Wednesday, December 21, 2011



 ഇവര്‍ മറവിയില്‍ മുങ്ങി പോകരുതേ
 നമ്മുടെ സ്മാരകങ്ങളും ഗ്രന്ഥശാലകളും അധികൃതരുടെ അവഗണനയുടെ പരകോടിയില്‍ എത്തിനില്‍ക്കുന്നു


നാണയവും ഗ്രന്ഥങ്ങളുമാണ് എക്കാലത്തും എവിടെയും നാഗരികതയുടെ അടയാളങ്ങള്‍- പോയകാല പ്രതാപചരിത്രങ്ങളുടെ അവശേഷിപ്പുകളാണവ. അവയുടെ ആവിഷ്ക്കര്‍ത്താക്കളായ ഭരണാധികാരികളും എഴുത്തുകാരും അതിലൂടെ കൊണ്ടാടപ്പെടും; അവയുടെ മൂല്യത്തിലൂടെ. ദൌര്‍ഭാഗ്യകരം; നമ്മുടെ രാജ്യത്തെമ്പാടും നാണയത്തിനും നാട്ടക്ഷരത്തിനും മൂല്യം കുറഞ്ഞു പോകുന്ന തരത്തില്‍ അവഗണനയാണ്. മറ്റു നാടുകളിലെ എഴുത്തു തമ്പുരാന്മാര്‍ ആരാധിക്കപ്പെടുമ്പോള്‍ നമ്മുടെ നാട് പ്രവൃത്തിയില്‍ എഴുത്തിനെയും എഴുത്തുകാരെയും അവഗണിക്കുന്നു. കൊച്ചു കേരളത്തിന്‍റെ ഇത്തിരി വെട്ടത്തില്‍ നിന്ന് ചില ചിത്രങ്ങള്‍-വിശ്വസാഹിത്യകാരന്മാരായി വളര്‍ന്നവര്‍ക്കും ജീവിതം അക്ഷരങ്ങള്‍ക്കുഴിഞ്ഞുവെച്ചവര്‍ക്കും “ഇതു താന്‍ ഗതി”!!

ജ്ഞാനപീഠ പുരസ്കാര ജേതാവായ കഥാകാരന്‍ തകഴി ശിവശങ്കരപ്പിളളയുടെ ജന്മശതാബ്ദിവര്‍ഷമാണ് 2012. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം പതിനഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്ന ഇക്കൊല്ലം ആ അക്ഷര പുരുഷന്‍റെ സ്മരണാര്‍ത്ഥം തകഴി സ്മൃതിയാത്ര എന്ന സാംസ്ക്കാരിക യാത്ര സംഘടിപ്പിച്ചു. തകഴിയില്‍ നിന്ന്, ഡിസംബര്‍ 2 മുതല്‍ 10 ദിവസം പുസ്തകോത്സവം നടക്കുന്ന കൊച്ചിയിലേക്ക്. നയിച്ചത് സാംസ്കാരിക നായകര്‍. ആ യാത്ര കടന്നുപോകുന്ന വഴിയിലെ എഴുത്തുകാരുടെ സ്മാരകങ്ങളില്‍ പ്രണാമ പ്രയാണമാകട്ടെയെന്നായി ചിന്ത. ആസൂത്രണം ചെയ്യുമ്പോള്‍ ആ ഹ്ലാദകരമായിരുന്നു, ആഘോഷമായിരുന്നു യാത്ര. പക്ഷേ, ആവിഷ്ക്കരണം പൂര്‍ത്തിയായപ്പോള്‍ ആശങ്കകളും ആത്മനൊമ്പരവുമേറെ. 15 സ്മാരകങ്ങളാണ് സന്ദര്‍ശിച്ചത്. എല്ലാറ്റിന്‍റെയും സ്ഥിതി പരിതാപകരം. ഒരുപക്ഷേ, കേരളത്തിലെമ്പാടും എഴുത്തുകാരുടെ സ്മാരകങ്ങളും അവരുടെ അക്ഷരക്കൂട്ടുകളുടെ സംരക്ഷണ കേന്ദ്രങ്ങളാകേണ്ട ഗ്രന്ഥശാലകളും ഈ സ്ഥിതിയിലായിരിക്കും. ഒരു നാടിന്‍റെ സാംസ്കാരികതയുടെ ജീര്‍ണിപ്പിന്‍റെ കങ്കാളരൂപങ്ങള്‍ പോലെ- വിരലിലെണ്ണാവുന്നവയുണ്ടാകും വ്യത്യസ്തമായിയെന്നും പറയട്ടെ.

വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രമുഖ എഴുത്തുകാര്‍ അവിടത്തെ ‘എഴുത്തച്ഛന്മാ’രുടെ സ്മാരകാലയങ്ങളെക്കുറിച്ച് ആരാധനയോടെ യാത്രാവിവരണമെഴുതുമ്പോഴും അനുസ്മരിക്കുമ്പോഴും നമുക്കു പുളകംകൊളളും. പക്ഷേ, നമ്മുടെ സ്വന്തം എഴുത്തുകാരുടെ സ്മാരകങ്ങളോ? തകഴിയില്‍ ചെല്ലുമ്പോള്‍ തകഴി സ്മാരകത്തിനും മ്യൂസിയത്തിനും ഭരണസമിതിയില്ല. പുതിയ സര്‍ക്കാര്‍ വന്നിട്ട് സമിതി പുനഃസംഘടിപ്പിച്ചില്ല. സമിതിയില്ലാത്തതുകൊണ്ട് മ്യൂസിയം ചോര്‍ന്നൊലിക്കണമോ? ചുറ്റും മുട്ടോളം പൊക്കത്തില്‍ പുല്ലുവളര്‍ന്നു നില്‍ക്കണമോ? അറിയില്ല. സ്മൃതിയാത്ര ഉദ്ഘാടനം ചെയ്ത സാംസ്കാരിക വകുപ്പു മന്ത്രി കെ. സി. ജോസഫിന് കുറ്റബോധം. അതു പരസ്യമായി ഏറ്റുപറഞ്ഞു, പുതിയ സമിതി ഒരാഴ്ചയ്ക്കുളളില്‍ നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചു. ഈ റിപ്പോര്‍ട്ടെഴുതുമ്പോള്‍ പ്രസ്താവന വന്ന് 10 ദിവസം കഴിഞ്ഞു, സമിതി ആയിട്ടില്ല. തകഴിക്കടുത്ത് പ്രസിദ്ധമായ അമ്പലപ്പുഴ, ചെമ്പകശ്ശേരി രാജാവിന്‍റെ കൊട്ടാര ആസ്ഥാനം. ഇന്ന് അമ്പലപ്പുഴ അമ്പലത്തിലെ പാല്‍പായസം കൊണ്ടു മാത്രമാണ് കീര്‍ത്തി. ഇവിടത്തെ കളിത്തട്ടിലാണ് കുഞ്ചന്‍നമ്പ്യാര്‍ ജനകീയ കലാപ്രസ്ഥാനമായ തുളളല്‍ അരങ്ങേറ്റിയത്. ഇവിടെയാണ് മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി നാരായണീയം ഒഴികെയുളള കൃതികള്‍ രചിച്ചത്. പക്ഷേ, അതൊക്കെ പഴമക്കാരുടെ സ്മൃതിയില്‍ മാത്രം. കുഞ്ചന്‍നമ്പ്യാര്‍ സ്മാരകവും ഒഡിറ്റോറിയവും ജനക്കൂട്ടം- തുളളല്‍ കാണാന്‍ പോയപ്പോള്‍ ഒഴിഞ്ഞ ചാക്യാരുടെ സദസുപോലെ. അവിടെയും ഭരണസമിതി പുനഃസംഘടിപ്പിച്ചിട്ടില്ല. മിമിക്രി യും മോണോ ആക്ടും കോമഡിയും തല യറഞ്ഞാടുന്ന കേരളത്തില്‍ ഇതു തിരിച്ചറിയുക-ജനകീയനായ, കേരളത്തെ എക്കാലത്തേക്കും ചിരിച്ചു ചിന്തിക്കാന്‍ പഠിപ്പിച്ച നമ്പ്യാരുടെ പേരില്‍ സര്‍ക്കാര്‍ ഒരു അവാര്‍ഡു നല്‍കുന്നില്ല.

അമ്പലപ്പുഴയിലാണ് കേരളത്തിലെ സുശക്തമായ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്‍റെ ആദ്യത്തെ രജിസ്റ്റര്‍ ചെയ്ത ഗ്രന്ഥ ശാലയും വായനശാലയും- സാഹിത്യ പഞ്ചാനനന്‍ പി. കെ. നാരായണ പിളളയുടെ സ്മാരകാര്‍ത്ഥം. 1946ല്‍ തുടങ്ങിയ ലൈബ്രറി കെട്ടിടം അതേപോലെ. സൌകര്യങ്ങള്‍ തീരെയില്ല. പുസ്തകങ്ങള്‍ ജീര്‍ണ്ണിച്ചു തുടങ്ങി. ഗ്രന്ഥശാല പ്ലാറ്റിനം ജൂ ബിലിയാഘോഷവര്‍ഷത്തിലാണ്; 75 വര്‍ഷം നിലനിന്നതിന്‍റെ ക്ലേശം പ്രകടിപ്പിച്ചു കൊണ്ട്- സംഘാടകര്‍ ഒരു പുതിയ കെട്ടിടത്തിനുളള പദ്ധതി ആസൂത്രണം ചെയ്യുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ സര്‍വസ്വമായിരുന്ന പി. എന്‍.പണിക്കരുടെ സ്മൃതി മണ്ഡപത്തിലേക്കുളള യാത്രയില്‍ കുട്ടനാട്ടിലെ പുളിങ്കുന്നിലാണ് ഐ. സി. ചാക്കോയുടെ ഭവനം. ശാസ്ത്രവും സാഹിത്യവും പാണ്ഡിത്യവും ഒന്നിച്ച ഒരു മനീഷിയുടെ ഭവനം. അത്യപൂര്‍വ്വവും അതിവിശിഷ്ടവുമായ ഗ്രന്ഥശേഖരം കാത്തു സംരക്ഷിക്കുന്നത് ഐ.സി.യുടെ മകള്‍ 70 വയസെത്തിയെ ബേബി. അവസാന കാലത്ത് ഐ.സി. ആ മുറി ഉപയോഗിച്ചിരുന്ന അതേപടി സംരക്ഷിച്ചുനിര്‍ത്തിയിരിക്കുന്നു. വരും കാലം ഇതെല്ലാം എന്താകുമെന്ന ആശങ്ക ബേബി പ്രകടിപ്പിക്കുന്നു. ഒരുപക്ഷേ, വ്യവസ്ഥാപിതമായ സംരക്ഷണത്തിന് ആരും മുതിരാത്തതിനാലാവണം ഈ പുസ്തകപ്പുര ഇങ്ങനെ നിലനില്‍ക്കുന്നതെന്നും തോന്നി. ഐസിയുടെ ഭവനത്തില്‍ നിന്ന് അകലെയല്ലാതെ ‘സന്താനഗോപാലം’ ആട്ടക്കഥയെഴുതിയ മണ്ഡവപ്പളളി ഇട്ടിരാരിശ്ശിമേനോന്‍റെ ജന്മ സ്ഥലം. അനന്തര തലമുറ വീടും നാടും വിട്ടുപോയപ്പോള്‍ അവിടെ അവശേഷിപ്പുകള്‍ ഒന്നുമില്ലാതായി.

വായനയെ കൊന്നത് സിനിമയാണോ? എങ്കില്‍ മലയാള സിനിമയുടെ നിര്‍മ്മാണം നാട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന കുഞ്ചാക്കോയുടെ ഭവനവും ആ പഴയ മാതാ സിനിമാക്കൊട്ടകയും പുളിങ്കുന്നില്‍ ആളുകളെ ആകര്‍ഷിച്ചുനില്‍ക്കേണ്ടതല്ലെ.
 
അടുത്തകരയായ കാവാലം. ആ ഗ്രാമത്തില്‍ ജനിച്ച് കടലുകള്‍ക്ക് അക്കരെകളില്‍ നയതതന്ത്രജ്ഞനും അധ്യാപകനും വിസിയും ഭാഷാപ്രദേശരൂപീകരണത്തിലെ ആസൂത്രകരില്‍ ഒരാളും എഴുത്തുകാരനുമായ സര്‍ദാര്‍ കെ. എം പണിക്കരുടെ ജന്മദേശം. മലയാള കവിതയില്‍ ആധുനികതയുടെ അവതാരകനായിരുന്ന ഡോ. കെ. അയ്യപ്പപ്പണിക്കരുടെ ജീവിതാ ന്ത്യത്തിലാണ് അദ്ദേഹം കാവാലത്തുകാരനാണെന്ന് പുറംലോകവും നാട്ടുകാരും മിക്കവരും അറിഞ്ഞത്. സ്വന്തം ജന്മ നാട്ടില്‍ അന്ത്യവിശ്രമം വേണമെന്നായിരുന്നു വില്‍പത്രം. പക്ഷേ, സര്‍ദാറും അനന്തിരവനും വിശ്വപ്രസിദ്ധരാണെങ്കിലും ജന്മനാട്ടില്‍ ഒരു സ്മാരകമില്ല! സ്ഥലത്തെ വായനശാലക്ക് സര്‍ദാരിന്‍റെ പേരിട്ടു, പക്ഷേ, ആ പേര് ഗ്രന്ഥശാലാ സംഘത്തിന്‍റെ രജിസ്റ്ററില്‍ കയറിയിട്ടില്ല! അയ്യപ്പപ്പണിക്കര്‍ക്ക് സ്മാരകം പണിയാന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് തീരു മാനിച്ചിട്ടുണ്ട്!

ഇന്ന് ദീര്‍ഘകാല അവധിയെടുത്ത് ഗള്‍ഫില്‍ പോകുന്ന അധ്യാപകര്‍ക്കിടയില്‍ അപവാദമായിരുന്നു പി. എന്‍. പണിക്കര്‍. അദ്ദേഹം അവധിയെടുത്തത് സംസ്ഥാനത്തെ വായനശാലകള്‍ സംഘടിപ്പിക്കാനായിരുന്നു. കന്യാകുമാരി മുതല്‍ കാസര്‍കോട്ടു വരെ രണ്ടുവട്ടം കാല്‍നടയാത്ര ചെയ്ത് പുസ്തകത്തിനും വായനക്കും പുസ്തകപ്പുരക്കും സ്വയം സമര്‍ പ്പിച്ച ആ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനെ സ്മരിക്കാനുളള പി. എന്‍. പണിക്കര്‍ സനാതന ധര്‍മ്മ ഗ്രന്ഥശാല ജന്മനാടായ നീലംപേരൂരില്‍. ആരും സഹിക്കില്ല അതിന്‍റെ അവസ്ഥ കണ്ടാല്‍. അധികാരികളുടേയും സംസ്കാരകേര ളത്തിന്‍റെയും തന്നെ കൃതഘ്നതയുടെ കറുത്ത പാടുപോലെ.

കോട്ടയം ജില്ലയിലെ കോടിമതയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ഗ്രന്ഥ ശാല. തൊട്ടുപിന്നില്‍ കൊട്ടാരത്തില്‍ വീട്. അതിന്‍റെ സമീപം ഐതിഹ്യവും അത്ഭുതവും കൊണ്ട് ലക്ഷാവധി പേരെ വായനയുടെ ലോകത്തെത്തിച്ച അക്ഷരമാ ന്ത്രികന്‍റെ ആരാധനാ മൂര്‍ത്തിയായിരുന്ന പളളിപ്പുറത്തുകാവ് ദേവിയുടെ ക്ഷേത്രം. ക്ഷേത്രത്തിനു നാട്ടുകാരും വിശ്വാസിക ളും കൊടുക്കുന്ന പ്രാധാന്യം അക്ഷരക്ഷേത്രത്തിനു നല്‍കുന്നുണ്ടോ എന്നു ശങ്കിക്കണം. കൊട്ടാരം വീട്ടില്‍ അക്ഷരങ്ങളെ ആവാഹിച്ച അകത്തളം, വാളും ചിലമ്പും നാരായവും എഴുത്തോലയും മറ്റും ചേര്‍ന്ന് പഴമയുടെ മാന്ത്രിക നിഗൂഢാന്തരീക്ഷം തീര്‍ക്കുന്നു. പക്ഷേ, വേണ്ട സംരക്ഷണം കിട്ടാതെ അവ ജീര്‍ണിക്കുന്നു.
 
തകഴിയാത്ര ബഷീര്‍ ജന്മഗൃഹത്തിലെത്തിയപ്പോള്‍ തലയോലപ്പറമ്പിലെ ജനങ്ങള്‍ യാത്രയെ പ്രൌഢോജ്വലമായി വര വേറ്റു. പക്ഷേ, വൈക്കം മുഹമ്മദ് ബഷീറെന്ന വിശ്വവിഖ്യാതന്‍റെ സ്മാരകം ഇനിയും പണിതുയര്‍ന്നിട്ടില്ല; തുടങ്ങിയിട്ടു ണ്ട്. അവിടെ വീട്ടുമുറ്റത്ത് പുറംപോക്കില്‍ നടത്തിയ അനുസ്മരണ-സ്വീകരണ ചടങ്ങില്‍ വെയില്‍ കൊണ്ടിരുന്നവരില്‍ ബഷീറിന്‍റെ സോദരന്‍ അബൂബക്കറുമുണ്ടായിരുന്നു. വൈക്കം ടിവി പുരത്തെ കവി പാലാ നാരായണന്‍ നായരുടെ വസ തിയായിരുന്ന അടുത്ത കേന്ദ്രം - പാലായുടെ ജന്മശതാബ്ദി വര്‍ഷമാണു വരുന്നത്. കേരളത്തിന്‍റെ വളര്‍ച്ച അതിസൂക്ഷ്മമായി ഒരോ കവിതകളിലൂടെയും വരച്ചിട്ട കവിക്ക് സ്മാരകം എവിടെ? അതെക്കുറിച്ച് കൂടുതല്‍ എഴുതാതിരിക്കാനെന്ന വണ്ണം കവി മുമ്പേ പറഞ്ഞുവെച്ചിരിക്കുന്നു - “കോട്ടങ്ങളോരോന്നും പൊക്കിപ്പിടിച്ചു കൊണ്ടോട്ടവും ചാട്ടവും നന്നോ സഖാക്കളെ” എന്ന്. അടുത്തുതന്നെ വടക്കുംകൂര്‍ രാജരാജവര്‍മ്മയെന്ന സംസ്കൃതപണ്ഡിതന്‍റെ ഗൃഹം. അതിന്‍റെ ഭാവി ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു. സംസ്കൃത സാഹിത്യ ചരിത്രം മാത്രം മതി ആ സ്മരണ നിലനില്‍ക്കാന്‍, പക്ഷേ.....
 
സ്മൃതിയാത്ര ചേര്‍ത്തല വാരനാട്ടെ ഇരയിമ്മന്‍ തമ്പി സ്മാരകത്തില്‍.  പുരാവസ്തുവകുപ്പിന്‍റെ സംരക്ഷിത സ്മാരകം. എട്ടുകെട്ട് ഏറെക്കുറേസംരക്ഷിച്ചിരിക്കുന്നു. പക്ഷേ, അതു പുറംമോടി മാത്രം. സംരക്ഷണത്തിനു സര്‍ക്കാര്‍ അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിക്കാനാവുന്നില്ല. കെട്ടിടത്തിലുളള ബന്ധുക്കളുടെ അവകാശത്തര്‍ക്കം മൂലം. കേസ് കോടതിയില്‍... യാത്ര വയലാര്‍ രാമവര്‍മ്മയുടെ ജന്മഗേഹത്തിനു ചേര്‍ന്നുളള സ്മാരകത്തില്‍ എത്തുമ്പോള്‍ അതും ഒരു പണിതീരാത്ത വീട്. മലയാളിയുടെ നിത്യജീവിതത്തിന്‍റെ തന്നെ ഈണവും ഈരടിയുമായ വയലാറിന്‍റെ സ്മാരകം പൂര്‍ത്തിയാകാത്തതെ ന്തേ? ആ സ്മാരകം നിര്‍മ്മിക്കാന്‍ എന്താണ് ഇത്ര വൈകിയത്?

യാത്രയുടെ അവസാന പാദം- ചേര്‍ത്തല കടയ്ക്കരപ്പളളിയിലെ ഇട്ടി അച്യുതന്‍റെ ഭവനം. 17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആ വൈദ്യ-സംസ്കൃത പണ്ഡിതനെക്കുറിച്ചുളള ഓര്‍മകളും അദ്ദേഹം വളര്‍ത്തിയ ഔഷധ സസ്യങ്ങളും പച്ചപിടിച്ചു നില്‍ ക്കുന്നു. അവിടെ നൂറുകണക്കിനു പേര്‍ തടിച്ചുകൂടി, അവര്‍ക്ക് ഹോര്‍ത്തൂസ് ഇന്‍ ഡിക്കൂസ് മലബാറിക്കൂസിനെക്കുറിച്ചുളള ജഞാനം കുറവായിരുന്നുവെങ്കില്‍ കൂടി. അവടെ ഒരു വലിയ സ്മാരകം വരുമെന്ന പ്രതീക്ഷയിലാണു പക്ഷേ അവര്‍. അതിനുളള പദ്ധതികള്‍ സമര്‍പ്പിച്ചു കാത്തിരിക്കുന്നു. യാത്ര കവിതിലകന്‍ പണ്ഡിറ്റ് കെ.പി.കറുപ്പന്‍റെ സ്മാരകമായ ഇടക്കൊച്ചിയിലെ ഓഡിറ്റോറിയത്തിലെത്തി. ചെറിയൊരു സ്വീകരണം ഏറ്റുവാങ്ങി.
യാത്ര സമാപിച്ചത് എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിലായിരുന്നു. 141 വയസു തികയുന്ന അക്ഷരഖനി. അവ സ്ഥ അത്ര മെച്ചമാണെന്ന് ആരും പറയില്ല.

വായനശാലകളേയും ഗ്രന്ഥപ്പുരകളേയും ആളില്ലാത്തിടങ്ങളാക്കിയത് ഡിജിറ്റല്‍ ലോകമാണെന്നാണ് വയ്പ്.- സിനിമയും ടിവിയും കമ്പ്യൂട്ടറും മറ്റും മറ്റും. സിനിമാ വ്യവസായം സംരക്ഷിക്കാനും സിനിമാ തീയേറ്ററുകള്‍ ആധുനിക വല്‍ക്കരിക്കാനും 250 കോടിയും മറ്റു സൌജന്യങ്ങളുമായി സര്‍ക്കാര്‍ പിന്നാലെ നടക്കുന്നു. അതു വേണ്ടെന്ന് പിണങ്ങി സമരത്തിന്‍റെ വഴിയില്‍ തീയേറ്റര്‍ ഉടമകള്‍ പോകുന്നു.

നമ്മുടെ സാംസ്കാരിക സ്മാരകങ്ങളും ഗ്രന്ഥശാലകളും ഫണ്ടിന്‍റെയും ഇച്ഛാശക്തിയുടേയും അഭാവത്തില്‍ ചക്രശ്വാസം വലിക്കുന്നു. നാടിന്‍റെ സംസ്കാരാവസ്ഥയുടെ പ്രതിഫലനമായിത്തീരുന്നു ഈ നേര്‍ക്കാഴ്ചകള്‍. .....
  •  
തകഴി: തകഴി ശിവശങ്കരപ്പിളള (1912-1999) ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ആലപ്പുഴയില്‍ കുട്ടനാട്ടിലെ തകഴിയില്‍ ജനനം. 1984-ല്‍ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചു.

കുഞ്ചന്‍ നമ്പ്യാര്‍ : തുളളല്‍ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്. (1700) ജനനം ഒറ്റപ്പാലം കിളളിക്കുറിശ്ശി മംഗലത്ത്. അമ്പ ലപ്പുഴയില്‍ ചെമ്പകശ്ശേരി രാജാവിന്‍റെ കൊട്ടാരത്തില്‍ താമസിച്ചു. മലയാളത്തിന്‍റെ ജനകീയ കവി. 
സാഹിത്യ പഞ്ചാനനന്‍  പി.െക. നാരായണ പിളള:  സാഹിത്യ നിരൂപകന്‍, പണ്ഡിതന്‍ (1938 മ) മഹാരാജാസ് കോളേജില്‍ അധ്യാപകനായിരുന്നു. 1972ല്‍ നിയമസഭാംഗമായി. മലയാള സാഹിത്യ വിമര്‍ശനത്തിന് ആധുനിക ശൈലി നല്‍കി. 

ഐ. സി. ചാക്കോ : വൈയാകരണന്‍, ബഹുഭാഷാ പണ്ഡിതന്‍ (1875-1966) ആലപ്പുഴ കുട്ടനാട്ടില്‍ പുളിങ്കുന്നില്‍ ജനനം. 1956ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. തിരുവി താംകൂര്‍ സര്‍ക്കാരിന്‍റെ ജിയോളജിസ്റ്റായിരുന്നു. വ്യവസായ ഡയറക്ടറും.

സര്‍ദാര്‍ കെ. എം. പണിക്കര്‍: (1895-1963) ചരിത്രകാരന്‍, സാ ഹിത്യകാരന്‍, നയതന്ത്രജ്ഞന്‍. കുട്ടനാട്ടിലെ കാവാലത്ത് ജനിച്ചു. കേരളസാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്‍റ്. 

ഡോ. അയ്യപ്പപ്പണിക്കര്‍: (1930-2006) കാവാലത്ത് ജനനം. ഇംഗ്ലീഷ് അധ്യാപകന്‍. ആധുനിക കവിതയുടെ പ്രയോക്താവ്. വിവിധ വിദേശസര്‍വകലാശാലകളില്‍ അധ്യാപകനായ അന്താ രാഷ്ട്ര പ്രശസ്തന്‍.

പി. എന്‍. പണിക്കര്‍:
കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ സ്ഥാപകന്‍ (1909-95) കോട്ടയം ജില്ലയിലെ നീലംപേരൂരില്‍ ജനനം. അധ്യാപകനായിരുന്നു.1947ല്‍ അദ്ദേഹം സ്ഥാപിച്ച തിരു- കൊച്ചി ഗ്രന്ഥശാലാസംഘം 1957-ല്‍ ഗ്രന്ഥശാലാ സംഘമായത്. ഗ്രന്ഥാലോകം പത്രാധിപര്‍, കാന്‍ഫെഡ് സെക്രട്ടറി.

കൊട്ടാരത്തില്‍ ശങ്കുണ്ണി : കവി, വൈദ്യന്‍, വൈയാകരണന്‍, ഐതിഹ്യമാലയുടെ കര്‍ത്താവ് (1855-1937) ജനനം കോട്ടയ ത്തെ കോടിമതയില്‍. ശരിയായ പേര് വാസുദേവന്‍. 59 കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

വൈക്കം മുഹമ്മദ് ബഷീര്‍: (1908-1994) വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍ ജനിച്ചു. മലയാളത്തിന്‍റെ ഈ വിശ്വപ്രസിദ്ധ എഴുത്തുകാരന്‍ കോഴിക്കോട്ട് ബേപ്പൂരിലാക്കി സ്ഥിരതാമസം.പാലാ നാരായണന്‍ നായര്‍: (1911-2008) പ്രസിദ്ധ കവി, പട്ടാ ളക്കാരനും അധ്യാപകനുമായി. കേരള സര്‍വകലാശാലയുടെ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായി. കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറിയായിരുന്നു. 

വടക്കുംകൂര്‍ രാജരാജവര്‍മ്മ: (1891-1970) സംസ്കൃത പണ്ഡി തന്‍, സാഹിത്യകാരന്‍. വൈക്കത്ത് ജനിച്ചു. 30ല്‍ അധികം ഗ്രന്ഥങ്ങള്‍ രചിച്ചു. 

ഇരയിമ്മന്‍ തമ്പി: തിരുവിതാംകൂറിലെ ആസ്ഥാനകവിയായി രുന്നു 1815ല്‍. സാഹിത്യം സംഗീതം എന്നിവകളില്‍ നിപുണന്‍. 1783-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. ചേര്‍ത്തലയില്‍ നടു വിലെ കോവിലകത്താണ് പിതൃഭവനം. ആട്ടക്കഥകളും പ്രസി ദ്ധമായ ‘ഓമനത്തിങ്കള്‍ കിടാവോ’ എന്ന താരാട്ടുപാട്ടും ‘പ്രാണനാഥന്‍ എനിക്കു നല്‍കിയ...’ എന്ന ഗാനവും എഴുതി. 
വയലാര്‍ രാമവര്‍മ്മ: (1928-75) കവി. ഗാനരചയിതാവ്. ചലച്ചിത്ര ഗാനകാരന്‍. മലയാളത്തിന്‍റെ പ്രിയപ്പെട്ട കവി. ആലപ്പുഴ ചേര്‍ത്തലയ്ക്കടുത്ത് വയലാറില്‍ ജനനം.

ഇട്ടി അച്യുതന്‍: (17-ാം നൂറ്റാണ്ട്)
പ്രാചീന കേരളീയ ആയുര്‍ വേദ വൈദ്യനും പണ്ഡിതനും. ചേര്‍ത്തലയ്ക്കടുത്ത് കാക്കരപ്പ ളളിയില്‍ ജീവിച്ചു. ഇദ്ദേഹത്തിന്‍റെ കേരളാരാമം എന്ന ഓഷധ സസ്യങ്ങളെക്കുറിച്ചുളള വിശിഷ്ട ഗ്രന്ഥരചനയാണ് ഹെന്‍റിക് വാന്‍റീഡിന്‍റെ ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസ് എന്ന ബൃഹദ്ഗ്രന്ഥത്തിന്‍റെ രചനക്ക് പ്രേരകമായത്. 

എറണാകുളം പബ്ലിക് ലൈബ്രറി:  കൊച്ചി രാജ്യത്തെ ആദ്യ പബ്ലിക് ലൈബ്രറി. ഇപ്പോള്‍ 141 വയസ്. ഒന്നര ലക്ഷത്തിലധികം പുസ്തകങ്ങള്‍. റഫറന്‍സ് വിഭാഗത്തില്‍ മാത്രം 20,000-ല്‍ അധികം. 200-ല്‍ അധികം ആനുകാലികം. ഇംഗ്ലീഷ്, മലയാളം, തമിഴ്, സംസ്കൃതം, കൊങ്കണി, ഫ്രഞ്ച് ഭാഷാ പുസ്തകങ്ങള്‍ ഇവിടെ ലഭ്യം.

Konkani_language_Anandan N N_

അഭിമുഖം

'കൊങ്കണി അന്താരാഷ്ട്ര ഭാഷയാണ്'



കൊങ്കണി ഭാഷ സംസാരിക്കുന്ന വലിയൊരു ജനവിഭാഗം ഉണ്ടായിട്ടും പല കാരണങ്ങളാല്‍ ആ ഭാഷ പൊതുധാരയില്‍നിന്നു വേറിട്ടുനില്‍ക്കുകയാണ്. സ്വകീയ സാഹിത്യം കൊണ്ടും വിവര്‍ത്തന സമ്പത്തുകൊണ്ടും ഇന്ന് കൊങ്കണി സാഹിത്യ സമ്പന്നമാണ്. എന്നാല്‍ ലിപിയുടെ കാര്യത്തില്‍ കൊങ്കണിയുടെ സ്ഥാനം ഇനിയും സ്വന്തം മുദ്ര രേഖപ്പെടുത്തിയിട്ടില്ലെന്ന പോരായ്മ നിലനില്‍ക്കുന്നു. അഖില ഭാരത കൊങ്കണി പരിഷത്തിന്‍റെ അടുത്ത അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രൊഫ. ആനന്ദന്‍ എന്‍. എന്‍ ടിഎസ്ഐയോടു സംസാരിക്കുന്നു. മംഗലാപുരം ആസ്ഥാനമായ സെന്‍റര്‍ ഫോര്‍ കള്‍ചറല്‍ സ്റ്റഡീസ് ആന്‍റ് റിസര്‍ച്ചിന്‍റെ ചുമതല നോക്കുകയാണ് ഇദ്ദേഹം ഇപ്പോള്‍....

? ഒരു സമ്പൂര്‍ണ ഭാഷ എന്ന നിലയില്‍ കൊങ്കണിയുടെ ഇന്നത്തെ സ്ഥിതി എന്താണ്?
കൊങ്കണി സ്വതന്ത്ര സാഹിത്യഭാഷയാണെന്ന് വിശ്രുത ഭാഷാ ശാസ്ത്രജ്ഞന്മാര്‍ സാക്‌ഷ്യപ്പെടുത്തിയിട്ടുണ്ട്. സുമിത്രാ മംഗേശ് ഖത്രി സുനീതി കുമാര്‍ ചാറ്റര്‍ജി തുടങ്ങിയവര്‍ കൊങ്കണി ഭാഷയ്ക്കു സാഹിത്യ അക്കാഡമിയുടെ അംഗീകാരം കിട്ടുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു.

? കൊങ്കണി ഭാഷയുടെ പ്രധാന പ്രശ്നം അതിനു ലിപി ഇല്ല എന്നതാണല്ലോ?
ഒരു ഭാഷയുടെ ശരീരസ്ഥാനമാണ് ലിപിക്ക്; ആത്മാവിന്‍റേതല്ല. ലോകഭാഷയായ ഇംഗ്ലീഷ് എഴുതുന്നത് റോമന്‍ ലിപിയിലാണല്ലോ; മാത്രമല്ല, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, പോര്‍ത്തുഗീസ്, സ്പാനിഷ് തുടങ്ങി അനേകം യൂറോപ്യന്‍ ഭാഷകളും. അതുപോലെ കൊങ്കണി ദേവനാഗരി, മലയാളം, കന്നഡ, അറബി, റോമന്‍ ലിപികളില്‍ എഴുതിവരുന്നു; ഔദ്യോഗിക ലിപി ദേവനാഗരിയാണെങ്കിലും.

? വിവര്‍ത്തനം വഴി കൊങ്കണി ഭാഷ എത്രമാത്രം സമ്പന്നമായിട്ടുണ്ട്?

വിവര്‍ത്തനം ആധുനിക ലോകത്ത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രവൃത്തിയാണ്. ഇതിനു പണ്ടത്തേക്കാള്‍ പ്രാധാന്യം വന്നിട്ടുണ്ട്. മുമ്പ് രണ്ടാം കിടയായിരുന്ന വിവര്‍ത്തനം ഇന്ന് പുനഃസൃഷ്ടി, പ്രയുക്ത ഭാഷാശാസ്ത്രം (Applied Linguistics) എന്നീ നിലകളിലും കൂടുതല്‍ അംഗീകാരം നേടിക്കഴിഞ്ഞിട്ടുണ്ട്. എല്ലാഭാഷകളിലും. കൊങ്കണിയിലെ സാഹിത്യം വിവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ സമ്പുഷ്ടമാകണം. അതുപോലെ കൊങ്കണിയിലെ വിശിഷ്ട കൃതികള്‍ മറ്റു ഭാരതീയ/ഏഷ്യന്‍/ യൂറോപ്യന്‍/ലോക ഭാഷകളിലേക്ക് വിവര്‍ത്തിതമാകുകയും വേണം.

? കൊങ്കണിയുടെ വളര്‍ച്ചയില്‍ അധികൃതരുടെയും സമുദായത്തിന്‍റെയും പങ്ക് എത്രത്തോളമുണ്ട്?

ഭാഷ നിലനില്‍ക്കാന്‍ സമുദായം വേണം. (വ്യക്തികള്‍ ചേര്‍ന്നതാണല്ലോ സമൂഹം) സംഘടനകള്‍ക്കും ഒരുപരിധിവരെ ഭാഷയുടെ വളര്‍ച്ചയില്‍ പങ്കുവഹിക്കാനാകുമെന്നതു സമ്മതിക്കാം. എന്നാല്‍ സംഘടനകള്‍ക്കും സമുദായങ്ങള്‍ക്കും സാഹിത്യ സൃഷ്ടിയില്‍ കാര്യമായൊന്നും ചെയ്യാനാകില്ല. പുറമേ നിന്ന് പ്രോത്സാഹനം, സഹായ സഹകരണങ്ങള്‍ നല്‍കാനാകുമെന്നു മാത്രം.

? കൊങ്കണിയുടെ ഇന്നത്തെ സ്ഥിതി എന്താണ്?
കൊങ്കണി ഭാരതീയ ഭാഷയെന്നതുപോലെ അന്താരാഷ്ട്ര ഭാഷയുമാണ്; രാഷ്ട്രത്തിനു പുറത്ത് ഗള്‍ഫ് രാജ്യങ്ങളിലും, അമേരിക്കയിലും കൊങ്കണിഭാഷക്കാര്‍ ഗണ്യമായ സാന്നിദ്ധ്യമാണ്. മംഗലാപുരം കേന്ദ്രമായി വിശ്വകൊങ്കണി സാംസ്കാരിക പ്രതിഷ്ഠാനം (world Konkani Culture Centre) പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ കേരളം, കര്‍ണാടകം, ഗോവ, മഹാരാഷ്ട്രം, ഗുജറാത്ത് മുതലായ സംസ്ഥാനങ്ങളിലായി അനേകം (25-ല്‍ കുറയാതെ) സംഘടനകളും പ്രവര്‍ത്തിക്കുന്നു. വിവിധ സാഹിത്യ ശാഖകളില്‍ അനേകം പേര്‍ രചനകള്‍ നടത്തിവരുന്നു. വിവര്‍ത്തന രംഗത്തും സാഹിത്യ അക്കാഡമിയും നാഷണല്‍ ബുക് ട്രസ്റ്റും കൊങ്കണിയ്ക്കും സ്ഥാനം നല്‍കിയിട്ടുണ്ട്.

? ഈ ഭാഷാ പോഷണത്തിനു താങ്കളുടെ സംഭാവന എന്താണ്?
കേരളത്തില്‍ കൂടുതല്‍ പ്രസക്തമായ, താരതമ്യ ഭാഷാ ശാസ്ത്രം, താരതമ്യം സാഹിത്യം (വിവര്‍ത്തനം ഉള്‍പ്പെടെ) താരതമ്യ നാടോടി വിജ്ഞാനീയം (കേരള ഫോക്‌ലോര്‍ അക്കാഡമിയുമായി സഹകരിച്ച്) മുതലായ മേഖലകളില്‍ പ്രവര്‍ത്തനം ലക്‌ഷ്യമാക്കുന്നു. ഇതിനു പറ്റിയ പശ്ചാത്തലം ഉണ്ടാക്കാനുളള ശ്രമം തുടരുന്നു