Monday, April 16, 2012

“പ്രതിസന്ധി മനുഷ്യനാണ്, കലയ്ക്കല്ല ”

“പ്രതിസന്ധി മനുഷ്യനാണ്, കലയ്ക്കല്ല ”  

 

(കലാമണ്ഡലം കേരളത്തിന്‍റെ സാംസ്കാരിക ആസ്ഥാനമാകുന്നുവെന്ന് വിസിയായ പി. എന്‍. സുരേഷ് കാവാലം ശശികുമാറിനോട് അഭിമുഖത്തില്‍)

ഡീംഡ് യൂണിവേഴ്സിറ്റി ആയ ശേഷം കലാമണ്ഡലത്തിന്‍റെ വളര്‍ച്ചയെക്കുറിച്ച്?

അഞ്ചുവര്‍ഷമായി കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി ആയിട്ട്. ഏറെ മുന്നോട്ടു പോയിരിക്കുന്നു. കേന്ദ്ര സര്‍ ക്കാരിലെ എച്ച്ആര്‍ഡി മന്ത്രാലയം കലാമണ്ഡലവും ശാന്തി നികേതനു മായി സാംസ്കാരിക വിനിമയത്തിനു ളള അനുമതി അംഗീകരിച്ചുകഴിഞ്ഞു. കലാമണ്ഡലത്തിനെ സംബന്ധിച്ചു പറയുകയാണെങ്കില്‍ ലോകത്തിനു മുന്നില്‍ നമുക്കു പ്രകടിപ്പിക്കാനുളള സംസ്കാരവും കഴിവുമുണ്ട്. അതു വിക്ഷേപിക്കാന്‍ ലോഞ്ചിംഗ് പാഡുമുണ്ട്.ശരിയായ രീതിയില്‍ അതു വിനിയോഗിച്ചാല്‍ മാത്രം മതി.

 

വിസി ആകും മുമ്പ് താങ്കള്‍ കലാമണ്ഡലത്തെ ഡീംഡ് യൂ ണിവേഴ്സിറ്റി ആക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങ ളുടെ സ്പെഷ്യല്‍ ഓഫീസറായിരുന്നുവല്ലോ? അടിസ്ഥാനപരമായി കലാമണ്ഡലത്തിന്‍റെ സങ്കല്‍പ്പങ്ങളില്‍നിന്ന് യുണിവേഴ് സിറ്റി പദവിയിലേക്കു മാറിയതു ഗുണകരമായോ?

കലാമണ്ഡലത്തിനെ ഡീംഡ് യൂണിവേഴ്സിറ്റി ആക്കുമ്പോള്‍ ഈ പ്രശ്നം ഉടലെടുക്കുമെന്നറിയാമായിരുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ വ്യക്തമായ നയനിലപാടുകള്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പിനെക്കൊണ്ട് അംഗീകരിപ്പിച്ചു. ഗുരുകുല സമ്പ്രദായത്തില്‍ തുടര്‍ന്ന് കാലിക പ്രസക്തമായ പഠന രീതികളിലൂടെ പഠിതാക്കളെ പ്രതിഭകളാക്കുകയാണ് ഇവിടത്തെ പദ്ധതി. പിന്നെ യുജിസിയുടെ പതിവു നിഷ്കര്‍ഷകള്‍ക്കും നിയമങ്ങള്‍ക്കും കലാമണ്ഡലത്തില്‍ പ്രത്യേക ഇളവുകള്‍ നല്‍കിയിട്ടുണ്ട്. യുജിസി കലാമണ്ഡലത്തിനു 12 ബി സ്റ്റാറ്റസ് നല്‍കിയിട്ടുണ്ട്- യുജിസി നേരിട്ടു സാമ്പത്തിക സഹായം നല്‍കും, കൂടാതെ ഇവിടെ പരിശീലിപ്പിക്കുന്ന രംഗകലയുടെ ദേശീയ നോഡല്‍ ഏജന്‍സിയാക്കിയിട്ടുണ്ട് കലാമണ്ഡലത്തെ.


കലയുടെ ജനകീയവല്‍കരണത്തി ന്‍റെ ഇക്കാലത്ത് പരമ്പരാഗത രീതി കള്‍ക്കു പ്രസക്തി കുറയുന്നുണ്ടോ?

സംസ്കാരത്തിന്‍റെ പ്രധാന ചാലകശക്തിയാണു കല. കലയില്‍ ഭാഷയും നൃത്തവും വാദ്യവും എന്നു വേണ്ട മനസിനെ ഹരം പിടിപ്പിക്കുന്ന എന്തും വരും. ആ കലയുടെ ചൈതന്യത്തിനുശോഷണം സംഭവിക്കരുത്. കലാകാരനും ആസ്വാദകനും തമ്മിലുളള ഏക വ്യത്യാസം ആസ്വാദകനേക്കാള്‍ സര്‍ഗശേഷി കലാകാരനുണ്ട് എന്നതുമാത്രമാണ് എന്നെനിക്കു തോന്നുന്നു. പക്ഷേ സമൂഹം ആഗ്രഹിക്കുന്നത് നിലവാരം താണതാണെങ്കില്‍ അതേ കലാകാരനില്‍നിന്നും ഉണ്ടാകൂ.

കലാമണ്ഡലത്തില്‍നിന്ന് മികച്ച പ്രതിഭകള്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ല എന്ന ആക്ഷേപം ഉണ്ടല്ലോ?

അങ്ങനെയല്ല. ഇന്നും ധാരാളം പ്രതിഭകളുണ്ടാകുന്നുണ്ട്. പണ്ട് കലാകാരന്മാരുടെ എണ്ണം കുറവായിരുന്നതിനാല്‍ പലരും ശ്രദ്ധിക്കപ്പെട്ടു. 

മറ്റു കോഴ്സുകള്‍ക്ക് പ്രവേശനം കിട്ടാത്തവരുടെ അഭയസ്ഥാനമാണ് കലാമണ്ടണ്ഡലം എന്ന ആക്ഷേപമോ?

അങ്ങനെ ഞാന്‍ പറയില്ല. അറിയാവു ന്നവര്‍ പറയില്ല. കലയോടു പ്രിയമുളളവര്‍തന്നെയാണ് ഇവിടെ പ്രവേശനം നേടുന്നത്. 200-ന് അടുത്തുവരുന്ന അദ്ധ്യാപക-അനദ്ധ്യാപക സംഘത്തിന്‍റെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു ലഭ്യമായ എല്ലാസഹായവും സഹകരണവും നല്‍കുന്നുണ്ട്. പല വിദ്യാര്‍ത്ഥികളും അതുവിനിയോഗിക്കുന്നുണ്ട്. പഠിതാക്കളുടെ അഭ്യാസമാണു മുഖ്യം. കഠിനമായ നിരന്തരമായ അഭ്യാസം ആവശ്യമാണ്. പലരും അതിനു തയ്യാറാണ്. 

അന്യസംസ്ഥാനങ്ങളില്‍നിന്നും അന്യരാജ്യങ്ങളില്‍നിന്നുമുളള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. അവര്‍ കലാമണ്ഡലം എന്ന ലേബലിനു വേണ്ടി മാത്രം വരുന്നതാണോ?

അല്ല. ഒരിക്കലുമല്ല. അവര്‍ ഓരോരുത്തരും നിശ്ചയമായും കലാമണ്ഡലത്തിന്‍റെ അംബാസഡര്‍മാരാണ്. അവര്‍ അവരവരുടെ നാട്ടിലെ കലകളെക്കുറിച്ച് പഠിച്ചുവരുന്നവരാണ്. ഇവിടെ പഠിക്കുന്ന കാര്യങ്ങളുമായി അവര്‍ സ്വന്തം നാട്ടിലെ കലകളെ താരതമ്യം ചെയ്യുന്നു. രണ്ടര വര്‍ഷം കൊണ്ടു പഠിക്കേണ്ടത് അവര്‍ വെറും എട്ടുമാസംകൊണ്ടു പഠിച്ചു തീര്‍ക്കുന്നു. അവര്‍ കാണിക്കുന്നത്ര ആത്മാര്‍ത്ഥതയും അര്‍പ്പണവും നമ്മുടെ നാട്ടിലെ കുട്ടികള്‍ എല്ലാവരും കാണിക്കുന്നില്ലെന്നു ചില അദ്ധ്യാപകര്‍തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.


പിന്നെ കലാമണ്ഡലം എന്ന ലേബലിന്‍റെ കാര്യം- അതെ, അതൊരു നല്ല ബലാണ്. പക്ഷേ സ്ഥാപനത്തോടുളള പ്രതിബദ്ധതകൂടി അത് ആവശ്യപ്പെടുന്നുണ്ട്. ലേബല്‍ കിട്ടിയതുകൊണ്ടായില്ല, അര്‍പ്പണം കൂടി കല ആവശ്യപ്പെടുന്നുണ്ട്. എങ്കിലേ ലേബല്‍കൊണ്ടു പ്രയോജനമുളളു. സ്ഥാപനവുമായി, പഠന വിഷയവുമായി താദാത്മ്യം പ്രാപിക്കണം.


കലാമണ്ഡലത്തെക്കുറിച്ച് മുമ്പ് പല ആക്ഷേപങ്ങളും അപഖ്യാതികളും ഉണ്ടായിരുന്നു. താങ്കള്‍ ചുമതലയേറ്റിട്ട് ഒരു വര്‍ഷമാകുന്നു ?

ഇല്ല. ഒമ്പതുമാസമായി ഞാന്‍ വന്നിട്ട്. ഇവിടത്തെ തന്നെ പല ജീവനക്കാരും പറയുന്നു, ഇപ്പോള്‍ കലാമണ്ഡലം ശരിയായ ദിശയില്‍ നല്ല നിലയില്‍ പോകുന്നുവെന്ന്. പക്ഷേ, ഞാന്‍ പറയുന്നു, കലാമണ്ഡലത്തിന്‍റെ സാധ്യതയില്‍ പത്തു ശതമാനംപോലും വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെഎന്നെക്കുറിച്ചു നല്ലതു പറയുന്നത് മുന്‍ഗാമികള്‍ എന്നേക്കാള്‍ മോശമായിരുന്നുവെന്ന് ഈ പറയുന്നവര്‍ക്കു തോന്നിയിട്ടാവണം. ഞാന്‍ വന്ന ശേഷം വിസിയും സെക്രട്ടറിയും രജിസ്ട്രാറും തമ്മിലെല്ലാം സംസാരിക്കാന്‍ തുടങ്ങിയെന്നാണ് പലരും പറയുന്നത്. 

കലാരംഗം ഇന്നു നേരിടുന്ന പ്രതിസന്ധിയെന്താണെന്ന് തോന്നുന്നു?

വാസ്തവത്തില്‍ പ്രതിസന്ധി മനുഷ്യനാണ്, കലയ്ക്കല്ല. ഇന്ന് എല്ലാം ലാപ്ടോപ്പിലും ഇന്‍റര്‍നെറ്റിലും ഉണ്ടെന്നാണ് പലരുടെയും തെറ്റിദ്ധാരണ. മനുഷ്യന്‍ഇല്ലാതാകുന്നു, എല്ലാം പ്രൊഫഷണലുകളാണ്. പ്രൊഫഷണലുകള്‍ക്ക് പല മുഖങ്ങളാണ്. മനുഷ്യന് അതില്ല. എന്‍റെ കുടുംബത്തില്‍ ഒരു ഡോക്ടറുണ്ട്, എഞ്ചിനീയറുണ്ട് എന്നാണ് പലരും മക്കളെക്കുറിച്ചു പോലും പറയുന്നത്. ഫ്രിഡ്ജുണ്ട്, ടിവി ഉണ്ട് എന്നു പറയും പോലെ. മനുഷ്യര്‍ വീടുകളില്‍ ഒരു ഉല്‍പ്പന്നമോ ഉപകരണമോ ആണ്. ഇത് അപകടമാണ്. വീട്ടിലെ മുത്തശ്ശിയെയും മുത്തച്ഛനേയും വിശേഷ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുളള പൈതൃക വസ്തുവാണ് പലര്‍ക്കും. സാധാരണ ദിവസങ്ങളില്‍ അവരെ നോക്കുന്നത് ഹോം നഴ്സുകളാണ്. ഈ മനസ്ഥിതി കലയിലേക്കും സംക്രമിക്കുന്നു. കലയെന്നാല്‍ കച്ചവടച്ചരക്കോ വിപണനവസ്തുവോ ആയി മാറിയിരിക്കുന്നു. അതില്‍ കലാകാരന്മാര്‍ വീണു പോകരുത്.  


No comments:

Post a Comment