Sunday, April 26, 2015

ജമ്മു ആന്റ് കശ്മീരല്ല ജമ്മുക്കശ്മീര്‍

ജമ്മു ആന്റ് കശ്മീരല്ല ജമ്മുക്കശ്മീര്‍

കാവാലം ശശികുമാര്‍
March 3, 2015
JAMMUKAAകൂട്ടു ചേരലിന്റെ കശ്മീര്‍ പരീക്ഷണത്തില്‍ കുങ്കുമപ്പൂക്കളില്‍ വീണ രക്തക്കറകള്‍ തുടച്ചു മാറ്റുന്നതിനുള്ള തുടക്കമാണ് കഴിഞ്ഞ ദിവസം, 2015 മാര്‍ച്ച് ഒന്നിനു ജമ്മു കശ്മീരില്‍ തുടങ്ങിവെച്ചത്; ഒപ്പം തീര്‍ത്ഥാടന വഴിയില്‍ കണ്ണീര്‍ തുള്ളികള്‍ വീണുടഞ്ഞ നനവു തുടയ്ക്കാനും. ജമ്മു കശ്മീരില്‍ ബിജെപിയും പിഡിപിയും ചേര്‍ന്നുള്ള സഖ്യസര്‍ക്കാര്‍ അധികാരമേറ്റത്, 68 വയസിലെത്തിയ ഭാരത ജനാധിപത്യ ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായംതന്നെയാണ്. രാഷ്ട്രീയവും മതവും സാമൂഹ്യാവസ്ഥകളും ഭേദം മറക്കുന്നുവെന്ന ശുഭസൂചനയാണത്.
പരീക്ഷണങ്ങളാണെല്ലാം, വിജയവും പരാജയവും കാലത്തിന്റെ വിധിപോലെയിരിക്കും. പക്ഷേ, പുതുപരീക്ഷണങ്ങളുടെ തുടക്കവും പ്രയോഗവുമാണ് ഫലത്തേക്കാള്‍ പ്രധാനം.
ഇതു തിരുത്തലുകളുടെ തുടക്കത്തിന്റെ തുടര്‍ പ്രക്രിയകൂടിയാണ്. ഭാരതത്തിന്റെ ഭാവി തിരുത്തിയെഴുതാനുള്ള 2014 ജനാധിപത്യ ജനവിധിയുടെ ദൗത്യം ഭരണകൂടവും ഏറ്റെടുക്കുന്നതിന്റെയും ഭരിക്കുന്ന പാര്‍ട്ടി ഏറ്റെടുക്കുന്നതിന്റെയും അതിന്റെ സ്വാധീനത്തില്‍ മറ്റു പാര്‍ട്ടികള്‍ മനം മാറ്റുന്നതിന്റെയും തുടര്‍ പ്രവര്‍ത്തനമാണിത്. എഎപി എന്നൊരു പാര്‍ട്ടിയുടെ അവതാരവും (സര്‍വനാശത്തിനുള്ള തുടക്കം അതിനുള്ളില്‍ത്തന്നെ തുടങ്ങിയെങ്കിലും) ദേശീയ പാര്‍ട്ടികളെ പോലും മാറ്റിക്കഴിഞ്ഞുവെന്ന് വിധിയെഴുതുന്നവര്‍ കാണാതെ പോകുന്നതാണ് പിഡിപിപോലെ ഒരു പാര്‍ട്ടി ബിജെപിയോടു കൈക്കൊള്ളുന്ന സമീപനം. ആ സ്വാധീനം അധികാരവും ഉത്തരവാദിത്തവും നിറവേറ്റപ്പെടുമെന്ന ഉത്തമ വിശ്വാസം ജനിപ്പിക്കാന്‍ അവര്‍ക്കു കഴിയുന്നതുകൊണ്ടാണെന്നു വിലയിരുത്താനും ഇക്കൂട്ടര്‍ മടിക്കും.
കശ്മീരിലെ വമ്പിച്ച മനംമാറ്റം കാണണമെങ്കില്‍ തിരിഞ്ഞു നോക്കണം, അവിടത്തെ രാഷ്ട്രീയ ചരിത്രത്തിലേക്ക്. മനംമാറ്റം പാര്‍ട്ടികള്‍ക്കു മാത്രമല്ല, അവിടുത്തെ ജനതയ്ക്കു മുഴുവനാണെന്നതാണ് തിരിച്ചറിയേണ്ട കാര്യം. ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ മുക്കാല്‍ പങ്കു വോട്ടര്‍മാരും വോട്ടുചെയ്തുവെന്നത് ചെറിയ കാര്യമല്ല; അതും, ബഹിഷ്‌കരിക്കാന്‍ ആഹ്വാനങ്ങള്‍ ഉണ്ടായിരുന്നിട്ടും.
ഭാരത സ്വാതന്ത്ര്യം പ്രഖ്യാപിക്കും മുമ്പ്, 1947 ആഗസ്ത് 12-ന് കശ്മീരിലെ മഹാരാജാവ് ഹരി സിങ് ഭാരതവുമായി ചര്‍ച്ചകള്‍ക്കും ചില കാര്യങ്ങളില്‍ ചില കരാറുകള്‍ക്കും സന്നദ്ധത കാണിച്ചെങ്കിലും പല കാരണങ്ങളാല്‍ അന്ന് നിയുക്ത പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അതു വെച്ചു താമസിപ്പിച്ചു. പാക്കിസ്ഥാന്‍ ആസൂത്രിതമായി കശ്മീരിനെ കൊള്ളയടിച്ചപ്പോഴും യഥാസമയം സഹായമെത്തിക്കാന്‍ നെഹ്‌റു തയ്യാറായില്ല.
ചരിത്രത്തിലെ കശ്മീര്‍ തെറ്റുകള്‍ അവിടെ തുടങ്ങുന്നു. ആ നയവൈകല്യം സംഭവിച്ചില്ലായിരുന്നെങ്കില്‍ 1947 ഒക്‌ടോബര്‍ 26 വരെ, കശ്മീര്‍ ഭാരതത്തില്‍ ലയിക്കുന്നതായി പ്രഖ്യാപനം വരുന്നതുവരെ ആ പ്രദേശം പാക്കിസ്ഥാന്‍ ആക്രമണകാരികളുടെ ആവാസകേന്ദ്രമാകുമായിരുന്നില്ല. കശ്മീരിനു മേല്‍ പാക്കിസ്ഥാന്‍ അവകാശവാദം ഐക്യരാഷ്ട്ര സഭയില്‍ കൊണ്ടെത്തിച്ച് ആക്ഷേപമായി ഉന്നയിക്കാന്‍ അവസരംകൊടുത്ത് നെഹ്‌റുവിന്റെയും കോണ്‍ഗ്രസിന്റെയും ഈ അടിസ്ഥാനപരമായ പിഴവായിരുന്നു.
1947 ഡിസംബര്‍ 30-നായിരുന്നു വിഷയം യുഎന്നില്‍ എത്തിയത്. പാക്കിസ്ഥാനുമായുള്ള യുദ്ധം അവസാനിപ്പിച്ചത് 1949 ജനുവരി ഒന്നിനും. പാഴായത് 12 മാസം. നഷ്ടമായത് ഭാരതത്തിന്റെ ഒരു പ്രദേശം. ഇല്ലാതായത് സുന്ദര കശ്മീരിലെ സൈ്വര ജീവിതം.
മെഹര്‍ചന്ദ് മഹാജന്‍ കശ്മീര്‍ പ്രധാനമന്ത്രിപദം ഒഴിഞ്ഞപ്പോള്‍ നെഹ്‌റു കണ്ടെത്തിയ
പ്രധാനമന്ത്രിയായിരുന്നു ഷെയ്ഖ് അബ്ദുള്ള. രാജാവിന്റെ അധികാരങ്ങള്‍ ഇല്ലായ്മചെയ്ത്, 370-ാം വകുപ്പ് ഭരണഘടനയില്‍ ഉള്‍ക്കൊള്ളിപ്പിച്ച്, ‘സ്വതന്ത്ര കശ്മീര്‍’ എന്ന തന്റെ അജണ്ട നടപ്പാക്കാന്‍ ഷെയ്ഖ് അബ്ദുള്ളയ്ക്കായത് തന്റെ മിടുക്കുകൊണ്ടോ, നെഹ്‌റുവിന്റെ കഴിവുകേടുകൊണ്ടോ എന്നതു മറ്റൊരു ചരിത്രപഠനമര്‍ഹിക്കുന്ന വിഷയമാണ്. (അതില്‍ ലേഡി മൗണ്ട് ബാറ്റണിന്റെ റോളും മറ്റും ചര്‍ച്ചചെയ്യുമ്പോള്‍ വിഷയം മറ്റു വഴിയിലേക്കു പോയി ചുരുങ്ങിപ്പോവുകയാണ് പതിവ്.) നെഹ്‌റുവിന്റെ ഈ കശ്മീര്‍ തെറ്റുകള്‍ തിരുത്താനുള്ള വഴിയായേ ജമ്മുവില്‍ പ്രേംനാഥ് ദോഗ്രയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട പ്രജാ പരിഷത്ത് എന്ന രാഷ്ട്രീയ സംഘടന. പക്ഷേ, ഷെയ്ഖ് അബ്ദുള്ളയ്‌ക്കൊപ്പം നിന്ന് പ്രജാപരിഷത്തിനെ അടിച്ചമര്‍ത്താനാണ് നെഹ്‌റു തുനിഞ്ഞത്.
സംഘടനയില്‍ ആയിരക്കണക്കിനു മുസ്ലിങ്ങളും അംഗമായിരുന്നെങ്കിലും അതിനെ വര്‍ഗ്ഗീയ സംഘടനയെന്നു മുദ്രകുത്താന്‍ അബ്ദുള്ളയ്ക്കായി. നെഹ്‌റുവും അങ്ങനെ വിളിച്ചു. കമ്മ്യൂണിസ്റ്റുകള്‍ അതു പ്രചരിപ്പിച്ചു. പ്രജാപരിഷത്ത് പില്‍ക്കാലത്ത് ജനസംഘത്തിന്റെ കശ്മീര്‍ ഘടകമാകുകയായിരുന്നു. ജനസംഘം പില്‍ക്കാലത്ത് ബിജെപിയുമായി. ഇന്നിപ്പോള്‍ ബിജെപി പങ്കാളിത്തത്തില്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരമേറ്റപ്പോള്‍, ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ ഡോ. നിര്‍മ്മല്‍ സിങ് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ആ ചരിത്രത്തിന്റെ രാഷ്ട്രീയ വേര് അങ്ങ് പ്രജാപരിഷത്തുവരെ നീളുന്നുണ്ട്.
ജമ്മു കശ്മീരില്‍ ഷെയ്ഖ് അബ്ദുള്ളയുടെ ഭരണത്തിലെ താന്തോന്നിത്തങ്ങള്‍ക്കെതിരേ ആദ്യം ശബ്ദം ഉയര്‍ന്നത് 1952-ാണ്. സ്വന്തം പ്രധാനമന്ത്രി, സ്വന്തം ഭരണഘടന, സ്വന്തം പതാക എന്നിങ്ങനെ രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യമായി നില്‍ക്കാനുള്ള ഷെയ്ഖ് അബ്ദുള്ളയുടെയും പാര്‍ട്ടി നാഷണല്‍ കോണ്‍ഫ്രന്‍സിന്റെയും ധിക്കാരങ്ങള്‍ക്കെതിരേ 1952 ജൂണ്‍ 14-ന് ഭാരതീയ ജനസംഘത്തിന്റെ നേതാവ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം പ്രമേയം പാസാക്കി. ജൂണ്‍ 26-ന് മുഖര്‍ജി പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍, പ്രത്യേക കശ്മീര്‍ രാജ്യമെന്ന അബ്ദുള്ളയുടെ വാദത്തെയും നിലപാടിനെയും ചോദ്യംചെയ്തു.  ജൂണ്‍ 29 കശ്മീര്‍ ദിനമായി ആചരിച്ചു. നെഹ്‌റു ഒന്നിളകിയിരുന്നു. മുഖര്‍ജിയുമായി ചര്‍ച്ചനടത്തി.
പക്ഷേ, അബ്ദുള്ള കൂടുതല്‍ ശക്തനായി എന്നതായിരുന്നു ഫലം. പക്ഷേ മുഖര്‍ജി അടങ്ങിയില്ല. പ്രജാപരിഷത്തിന്റെ കശ്മീര്‍ സമ്മേളനത്തില്‍ വിലക്കു ലംഘിച്ച് മുഖര്‍ജി പങ്കെടുത്തു. അവിടെ തിങ്ങിക്കൂടിയ ലക്ഷാവധി ജനങ്ങള്‍ക്കു മുന്നില്‍ മുഖര്‍ജി പ്രഖ്യാപിച്ചു, ”നിങ്ങളുടെ ദേശസ്‌നേഹഭരിതവും ന്യായയുക്തവുമായ ആവശ്യത്തിനുവേണ്ടി ഞാന്‍ പരിശ്രമിക്കും. അതില്‍ ലക്ഷ്യം നേടും. അല്ലെങ്കില്‍ അതിനുവേണ്ടി ഞാന്‍ മരിക്കും.” ആ വാക്കുകള്‍ക്ക് അറം പറ്റിയതുപോലെ- 1953 മെയ് എട്ടിന് വിലക്കു ലംഘിച്ച് മുഖര്‍ജി കശ്മീര്‍ സത്യഗ്രഹത്തിനു പോയി.
പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവിനെ, ഭാരതത്തിന്റെ ഭാഗമായി കശ്മീരില്‍ കടക്കരുതെന്ന വിലക്കു ലംഘിച്ച കുറ്റത്തിന് അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചു. ശ്രീനഗറിലെ ജയിലില്‍ വിചാരണയില്ലാതെ 40 ദിവസം കഴിയേണ്ടിവന്ന അദ്ദേഹം 1953 ജൂണ്‍ 23-ന് ദുരൂഹ സാഹചര്യത്തില്‍ അന്തരിച്ചു.
നെഹ്‌റു കാര്യമായ ഒരു അന്വേഷണവും നടത്താന്‍ തയ്യാറായില്ല, ചരിത്രത്തിലെ നെഹ്‌റുവിയന്‍ തെറ്റുകളുടെ കൂമ്പാരത്തില്‍ മറ്റൊന്നുകൂടി. എന്നാല്‍ ഒരു ഗുണമുണ്ടായി, ഇതിനിടെ നെഹ്‌റു കാര്യങ്ങളുടെ പോക്ക് ശരിയായ ഗതിയിലല്ലെന്നു മനസിലാക്കി. കശ്മീര്‍ രാജാവിനെ അറസ്റ്റു ചെയ്യുക, കശ്മീരിനെ സ്വതന്ത്ര പരമാധികാര രാജ്യമായി പ്രഖ്യാപിക്കുക, ഇതിനു യുഎന്‍ സംരക്ഷണം ആവശ്യപ്പെടുക എന്ന വിവിധവും വിശാലവും നിഗൂഢവുമായ പദ്ധതി ഷെയ്ഖ് അബ്ദുള്ള തയ്യാറാക്കിക്കഴിഞ്ഞുവെന്ന് 1953-ല്‍ നെഹ്‌റുവിന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടു നല്‍കി. പക്ഷേ, പലകുറി ആവര്‍ത്തിച്ചിട്ടും നെഹ്‌റു വിശ്വസിക്കാന്‍ തയ്യാറായില്ലെന്ന് അന്നത്തെ ഐബി തലവന്‍ ബി. എന്‍. മല്ലിക് പില്‍ക്കാലത്ത് എഴുതിയ ‘ മൈ ഇയേഴ്‌സ് വിത് നെഹ്‌റു’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഒടുവില്‍ ആഗസ്റ്റ് ഒമ്പതിന് ഷെയ്ഖ് അബ്ദുള്ളയെ രാജ്യദ്രോഹം, വിദേശ രാജ്യങ്ങളുമായി ഗൂഢബന്ധം തുടങ്ങിയ ഏറ്റവും വലിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റുചെയ്തു. പക്ഷേ, അഞ്ചുവര്‍ഷത്തിനു ശേഷം 1958 ജനുവരി എട്ടിന് മോചിപ്പിച്ചു. ശിക്ഷയൊന്നുമില്ലാതെ. ഇത് അബ്ദുള്ളയ്ക്ക് ഒരു രാഷ്ട്രീയ രക്തസാക്ഷിയുടെ പരിവേഷം നല്‍കിയതേ ഉള്ളു. നെഹ്‌റുവിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും തെറ്റുചരിത്രത്തില്‍പെട്ട മറ്റൊന്നുകൂടി.
അതേ വര്‍ഷം ഏപ്രില്‍ 12-ന് ഷെയ്ഖ് നെഹ്‌റുവിനെഴുതിയ കത്തില്‍ പറഞ്ഞു, കശ്മീരിന്റെ സ്വയം നിര്‍ണയാവകാശം നിഷേധിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകും. തുടര്‍ന്ന് 1959-ല്‍ വീണ്ടും അറസ്റ്റു ചെയ്തു. 62-ല്‍ വീണ്ടും മോചിപ്പിച്ചു. നിരുപാധികം. നട്ടെല്ലില്ലാത്ത നയത്തിന്റെ സ്ഥിരതയില്ലാത്ത ഊയലാട്ടം നെഹ്‌റുവിനെ കശ്മീര്‍ കാര്യത്തില്‍ വലിയൊരു കോമാളിയാക്കി. പക്ഷേ, തുടര്‍ന്ന് പ്രധാനമന്ത്രിക്കസേരയില്‍ വന്ന മകള്‍ ഇന്ദിരാ ഗാന്ധിയോ അതിനേക്കാള്‍ വമ്പന്‍ അബദ്ധങ്ങളുടെ അവതാരകയായി. 1965-ല്‍ വീട്ടു തടങ്കലിലായിരുന്ന അബ്ദുള്ളയെ ഇന്ദിര 1968-നിരുപാധികം മോചിപ്പിച്ചു. തികച്ചും രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ട്.
ഇതിനിടെ ചിലതു സംഭവിച്ചു. 1953-ല്‍ അബ്ദുള്ളയ്ക്ക പകരം ബക്ഷി ഗുലാം മുഹമ്മദാണ് മുഖ്യമന്ത്രിയായത്. ബക്ഷി സമുദായ താല്‍പര്യക്കാരനായിരുന്നു, വര്‍ഗ്ഗീയമായി ചിന്തിച്ചിരുന്നു, പക്ഷേ രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനിന്നിരുന്നില്ല.
1955-ല്‍ ജമ്മു കശ്മീര്‍ ഭരണഘടനാ നിര്‍മ്മാണ സഭ ഭാരത ഭരണഘടനയ്ക്കും ദേശീയ പതാകയ്ക്കും രാഷ്ട്രപതിയ്ക്കും സുപ്രീം കോടതിയ്ക്കും സംസ്ഥാനത്തും അംഗീകാരവും അധികാരവും നല്‍കിക്കൊണ്ടുള്ള സംസ്ഥാന ഭരണഘടനയ്ക്ക് അംഗീകാരം നല്‍കി. അതും കഴിഞ്ഞു രണ്ടു വര്‍ഷത്തിനു ശേഷമാണ് പ്ലാനിങ് കമ്മീഷന്‍, തെരഞ്ഞെടുപ്പു കമ്മീഷന്‍, സെന്‍സസ് കമ്മീഷന്‍, സിഎജി തുടങ്ങിയവയ്ക്ക് കശ്മീരില്‍ അംഗീകാരമുണ്ടായത്.  1957 ജനുവരി 26-ന് എന്നേക്കുമായി കശ്മീര്‍ ഭരണഘടനാ നിര്‍മ്മാണസഭയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഒരുപക്ഷേ, സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ അതിനു ശേഷം നടക്കുന്ന വലിയൊരു പരിവര്‍ത്തനമാകും പുതിയ സഖ്യസര്‍ക്കാരിന്റെ ഭരണം.
പക്ഷേ, തെറ്റുകള്‍ക്ക് പൈതൃകം കൂട്ടുണ്ടാവുമെന്നു പറയുന്നതു സത്യമാണെന്ന് ഇന്ദിര തെളിയിച്ചു. 1975-ല്‍, അധികാരക്കൊതി മൂത്ത, ഭരണഭ്രാന്ത് തലയ്ക്കു പിടിച്ച ഇന്ദിരാ ഗാന്ധി വീണ്ടും ഷെയ്ഖ് അബ്ദുള്ളയെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിയാക്കി. 77 വരെ തുടര്‍ന്നു. പിന്നീട് കശ്മീരിലും മക്കള്‍ ഭരണം തുടങ്ങി. ഷെയ്ഖ് അബ്ദുള്ള മകന്‍ ഫാറൂഖ് അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കി. എന്നാല്‍ 84-ല്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടായി, ഫാറൂഖിനു ഭൂരിപക്ഷം നഷ്ടമായി. ഗവര്‍ണ്ണര്‍ ജഗ്‌മോഹന്‍ സംസ്ഥാനത്ത് ഗവര്‍ണര്‍ഭരണത്തിനു ശുപാര്‍ശചെയ്തു.
പക്ഷേ കേന്ദ്ര സര്‍ക്കാര്‍, ജി. എം. ഷായെ മുഖ്യമന്ത്രിയാക്കി. ഈ പതിറ്റാണ്ടുകള്‍ക്കിടയ്ക്ക് കശ്മീരില്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ അവരുടെ വേരോട്ടം ശക്തമാക്കി. വിഘടന വാദങ്ങളുടെ വമ്പിച്ച സംയോഗം സംഭവിച്ചുകഴിഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയില്‍ നടന്ന ഈ ഭരണകാലമായിരുന്നു നുഴഞ്ഞുകയറ്റക്കാര്‍ക്കും കടന്നുകയറ്റക്കാര്‍ക്കും രാഷ്ട്ര വിരുദ്ധ ശക്തികള്‍ക്കും കൊയ്ത്തുകാലമായത്. 1987-ല്‍ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി, അപ്പൂപ്പന്റെയും അമ്മയുടെയും വഴിയില്‍ത്തന്നെ പോയി, മലക്കം മറിഞ്ഞ് വീണ്ടും കോണ്‍ഗ്രസ് ഫാറൂഖുമായി കൂട്ടുകൂടി. ഫാറൂഖില്‍നിന്ന് മകന്‍ ഒമര്‍ ഫറൂഖിലെത്തിയതും പിഡിപിയും കോണ്‍ഗ്രസും ചേര്‍ന്ന് ഭരിച്ചതും മറ്റും മറ്റും പില്‍ക്കാല ചരിത്രങ്ങള്‍.
പക്ഷേ, പിഡിപി എന്ന പ്രാദേശിക പാര്‍ട്ടിയെ ബിജെപി പിന്തുണച്ച കേന്ദ്രത്തിലെ വി.പി. സിങ് സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിക്കാഞ്ഞപ്പോഴോ, വാജ്‌പേയി സര്‍ക്കാരില്‍ നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ ഫറൂഖിനെ കേന്ദ്രമന്ത്രിയാക്കിയപ്പോഴോ ഒന്നും ആരം ഇതു പ്രതീക്ഷിച്ചില്ല- ജമ്മു കശ്മീരില്‍ ബിജെപി സംസ്ഥാന ഭരണം പിടിയ്ക്കുമെന്ന്. അതുകൊണ്ടുതന്നെ ഇതൊരു ചരിത്ര മാറ്റമാണ്. അതുപക്ഷേ പെട്ടെന്നു സംഭവിച്ച വികാരമാറ്റമല്ല, വിചാരമാറ്റമാണ്.
ജനവിധി പിഡിപിക്കു ഭരിക്കാനല്ല, ബിജെപിക്കുമല്ല.  അതേ സമയം കോണ്‍ഗ്രസിന് അല്ലേയല്ല, നാഷണല്‍ കോണ്‍ഫ്രസന്‍സിന് ഒട്ടുമേ അല്ല. എന്നാല്‍ ജമ്മുവിലെ ജനവിധി ബിജെപിയ്ക്കനുകൂലമായി. കശ്മീരിലേത് പിഡിപിക്കും. കൃത്യമായ വിഭജനം. അതിനു മതവും രാഷ്ട്രീയവും മറ്റും ആധാരമാണ്; അല്ലെന്ന് എത്രപേര്‍ ആണയിട്ടു പറഞ്ഞാലും. പക്ഷേ, മാറ്റത്തിന്റെ മനസും പെരുമാറ്റത്തിന്റെ വിശേഷമനസ്സും ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യം രണ്ടു പാര്‍ട്ടികളുടെ നേതൃത്വവും അവര്‍ക്കു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നവരും ശരിയായി തിരിച്ചറിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം. അതിന്റെ സാക്ഷ്യപത്രമാണ് ഇരുകൂട്ടരും ഒട്ടേറെ കോമ്പ്രമൈസ് ചെയ്ത, അതേസമയം സംസ്ഥാന താല്‍പര്യങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കുന്ന പൊതു അജണ്ട. അതെ, ഇതു മറ്റൊരു പരീക്ഷണമാണ്.
ജമ്മു ആന്‍ഡ് കശ്മീരിനെ ജമ്മുക്കശ്മീരാക്കാനുള്ള പരിശ്രമം. അതുവഴി ആ സംസ്ഥാനത്തെയൊന്നാകെ ഭാരതത്തിനൊപ്പം നിര്‍ത്തുന്നതിനുള്ള മഹാ ശ്രമം. അങ്ങനെ പിഒകെയും അതില്‍ ചേരുമെന്ന സങ്കല്‍പ്പത്തിലുള്ള ശ്രമം. അഖണ്ഡതയുടെ സങ്കല്‍പ്പം ഭൂപരിധിയ്ക്കുമപ്പുറം സാക്ഷാത്കരിക്കാനുള്ള ആദര്‍ശാവിഷ്‌കാരത്തിന്റെ ഭഗീരഥ ശ്രമം. വി.പി. സിങ് ഭരണത്തില്‍ പിന്നില്‍നിന്ന് എല്‍. കെ. അദ്വാനിയിലൂടെ ബിജെപി പരീക്ഷിച്ച, വാജ്‌പേയി സര്‍ക്കാര്‍ കാലത്ത് പരസ്യമായി അവതരിപ്പിച്ച സമന്വയ സമീപനത്തിന്റെ നരേന്ദ്ര മോദി- അമിത്ഷാക്കാലത്തെ ഉജ്ജ്വലമായ സാക്ഷാത്കാരമാണ് ജമ്മു കശ്മീരിലെ സഖ്യ സര്‍ക്കാര്‍. ഇത്തരം പരീക്ഷണങ്ങള്‍ക്ക് വേദിയാകാന്‍ ഇനിയും സംസ്ഥനങ്ങളുണ്ട്. അവിടങ്ങളിലും താമരപ്പൂമണവുംകൊണ്ടു കാറ്റുവീശില്ലെന്നാര്‍ക്കു പറയാനാകും.

നിന്റെ രാജ്യം വരുന്നതിനെപ്പറ്റി 

കാവാലം ശശികുമാര്‍
April 7, 2015
പക്ഷേ, ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന ചുവരെഴുത്തുകള്‍ക്ക് മറുവാക്കു പറഞ്ഞപ്പോള്‍ എന്തുകൊണ്ട് 'നിന്റെ രാജ്യം വരേണമേ' എന്ന് ഒരു രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് ശബ്ദം മുഴക്കുന്നത് കേട്ടിട്ടും മിണ്ടാതിരിക്കുന്നുവെന്നതിനു യുക്തിയില്ല. അത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും പ്രാര്‍ത്ഥന ഉപദേശിച്ച ക്രിസ്തുവിന്റെ സങ്കല്‍പ്പത്തിലും സ്വര്‍ഗ്ഗമാണെന്നു വ്യാഖ്യാനിക്കാമെങ്കിലും അനുയായികളുടെ പില്‍ക്കാല പ്രവൃത്തിയുടെ തലത്തില്‍ മറ്റെന്തോ അല്ലെ എന്ന് എത്രയോനാള്‍ മുമ്പേ സംശയിക്കേണ്ടതായിരുന്നു.
രാജ്യം ദേഹമാണെങ്കില്‍ രാഷ്ട്രം ദേഹിയും ചേര്‍ന്നുളള ദേഹമാണ്. ഭൂമിശാസ്ത്രപരമായ അതിര്‍ത്തിക്കുള്ളിലൊതുങ്ങുന്നൂ രാജ്യമെങ്കില്‍ രാഷ്ട്രം അതിനപ്പുറം അവിടുത്തെ ജനതയുടെ ചേതനകൂടിയടങ്ങുന്ന സമഗ്രതയാണ്. അതുകൊണ്ടാണ് രാഷ്ട്രത്തിന്റെ ആത്മാവെന്ന സങ്കല്പം ഒരു രാജ്യത്തിന്റെ സംസ്‌കാരത്തെക്കുറിച്ചു വ്യവഹരിക്കുമ്പോള്‍ പ്രസക്തമാകുന്നത്. ഭരണഘടനയെന്ന ഭരണവ്യവസ്ഥക്കുള്ള ചിട്ടകള്‍ക്കും നിയമങ്ങള്‍ക്കുമപ്പുറം ഈ സംസ്‌കാരമാണ് ഒരു രാഷ്ട്രത്തിന്റെ സ്വഭാവം പ്രകടമാക്കുന്നത്. അങ്ങനെ വ്യവച്ഛേദിച്ചു പഠിക്കുമ്പോഴാണ് ഓരോരോ രാഷ്ട്രവും എങ്ങനെ ഭിന്നമായിരിക്കുന്നുവെന്നും അതേസമയം തന്നെ അവ തമ്മില്‍ എങ്ങനെ ബന്ധിതമയിരിക്കുന്നുവെന്നും തിരിച്ചറിയാനാവുന്നത്.
ഉള്‍ക്കൊള്ളാനും ഒത്തുപോകാനുമുള്ള വിശാലതയാണല്ലോ ഏതു വ്യക്തിയെയും മറ്റൊരാള്‍ക്ക് സ്വീകാര്യനാക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ സംഘര്‍ഷങ്ങളല്ല, സമന്വയമാകുന്നു അടിസ്ഥാനം. രക്തച്ചൊരിച്ചിലല്ല, രക്തത്തെ തിരിച്ചറിയലാണ് അവിടെ സംഭവിക്കുന്നത്. വ്യക്തികള്‍ സമൂഹമായി ചേരുമ്പോഴും സമൂഹം രാഷ്ട്രചിന്ത കൈവരിയ്ക്കുമ്പോഴും അതിന്റെ പൊതുസ്വഭാവം രൂപപ്പെടുന്നത് കൈക്കൊള്ളുന്ന ഇത്തരം നിലപാടിന്മേലായിരിക്കും.
നിലപാടുണ്ടുണ്ടാകുന്നതാകട്ടെ മുമ്പു പറഞ്ഞ സംഘര്‍ഷ മനസ്സിന്റെ അഥവാ സമന്വയ ബോധത്തിന്റെ അടിത്തറയിലും. വ്യക്തികള്‍ സമ്മേളിക്കുന്ന മതമെന്ന സംഘടിത വേദിക്കും ഈ നിലപാടും സ്വഭാവവും കൈവരും. കാരണം, മതം ആചാരവും വിശ്വാസവും അനുഷ്ഠാനവും ചേരുന്ന കര്‍മപദ്ധതിയാണെന്നു വരുമ്പോള്‍. അതിനപ്പുറം മതം ഒരു സംസ്‌കാരമാണെന്നും ജീവിതരീതിയാണെന്നും തിരിച്ചറിഞ്ഞാല്‍ കാര്യങ്ങള്‍ മറ്റൊരു വഴിയ്ക്കാകും. എന്നാല്‍ അതത്കാലത്ത് സംഘടിതമതങ്ങളുടെ മേല്‍നോട്ടക്കാരുടെ ഉള്ളിലിരിപ്പുപോലെയായിരിക്കും അവയുടെ ഗതിവിഗതികള്‍.
‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’യെന്ന മുദ്രാവാക്യം മൂന്നു ദശാബ്ദങ്ങള്‍ക്കുമുമ്പ് ഇവിടെ ഉയരുമ്പോള്‍ ഇസ്ലാം മതത്തേയും മുസ്ലിങ്ങളെയും അടുത്തറിഞ്ഞവര്‍ക്കുപോലും അത്ഭുതമായിരുന്നു. വാളുകൊണ്ട് ചോര വാര്‍ത്തി രാജ്യം പിടിച്ചടക്കാനെത്തിയ മുഗളകാലത്തെ മനസ്സില്‍നിന്നുള്ള വലിയൊരു നിലപാടുമാറ്റമായിരുന്നു അത്. ഭൂമിശാസ്ത്രപരമായ അതിര്‍ത്തികീഴടക്കലും കൊട്ടാരങ്ങളിലെ ഭൂഗര്‍ഭ അറകളിലുള്ള സ്വത്ത് സ്വന്തമാക്കലും കടന്ന് അതിനുമുപ്പുറത്തേക്കുള്ള സംഘര്‍ഷത്തിന്റെ കാഹളമായിരുന്നു ആ കേട്ടത്.
പക്ഷേ ഒന്നു സമ്മതിച്ചുകൊടുക്കണം; യുദ്ധത്തിലെ മര്യാദകള്‍ പാലിച്ചായിരുന്നു ആ ആക്രമണങ്ങള്‍. പുതിയ മോചന മുദ്രാവാക്യത്തിന്് ‘ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ത്തന്നെ’യെന്ന മറു മുദ്രാവാക്യം മുഴങ്ങിയതും മറ്റും മറ്റൊരു വശം. ആ സംഘര്‍ഷം പല പോര്‍മുഖങ്ങളിലായി ഇന്നും തുടരുന്നുവെന്നത് വേറൊരു സത്യം. എന്നാല്‍ മുദ്രാവാക്യ കാഹളങ്ങളില്ലാതെ ഏതാണ്ട് അതേകാലത്തുതന്നെ ശക്തമാക്കിയ സംഘടിത പ്രവര്‍ത്തനമാണ് ഭാരതവല്‍ക്കരണമെന്ന ക്രിസ്ത്യന്‍ സഭകളുടെ പദ്ധതി. പോപ്പിന്റെ ഭാരതസന്ദര്‍ശനമായിരുന്നു അതിനു കാരണമായത്. വാളുമായി വന്ന മുഗളപ്പടയില്‍നിന്നു വ്യത്യസ്തമായി വാക്കുകൊണ്ടാണിക്കൂട്ടര്‍ ആദ്യം വന്നത്.
വിദ്യാഭ്യാസവും ആതുര ശുശ്രൂഷയും അനാഥരക്ഷയും വഴി സമന്വയമെന്ന മുഖംമൂടിയാണവര്‍ അണിഞ്ഞിരുന്നത്. കണ്ണില്‍ കാണുന്നതിനപ്പുറം ഉള്ളുകള്ളികള്‍ ചൂഴ്ന്നുനോക്കുന്ന പതിവില്ലാത്തവര്‍ അത് കണ്ണടച്ചു വിശ്വസിക്കുകയും ചെയ്തു. പക്ഷേ, ലക്ഷ്യത്തിനു വേഗം പോരാഞ്ഞാണ് ‘ഭാരതവല്‍ക്കരണം’ പ്രഖ്യാപിച്ചത്. അങ്ങനെ പള്ളികള്‍ക്കുമുമ്പില്‍ കൊടിമരങ്ങള്‍ ഉണ്ടായി. പുതുതലമുറക്കാരുടെ ക്രിസ്ത്യന്‍ പേരുകള്‍ക്കുമുന്നില്‍ ഹൈന്ദവപ്പേരുകള്‍ വന്നു, കുരുത്തോലയും നിലവിളക്കും വിദ്യാരംഭവും ഭക്തിഗാനവും മറ്റുംമറ്റും വന്നു. ലക്ഷ്യവേഗം കൂടിക്കൂടി വന്നു.
പക്ഷേ, പങ്കുവച്ചുനോക്കിയപ്പോള്‍ പകുതിയോടടുത്തു കേരളത്തിലെങ്കിലും അതിര്‍ത്തികള്‍ വര്‍ധിപ്പിക്കുന്നതില്‍ അത്ര വിജയം നേടിയില്ലെന്ന അങ്കലാപ്പ് ഒരു വഴിക്ക്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം ജാതി-മത അടിസ്ഥാനത്തില്‍ 2011 അടിസ്ഥാനമാക്കി ജനസംഖ്യക്കണക്കെടുത്തു. അവയൊന്നും ഔദ്യോഗികമായി ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും. കോണ്‍ഗ്രസ് ഭരണകാലത്തെ ആ കണക്കിന്റെ അതിസൂക്ഷ്മാംശങ്ങള്‍ പോലും ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ആസ്ഥാനങ്ങളിലും പ്രധാന സ്ഥാപനങ്ങളിലും ലഭ്യമാണ്. അതിനുപുറമേയാണ് അസാധ്യമെന്ന് കരുതിയത് സാധ്യമാക്കി അധികാരപക്ഷത്ത് വമ്പിച്ച മുന്നേറ്റം സംഭവിച്ചത്.
അതോടെ സംഭവിച്ച വിറളികളാണ് ഇപ്പോഴത്തെ പ്രശ്‌നമെന്ന് നിരീക്ഷിച്ചാല്‍ സുവ്യക്തമാണ്. വെള്ളിയാഴ്ചകള്‍ ്ചിലര്‍ക്കു മാത്രം വിശുദ്ധമായതിനാല്‍ പരീക്ഷകള്‍ വിലക്കുന്നതും ദുഃഖവെള്ളിയാഴ്ച അതിനേക്കാള്‍ പരിശുദ്ധമായതിനാല്‍ പരമോന്നത നീതിപീഠത്തേയും വിലക്കുന്നതും അതുകൊണ്ടാണ്. അള്‍ത്താരകള്‍ ആക്രമിക്കപ്പെടുന്നതും ചില കന്യാസ്ത്രീകള്‍ ദുരൂഹമായി പീഡിപ്പിക്കപ്പെടുന്നതും അതിന്റെ ഭാഗമായാണ്. ഇവയെല്ലാം ഒരുതരം മുന്‍കരുതലുകളാണ്, പീഡിതര്‍ക്കു പിന്തുണയേറുമെന്ന വിശ്വാസമതമാണതിന് പിന്നില്‍. കോടതിയെ എതിര്‍ത്ത് ക്രിസ്ത്യാനികളായ ചിലവക്കീലന്മാരും മുന്‍ മന്ത്രിയും സുപ്രീംകോടതി ജഡ്ജിയും മുന്നിട്ടിറങ്ങുമ്പോള്‍ അതിനുപിന്നില്‍ വലിയൊരു വിശ്വാസപ്രസ്ഥാനമുണ്ടാക്കുന്നതാണ് വാസ്തവം.
എങ്ങനെ സഭകള്‍ ഇളകാതിരിക്കും, ഇറങ്ങാതിരിക്കും. ആവശ്യമെങ്കില്‍ ഭരണഘടനാ ഭേദഗതികള്‍ക്കുപോലും സാധ്യതകള്‍ തുറന്നിടുന്ന ഭൂരിപക്ഷമുള്ള സര്‍ക്കാരാണ് അധികാരത്തില്‍. അനാവശ്യ നിയമങ്ങള്‍ റദ്ദാക്കണമെന്നും കാലഹരണപ്പെട്ടവ പരിഷ്‌കരിക്കണമെന്നും പറയുന്ന സര്‍ക്കാര്‍. സംസ്ഥാന നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാനും ഭരണഘടനാ പരിഷ്‌കരണത്തിനും വിവിധ കമ്മറ്റികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു മുന്നിലുണ്ടുതാനും. അവയില്‍ മതപരമായി ചില വിഭാഗങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുഃസ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ വിലക്കു വീഴാനിടയാക്കുന്ന യുക്തിഭദ്രമായ ശുപാര്‍ശകള്‍ പോലും ഉള്‍പ്പെടുന്നു. അപ്പോള്‍ ഒരുമുഴം നീട്ടി എറിയുന്നത് അതിബുദ്ധിയാണല്ലൊ, അതു നടപ്പാക്കുന്നതിന്റെ വിവിധ വഴികളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
പക്ഷേ, ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന ചുവരെഴുത്തുകള്‍ക്ക് മറുവാക്കു പറഞ്ഞപ്പോള്‍ എന്തുകൊണ്ട് ‘നിന്റെ രാജ്യം വരേണമേ’ എന്ന് ഒരു രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് ശബ്ദം മുഴക്കുന്നത് കേട്ടിട്ടും മിണ്ടാതിരിക്കുന്നുവെന്നതിനു യുക്തിയില്ല. അത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും പ്രാര്‍ത്ഥന ഉപദേശിച്ച ക്രിസ്തുവിന്റെ സങ്കല്‍പ്പത്തിലും സ്വര്‍ഗ്ഗമാണെന്നു വ്യാഖ്യാനിക്കാമെങ്കിലും അനുയായികളുടെ പില്‍ക്കാല പ്രവൃത്തിയുടെ തലത്തില്‍ മറ്റെന്തോ അല്ലെ എന്ന് എത്രയോനാള്‍ മുമ്പേ സംശയിക്കേണ്ടതായിരുന്നു.
ക്രിസ്ത്യാനിക്കുട്ടികളെ ക്രിസ്ത്യന്‍ സ്‌കൂളിലയക്കണമെന്നു പറയുന്ന മതമേധാവികളും ഭീകരതയേയും സാംസ്‌കാരികതയേയും ഒന്നായി കാണുന്ന സഭാധ്യക്ഷന്മാരും സുപ്രീംകോടതിയിലേക്ക് മതവിദ്വേഷം തുപ്പുന്ന, മതേതര രാജ്യത്തില്‍ ക്രിസ്തുമത പക്ഷപാതം പരസ്യമായി പ്രകടിപ്പിക്കുന്ന ന്യായാധിപന്മാരും അതിന് ധൈര്യം കാണിക്കുന്നത് ക്രിസ്തുരാജ്യവും ക്രിസ്ത്യാനി രാജ്യവും തമ്മില്‍ അന്തരമില്ലെന്ന ഉറച്ച ധാരണയുള്ളതു കൊണ്ടായിരിക്കണം. പക്ഷേ ‘നിന്റെ രാജ്യം വരേണമേ’ എന്ന മുദ്രാവാക്യ പ്രാര്‍ത്ഥന സമാധാന മന്ത്രമായി കേള്‍ക്കുന്നവര്‍ക്ക് പണ്ടും ഇന്നും അത് മുഴക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമില്ലെന്നതാണ് അടിസ്ഥാനപ്രശ്‌നം.
ചില പത്രവാര്‍ത്തകള്‍ ഇങ്ങനെ:
ലോക ”ജനസംഖ്യയില്‍ ഹിന്ദുമതവിഭാഗം 2050 ല്‍ മൂന്നാം സ്ഥാനത്തെത്തും. ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള ലോകരാജ്യം ഭാരതമാവും. ലോകത്ത് ക്രിസ്ത്യന്‍-മുസ്ലിം ജനസംഖ്യ തുല്യമാവും. ഹിന്ദുവിശ്വാസികളുടെ എണ്ണം 34 ശതമാനം വര്‍ധിച്ച് 140 കോടിയാകും.” ചിരിക്കണോ കരയണോ എന്ന് വിവിധ മതസംഘടനകളുടെ അധ്യക്ഷന്മാര്‍ തീരുമാനിക്കട്ടെ. അമേരിക്കന്‍ ഗവേഷണസംഘടനയായ പ്യൂ റിസര്‍ച്ച് സെന്ററിന്റേതാണ് കണ്ടെത്തല്‍.
മുംബൈയില്‍ ഇസ്‌കോണ്‍ നടത്തിയ ഭഗവദ്ഗീതാ മത്സരത്തില്‍ 4500 കുട്ടികളെ പിന്നിലാക്കി മറിയം സിദ്ദിഖി എന്ന 12 വയസ്സുകാരി ഒന്നാമതെത്തി. മാനവികതയാണ് അന്തിമമായ മതമെന്ന് ഗീത പഠിപ്പിക്കുന്നുവെന്ന് കുഞ്ഞുവായില്‍ മറിയം സിദ്ദിഖി പറയുകയും ചെയ്തു. (ഏറെ വലുപ്പമുള്ളവര്‍ക്കാണ് പ്രശ്‌നമെന്ന് വ്യക്തം. പത്രവാര്‍ത്തയിലെ ഒരു ഭാഗമിങ്ങനെ; ‘മത്സരത്തില്‍ എല്ലാ മതവിഭാഗക്കാര്‍ക്കും പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നു.’ (മാതൃഭൂമി). ഭഗവദ്ഗീത ഏതൊക്കെ കാലത്ത് ആര്‍ക്കൊക്കെ വിലക്കിയിരിക്കുന്നുവെന്നു ‘മാതൃഭൂമി’ പത്രാധിപര്‍ക്ക് ഒരു പട്ടിക പ്രസിദ്ധീകരിക്കാമോ.
കാര്‍ഷികവായ്പയുടെ പലിശ കൂട്ടിയെന്ന് കര്‍ഷകരക്ഷകനായി കുട്ടനാട്ടില്‍ വേഷമിട്ടിട്ടുള്ള ഫാദര്‍ തോമസ് പീലിയാനിക്കലിന്റെ പ്രചാരണം. ഇക്കാര്യത്തില്‍ നബാര്‍ഡിനെ വിശ്വസിക്കണോ ഫാദര്‍ പീലിയാനിക്കലിനോ വിശ്വസിക്കണോ കേന്ദ്രസര്‍ക്കാരിനേ വിശ്വസിക്കണോ എന്ന് കര്‍ഷകര്‍ക്ക് തീരുമാനിക്കാം.
പക്ഷേ, ബാങ്കുകള്‍, പ്രത്യേകിച്ച് കേരളത്തിലെ ബാങ്കുകള്‍ സ്വര്‍ണപ്പണയത്തിന്മേലും കാര്‍ഷിക വായ്പായിനത്തിലും വിതരണം ചെയ്ത തുകയും അതില്‍ കൃഷിക്കുവിനിയോഗിച്ച തുകയും സംബന്ധിച്ച് ഒരു സൂക്ഷ്മപരിശോധന നടത്തേണ്ടതുണ്ട്. കര്‍ഷകപ്രേമിയായ ഫാദര്‍ പീലിയാനിക്കല്‍ തന്നെ മുന്‍കൈ എടുക്കട്ടെ, ഒരു ജനകീയ ഓഡിറ്റിങ്. കള്ളക്കളികള്‍ വെളിച്ചത്താകും. കൂട്ടത്തില്‍ തകഴിയുടെ രണ്ടു കര്‍ഷകര്‍ എന്ന ചെറുകഥ കൂടി അച്ചന്‍ ആവര്‍ത്തിച്ചാവര്‍ത്തു വായിക്കണം. കുമ്പസാരത്തിന്റെ ഗുണം ചെയ്യും.

ഭരണാഭാസത്തിലെ മാണിപ്പുലേഷന്‍

കാവാലം ശശികുമാര്‍
April 14, 2015

ശരിയാണ്, യോഗവും പ്രസംഗവും ഒക്കെ ഭരണാധിപന് ആവശ്യമാണ്. അത് ജനങ്ങള്‍ക്ക് പ്രചോദനമാകണം, ജനത്തിന് ധാര്‍മികതയും കര്‍ത്തവ്യബോധവും ഉണ്ടാക്കണം. ഒപ്പം ഭരണതലത്തില്‍ അവയെല്ലാം പ്രാവര്‍ത്തികമാക്കുകയും വേണം. ഇത് ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നു പഠിക്കണം. ഗുജറാത്ത് മോഡല്‍ വേണ്ടെന്നു പറഞ്ഞവര്‍ പക്ഷേ, ചില കാര്യങ്ങളില്‍ മോദിയെ മോഡലാക്കുന്നുണ്ട്. വൈകാതെ വഴിക്കു വന്നേക്കും.

ഒരു ദിവസത്തെ രാത്രിവാര്‍ത്താ ചര്‍ച്ചക്കൊരുവിഷയമാണ് മാധ്യമങ്ങള്‍ (ഇലക്‌ട്രോണിക്) തേടുന്നത്. പിറ്റേന്നത്തെ അച്ചടിമാധ്യമങ്ങളില്‍ ഒരു തലക്കെട്ടിനുവേണ്ടിയുള്ള പ്രസ്താവനാവിഷയങ്ങളാണ് നേതാക്കള്‍ അന്വേഷിക്കുന്നത്. ഇതിനിടെ നടക്കുന്നത് ആഭാസഭരണമാണെന്ന് പ്രതിപക്ഷനേതാവ് ആരോപിക്കുകയും ഭരണസ്തംഭനം ഇല്ലേയില്ലെന്ന് മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്യുമ്പോള്‍ വാസ്തവം അതല്ലെന്ന് തിരിച്ചറിയുന്ന ജനങ്ങള്‍ എത്രശതമാനമെന്നതാണ് വിഷയം.
അതറിയാന്‍ ജനഹിതമറിയണം. ജനാധിപത്യത്തില്‍ അതിന് ബാലറ്റാണ് മാര്‍ഗ്ഗം. പക്ഷേ ജനവിധിയെ കോടതിവിധിയാക്കി മാറ്റരുതെന്ന് ഒരു മുന്‍കൂര്‍ ന്യായം പറയട്ടെ. കാരണം, കേരളംപോലൊരു അതിതീവ്രരാഷ്ട്രീയ ധ്രുവീകരണമുള്ള, അതിന് മതവും ജാതിയും അടിസ്ഥാനമായ, ഒരു സംസ്ഥാനത്ത് ജനാഭിപ്രായം ഒരുതരത്തിലും നീതിന്യായവ്യവസ്ഥിതിക്കു ബദലോ മാനദണ്ഡമോ അല്ല, ആകരുത്.
ആഭാസഭരണവും ഭരണാഭാസവും രണ്ടാണ്. ആഭാസനാണെങ്കിലും ആഭാസരീതിയിലായാലും ഭരണം നടക്കുന്നുവെന്നതാണ് ആദ്യത്തേതില്‍ സമാധാനം. പക്ഷേ ഭരണാഭാസം എന്നാല്‍ ഭരണം ഉണ്ടെന്ന തോന്നല്‍ മാത്രമാണ്, ഭരണമില്ല. ഭരണത്തലവനുണ്ടാകും, സംവിധാനങ്ങളുണ്ടാകും, പക്ഷേ നടപടികള്‍ ഉണ്ടാവില്ല. എന്നല്ല, നടപടികള്‍ കൃത്യമാണെന്ന് തലവന്‍ പറഞ്ഞുകൊണ്ടേയിരിക്കും.
എനിക്ക് ഭ്രാന്തില്ല എന്ന് ഭ്രാന്തന്മാര്‍ പറയുംപോലെയേ കണക്കാക്കേണ്ടൂ. അതുകൊണ്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞതും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതും വാസ്തവമാണ്.
”എന്തു ഭരണസ്തംഭനം, ഏതെങ്കിലും യോഗം മാറ്റിവച്ചോ, ഏതെങ്കിലും പരിപാടി തടസപ്പെട്ടോ, വൈകിയോ. തീരുമാനങ്ങള്‍ ചിലതിനു കാലതാമസം വന്നത് എല്ലാവരുമായും കൂടിയാലോചിക്കുന്ന എന്റെ ശൈലികൊണ്ടാണ്. അതെന്റെ ശൈലിയാണ്,” മുഖ്യമന്ത്രിയുടെ വിശദീകരണമാണ്. യോഗങ്ങളാണോ ഭരണം? പരിപാടികള്‍ സമയത്തു നടക്കുന്നതാണോ ഭരണം? അങ്ങനെയെങ്കില്‍ അടിയന്തരാവസ്ഥയായിരുന്നു ഏറ്റവും നല്ല ഭരണമെന്നു സമ്മതിക്കേണ്ടിവരും. ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ചു ഭരിച്ച ഇന്ദിരയായിരുന്നു മികച്ച ഭരണാധികാരിയെന്നു സമ്മതിക്കേണ്ടിവരും.
ഉമ്മന്‍ചാണ്ടി സമ്മതിച്ചേക്കും, പക്ഷേ ജനം സമ്മതിക്കേണ്ടെ? ”കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പ്രസ്താവന ശ്രദ്ധിക്കണം, ”കേരളം ഭൂമി ലഭ്യമാക്കിയാല്‍ ഇവിടെ റോഡുവികസനത്തിന് കേന്ദ്രം തയ്യാര്‍, വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്.” ഉമ്മന്‍ചാണ്ടി നെഞ്ചത്തു കൈവച്ച് പറയട്ടെ, ഭരണം ജനഹിതമനുസരിച്ച് ശരിയായദിശയിലാണെന്ന്. എങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തികവര്‍ഷം നീക്കിവച്ച പണം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിടാന്‍ പറ്റാഞ്ഞതെന്തുകൊണ്ട്? റോഡുവികസനങ്ങള്‍ നടക്കാത്തതെന്തുകൊണ്ട്? ഏറ്റവും പുതിയത് പറയാം- പത്താം ക്ലാസ് പരീക്ഷാ ഫലം ആദ്യം ഏപ്രില്‍ 16 ന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് 20 ലേക്കു നീട്ടിയത് എന്തുകൊണ്ടാണ്.
വിദ്യാഭ്യാസവര്‍ഷം തീരാന്‍ പത്തുദിവസം ബാക്കിനില്‍ക്കെ വിദ്യാര്‍ത്ഥികള്‍ക്ക് ആ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിച്ചതെന്തുകൊണ്ടാണ്. മദ്യനയത്തിലും വിദ്യാഭ്യാസനയത്തിലും ഉള്‍പ്പെടെ സര്‍വത്രമേഖലയിലും ഈ ആവണക്കെണ്ണപ്പരുവം; ഇതെന്തുഭരണമാണ് ഹേ. കെഎസ്ആര്‍ടിസി, കെഎസ്ഇബി, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഐഐടി, എയിംസ് തുടങ്ങി ഏതേതെല്ലാം രംഗത്ത് ഭരണത്തിന്റെ പിടിപ്പുകേടുകള്‍ പ്രകടമല്ലാതുണ്ട്. ഭരണകക്ഷിയുടെ തൊഴിലാളി സംഘടനാ നേതാവ് ഭരണം നടക്കുന്നില്ലെന്ന് പറഞ്ഞതിനെന്തു മറുപടിയുണ്ട്? മീറ്റിംഗുകളാണ് ഭരണമെന്ന്, പ്രസംഗങ്ങള്‍ മാത്രമാണ് ഭരണമെന്ന് മുഖ്യമന്ത്രി കരുതുന്നെങ്കില്‍ ഒന്നേ പറയാനുള്ളൂ, താങ്കളുടെ ശൈലി മാറണം.
ഈ ശൈലിമാറ്റമാണ് അന്ന് കെ. കരുണാകരന്റെ മുഖ്യമന്ത്രിസ്ഥാനത്തിനെതിരെ ഉമ്മന്‍ചാണ്ടി ഉയര്‍ത്തിയ ഒറ്റവാക്യവിമര്‍ശനം. കരുണാകരന്‍ അന്ന് പറഞ്ഞു ”ഇത് എന്റെ ശൈലി, എഴുപതുവര്‍ഷമായി കൊണ്ടുനടക്കുന്നു, ഈ വയസ്സാംകാലത്തിനി മാറ്റാനാവില്ല.” ഉമ്മന്‍ചാണ്ടി പറയുന്ന ”എന്റെ ശൈലി” ക്കെതിരെ തൊഴിലാളി നേതാവ് ചന്ദ്രശേഖരന്‍ (ഐഎന്‍ടിയുസി) വെടിപൊട്ടിച്ചെങ്കിലും ഉമ്മന്‍ചാണ്ടിവിധേയന്മാര്‍ ഏറെ ഉള്ളതിനാല്‍ ലക്ഷ്യം കണ്ടില്ല.
ശരിയാണ്, യോഗവും പ്രസംഗവും ഒക്കെ ഭരണാധിപന് ആവശ്യമാണ്. അത് ജനങ്ങള്‍ക്ക് പ്രചോദനമാകണം, ജനത്തിന് ധാര്‍മികതയും കര്‍ത്തവ്യബോധവും ഉണ്ടാക്കണം. ഒപ്പം ഭരണതലത്തില്‍ അവയെല്ലാം പ്രാവര്‍ത്തികമാക്കുകയും വേണം. ഇത് ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നു പഠിക്കണം. ഗുജറാത്ത് മോഡല്‍ വേണ്ടെന്നു പറഞ്ഞവര്‍ പക്ഷേ, ചില കാര്യങ്ങളില്‍ മോദിയെ മോഡലാക്കുന്നുണ്ട്. വൈകാതെ വഴിക്കു വന്നേക്കും.
ഭരണത്തെ വിലയിരുത്തുന്ന ജനവിധിയായിരിക്കും അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ്. അത് തികച്ചും സംസ്ഥാനസര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നടപടികളുടെ മേലുള്ള വിധിയെഴുത്താകും, ആകണം. പക്ഷേ, ആരു ജയിച്ചാലും തോറ്റാലും ജനവിധി ആരോപണങ്ങളിന്മേലുള്ള ”കോടതിവിധി”യായി ആരും വ്യാഖ്യാനിക്കരുത്. കാരണം കേരളത്തിലെ രാഷ്ട്രീയം എത്രമാത്രം കക്ഷി രാഷ്ട്രീയ-മതപക്ഷപാതപരമാണെന്നത് പകല്‍പോലെ വ്യക്തമായിരിക്കെ പോളിങ്ബൂത്തിലെ ജനവിധിയും കോടതിവിധിയും രണ്ടായിത്തന്നെ കാണുകതന്നെ വേണം.
*** *** *** ***
മന്ത്രി കെ.എം.മാണി ധനമന്ത്രിയാണ്. ധനമന്ത്രി മാത്രമല്ല നിയമവകുപ്പുമന്ത്രിയുമാണ്. ധനമന്ത്രിയെന്ന നിലയില്‍ മാണിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ചെറുതല്ല. ആദ്യമൊക്കെ ആക്ഷേപങ്ങളായി മാത്രം കണ്ടിരുന്ന വിഷയം ഇപ്പോള്‍ ഏറെ സങ്കീര്‍ണമായിരിക്കുന്നു. ബാറുകള്‍ തുറക്കാനും പൂട്ടാനുമുള്ള തീരുമാനത്തെ മാത്രമല്ല സംസ്ഥാന ബജറ്റിനെയാകെ സ്വാധീനിക്കുന്നതായിരിക്കുന്നു കോഴയിടപാടുകള്‍.
അതില്‍ മദ്യവും സെക്‌സും ക്രിമിനല്‍ കുറ്റകൃത്യങ്ങളും വരെ ഉള്‍പ്പെട്ടിരിക്കുന്നുവെന്നുവന്നിരിക്കുന്നു. വിദേശ ബാങ്കുകളിലെ രഹസ്യ പണനിക്ഷേപവും അതിനുമപ്പുറവും വിഷയമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ധനമന്ത്രിയുടെ പക്കലുള്ള നിയമവകുപ്പ് ഒഴിപ്പിച്ചെടുക്കാന്‍ മുഖ്യമന്ത്രി എന്തിനു മടിക്കണം? അതല്ലേ വേണ്ടത്? അധികാരം വിനിയോഗിക്കുന്ന അത്തരം സന്ദര്‍ഭങ്ങളിലല്ലേ ഭരണം നടക്കുന്നുവെന്ന് തോന്നിപ്പിക്കുന്നത്.
മാണി നിയമവകുപ്പ് ഒഴിയട്ടെ. കെ.എം. മാണിയുടെ പേരില്‍ കേസെടുക്കട്ടെ, അന്വേഷണം നടക്കട്ടെ, കേസ് വിചാരണ സംസ്ഥാനത്തിനു പുറത്തുനടക്കണമെന്ന് തീരുമാനിക്കട്ടെ. (എവിടുത്തെ കോടതിയും ഒരേ നീതിയും ന്യായവുമാണ് നടപ്പാക്കുന്നതെന്നുതന്നെയാണ് എന്റെ വിശ്വാസം. അങ്ങനെയല്ലെന്ന് വാദിച്ചത് ഗുജറാത്തിലെ ചില കേസുകള്‍ അന്യസംസ്ഥാനത്ത് വാദിക്കണമെന്ന് ചിലര്‍ ആവശ്യം ഉയര്‍ത്തിയപ്പോഴാണ്. കോടതികള്‍ അത് അനുവദിച്ചപ്പോഴാണ്. അതിനു പിന്നാലെയാണ് ജഡ്ജിമാര്‍ അവര്‍ക്ക് മതമുണ്ടെന്ന് സ്ഥാപിച്ചുകൊണ്ടു പരസ്യമായി രംഗത്തുവന്നത്.
കെ.എം. മാണിയുടെ പാര്‍ട്ടിയുടെ ജില്ലാ നേതാവായിരുന്നുവോ മത പ്രസംഗകനായിരുന്നോ എന്നത് പില്‍ക്കാലത്ത് ഹൈക്കോടതി ജഡ്‌ജോ സുപ്രീംകോടതി ജഡ്‌ജോ ഒക്കെ ആകുന്നതിന് അയോഗ്യതയല്ല. പക്ഷേ, ജഡ്ജി ആയശേഷം പ്രത്യക്ഷമായോ പരോക്ഷമായോ അത്തരം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുന്നത് കോടതിയെന്ന- നീതി ന്യായമെന്ന- മഹാവിശ്വാസത്തില്‍ വിള്ളല്‍ വീഴ്ത്തിയാല്‍ കുറ്റക്കാര്‍ ആരായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.) പക്ഷേ, മാണി സ്വയം ഒഴിയില്ല, മുഖ്യമന്ത്രിയ്ക്കാണ് മന്ത്രിമാരെ സംസ്ഥാനത്ത് നിയോഗിക്കുന്നതിന് അവകാശം എന്നൊക്കെയാണ് വിശ്വാസം. പക്ഷേ സഭയെന്നു പറഞ്ഞാല്‍ നിയമസഭയോ തിരുസഭയോ എന്ന് സംശയം ചോദിക്കുന്ന കാലത്ത് ഇതൊക്കെ നടക്കുമോ എന്ന് സംശയം. തോമസിനെപ്പോലെ സംശയിക്കുകയേ നമുക്ക് നിവൃത്തിയുള്ളൂ.
സംശയാലുവായ തോമസ് (ദ ഡൗട്ടിംഗ് തോമസ്) എന്ന് പറഞ്ഞപ്പോഴാണ് രണ്ടുകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞത്. എങ്ങനെയാണ് ബൈബിള്‍ സ്വാധീനം എഴുത്തില്‍ കടന്നുവന്നതെന്ന്. രണ്ട് നമ്മുടെ പി.സി. തോമസ് ഒരു വലിയ ഡൗട്ട് അല്ലേ എന്നും-സംശയിക്കുന്ന തോമസ് സ്വയം. (മന്ത്രി കെ.എം. മാണി അടുത്തിടെ സംസാരിച്ചതെല്ലാം-ബൈബിള്‍ ഭാഷയിലാണ്. തനിക്ക് പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചശേഷം ബജറ്റവതരിപ്പിക്കാന്‍ പറ്റിയില്ലല്ലോ എന്നതുമാത്രമാണ് ഫെബ്രുവരി 13 ലെ നിയമസഭാ സംഭവങ്ങളില്‍ ഉണ്ടായ ദുഃഖമെന്ന് പറഞ്ഞുതുടങ്ങിയ മാണി പിന്നെ വിശദീകരിച്ചതിലെല്ലാം ബൈബിള്‍ സ്വാധീനമുണ്ടായിരുന്നു.
ഏറ്റവും ഒടുവില്‍ പി.സി. ജോര്‍ജ് എന്ന പുലി ചീറ്റിയലറിയപ്പോഴും കുഞ്ഞാടെന്നു വിശേഷിപ്പിക്കാന്‍ മാണിക്കു മനസ്സുവന്നു. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ ക്രിസ്ത്യന്‍ സ്വാധീനവും മുസ്ലിം സമ്മര്‍ദ്ദവും അധികമാണെന്ന് ആക്ഷേപിക്കുന്നവര്‍ കണ്ടുപഠിക്കേണ്ടതാണ്, എങ്ങനെയാണ്, മതം പ്രചരിപ്പിക്കേണ്ടതെന്ന്. ഭഗവദ്ഗീതയെ ദേശീയഗ്രന്ഥമാക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് തൊണ്ട പൊട്ടട്ടെ. ബൈബിള്‍ വചനപ്രഘോഷണം കേട്ട് കാതുകുളിരട്ടെ. അത് എഴുത്തിലും കഴുത്തിലും സ്വാധീനിക്കട്ടെ.
ഘര്‍വാപസികള്‍ വിവാദത്തിലാകട്ടെ, മുടിയനായ പുത്രന്മാര്‍ മടങ്ങിവരട്ടെ!!) സംശയാലുവായ തോമസ് ബൈബിള്‍ കഥയിലെ കഥാപാത്രമാണ്. എന്തും സംശയിക്കും. അങ്ങനെ ഒടുവില്‍ യേശു ഉയിര്‍ത്തെഴുന്നേറ്റുവെന്നു പറഞ്ഞപ്പോള്‍ നെഞ്ചിലെ മുറിവില്‍ വിരലിട്ട് അതുറപ്പുവരുത്തുന്നുണ്ട് തോമസ്. കാറാവാജിയോയുടെ പ്രശസ്തമായ ചിത്രമുണ്ട് ഡൗട്ടിങ് തോമസിന്റെ- ദ ഇന്‍ക്രെഡൂലിറ്റി ഓഫ് സെയിന്റ് തോമസ്.
നമുക്ക് അടുത്തറിയാവുന്ന പി.സി. തോമസ് ഈ സംശയം തോമായുടെ പുതിയ പതിപ്പായി അവതരിപ്പിക്കുന്നു. കെ.എം. മാണിയും മകന്‍ ജോസ് കെ. മാണിയും ഇപ്പറയുന്നപോലെ അഴിമതിക്കാരാണോ എന്നാണ് തോമസിന്റെ സംശയം. പണ്ട് പാലാഴി ടയേഴ്‌സ് ലിമിറ്റഡില്‍ അഴിമതിയെന്നും മാണി മുഖ്യപ്രതിയെന്നും ആരോപിച്ചത് ഈ തോമസ് തന്നെയല്ലെ. ഈ തോമസല്ലെ മാണിയെവിട്ട്, പപ്പുയാദവെന്ന ബീഹാര്‍ എംപിയെ ചാരി, ബിജെപി നയിച്ച എന്‍ഡിഎയില്‍ അംഗമായി കേന്ദ്രമന്ത്രിയായി പിന്നെ എല്‍ഡിഎഫില്‍ എത്തിയ തോമസ് എന്നൊരു സംശയം. ഒരു സംശയം തോമയും തോമാസംശയവും.
പിന്‍കുറിപ്പ്: കെ.എം. മാണിക്കെതിരെ അഴിമതിക്കാരന്നെ് ഏറ്റവും കൂടുതല്‍ വിമര്‍ശനം വന്നത് സോഷ്യല്‍ മീഡിയയിലാണ്. കാരണം കണ്‍വെന്‍ഷന്‍ മീഡിയയില്‍ പലതിനേയും അദ്ദേഹം ‘കൈകാര്യം’ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവുംകടുത്ത പ്രതിരോധ നിര മാണിക്കു വേണ്ടി ഒരുക്കുന്നത് സോഷ്യല്‍മീഡിയയിലെ ചില പ്രമുഖരാണ്. അതും ‘കൈകാര്യം’ ചെയ്തുവെന്നര്‍ത്ഥം. മാണിയുടെ കൗശലം വലുതാണ്. കൗശലത്തിന് ഇംഗ്ലീഷില്‍ മാനിപ്പുലേഷന്‍ (manipulation)എന്നു പറയും. അതോ മാണിപ്പുലേഷനോ. ഇംഗ്ലീഷില്‍ ഈ വാക്കുണ്ടായിട്ട് 80 വര്‍ഷമായോ എന്ന് ഭാഷാശാസ്ത്രജ്ഞര്‍ പറയട്ടെ.

വീണ്ടും ചില കുടുംബ പ്രശ്‌നങ്ങള്‍

വീണ്ടും ചില കുടുംബ പ്രശ്‌നങ്ങള്‍

 കാവാലം ശശികുമാര്‍
April 21, 2015
യുപിയില്‍ 2017-ല്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കോ, 2019-ല്‍ വരുന്ന പൊതു തെരഞ്ഞെടുപ്പിലോ ഉപയോഗിക്കാമായിരുന്ന ഒരു ആയുധം നേരത്തേ പാഴാക്കിക്കളഞ്ഞുവെന്നതൊഴിച്ചാല്‍ വാസ്തവത്തില്‍ ജനതാ പരിവാറിന്റെ പുനസ്സമാഗമത്തിന് എന്തു രാഷ്ട്രീയ ചലനം ഉണ്ടാക്കാനാണു സാധിച്ചിട്ടുള്ളത്, സാധിക്കുക?

കുടുംബക്കോടതികള്‍ പെരുകുകയും അവയിലെല്ലാം അതിപ്രശസ്തരുടെ മുതല്‍ അപ്രശസ്തരുടെ വരെ കുടുംബപ്രശ്‌നങ്ങള്‍ തര്‍ക്ക വിഷയമാവുകയും ചെയ്യുന്ന കാലമാണിത്. ഭാരതത്തിന്റെ നിലനില്‍പ്പുതന്നെ അടിസ്ഥാന ഘടകമായ കുടുംബ വ്യവസ്ഥയിലൂടെയാണ്. അത് ശക്തിപ്പെടേണ്ടത്ആവശ്യവുമാണ്. പക്ഷേ, കുടുംബ വഴക്കുകളുടെ എണ്ണം കൂടിക്കൂടിവരികയാണ്. അതു ദമ്പതിമാര്‍ തമ്മില്‍ മാത്രമല്ല, അമ്മ മകനെതിരേ കോടതി കയറുന്നു, അച്ഛന്‍ മകനെതിരേ കേസുകൊടുക്കുന്നു, സഹോദരങ്ങള്‍ തമ്മില്‍ തലതല്ലിക്കീറുന്നു. ഇതെല്ലാം പതിവു സംഭവങ്ങളാകുന്നു.
കുടുംബ വ്യവസ്ഥയുടെ കരുത്ത് ഏറെക്കുറേ ശക്തമാണ് ഭാരതത്തില്‍. അതുകൊണ്ടാണ് ആഗോള സാമ്പത്തിക മാന്ദ്യം വന്നപ്പോഴും ഭാരതം മറ്റു രാജ്യങ്ങളേക്കാള്‍ പിടിച്ചു നിന്നത് എന്നൊരു സാമ്പത്തിക ശാസ്ത്ര വിശകലനമുണ്ട്. കുടുംബം എന്ന സങ്കല്‍പ്പത്തിലുള്ള സമ്പാദ്യ സമ്പ്രദായത്തിന്റെ അടിത്തറയാണ് അതിനു സഹായകമായതത്രെ. സാംസ്‌കാരികമായി ഈ കുടുംബ ഭദ്രതയെന്ന മനഃസ്ഥിതിയാണ് ഭാരതത്തിലെ രാഷ്ട്ര സങ്കല്‍പ്പത്തിന്റെയും ആധാരശിലകളിലൊന്ന്.
മറ്റു പല രാജ്യങ്ങള്‍ക്കുമില്ലാത്ത, അവിടുത്തെ ചിന്തകര്‍ക്ക് ഇനിയും പിടികിട്ടാത്ത, ഈ മനഃശാസ്ത്രത്തിന്റെ കരുത്ത് അവര്‍ക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് സാമ്രാജ്യ അധിനിവേശ കാലം മുതല്‍ ഇപ്പോഴും ഭാരതീയ സംസ്‌കാരത്തിന്റെ ഇത്തരം തായ്‌വേരുകള്‍ അറുക്കാനുള്ള പ്രവണതകള്‍ ചുറ്റും സജീവമായിക്കൊണ്ടിരിക്കുന്നത്. വൈദേശിക സങ്കല്‍പ്പിതമായ ഇത്തരം വഴിതെറ്റിയ പരിഷ്‌കാരങ്ങള്‍ പുതിയൊരു സംസ്‌കാരമായോ ജീവിതരീതിയായോ നമ്മള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
ഉടുപ്പും കഴിപ്പും മുതല്‍ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വരെ ഈ നിര്‍ബന്ധാവസ്ഥയുടെ സമ്മര്‍ദ്ദം ശക്തമാകുന്നു. അതിനു വഴങ്ങാത്തവരും എതിര്‍ക്കുന്നവരും വികസനവിരുദ്ധരോ പരിഷ്‌കാര വിദ്വേഷികളോ ആയി മുദ്രകുത്തപ്പെടുന്നു. പക്ഷേ, പുത്തന്‍ പരിഷ്‌കാരങ്ങളുടെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയുന്നുണ്ട് പുതിയതലമുറയില്‍പ്പെട്ട പലരും എന്നതാണ് ആശ്വാസകരമായ സൂചനകള്‍.അതുകൊണ്ടുതന്നെ കുടുംബത്തകര്‍ച്ചകള്‍ക്കുള്ള വഴികളില്‍ സ്വയം പരിഹാരങ്ങളുമുണ്ടായി വരുന്നു; വരും-അതാണു പ്രകൃതി നിയമം.
കുടുംബത്തെക്കുറിച്ച്, പരിവാറിനെക്കുറിച്ച്, പറഞ്ഞു തുടങ്ങിയത് ജനതാ പരിവാറിന്റെ പുനഃസമാഗമത്തെക്കുറിച്ച് പറയാനാണ്. പരിവാര്‍ എന്ന ഹിന്ദിഭാഷയിലെ പ്രയോഗം ഒരു കാലത്ത് മാധ്യമലോകം മോശം അര്‍ത്ഥത്തില്‍ ആര്‍എസ്എസ്-ആര്‍എസ്എസ് അനുബന്ധ സംഘടനകളെ പരാമര്‍ശിക്കാന്‍ വിനിയോഗിച്ചതാണ്- സംഘപരിവാര്‍ എന്നായിരുന്നു പ്രയോഗം. ഈ വിശേഷണത്തിലൂടെ ഗണംതിരിച്ച് അകറ്റി നിര്‍ത്തപ്പെടേണ്ട ഒരു വിഭാഗമാക്കി, ചാപ്പകുത്തി തുടങ്ങിവെച്ചതാണ്.
പക്ഷേ, തൃശൂലവും നെറ്റി മൂടുന്ന ചുകപ്പന്‍ സിന്ദൂരക്കുറിയും രൗദ്ര ഭാവവും മറ്റുംമറ്റും അടയാളം കൊടുത്ത് ആ ഗണത്തോട് എതിര്‍പ്പുണ്ടാക്കാന്‍ പ്രചാരണം നടത്തിയവര്‍ക്കും നിരാശയുണ്ടാക്കിക്കൊണ്ട് സംഘപരിവാര്‍ എന്ന പ്രയോഗം നല്ല അര്‍ത്ഥത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചുപോയി. അതാണു കുടുംബ സങ്കല്‍പ്പത്തിന്റെ വൈകാരിക ശക്തി. ജനതാ പരിവാറിലേക്കു വരാം.
ജനതാ പരിവാര്‍ എന്നു പറയുമ്പോള്‍ അതിന്റെ പ്രാരംഭ ചരിത്രമറിയണം. അടിയാധാരം എടുക്കണം. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥ എന്ന ജനാധിപത്യക്കശാപ്പിന്റെ കാലത്ത് രൂപപ്പെട്ട ആശയം 1977-ല്‍ അവസാനിച്ച കാലത്ത് ആരംഭിച്ച പൊതുവേദിയായിരുന്നു ജനതാ പരിവാര്‍. കോണ്‍ഗ്രസ് ഐ വിരുദ്ധ പാര്‍ട്ടികള്‍ എല്ലാവരും ഒന്നിച്ച് ഇന്ദിരയെ ഒരു പാഠം പഠിപ്പിക്കാനിറങ്ങിത്തിരിച്ചപ്പോള്‍ രൂപപ്പെട്ടതാണ് ജനതാ പാര്‍ട്ടി. വിവിധ ആദര്‍ശക്കാരും ആശയക്കാരും ഒന്നിച്ചു.
അതില്‍ ജനസംഘമുണ്ടായിരുന്നു, സോഷ്യലിസ്റ്റു പാര്‍ട്ടികള്‍ ഉണ്ടായിരുന്നു, പരോക്ഷമായി കമ്മ്യൂണിസ്റ്റുകള്‍ പോലും. തെരഞ്ഞെടുപ്പില്‍ ജനതാ പരിവാര്‍ കൊടുങ്കാറ്റായി അടിച്ചു. 295 ലോക്‌സഭാ സീറ്റുകളാണ് പാര്‍ട്ടി നേടിയത്. അതില്‍ 93 സീറ്റ് ഇന്നത്തെ ബിജെപി ആയ അന്നത്തെ ജനസംഘത്തിനായിരുന്നു. 44 സീറ്റുകള്‍ കോണ്‍ഗ്രസ് (ഒ) എന്ന സംഘടനാ കോണ്‍ഗ്രസിനായിരുന്നു.
ചരണ്‍സിങിന്റെ ലോക്ദളിന് 71 സീറ്റും ജഗ്ജീവന്റാം കോണ്‍ഗ്രസിന് 28 സീറ്റും. അതായിരുന്നു ജനതാപരിവാര്‍. അതില്‍ നിന്നു ജനസംഘം വഴിപിരിഞ്ഞപ്പോള്‍ ശേഷിക്കുന്നവയെ എങ്ങനെ ജനതാ പരിവാര്‍ എന്നു വിളിക്കാമെന്നത് അടിസ്ഥാനപരമായ ചോദ്യമാണ്. എന്തായാലും സോഷ്യലിസ്റ്റുകള്‍ക്ക് ഒരു പൊതുവേദിയെന്ന നിലയില്‍ അവര്‍ ജനതാ പരിവാര്‍ എന്നു വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു.
മാത്രമല്ല, പഴയ പുഷ്‌കല കാലത്തെ അനുസ്മരിപ്പിച്ച് അതു ചില പ്രതീക്ഷകള്‍ക്കു വഴിവെക്കുന്നെങ്കില്‍ നല്ലതാണല്ലോ. പക്ഷേ, ഇന്നിപ്പോള്‍ പഴയ കൂട്ടുകക്ഷിയായിരുന്ന ജനസംഘത്തിന്റെ മാറിയ രൂപമായ ബിജെപിയെ എതിര്‍ക്കാനാണ് പരിവാര്‍ വീണ്ടും ചേര്‍ന്നിരിക്കുന്നതെന്നത് വൈരുദ്ധ്യമാണ്.
അതിനേക്കാള്‍ ആഭാസം നിറഞ്ഞ വൈരുദ്ധ്യമാണ് ആത്യന്തികമായി ഇക്കൂട്ടര്‍ എത്തിപ്പെടുന്നത് കോണ്‍ഗ്രസ് ക്യാമ്പിലാണെന്നത്. യഥാര്‍ത്ഥ ജനതാ പരിവാര്‍ ആരെ എതിര്‍ക്കാന്‍ രൂപപ്പെട്ടുവോ അതേ കോണ്‍ഗ്രസിന്റെ പാദസേവയ്ക്കു കുനിയുന്നുവെന്നതാണ് ദുര്‍ഗ്ഗതി.എങ്കിലും, തമ്മില്‍ തല്ലിയവരും തല്ലിപ്പിരിഞ്ഞവരും ഒന്നിക്കുന്നുവെന്നത് പരിവാര്‍ (കുടുംബം) എന്ന സങ്കല്‍പ്പത്തില്‍ നല്ലകാര്യംതന്നെയാണല്ലോ.
ഏകദേശം നാല്‍പ്പതു വര്‍ഷത്തിനു ശേഷമാണ് ഈ സമാഗമം. അവര്‍ക്ക് എതിര്‍ക്കാനുള്ളത് നരേന്ദ്ര മോദിയേയാണ്. (മോദിയെയോ ബിജെപിയേയോ എതിര്‍ക്കാനല്ല ഈ പരിവാര്‍ മേള എന്ന് ദേവഗൗഡ പറഞ്ഞത് കുടുംബത്തിന്റെ ഭദ്രത വിളിച്ചോതുന്നതാണല്ലോ). അവര്‍ യോഗം ചേരുമ്പോള്‍ ഒന്നിച്ചുള്ളത് മുലായം സിങിന്റെ സമാജ്‌വാദി പാര്‍ട്ടി, ലാലു പ്രസാദിന്റെ രാഷ്ട്രീയ ജനതാദള്‍, നിതീഷ് കുമാറിന്റെ ജനതാ ദള്‍ (യുണൈറ്റഡ്), ഓം പ്രകാശ് ചൗത്താലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍, ദേവഗൗഡയുടെ ജനതാദള്‍ (സെക്യുലര്‍), കമാല്‍ മൊറാര്‍ക്കയുടെ സമാജ്‌വാദി ജനതാ പാര്‍ട്ടി എന്നിവരാണ്. ഇവരെല്ലാരും ചേര്‍ന്നപ്പോള്‍ ആകെയുള്ള ലോക്‌സഭാംഗങ്ങളുടെ എണ്ണം 15 മാത്രം. (അന്ന് 295 ആയിരുന്നു). രാജ്യസഭയില്‍ 30 അംഗങ്ങള്‍. ഇവര്‍ ഒന്നിച്ചു നില്‍ക്കുമോ, നിന്നാല്‍ത്തന്നെ മോദിക്കെതിരേ ദേശീയ തലത്തില്‍ എന്തുചെയ്യുമെന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.
ഇനി ഇവര്‍ എല്ലാംതന്നെ പ്രാദേശിക ശക്തികളാണെന്ന് അവകാശപ്പെടുന്നതു പരിശോധിക്കുക. യുപിയിലെ സമാജ്‌വാദി പാര്‍ട്ടിക്കും ബീഹാറിലെ നിതീഷ് പാര്‍ട്ടിക്കുമാണ് തെല്ലെങ്കിലും കരുത്തവകാശപ്പെടാനാവുന്നത്. പക്ഷേ, ബീഹാറില്‍ ബിജെപിയും രാംവിലാസ് പസ്വാനും കൂടിച്ചേര്‍ന്നാല്‍ 35.8 ശതമാനം വോട്ടുണ്ടെന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പുകഴിഞ്ഞുള്ള തെരഞ്ഞെടുപ്പുകമ്മീഷന്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ആര്‍ജെഡി (20.1%), കോണ്‍ഗ്രസ് (8.4%), ജെഡിയു എന്നിവ ഒന്നിച്ചു നിന്നു വേണം ബിജെപിയെ ബീഹാറില്‍ നേരിടാന്‍. അങ്ങനെ നിന്നാല്‍ 45.6 % വോട്ടു കിട്ടും. അതിനു സാധിച്ചാല്‍ പരിവാര്‍ പുനസ്സമാഗമംകൊണ്ട് വിജയമുണ്ടാകും. പക്ഷേ 2015 നവംബറിലാണ് ബീഹാര്‍ തെരഞ്ഞെടുപ്പ്. അന്നുവരെ ഈ പരിവാരം ഒന്നിച്ചു നില്‍ക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
കാല്‍നൂറ്റാണ്ടിനു മുമ്പാണ് അവസാനം ജനതാ പരിവാര്‍ അവസാനം ശക്തി പ്രകടിപ്പിച്ചുകണ്ടത്. ന്യൂദല്‍ഹിയിലെ ജന്തര്‍ മന്തറിലെ ഏഴാം നമ്പര്‍ ബംഗ്ലാവില്‍, ലോഹ്യയുടെയും ജയപ്രകാശ് നാരായണന്റെയും മറ്റും ചിത്രങ്ങള്‍ വെച്ച ആ പഴയകെട്ടിടത്തില്‍, പ്രധാനമന്ത്രിയായിരിക്കെ ജനതാദള്‍ നേതാവുകൂടിയായ വി. പി. സിങ് പലവട്ടം വന്നുപോയിരുന്നു.
അന്നെല്ലാം രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ആസ്ഥാനമെന്ന നിലയില്‍ അവിടം ശ്രദ്ധേയ കേന്ദ്രമായിരുന്നു. സിങ്ങിന്റെ ജനതാദള്‍ ചക്രം പലതുണ്ടായി തകര്‍ന്നുപൊളിഞ്ഞു പോയി. ആ കെട്ടിടം ഇപ്പോഴുമുണ്ട്, ക്ഷയിച്ച ഒരു തറവാടുപോലെ. അതിനിടെ ഇങ്ങനെയൊരു പുനസ്സമാഗമത്തിന്റെ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലുമൊക്കെ സന്തോഷം തോന്നാം. പക്ഷേ ആ പഴയ കെട്ടിടത്തിലെ കടവാവലുകള്‍ക്കും എലിക്കൂട്ടങ്ങള്‍ക്കും അലോസരമുണ്ടായേക്കും.
അതിനപ്പുറം യുപിയില്‍ 2017-ല്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കോ, 2019-ല്‍ വരുന്ന പൊതു തെരഞ്ഞെടുപ്പിലോ ഉപയോഗിക്കാമായിരുന്ന ഒരു ആയുധം നേരത്തേ പാഴാക്കിക്കളഞ്ഞുവെന്നതൊഴിച്ചാല്‍ വാസ്തവത്തില്‍ ജനതാ പരിവാറിന്റെ പുനസ്സമാഗമത്തിന് എന്തു രാഷ്ട്രീയ ചലനം ഉണ്ടാക്കാനാണു സാധിച്ചിട്ടുള്ളത്, സാധിക്കുക? ‘ചാത്തമൂട്ടാനൊത്തു ചേരുമാറുണ്ടെങ്ങള്‍ ചേട്ടന്റെ ഇല്ലപ്പറമ്പില്‍’ എന്ന കവിതാ ശകലം ചിലര്‍ക്ക് ഉത്തരമായി പറയാനുണ്ടാവും. മറ്റുചിലര്‍ക്ക് ‘വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം’ എന്നു പാടാനുണ്ടാവും.
അതേ സമയം വിശാഖപട്ടണത്തില്‍നിന്നു കേട്ട ചുകപ്പന്‍ വിപ്ലവ വൃത്താന്തങ്ങള്‍ വിചിത്രമാണ്. വിഘടിതമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ എണ്ണം ഏതാണ്ട് 200 കവിയും. തമ്മില്‍ ലയിക്കാനൊന്നും ഇനിയും സമയമായില്ലെന്നു കൂട്ടരിലെ ചേട്ടന്‍ സിപിഎം വ്യക്തമാക്കിക്കഴിഞ്ഞു. കമ്മ്യൂണിസ്റ്റു കുടുംബത്തില്‍ അത്തരം പുനഃസമാഗമങ്ങള്‍ക്കു സാധ്യതയില്ലെന്നര്‍ത്ഥം. എന്നാല്‍ സിപിഎമ്മിന് പ്രാദേശികമായി ഏതുപാര്‍ട്ടിയുമായും കൂട്ടുകൂടാമെന്നും അപ്പപ്പോളത്തെ സൗകര്യം പോലെ ആകാമെന്നും 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് നയം പ്രഖ്യാപിക്കുമ്പോള്‍ വ്യക്തമാകുന്നതിങ്ങനെ- ‘ച്ചാല്‍, വേളി നിഷിദ്ധം, ന്നാല്‍ സംബന്ധമാകാം’ എന്ന ആ പഴയ നമ്പൂരിമാരില്‍ ചിലരുടെ നിലപാട്.
ആഗോള കമ്മ്യൂണിസത്തില്‍നിന്ന് ഇന്ത്യന്‍ കമ്മ്യൂണിസം ഉണ്ടായതേ പിഴവ്. ഇപ്പോള്‍ ലോക്കല്‍ കമ്മ്യൂണിസങ്ങള്‍ക്ക് അനുമതിയായതോടെ ആഗോള കുടുംബം അണുകുടുംബമായി. അവര്‍ക്കിനി ഒരിക്കലും അണുശക്തിയാകാന്‍ ആവാത്ത സാഹചര്യത്തില്‍ അണുനാശിനി പോലുമില്ലാതെ ആ ചുകപ്പന്‍ കറ വൈകാതെ സ്വയം മായുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
എന്നാല്‍ കേരള കോണ്‍ഗ്രസ് എന്ന പരിവാറിന്റെ കാര്യം അങ്ങനെയല്ല. മാണിക്കോണ്‍ഗ്രസിന്റെ ചിഹ്നത്തിലെ രണ്ടില ഇത്തിള്‍ക്കണ്ണിയുടേതാണെന്ന് ഒരു നിരീക്ഷണം. ശരിയായിരിക്കണം, പണ്ട് ഏതോ ഫാദര്‍ കൗതുകത്തിനു കുട്ടനാട്ടില്‍ കൊണ്ടുവന്ന ജര്‍മ്മന്‍ പായലാണ് വളര്‍ന്ന് പെരുകി കുട്ടനാടിനെ നശിപ്പിച്ചത്. ക്രിസ്തീയസഭ രാഷ്ട്രീയരംഗത്തു വിതച്ച കേ. കോ. എന്ന ഇത്തിള്‍വിത്ത് എവിടൊക്കെ പടരുന്നുവെന്ന് ആര്‍ക്കറിയാം. അതെന്തായാലും തിരുക്കുടുംബം ഭദ്രമായാല്‍ മതിയല്ലോ.
പിന്‍കുറിപ്പ്: യഥാര്‍ത്ഥ പരിവാര്‍ സമാഗമം ഫിറോസ് കുടുംബത്തിലായിരുന്നു. ഇറങ്ങിപ്പോയവന്‍ 57-ാം ദിനത്തില്‍ മടങ്ങിവന്നു. കാത്തിരുന്നവര്‍ പലതും ചോദിച്ചു. മിണ്ടാട്ടമില്ല. പാര്‍ട്ടിക്കുഞ്ഞുങ്ങള്‍ കാണാനും മിണ്ടാനും കൊതിച്ചു. പക്ഷേ കഥാനായകന്‍ പട്ടിക്കുഞ്ഞുങ്ങളെ തിരഞ്ഞു നടന്നു….