Monday, April 16, 2012

കലാകേരളത്തിന്‍റെ കാമ്പസ്


 

കലാപഠനത്തിനൊരു പൈതൃകകേന്ദ്രം

കലാകേരളത്തിന്‍റെ കാമ്പസ്


നൈസര്‍ഗികമായ കലാവൈഭവം ചിട്ടയായി അഭ്യസിക്കപ്പെടാന്‍ വേറൊന്നില്ലാത്ത കലാമണ്ഡലത്തെക്കുറിച്ച്...

 

ഒരു മൂളിപ്പാട്ടെങ്കിലും പാടാത്തവരില്ല, ഒരു നൃത്തച്ചുവടെങ്കിലും ചവിട്ടാത്തവരും. പക്ഷേ, ശാസ്ത്രീയമായി പാട്ടും ആട്ടവും പഠിക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല, കഴിയുന്നവര്‍ക്കും അത് കേരളത്തിന്‍റെ കലാ-സാംസ്കാരിക ആസ്ഥാനമായ കലാമണ്ഡലത്തില്‍നിന്നു സാധ്യമാകണമെന്നുമില്ല. 

കലാമണ്ഡലമോ, അതു വെറും ആട്ടം- കഥകളി പഠിപ്പിക്കുന്ന സ്ഥലമല്ലേ എന്നാവും പലര്‍ക്കും ആദ്യകേള്‍വിയില്‍ തോന്നുക. എന്നാല്‍ കലാമണ്ഡലത്തെ അടുത്തറിയുന്നവര്‍ക്കറിയാം ഈ കലാകേന്ദ്രത്തിന്‍റെ മഹിമ. അത് അറിയാത്തവര്‍ക്ക് അറിയിച്ചുകൊടുക്കാന്‍ കലാമണ്ഡലത്തിലേക്ക് എത്താത്തവര്‍ക്കിടയിലേക്ക് കലയും കലാമണ്ഡലവും വരികയായി.

എത്രപേര്‍ക്കറിയാം കലാമണ്ഡലം ഒരു ഡീംഡ് യൂണിവേ
ഴ്സിറ്റിയാണെന്ന്? ആസ്ട്രേലിയയിലും ന്യൂസിലാന്‍റിലും എംബിഎയും മെഡിക്കല്‍ പഠനവും നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ പക്ഷേ കലാമണ്ഡലത്തെ കാണുന്നില്ല. കലാമണ്ഡലത്തില്‍ എംഫില്‍ ബിരുദവും പിഎച്ച്‌ഡി യോഗ്യതയും നേടാനുളള അവസരവും സൌകര്യവുമുണ്ടെണ്ടന്നറിയാവുന്നവര്‍ വളരെ കുറവാണ്. കേരള സര്‍ക്കാര്‍ അംഗീകരിച്ച ബിരുദവും ബിരുദാനന്തര ബിരുദവും ഇവിടെയുണ്ടെന്ന് കേള്‍ക്കുമ്പോള്‍ അതിശയിക്കേണ്ട. കലാമണ്ഡലത്തിന്‍റെ വൈസ്ചാന്‍സലര്‍ പി.എന്‍. സുരേഷ് പറയുന്നു, “ലാപ് ടോപ്പിലും എംബിഎയിലും ആണ് ലോകം എന്നു വിശ്വസിക്കുന്നവര്‍ കൂടുന്നു, സംസ്കാരവും കലയും അടിസ്ഥാനപരമായി മനുഷ്യത്വത്തിനാവശ്യമാണ്. അതു നേടാന്‍ പലരും മറക്കുന്നു, കലാമണ്ഡലം പാരമ്പര്യത്തെയും പൈതൃകത്തേയും നവീനതയുമായി കൂട്ടിയിണക്കി സംരക്ഷിക്കാന്‍ ശ്രമിക്കുന്നു,” എന്ന്. അതെ, കലാമണ്ഡലം വേറിട്ടൊരു ശൈലിയില്‍ നമ്മുടെ സംസ്കാരത്തിന്‍റെ സംരക്ഷണം ഉറപ്പാക്കുകയാണ്.


കഥകളിയും സംഗീതവും തുടങ്ങി ഒട്ടേറെ നൃത്തവാദ്യകലകള്‍ ഇവിടെ പരിശീലിപ്പിക്കപ്പെടുന്നു. പ്രതിവര്‍ഷം 150 മുതല്‍ 200 വരെ പേര്‍ വിവിധ കോഴ്സുകള്‍ പൂര്‍ത്തിയാക്കി കലാമണ്ഡലത്തില്‍ നിന്നു പുറത്തിറങ്ങുന്നു. അവരില്‍ വിദേശികളുണ്ട്. അന്യസംസ്ഥാനക്കാരുണ്ട്. നമ്മുടെ നാട്ടിന്‍പുറത്തുകാരുണ്ട്. വിവിധ കലകള്‍ പഠിച്ചുപുറത്തിറങ്ങുന്ന ഇവരില്‍ പലരും അതിപ്രശസ്തരാകുന്നു. ചിലര്‍ പഠിച്ച കല അഭ്യസിപ്പിച്ചും അവതരിപ്പിച്ചും ഉപജീവനം കഴിക്കുന്നു. കല യുടെ മഹത്വം അറിയുന്നവര്‍ക്കു മുന്നില്‍ ഇവിടെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മികച്ച പരിഗണന ലഭിക്കുന്നു. പക്ഷേ, ഈ കല അഭ്യസിക്കാന്‍ എത്തുന്നവര്‍ സര്‍വ സമര്‍പ്പണമനസോടെയാണോ എത്തുന്നത്? മറ്റു വിഷയങ്ങള്‍ക്ക് ഉപരിപഠന രംഗത്ത് സാധ്യത അടയുന്നവര്‍ വഴിതെറ്റിയെത്തുന്ന ഇടം എന്ന സ്ഥിതിയില്‍നിന്ന് കലാമണ്ഡലം മാറിക്കൊണ്ടിരിക്കുന്നു. കലാ വിഭാഗങ്ങളില്‍ ഗവേഷണം നടത്താനും തന്‍റെ കലാദര്‍ശനം കണ്ടെത്തി അവതരിപ്പിക്കാനും അംഗീകരിപ്പിക്കാനുമുളള വേദിയായി കലാമണ്ഡലം മാറിക്കഴിഞ്ഞു.

ഡീംഡ് യൂണിവേഴ്സിറ്റിയായി മാറിയിട്ട് അഞ്ചുവര്‍ഷമാകുന്നു. ഇതിനകം വേറിട്ട വഴികളിലൂടെ, ഗുരുകുല സമ്പ്രദായത്തിന്‍റെ തുടര്‍ച്ച സംരക്ഷിച്ച്, മുന്നേ റുന്ന സ്ഥാപനം പുതിയൊരു ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്. അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുന്നു. പുതിയ പരിശീലന അനുശീലന സംവിധാനങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു. കൂടുതല്‍ മേഖലകളിലേക്കു വളര്‍ന്നു വികസിക്കുന്നു. പശ്ചിമ ബംഗാളിലെ ശാന്തിനികേതനുമായുളള സാംസ്കാരിക വിനിമയ പദ്ധതിക്ക് കേന്ദ്രമാനവ വിഭവശേഷി വകുപ്പ് അനുമതി നല്‍കി. യുജിസി നേരിട്ട് ധനസഹായ-വിതരണ പദ്ധതിക്ക് അംഗീകാരം നല്‍കിയതോടെ വികസന പ്രവര്‍ത്തനങ്ങളില്‍ സ്ഥാപനത്തിനു പുതിയൊരു അവസരംതന്നെ വന്നുകഴിഞ്ഞുവെന്നു പറയാം.

സ്ഥാപനത്തെ പഴഞ്ചന്‍ മാര്‍ഗത്തിലുളള ഒരു കലാപ
ഠിപ്പു കേന്ദ്രം എന്ന പ്രതിച്ഛായയില്‍നിന്ന് ഉയര്‍ത്തുക എന്ന പരിശ്രമത്തിന് കലാമണ്ഡലം വിദ്യാര്‍ത്ഥി കളും അദ്ധ്യാപകരും സെക്രട്ടറിയും രജിസ്ട്രാറും അടക്കം വിസിയുടെ ആസൂത്രണങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു എന്നതാണ് ഒരു പ്രത്യേകത. ഈ മധ്യവേനല്‍ അവധിക്കാലത്ത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് എ ഗ്രേഡ് കിട്ടിയ കുട്ടികള്‍ക്ക് ക്ലാസിക് കലകളില്‍ വേണ്ടണ്ടത്ര പരിശീലനം നല്‍കാന്‍ കലാമണ്ഡലത്തില്‍ 12 ദിവസത്തെ പരിശീലന ക്ലാസ് നടത്തുന്നു. “കുട്ടികളില്‍ പലരും എഗ്രേഡ് വാങ്ങിയത് അതതു കലാവിഷയങ്ങളില്‍ മത്സരത്തിനു മാത്രമായി നേടിയ പരിശീലനത്തിലൂടെ ആയിരിക്കും. അവര്‍ക്ക് കലയില്‍ അഭിരുചി ഉണ്ടണ്ടാക്കുക എന്ന ലക്‌ഷ്യത്തിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. അവര്‍ക്ക് കലയിലും കലമണ്ഡലത്തിലും ആഭിമുഖ്യമുണ്ടണ്ടാക്കാന്‍ ഇതു സഹായകമാകും,” വൈസ് ചാന്‍സലര്‍ പി.എന്‍.സുരേഷ് ടിഎസ് ഐയോടു പറഞ്ഞു.

അടുത്ത അദ്ധ്യയന വര്‍ഷം തിരഞ്ഞെടു ക്കുന്ന 100 സ്കൂകളുകളില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് കലാസ്വാദന പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കാനും കലാമണ്ഡല ത്തിനു പദ്ധതിയുണ്ടണ്ട്. സ്ഥാപനത്തിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഇത്തരം പരിശീലന പരിപാടികളില്‍ പങ്കെടുക്കും. ചില പ്രദേശങ്ങളില്‍ കലാമണ്ഡലത്തില്‍ പഠിച്ചവരും പഠിപ്പിച്ചവരുമായ പ്രതിഭകളുണ്ടണ്ടാവും. അവരുടെ സഹായവും ഇതിനു തേടാനാണ് ആലോചിക്കുന്നത്. 
നിലവില്‍ കലാമണ്ഡലത്തില്‍ കഥകളിയിലെ വേഷം
, സംഗീതം, ചെണ്ടണ്ട, മദ്ദളം, ചുട്ടി, മോഹിനിയാട്ടം, കൂടിയാട്ടം തുളളല്‍, മിഴാവു വാദനം, പഞ്ചവാദ്യം, മൃദംഗം, വിവിധ നൃത്തങ്ങള്‍ തുടങ്ങിയവയാണ് പഠിപ്പിക്കുന്നത്. ഹൈസ്കൂള്‍ മുതല്‍ എംഫില്‍ കോഴ്സുവരെ ഈ കാമ്പസില്‍ സാധ്യമാണ്. കലാമണ്ഡലം കൂടുതല്‍ മേഖലകളിലേക്കു വരും നാളുകളില്‍ വളരാന്‍ പോകുകയാണെന്ന് വി സി പറയുന്നു. കലാകേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം തൃശൂര്‍ ആണ്. അവിടെ സ്ഥിതിചെയ്യുന്ന കലാമണ്ഡലം കേരളത്തിന്‍റെ കലാആസ്ഥാനമായി മാറുകയെന്ന സങ്കല്‍പ്പം സാധിതമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കലാ രംഗത്തെ സാധ്യതകള്‍ അനുദിനം കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. നിത്യവൃത്തിക്ക് ഒരു തൊഴില്‍ എന്ന നിലയിലും അക്കാഡമിക് പാണ്ഡിത്യ വേദിയിലും കലയുടെ മേഖല കൂടുതല്‍ ആവശ്യപ്പെടുന്ന കാലമാണ്. ഡിജിറ്റല്‍ മാധ്യമ രംഗം കലയുടെ മൂല്യം ശോഷിപ്പിച്ചുവെന്ന വാദം ഒരുവശത്തു ശക്തിപ്രാപിക്കുമ്പോള്‍തന്നെ കലയുടെ പരിചയവും പരിശീലനവും ആഗ്രഹിക്കുന്നവര്‍ കുടിക്കൂടി വരികയാണ്. ടെലിവിഷന്‍ പരിപാടികളിലൂടെ പുറത്തുവരുന്ന കലാവൈഭവമുളളവര്‍ക്കും യുവജനോത്സവങ്ങളില്‍ തെളിയുന്ന പ്രതിഭകള്‍ തുടങ്ങിയവര്‍ക്കു കലയുടെ ശാസ്ത്രീയ മേഖലയിലേക്ക് വഴിതെളിയിക്കേണ്ടതുണ്ട് അവരുടെ യഥാര്‍ത്ഥ സര്‍ഗവൈഭവം പ്രകടിപ്പിക്കാന്‍. അതിനു പക്ഷേ, തുടക്കത്തിലേ പരിചരണം വേണം, അടിസ്ഥാനപരമായ പരിശീലനം വേണം. അതിനു തികച്ചും യുക്തമായ കേന്ദ്രമാണ് കേരള കലാമണ്ഡലം. പുതിയ പ്രതിഭകളെ കണ്ടെത്താനുളള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്കു സഹായകമാകുന്ന സാംസ്കാരിക ആസ്ഥാനമായി മാറുകയാണ് ഇവിടം.  

ഏപ്രില് 9, 2012 The Sunday Indian

“പ്രതിസന്ധി മനുഷ്യനാണ്, കലയ്ക്കല്ല ”

“പ്രതിസന്ധി മനുഷ്യനാണ്, കലയ്ക്കല്ല ”  

 

(കലാമണ്ഡലം കേരളത്തിന്‍റെ സാംസ്കാരിക ആസ്ഥാനമാകുന്നുവെന്ന് വിസിയായ പി. എന്‍. സുരേഷ് കാവാലം ശശികുമാറിനോട് അഭിമുഖത്തില്‍)

ഡീംഡ് യൂണിവേഴ്സിറ്റി ആയ ശേഷം കലാമണ്ഡലത്തിന്‍റെ വളര്‍ച്ചയെക്കുറിച്ച്?

അഞ്ചുവര്‍ഷമായി കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി ആയിട്ട്. ഏറെ മുന്നോട്ടു പോയിരിക്കുന്നു. കേന്ദ്ര സര്‍ ക്കാരിലെ എച്ച്ആര്‍ഡി മന്ത്രാലയം കലാമണ്ഡലവും ശാന്തി നികേതനു മായി സാംസ്കാരിക വിനിമയത്തിനു ളള അനുമതി അംഗീകരിച്ചുകഴിഞ്ഞു. കലാമണ്ഡലത്തിനെ സംബന്ധിച്ചു പറയുകയാണെങ്കില്‍ ലോകത്തിനു മുന്നില്‍ നമുക്കു പ്രകടിപ്പിക്കാനുളള സംസ്കാരവും കഴിവുമുണ്ട്. അതു വിക്ഷേപിക്കാന്‍ ലോഞ്ചിംഗ് പാഡുമുണ്ട്.ശരിയായ രീതിയില്‍ അതു വിനിയോഗിച്ചാല്‍ മാത്രം മതി.

 

വിസി ആകും മുമ്പ് താങ്കള്‍ കലാമണ്ഡലത്തെ ഡീംഡ് യൂ ണിവേഴ്സിറ്റി ആക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങ ളുടെ സ്പെഷ്യല്‍ ഓഫീസറായിരുന്നുവല്ലോ? അടിസ്ഥാനപരമായി കലാമണ്ഡലത്തിന്‍റെ സങ്കല്‍പ്പങ്ങളില്‍നിന്ന് യുണിവേഴ് സിറ്റി പദവിയിലേക്കു മാറിയതു ഗുണകരമായോ?

കലാമണ്ഡലത്തിനെ ഡീംഡ് യൂണിവേഴ്സിറ്റി ആക്കുമ്പോള്‍ ഈ പ്രശ്നം ഉടലെടുക്കുമെന്നറിയാമായിരുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ വ്യക്തമായ നയനിലപാടുകള്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പിനെക്കൊണ്ട് അംഗീകരിപ്പിച്ചു. ഗുരുകുല സമ്പ്രദായത്തില്‍ തുടര്‍ന്ന് കാലിക പ്രസക്തമായ പഠന രീതികളിലൂടെ പഠിതാക്കളെ പ്രതിഭകളാക്കുകയാണ് ഇവിടത്തെ പദ്ധതി. പിന്നെ യുജിസിയുടെ പതിവു നിഷ്കര്‍ഷകള്‍ക്കും നിയമങ്ങള്‍ക്കും കലാമണ്ഡലത്തില്‍ പ്രത്യേക ഇളവുകള്‍ നല്‍കിയിട്ടുണ്ട്. യുജിസി കലാമണ്ഡലത്തിനു 12 ബി സ്റ്റാറ്റസ് നല്‍കിയിട്ടുണ്ട്- യുജിസി നേരിട്ടു സാമ്പത്തിക സഹായം നല്‍കും, കൂടാതെ ഇവിടെ പരിശീലിപ്പിക്കുന്ന രംഗകലയുടെ ദേശീയ നോഡല്‍ ഏജന്‍സിയാക്കിയിട്ടുണ്ട് കലാമണ്ഡലത്തെ.


കലയുടെ ജനകീയവല്‍കരണത്തി ന്‍റെ ഇക്കാലത്ത് പരമ്പരാഗത രീതി കള്‍ക്കു പ്രസക്തി കുറയുന്നുണ്ടോ?

സംസ്കാരത്തിന്‍റെ പ്രധാന ചാലകശക്തിയാണു കല. കലയില്‍ ഭാഷയും നൃത്തവും വാദ്യവും എന്നു വേണ്ട മനസിനെ ഹരം പിടിപ്പിക്കുന്ന എന്തും വരും. ആ കലയുടെ ചൈതന്യത്തിനുശോഷണം സംഭവിക്കരുത്. കലാകാരനും ആസ്വാദകനും തമ്മിലുളള ഏക വ്യത്യാസം ആസ്വാദകനേക്കാള്‍ സര്‍ഗശേഷി കലാകാരനുണ്ട് എന്നതുമാത്രമാണ് എന്നെനിക്കു തോന്നുന്നു. പക്ഷേ സമൂഹം ആഗ്രഹിക്കുന്നത് നിലവാരം താണതാണെങ്കില്‍ അതേ കലാകാരനില്‍നിന്നും ഉണ്ടാകൂ.

കലാമണ്ഡലത്തില്‍നിന്ന് മികച്ച പ്രതിഭകള്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ല എന്ന ആക്ഷേപം ഉണ്ടല്ലോ?

അങ്ങനെയല്ല. ഇന്നും ധാരാളം പ്രതിഭകളുണ്ടാകുന്നുണ്ട്. പണ്ട് കലാകാരന്മാരുടെ എണ്ണം കുറവായിരുന്നതിനാല്‍ പലരും ശ്രദ്ധിക്കപ്പെട്ടു. 

മറ്റു കോഴ്സുകള്‍ക്ക് പ്രവേശനം കിട്ടാത്തവരുടെ അഭയസ്ഥാനമാണ് കലാമണ്ടണ്ഡലം എന്ന ആക്ഷേപമോ?

അങ്ങനെ ഞാന്‍ പറയില്ല. അറിയാവു ന്നവര്‍ പറയില്ല. കലയോടു പ്രിയമുളളവര്‍തന്നെയാണ് ഇവിടെ പ്രവേശനം നേടുന്നത്. 200-ന് അടുത്തുവരുന്ന അദ്ധ്യാപക-അനദ്ധ്യാപക സംഘത്തിന്‍റെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു ലഭ്യമായ എല്ലാസഹായവും സഹകരണവും നല്‍കുന്നുണ്ട്. പല വിദ്യാര്‍ത്ഥികളും അതുവിനിയോഗിക്കുന്നുണ്ട്. പഠിതാക്കളുടെ അഭ്യാസമാണു മുഖ്യം. കഠിനമായ നിരന്തരമായ അഭ്യാസം ആവശ്യമാണ്. പലരും അതിനു തയ്യാറാണ്. 

അന്യസംസ്ഥാനങ്ങളില്‍നിന്നും അന്യരാജ്യങ്ങളില്‍നിന്നുമുളള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. അവര്‍ കലാമണ്ഡലം എന്ന ലേബലിനു വേണ്ടി മാത്രം വരുന്നതാണോ?

അല്ല. ഒരിക്കലുമല്ല. അവര്‍ ഓരോരുത്തരും നിശ്ചയമായും കലാമണ്ഡലത്തിന്‍റെ അംബാസഡര്‍മാരാണ്. അവര്‍ അവരവരുടെ നാട്ടിലെ കലകളെക്കുറിച്ച് പഠിച്ചുവരുന്നവരാണ്. ഇവിടെ പഠിക്കുന്ന കാര്യങ്ങളുമായി അവര്‍ സ്വന്തം നാട്ടിലെ കലകളെ താരതമ്യം ചെയ്യുന്നു. രണ്ടര വര്‍ഷം കൊണ്ടു പഠിക്കേണ്ടത് അവര്‍ വെറും എട്ടുമാസംകൊണ്ടു പഠിച്ചു തീര്‍ക്കുന്നു. അവര്‍ കാണിക്കുന്നത്ര ആത്മാര്‍ത്ഥതയും അര്‍പ്പണവും നമ്മുടെ നാട്ടിലെ കുട്ടികള്‍ എല്ലാവരും കാണിക്കുന്നില്ലെന്നു ചില അദ്ധ്യാപകര്‍തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.


പിന്നെ കലാമണ്ഡലം എന്ന ലേബലിന്‍റെ കാര്യം- അതെ, അതൊരു നല്ല ബലാണ്. പക്ഷേ സ്ഥാപനത്തോടുളള പ്രതിബദ്ധതകൂടി അത് ആവശ്യപ്പെടുന്നുണ്ട്. ലേബല്‍ കിട്ടിയതുകൊണ്ടായില്ല, അര്‍പ്പണം കൂടി കല ആവശ്യപ്പെടുന്നുണ്ട്. എങ്കിലേ ലേബല്‍കൊണ്ടു പ്രയോജനമുളളു. സ്ഥാപനവുമായി, പഠന വിഷയവുമായി താദാത്മ്യം പ്രാപിക്കണം.


കലാമണ്ഡലത്തെക്കുറിച്ച് മുമ്പ് പല ആക്ഷേപങ്ങളും അപഖ്യാതികളും ഉണ്ടായിരുന്നു. താങ്കള്‍ ചുമതലയേറ്റിട്ട് ഒരു വര്‍ഷമാകുന്നു ?

ഇല്ല. ഒമ്പതുമാസമായി ഞാന്‍ വന്നിട്ട്. ഇവിടത്തെ തന്നെ പല ജീവനക്കാരും പറയുന്നു, ഇപ്പോള്‍ കലാമണ്ഡലം ശരിയായ ദിശയില്‍ നല്ല നിലയില്‍ പോകുന്നുവെന്ന്. പക്ഷേ, ഞാന്‍ പറയുന്നു, കലാമണ്ഡലത്തിന്‍റെ സാധ്യതയില്‍ പത്തു ശതമാനംപോലും വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെഎന്നെക്കുറിച്ചു നല്ലതു പറയുന്നത് മുന്‍ഗാമികള്‍ എന്നേക്കാള്‍ മോശമായിരുന്നുവെന്ന് ഈ പറയുന്നവര്‍ക്കു തോന്നിയിട്ടാവണം. ഞാന്‍ വന്ന ശേഷം വിസിയും സെക്രട്ടറിയും രജിസ്ട്രാറും തമ്മിലെല്ലാം സംസാരിക്കാന്‍ തുടങ്ങിയെന്നാണ് പലരും പറയുന്നത്. 

കലാരംഗം ഇന്നു നേരിടുന്ന പ്രതിസന്ധിയെന്താണെന്ന് തോന്നുന്നു?

വാസ്തവത്തില്‍ പ്രതിസന്ധി മനുഷ്യനാണ്, കലയ്ക്കല്ല. ഇന്ന് എല്ലാം ലാപ്ടോപ്പിലും ഇന്‍റര്‍നെറ്റിലും ഉണ്ടെന്നാണ് പലരുടെയും തെറ്റിദ്ധാരണ. മനുഷ്യന്‍ഇല്ലാതാകുന്നു, എല്ലാം പ്രൊഫഷണലുകളാണ്. പ്രൊഫഷണലുകള്‍ക്ക് പല മുഖങ്ങളാണ്. മനുഷ്യന് അതില്ല. എന്‍റെ കുടുംബത്തില്‍ ഒരു ഡോക്ടറുണ്ട്, എഞ്ചിനീയറുണ്ട് എന്നാണ് പലരും മക്കളെക്കുറിച്ചു പോലും പറയുന്നത്. ഫ്രിഡ്ജുണ്ട്, ടിവി ഉണ്ട് എന്നു പറയും പോലെ. മനുഷ്യര്‍ വീടുകളില്‍ ഒരു ഉല്‍പ്പന്നമോ ഉപകരണമോ ആണ്. ഇത് അപകടമാണ്. വീട്ടിലെ മുത്തശ്ശിയെയും മുത്തച്ഛനേയും വിശേഷ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുളള പൈതൃക വസ്തുവാണ് പലര്‍ക്കും. സാധാരണ ദിവസങ്ങളില്‍ അവരെ നോക്കുന്നത് ഹോം നഴ്സുകളാണ്. ഈ മനസ്ഥിതി കലയിലേക്കും സംക്രമിക്കുന്നു. കലയെന്നാല്‍ കച്ചവടച്ചരക്കോ വിപണനവസ്തുവോ ആയി മാറിയിരിക്കുന്നു. അതില്‍ കലാകാരന്മാര്‍ വീണു പോകരുത്.