Monday, July 20, 2015

അദ്വാനി അടിയന്തരാവസ്ഥ പ്രസ്താവിച്ചപ്പോള്‍

അദ്വാനി അടിയന്തരാവസ്ഥ പ്രസ്താവിച്ചപ്പോള്‍ 
കാവാലം ശശികുമാര്‍
June 23, 2015 
 മുതിര്‍ന്ന ബിജെപിനേതാവ് ലാല്‍ കൃഷ്ണ അദ്വാനി അടിയന്തരാവസ്ഥയെക്കുറിച്ചു പ്രസ്താവിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് കോണ്‍ഗ്രസുകാരായിരുന്നത് എന്തുകൊണ്ടാണ്? നരേന്ദ്ര മോദി സര്‍ക്കാരിനെ കരിപൂശാന്‍ കിട്ടുന്നതെന്തും വിനിയോഗിക്കാന്‍ കാത്തിരിക്കുന്നവര്‍ അതു വിനിയോഗിക്കുകതന്നെ ചെയ്യും, ചെയ്യണം. പക്ഷേ, പിടിച്ചതു പുലിവാലാണെങ്കിലോ? വിട്ടുകളയുക എളുപ്പമല്ലല്ലോ. ശരിക്കും കോണ്‍ഗ്രസ് പിടിച്ചതു പുലിവാലുതന്നെയായിരുന്നു. കോണ്‍ഗ്രസെന്നല്ല, അദ്വാനിയെചാരി മോദിയെ തല്ലാനിറങ്ങിത്തിരിച്ചവരെല്ലാം മോശക്കാരാകുകതന്നെ ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 40 വര്‍ഷമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം, 1975 ജൂണ്‍ 25-ന് അര്‍ദ്ധ രാത്രിയിലായിരുന്നല്ലോ ജനാധിപത്യത്തിനു മേല്‍ ഇടിത്തീപോലെ അതു സംഭവിച്ചത്. കോണ്‍ഗ്രസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ അധികാരം നിലനിര്‍ത്താന്‍ ഭരണ ഘടനയിലെ 352-ാം വകുപ്പ് ദുരുപയോഗം ചെയ്ത് നടപ്പാക്കിയ കരാളത. അടിയന്തരാവസ്ഥയ്ക്കു 40 വര്‍ഷമാകുമ്പോള്‍ ഈ 50 വയസുകാരന്‍ അതോര്‍മ്മിക്കുന്നത് അനുഭവിച്ചവരില്‍നിന്നു കേട്ട കാര്യങ്ങളിലും അറിഞ്ഞവര്‍ നല്‍കിയ വിവരണങ്ങളിലും കൂടിയാണ്. അന്നത്തെ പത്തുവയസുകാരന്റെ ഓര്‍മ്മകളില്‍ ഇന്നും സര്‍ക്കാര്‍ സ്‌കൂളിന്റെ ചുവരുകളില്‍ ‘ഇരുപതിന പരിപാടി വിപ്ലവ പരിപാടി’യെന്നുള്ള പോസ്റ്ററുണ്ട്… പിറ്റേന്ന് അതിനുമേലേ ‘അടിയന്തരാവസ്ഥ അറബിക്കടലില്‍’ എന്ന് പോസ്റ്ററില്‍ വായിച്ചതും സ്‌കൂളില്‍ പോലീസ് വന്നതും അതേ അമ്പരപ്പോടെ ഇന്നും മനസിലുണ്ട്… അയ്യപ്പന്‍ ചേട്ടന്‍ വള്ളത്തില്‍ വന്ന് ഒരു മതിലില്‍ ‘അടിയന്തരാവസ്ഥ അറബിക്കടലില്‍’ എന്നെഴുതിത്തീരും മുമ്പ് പോലീസുകാര്‍ പിടികൂടിയതും ബൂട്ടിട്ട കാലുകള്‍ കൊണ്ട് ചവിട്ടിച്ചതച്ചതും കണ്ടു നിന്ന ബാല്യകാല ഓര്‍മ്മയുണ്ട്… വിസില്‍ മുഴക്കി പിന്നാലെ വരുന്ന കാക്കിക്കാരെ തോല്‍പ്പിച്ച,് കാടുപിടിച്ചകാവിലേക്കു കയറിപ്പോയ ഉണ്ണിയെന്നയാളെ, ഇന്നും നാട്ടിലെ വീട്ടുമുറ്റത്ത് പാടത്തിനക്കരെയുള്ള കാവുകാണുമ്പോളെല്ലാം ഓര്‍മ്മിച്ചു പോകാറുണ്ട്… രാത്രിയില്‍ അസമയത്ത് എങ്ങോനിന്നു വീട്ടില്‍വന്ന് കയറി കിട്ടുന്നതെന്തെങ്കിലും കഴിച്ച് എങ്ങോട്ടോ പോകുമായിരുന്ന ഒരു രവിച്ചേട്ടന്‍, ഒരുദിവസം രാത്രി തങ്ങാന്‍ ഇടം ചോദിച്ചിട്ട് അതുനവദിക്കാതിരുന്ന മുന്‍ പട്ടാളക്കാരനായ വല്യച്ഛനു മുന്നില്‍ വീരവാദങ്ങള്‍ നടത്തി പോയി, പിറ്റേന്ന് പോലീസ് പിടികൂടി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുടലിനു പകരം പ്ലാസ്റ്റിക് കുഴലുമായി ജീവിക്കേണ്ടി വന്ന അകന്ന ബന്ധു ശിവന്‍ചേട്ടന്‍, അമ്പലപ്പറമ്പില്‍ കൂട്ടംകൂടി ശാഖയിലെ കളികള്‍ കളിക്കുമ്പോള്‍, കൂടെക്കൂടെ കക്ഷത്തില്‍ ഡയറിയും ഇടുക്കിപ്പിടിച്ചു വന്ന്, ആര്‍എസ്എസ് ശാഖ നടത്തിയിരുന്ന ചേട്ടന്മാരെക്കുറിച്ച് രഹസ്യാന്വേഷണം നടത്തിപ്പോകുമായിരുന്ന സിഐഡി പോലീസ് വിജയന്‍… അങ്ങനെ ചില ഓര്‍മ്മകളില്‍മാത്രമായിരുന്ന അടിയന്തരാവസ്ഥയുടെ കരാളത അറിഞ്ഞത് പില്‍ക്കാലത്ത് മുതിര്‍ന്നവരുടെ അനുഭവ വിവരണങ്ങളില്‍നിന്നാണ്. പക്ഷേ, പില്‍ക്കാലത്തറിഞ്ഞ അടിയന്തരാവസ്ഥയുടെ ഭീകര കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആരെയും നടുക്കുന്നതാണ്. ആയിരക്കണക്കിനു പേര്‍ക്കാണ് ഉള്ളുലയ്ക്കുന്ന അനുഭവങ്ങള്‍ പറയാനുള്ളത്. കോരിത്തരിപ്പിക്കുന്ന ഓര്‍മ്മകളാണവ.പക്ഷേ, പല കാരണങ്ങള്‍കൊണ്ട് അത് ഭാരതത്തില്‍, കേരളത്തില്‍ പ്രത്യേകിച്ച് ഔദ്യോഗിക ചരിത്രത്തിലില്ലാതെ പോയി. അടിയന്തരാവസ്ഥ ഇവിടെ പി. രാജന്‍ എന്ന എഞ്ചിനീയറിങ് കോളെജ് വിദ്യാര്‍ത്ഥിയുടെ പോലീസ് കസ്റ്റഡിയിലെ കൊലപാതകവും കക്കയം ക്യാമ്പും കെ. കരുണാകരനും അച്യുതമേനോനുമൊക്കെമാത്രമായി ചുരുങ്ങിപ്പോയി. അതിനു പന്നില്‍ ചില സംഘടിത ശ്രമങ്ങളുണ്ടെന്നുതന്നെ സംശയിക്കണം. അടിയന്തരാവസ്ഥയുടെ യഥാര്‍ത്ഥ ചരിത്രം ചര്‍ച്ചചെയ്യപ്പെടണമെന്നത് ജനാധിപത്യത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമാണെന്ന സന്ദേശമാണ് വാസ്തവത്തില്‍ അദ്വാനിയുടെ പ്രസ്താവന നല്‍കുന്നതെന്നതാണ് വാസ്തവം. അടിയന്തരാവസ്ഥയെക്കുറിച്ച്, അതിനു ശേഷമുണ്ടായ രാഷ്ട്രീയ അവസ്ഥകളെക്കുറിച്ച് കോണ്‍ഗ്രസ് നേതാവയിരുന്ന കെ. കരുണാകരന്‍ നടത്തിയ ഒരു വിവാദ പ്രസ്താവന ഓര്‍മ്മയില്‍ വരുന്നു. പിന്നീട് കരുണാകരന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അതു പിന്‍വലിക്കുകയും ചെയ്തു. പിന്‍വലിക്കുകയല്ല, പ്രയോഗിച്ചു പഴക്കം വന്ന പതിവു ശൈലിയില്‍ ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന പുതു പ്രസ്താവന നടത്തി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കരുണാകരന്റെ നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ പ്രക്ഷോഭം നടക്കുന്ന കാലം. അന്ന് ഇന്ദിരാ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവേ കരുണാകരന്‍ പ്രസ്താവിച്ചു, അടിയന്തരാവസ്ഥ കഴിഞ്ഞ് തെരഞ്ഞെടുപ്പു നടന്നു. അതില്‍ തോറ്റതിന്റെ വിഷമത്തില്‍ ഇരിക്കുന്ന ഇന്ദിരാജിയോട് സൈനിക മേധാവി പറഞ്ഞു, ”വേണമെങ്കില്‍…” പൂര്‍ത്തിയാക്കിയത് കരുണാകര ശൈലിയില്‍ പറഞ്ഞും പറയാതെയും ആംഗ്യം കാണിച്ചുമൊക്കെയായിരുന്നു. അതിന്റെ ആശയം ഇന്ദിരയ്ക്ക് അധികാരത്തില്‍ തുടരാന്‍ സൈന്യം കൂടെ നില്‍ക്കാമെന്നു പറഞ്ഞു, പക്ഷേ, ഇന്ദിര അതു നിരസിച്ചുവെന്നാണ്. ഇന്ദിരയുടെ ജനാധിപത്യ ബോധത്തെക്കുറിച്ചു പറയാനും വെള്ളപൂശാനുമായിരുന്നിരിക്കണം ഉദ്ദേശിച്ചത്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ സംസ്ഥാന പോലീസ് മേധാവിയായിരുന്ന രമണ്‍ ശ്രീവാസ്തവയെ വഴിവിട്ട് സംരക്ഷിക്കുന്നുവെന്നതിന്റെ പേരില്‍ നടന്ന ഉള്‍പ്പാര്‍ട്ടി പോരില്‍ മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകുമെന്ന ഘട്ടത്തിലായിരുന്നു കരുണാകരന്റെ പ്രസ്താവന. പ്രസ്താവന മാധ്യമങ്ങളില്‍ വിവാദമായതോടെ ഹൈക്കമാണ്ട് ഇടപെട്ടു, കരുണാകരന്‍ തിരുത്തി. വാസ്തവത്തില്‍ അടിയന്തരാവസ്ഥയ്ക്കപ്പുറം പട്ടാള വിപ്ലവത്തിന്റെ സാധ്യതപോലും രാജ്യത്തുണ്ടായിരുന്നുവെന്നാണ് കരുണാകരന്‍ വെളിപ്പെടുത്തിയത്. ഇന്ദിരാഗാന്ധിയുമായി അത്ര അടുപ്പമുണ്ടായിരുന്ന കരുണാകരന്‍ പറഞ്ഞത് മുഴുവന്‍ ശരിയായിരിക്കില്ല, എന്നാല്‍ അതില്‍ വലിയൊരു ശരിയുണ്ടായിരുന്നിരിക്കണം താനും. സൈനിക മേധാവി ഇന്ദിരയോടല്ല, ഇന്ദിര സൈനിക മേധാവിയോട് അങ്ങനെ ഒരു സാധ്യത ചോദിക്കുകയായിരുന്നിരിക്കണം ചെയ്തത്. ഏതെങ്കിലും കാലത്ത് ഒരുപക്ഷേ വെളിപ്പെട്ടേക്കാവുന്ന സത്യം. അതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ, ഇന്ദിരാഗാന്ധിയുടെ, നെഹൃു കുടുംബത്തിന്റെ ജനാധിപത്യത്തോടുള്ള ബഹുമാനം. അതുമറന്നാണ് അടിയന്തരാവസ്ഥയെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വാചകമടിക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി ഇന്ദിര ഭാരത ഭരണഘടനയില്‍ത്തന്നെയുള്ള 352-ാം വകുപ്പാണ് വിനിയോഗിച്ചത്. അതിനെതിരേ സ്വാതന്ത്ര്യ സമരം നടത്തി വിജയിച്ചെങ്കിലും ഇനിയൊരിക്കലും ആ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണഘടനയില്‍നിന്ന് അത് എന്നെന്നേക്കുമായി നീക്കാന്‍ 40 വര്‍ഷത്തിനിടെ ഒരു സര്‍ക്കാരും തയ്യാറായിട്ടില്ല. സ്വാതന്ത്ര്യ ലബ്ധിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച ഘട്ടത്തില്‍ ഭരണഘടനാ പരിഷ്‌കരണത്തിന് ലോക്‌സഭാ സ്പീക്കര്‍ നിയോഗിച്ച സമിതിയും ഇക്കാര്യം പരിഗണിച്ചില്ല, അല്ലെങ്കില്‍ അവരുടെ ശ്രദ്ധയില്‍ വന്നിട്ടില്ല. അതായത് ആ ആപത്‌സാധ്യത അവിടെ കിടക്കുന്നുവെന്നര്‍ത്ഥം. ഇന്ന് ഭരണഘടനാ പരിഷ്‌കാരത്തിനുപോലും അധികാരം നല്‍കി ഒരു സര്‍ക്കാരിനെ ജനങ്ങള്‍”തെരഞ്ഞെടുത്ത ഘട്ടത്തില്‍ ഇക്കാര്യത്തെക്കുറിച്ച് ഒരു ആരോഗ്യകരമായ ചര്‍ച്ചയ്ക്കു പകരം, അടിയന്തരാവസ്ഥയുടെ പീഡനകാലം ജയിലില്‍ അനുഭവിച്ച അദ്വാനിയുടെ പ്രസ്താവനയുടെ സദുദ്ദേശ്യം കാണാന്‍ കഴിയാതെ പോയതും അതു വിവാദമാക്കിയതും ചിലരുടെ ആസൂത്രിത പദ്ധതിതന്നെയായിട്ടു വേണം കരുതാന്‍. ദുര്‍ബ്ബല ഭരണനേതൃത്വം ഉണ്ടാകുമ്പോള്‍ ഇനിയും അടിയന്തരാവസ്ഥ വന്നേക്കാനുള്ള സാഹചര്യങ്ങളുണ്ട് എന്ന് അദ്വാനി പറഞ്ഞത് മോദിയെക്കുറിച്ചാണെന്നു വ്യാഖ്യാനിക്കുന്നവര്‍ക്ക് രണ്ട ് അബദ്ധങ്ങള്‍ സ്വയം സംഭവിച്ചു: 1. അവര്‍ ഇന്നലെവരെ പറഞ്ഞിരുന്നത് മോദി അധികാരക്കരുത്തനാണെന്നും കര്‍ക്കശക്കാരനാണെന്നുമായിരുന്നു എന്നത് മറന്നു. 2. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇന്ദിര ദുര്‍ബലയായിരുന്നതുകൊണ്ടായിരുന്നുവെന്ന് അവര്‍ തന്നെ സമ്മതിച്ചു. ഒരു ദിവസത്തേക്ക് മോദിക്കെതിരേ പ്രചരിപ്പിക്കാന്‍ അവര്‍ക്ക് ഒരായുധം കിട്ടി. അത് വളച്ചൊടിച്ചിട്ടാണെങ്കില്‍കൂടിയും, അദ്വാനിജിയുടെ വാക്കുകളായി എന്നത് ദൗര്‍ഭാഗ്യകരംതന്നെയാണ്. ഒരു ദിവസം മുഴുവന്‍ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തിട്ടും അതു തിരുത്താന്‍ പിറ്റേന്നുവരെ അദ്ദേഹം കാത്തുവെന്നത് ഗുരുതരമായ കാലതാമസംതന്നെയാണ്. കാരണം, 1990-കളില്‍ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ മാധ്യമ സംസ്‌കാരവും ശൈലിയും സാങ്കേതിക വിദ്യയും മാറുന്നു, അതനുസരിച്ച് പ്രതികരിക്കാന്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സജ്ജരാകണമെന്ന് പ്രസംഗിച്ചത് അദ്വാനിജിയായിരുന്നു, അതെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ചതും പ്രസാര്‍ ഭരതി ബില്‍ ഡ്രാഫ്റ്റ് ചെയ്ത ഈ മുന്‍ വാര്‍ത്താ വിതരണ വകുപ്പു മന്ത്രിയായിരുന്നുവെന്നതും പരിഗണിക്കുമ്പോള്‍ കാര്യം കൂടുതല്‍ ഗൗരവതരമാകുന്നു. വാക്കുപയോഗിക്കുമ്പോള്‍ ഏറെ കരുതണം. നോക്കിയിരിക്കുകയാണ് പലരും. ഒറ്റ ദിവസത്തേക്കെങ്കില്‍ അങ്ങനെ, അല്ല ഒരു നിമിഷത്തേക്കെങ്കില്‍ അങ്ങനെയും. മോദിയെ മോശക്കാരനാക്കാന്‍ ഒരവസരമേ അവര്‍ക്കു വേണ്ടൂ. 

പിന്‍കുറിപ്പ്: 
കാളപെറ്റെന്നു കേട്ടാല്‍ കയറെടുക്കുന്നവര്‍ അതു നരേന്ദ്ര മോദിയുടെ കാളയാണെന്നു കേട്ടാല്‍ കത്തിയെടുക്കുന്നവരായി മാറുന്ന കാലമാണിത്. അതുകൊണ്ട് അദ്വാനിജിയുടെ വാക്കുകള്‍ക്ക് ഇഷ്ടപ്രകാരം വ്യാഖ്യാനം ചമച്ചത്. അതില്‍ കോണ്‍ഗ്രസുകാര്‍ പെട്ടത് ഒരു വര്‍ത്തമാനം. സഖാക്കള്‍ക്കു പറ്റിയത് അതിനേക്കാള്‍ വലുതാണ്. കേരളത്തില്‍ റബ്ബര്‍ കര്‍ഷകര്‍ക്കു വേണ്ടി സിപിഎം നേതൃത്വത്തില്‍ ഒരു സമരപരിപാടി പ്രഖ്യാപിച്ചു. പക്ഷേ, പിറ്റേന്ന് അതുപേക്ഷിച്ചു. കാരണം പറഞ്ഞതോ കേരളത്തിന്റെ വെട്ടിക്കുറയ്ക്കുമെന്നു പറഞ്ഞ കേന്ദ്ര റബ്ബര്‍ സബ്‌സിഡി പുനസ്ഥാപിച്ചതിനാലാണെന്നും. സബസിഡി വെട്ടിക്കുറയ്ക്കുമെന്നാരാണു പറഞ്ഞതെന്നു ചോദിച്ചാലോ? സിപിഎം പരസ്യമായി അവിശ്വസിക്കുകയും രഹസ്യമായി അമിതമായി വിശ്വസിക്കുകയും ചെയ്യുന്ന സംസ്ഥാന ധനമന്ത്രി കെ. എം. മാണിയെന്നുത്തരം. പക്ഷേ, മാണിയെ ഒപ്പമിരുത്തി കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രസ്താവിച്ചു അങ്ങനെയൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടേ ഇല്ലെന്ന്. മാണി അവിടിരുന്നു വെട്ടിവിയര്‍ത്തു. സിപിഎം മാണിയെ വിശ്വസിച്ച് ആപ്പിനിടയില്‍ വാലു കുടുങ്ങിയ കുരങ്ങനെപ്പോലെയായി. മോദിയുടെ കാള പെറ്റപ്പോള്‍ കെട്ടാനെടുത്ത കയറും വെട്ടാനെടുത്ത കത്തിയും അവര്‍ക്ക്എകെജി സെന്ററിന്റെ മൂലയ്‌ക്കെറിയേണ്ടിവന്നു. വാര്‍ത്തകള്‍ അങ്ങനെയങ്ങനെ ചിലര്‍ ഉണ്ടാക്കുകയാണല്ലോ, ഉണ്ടാവുകയല്ലല്ലോ.
ജന്മഭൂമി: http://www.janmabhumidaily.com/news296693

പെട്ടിപൊട്ടിയ്ക്കുമ്പോള്‍ വായിച്ചറിയുന്നത്

പെട്ടിപൊട്ടിയ്ക്കുമ്പോള്‍ വായിച്ചറിയുന്നത് 
കാവാലം ശശികുമാര്‍
 June 30, 2015
ജനങ്ങള്‍ മനസ്സുതുറക്കുമ്പോള്‍ ആ വിവരം അടഞ്ഞപെട്ടിയിലാകുന്നതാണ് ജനാധിപത്യപ്രക്രിയയുടെ നടത്തിപ്പു വഴിയിലെ പല സുപ്രധാനനിമിഷങ്ങളിലൊന്ന്. കാലം പുരോഗമിക്കുകയും സങ്കേതികത വളരുകയും ചെയ്തപ്പോള്‍ പെട്ടിക്കുപകരം യന്ത്രങ്ങളായി എന്നുമാത്രം.എങ്കിലും മനസ്സു തുറക്കുമ്പോള്‍ പെട്ടിക്കുള്ളില്‍ അടയ്ക്കപ്പെടുന്ന രഹസ്യം പിന്നീട് പെട്ടി തുറക്കുമ്പോള്‍ പരസ്യമാകും. അതാണ് ജനാധിപത്യത്തിലേക്കുള്ള വഴിയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ ഏറ്റവും പ്രധാനഘട്ടം. പണ്ട് ബാലറ്റ് പെട്ടികളായിരുന്നത് ഇപ്പോള്‍ ഇവിഎം എന്നറിയപ്പെടുന്ന ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളായി. നാളെ, ഡിജിറ്റല്‍ ഇന്ത്യയുടെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ഓരോരുത്തരുടെയും പക്കലുള്ള സ്മാര്‍ട്ട് ഫോണുകളാകും ആ സ്ഥാനം വഹിക്കുക;അത്ര വിദൂരമല്ലാത്ത കാലത്തില്‍ തന്നെ. എന്നാല്‍, മനസ്സിന്റെ രഹസ്യം രേഖപ്പെടുത്തുന്ന ‘വോട്ടുപെട്ടി’ തുറക്കുമ്പോള്‍ വെളിപ്പെടുന്നത് യഥാര്‍ത്ഥത്തില്‍ വോട്ടു ചെയ്തവരുടെ ഉള്ളിലിരുപ്പുതന്നെയാണോ. അഥവാ പരസ്യമാക്കുന്നതിനെ വിശകലനം ചെയ്യുന്നവരും വിളംബരം ചെയ്യുന്നവരും ശരിയായ രീതിയില്‍ ആ രഹസ്യം വായിച്ചെടുക്കുന്നുണ്ടോ? സംശയമാണ്. അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പു കഴിഞ്ഞു, ജനാഭിപ്രായം ”പെട്ടിയിലായി.” ഇന്ന് പെട്ടി തുറക്കുകയായി. ഫലം എന്തുമാകട്ടെ. എന്തായാലും അത് വിശകലനം ചെയ്യുന്നതില്‍ പാര്‍ട്ടികള്‍, വ്യക്തികള്‍, സംഘടനാ നേതാക്കള്‍ എത്രമാത്രം വിജയിക്കുന്നുവെന്നതാണ് ഇവിടെ ചര്‍ച്ചാ വിഷയം. ഓരോ തെരഞ്ഞെടുപ്പ് ഫലവും നല്‍കുന്ന പൊതുസന്ദേശം, മണ്ഡലങ്ങളില്‍ നിന്നുള്ള ജനവിധി സൂചന, ഇങ്ങനെ ഓരോ തെരഞ്ഞെടുപ്പു ഫലവും സ്ഥൂലമായോ സൂക്ഷ്മമായോ വിശകലനം ചെയ്യുന്നതില്‍, യഥാര്‍ത്ഥത്തില്‍ നാം വിജയിക്കുന്നുവോ പരാജയപ്പെടുന്നവോ? ജനവിധി എന്നെല്ലാം ആവേശത്തോടെ പറയുമ്പോഴും ജനമനസ്സ് കൃത്യമായി വായിച്ചെടുക്കാന്‍ തെരഞ്ഞെടുപ്പ് ഫലം സഹായിക്കുന്നുണ്ടോ? വാസ്തവത്തില്‍ രാഷ്ട്രീയ സംവിധാനത്തിനോ തെരഞ്ഞെടുപ്പു സംവിധാനത്തിനോ ഇങ്ങനെയൊരു കൃത്യമായ ജനമനസ്സു കണ്ടെത്തലിനു കഴിയുന്നുണ്ടോ. അതില്ലെങ്കില്‍ വ്യക്തികളുടെ ജനാധിപത്യ ബോധ-വിശ്വാസ പ്രകടനങ്ങളുടെ പൊതുസ്വഭാവമായി ജനാധിപത്യസംവിധാനത്തെ എങ്ങനെ കാണാനാകും? അരുവിക്കരയില്‍ ആരു ജയിക്കുമെന്നതല്ല, ആരുജയിച്ചാലും തെരഞ്ഞെടുപ്പുഫലം വിശകലനംചെയ്ത് എത്തിച്ചേരുന്ന നിഗമനം എന്താണെന്നതാണ് പ്രധാനം. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ തെരഞ്ഞെടുപ്പു ഫലം സര്‍ക്കാരിനെതിരാണെന്നാണോ അര്‍ത്ഥമാക്കേണ്ടത്? യുഡിഎഫ് ജയിച്ചാല്‍ സര്‍ക്കാരിന്റെ ചെയ്തികള്‍ക്കെല്ലാം അരുവിക്കര മണ്ഡലത്തിലെ ജനങ്ങള്‍, അതിലൂടെ കേരള ജനത,നല്ല സര്‍ട്ടിഫിക്കറ്റ് കൊടുത്ത് പിന്തുണ നല്‍കുന്നുവെന്നാണോ അര്‍ത്ഥം? ബിജെപി വിജയിച്ചാല്‍ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍നയങ്ങള്‍ക്കും നരേന്ദ്രമോദിക്കും ഒ.രാജഗോപാലിനും ഒപ്പമാണെന്നാണോ വിശകലനം ചെയ്യേണ്ടത്, നിഗമനത്തിലെത്തേണ്ടത്. എം.വിജയകുമാര്‍ വിജയിച്ചാല്‍ അത് സിപിഎമ്മിന്റെ നേട്ടമെന്നോ വിഎസിന്റെ നേട്ടമെന്നോ അണിയറയില്‍ ഇരുന്നു പ്രവര്‍ത്തിച്ച പിണറായി വിജയന്റെ നേട്ടമെന്നോ, പുതിയ പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ നേട്ടമെന്നോ കണക്കാക്കേണ്ടത്. അതോ സിപിഎമ്മിന്റെ അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും രാഷ്ട്രീയ വോട്ടു നേട്ടമെന്നോ. മറിച്ച് ശബരീനാഥനാണ് വിജയമെങ്കില്‍ നേട്ടം എ.കെ. ആന്റണിയുടേതോ, ഉമ്മന്‍ചാണ്ടിയുടേതോ ജി. കാര്‍ത്തികേയന്റെതോ, സുധീരന്റേതോ, കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടര്‍മാരുടേതോ. രാജഗോപാലാണു വിജയിയെങ്കില്‍ സുരേഷ് ഗോപിക്കോ, വി. മുരളീധരനോ അമിത് ഷായ്‌ക്കോ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കോ നേട്ടം അവകാശപ്പെടാനുള്ളത്? സരിതയും പൂന്തുറ സിറാജും വെള്ളാപ്പള്ളി നടേശനും പി.സി.തോമസും  ശശി തരൂരും കെ.എം. മാണിയും തുടങ്ങി സകലരും അവരവരുടെ നിലയില്‍ അവകാശവാദം ഉന്നയിക്കുമ്പോള്‍ പോള്‍ ചെയ്യപ്പെടാതെ പോയ 23.69 ശതമാനം വോട്ടും ‘നോട്ടാ’ വോട്ടും പരിഗണിക്കപ്പെടാതെയുള്ള വിശകലനങ്ങള്‍ കാമ്പുള്ളതോ കഴമ്പുള്ളതോ ആകുന്നുണ്ടോ. അതായത് രാഷ്ട്രീയശക്തിയോ സമുദായശക്തിയോ സ്ഥാനാര്‍ത്ഥിമിടുക്കോ എന്തെങ്കിലും തെരഞ്ഞെടുപ്പു ഫലത്തില്‍നിന്ന് തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ എന്നതാണ് അടിസ്ഥാന ചോദ്യം. അപ്പോള്‍ തെരഞ്ഞെടുപ്പ് സംവിധാനം കുറ്റമറ്റതാണെങ്കിലും  അത് ജനമനസ്സ് വായിക്കാനുള്ള കൃത്യമായ ഒരു സംവിധാനമാകുന്നില്ല എന്നര്‍ത്ഥം. ജനമനസ്സു വായിക്കാതെ മനസ്സിലാക്കാതെ ജനങ്ങളെ ഭരിക്കുന്ന ക്രമം, എത്ര ജനാധിപത്യപരമാകുമെന്നതാണ് കാതലായ പ്രശ്‌നം. അഴിമതിയായിരുന്നോ അരുവിക്കരയിലെ വിഷയം, അതോ ഭരണനേട്ടമോ? വികസനം, സദ്ഭരണം, ബാര്‍കോഴ, സോളാര്‍വിവാദം തുടങ്ങിയവയും പാണ്ടന്‍ നായയും ബലിയാടും അറവുമാടും മറ്റും മറ്റും വിഷയമായ തെരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങളൊക്കെയായിരുന്നോ വോട്ടു ചെയ്യാന്‍ ജനങ്ങള്‍ ആധാരമാക്കിയ കാരണങ്ങള്‍. ഫലം വിശകലനം ചെയ്താല്‍ അതറിയാനുള്ള സംവിധാനമില്ല. സ്ഥാനാര്‍ത്ഥികളോ പാര്‍ട്ടികളോ അവതരിപ്പിക്കുന്ന പ്രകടനപത്രിക എന്ന വാഗ്ദാന  പത്രിക പോലും വോട്ടെടുപ്പില്‍ ജനമനസ്സറിയാനുള്ള മാര്‍ഗ്ഗമല്ല. അങ്ങനെ നോക്കുമ്പോള്‍ അടിമുടി ഒരു പരിഷ്‌കാരമില്ലാതെ ജനവികാരം അളക്കാന്‍, മനസ്സിലാക്കാന്‍, തിരിച്ചറിയാന്‍ നിലവില്‍ സാധ്യമല്ലെന്നതാണ് സത്യം. തെരഞ്ഞെടുപ്പുകള്‍ സര്‍ക്കാരിന്റെ വിലയിരുത്തലാവുമ്പോഴേ ജനാധിപത്യം സാര്‍ത്ഥകമാകൂ. അങ്ങനെ വരണമെങ്കില്‍ ജനങ്ങള്‍ നിശ്ചയിച്ച ഭരണത്തിന്റെ നടപടിക്രമങ്ങളെ വിലയിരുത്താന്‍ അവര്‍ക്ക് അവസരം നല്‍കണം. അതിനൊരു പുതിയ സംവിധാനംതന്നെ രൂപപ്പെടേണ്ടിവരും. ജനാഭിലാഷം സര്‍ക്കാര്‍ അറിയണം. അത് ചര്‍ച്ച ചെയ്ത് പൊതു ധാരണയുണ്ടാക്കണം. അത് നടപ്പാക്കുന്നതില്‍ ഭരണപക്ഷവും പ്രതിപക്ഷവും എന്തുനിലപാടെടുക്കുന്നുവെന്ന് വ്യക്തമാക്കണം. തെരഞ്ഞെടുപ്പുവേളയില്‍ അതിന്റെ നടത്തിപ്പ് ക്രമങ്ങളും നേട്ടവും കോട്ടവും കാരണവും അവതരിപ്പിക്കണം. അതില്‍ ചര്‍ച്ച നടക്കണം, ജനം പ്രതികരിക്കണം. തെരഞ്ഞെടുപ്പുകള്‍ക്കുമുമ്പ് ജനങ്ങള്‍ അജണ്ട നിശ്ചയിക്കണം. അതിനോട് പാര്‍ട്ടികള്‍ നയം പ്രഖ്യാപിക്കണം. ആ നയങ്ങളെ സ്വീകരിക്കാനും തിരസ്‌കരിക്കാനുമുള്ളതായിരിക്കണം വോട്ടുകള്‍. അപ്പോള്‍ നയമില്ലാ പാര്‍ട്ടികള്‍ അപ്രസക്തമാകും, അപ്രത്യക്ഷമാകും, സമൂഹത്തോട് പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും പ്രതിബദ്ധത കൂടും. ജനബന്ധമില്ലാത്ത ഉദ്യോഗസ്ഥര്‍, ജനവികാരം കണക്കാക്കാതെ തയ്യാറാക്കുന്ന ബജറ്റ് പെട്ടിയിലെ രഹസ്യങ്ങള്‍ക്ക് ബദലുണ്ടാകും. പാണ്ടന്‍നായയും പരനാറിയും ബലിയാടുകളും വേശ്യാലയവും മറ്റും തെരഞ്ഞെടുപ്പിലെ സ്വാധീനഘടകമാകാതെ പോവും. അപ്പോള്‍ ഗ്രാമസഭകള്‍, ജനപ്രതിനിധികളുടെ തദ്ദേശ സ്വയംഭരണ സംവിധാനം, നിയമസഭകള്‍, ലോക്‌സഭാ ഇതെല്ലാം ആ സങ്കല്പത്തിന്റെ അടിസ്ഥാനത്തിലല്ലേ എന്ന ചോദ്യം വരാം. പക്ഷേ മുകളില്‍നിന്നുള്ള അടിച്ചേല്‍പ്പിക്കലുകളില്ലാതെ താഴേത്തട്ടില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും മേല്‍പ്പറഞ്ഞസഭകളില്‍ എന്താണ് പ്രസക്തിയെന്നു ചിന്തിച്ചുനോക്കിയാല്‍ നിലവില്‍ ആ സംവിധാനം ഏട്ടിലെ പശുവാണെന്നു കാണാം. ജനപ്രതിനിധികള്‍ യഥാര്‍ത്ഥത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതും ചര്‍ച്ചചെയ്യുന്നതും അവര്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളാണോ.അല്ലേയല്ല. അവരുടെ മണ്ഡലങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍, ബജറ്റിനുപുറമേ പ്രത്യേകഫണ്ട് അനുവദിച്ചതില്‍നിന്നുതന്നെ വ്യക്തമാണ് നിലവിലുള്ള നമ്മുടെ സംവിധാനങ്ങള്‍ അപര്യാപ്തമോ അപൂര്‍ണമോ ആണെന്ന്. അതായത് അധികാരം വികേന്ദ്രീകരണത്തിനുള്ള പഞ്ചായത്തീ രാജ് നിയമനിര്‍മാണം നടത്തുകയും ഭരണഘടനാ ഭേദഗതി കൊണ്ടുവരികയും ചെയ്തിട്ടും കാര്യങ്ങള്‍ ഉദ്ദിഷ്ട ലക്ഷ്യം സാധിക്കുന്നില്ലെന്നുതന്നെ. കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍ അംഗങ്ങളുടെ എണ്ണം ഭരണാവകാശം നിര്‍ണയിക്കുമ്പോള്‍, രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇച്ഛയും താല്‍പ്പര്യവും രാജ്യതാല്‍പ്പര്യങ്ങളെ ബാധിക്കുമ്പോള്‍, ആസൂത്രണമെല്ലാം വെറും ഏട്ടിലെ പശുവായിത്തന്നെ നില്‍ക്കും. ഒരു മണ്ഡലത്തിലെ- അത് ത്രിതല പഞ്ചായത്തായാലും നഗരസഭയായാലും നിയമസഭയായാലും ലോക്‌സഭായായാലും ഈ രാഷ്ട്രീയത്തിനപ്പുറമുള്ള ജനപങ്കാളിത്തത്തോടെ, ജനാഭിപ്രായത്തോടെ ജനകീയാഭിലാഷത്തോടെ ആകുമ്പോഴേ വികസനം യാഥാര്‍ത്ഥ്യമാവുകയുള്ളൂ. ഈ വികസനത്തില്‍ അതത് സ്ഥലത്തിന്റെ പ്രതിനിധിയുടെ പിടിപ്പും പിടിപ്പുകേടും വിലയിരുത്താനുള്ള അവസരം വരുമ്പോഴേ സമ്പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ജനാധിപത്യം എന്ന വിഭാവനം നടപ്പിലാകൂ. അതിന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ വിശകലനത്തില്‍ പുതിയൊരു മാര്‍ഗവും രീതിയും രൂപപ്പെടുക തന്നെ വേണം. പാര്‍ട്ടികള്‍ പ്രകടനപത്രിക അവതരിപ്പിക്കുന്നതിനുപകരം ജനങ്ങള്‍ അവരുടെ ആവശ്യപത്രികയും അവകാശപത്രികയും സമര്‍പ്പിക്കുന്ന സംവിധാനം ഉണ്ടാകട്ടെ. അത് നടപ്പിലാക്കാനുള്ള നയപരിപാടികള്‍ പ്രഖ്യാപിക്കുന്നവര്‍ക്ക് വോട്ടുകുത്തട്ടെ. അത് നടപ്പിലാക്കുന്നതിനെ വിലയിരുത്തി അടുത്തവട്ടം വിധി എഴുതട്ടെ. ആവശ്യങ്ങള്‍ നിറവേറ്റാന്‍ കൂട്ടുനിന്നവരോട് പിന്തുണയും എതിര്‍ക്കുന്നവരോട് വിയോജിപ്പും വിധിക്കട്ടെ. അതിനുമുമ്പ് ആര്‍പിഎയില്‍ (ജനപ്രാതിനിധ്യ നിയമത്തില്‍) ജനപ്രതിനിധിയെ തിരിച്ചുവിളിക്കാനുള്ള നിയമനിര്‍മാണം കൂടി വേണ്ടിവരും. ശരിയാണ്. എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം എന്ന് തോന്നാം. പക്ഷേ അനതിവിദൂര ഭാവിയില്‍ നടക്കുമെന്നുറപ്പുള്ള സങ്കല്പമാണ്, ആവശ്യമാണിത്. നോട്ടാ എന്ന സംവിധാനം തെരഞ്ഞെടുപ്പില്‍ നടപ്പാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ, ഇവിഎം എന്നൊന്ന് സങ്കല്‍പ്പിച്ചിരുന്നോ. സര്‍ക്കാരിനോട് നേരിട്ട് സംവദിക്കാന്‍, അഭിപ്രായങ്ങള്‍ ഇടനിലക്കാരില്ലാതെ പ്രധാനമന്ത്രിയെ അറിയിക്കുന്ന ഒരു സംവിധാനം പ്രാവര്‍ത്തികമാകുമെന്ന് സങ്കല്‍പ്പിച്ചിരുന്നോ. അതെല്ലാം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കെ,നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ അടിമുടിയൊരു മാറ്റം പ്രതീക്ഷിക്കാം. അതിനായി കാത്തിരിക്കാം. ഒരു സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ അതിനെ എന്റെ നേട്ടമെന്ന് വ്യാഖ്യാനിക്കാന്‍ പൊട്ടന്യായങ്ങള്‍ നിരത്തുകയും അതില്‍ ഞെളിയുകയും ചെയ്യുന്നവര്‍ക്ക് ഇത്തരം മാറ്റങ്ങളില്‍ താല്‍പ്പര്യമുണ്ടാവില്ല. കാരണം അവരുടെ വയറ്റുപിഴപ്പാണ് നിന്നുപോകുന്നത്. **        **        ** പിന്‍കുറിപ്പ്:മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ നടത്തിയതുപോലത്ര മൂര്‍ച്ചയേറിയ സദുദ്ദേശ്യ സാമൂഹ്യവിമര്‍ശനം പില്‍ക്കാലത്തും സാഹിത്യത്തിലോ രാഷ്ട്രീയത്തിലോ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ കവിതയ്ക്ക് ശരവ്യമായ ഒരു സമുദായം നായന്മാരുടേതായിരുന്നു. അവയുള്‍ക്കൊണ്ട കുറച്ചുപേരൊക്കെ ദുസ്സ്വഭാവം ഉപേക്ഷിച്ചുവെന്നതൊഴിച്ചാല്‍ അടിസ്ഥാനപരമായി നോക്കുമ്പോള്‍ ഏതു കുഴലില്‍ എത്രനാളിട്ടാലും സ്ഥായീഭാവം പണ്ടേപ്പോലെതന്നെ; പിന്നെ, പല്ലിനു ശൗര്യം കുറയുക സ്വാഭാവികമാണല്ലോ. നമ്പ്യാര്‍ ഏറ്റവും വിമര്‍ശിച്ച ജന്തുവര്‍ഗ്ഗം നായയുമായിരുന്നുവെന്നത് വെറും വെറും യാദൃച്ഛികത മാത്രം.
ജന്മഭൂമി: http://www.janmabhumidaily.com/news298435

നിലവിളക്ക്; മാര്‍ക്‌സിന്റേതും മന്നത്തിന്റേതും

നിലവിളക്ക്; മാര്‍ക്‌സിന്റേതും മന്നത്തിന്റേതും 

കാവാലം ശശികുമാര്‍ 
July 7, 2015 
 കാറല്‍ മാര്‍ക്‌സിനു നിലവിളക്ക് അത്ര പരിചയമുണ്ടാകാനിടയില്ല. വൈദ്യുതി പ്രകാശത്തില്‍, മെച്ചപ്പെട്ട സൗകര്യത്തില്‍ ജീവിച്ചുതന്നെയാണ് അദ്ദേഹം അടിസ്ഥാന വര്‍ഗത്തെക്കുറിച്ച് ചിന്തിച്ചത്; എഴുതിയത്. ഇനി അഥവാ വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ അപ്പോള്‍ മെഴുകുതിരിയെ ജ്വലിപ്പിച്ചിട്ടുണ്ടാവൂ. ഭാരതത്തെക്കുറിച്ച് മാര്‍ക്‌സ് കുറച്ചെല്ലാം പഠിച്ചെങ്കിലും അതൊന്നും സിദ്ധാന്തമായവതരിപ്പിക്കാന്‍ തുനിഞ്ഞില്ല. കാരണം, അതുവരെ താന്‍ സിദ്ധാന്തിച്ചതെല്ലാം തെറ്റാണെന്ന് സമ്മതിക്കുകയോ തിരുത്തുകയോ ചെയ്യേണ്ടിവരുന്നത് അത്ര സുഖമുള്ള കാര്യമല്ലല്ലൊ. (നമ്മുടെ ബുദ്ധിജീവികളുടെയെല്ലാം പൊതുപ്രശ്‌നമാണത്. പുതിയതു കണ്ട് ശരിയെന്നു തോന്നിയാലും അംഗീകരിക്കാന്‍ മടിക്കും, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കും. ചൂണ്ടിക്കാണിച്ചാല്‍ അതങ്ങനെയല്ല എന്ന് തെറ്റായി വ്യാഖ്യാനിക്കും, അതിന് സംഘടിതരായി അവര്‍ പരിശ്രമിക്കും. കാരണം, അവര്‍ അതുവരെ പറഞ്ഞതെല്ലാം തെറ്റാണെന്ന് സമ്മതിക്കേണ്ടിവന്നാല്‍ പിന്നെ നിലനില്‍പ്പില്ലല്ലൊ. ബുദ്ധിജീവി വര്‍ഗത്തിന്റെ തര്‍ക്കങ്ങളെല്ലാം വാസ്തവത്തില്‍ ഈ മനോനിലകൊണ്ടാണ്) അങ്ങനെ മാര്‍ക്‌സ് ഭാരതത്തെക്കുറിച്ച് പഠിച്ചപ്പോള്‍ നിലവിളക്കിനെക്കുറിച്ചും അറിഞ്ഞിട്ടുണ്ടാവണം. എന്തെന്നാല്‍, തമസോ മാ ജ്യോതിര്‍ ഗമയഃ എന്നാണല്ലൊ ഭാരതീയ ദര്‍ശനങ്ങളുടെ മാര്‍ഗരേഖ. മാര്‍ക്‌സിനെ പൂജിക്കുന്നവരുണ്ട് നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും. അവരില്‍ ചിലര്‍ മാര്‍ക്‌സിന്റെ ചിത്രത്തിനു മുന്നില്‍ നിലവിളക്കു വയ്ക്കുന്നുണ്ട്, മറ്റ് ചിലര്‍ വിളക്ക് വയ്ക്കുന്നിടത്ത് മാര്‍ക്‌സിനെ വയ്ക്കുന്നുണ്ട്. മാര്‍ക്‌സിന് വിളക്കു വയ്ക്കുകയും ശബരിമല അയ്യപ്പനെ പൂജിക്കുകയും ചെയ്യുന്നവരുണ്ട്. നേതാക്കള്‍ പരിചയപ്പെടുത്തിയ മാര്‍ക്‌സിനെ വിശ്വസിക്കുകയും അതിലേറെ ഇഷ്ടദേവതമാരില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നവരുണ്ട്. അവര്‍ അങ്ങനെ ഒട്ടും വൈരുദ്ധ്യമില്ലാത്ത ആത്മീയമാര്‍ഗത്തില്‍ പോകുമ്പോഴാണ് വൈരുദ്ധ്യാത്മകമായ ഭൗതികവാദം നേതാക്കള്‍ അവതരിപ്പിച്ചത്. സഖാവ് ഇഎംഎസ് വേദവും മന്ത്രവും പഠിച്ചു. പഠിച്ചശേഷം അതിനോട് വിയോജിച്ചു. യുക്തിവെച്ചു നോക്കുമ്പോള്‍ ശരിയാണ്, അങ്ങനെ വേണം, അറിഞ്ഞുവേണം തിരസ്‌കരിക്കാന്‍. പക്ഷേ, പഠിച്ചത് പ്രയോഗിക്കാന്‍ മിടുക്കുണ്ടായിരുന്നെങ്കില്‍ നമ്പൂതിരിപ്പാട് സഖാവാകില്ലായിരുന്നുവെന്നവാദം ഒരിക്കല്‍ കേട്ടതോര്‍മിക്കുന്നു. മികച്ച കാര്‍ട്ടൂണിസ്റ്റും നര്‍മ്മരസികനും ഭാവനാസമ്പന്നനുമായിരുന്ന ബാല്‍ താക്കറെ, അത് പ്രയോഗിക്കാന്‍ അവസരം കിട്ടാഞ്ഞതിനാലാണ് ശിവസേനയെന്ന പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന പ്രവൃത്തിയിലെത്തിയതെന്ന് കേട്ടിട്ടുണ്ടല്ലൊ. ഇഎംഎസിന്റെ കാര്യത്തില്‍ മന്ത്ര-വേദോച്ചാരണത്തിനു തടസ്സമുണ്ടായിരുന്നെങ്കിലും എഴുത്തില്‍ ആ തടസമുണ്ടായില്ലെന്നതാണ് കമ്മ്യൂണിസ്റ്റാശയ പ്രചാരണം എഴുത്തിലൂടെ ഇത്ര ശക്തമാകാന്‍ കാരണമത്രെ. ആദ്ധ്യാത്മികതയെയും ആത്മീയതയെയും എതിര്‍ക്കാന്‍ ഇത്രയേറെ ശക്തി കാട്ടിയതിനു പിന്നിലും അങ്ങനെയൊരു മനഃശാസ്ത്രമുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അങ്ങനെ മാര്‍ക്‌സിനുമപ്പുറം മാര്‍ക്‌സിസത്തെയും കമ്മ്യൂണിസത്തെയും വ്യാഖ്യാനിച്ചവതരിപ്പിച്ചതുവഴിയാണ് ഇഎംഎസും കിങ്കരന്മാരും ചേര്‍ന്ന് വൈരുദ്ധ്യാത്മക ഭൗതികവാദത്തെ ഹൈന്ദവവിശ്വാസവിരുദ്ധ വിചിത്രവാദമാക്കി മാറ്റിയത്. അതുകൊണ്ടുതന്നെ, ലോകജനതയുടെ വിമോചനത്തിനുള്ള മാനവികവാദമെന്ന പേരില്‍ അവതരിപ്പിച്ച ഇസം ‘ഇന്ത്യ’യില്‍ മറ്റൊരു ഇസമായി, കേരളത്തില്‍ അതില്‍നിന്നും വ്യത്യസ്തമായി, സംസ്ഥാത്തുതന്നെ മലബാറിലും തിരുവിതാംകൂറിലും വെവ്വേറെയായി, ക്രമത്തില്‍ ജില്ലാടിസ്ഥാനത്തില്‍ കമ്മ്യൂണിസവും മാര്‍ക്‌സിസവുമായി. ഒടുവില്‍, ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ മാര്‍ക്‌സിസം അതത് പഞ്ചായത്തുകളുടെ അവസ്ഥയും സൗകര്യവുമനുസരിച്ചുള്ള നയപരിപാടികളിലായിത്തീരുമെന്നുറപ്പ്. അതിന്റെ ലക്ഷണമാണ് കോഴിക്കോട്ട് നിലവിളക്കു കത്തിച്ച് മുസ്ലിംലീഗു മന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ കുട്ടി സഖാക്കള്‍ ഇറങ്ങിയത്. ശീലിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ തിടുക്കപ്പെട്ട് ചെയ്യുമ്പോഴുണ്ടാകുന്ന വലിയൊരു പിഴവുകള്‍. മാര്‍ക്‌സ് കണ്ട വിളക്ക്, ഇഎംഎസ് അണച്ചുവച്ച വിളക്ക്, അവശ്യഘട്ടത്തില്‍ പിടിച്ചുനില്‍ക്കാനുപയോഗിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന അബദ്ധങ്ങള്‍. അവര്‍ക്ക് ഏറെ പരിചിതമായ ബോംബുണ്ടാക്കലിലും പൊട്ടിക്കലിലും പോലും കൈയബദ്ധം പറ്റി ജീവന്‍ നഷ്ടമാകുന്ന കാലമാണിപ്പോള്‍ സഖാക്കള്‍ക്ക്. അപ്പോള്‍ തീരെ പരിചയമില്ലാത്ത വിളക്കു കൊളുത്തല്‍ ഉടുതുണിക്ക് തീപിടിപ്പിക്കില്ലെ എന്നു സംശയിക്കണം. എന്തിനും ഏതിനും പന്തംപിടിച്ചു പരിചയിച്ച കൈകളാണ്. ദീപങ്ങളെല്ലാം ഇതുവരെയും തല്ലിക്കെടുത്തിയേ പരിചയമുള്ളൂ. പാര്‍ട്ടി പ്ലീനം പാസ്സാക്കിയ നിര്‍ദ്ദേശങ്ങളിലും നിബന്ധനകളിലും വിളക്കുകെടുത്താനേ പറഞ്ഞിട്ടുള്ളൂ. പക്ഷേ, അരുവിക്കരയില്‍ കണ്ണുതുറപ്പിച്ചു. എന്നാല്‍ അരനൂറ്റാണ്ടിലെ കര്‍മ്മദോഷം ഒരു വിളക്കുകത്തിക്കലില്‍ തീരുമോ എന്നു സംശയമാണ്. തീര്‍ന്നേക്കാം; അതിനുമുമ്പ് കേരള സമൂഹത്തോട്, ഹിന്ദുസംസ്‌കാരത്തോട് പാര്‍ട്ടി ഔദ്യോഗികമായി കുറ്റസമ്മതം നടത്തേണ്ടിവരും; ഞങ്ങള്‍ അജാമിള ജന്മത്തിലായിരുന്നു ഇതുവരെ, പിംഗളയുടെ കര്‍മത്തിലായിരുന്നു ഇതുവരെയെന്ന് ഏറ്റുപറഞ്ഞ് വഴിമാറാനുള്ള മോഹം പറയണം. എങ്കില്‍ ഒരുപക്ഷേ രക്ഷപ്പെടാന്‍ വഴി തെളിഞ്ഞേക്കും. (അജാമിളന്‍ തറവാടിയായൊരു ബ്രാഹ്മണനായിരുന്നു. സ്വധര്‍മ്മവും കര്‍മ്മവും വിട്ട്, ഭാര്യയെ മറന്ന്, പരസ്ത്രീയില്‍ പത്തുമക്കളെ ഉല്‍പ്പാദിപ്പിച്ച് അരാജകജീവിതം നയിച്ച്, ക്ഷയിച്ച്, ദയനീയ ജീവിതാന്ത്യം നയിക്കെ, നാരായണനെന്നു പേരിട്ട അവസാന മകനെ വിളിച്ച് കരഞ്ഞപ്പോള്‍ മഹാവിഷ്ണു പ്രസാദിച്ചുവെന്നാണ് പുരാണകഥ. വേശ്യാവൃത്തി ചെയ്ത് ജീവിതം നയിച്ച പിംഗളയെന്ന സ്ത്രീയ്ക്ക് മാനസാന്തരം വന്നപ്പോള്‍ ഈശ്വരാനുഗ്രഹം ഉണ്ടായെന്ന് പിംഗളാ വൃത്താന്തം). ഒരു നിലവിളക്ക് ‘തലകുത്തനെ’ കത്തിച്ചാല്‍ കാര്യമെല്ലാമായെന്നു കരുതുന്നത് മറ്റൊരു വിഡ്ഢിത്തരം. അല്ലെങ്കിലും ആദരിക്കാനും ആരാധിക്കാനുമല്ലാതെ പ്രതിഷേധിക്കാന്‍ നിലവിളക്കോ? വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ എന്നേ ഇനി അറിയേണ്ടൂ. ഒരിടത്ത് വിളക്കു കത്തിക്കുമ്പോല്‍ മറ്റൊരിടത്ത് വിളക്കു തല്ലിക്കെടുത്തിയിരുന്നു. കരിന്തിരി കത്തിക്കുന്നത് കൊടുംപാപമാണെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. വിവാഹത്തിനും അന്ത്യകര്‍മത്തിനും ‘ഫത്വകള്‍’ പുറപ്പെടുവിച്ച് അംഗങ്ങളെ വിരട്ടി നിര്‍ത്തുന്ന ശീലം ചിലെടങ്ങളിലെങ്കിലും പതിവുള്ള നായര്‍ സര്‍വീസ് സൊസൈറ്റിയെക്കുറിച്ചാണ് പറഞ്ഞത്. ആ വലിയ പ്രസ്ഥാനത്തിന് കേരളസമൂഹത്തില്‍ വമ്പിച്ച സ്ഥാനമുണ്ട്; കാരണം ഒരു ത്രിസന്ധ്യക്ക് നിലവിളക്ക്, ഭദ്രദീപം, കൊളുത്തി വച്ച് അതിനുമുന്നില്‍ പ്രതിജ്ഞയെടുത്ത് തുടങ്ങിവച്ച പ്രസ്ഥാനമാണത്. മന്നത്ത് പത്മനാഭന്‍ എന്ന മാതൃകാസേവകന്‍ സ്വജീവിതം ഉഴിഞ്ഞുവച്ച് കെട്ടിപ്പടുത്ത സ്ഥാനം. പക്ഷേ ഇന്ന് അദ്ദേഹത്തിന്റെ സമാധിമണ്ഡപത്തിനുചുറ്റും കരിന്തിരിയുടെ പുകമണമോ അതോ സംഘടനയുടെ തലപ്പത്തുള്ളവരുടെ കോലം കരിയുന്ന ദുര്‍ഗന്ധമോ. രണ്ടായാലും അന്ന് കത്തിച്ച വിളക്കിന്റെ ശോഭ ചിലര്‍ കെടുത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്ഥാനം മഹത്വമുള്ളതാണ്. ആ പദവിയ്ക്ക് സമുദായാംഗങ്ങള്‍ മാത്രമല്ല കേരളമൊന്നടങ്കം വില കല്‍പ്പിച്ചകാലമുണ്ടായിരുന്നു. പിടിയരി പിരിച്ചതും തെരുവില്‍ തെണ്ടിയതും കന്യാകുമാരി വിവേകാനന്ദ സ്മാരകം നിര്‍മാണത്തിന് മുന്നില്‍നിന്നതും പിന്നാക്കക്കാര്‍ക്കു വഴി നടക്കാന്‍ അവകാശത്തിന് വൈക്കം സത്യഗ്രഹം നയിച്ചതും ഭരണാഭാസം വിനാശമാണെന്നറിഞ്ഞപ്പോള്‍ വിമോചന സമരം നയിച്ചതും ഉള്‍പ്പെടെ സമുദായാചാര്യന്‍ നടത്തിയ കൊച്ചുകൊച്ചു വിപ്ലവങ്ങളുടെ വമ്പിച്ച മാറ്റങ്ങള്‍ കേരളമൊന്നടങ്കം അനുഭവിച്ചറിഞ്ഞതാണല്ലൊ. പക്ഷേ, മൂന്നുപതിറ്റാണ്ടുമുമ്പ് പെരുന്നയിലെ ആസ്ഥാനത്ത് ആരംഭിച്ച കൊട്ടാര വിപ്ലവത്തിന്റെ കേളികൊട്ട് ഇപ്പോഴും തുടരുകയാണ്. ഇത്തവണ അത് മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരിക്കുന്നു. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അസിസ്റ്റന്റ് സെക്രട്ടറിയായപ്പോള്‍, അന്ന് കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ളയും കൂട്ടരും തുടങ്ങിവെച്ചതാണ് ആ പോരാട്ടം. പക്ഷേ അവര്‍ എതിര്‍ത്തയാള്‍ ജനറല്‍ സെക്രട്ടറി പദത്തിലെത്തിയെന്ന വളര്‍ച്ചയാണ് സംഭവിച്ചത്. കാരണം എന്‍എസ്എസിന്റെ ഭരണഘടനാ സംവിധാനം അതാണ്; ബാലിക്കു കിട്ടിയ വരംപോലെ, എതിര്‍ക്കുന്നവരുടെ പകുതി ശക്തി കൂടി ആ കസേരയ്ക്കു കിട്ടും. ഒരുപക്ഷേ, സമുദായത്തിന്റെ മനഃശാസ്ത്രം മനസ്സിലാക്കി മന്നത്ത് ആചാര്യന്‍ കരുതിക്കൂട്ടി ചെയ്തുവെച്ചതുമാവാം അതെല്ലാം. രാഷ്ട്രീയത്തിലിറങ്ങിയ എന്‍എസ്എസിന് അത് വേണ്ടവിധം കൈകാര്യം ചെയ്യാനറിയാതെ വന്നപ്പോഴാണ് സമദൂരമെന്ന വിചിത്രനയം കൊള്ളേണ്ടിവന്നത്. ശബരിമലയില്‍ പള്ളികെട്ടാന്‍ നടത്തിയ ശ്രമത്തിനെതിരെ നടന്ന ഐതിഹാസികമായ നിലക്കല്‍ സമരത്തെ ഒതുക്കിയെടുക്കാന്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് വിടുപണി ചെയ്തവരില്‍ തുടങ്ങി എന്‍എസ്എസ് രാഷ്ട്രീയത്തിന്റെ പതനം. ഭാരത-ചൈനാ യുദ്ധത്തില്‍ മന്നം കാണിച്ച ദേശസ്‌നേഹമോ സമുദായ സ്‌നേഹമോ പില്‍ക്കാല നേതൃത്വമെല്ലാം മറന്നേപോയി. അപ്പപ്പോഴത്തെ ആവശ്യങ്ങള്‍ക്ക് ആശ്രയവും അഭയവും തേടുന്നവരല്ലാതെ അവകാശവും ആവശ്യവും തിരിച്ചറിയാന്‍ പോലുമറിയാത്തവര്‍ തലപ്പത്തെത്തി. സൊസൈറ്റിയുടെ സംവിധാനപ്രകാരം ബ്രഹ്മാവിനെ അറിയൂ ഇനിയെന്ന്, ഇനിയെന്ത് എന്ന്. പക്ഷേ, ചില യാഥാര്‍ത്ഥ്യങ്ങള്‍ തുറിച്ചുനോക്കുന്നു. കിടങ്ങൂരിന്റെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ക്കെതിരെ തിരിഞ്ഞപ്പോഴും ജനറല്‍ സെക്രട്ടറിയുടെ കോലം കത്തിച്ച സംഭവമുണ്ടായിട്ടില്ല. സംഘടനയുടെ പ്രസിഡന്റ് അംഗമായ കരയോഗം, ജനറല്‍ സെക്രട്ടറിക്കെതിരെ പ്രമേയം പാസ്സാക്കിയിട്ടില്ല. പക്ഷേ ഇപ്പോള്‍ സ്ഥിതിയെന്താണ്. വെട്ടിപ്പുറം 115-ാം നമ്പര്‍ കരയോഗം പാസ്സാക്കിയ പ്രമേയം പ്രസിഡന്റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥ് അറിഞ്ഞാണെങ്കില്‍ ജനറല്‍ സെക്രട്ടറിക്കെതിരെയുള്ള അവിശ്വാസമാണത്. പ്രസിഡന്റ് അറിഞ്ഞിട്ടില്ലെങ്കില്‍ അവിശ്വാസം അദ്ദേഹത്തിലേക്കുകൂടി നീളുന്നു. അടിത്തട്ടില്‍ നിയന്ത്രണമില്ലാത്ത നേതാക്കളായി അവര്‍ മാറിയെന്നര്‍ത്ഥം. പ്രമേയത്തിന്റെ അവതരണവും പാസ്സാക്കലും സുരേഷ് ഗോപി സന്ദര്‍ശിച്ച സംഭവത്തില്‍ ജനറല്‍ സെക്രട്ടറിയുടെ വിശദീകരണം വന്നതിനുശേഷമാണ്. അതായത്, വിശദീകരണം കരയോഗങ്ങള്‍ അംഗീകരിക്കുന്നില്ലെന്നര്‍ത്ഥം. ബിഷപ്പിനെ പിന്തുണച്ചതും സ്വീകരിച്ചതും വിവാദമായപ്പോള്‍ നേതൃത്വം നല്‍കിയ വിശദീകരണത്തില്‍ അണികള്‍ തൃപ്തരായി അടങ്ങി. മാത്രമോ, ഇപ്പോള്‍ ആരോപണങ്ങള്‍ എത്രത്തോളമെന്നു നോക്കുക, പ്രമേയങ്ങള്‍ സ്ഥാപിക്കുന്നതിങ്ങനെ-എന്‍എസ്എസിനെ ജനറല്‍ സെക്രട്ടറി കുടുംബസ്വത്തുപോലെയാക്കി. ഗുരുവിനെ വഞ്ചിച്ച ശിഷ്യനായ, ഒറ്റുകാരനായ യൂദാസിനെപ്പോലെയാണ്. പെണ്‍വാണിഭക്കാര്‍ക്കും കള്ളുകച്ചവടക്കാര്‍ക്കും കോഴക്കാര്‍ക്കും കൂട്ടുകച്ചവടക്കാരനായി. സംസ്‌കാരശൂന്യനായി. സമുദായത്തിന് അപമാനമായി. കോമാളിയായി… ഒരുപക്ഷേ, വര്‍ഗ്ഗ വഞ്ചകന്‍ എന്നു വിധിച്ച് സിപിഎം ആക്രമിച്ച ടി.പി. ചന്ദ്രശേഖരന്റെ മുഖം വികൃതമാക്കാന്‍ ശത്രുക്കള്‍ ഏല്‍പ്പിച്ച 51 വെട്ടുകളേക്കാള്‍ മൂര്‍ച്ചയേറിയ പ്രമേയങ്ങള്‍. പക്ഷേ, ഒന്നും സംഭവിക്കില്ല. 30 വര്‍ഷം മുമ്പ്, സുകുമാരന്‍ നായരെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാക്കിയതിനെതിരെയുള്ള നോട്ടീസ് വായിക്കാന്‍ തന്ന നാട്ടിലെ കരയോഗം ‘പുലി’കള്‍ക്കന്ന് യുവരക്തമായിരുന്നു. അവരിന്ന് വടികുത്തിത്തുടങ്ങി. അന്നത്തെ അഡീഷണല്‍ സെക്രട്ടറി ജനറല്‍ സെക്രട്ടറിയായി. അദ്ദേഹത്തിന്റെ ആക്രോശങ്ങള്‍ക്ക് ക്ഷോഭിക്കുന്ന യൗവനവും. ഈ പതിറ്റാണ്ടുകള്‍ക്കിടയിലെ നായര്‍ സമുദായത്തിന്റെ വളര്‍ച്ച നോക്കാന്‍ 2011 ലെ സെന്‍സസ് പരിശോധിക്കണം. സംഘടനയുടെ വളര്‍ച്ച പഠിക്കാന്‍ എസ്റ്റേറ്റുകളുടെ അതിര്‍ത്തിയും ആദായവും പരിശോധിക്കണം. മന്നം സ്വരുക്കൂട്ടിയ പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമിയ്ക്കപ്പുറം, സ്ഥാപിച്ച മഹദ് കേന്ദ്രങ്ങള്‍ക്കപ്പുറം ഉയര്‍ത്തിയ യശസ്സിനുമപ്പുറം നേട്ടം പറയാനുളളത് പാലക്കാട്ടെ തൃത്താലയില്‍ വരാന്‍ പോകുന്ന കോളേജിന്റെ കഥ മാത്രമായിരിക്കും. സൊസൈറ്റിയുടെ സെറ്റപ്പനുസരിച്ച് ഈ പ്രമേയങ്ങളും മറ്റും വെറും കൊട്ടാര വിപ്ലവമാകും. പക്ഷേ, സൂചനകള്‍ കണ്ട് നിലപാടും നയപരിപാടികളും മാറ്റുന്നതിലാണ് നേതൃത്വത്തിന്റെ ചാതുര്യം. ആദ്യം എന്‍എസ്എസ് ആസ്ഥാനത്തെ ആതിഥേയ നയം പ്രഖ്യാപിക്കണം. പ്രധാനമന്ത്രിയായിരിക്കെ നരസിംഹറാവു സുരക്ഷാവിഭാഗം ഷൂവിട്ട് സമാധിയില്‍ കയറിയപ്പോള്‍ ചിലതെല്ലാം സൊസൈറ്റി തീരുമാനിച്ച് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സുരേഷ് ഗോപി അതൊക്കെയൊന്നു പുതുക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ്-വിനിയോഗിക്കാം. കീഴടങ്ങുകയല്ല അടങ്ങുകയാണ് വേണ്ടത്. സമാധി മണ്ഡപത്തിലെ നിലവിളക്ക് തിളങ്ങി ജ്വലിക്കണം. അത് മാര്‍ഗദീപ്തികൂടിയാണ്, സമുദായത്തിനു മാത്രമല്ല കേരളത്തിനാകെ. അതിന് വലിയ സന്ദേശങ്ങള്‍ നല്‍കാനുണ്ട്. അത് തിരിച്ചറിയണം. 
**              **                              ** 
പിന്‍കുറിപ്പ്: 
മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ പാടിയ പ്രേമസംഗീതമുണ്ട്. ‘വിളക്കു കൈവശമുള്ളവനെങ്ങുംവിശ്വം ദീപമയം, വെണ്മ മനസ്സില്‍ വിളങ്ങിന ഭദ്രനു മേന്മേല്‍ അമൃതമയം’ എന്ന്. ഒന്നുകില്‍ അത് ഉള്‍ക്കൊള്ളാം. അല്ലെങ്കില്‍ മഹാകവി കുമാരനാശാന്റെ വരികള്‍ ഓര്‍മിക്കാം: ‘വണ്ടേ നീ തുലയുന്നു വീണയി വിളക്കും നീ കെടുക്കുന്നിതേ’ എന്ന്. എകെജി സെന്ററിനും എന്‍എസ്എസ് കേന്ദ്രത്തിനും ഒരുപോലെ ബാധകമായ വരികള്‍.
ജന്മഭൂമി: http://www.janmabhumidaily.com/news300406

ഹിന്ദു, ദേശാഭിമാനി, മാതൃഭൂമി

ഹിന്ദു, ദേശാഭിമാനി, മാതൃഭൂമി 
 കാവാലം ശശികുമാര്‍ 
July 14, 2015 

ഹിന്ദുവായിരിക്കുക, ദേശാഭിമാനിയായിരിക്കുക, മാതൃഭൂമിയില്‍ വിശ്വാസമര്‍പ്പിക്കുക. രാജ്യസ്‌നേഹകിള്‍ പലരും എന്നും ആഗ്രഹിക്കുന്ന  കാര്യമാണ്. ഒരേസമയം ഇതു മൂന്നും സാര്‍ത്ഥകമാക്കുക അത്ര ചെറിയകാര്യമല്ല. എന്നാല്‍, ഇതാണെന്നു പറയുകയും അതിനു കടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുക തീരെ വിഷമകരമല്ല. അല്ലെങ്കില്‍ത്തന്നെയും ചിലത് മാര്‍ക്കറ്റിലെ ബ്രാന്റുകളാകുമ്പോള്‍ അങ്ങനെയാണല്ലോ, എന്തില്ലയോ അതുണ്ടെന്നു പറയും, എന്തല്ലയോ അതാണെന്നു പറയും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവര്‍ എന്താണെന്നു പറയുന്നുവോ അതല്ലാതിരിക്കുകയെന്നതാണ് അവരില്‍ പലരിലും കണ്ടുവരുന്ന പ്രത്യേകത. അതായത്, പേര് ബോധാനന്ദന്‍ എന്നാണ്. പക്ഷേ, വിവരക്കേടായിരിക്കും അടിസ്ഥാനം. സത്യവാന്‍ എന്ന പേരിലാവും അറിയപ്പെടുക, പക്ഷേ, നാട്ടിലെ കുപ്രസിദ്ധ കള്ളനായിരിക്കും. രാമന്റെ പേരും രാവണത്വവും. അതവരുടെ വിധി, അവരെ അനുഭവിക്കേണ്ടിവരുന്നത് ജനങ്ങളുടെ വിധി. ഹിന്ദുവായിരിക്കുക, ഹിന്ദുവാണെന്നഭിമാനിക്കുക, അഭിമാനത്തോടെ ഹിന്ദുവെന്ന് പറയുക- ഇങ്ങനെ നിര്‍ദ്ദേശിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ജനതയുണ്ട്. അവര്‍ ഹിന്ദുവെന്നാല്‍ ചിലര്‍ പ്രചരിപ്പിക്കും പോലെ അനുഷ്ഠിക്കുന്ന ആചാര പദ്ധതിതിയില്‍ മാത്രമൊതുങ്ങുന്ന മതമല്ല, അതിനപ്പുറം അതൊരു സംസ്‌കാരമാണ്, അതിനിടയാക്കുന്ന ജീവിതരീതിയാണെന്നു കരുതുന്നവരും അങ്ങനെ പ്രഖ്യാപിക്കുന്നവരും അതിന്‍പ്രകാരം ജീവിക്കുന്നവരുമാണ്. ലോകത്ത് നിര്‍വചനങ്ങളില്‍ കൃത്യമായൊതുങ്ങി ഒരു തത്വവും നൂറുശതമാനവും പ്രായോഗികമായിട്ടില്ലാത്തതിനാല്‍ ഹിന്ദുത്വം എന്നതിന്റെ നിര്‍വചനത്തില്‍ കിറുകൃത്യമായി ജീവിക്കുകയും മുന്നേറുകയും ചെയ്യുന്നവരുടെ എണ്ണം അത്ര കൂടുതലുണ്ടാവില്ല. പക്ഷേ, സത്യം പോലെ, ധര്‍മ്മം പോലെ, അഹിംസ പോലെ ഹിന്ദുത്വവും ഒരു അവസ്ഥയാണ്. നമ്മുടെ രാഷ്ട്രത്തിന്റെ ആത്മാവ് ഈ സാംസ്‌കാരികതയാണെന്നു പണ്ടേക്കുപണ്ടേ വിശ്വസിച്ചു പോരുന്നതും അതുപ്രകാരം ചിലരെങ്കിലും അനുശീലിച്ചു പോരുന്നതും അതുകൊണ്ടാണ്. പക്ഷേ, ഹിന്ദു എന്നത് ഒരു മത വിഭാഗമാണെന്നും അത് വൈദേശികമായ സെമിറ്റിക് മതങ്ങളെ പോലെ ഒരു ആചാര-ആരാധനാ സമ്പ്രദായമാണെന്നും ധരിച്ചിരിക്കുന്നവര്‍ക്ക് ഹിന്ദുവെന്നു കേട്ടാല്‍ കടുത്ത എതിര്‍പ്പാണ്, വിയോജിപ്പാണ്. അവര്‍ വിമര്‍ശിക്കപ്പെടേണ്ടവരോ, കല്ലെറിയപ്പെടേണ്ടവരോ, ഉന്മൂലനം ചെയ്യപ്പെടേണ്ടവരോ ആണെന്ന വികാരമാണ് അക്കൂട്ടര്‍ക്ക്. അതിനുകിട്ടുന്ന ഏത് അവസരവും സര്‍വമതവിശ്വാസങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കണമെന്നു വ്യവസ്ഥചെയ്യുന്ന മതേതരത്വം ഭരണഘടനയുടെ ആമുഖത്തിലെ ആപ്തവാക്യമാണെങ്കില്‍ക്കൂടിയും, അവര്‍ ദുര്‍വിനിയോഗിക്കും. ഏത് അധര്‍മ്മമാര്‍ഗ്ഗവും അതിനു സ്വീകരിക്കും. ആത്യന്തികമായി ആ ലക്ഷ്യത്തില്‍ പരാജയമാണുണ്ടാവുകയെന്നറിയാം. പക്ഷേ, അവസാനംവരെ പൊരുതിയെന്ന് ആരെയോ ബോധ്യപ്പെടുത്താനെന്ന വിധത്തില്‍ അവര്‍ പോരാടിക്കൊണ്ടേയിരിക്കും. ഹിന്ദുവെന്നത് മതപരമാണെങ്കില്‍ ഹിന്ദുസ്ഥാന്‍ എന്താകണമെന്ന ചോദ്യം നില്‍ക്കട്ടെ. പക്ഷേ, ഹിന്ദുവെന്ന് പൊതുവേ പരാമര്‍ശിക്കുന്ന ദ ഹിന്ദുവെന്ന പത്രത്തിന്റെ കാര്യമോ. ദ ഹിന്ദുവെന്ന ചെന്നൈ ആസ്ഥാനമായ ഇംഗ്ലീഷ് പത്രത്തിന്റെ പേര് അങ്ങനെയാണെങ്കിലും അതിന്റെ സ്വഭാവമായ കടുത്ത ഹിന്ദു വിരോധം കുപ്രസിദ്ധമാണ്. അവരുടെ, മാനേജ്‌മെന്റിന്റെ, യഥാര്‍ത്ഥ ദൗത്യം എന്താണെന്നകാര്യത്തില്‍ ഇനിയും വ്യക്തമാകാന്‍ ഏറെയുണ്ട്. അവസരം കിട്ടുമ്പോളെല്ലാം ഹിന്ദുത്വത്തെ-ദേശീയതയെ- ഭാരതീയതയെ- ഭാരത സംസ്‌കാരത്തെ എതിര്‍ക്കുകയോ അവഹേളിക്കുകയോ അവമതിക്കുകയോ ദുര്‍വ്യാഖ്യാനിക്കുകയോ ആ പത്രത്തിന്റെ പ്രത്യക്ഷ ദൗത്യമാണ്. അതിന്റെ ചരിത്രം പറയാനാണെങ്കില്‍ ഏറെ. പക്ഷേ, മാധ്യമ ധര്‍മ്മങ്ങളുടെ മാറ്റുരയ്ക്കുമ്പോള്‍ ഹിന്ദു പ്രകടിപ്പിക്കുന്ന ഹിന്ദുത്വ വിരോധം എങ്ങനെ മാധ്യമ ധര്‍മ്മം പോലും ഉല്ലംഘിക്കുന്നുവെന്നതിന് ഒരുദാഹരണം ഇതാ. കെ. എന്‍. ഗോവിന്ദാചാര്യ ആര്‍എസ്എസ് പ്രചാരകനായിരുന്നു. കേരളത്തിലുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു പരിചയമുണ്ട്- വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ വിദ്വദ്രാഷ്ട്രീയം വരെ. ബിജെപി രാഷ്ട്രീയത്തിന്റെ ഒരുകാലത്തെ ആശയ പ്രചാരണ പരിപാടികളില്‍ പുതിയ നയപരിപാടികളുടെ പ്രയോക്താവായിരുന്നു. പുതിയ സാമൂഹ്യ സംരചനയെന്ന നയപദ്ധതിയിലൂടെ ബിജെപിയെ ഉത്തരേന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടിയെന്നും, ബ്രാഹ്മണ മേധാവിത്തപ്പാര്‍ട്ടിയെന്നും മറ്റുമുള്ള എതിരാളികളുടെ അടിസ്ഥാന രഹിത ആരോപണങ്ങള്‍ക്കു മറുപടിയും മറുവിധിയും നല്‍കിയ ആള്‍. ഇടക്കാലത്ത് അദ്ദേഹം സജീവ-നിത്യജീവിത രാഷ്ട്രീയത്തില്‍നിന്നു മാറി, ആഗോളവല്‍കരണത്തിന്റെ ഭാരത സ്വാധീനത്തെക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. അടുത്തിടെ, ദ ഹിന്ദു പത്ര ലേഖകനോട് മോദി സര്‍ക്കാരിനെക്കുറിച്ച് ഗോവിന്ദാചാര്യ കാഴ്ചപ്പാടു പങ്കുവെച്ചു. സംശയമില്ല, വാര്‍ത്തതന്നെ. കാരണം ഗോവിന്ദാചാര്യ, പ്രമോദ് മഹാജന്‍, നരേന്ദ്ര മോദി, വെങ്കയ്യ നായിഡു തുടങ്ങിയവര്‍ ഒരേകാലത്ത് ബിജെപിയുടെ രണ്ടാംനിര നേതാക്കളായി പ്രവര്‍ത്തിച്ചവരാണ്. ഒരുകാലത്ത് ബിജെപിയുടെ വളര്‍ച്ചയെക്കുറിച്ചും ഭാരതത്തിന്റെ ഭാവിയെക്കുറിച്ചും സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമെല്ലാം പരസ്പരം ചര്‍ച്ചചെയ്ത്, ആശയം പങ്കുവെച്ച്, ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചവരാണ്. അതുകൊണ്ട് പല തലത്തില്‍ ഗോവിന്ദാചാര്യയുടെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. പക്ഷേ, ഗോവിന്ദാചാര്യയുടെ അഭിപ്രായം പറയുമ്പോള്‍ അത് ആര്‍എസ്എസ് താത്വികാചാര്യന്‍ ഗോവിന്ദാചാര്യയുടെ അഭിപ്രായം എന്ന് വാര്‍ത്തയിലും തലക്കെട്ടിലും ഹിന്ദു പത്രം ചേര്‍ക്കുമ്പോള്‍”അത് അടിസ്ഥാനപരമായി പിഴവാണ്. കാരണം, ഗോവിന്ദാചാര്യ ആര്‍എസ്എസ് താത്വികാചാര്യനല്ലാത്തതുകൊണ്ടുതന്നെ. അദ്ദേഹം ആര്‍എസ്എസിന്റെ ഏതെങ്കിലും ഭാരവാഹിയുമല്ല. ആര്‍എസ്എസ്സിന്റെ- മാധ്യമ ഭാഷയില്‍ പറഞ്ഞാല്‍ സംഘ പരിവാറിന്റെ, ഏതെങ്കിലും പോലും ഭാരവാഹിയല്ല. പിന്നെ എന്തുകൊണ്ട് ഈ വിശേഷണം. പത്രത്തിന് അറിയാതെ സംഭവിച്ച പിഴവല്ല. മണിക്കൂറുകള്‍ വിവിധ തരത്തില്‍, തലത്തില്‍ ചര്‍ച്ചചെയ്ത് തലപ്പത്തുള്ളവര്‍ കൊടുത്ത വിശേഷണമാണത്രെ, താത്വികാചാര്യന്‍ എന്നത്. ശരി, പത്രത്തിന്റെ കണ്ടെത്തല്‍ ആണെന്നു വ്യാഖ്യാനിക്കാമെന്നു വെക്കുക. എന്നാല്‍, ആര്‍എസ്എസ് ഔദ്യോഗികമായി അക്കാര്യത്തില്‍ നല്‍കിയ വിശദീകരണം ദ ഹിന്ദു കണ്ടില്ലെന്നു നടിച്ചു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ്, ജോയിന്റ് ജനറല്‍ സെക്രട്ടറി, ദത്താത്രേയ ഹൊസബൊളെ വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ നിലപാടു വിശദീകരിച്ചു, ആര്‍എസ്എസിന് താത്വികാചാര്യന്‍ എന്ന പദവിയില്ല, ആരെയും ആര്‍എസ്എസ് അഭിപ്രായം പറയാന്‍ ചുമതലപ്പെടുത്തിയിട്ടില്ല. പതിനായിരക്കണക്കിനു പ്രവര്‍ത്തകരുള്ളവര്‍ക്കാര്‍ക്കും സ്വന്തം അഭിപ്രായം പറയാന്‍ അവകാശമുണ്ട്, പക്ഷേ അതു സംഘടനയുടെ നിലപാടല്ല, ഗോവിന്ദാചാര്യ പറഞ്ഞത് വ്യക്തിപരമായ നിലപാടായിരിക്കും, സംഘടനയുടേതല്ല, സഹ സര്‍കാര്യവാഹ് പറഞ്ഞു. എന്നാല്‍, ദ ഹിന്ദു ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. ആര്‍എസ്എസ് സ്വന്തം താത്വികാചാര്യനെ തള്ളിപ്പറഞ്ഞുവെന്ന് മറ്റൊരു നുണവാര്‍ത്തകൂടി എഴുതാനുള്ള സാധ്യത ഉണ്ടായിരിക്കെയും അതുചെയ്തില്ല. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇഷ്ടാനുസരണം അഭിപ്രായം പറയാമെന്ന മറ്റൊരു കുവാര്‍ത്തയ്ക്ക് സാധ്യത ഉണ്ടായിട്ട് അതും ചെയ്തില്ല. അവിടെയാണ് ഹിന്ദുവിന്റെ ഹിന്ദുത്വ വിരുദ്ധതയുടെ പരിസീമ തിരച്ചറിയേണ്ടത്. ഇനി, ഗോവിന്ദാചാര്യയെ താത്വികാചാര്യനെന്നു വിശേഷിപ്പിച്ചതു തെറ്റായെന്നു തോന്നിയെങ്കില്‍ അതു തിരുത്താനും തയ്യാറായിട്ടില്ല. ദ ഹിന്ദുവിനെ ഹിന്ദു തിരിച്ചറിയേണ്ടതിന്റെ ഒരുപാഠം മാത്രം. ഇങ്ങനെ എത്രയെത്ര. ഹിന്ദുവിനെ ഇംഗ്ലീഷ് ദേശാഭിമാനിയെന്നു വിശേഷിപ്പിക്കുന്ന ഒരു മാധ്യമ വിശകലനക്കാരനുണ്ട്, അഡ്വ. ജയശങ്കര്‍. ഹിന്ദുവിന്റെ വിഫലമാകുന്ന ഇടതുപക്ഷ പ്രചാരണ പരിപാടികളുടെ അടിസ്ഥാനത്തിലാണ് ഈ കൃത്യമായ വിമര്‍ശനം. ദേശാഭിമാനിയെന്ന സിപിഎം മുഖപത്രത്തെക്കുറിച്ച് അറിയാവുന്നവര്‍ക്ക് ഹിന്ദുവിന്റെ തലം തിരിച്ചറിയാന്‍ ഏറെ സഹായകമാണ് ഈ വിശേഷണം. ദേശാഭിമാനി പാര്‍ട്ടിപ്പത്രമാണെന്നത് പരസ്യമാണ്. അതുകൊണ്ടുതന്നെ അതുവായിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ആ മുന്‍വിധിയുണ്ടാകും. വാര്‍ത്തയ്ക്ക് അതനുസരിച്ചുള്ള വിശ്വാസ്യതയുടെ മാര്‍ജ്ജിനും നല്‍കും. അവര്‍ക്കുള്ള ഹിന്ദുത്വവിരോധവും ഹിന്ദുത്വ പ്രസ്ഥാനങ്ങളോടുള്ള വിരോധവും ദേശാഭിമാനി തെല്ലും മറച്ചുവെക്കാറില്ല. എന്നല്ല, ആ വിരോധം ആളിക്കത്തിക്കാന്‍ അവര്‍ വാര്‍ത്ത വളച്ചൊടിക്കും, മാധ്യമധര്‍മ്മത്തെ കശക്കി കശാപ്പുചെയ്യും. ഏറ്റവും പുതിയ ഉദാഹരണമാണ്, കണ്ണൂരില്‍ മനോരോഗി ഒരു കുട്ടിയെ തെരുവില്‍ കൊലപ്പെടുത്തിയ വാര്‍ത്ത മറ്റെല്ലാ പത്രങ്ങളില്‍നിന്നും വ്യത്യസ്തമായി ദേശാഭിമാനിയില്‍വന്നത്. ആര്‍എസ്എസ്‌കാരന്‍ സിപിഎംകാരന്റെ മകനായ മുസ്ലിം വിദ്യാര്‍ത്ഥിയെ വാള്‍ കൊണ്ടുവെട്ടിക്കൊന്നുവെന്നാണ് അവര്‍  വാര്‍ത്തയെഴുതിയത്. ഒന്നുകില്‍ ബോധപൂര്‍വം മറ്റൊരു കലാപത്തിനുവേണ്ടി എഴുതിയത്. അല്ലെങ്കില്‍, കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ കലാപ കാപാലികതകളുടെ തലതൊട്ടപ്പന്റെ കൈയില്‍ സിബിഐയുടെ വിലങ്ങുവീഴുമെന്നായപ്പോഴുണ്ടായ മനോവിഭ്രാന്തിയിലാവാം ഈ കാഴ്ചപ്പിശകെന്നു സമാധനിക്കാം. അല്ലെങ്കിലും ഇന്നത്തെ ദേശാഭിമാനിയാണല്ലോ എന്നു സമാധാനിക്കാം; പണ്ടെത്തെ, ധീര ദേശാഭിമാനിയും ആദര്‍ശനിഷ്ഠാവാനും ഹിന്ദുത്വാഭിമാനിയുമായിരുന്ന ടി. കെ. മാധവന്റെ ദേശാഭിമാനി പത്രമല്ലല്ലോഎന്ന്. നമ്മുടെ മാതൃഭൂമി, ഭാരതം, കുടുതല്‍ മാനിതയായിക്കൊണ്ടിരിക്കുകയാണ് ആഗോള തലത്തില്‍. എന്നാല്‍, മാതൃഭൂമി പത്രത്തിനെന്തുപറ്റിയെന്നു മൂക്കില്‍ വിരല്‍ വെച്ചു പോകാതിരിക്കില്ല വായനക്കാര്‍ പലരും. സുരേഷ് ഗോപിയുടെ പെരുന്ന എന്‍എസ്എസ് ആസ്ഥാന സന്ദര്‍ശന വിഷയത്തില്‍ എന്‍എസ്എസ്സിനെ വിമര്‍ശിച്ചു പിണക്കേണ്ടെന്ന് ആര്‍എസ്എസ് നിര്‍ദ്ദേശിച്ചതായി പത്രത്തില്‍ ഒരു വാര്‍ത്ത. അങ്ങനെയൊരു വാര്‍ത്ത ആ പ്രസ്ഥാനം നല്‍കിയ പരസ്യ പ്രസ്താവനയുടെ അടിസ്ഥാനത്തിലല്ല. പ്രസ്ഥാനത്തിന്റെ ഏതെങ്കിലും നേതാവോ, പ്രവര്‍ത്തകനോ പോലും പരസ്യമായി പറഞ്ഞിട്ടുള്ളതല്ല, അങ്ങനെ വരുന്ന അഭിപ്രായം സംഘടനയുടേതല്ലെങ്കില്‍കൂടിയും. ആര്‍എസ്എസ് പ്രസ്ഥാനത്തെയും ഹിന്ദുത്വ ആദര്‍ശത്തെയും സംസ്‌കാരത്തെയും ദേശീയതയേയും എതിര്‍ക്കുന്നതില്‍ ഇന്ന് മാതൃഭൂമി കാണിച്ചുവരുന്ന നിഷ്ഠയും വ്യഗ്രതയും വാശിയും വീറും ആരെയും അമ്പരപ്പിക്കുന്നതാണ്. കാരണം, സ്വാതന്ത്ര്യ സമര വഴികളില്‍ മാതൃഭൂമി നമ്മുടെ മാതൃഭൂമിക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം ചെറുതല്ല. പക്ഷേ, ഇന്ന് മാതൃഭൂമിയുടെ ദൗത്യം മറ്റു ചിലതാണെന്നു സംശയിക്കേണ്ടതുതന്നെയാണ്. അതെ, ‘മാതൃഭൂമി’യിലും ‘ദേശാഭിമാനി’യായ ‘ഹിന്ദു’ ഇന്ന് അപകടവഴിയിലാണ്. പക്ഷേ, സമാധാനം നല്‍കുന്നത് അവയെ ഉപജീവിക്കുന്നവര്‍ക്കെല്ലാം, ചെയ്യുന്ന ജോലിക്കു കൂലി വാങ്ങുന്നുവെങ്കിലും, ആ കാഴ്ചപ്പാടുകളില്ലെന്നതാണ്. അതൊരു നല്ലവെളിച്ചമാണലോ. പ്രതീക്ഷ നല്‍കുന്ന വെളിച്ചം…
 **        **        ** 
പിന്‍ കുറിപ്പ്: 
തൊഴിലാളി ക്ഷേമവും സംരക്ഷണവുമാണ് പത്രത്തിന്റെ മുഖപ്രസംഗം. സര്‍വ ജീവനക്കാര്‍ക്കും സ്വയം പിരിഞ്ഞു പോകലിനുള്ള അവസര നോട്ടീസായിരുന്നു അന്ന് മാനേജ്‌മെന്റിന്റെ വാഗ്ദാനം. നിത്യ തൊഴിലാളിയില്ല, ഒക്കെയും കരാര്‍ പണിക്കാരായി മാറി. ഏതു സമയത്തും പുറത്തേക്കുള്ള വഴി കാണിക്കപ്പെടാം. ‘എഴുത്തോ നിന്റെ കഴുത്തോ’ എന്ന എം. ഗോവിന്ദന്റെ ചോദ്യം എപ്പോഴും ചെവിയില്‍ മുഴങ്ങിക്കൊണ്ടിരിക്കും- ‘അടിയന്തരാവസ്ഥ’ക്കാലമാണ് ദി ഹിന്ദുവില്‍ കുറേ നാളായി. ഇന്ന രീതിയില്‍ എഴുതാന്‍ പറയുമ്പോള്‍ ജീവനക്കാര്‍ ചിലരെങ്കിലും കഴുതകളായി നാലുകാലില്‍നിന്ന് അമറാന്‍ വിധിക്കപ്പെട്ടവരാണ്. മറ്റു രണ്ടിടത്തും സ്ഥിതി വ്യത്യസ്തമല്ല, സാഹചര്യം മാത്രമാണ് ഭിന്നം.
ജന്മഭൂമി: http://www.janmabhumidaily.com/news302775