു മുമ്പ് കാവാലം ഗവണ്‍മെന്റ് യു പി സ്കൂളില്‍ ഒരു ബഞ്ചിലിരുന്നു പഠിച്ച രാധാകൃഷ്ണന്‍. പൊട്ടിച്ചിരിച്ചു, ഞങ്ങള്‍ ഒന്നിച്ച്. നിന്റെ പഴയ വട്ടൊന്നും ഇനിയും മാറിയിട്ടില്ലേ. കുശലം. എന്നെ അറിയാത്തവര്‍ എന്റെ ഭ്രാന്തിന് അടിവരയിട്ടു. രാധാകൃഷ്ണന്‍ കായലിലേക്കാണ്. കൃഷി നോക്കാന്‍. സ്വയം കൃഷിപ്പണി ചെയ്യുന്ന നല്ല കര്‍ഷകനാണയാള്‍. ഞങ്ങള്‍ കുറേ നേരം പഴയ കഥകളിലേക്ക് പുതിയൊരു ചൂട്ടു കത്തിച്ചു. ഒപ്പം കുട്ടനാട്ടിലെ കര്‍ഷക പ്രശ്നങ്ങളിലേക്ക്. ജീവിത വിഷയങ്ങളിലേക്ക്. നഗരത്തിലൂടെ സ്മാര്‍ട് സിറ്റിക്കും മറ്റും മുന്നിലൂടെ ഞങ്ങളുടെ വര്‍ത്തമാനം ചൂട്ടിന്‍ പുക ഉയര്‍ത്തിക്കൊണ്ടു പോയി.
കായലിലെ മൂലക്കുള്ള ബോട്ടു ജെട്ടിയില്‍ അവനിറങ്ങി. ഞാന്‍ തുടര്‍ന്നു. കാവാലം-ആലപ്പുഴ ബോട്ടുയാത്രയുടെ ഒന്നര മണിക്കൂര്‍ പോയതറിഞ്ഞില്ല. വേമ്പനാട്ടുകാലയില്‍ രാത്രിയുടെ ആലസ്യം വിടാതെ ഹൌസ് ബോട്ടുകള്‍ ഒഴുകി മടങ്ങുന്നു, കരയിലേക്ക്. അതിനുള്ളില്‍ കാണും ചിലപ്പോള്‍ നാടു മാറി നഗരവാസികളായ കുട്ടനാട്ടിലെ പുതിയ തലമുറക്കാരും… ഞാന്‍ ചൂട്ടിന്റെ ചൂരു പിടിക്കാന്‍ ശ്രമിച്ചു... .. .. ..

മലയാളത്തിനു വേണ്ടി




മലയാഴികളതിരിട്ടൊരു സുരസുന്ദര ദേശം
മലര്‍ തൂമധു കിനിയുംപോലതിസുന്ദര ഭാഷ
ഹൃദതാളമൊടൊരുമിച്ചിരു മദമസ്തകമേറ്റീ-
ട്ടൊരുപാടിഹ പല നാളുകള്‍ വിലസീലിഹ നമ്മള്‍

മലയാളികള്‍, മലയാളവു, മലയാഴിയുമൊക്കും
ഭുവിസാഗരമതുപോലിതുമെതുനാട്ടിലുമെത്തും
പറയാനവ പലതുണ്ടുരു പെരുതായ വിശേഷം
പഴമക്കഥയതു പോയിതു പറവാനതി വിപുലം

പുതുനാമ്പുകളുയിര്‍ ചേര്‍പ്പതു മറുഭാഷകള്‍ കേട്ടും
വളരുന്നതു പലഭാഷയുടതി പീഡനമേറ്റും
തളരുന്നിതുമമഭാഷ,യിതറിവാന്‍ ഹത വൈകും
കുളിരേറ്റിന നറുഭാഷയിതവരോടഥയകലും

പലനാളുകള്‍ പലവേഷരിതഖിലം കുഴലൂതീ-
പല വേദിയിലുരുതാപമൊടഴലേറ്റി വിചിത്രം
മലയാളമിതതി ഭീഷണമതിവേഗമൊടയ്യോ
മറവാവിതു മലയാളികള്‍ മനതാരതില്‍നിന്നും

അതിനായൊരു പരിഹാരവുമുയിരേറ്റതുമില്ലാ
പല വൈഭവവിധഭാഷണമതിവിസ്മയ വാദം
പറയാമിതു നറുഭാഷയിതതി നിശ്ചയമോടേ
പുലരാനിഹ മനമേറ്റുക ദൃഢമായ പ്രതിജ്ഞ

മമ വാക്കുള്‍,ഹൃദിചിന്തക,ളെഴുതുന്നതുമെല്ലാം
മമ ഭാഷയിതതിലാകണമിതു മൌലിക വാദം
മറുഭാഷകളവചേര്‍ക്കണമിഖിലം ഹൃദിനിഷ്ഠം
മലയാളമിതതിനേകണമതിമുഖ്യ വിചാരം
Nov 2,2010

ജനിച്ചിടത്തേക്ക് തിരിച്ച്



(കവി ഡോ. കെ. അയ്യപ്പപ്പണിക്കര്‍ വില്‍ പത്രത്തില്‍ എഴുതിവെച്ചൂ, തന്റെഭൌതിക ദേഹം ജന്മനാടായ കാവാലത്തെ തന്റെ പേരിലുള്ള മണ്ണില്‍അടക്കണമെന്ന്. അതു സംഭവിച്ചു. അപ്പോള്‍ പലരും അന്തിച്ചു-ഇതാണോകവിയുടെ നാട് എന്ന്. പക്ഷേ കവിയുടെ ന്മദിനവും (സെപ്റ്റംബര്‍ 12) നാലാം ചരമ വാര്‍ഷിക ദി
നവും (ആഗസ്റ്റ് 23) കടന്നുപോയി. ന്മ നാട്ടില്‍ ആരും അനുസ്മരിക്കാതെ !!!!)




അടക്കണം എന്നെ ജനിച്ച നാട്ടിലെ-
ക്കിടക്കയില്‍; മണ്ണിന്‍ മടിത്തടം-
നന്നായ് മിനുക്കണം, തൃണം-
വളര്‍ത്തണം, എനിക്കവയറ്റയില്‍
പുനര്‍ ജനിക്കണം
(കാടെവിടെ മക്കളേ എന്നു ഞാന്‍ പാടിയൊരു
കവിതകേട്ടാടണം കുഞ്ഞു ചെടിയൊക്കെയും)

ചിരിച്ച നാളില്‍ ഞാന്‍ വിളിച്ചുചൊല്ലീലാ,
ജനിച്ച ദേശപ്പേര്‍ എഴുതിച്ചേര്‍ത്തീലാ,
കുറിച്ചതൊക്കെയും പിറന്നനാടിന്റെ-
മികച്ചൊരക്ഷരപ്പുകള്‍ പുളകങ്ങള്‍.
'കുടുംബവൃത്താന്തം 'പുരാണമാക്കിഞാന്‍-
പടച്ചുവെച്ചതും പ്രിയനാട്ടിന്‍ പൊരുള്‍.
'കവിതക്കാര്‍ട്ടൂണില്‍ വരച്ചു ചേര്‍ത്തതും
കറകള,ഞ്ഞതിന്‍ നനുത്ത വൃത്താന്തം.
കരച്ചില്‍ കേള്‍പ്പിച്ചു കടന്നുപോയപ്പോള്‍
പരസ്പരം നോക്കീ-കവിയ്ക്കിതോ ദേശം?
(തങ്കച്ചന്‍ മരിച്ചപ്പോള്‍ പേടിയെ പേടിച്ചു)

പഠിച്ചിതേറെനാള്‍, പഠിപ്പിച്ചൂ കുറേ
കിടച്ചതൊന്നുമേ തികഞ്ഞതുമില്ല
കൊടുത്തു പിന്നെയും ശഠിച്ചു മേടിച്ചും
പഠിച്ചു ചൊന്നപ്പോള്‍ 'കുരുക്ഷേത്രക്കളം.
തിരിച്ചറിഞ്ഞതും, വരഞ്ഞുവെച്ചതും,
പഠിത്തമേറിയോര്‍ പിടിച്ചുവെച്ചതും,
വെളിച്ചം കണ്ടപ്പോള്‍ ചതിച്ചുകൊന്നതും,
വിജയം കൊണ്ടപ്പോള്‍ വിമര്‍ശം തീര്‍ന്നതും
'കുഠാകുവേപ്പോലെ മരക്കൂടുണ്ടാക്കി-
പ്പലര്‍ക്കുമാവാസ സുഖം പകര്‍ന്നതും
മരിക്കും മുമ്പേതാന്‍ 'മരണദേവനെ
മനസ്സറിഞ്ഞങ്ങു വിശിഷ്യാ 'പൂജിച്ചും
(ധരയുടെ ആഴത്തില്‍നിന്നുയരുന്നൂ
പ്രണവമായ് മൃത്യു മൃത്യു ജയ മൃത്യു മൃത്യു)
കവിത്വവൈഭവം സ്വയം ഹസിക്കാനായ്
കറുത്ത ചിത്രങ്ങള്‍ വരച്ച വാക്കതും
'പകലും രാത്രിയും മെടഞ്ഞ ജീവിത-
പ്പിണറില്‍ ചിന്നിയ വെളിച്ചം കാണിച്ചൂ;
മഹാശ്ചര്യം! കുത്തി നിറുത്തും സ്തംഭങ്ങള്‍
മുനിഞ്ഞു കത്തുന്ന വിളക്കു മാടങ്ങള്‍!!
(ഇനിയുള്ളകാലങ്ങളിതിലേ കടക്കുമ്പൊ-
ഴിതുകൂടിയൊന്നോര്‍ത്തുപോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാല്‍
അലറാത്ത കടല്‍ മണ്ണിലുറയാത്ത മല,
കാറ്റിലുലയാത്ത മാമരം കണ്ടാല്‍
അവിടെന്‍ പരാജയം പണിചെയ്ത സ്മാരകം
നിവരട്ടെ നില്‍ക്കട്ടെ സന്ധ്യേ)

അവിടെ വിശ്രമം, കൊളുത്തുവാനന്തി
ത്തിരി, നടത്തുവാന്‍ പ്രതിവര്‍ഷ സ്മൃതി-
ച്ചടങ്ങുപോ,ലതിന്നിവിടിന്നാളില്ല
കവി പറഞ്ഞതും കണിശമായിട്ടേ-
കവിത 'ഹൂഗ്ലിയില്‍ ഒഴുകിയിങ്ങനെ-
കവികളും കാഥികരും ഗ്രാമത്തിലെ വേരുകള്‍
സംരക്ഷിക്കാന്‍ പോയിരിക്കുന്നു
ഗ്രാമീണരോ, നഗരങ്ങളില്‍ അഭയം തേടി
എത്തിയിരിക്കുന്നു…’’
(ഈ കവിത 2010 ഒക്ടോബര്‍ 24 ലെ കേരള കൌമുദി വാരാന്ത്യ പതിപ്പില്‍ വന്നു...)

വലകള്‍ ചലിക്കുമ്പോള്‍


അയലത്തുണ്ടകലത്തങ്ങും
കേള്‍പ്പൂണ്ടാവേശ കീര്‍ത്തനം
വലയാരുടെയായാലും
ചലിക്കുമ്പോഴുള്ള ഘോഷണം

വലയില്പെട്ട പെണ്ണാള-
ന്നാത്മഹത്യക്കുറിപ്പതില്‍
എഴുതിച്ചേര്‍ത്തു;പൂവാലന്‍
വെബ്ബില്‍ വഞ്ചകനായതും


വലവീശി എറിഞ്ഞപ്പോള്‍
വാവച്ചന്നേറെ മോഹിതന്‍
കരയില്‍ വല ചേര്‍ത്തപ്പോള്‍
കണ്ണില്‍ മാത്രം പരല്‍കളി

വലകെട്ടി നടുക്കായി-
ട്ടൂര്‍ണനാഭന്‍ തപസ്വിയായ്
പലരും വഴിയാണിന്നെ-
ന്നൂണതുത്സവമാക്കണം

ഇരയായ് പെട്ട പൂമ്പാറ്റ-
ക്കുതുകം ചിറകിട്ടടി-
ച്ചിളകാന്‍ നോക്കവെദംഷ്ടം
വെളിയില്‍ കാണായ് ഭയംകരം!


വലയുന്നു വലക്കുള്ളില്‍
പ്രാണന്‍ പോകുന്ന വേദന
പിടയുന്നു കവിക്കുള്ളം
കൂട്ടതാര്‍ക്കൊപ്പമാകണം

കയ്യുയര്‍ത്തിയനക്കീടില്‍
പൂമ്പാറ്റക്കുഞ്ഞു ജീവിതം
മുകിലിന്‍ മുടിയേറ്റായി
പൂങ്കാറ്റായി ചമഞ്ഞിടും

കവിചിത്തം ഭ്രമിപ്പൂ ഹാ!
സദ്യവട്ടക്കൊതിക്കുളിര്‍-
മനസില്‍ തീര്‍ത്തു മോഹിക്കും
ചിലന്തിക്കെന്തു പോംവഴി

അഥവാ പൊടിമീന്‍ പോലും
കിട്ടാതന്നം മുടങ്ങുമാ
പാവം വാവയ്ക്കതത്താഴം
കിട്ടാന്‍ ഞാനെന്തു ചെയ്തിടും


പൂവാലന്നിരയായി തീര്‍ന്ന-
തെന്റെ നേര്‍പെങ്ങളല്ലയോ
അവളെപ്പോലായിരങ്ങള്‍-
ക്കാശയാവാനുമാ‍ര്‍ വരും

അറിയില്ലാര്‍ക്കുമാരാനും
പോരുമോ വന്‍ വലക്കെണി-
ച്ചതിയില്‍ നിന്നു മേലേറ്റാന്‍:
ലോകകപ്പിന്റെ ഗോളൊലി...

വിഷു ഫലം

കണികാണല്‍


മഞ്ഞയാല്‍ മരക്കൂട്ടം തോരണം കെട്ടിത്തൂക്കീ
കുഞ്ഞിളം വിഷുപ്പക്ഷി സ്വാഗതം നീട്ടിപ്പാടീ
സ്പഷ്ട നീലിമ നീക്കി മാനത്തെ മച്ചില്‍ നിന്നും
കൃഷ്ണ നിന്‍ വരവുണ്ടെന്നോതുന്നു മയില്പീലി

കൈനീട്ടം


കൊന്നക്കു തമ്പ്രാന്‍ നല്‍കീ കുന്നോളം വരാഹന്‍ ഹാ
കൊന്നയിന്നതു കോര്‍ത്തു നാട്ടാര്‍ക്കു കാണാന്‍ ചാര്‍ത്തീ
നന്നു നിന്‍ കൈനീട്ടമെന്നാര്‍ത്താര്‍ത്തു ജനക്കൂട്ടം
ഒന്നുമേ മിച്ചം വെയ്ക്കാതങ്ങറയ്ക്കുള്ളില്‍ തൂക്കീ

വെടി വെട്ടം


തൃശ്ശൂരെ പൂരത്തിന്റെ മുഖ്യമാം വെടിക്കെട്ടു
നിര്‍ത്തുവാന്‍ ഹര്‍ജീം പിന്നെ കോടതിക്കുരുക്കുകള്‍
പൊട്ടുന്നൂ അമിട്ടുകള്‍,അവര്‍തന്‍ വീട്ടില്‍ പോലും
മേടത്തിന്‍ പകര്‍ച്ചയില്‍- ലാത്തിരി വെട്ടം ഹൃദ്യം

വിഷുഫലം


അങ്ങേതോ മറുനാട്ടില്‍ തങ്ങുന്ന മണിക്കുട്ടന്‍
പൊങ്ങുന്ന മണിനാദം കേട്ടാണൊന്നുണര്‍ന്നത്
അമ്മയാണങ്ങെത്തല‘യ്ക്കെന്റെ മോന്‍ കണികണ്ടോ‘
എങ്ങനെ ചൊല്ലും കള്ളം-‘അമ്മേ ഞാന്‍ കണി കേള്‍പ്പൂ‘
April 14, 2010

കൊന്ന പൂത്തപ്പോള്‍

ഉണ്ണിയാര്‍ക്കുന്നു,പൂമുറ്റത്തു കതുറ-
ന്നൊന്നു പുലരി വിടര്‍ന്നേയുള്ളു
നോക്കമ്മേ, മുത്തശ്ശീ, മുത്തച്ഛാ നമ്മുടെ
വായ്ക്കും കണിക്കൊന്ന പുഞ്ചിരിച്ചൂ
വായ്കുരവ,കൂക്ക്,പേര്‍ക്കുന്ന സന്തോഷ-
ക്കൂത്തരങ്ങാക്കുന്നു മുറ്റമവന്‍

കേട്ടങ്ങുമുറ്റത്തു ചെന്നുനോക്കുമ്പൊഴോ
തേക്കമായോര്‍മകള്‍ തേട്ടിവന്നു

ഉണ്ണി തുളിക്കയായ് സന്തോഷത്തേന്മഴ-
ത്തുള്ളികള്‍ മേടവിഷുപ്പകര്‍പ്പില്‍
കണ്ണനെ കാണണം കണ്ണാടിവെക്കണം
പൊന്‍കണി വെള്ളരി ചേര്‍ക്കവേണം
തൂവെള്ളപ്പാല്‍നിറമാലുന്നൊരംബരം
ചേലിലാ ശ്രീഫലത്തിന്‍ തുടുപ്പും
ചമ്പാവരി,യതില്‍ ചേലിലൊതുക്കത്തില്‍
അംഗല്യച്ചെപ്പങ്ങടയ്ക്ക,വെറ്റ
കര്‍ഷകവേര്‍പ്പണി മുത്തുവിളയിക്കും
സ്വത്തെല്ലാം കണ്ണനു കാഴ്ചവെക്കാം
അക്കാഴ്ച കപൂട്ടിക്കാണിക്കും മുത്തശ്ശി-
ക്കയ്യാല്‍ ഞാന്‍ കൈനീട്ടി വാങ്ങിനില്‍ക്കും
മുത്തശ്ശന്‍,മുത്തശ്ശി,മറ്റുള്ള ബന്ധുക്കള്‍
ഒക്കെയും നല്‍കുന്ന വെള്ളി നാണ്യം
കൂട്ടിക്കിലുക്കി കുലുക്കി ഗുരുവായൂര്‍-
കണ്ണനു നല്‍കുവാന്‍ കാത്തുവെയ്ക്കും

ഈ വിഷുക്കാലത്തുമച്ഛന്‍ വരില്ലയോ
മുത്തശ്ശീ മുത്തശ്ശാ ചൊല്ലുകമ്മേ.. ..

**********
മുറ്റത്തെ കൊന്നപൂത്തന്നാ-
ളന്നാണമ്മ കരഞ്ഞത്
ഉണ്ണിക്കന്നറിയില്ലൊന്നും
മിണ്ടാറായില്ല കുഞ്ഞവന്‍

കൊന്നയന്നു ചിരിച്ചപ്പോള്‍
ഫോണില്‍ ബെല്ലുകരഞ്ഞുപോയ്
അങ്ങേത്തലക്കലെശ്ശോകം
ഇങ്ങു ബോധം മറച്ചുപോയ്
താങ്ങിനിര്‍ത്തിയതീ കൈകള്‍
താങ്ങായ് നിന്നവളോമന

മൂന്നാംനാള്‍ വന്നു, ഞെട്ടിക്കും
ദീനനാദമൊടാംബുലന്‍സ്
ഉണ്ണിക്കന്നൊന്നുമോര്‍ക്കാനു
ള്ളോര്‍മയുള്ളില്‍ പതിഞ്ഞിടാ

ഇന്നുമിങ്ങവനോടോതും
മുത്തശ്ശന്‍; അച്ഛനങ്ങതാ-
ഓരോ വിഷുവിനും നല്‍കും
വെള്ളിത്തുട്ടുകളൊന്നതില്‍
'അച്ഛനെന്മകനായ് നല്‍കാന്‍
അച്ഛന്നേല്‍പ്പിച്ച നാണയം'
തുച്ഛമാം നുണയെന്നാലും
കൊച്ചുദു:ഖം മറഞ്ഞിടും

കുഞ്ഞുനാവിന്‍ കൊച്ചുചോദ്യം
കേട്ടു കേള്‍ക്കാത്ത മട്ടതില്‍
ചെന്നുകാല്‍ നീട്ടി മുത്തശ്ശി
നാരായണ ജപിപ്പിതേ
*****
ഉണ്ണിയങ്ങനെ ചോദിച്ചീടവേ
കണ്ണുനീരിന്റെയുപ്പതും
മുത്തച്ഛന്നൊരു നീറ്റലായുള്ളില്‍
തൊയില്‍ ഗദം വിങ്ങിയോ

അങ്ങുദൂരത്തതിര്‍ത്തി കാക്കുന്ന
ധന്യധീരനാം യോദ്ധാവായ്
ഇന്നും വാഴുന്നു തന്മകനെന്ന്
കുഞ്ഞുമോനോടു ചൊല്ലുമ്പോള്‍
ഇന്നുഞാനും മനസ്സില്‍ വിശ്വസി-
പ്പാണു പൊന്‍മകന്‍ ജീവിപ്പൂ
അങ്ങുമാമല തന്നിലെ മഞ്ഞിന്‍
വെള്ളപൂശിയ വീഥിയില്‍
ശത്രുപക്ഷത്തെ സൂക്ഷ്മ നീക്കങ്ങള്‍
ഒത്ത ജാഗ്രതയോടവന്‍
നോക്കയാണുണ്ണീ കാക്കയാണവന്‍
തോക്കുമായ് നിന്നീ രാജ്യത്തെ

ഉണ്ണിചോദിക്കുമിങ്ങയല്‍പക-
ത്തുള്ള വീട്ടില്‍ പടക്കങ്ങള്‍
തിങ്ങും ശബ്ദത്തില്‍ പൊട്ടുമ്പോഴെന്തേ
നമ്മള്‍ക്കാ ഘോഷം വേയോ
ഉള്ളിലായിടനെഞ്ചിലായ് പൊട്ടു-
മോരോ ശബ്ദവും ശത്രുവിന്‍
തോക്കില്‍ നിന്നവന്‍ നെഞ്ചിലേറ്റിയ
ശൂര വിക്രമ സാഹസം

ഉണ്ണിക്കുത്തരംചൊല്ലാതപ്പൂപ്പന്‍
കണ്ണുതൂത്തു കടന്നുപോയ്
ഒന്നുപാളിയക്കപതിച്ചുവോ
ചില്ലുചിത്രത്തിന്‍ ഭിത്തിയില്‍

ഉണ്ണിയുത്തരം നേടാനായമ്മ-
യ്ക്കുമ്മയൊന്നു കൊടുത്തുപോയ്
*********
അമ്മക്കന്നു തിടുക്കമാരുന്നെത്ര
കണ്ണുനീര്‍വാര്‍ത്തു കാണുവാനമ്മുഖം
ഉണ്ണിവന്നു പിറന്നതും കുഞ്ഞവന്‍
ഇങ്കു ചോദിച്ചു നീട്ടിച്ചിരിച്ചതും
കത്തിലും പിന്നെ വാക്കിലും കേട്ടുകേ-
ട്ടെത്ര മോഹിച്ചു പാവം പുറപ്പെടാന്‍
ശത്രുവിന്‍ തോക്കു മിണ്ടാത്ത നാളിലേ
കത്തു കൂടാതെ കാലാള്‍ക്കു വിശ്രമം
ആ വിഷുക്കണി കാണുവാന്‍ നിശ്ചയം
ഞാന്‍ വരുമെന്നു ചൊന്നന്നുതൊട്ടുഞാന്‍
ഏതുപൊന്‍കണി വെക്കണം- കണ്ണനോ?
നേരിലുണ്ണിയോ? പൊന്‍കണിയാരുവാന്‍?
എന്നു ചിന്തിച്ചു, മോഹിച്ചു,കാമിച്ചു
തള്ളി നീക്കിയ നാളുകള്‍ക്കെത്രയാം
നാഴിക, ഹാ വിനാഴിക, നാഥ! നിന്‍
നാമവും രൂപമൊന്നുതാന്‍ സ്വപ്നവും

വന്നഫോണിന്റെ സന്ദേശമെന്തെന്നു
ചൊല്ലീലാരും കുഴപ്പമെന്തോ പറ്റീ
എന്നുമാത്രം കരുതിക്കഴിയുമ്പോള്‍
വന്നു പെട്ടിയൊന്നത്രതാനോര്‍മയില്‍
ഒന്നുകില്ലവസാനമാമുഖം
കവര്‍ ചൊല്ലി കാണാഞ്ഞതേ നല്ലൂ
എന്റെയോര്‍മയില്‍ സുസ്മേര സൌഭഗം
തന്നെയിന്നുമെന്‍ പൊന്‍കണിപ്പൂമുഖം

അന്നുമാഞ്ഞിതെന്‍ കുങ്കുമപ്പൊട്ടതും
വര്‍ണ വസ്ത്രവും കാമവും മോഹവും
ഇന്നു നീ മാത്രമെന്‍ ജീവനൌഷധം
എന്നുമെന്‍പുണ്യമാകുന്നിതുണ്ണിനീ

ഉണ്ണിയെങ്ങനെ ചൊല്ലും ഞാന്‍ നിന്നോടി-
ന്നിന്നു സത്യം, ഹാ എത്രനാള്‍ കള്ളവും
എങ്കിലും ഞാന്‍ പറയാം നീ കണ്ണനെ-
കാമതുപോലെ കാണുനീ അച്ഛനെ
എന്‍കണി നീ,യെന്‍ കണ്ണു നീ കാമുഞാ-
നിന്നു നിന്നിലൂടച്ഛനെ; നാഥനെ

കൊന്ന പുഞ്ചിരി തൂകിയോ, മഞ്ഞയില്‍-
തന്നു ചാലിച്ചു, സക്തി വിരക്തിയും
ഇന്നു ഞാന്‍ നീട്ടുമെന്‍ വിരല്‍ തുമ്പുകള്‍-
ക്കെന്തു സാന്ത്വനം നല്‍കുവാനാവതും
ഇന്നു ഞാനോ കൃതാര്‍ത്ഥനെന്‍ കൊമ്പിലി-
ന്നിങ്ങുവന്നൊരൂഞ്ഞാലിട്ടതോര്‍മയാല്‍
ഒന്നുതാരാട്ടി വെക്കമുറക്കിയോ
മെല്ലെയോര്‍മയെ തൊട്ടങ്ങുണര്‍ത്തിയോ

അങ്ങു കോണില്‍ ചിലപ്പൂ വിഷുപ്പക്ഷി
മഞ്ഞചുറ്റി, മഷിയിട്ട കണ്ണുമായ്
ഉണ്ണിയെനോക്കി ഉമ്മവെക്കാന്‍ കൊതി-
ച്ചിന്നു നീളുന്ന പ്രാതസൂര്യക്കതിര്‍

ഉണ്ണിക്കുത്തരം വേണ്ട,വന്‍ മേളിപ്പൂ
ഉത്തരം, ചോദ്യമില്ലാത്ത കേളിയില്‍.
April 16, 2010

ഉണങ്ങിയ ആനപ്പിണ്ടത്തിന്റെ മണം-2

അപ്പോള്‍ ആന കഥകളികാണുന്നതോ?

അതെ എന്തൊരു ഭംഗി. ബാലെയും നാടകവും ഗാനമേളയും നടക്കുന്ന അമ്പലപ്പറമ്പ്. മഞ്ഞുവീണ് നേരിയ നനവുവന്നിട്ടുള്ള പുല്‍ മൈതാനിയില്‍ മോടിയുള്ള വസ്ത്രത്തില്‍ ചെളി പുരളാതിരിക്കാന്‍ കാണികള്‍ വിരിച്ചിരുന്ന പഴയ പത്രക്കടലാസുകളെങ്ങും പാറിക്കിടക്കുന്നു. നാട്ടുകാരുടെ വായനാശീലവും വൈധിദ്ധ്യവും അളക്കാം അവിടെ. ഏതേതെല്ലാം പത്രങ്ങള്‍. .. സന്തോഷ്മാധവന്‍, കേണല്‍ മോഹന്‍ലാല്‍, തടിയന്റവിടെ നസീസര്‍, സൂഫിയാ മദനി, മുല്ലപ്പെരിയാര്‍ ഡാം, പെട്രോള്‍ വിലവര്‍ദ്ധന, മൂന്നാര്‍.. .. .. അങ്ങനെ വൈവിധ്യമുള്ള വിഷയങ്ങള്‍.. .. ..
പണ്ട് ഉത്സവം കഴിഞ്ഞാല്‍ കൊച്ചുവിമാനങ്ങള്‍ ആയിരുന്നു നിറയെ. കപ്പലണ്ടി പൊതിഞ്ഞു കിട്ടുന്ന കടലാസുകൊണ്ട് ഉണ്ടാക്കിയ വിമാനങ്ങള്‍. സ്റേജിനു മുന്നില്‍ കയര്‍കെട്ടി ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കുമായി വേര്‍തിരിച്ചിരുന്ന കാഴ്ചക്കാര്‍ക്കിടയില്‍ പെകൂട്ടത്തിലേക്ക് പറന്നുയര്‍ന്നിരുന്ന കടലാസു റോക്കറ്റുകളും വിമാനങ്ങളും എത്രയെത്രയായിരുന്നു. രാഗവും അനുരാഗവും വികാരവും നിറച്ച ആ പറക്കും തളികകള്‍ ഇന്നില്ല. പകരം എസ്എംഎസ്സുകളാണ്. അമ്പലപ്പറമ്പില്‍ കലാപരിപാടികള്‍ കാണാന്‍ ആള്‍ത്തിരക്കില്ല. വീട്ടിലെ ഈസി ചെയറില്‍ കിടന്നു കാണാന്‍ ടിവിയുള്ളപ്പോള്‍ എന്തിന് അമ്പലപ്പറമ്പ്.
കഥയറിയാതെയും ആട്ടം കണ്ടിരുന്ന കാലം. നളനും ദമയന്തിയും കൊട്ടാരക്കഥകള്‍ക്കു പകരം ചോര്‍ച്ചയില്ലാതെ കെട്ടിയ ചുമരുള്ള വീടിന്റെ കഥകള്‍ പറയുന്നതു കേട്ട് തലയാട്ടിയും ഉറങ്ങിയും കഴിഞ്ഞ നാളുകള്‍....
കേള്‍ക്കുന്നുണ്ടോ ആ പദം.. .. .. അജിത ഹരേ കൃഷ്ണാ മാധവാ....

ഒരു ഉപകഥ- ഉത്സവത്തിന്റെ തിരക്കില്‍ ജോലിസ്ഥലത്തുനിന്ന് അവധിക്കെത്തിയതാണ് അച്ഛന്‍. മക്കളേയും ഭാര്യയേയും കൂട്ടി അമ്പലപ്പറമ്പില്‍. കുറച്ചു ചുറ്റിക്കറങ്ങി ബലൂണും കാറും മറ്റും മറ്റും വാങ്ങിയശേഷം മടങ്ങി എത്രയും വേഗം മടങ്ങാനുള്ള ധൃതിയിലാണ് അച്ഛന്‍. സ്റേജില്‍ കഥകളി. എട്ടു വയസുകാരന്‍ മകനു കുറച്ചു നേരം കൂടി അമ്പലപ്പറമ്പില്‍ നില്‍ക്കണമെന്നുണ്ട്. കാരണം സമ പ്രായക്കാര്‍ ബലൂ തട്ടിക്കളിക്കുന്നു. അവന്‍ പറഞ്ഞു നമുക്കു കുറച്ചു നേരംകൂടി കഥകളി കാണാം. സ്റേജിനഭുമുഖമായി കുറച്ചകലെ ആന വിശ്രമിക്കുന്നു. പനമ്പട്ടകൊണ്ട് ഇച്ചയെ ആട്ടിയും ഇടക്കിടെ ചവച്ചും അവന്‍ ചെവിയാട്ടിയും തലയാട്ടിയും കാല്‍മാറ്റിച്ചവുട്ടിയും കളിക്കുന്നുണ്ട്. എങ്ങനെയും വീട്ടിലേക്കു പോകണമെന്ന ധൃതിയില്‍ അച്ഛന്‍ ബഹളം കൂട്ടി. അമ്മയും. മകനെ പിന്തിരിപ്പിക്കാന്‍ അച്ഛന്റെ ചോദ്യം- നിനക്കറിയാമോ എന്താണു കഥയെന്ന്. കഥയറിയാതെ ആട്ടം കാണാന്‍ നിന്നിട്ടെന്താണു കാര്യം. കാലം മാറിയതിന്റെ കഥയായിരുന്നു മറുപടിയില്‍.
മകന്‍ ചോദിച്ചു. അച്ഛന്‍ ആനയെ കണ്ടോ? നോക്കിക്കേ. അവന്‍ കഥകളി കാണുന്നത്. തലയാട്ടി രസിക്കുന്നത്. കഥ മനസിലായിട്ടാണോ? കേട്ടുനിന്നവരുടെ പൊട്ടിച്ചിരിക്കിടെ അച്ഛന്റെ മനസില്‍ മകനെക്കുറിച്ച് അഭിമാനം വന്നോ അതോ പെരുന്തച്ചന്‍ കോംപ്ളക്സ് വളര്‍ന്നുവോ.....
ഒരു വളക്കിലുക്കം പോലെയാണോ ഭാര്യ ചിരിച്ചത്....

ഇത്തവണയും വേലകളിച്ചു

ഇത്തവണ ഉത്സവത്തിന് പോയപ്പോള്‍ എട്ടാം ഉത്സവത്തിലെ വേലകളി ശരിക്കും ആസ്വദിച്ചു. തുടക്കം മുതല്‍ ഒടുക്കം വരെ അവരുടെ ചുവടുകള്‍ക്കൊപ്പിച്ച് വായ്ത്താരി ചൊല്ലി നടക്കുമ്പോള്‍ ആനന്ദമായിരുന്നു. ഒപ്പം ഒരു ഖേദവും- പണ്ട് ബാല്യത്തില്‍ വേലക്കു പിന്നില്‍ നിന്ന് താളം പിടിക്കാന്‍ ഉണ്ടായിരുന്ന തിക്കും തിരക്കുമില്ല. അന്നൊക്കെ ഒരു കൊടി കയ്യില്‍ കിട്ടാന്‍ കൊതിയും അതിനുള്ള മത്സരവുമായിരുന്നെങ്കില്‍ ഇന്ന് രണ്ടു കയ്യിലും കൊടിപിടിച്ച് വായ്ത്താരി പറയുമ്പോള്‍ ആ ശബ്ദത്തിനു മുഴക്കം കുറവായിരുന്നു. പിന്നെ ഒരാശ്വാസം തോന്നി, അച്ഛന്റെ പ്രായമുള്ള മുണ്ടടി മണിയന്‍ ചേട്ടനും മൂത്ത ചേട്ടനൊപ്പമുള്ള പൂതിയോട്ടു കുട്ടപ്പായി ചേട്ടനുമൊപ്പം വേലക്കു പിന്നില്‍ നിന്നപ്പോള്‍ എന്റെയൊപ്പം തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഏറ്റു പറയാന്‍ എന്റെ രണ്ടു മക്കളുമുണ്ടായിരുന്നു, 11-ഉം എട്ടും വയസുകാര്‍, ആണും പെണ്ണും. അവര്‍ മാത്രമല്ല വേറേ ഏതാനും കുട്ടികളും…. ആവൂ, ആശ്വാസമാകുന്നു. . . . വേലകളിക്കാന്‍ വന്നവിരിലും യുപി സ്കൂളില്‍ പഠിക്കുന്ന കുട്ടികളെ കണ്ടു. ഇല്ല നമ്മുടെ കലകളും സംസ്കാരവുമൊന്നും അങ്ങനെയങ്ങ് മമറയില്ല.. .. ..

വേലകളിഃ കലയുടെ ആഘോഷം

ആനച്ചമയത്തില്‍ പ്രതിബിംബിച്ച് നിങ്ങള്‍ ഒരു നൃത്തം കണ്ടിട്ടുണ്ടോ? ചെറുകാറ്റിന്റെ കുഞ്ഞിക്കൈകള്‍ താലോലിക്കുമ്പോള്‍ ജലപ്പരപ്പില്‍ ഉണ്ടാകുന്ന അലച്ചാര്‍ത്തില്‍ അമൂര്‍ത്ത ബിംബങ്ങളുടെ ആയിരവും പതിനായിരവും വേഷങ്ങള്‍ ഒന്നിച്ചു നൃത്തമാടുന്നതു കണ്ടിട്ടുണ്ടോ? അങ്ങനെ കാണുമ്പോഴാണ് ഈ കലക്ക്, വേലകളിക്ക് കാണാന്‍ കൌതുകവുമേറുക. വേദിയുടെ മൂന്നുപുറവും പിന്നെ കാണികളുടെ നാലാം തടസവും നീക്കി നിലത്തിറങ്ങുന്ന ഒരു കല. താളവും വാദ്യവും നൃത്തവും മെയ്യഭ്യാസവും വേഷവും ഒന്നിക്കുന്ന കലയുടെ ആഘോഷമാണ് വേലകളി.
എഴുന്നള്ളി നില്‍ക്കുന്ന ഭഗവാന്റെ തിടമ്പേറ്റിയ ആനക്കു മുന്നില്‍ കളരിച്ചുവടുകളും പടക്കളത്തിലെ അടവുകളും പയറ്റുന്ന ഇവര്‍ക്ക് ഒരേ രൂപമാണ്. അതുകൊണ്ടുതന്നെ ആനച്ചമയത്തിലെ നെറ്റിപ്പട്ടത്തില്‍ മുഴുപ്പുള്ള കുമിളകളില്‍ മിഴിയുന്നവര്‍ക്കും ഒരേ രൂപം. ഇതു തിരുമുമ്പില്‍ വേലയുടെ വേളയാണ്.
ഈ വേലകളിക്കാര്‍ കണ്ണെഴുതിയിരിക്കും. നെറ്റിയില്‍ ചന്ദനക്കുറി. അരയില്‍ അരപ്പട്ടയോ കച്ചയോ കാണും. ബഹുവര്‍ണമല്ല വേഷം. പക്ഷേ കമനീയം. തലപ്പാവുണ്ടാകും. കയ്യില്‍ തോള്‍വള, കഴുത്തില്‍ മണിമാലകള്‍. അധികഭാരമില്ലാത്ത ആഭരണങ്ങള്‍ക്ക് ആയിരമിരട്ടിയാവും ചന്തം. കയ്യില്‍ അലങ്കാരിഭരിതമായ പരിചയും ചുരികക്കോലും. ചിലപ്പോള്‍ വെട്ടിത്തിളങ്ങുന്ന വാളുകളും കാണാറുണ്ട്.
പിന്നില്‍ മദ്ദളം, ഇലത്താളം, കുറുങ്കുഴല്‍, തപ്പ് (ചിലെടങ്ങളില്‍ ചെണ്ടയും കൊമ്പും കാണാം) എന്നിവയുതിര്‍ക്കുന്ന കര്‍ശനമായ താളക്രമം. അതിനൊപ്പം ഉത്സവപ്പറമ്പിലെ കാണികളും ആരാധകരും കരക്കാരും ചേര്‍ന്ന് ഉച്ചത്തില്‍ ഉതിര്‍ക്കുന്ന വായ്ത്താരിയും അവര്‍ താളത്തില്‍ തുള്ളിക്കളിക്കുന്ന ഉത്സവക്കൊടികളും. വായ്ത്താരിക്കും വാദ്യങ്ങള്‍ക്കുമൊപ്പിച്ച് വേലക്കാര്‍ ചുവടുവച്ച് മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും ചലിക്കുകയാണ്. മുന്നില്‍ നില്‍ക്കുന്ന നായകന്റെ- സേനാപതിയുടെ- കാല്‍ച്ചുവടും കൈച്ചലനവും അതേ പടി നെല്ലിട തെറ്റാതെ അനുയായികളും അനുകരിക്കുമ്പോള്‍ പ്രകടമാകുന്ന ഏകീഭാവത്തിനു വര്‍ണനാതീതമായ സൌന്ദര്യമാണ്. അത് സൈന്യത്തിന്റെ അച്ചടക്കവും ചിട്ടയും കൃത്യതയും എല്ലാമെല്ലാം സ്ഫുരിപ്പിക്കുന്നു. (ഇന്ന് റിപ്പബ്ളിക് ദിനത്തില്‍ ദല്‍ഹിയില്‍ പട്ടാളവും സ്വാതന്ത്യ്ര ദിനത്തില്‍ സംസ്ഥാനങ്ങളില്‍ പൊലീസും നടത്തുന്ന പരേഡുകള്‍ക്ക് എത്രയോ കാലം മുമ്പ് ഈ കമനീയ ദൃശ്യം നിലനിന്നിരുന്നുവെന്നാലോചിക്കുക.)
അതില്‍ കളരിപ്പയറ്റിന്റെ മെയ്വഴക്കമുണ്ട്. കരസേനയുടെ കൌശലങ്ങളുണ്ട്. കളരിയഭ്യാസിയുടെ കൈക്കരുത്തുണ്ട്. കമനീയമായ ഒരു കലയുടെ കാഴ്ച്ചത്തികവുണ്ട്.
ഇപ്പോള്‍ നിങ്ങള്‍ അമ്പലക്കുളത്തിന്റെ കരയിലാണ്. അമ്പലക്കുളങ്ങരയിലെ ഈ വേലക്കാരുടെ ലീല കുളത്തില്‍ വേലയെന്നാണറിയപ്പെടുന്നത്. കണ്ണാടിപോലുള്ള ജലാശയത്തില്‍ തെളിയുന്നത് തുല്യ ശക്തിയുള്ള 'എതിരാളികളാ'ണ്. ആരും ജയിക്കുകയും തോല്‍ക്കുകയും ചെയ്യാത്ത ഒരു 'യുദ്ധമുറ'യാണവിടെ നടക്കുന്നത്. ആ പരിശീലനത്തില്‍ കളിക്കാര്‍ക്ക് സ്വന്തം കഴിവില്‍ അഭിമാനിക്കാനും വീഴ്ചയില്‍ തിരുത്താനുമുള്ള അവസരമൊരുങ്ങുന്നു. കാഴ്ചക്കാര്‍ക്ക് അത് ബിംബവും പ്രതിബിംബവും ഓളപ്പരപ്പിലെ അസംഖ്യം പ്രതിബിംബങ്ങളും എല്ലാം എല്ലാം ഒന്നായിച്ചേരുന്ന അദ്വൈത ദര്‍ശനമാകുന്നു. ഈ കലയുടെ ആത്മീയ ദര്‍ശനം അതാണ്. എല്ലാം ഒന്നാണെന്ന ഏകാത്മ ദര്‍ശനം.
ക്ഷേത്രമൂര്‍ത്തിയുടെ മുന്നില്‍ നടക്കുന്ന ഈ കലാ പ്രകടനം രാജഭരണകാലത്തെ പാരമ്പര്യ സൈനിക വിഭാഗമായിരുന്ന നായന്മാരുടെ പരിശീലന കലയായിരുന്നിരിക്കണം. സൈന്യത്തിലേക്ക് ആളെ കൂട്ടാനും സൈനികര്‍ക്ക് ആള്‍ക്കൂട്ടത്തിലെത്താനും ഉള്ള ഉപാധികൂടിയായിരുന്നിരിക്കണം ഈ കല. അമ്പലപ്പുഴയാണ് വേലകളിയുടെ ഈറ്റില്ലമെന്നാണ് തെളിഞ്ഞിരിക്കുന്നത്. അമ്പലപ്പുഴ രാജാവിന്റെ സൈനിക പരിശീലകനായിരുന്ന മാത്തൂര്‍ പണിക്കരാണ് ഈ കലയുടെ ജനകനെന്നും. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, ചേര്‍ത്തല ദേവീ ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം, തുടങ്ങി ആലപ്പുഴ- കുട്ടനാട് പ്രദേശങ്ങളിലാണ് വേലകളിക്ക് പ്രചാരം ഏറെ. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും വേലകളിയുണ്ട്. അവിടവിടെ ചില പ്രാദേശിക ഭേദങ്ങളുമുണ്ട്. കൌരവ- പാണ്ഡവ യുദ്ധത്തെ അനുസ്രമിപ്പിക്കുന്നതാണ് വേലകളിയെന്നും പറയാറുണ്ട്.
എല്ലാ കലകള്‍ക്കും ഉള്ള ദൈവിക പരിവേഷം വേലകളിക്കും പറയപ്പെടുന്നുണ്ട്. അതില്‍ ചിലത് ഇങ്ങനെ-
ഭഗവാന്‍ കൃഷ്ണന്‍ ബാല ലീലകള്‍ക്കിടയില്‍ താമരക്കുളത്തില്‍ ഇറങ്ങി കൂട്ടുകാരുമായി കളിച്ചു. കരയ്ക്ക് കയറിയപ്പോള്‍ അവര്‍ നീണ്ട താമരത്തണ്ടും താമര ഇലയും കൊണ്ട് കളിച്ചു. ഇതു കണ്ട നാരദ മുനി വില്വമംഗലം സ്വാമിയാരോട് ഈ കൃഷ്ണലീല ജനങ്ങള്‍ക്കിടയില്‍ വ്യാപകമാക്കണമെന്ന് ആവശ്യപ്പെട്ടുവത്രേ. അങ്ങനെയാണ് ഈ വേലകളിയുണ്ടായതെന്ന് ഒരു പക്ഷം. മറ്റൊരു ദേവാംശ കഥയിങ്ങനെയാണ്. പൊന്‍കുന്നത്തിനടുത്ത് ചിറക്കടവില്‍ വേലകളി അഭ്യസിച്ചിരുന്നവരില്‍ ഒരാള്‍ പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷനായി. തേടാത്തയിടമില്ലെന്നായി. പക്ഷേ ഒടുവില്‍ തിരിച്ചറിഞ്ഞു, അത് മണികണ്ഠനായ അയ്യപ്പ സ്വാമിയായിരുന്നുവെന്ന്. അന്നുതൊട്ട് ഇങ്ങനെ വിശ്വസിച്ചു പോരുന്നു വേലകളിക്കാരില്‍ ഒരാള്‍ സ്വാമി അയ്യപ്പനാണെന്ന്. ഇന്നും ചിറക്കടവിലെ ശിവക്ഷേത്രത്തില്‍ വേലകളിക്ക് കളിക്കാരുടെ എണ്ണം കഴിഞ്ഞ് ഒരു നിഴല്‍ അധികമായുണ്ടാകാറുണ്ടത്രേ. അത് സാക്ഷാല്‍ അയ്യപ്പനാണെന്നാണ് വിശ്വാസം.

April 9,2010

ആറാട്ടും കഴിഞ്ഞപ്പോള്‍

lmbv! DW§nb B\¸nï¯nsâ aWw.. .. ..

AXv Aópw Hcp IuXpIambncpóp, Cópw. DÕhw Ignªv B\bpw Bfpw Hgnª A¼e¸pd¼neqsSbpÅ \S¯w.... lmbv Fs´mcp B\¨qcv....DW§nb B\¸nï¯nsâ Nqcv.... B\sb ImWmsX ImWpó B ImgvNbpïtñm... AsXmcp elcnbmWv.....

A¼e¡pf¯nse Ið¸Shnð ap³ImImeqón, I\¯ icoc¯nsâ `mcw apgph³ ]n³ImepsImïp Xm§n, \oï Xp¼n¡¿nð shÅw hens¨Sp¯v, apXpInte¡v Noän¡pó sIm¼sâ B \nð¸v BZyw Ime¯mWv ]gb `mKhX¯nse Xmfnð KtP{µtam£¯nsâ »mIv Bâv shäv Cekvt{Sj³ Dïm¡nb I¬^yqj³ amdnbXv. C{Xbpw henb B\¡v A§s\ \nð¡m\mhptam Fómbncpóp Ipªpómfnsems¡ I¬^yqj³.....

A¼e¡pf¯nepw Bdm«pIShnepw B\¨qcp aW¯v, B\¡mct\mSv B\hmen\ncóv, B\¡mcsâ BÚIÄ B\tb¡mÄ IrXyambn A\pkcn¨v \Só B Ip«n¡mew Cóv A¼e¸d¼nð Cu a[yhkbknepw ]p\ÀP\n¡pIbmtWm???

B\bv¡p sImSp¡m³ Abes¯ ssIX¨¡ tamjvSn¨Xn\v ]n SnIqSs¸«t¸mÄ in£ In«psaóp IcpXnb tKm]mes\ hnfn¨v hcp¯n apTmfs\óp Ip{]kn²\mb theq¸nÅ tN«³ B\¡p sImSp¡m³ hmg¡pe k½m\n¨ kw`hw HmÀ½n¨p Npcn¨pt]mtbm???

Ip«\m«pImÀ¡v, R§Ä Imhme¯pImÀ¡v {]tXyIn¨v B\ A]qÀh ambn am{Xw ImWpó henb Pohnbmbncpóp, Aópw Cópw. shůnsâ \m«nte¡v B\ hcWsa¦nð \o´nhcWw.

B\ shůneqsS \o´póXp Iïn«ptïm. ]pd¯v ]m¸ms\bpw Ibän, Xp¼nss¡ am{Xw DbÀ¯n¸nSn¨v B \o´pw!! B s]m ®¯Snbpw sh¨v ]¼bmdnsâ ssIhgnbmb Imhme¯mdp \o´n¡S¡pó B\bmWv 60 aoäÀ hoXnbpÅ B ]pg \o´n¡S¡m³ F\n¡v ss[cyw ]IÀóXv. (At§m«v Hcp hmin¡p \o´nbXpw XncnsI \o´m³ ss[cyhpw BtcmKyhpw t]mcmªv, IS¯phÅw Ibdn t]mtcïn hóXpw Iq«pImÀ Iqhn Ifnbm¡nbXpw {Kma]pcmWw)

Asóms¡ Bdmw DÕh¯n\mbncpóp B\ hóncpóXv. \o´nbpw Intem aoädpIÄ \Sópw hcpt¼mÄ B\bv¡p `mcw Hgnhm¡m\mbncn¡Ww, B\¨§e t\ct¯ hcpw, Hcp hůnð. `mkvIc³ ]m¡tc«\mbncpóp B\¨§e sImïphcm³ t]mbncpóXv. B\¨§e hůnð\nóp Icbv¡nd¡pó i_vZw AIse tIÄ¡mw. B\sb¯mdmbn Adnbn¸pIqSnbmWXv. ]nsó B\sb Im¯ncn¸v. B\sb kzoIcn¡m³ A¼e¸d¼nse¯m¯ Iq«pImsc AhnsS F¯n¡m³ CS¡nsS Iq«w tNÀóv B\ htó B\ htó Fóp hnfn¨p IqhpóXv Hcp IuXpIambncpóp. an¡hmdpw ]co£¡me¯mbncn¡pw DÕhw. At¸mÄ "]Sn¸nÌpIsf' ho«nð\nóv Cd¡ns¡mïphcm\pÅ Cu ]Wn hnPbambncpóp ]et¸mgpw.

Cu Im¯ncn¸nsâ CSthfbnemWv B\¡YIÄ ]nd¡pI. Ignª DÕh¯nse B\ A\p`h§Ä apXð Adªn«pÅXpw ]dªptI«n«pÅXpw k¦ð¸ IYIfpambn B\¡q«w \nc¡pw A¼e¸d¼nð. ]pó¯qÀ B\t¡m«bnð t]mepw A{Xt¯mfw B\IÄ \nc¡nñ. KP]pcmW§fnse B\Ifnð BsI ImWmsX t]mbXv \mep sIm¼pÅ sFcmhXs¯ am{XamsWóp thWw ]dbm³ At¸mfdnbmatñm B kZknse ho¼p ]d¨nðImcpsS Hcp tijn!! Nne _Umbn ]d¨nepImÀ B\¡mc\p Xm³ sImSp¯ clkyamb "{SoäpIsf"¡pdn¨pw B\ Xsó t\m¡n t]mIpt¼mÄ Nncn¨Xpw B\¡mc³ tIih\m\sbs¡mïv Hcn¡ð tjIv lm³Up sImSp¸n¨Xpsañmw IYIfmIpw. Iq«¯nð ko\nbdmb AbmfpsS h¦¯§Ä tI«ncpópsImSp¡Ww. Asñ¦nð Asóms¡ B tKm]men (Cc«t¸cv) IY Ign¨XpXsó.. CSs¡§m\psamóp Nncn¨mtem Ahnizmkw {]ISn¸n¨mtem ]nsó BZyw ]pe`yw, ]ndtI \ñ CSnbpwþ ]nsó B\sb acymZs¡móSp¯p ImWm³ t]mepw k½Xns¨óp hcnñ!! (sO! \m«nð hnIk\w htcïnbncpónñ. Ct¸mÄ B\ hcpóXv tdmUp hgnbmWv, temdnbnemWv. B\¨§e Inep§mdnñ, B\ hcptó Fó hnfn apg§mdnñ. \o´n hcpó B\, slm! AsXmcp ImgvNXsóbmbncpóp!!)

DW§nb B\¸nïw DbÀ¯pó aWw BkzZn¨v A§s\ \S¡pt¼mgmWv AXp IïXv, lmbv Fs´mcp `wKn!!
April 9, 2010