Sunday, April 26, 2015

ഭരണാഭാസത്തിലെ മാണിപ്പുലേഷന്‍

കാവാലം ശശികുമാര്‍
April 14, 2015

ശരിയാണ്, യോഗവും പ്രസംഗവും ഒക്കെ ഭരണാധിപന് ആവശ്യമാണ്. അത് ജനങ്ങള്‍ക്ക് പ്രചോദനമാകണം, ജനത്തിന് ധാര്‍മികതയും കര്‍ത്തവ്യബോധവും ഉണ്ടാക്കണം. ഒപ്പം ഭരണതലത്തില്‍ അവയെല്ലാം പ്രാവര്‍ത്തികമാക്കുകയും വേണം. ഇത് ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നു പഠിക്കണം. ഗുജറാത്ത് മോഡല്‍ വേണ്ടെന്നു പറഞ്ഞവര്‍ പക്ഷേ, ചില കാര്യങ്ങളില്‍ മോദിയെ മോഡലാക്കുന്നുണ്ട്. വൈകാതെ വഴിക്കു വന്നേക്കും.

ഒരു ദിവസത്തെ രാത്രിവാര്‍ത്താ ചര്‍ച്ചക്കൊരുവിഷയമാണ് മാധ്യമങ്ങള്‍ (ഇലക്‌ട്രോണിക്) തേടുന്നത്. പിറ്റേന്നത്തെ അച്ചടിമാധ്യമങ്ങളില്‍ ഒരു തലക്കെട്ടിനുവേണ്ടിയുള്ള പ്രസ്താവനാവിഷയങ്ങളാണ് നേതാക്കള്‍ അന്വേഷിക്കുന്നത്. ഇതിനിടെ നടക്കുന്നത് ആഭാസഭരണമാണെന്ന് പ്രതിപക്ഷനേതാവ് ആരോപിക്കുകയും ഭരണസ്തംഭനം ഇല്ലേയില്ലെന്ന് മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്യുമ്പോള്‍ വാസ്തവം അതല്ലെന്ന് തിരിച്ചറിയുന്ന ജനങ്ങള്‍ എത്രശതമാനമെന്നതാണ് വിഷയം.
അതറിയാന്‍ ജനഹിതമറിയണം. ജനാധിപത്യത്തില്‍ അതിന് ബാലറ്റാണ് മാര്‍ഗ്ഗം. പക്ഷേ ജനവിധിയെ കോടതിവിധിയാക്കി മാറ്റരുതെന്ന് ഒരു മുന്‍കൂര്‍ ന്യായം പറയട്ടെ. കാരണം, കേരളംപോലൊരു അതിതീവ്രരാഷ്ട്രീയ ധ്രുവീകരണമുള്ള, അതിന് മതവും ജാതിയും അടിസ്ഥാനമായ, ഒരു സംസ്ഥാനത്ത് ജനാഭിപ്രായം ഒരുതരത്തിലും നീതിന്യായവ്യവസ്ഥിതിക്കു ബദലോ മാനദണ്ഡമോ അല്ല, ആകരുത്.
ആഭാസഭരണവും ഭരണാഭാസവും രണ്ടാണ്. ആഭാസനാണെങ്കിലും ആഭാസരീതിയിലായാലും ഭരണം നടക്കുന്നുവെന്നതാണ് ആദ്യത്തേതില്‍ സമാധാനം. പക്ഷേ ഭരണാഭാസം എന്നാല്‍ ഭരണം ഉണ്ടെന്ന തോന്നല്‍ മാത്രമാണ്, ഭരണമില്ല. ഭരണത്തലവനുണ്ടാകും, സംവിധാനങ്ങളുണ്ടാകും, പക്ഷേ നടപടികള്‍ ഉണ്ടാവില്ല. എന്നല്ല, നടപടികള്‍ കൃത്യമാണെന്ന് തലവന്‍ പറഞ്ഞുകൊണ്ടേയിരിക്കും.
എനിക്ക് ഭ്രാന്തില്ല എന്ന് ഭ്രാന്തന്മാര്‍ പറയുംപോലെയേ കണക്കാക്കേണ്ടൂ. അതുകൊണ്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞതും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതും വാസ്തവമാണ്.
”എന്തു ഭരണസ്തംഭനം, ഏതെങ്കിലും യോഗം മാറ്റിവച്ചോ, ഏതെങ്കിലും പരിപാടി തടസപ്പെട്ടോ, വൈകിയോ. തീരുമാനങ്ങള്‍ ചിലതിനു കാലതാമസം വന്നത് എല്ലാവരുമായും കൂടിയാലോചിക്കുന്ന എന്റെ ശൈലികൊണ്ടാണ്. അതെന്റെ ശൈലിയാണ്,” മുഖ്യമന്ത്രിയുടെ വിശദീകരണമാണ്. യോഗങ്ങളാണോ ഭരണം? പരിപാടികള്‍ സമയത്തു നടക്കുന്നതാണോ ഭരണം? അങ്ങനെയെങ്കില്‍ അടിയന്തരാവസ്ഥയായിരുന്നു ഏറ്റവും നല്ല ഭരണമെന്നു സമ്മതിക്കേണ്ടിവരും. ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ചു ഭരിച്ച ഇന്ദിരയായിരുന്നു മികച്ച ഭരണാധികാരിയെന്നു സമ്മതിക്കേണ്ടിവരും.
ഉമ്മന്‍ചാണ്ടി സമ്മതിച്ചേക്കും, പക്ഷേ ജനം സമ്മതിക്കേണ്ടെ? ”കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പ്രസ്താവന ശ്രദ്ധിക്കണം, ”കേരളം ഭൂമി ലഭ്യമാക്കിയാല്‍ ഇവിടെ റോഡുവികസനത്തിന് കേന്ദ്രം തയ്യാര്‍, വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്.” ഉമ്മന്‍ചാണ്ടി നെഞ്ചത്തു കൈവച്ച് പറയട്ടെ, ഭരണം ജനഹിതമനുസരിച്ച് ശരിയായദിശയിലാണെന്ന്. എങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തികവര്‍ഷം നീക്കിവച്ച പണം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിടാന്‍ പറ്റാഞ്ഞതെന്തുകൊണ്ട്? റോഡുവികസനങ്ങള്‍ നടക്കാത്തതെന്തുകൊണ്ട്? ഏറ്റവും പുതിയത് പറയാം- പത്താം ക്ലാസ് പരീക്ഷാ ഫലം ആദ്യം ഏപ്രില്‍ 16 ന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് 20 ലേക്കു നീട്ടിയത് എന്തുകൊണ്ടാണ്.
വിദ്യാഭ്യാസവര്‍ഷം തീരാന്‍ പത്തുദിവസം ബാക്കിനില്‍ക്കെ വിദ്യാര്‍ത്ഥികള്‍ക്ക് ആ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിച്ചതെന്തുകൊണ്ടാണ്. മദ്യനയത്തിലും വിദ്യാഭ്യാസനയത്തിലും ഉള്‍പ്പെടെ സര്‍വത്രമേഖലയിലും ഈ ആവണക്കെണ്ണപ്പരുവം; ഇതെന്തുഭരണമാണ് ഹേ. കെഎസ്ആര്‍ടിസി, കെഎസ്ഇബി, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഐഐടി, എയിംസ് തുടങ്ങി ഏതേതെല്ലാം രംഗത്ത് ഭരണത്തിന്റെ പിടിപ്പുകേടുകള്‍ പ്രകടമല്ലാതുണ്ട്. ഭരണകക്ഷിയുടെ തൊഴിലാളി സംഘടനാ നേതാവ് ഭരണം നടക്കുന്നില്ലെന്ന് പറഞ്ഞതിനെന്തു മറുപടിയുണ്ട്? മീറ്റിംഗുകളാണ് ഭരണമെന്ന്, പ്രസംഗങ്ങള്‍ മാത്രമാണ് ഭരണമെന്ന് മുഖ്യമന്ത്രി കരുതുന്നെങ്കില്‍ ഒന്നേ പറയാനുള്ളൂ, താങ്കളുടെ ശൈലി മാറണം.
ഈ ശൈലിമാറ്റമാണ് അന്ന് കെ. കരുണാകരന്റെ മുഖ്യമന്ത്രിസ്ഥാനത്തിനെതിരെ ഉമ്മന്‍ചാണ്ടി ഉയര്‍ത്തിയ ഒറ്റവാക്യവിമര്‍ശനം. കരുണാകരന്‍ അന്ന് പറഞ്ഞു ”ഇത് എന്റെ ശൈലി, എഴുപതുവര്‍ഷമായി കൊണ്ടുനടക്കുന്നു, ഈ വയസ്സാംകാലത്തിനി മാറ്റാനാവില്ല.” ഉമ്മന്‍ചാണ്ടി പറയുന്ന ”എന്റെ ശൈലി” ക്കെതിരെ തൊഴിലാളി നേതാവ് ചന്ദ്രശേഖരന്‍ (ഐഎന്‍ടിയുസി) വെടിപൊട്ടിച്ചെങ്കിലും ഉമ്മന്‍ചാണ്ടിവിധേയന്മാര്‍ ഏറെ ഉള്ളതിനാല്‍ ലക്ഷ്യം കണ്ടില്ല.
ശരിയാണ്, യോഗവും പ്രസംഗവും ഒക്കെ ഭരണാധിപന് ആവശ്യമാണ്. അത് ജനങ്ങള്‍ക്ക് പ്രചോദനമാകണം, ജനത്തിന് ധാര്‍മികതയും കര്‍ത്തവ്യബോധവും ഉണ്ടാക്കണം. ഒപ്പം ഭരണതലത്തില്‍ അവയെല്ലാം പ്രാവര്‍ത്തികമാക്കുകയും വേണം. ഇത് ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നു പഠിക്കണം. ഗുജറാത്ത് മോഡല്‍ വേണ്ടെന്നു പറഞ്ഞവര്‍ പക്ഷേ, ചില കാര്യങ്ങളില്‍ മോദിയെ മോഡലാക്കുന്നുണ്ട്. വൈകാതെ വഴിക്കു വന്നേക്കും.
ഭരണത്തെ വിലയിരുത്തുന്ന ജനവിധിയായിരിക്കും അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ്. അത് തികച്ചും സംസ്ഥാനസര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നടപടികളുടെ മേലുള്ള വിധിയെഴുത്താകും, ആകണം. പക്ഷേ, ആരു ജയിച്ചാലും തോറ്റാലും ജനവിധി ആരോപണങ്ങളിന്മേലുള്ള ”കോടതിവിധി”യായി ആരും വ്യാഖ്യാനിക്കരുത്. കാരണം കേരളത്തിലെ രാഷ്ട്രീയം എത്രമാത്രം കക്ഷി രാഷ്ട്രീയ-മതപക്ഷപാതപരമാണെന്നത് പകല്‍പോലെ വ്യക്തമായിരിക്കെ പോളിങ്ബൂത്തിലെ ജനവിധിയും കോടതിവിധിയും രണ്ടായിത്തന്നെ കാണുകതന്നെ വേണം.
*** *** *** ***
മന്ത്രി കെ.എം.മാണി ധനമന്ത്രിയാണ്. ധനമന്ത്രി മാത്രമല്ല നിയമവകുപ്പുമന്ത്രിയുമാണ്. ധനമന്ത്രിയെന്ന നിലയില്‍ മാണിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ചെറുതല്ല. ആദ്യമൊക്കെ ആക്ഷേപങ്ങളായി മാത്രം കണ്ടിരുന്ന വിഷയം ഇപ്പോള്‍ ഏറെ സങ്കീര്‍ണമായിരിക്കുന്നു. ബാറുകള്‍ തുറക്കാനും പൂട്ടാനുമുള്ള തീരുമാനത്തെ മാത്രമല്ല സംസ്ഥാന ബജറ്റിനെയാകെ സ്വാധീനിക്കുന്നതായിരിക്കുന്നു കോഴയിടപാടുകള്‍.
അതില്‍ മദ്യവും സെക്‌സും ക്രിമിനല്‍ കുറ്റകൃത്യങ്ങളും വരെ ഉള്‍പ്പെട്ടിരിക്കുന്നുവെന്നുവന്നിരിക്കുന്നു. വിദേശ ബാങ്കുകളിലെ രഹസ്യ പണനിക്ഷേപവും അതിനുമപ്പുറവും വിഷയമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ധനമന്ത്രിയുടെ പക്കലുള്ള നിയമവകുപ്പ് ഒഴിപ്പിച്ചെടുക്കാന്‍ മുഖ്യമന്ത്രി എന്തിനു മടിക്കണം? അതല്ലേ വേണ്ടത്? അധികാരം വിനിയോഗിക്കുന്ന അത്തരം സന്ദര്‍ഭങ്ങളിലല്ലേ ഭരണം നടക്കുന്നുവെന്ന് തോന്നിപ്പിക്കുന്നത്.
മാണി നിയമവകുപ്പ് ഒഴിയട്ടെ. കെ.എം. മാണിയുടെ പേരില്‍ കേസെടുക്കട്ടെ, അന്വേഷണം നടക്കട്ടെ, കേസ് വിചാരണ സംസ്ഥാനത്തിനു പുറത്തുനടക്കണമെന്ന് തീരുമാനിക്കട്ടെ. (എവിടുത്തെ കോടതിയും ഒരേ നീതിയും ന്യായവുമാണ് നടപ്പാക്കുന്നതെന്നുതന്നെയാണ് എന്റെ വിശ്വാസം. അങ്ങനെയല്ലെന്ന് വാദിച്ചത് ഗുജറാത്തിലെ ചില കേസുകള്‍ അന്യസംസ്ഥാനത്ത് വാദിക്കണമെന്ന് ചിലര്‍ ആവശ്യം ഉയര്‍ത്തിയപ്പോഴാണ്. കോടതികള്‍ അത് അനുവദിച്ചപ്പോഴാണ്. അതിനു പിന്നാലെയാണ് ജഡ്ജിമാര്‍ അവര്‍ക്ക് മതമുണ്ടെന്ന് സ്ഥാപിച്ചുകൊണ്ടു പരസ്യമായി രംഗത്തുവന്നത്.
കെ.എം. മാണിയുടെ പാര്‍ട്ടിയുടെ ജില്ലാ നേതാവായിരുന്നുവോ മത പ്രസംഗകനായിരുന്നോ എന്നത് പില്‍ക്കാലത്ത് ഹൈക്കോടതി ജഡ്‌ജോ സുപ്രീംകോടതി ജഡ്‌ജോ ഒക്കെ ആകുന്നതിന് അയോഗ്യതയല്ല. പക്ഷേ, ജഡ്ജി ആയശേഷം പ്രത്യക്ഷമായോ പരോക്ഷമായോ അത്തരം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുന്നത് കോടതിയെന്ന- നീതി ന്യായമെന്ന- മഹാവിശ്വാസത്തില്‍ വിള്ളല്‍ വീഴ്ത്തിയാല്‍ കുറ്റക്കാര്‍ ആരായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.) പക്ഷേ, മാണി സ്വയം ഒഴിയില്ല, മുഖ്യമന്ത്രിയ്ക്കാണ് മന്ത്രിമാരെ സംസ്ഥാനത്ത് നിയോഗിക്കുന്നതിന് അവകാശം എന്നൊക്കെയാണ് വിശ്വാസം. പക്ഷേ സഭയെന്നു പറഞ്ഞാല്‍ നിയമസഭയോ തിരുസഭയോ എന്ന് സംശയം ചോദിക്കുന്ന കാലത്ത് ഇതൊക്കെ നടക്കുമോ എന്ന് സംശയം. തോമസിനെപ്പോലെ സംശയിക്കുകയേ നമുക്ക് നിവൃത്തിയുള്ളൂ.
സംശയാലുവായ തോമസ് (ദ ഡൗട്ടിംഗ് തോമസ്) എന്ന് പറഞ്ഞപ്പോഴാണ് രണ്ടുകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞത്. എങ്ങനെയാണ് ബൈബിള്‍ സ്വാധീനം എഴുത്തില്‍ കടന്നുവന്നതെന്ന്. രണ്ട് നമ്മുടെ പി.സി. തോമസ് ഒരു വലിയ ഡൗട്ട് അല്ലേ എന്നും-സംശയിക്കുന്ന തോമസ് സ്വയം. (മന്ത്രി കെ.എം. മാണി അടുത്തിടെ സംസാരിച്ചതെല്ലാം-ബൈബിള്‍ ഭാഷയിലാണ്. തനിക്ക് പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചശേഷം ബജറ്റവതരിപ്പിക്കാന്‍ പറ്റിയില്ലല്ലോ എന്നതുമാത്രമാണ് ഫെബ്രുവരി 13 ലെ നിയമസഭാ സംഭവങ്ങളില്‍ ഉണ്ടായ ദുഃഖമെന്ന് പറഞ്ഞുതുടങ്ങിയ മാണി പിന്നെ വിശദീകരിച്ചതിലെല്ലാം ബൈബിള്‍ സ്വാധീനമുണ്ടായിരുന്നു.
ഏറ്റവും ഒടുവില്‍ പി.സി. ജോര്‍ജ് എന്ന പുലി ചീറ്റിയലറിയപ്പോഴും കുഞ്ഞാടെന്നു വിശേഷിപ്പിക്കാന്‍ മാണിക്കു മനസ്സുവന്നു. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ ക്രിസ്ത്യന്‍ സ്വാധീനവും മുസ്ലിം സമ്മര്‍ദ്ദവും അധികമാണെന്ന് ആക്ഷേപിക്കുന്നവര്‍ കണ്ടുപഠിക്കേണ്ടതാണ്, എങ്ങനെയാണ്, മതം പ്രചരിപ്പിക്കേണ്ടതെന്ന്. ഭഗവദ്ഗീതയെ ദേശീയഗ്രന്ഥമാക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് തൊണ്ട പൊട്ടട്ടെ. ബൈബിള്‍ വചനപ്രഘോഷണം കേട്ട് കാതുകുളിരട്ടെ. അത് എഴുത്തിലും കഴുത്തിലും സ്വാധീനിക്കട്ടെ.
ഘര്‍വാപസികള്‍ വിവാദത്തിലാകട്ടെ, മുടിയനായ പുത്രന്മാര്‍ മടങ്ങിവരട്ടെ!!) സംശയാലുവായ തോമസ് ബൈബിള്‍ കഥയിലെ കഥാപാത്രമാണ്. എന്തും സംശയിക്കും. അങ്ങനെ ഒടുവില്‍ യേശു ഉയിര്‍ത്തെഴുന്നേറ്റുവെന്നു പറഞ്ഞപ്പോള്‍ നെഞ്ചിലെ മുറിവില്‍ വിരലിട്ട് അതുറപ്പുവരുത്തുന്നുണ്ട് തോമസ്. കാറാവാജിയോയുടെ പ്രശസ്തമായ ചിത്രമുണ്ട് ഡൗട്ടിങ് തോമസിന്റെ- ദ ഇന്‍ക്രെഡൂലിറ്റി ഓഫ് സെയിന്റ് തോമസ്.
നമുക്ക് അടുത്തറിയാവുന്ന പി.സി. തോമസ് ഈ സംശയം തോമായുടെ പുതിയ പതിപ്പായി അവതരിപ്പിക്കുന്നു. കെ.എം. മാണിയും മകന്‍ ജോസ് കെ. മാണിയും ഇപ്പറയുന്നപോലെ അഴിമതിക്കാരാണോ എന്നാണ് തോമസിന്റെ സംശയം. പണ്ട് പാലാഴി ടയേഴ്‌സ് ലിമിറ്റഡില്‍ അഴിമതിയെന്നും മാണി മുഖ്യപ്രതിയെന്നും ആരോപിച്ചത് ഈ തോമസ് തന്നെയല്ലെ. ഈ തോമസല്ലെ മാണിയെവിട്ട്, പപ്പുയാദവെന്ന ബീഹാര്‍ എംപിയെ ചാരി, ബിജെപി നയിച്ച എന്‍ഡിഎയില്‍ അംഗമായി കേന്ദ്രമന്ത്രിയായി പിന്നെ എല്‍ഡിഎഫില്‍ എത്തിയ തോമസ് എന്നൊരു സംശയം. ഒരു സംശയം തോമയും തോമാസംശയവും.
പിന്‍കുറിപ്പ്: കെ.എം. മാണിക്കെതിരെ അഴിമതിക്കാരന്നെ് ഏറ്റവും കൂടുതല്‍ വിമര്‍ശനം വന്നത് സോഷ്യല്‍ മീഡിയയിലാണ്. കാരണം കണ്‍വെന്‍ഷന്‍ മീഡിയയില്‍ പലതിനേയും അദ്ദേഹം ‘കൈകാര്യം’ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവുംകടുത്ത പ്രതിരോധ നിര മാണിക്കു വേണ്ടി ഒരുക്കുന്നത് സോഷ്യല്‍മീഡിയയിലെ ചില പ്രമുഖരാണ്. അതും ‘കൈകാര്യം’ ചെയ്തുവെന്നര്‍ത്ഥം. മാണിയുടെ കൗശലം വലുതാണ്. കൗശലത്തിന് ഇംഗ്ലീഷില്‍ മാനിപ്പുലേഷന്‍ (manipulation)എന്നു പറയും. അതോ മാണിപ്പുലേഷനോ. ഇംഗ്ലീഷില്‍ ഈ വാക്കുണ്ടായിട്ട് 80 വര്‍ഷമായോ എന്ന് ഭാഷാശാസ്ത്രജ്ഞര്‍ പറയട്ടെ.

No comments:

Post a Comment