Tuesday, January 31, 2012

റയില്‍വേ, സൌമ്യ, വാജ്പേയി, ഗാന്ധിജി

റയില്‍വേ, സൌമ്യ, വാജ്പേയി, ഗാന്ധിജി


( സൌമ്യ എന്ന 23 വയസുകാരി എറണാകളും-ഷൊര്‍ണൂര്‍ പാഞ്ചര്‍ ട്രെയിനില്‍വെച്ച് ഒരു ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിയുടെ മനോവൈകൃതത്തിന്റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം. കേസില്‍ പ്രതിയായ ഗോവിന്ദച്ചാമി എന്ന തമിഴ്നാടു സ്വദേശിയെ രക്ഷപ്പെടുത്താന്‍ പല കുറുക്കുവഴികളും പലരും പ്രയോഗിച്ചു... ഒന്നും ഫലിച്ചില്ല. ഒടുവില്‍ അതിവേഗ കോടതി 11-11-11-ല്‍, ഗോവിന്ദച്ചാമിക്കു വധ ശിക്ഷ വിധിച്ചു. ശിക്ഷ നടപ്പാക്കിയിട്ടില്ല..... സൌമ്യയുടെ കൊലപാതകം നടന്നതിനു തൊട്ടടുത്ത ദിവസം വള്ളത്തോള്‍ നഗര്‍ കടന്ന് ഷൊര്‍ണൂര്‍ ജംഗ്ഷനിലെത്തിയ ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനിലെ ഒരു അനുഭവം ഇങ്ങനെ..... സൌമ്യയെ ഓര്‍ത്തപ്പോള്‍ പോസ്റ്റു ചെയ്യുന്നുവെന്നു മാത്രം.....)
“പ്രധാനമന്ത്രിയുടെ മക്കളെ ഇങ്ങനെ ട്രെയിനില്‍ ആരെങ്കിലും ഉപദ്രവിക്കുകയും പരിക്കേല്‍ക്കുകയും അപകടപ്പെടുകയും ചെയ്താല്‍ എന്തായിരിക്കും. ഫലം...’ ഷൊര്‍ണൂരിനടുത്ത് വള്ളത്തോള്‍ നഗര്‍ റയില്‍േവസ്റ്റേഷനടുത്ത് ക്രൂര പീഡനത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ട സൌമ്യയുടെ  മരണവാര്‍ത്തയറിഞ്ഞപ്പോള്‍ കണ്ണൂര്‍ എക്സ്പ്രസില്‍ യാത്രചെയ്തിരുന്ന ഒരു മദ്ധ്യവയസ്കയുടെ പ്രതികരണമായിരുന്നു അത്. റയില്‍വേ മന്ത്രിയുടെ മക്കള്‍ എന്നു പറയാഞ്ഞതിനാല്‍ ആ യാത്രക്കാരിക്ക് അത്യാവശ്യം നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ ജീവിതകാര്യങ്ങളെക്കുറിച്ചു ബോധമുണ്ടെന്നു തോന്നി. അന്നു റയില്‍ മന്ത്രി ഇന്നത്തെ ബംഗാള്‍ മുഖ്യമന്ത്രിയായ, അവിവാഹിതയായ, മമതാ ബാനര്‍ജി ആയിരുന്നു) ചിലര്‍ അവരുടെ ചോദ്യത്തോടു പ്രതികരിച്ചു. അതൊരു ചെറു ചര്‍ച്ചയായി. റയില്‍വേയുടെ  പശ്നങ്ങളിലേക്കും ഇ. അഹമ്മദ് കേന്ദ്രത്തില്‍ റയില്‍വേ മന്ത്രിസ്ഥാനത്തുനിന്ന് വിദേശകാര്യവകുപ്പിലേക്കു പോയതിനെക്കുറിച്ചും അതിന്റെ ന്യൂനപക്ഷ രാഷട്രീയത്തെക്കുറിച്ചും... അഹമ്മദ് വിട്ടു പോയത് മമതാ ബാനര്‍ജിയുടെ പിടിവാശികള്‍ സഹിക്കാഞ്ഞാണെന്നും മറ്റും മറ്റും. റയില്‍വേ മന്ത്രിയായിരിക്കെ ഓ. രാജഗോപാല്‍ ചെയ്ത റയില്‍വേ വികസനത്തെക്കുറിച്ചും കേരളത്തില്‍ റയില്‍ വികസനം വൈകുന്നതിനെക്കുറിച്ചും മറ്റും മറ്റുമായി ചര്‍ച്ച നീണ്ടു. അപ്പോള്‍ പഴയ ആ സംഭവത്തെക്കുറിച്ച് ഞാന്‍ ഓര്‍മിച്ചു.

 അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ അനന്തിരവന്‍ ട്രെയിനില്‍നിന്ന് വലിച്ചെറിയപ്പെട്ട് കൊല്ലപ്പെട്ട സംഭവം. യുപിയില്‍ ട്രെയിന്‍ യത്രയ്ക്കിടെ ചെറുപ്പക്കാരായ ചിലര്‍ ഒരു യാത്രക്കാരിയോട് അപമര്യാദ കാട്ടിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയായിരുന്ന ആ ചെറുപ്പക്കാരന് ആക്രമണം നേരിടേണ്ടി വന്നതും ജീവന്‍ നഷ്ടമായതും. എന്നിട്ടെന്തു സംഭവിച്ചു? നാലു ദിവസം കഴിഞ്ഞാണ് പ്രതികളില്‍ ചിലരെ റയില്‍വേ പൊലീസ് പിടികൂടിയത്. റയില്‍വേ ധന സഹായം വല്ലതും നല്‍കിക്കാണും. പ്രധാനമന്ത്രിയായിരിക്കെ അനന്തിരവന്‍ കൊല്ലപ്പെട്ടപ്പോള്‍ അന്ത്യകര്‍മങ്ങള്‍ക്കിടക്ക് അമ്മാവന്‍ അവിടെ പോയി. പക്ഷേ പിന്നെയും എത്രയെത്ര ആക്രമണങ്ങളും അപകടങ്ങളും ട്രെയിനുകളില്‍ ഉണ്ടായി. ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ഇക്കാര്യമൊന്നും അവിടെ ചര്‍ച്ചാവിഷയമായില്ല. യാത്രക്കാര്‍ പതിവുപോലെ സര്‍ക്കാരുകളെ, പൊലീസ് ഉദ്യോഗസ്ഥരെ, രാഷ്ട്രീയക്കാരെ എല്ലാം കുറ്റം പറഞ്ഞു. വണ്ടി ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ മുദ്രാവാക്യം വിളിച്ച് പ്ളാറ്റ്ഫോമിലൂടെ പോകുന്നുണ്ടായിരുന്നു. അവരുടെ ആവശ്യങ്ങളില്‍ റയില്‍വേ അധികൃതര്‍ നീതി പാലിക്കണമെന്നതും ഇങ്ക്വിലാബ് സിന്ദാബാദ് എന്നും മാത്രമാണ് വ്യക്തമായത്. ഏതാനും മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ ടെലിവിഷനില്‍ ലൈവ് വാര്‍ത്ത കണ്ട ആരോ ഫോണ്‍ വിളിച്ചു പറഞ്ഞത് ഒരു യാത്രക്കാരന്‍ അറിയിച്ചു, റയില്‍വേ സ്റ്റേഷനു പുറത്ത് പൊലീസും പ്രകടനക്കാരും ഏറ്റുമുട്ടുന്നു, സൌമ്യയുടെ മരണത്തില്‍ പ്രതിഷേധിച്ചവര്‍ സ്റ്റേഷനില്‍ അക്രമം കാണിച്ചു, പലതും തല്ലിത്തകര്‍ത്തു, പൊലീസിനും റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനും പ്രകടനക്കാര്‍ക്കും പരിക്ക് എന്നും മറ്റും. തനിക്ക് ഫോണില്‍ കിട്ടുന്ന വാര്‍ത്തകള്‍ അദ്ദേഹം അപ്പപ്പോള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഇതിനിടെ ഇടതുപക്ഷ മുന്നണിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഹര്‍ത്താലാണ് നാളെയെന്ന് ആരോ കിട്ടിയ വിവരം പ്രഖ്യാപിച്ചു. പിന്നീട് അത് ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി അതിര്‍ത്തിയില്‍ മാത്രമാണെന്നു തിരുത്തി. സൌമ്യയോടുള്ള പ്രിയംകൊണ്ടല്ല, മറിച്ച് നിയമസഭാ തെരഞ്ഞെടുപ്പടുത്തപ്പോള്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള പ്രതഷേധമാക്കി മാറ്റാനാണിതെന്ന് ഒരാള്‍ വിമര്‍ശിച്ചു. (അയാള്‍ കോണ്‍ഗ്രസുകാരനായിരിക്കണം.) അടുത്ത പ്രതികരണങ്ങളില്‍ ഒന്ന് ഇങ്ങനെയായിരുന്നു. അഹമ്മദ് വകുപ്പുമാറിയതു നന്നായി. അല്ലെങ്കില്‍ ഓരുടെ നെഞ്ചുമ്മേക്കേറാനുള്ള കോണിയായേനെ ഇത്. (പരോക്ഷമായി അയാള്‍ താന്‍ മുസ്ളിം ലീഗാണെന്നു പ്രഖ്യാപിച്ചു.) ചര്‍ച്ചകള്‍ പുരോഗമിക്കെ സ്റ്റേഷനില്‍ വന്ന നാലു വണ്ടികള്‍ സ്റ്റേഷന്‍ വിട്ടു, നിലമ്പൂര്‍ പാസഞ്ചര്‍, തൃശൂര്‍ പാസഞ്ചര്‍, മംഗലാപുരം-ചെന്നൈ എക്സ്പ്രസ്,.... എഴുമണിക്ക് ഷൊര്‍ണൂരിലെത്തിയ കണ്ണൂര്‍ എക്സ്പ്രസ് മാത്രം അനങ്ങുന്നില്ല. യാത്രക്കാര്‍ പലരും പല കാരണങ്ങള്‍ ഊഹിച്ചു. സമയം എട്ടുമണികഴിഞ്ഞ് ഇരുപതു മിനിട്ട്. അപ്പോള്‍ റയില്‍വേയുടെ മൈക്ക് ചിലച്ചു. കണ്ണൂര്‍ വണ്ടി വൈകിയേ പുറപ്പെടൂ... യാത്രക്കാര്‍ കാരണം തിരക്കി. ബിജെപിക്കാര്‍ വണ്ടി തടഞ്ഞിരിക്കുകയാണത്രെ. സൌമ്യയുടെ മരണത്തിനുത്തരവാദിയായ റയില്‍വേയോടു പ്രതിഷേധിച്ച്. പിന്നെ ചര്‍ച്ച അതിലേക്കു തിരിഞ്ഞു, എന്തുകൊണ്ട് കണ്ണൂര്‍ വണ്ടി മാത്രം തടഞ്ഞു, എന്തിന് ബിജെപി തടഞ്ഞു. ചിലര്‍ ഉറക്കെ പ്രസ്താവിച്ച് ബിജെപിയോടുള്ള എതിര്‍പ്പു പ്രകടിപ്പിച്ചു. ഒരാള്‍, അവരുടെ ശക്തിക്കനുസരിച്ച് അവര്‍ ചെയ്യുന്നുവെന്ന് പറഞ്ഞ് തന്റെ ബിജെപി പക്ഷപാതം കുറച്ചു നര്‍മ്മത്തില്‍ പുരട്ടി പ്രസ്താവിച്ചു. അങ്ങനെ എത്രവേഗം ആ കമ്പാര്‍ട്ടുമെന്റ് അവര്‍ ഒന്നിച്ചു നിന്നു ചര്‍ച്ചചെയ്ത സൌമ്യയുടെ മരണമെന്ന സാമൂഹ്യ പ്രശ്നത്തില്‍നിന്ന്, റയില്‍വേയുടെ അപര്യാപ്തതകളില്‍നിന്ന് രാഷ്ട്രീയ കേരളത്തിന്റെ തനിപ്പകര്‍പ്പായി പല വിഭാഗങ്ങളായി പിരിഞ്ഞുവെന്ന് അതിശയപ്പെട്ടിരിക്കെ റയില്‍വേയുടെ അറിയിപ്പുവന്നു, വണ്ടി 8.40നു പുറപ്പെടാനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്. വണ്ടിക്കുള്ളിലെ ശ്വാസം മുട്ടിക്കുന്ന തിരക്കില്‍നിന്നു രക്ഷപ്പെടാന്‍ പ്ളാറ്റ് ഫോമി ഇറങ്ങി നിന്നവര്‍ കൈക്കൊട്ടിയാര്‍ത്ത് പ്രസ്താവനയെ സ്വാഗതം ചെയ്തു. അവരില്‍ അധികം പേരും ചെറുപ്പക്കാരായിരുന്നു.
ഇരുചെവികളിലും മൊബൈല്‍ ഇയര്‍ ഫോണ്‍ കുത്തിക്കയറ്റി ഒരു മണിക്കൂര്‍ 47 മിനിട്ട് വണ്ടിക്കുള്ളില്‍ ഇരുന്നവര്‍ക്കും സന്തോഷമുളവാക്കിക്കൊണ്ട് വണ്ടി നിരങ്ങി നീങ്ങി. ഈജിപ്തില്‍ ഭരണാധികാരിയുടെ പിടിപ്പുകേടിനെതിരേ ഫേസ് ബുക്കിലൂടെ ഉണ്ടായ കാമ്പയിന്‍ നാളെ ഇന്‍ഡ്യയിലും കേരളത്തിലും എല്ലാം സംഭവിക്കുമെന്ന് പ്രത്യാശിച്ച എന്റെ ഒരു വിപ്ളവ സ്വപ്നക്കാരനായ സുഹൃത്തിനെ ഓര്‍ത്തു ഞാന്‍ സങ്കടപ്പെട്ടു. ആദ്യം ക്ഷോഭിച്ച മദ്ധ്യവയസ്ക തന്റെ ഭര്‍ത്താവിനോട് അപ്പോള്‍ ചര്‍ച്ചചെയ്തത് കണ്ണൂരെത്തിക്കഴിഞ്ഞാല്‍ കാറോടിച്ച് എത്രമണിക്കു വീട്ടിലെത്താമെന്നും പിറ്റേന്ന് ഓഫീസില്‍ പോകാതെ അവധിയെടുത്താലെങ്ങനെയിരിക്കും എന്നുമായിരുന്നു.
വണ്ടിയില്‍ തിരിച്ചു കയറി വന്നപ്പോള്‍, താന്‍ തൂവാല വിരിച്ച് ബുക്ക് സീറ്റില്‍ ഒന്നിളവേല്‍ക്കാന്‍ ഇരിക്കുന്ന തലനരച്ചയാളെ കണ്ടു ക്ഷോഭം പ്രകടിപ്പിക്കന്നൂ ടീഷര്‍ട്ടും തലയില്‍ കമ്പിളിത്തൊപ്പിയും ചെവിയില്‍ മൊബൈല്‍ ഫോണ്‍ ഇയര്‍ ഫോണും ഘടിപ്പിച്ച യുവാവ്.... കാപ്പിയും വടയും കുപ്പിവെള്ളവും വില്‍ക്കാന്‍ തിരക്കിലൂടെ നൂണ്ടു നീങ്ങൂന്ന കച്ചവടക്കാരന്‍,...
വണ്ടി വേഗമെടുത്തു.... നഷ്ടമായ സമയം തിരിച്ചു പിടിക്കാനെന്നവണ്ണം...പാട്ടും കേട്ടു പടിയിലിരിക്കുന്ന യുവാക്കള്‍ ട്രെയിനിന്റെ വേഗത്തേക്കാള്‍ അതിവേഗം മനസുകൊണ്ടു സഞ്ചരിക്കുകയാണ്. ഒരു ചെറിയ അശ്രദ്ധമതി.... അതാരും കരുതാറില്ല. ചെവിയില്‍ തോള്‍കൊണ്ടു ചേര്‍ത്ത മൊബൈല്‍ഫോണില്‍ സംസാരിച്ച് ഒരു കയ്യില്‍ ബാഗും പുറത്തു മറ്റൊരു ബാഗുമായി വണ്ടിയില്‍ ചാടിക്കയറുന്നവര്‍ അപകടത്തെക്കുറിച്ച് ഭയക്കുന്നില്ല, ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചും ആവശ്യത്തിലേറെ ആകര്‍ഷിച്ചും അസമയത്തും ഒറ്റയ്ക്കു യാത്രചെയ്യുന്നവര്‍ സുരക്ഷയെക്കുറിച്ച് ഓര്‍മിക്കുന്നില്ല.....

ട്രെയിനില്‍ പല ശ്രേണിയില്‍ സൌകര്യങ്ങള്‍ക്കനുസരിച്ചു പണം കൂടുതല്‍ വാങ്ങി യാത്രക്കാരെ കൊണ്ടു പോകുമ്പോള്‍ അധിതര്‍ കണക്കാക്കുന്നില്ല,എല്ലാവര്‍ക്കും ഒരേ ജീവനാണെന്ന്. ഇരിക്കാന്‍ തടിപ്പലകകൊണ്ടുള്ള സീറ്റുകള്‍ ഇന്നും ഒഴിവാക്കിയിട്ടില്ല. വണ്ടിക്കുള്ളില്‍ കൂടി തലമുതല്‍ വാലറ്റം വരെ സഞ്ചരിക്കാന്‍ എല്ലാ ട്രെയിനിലും സൌകര്യമൊരുക്കുന്നതിനുള്ള മനസ് ഇന്നും അധിതര്‍ക്കില്ല. പ്ളാറ്റ് ഫോം ടിക്കറ്റെടുക്കാന്‍ മറന്നോ ധൃതിയിലോ കടന്നുപോകുന്ന മാന്യ•ാരെ ആക്ഷേപിക്കാനും 'പിടികൂടാ'നും ശുഷ്കാന്തി കാണിക്കുന്നവര്‍ അജ്ഞാതരും ലഹരിക്കടിമപ്പെട്ടവരും മാനസിക രോഗികളും മനപൂര്‍വം അങ്ങനെ ചെയ്യുന്നവരും വിഹരികുന്നതു കാണുന്നില്ല!!
ഡല്‍ഹിയില്‍ റയില്‍മ്യൂസിയത്തില്‍ പോയാല്‍ ആദ്യകാല തീവണ്ടികളുടെ കോച്ചുകളും മറ്റും സംരക്ഷിച്ച് അതില്‍ അന്നത്തെ യാത്രാക്രമവും സൌകര്യവും മറ്റും മാതൃകയാക്കി വെച്ചിട്ടുണ്ട്. അതില്‍ കാണാം ബ്രിട്ടീഷ് മേലാള•ാര്‍ അന്തസോടെ ഒന്നാം ക്ളാസില്‍ യാത്രചെയ്യുന്ന രീതിയും സൌകര്യവും പാവം ഇന്‍ഡ്യന്‍ സാധാരണക്കാര്‍ അനുഭവിച്ചിരുന്ന സൌകര്യങ്ങളും. സ്വാതന്ത്യ്രം കിട്ടി ഇത്രയൊക്കെയായിട്ടും അതിനൊന്നും വലിയ വ്യത്യാസമുണ്ടായിട്ടില്ലെന്നതാണ് സത്യം.

വള്ളത്തോള്‍ നഗറില്‍ പീഡനമേറ്റും പിടഞ്ഞും മരിച്ച സൌമ്യയ്ക്കുണ്ടായ ജീവിത ദുരന്തം പോലെയൊന്ന് അന്നു ദക്ഷിണാഫ്രിക്കയില്‍ ബാരിസ്റ്റര്‍ ആയരുന്ന, പില്‍ക്കാലത്ത് മഹാത്മജിയായി മാറിയ, എം.കെ.ഗാന്ധിക്കു പുറത്തേക്കു വലിച്ചെറിയപ്പെട്ട റയില്‍വേ യാത്രയ്ക്കിടെ സംഭവിച്ചിരുന്നെങ്കില്‍ എന്നും മറ്റും ചിന്തിച്ചു ഭയന്നിരിക്കെ അടുത്ത സ്റ്റേഷനായ പട്ടാമ്പിയില്‍ വണ്ടി നിന്നു. ഞാന്‍ എത്ര മിടുക്കന്‍ എന്ന മട്ടില്‍ ഇറങ്ങി നടക്കുമ്പോള്‍ ഞാനൊഴിഞ്ഞ സീറ്റിനു വേണ്ടി അകത്തു തര്‍ക്കവും തള്ളും നടക്കുന്നതു കാണാമായിരുന്നു....... അവര്‍ക്കിടയില്‍ സൌമ്യയും ഗോവിന്ദച്ചാമിയും റയില്‍വേയുടെ അവഗണനയും ഒന്നും ചര്‍ച്ചയില്ലായിരുന്നു.....