Tuesday, June 16, 2015

ഉമ്മന്‍ചാണ്ടിയുടെ കരുണാകര ജീവിതം

ഉമ്മന്‍ചാണ്ടിയുടെ കരുണാകര ജീവിതം
 കാവാലം ശശികുമാര്‍
 May 19, 2015, Janmabhumi .
ഐഎസ്ആര്‍ഒ ചാരക്കേസ് ഇപ്പോഴും ചാരംമൂടിക്കിടക്കുന്ന ഒരു കനലാണെന്നെ സംബന്ധിച്ചിടത്തോളം, അക്കാലത്ത്, 1994-’95-ല്‍, ആ വാര്‍ത്തകള്‍റിപ്പോര്‍ട്ട് ചെയ്ത പലരില്‍ ഒരാളെന്നനിലയില്‍. ഒരു കേസില്‍ പ്രതികളെ കോടതി ശിക്ഷിച്ചില്ല എന്നതിനര്‍ത്ഥം കുറ്റകൃത്യം നടന്നില്ല എന്നല്ലല്ലൊ. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷപദവിയില്‍ നിന്നിറങ്ങുമ്പോള്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങളാണ് ‘ഇസ്രോ’ ചാരക്കേസ് സംബന്ധിച്ച് ഏറ്റവും പുതുതായി വന്ന വാര്‍ത്ത. കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന, കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും കോടതി, തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കാരണത്താല്‍ വിമുക്തനാക്കുകയും ചെയ്ത നമ്പി നാരായണനെന്ന മുന്‍ ശാസ്ത്രജ്ഞന്റെ പരാതിയെക്കുറിച്ചാണ് പരാമര്‍ശം വന്നത്. വരുംനാളുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ഒരുപക്ഷേ പുനരന്വേഷണം പോലും നടന്നേക്കാന്‍ സാധ്യതയുള്ളതുമായ കേസാണ് ഇസ്രോ ചാരക്കേസെന്ന് മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ എനിക്കു തോന്നുന്നു. ചാരക്കേസിനെ കുറിച്ച് പറഞ്ഞത് ആമുഖം മാത്രം. സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കരുണാകരജീവിതത്തെക്കുറിച്ചാണ് പറയാന്‍ തുനിഞ്ഞത്. കെ. കരുണാകരന്‍ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു, കേരളം ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ വ്യക്തി. ഉമ്മന്‍ചാണ്ടി കെ. കരുണാകരന്റെ ശിഷ്യത്വത്തില്‍ വളര്‍ന്ന നേതാവ്. കരുണാകരന്റെയൊപ്പം നിന്ന് രാഷ്ട്രീയം പഠിച്ചു പരിചയിച്ച ഉമ്മന്‍ചാണ്ടി പക്ഷേ കെ. കരുണാകരന്റെ ഭരണപാടവം പഠിച്ചില്ല, അതുകൊണ്ടാണല്ലോ ഏറ്റവും കുറഞ്ഞകാലം കൊണ്ട് ഏറ്റവും വിമര്‍ശനവിധേയനായ, ആരോപിതനായ, തുറന്നുകാട്ടപ്പെട്ടുപോയ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയെന്ന നിലയില്‍ കിട്ടിയ ആദ്യത്തെ അവസരത്തില്‍-2004 ആഗസ്റ്റ് 31 മുതല്‍ 2006 മെയ് 18 വരെ-ത്തന്നെ, കുറഞ്ഞകാലം കൊണ്ട് ഉമ്മന്‍ചാണ്ടി കേരളജനതയെ, പാര്‍ട്ടിയെ, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിക്കാണണമെന്നാഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന ഒരു സമുദായത്തെ, സ്ഥാപനങ്ങളെ എല്ലാം നിരാശപ്പെടുത്തിക്കളഞ്ഞു. പക്ഷേ, അതൊരു സിനിമയുടെ ട്രെയിലര്‍ മാത്രമായിരുന്നു, മുഴുനീള കഥയങ്ങനെയാകില്ലെന്നു സമാധാനിച്ചിരുന്നവരെ പോയ നാലുവര്‍ഷം കൊണ്ട് ഉമ്മന്‍ചാണ്ടി മടുപ്പിച്ചു കളഞ്ഞുവെന്നതാണ് വാസ്തവം. ഒട്ടേറെപ്പേരെ വെറുപ്പിക്കുകയും ചെയ്തു. അങ്ങനെ അഞ്ചാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ആത്മവിശ്വാസം തീരെ കെട്ടുപോയതിനാലാവണമല്ലോ, കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയും എന്നുറപ്പിച്ചു പറയാനാവാത്തത്. പക്ഷേ, കോണ്‍ഗ്രസുകാരില്‍ ഭരണത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ഏക മുഖ്യമന്ത്രി, കരുണാകരന്റെ ശിഷ്യനല്ലേ ഉമ്മന്‍ ചാണ്ടി. വാസ്തവത്തില്‍ അന്ന് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയിലായിരുന്നു കരുണാകരന്‍. അഴിമതി ഒട്ടും കുറവില്ലായിരുന്നു. സെക്രട്ടറിമാരും മന്ത്രിമാരും മന്ത്രിസഭയും അഴിമതിയില്‍ മുങ്ങിയിരുന്നു. ഒടുവില്‍ ഇസ്രോ ചാരക്കേസ് കരുണാകരന് കണ്ഠകോടാലിയായി. അഴിമതിക്കു മേലേ ചാരക്കേസ് പൊന്തിനിന്നു. ഇഷ്ടക്കാരനെ, വിശ്വസ്തനെ എന്തു വിലകൊടുത്തും സംരക്ഷിക്കുകയെന്ന കരുണാകര നയമായിരുന്നു ശ്രീവാസ്തവയെന്ന അന്നത്തെ പോലീസ് ഐജിയെ കൈവിടില്ലെന്ന നിലപാടിലെത്തിച്ചത്. പക്ഷേ, അതിനപ്പുറം അന്നത്തെ കേന്ദ്രസര്‍ക്കാരിനെ, പ്രധാനമന്ത്രിയെ, കോണ്‍്രഗസ് അധ്യക്ഷനെ, അങ്ങനെ പാര്‍ട്ടിയെ, സംരക്ഷിക്കുകയെന്ന ദൗത്യവും കരുണാകരനുണ്ടായിരുന്നുവെന്നത് ഇനിയും തെളിയിക്കപ്പെടേണ്ട കാര്യങ്ങള്‍. ഒടുവില്‍ കരുണാകരന്റെ നേതൃത്വം മാറണമെന്ന ആവശ്യം ഉയര്‍ന്നതും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അതിന് തയ്യാറായതും ചരിത്രം. ഉമ്മന്‍ചാണ്ടിയെന്ന, അന്നത്തെ സംസ്ഥാന ധനമന്ത്രിയായിരുന്നു അതിനെല്ലാം കാരണക്കാരനായത്. രാഷ്ട്രീയത്തില്‍ ചരിത്രത്തിന്റെ ആവര്‍ത്തനം നടക്കുന്നത് 12 വര്‍ഷമെന്ന വ്യാഴവട്ടക്കാലത്തിനു ശേഷമോ 20 വര്‍ഷം കഴിഞ്ഞോ ഒരു പഠനവിഷയമാണത്. 1995 മാര്‍ച്ച് 22-നാണ് കെ. കരുണാകരനെ താഴെ ഇറക്കി എ. കെ. ആന്റണി മുഖ്യമന്ത്രിയായത്- 20 വര്‍ഷം മുമ്പ്. കരുണാകരന് മുസ്ലിംലീഗിന്റെ സമ്മര്‍ദ്ദമായിരുന്നു. ഉമ്മന്‍ചാണ്ടിക്ക് എല്ലാത്തരം രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്കും പുറമെ കേരള കോണ്‍ഗ്രസ് എന്ന, ന്യൂനപക്ഷമതവിഭാഗങ്ങളിലെ ക്രിസ്തീയവിഭാഗം പിന്താങ്ങുന്ന പാര്‍ട്ടിയുടെ, സമ്മര്‍ദ്ദം ഏറെയാണ്. ചാരക്കേസായിരുന്നു കരുണാകരനെ വീഴ്ത്താന്‍ കുരുക്കായത്, ഉമ്മന്‍ചാണ്ടിക്ക് അത് കോഴക്കേസായി. ശ്രീവാസ്തവക്കുവേണ്ടി മരണപ്പിടി മുറുക്കിനിന്ന കരുണാകരനെപ്പോലെ ഉമ്മന്‍ചാണ്ടി, മാണിക്കുവേണ്ടി മുറുക്കിപ്പിടിക്കുന്നു, മാണിക്കുവേണ്ടി മാത്രമല്ല, എല്ലാവിഭാഗം കോഴക്കാര്‍ക്കുംവേണ്ടിയെന്നു പറയണം. കരുണാകരനു മകന്‍ മുരളീധരന്‍ ഒരു രാഷ്ട്രീയബാധ്യതയായിരുന്നു, ഉമ്മന്‍ചാണ്ടിക്ക് ഭരണത്തുടക്കത്തില്‍ നിഴല്‍പോലെ ഒപ്പമുണ്ടായിരുന്ന മകന്‍ ചാണ്ടി ഉമ്മനെ തീണ്ടല്‍പ്പാടകലെ നിര്‍ത്തേണ്ടിവന്നതിന്റെ പൊരുള്‍ പുറത്തുവന്നു, പക്ഷേ ഒതുങ്ങി (ക്കി). കരുണാകരന് മകള്‍ പത്മജ ഒരു ദൗര്‍ബല്യമായിരുന്നു അക്കാലത്ത്, അത് രാഷ്ട്രീയ വിവാദ കോളിളക്കങ്ങളും ഉണ്ടാക്കി. നിമിഷനേരമേ നിലനിന്നുള്ളുവെങ്കിലും ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയിലൂടെയാണെങ്കിലും മക്കളെക്കൊണ്ടു വ്യസനിക്കേണ്ടിവന്നു. അന്ന് കരുണാകരന് ധനമന്ത്രി (ഉമ്മന്‍ചാണ്ടി) തലവേദനയായി, ഇന്ന് ഉമ്മന്‍ചാണ്ടിക്കും ധനമന്ത്രി വഴിയാണ് ദോഷം. അന്നും എന്താണ് ‘പ്രശ്‌നം’ എന്ന് ആരും പറഞ്ഞില്ല, കരുണാകരന്റെ ശൈലിയാണ് പ്രശ്‌നമെന്ന് ഒടുവില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് പറയേണ്ടിവന്നു, പറയാതെ പറഞ്ഞതും ആവശ്യപ്പെട്ടതും നേതൃമാറ്റമായിരുന്നു. ഇന്നും കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത് അവിടെയാണ്. അന്ന് കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും മറ്റും മുന്നില്‍നിന്നു. ഇന്ന് വി.ഡി. സതീശനെപ്പോലെ ചിലര്‍. അന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് ധര്‍മ്മമൂര്‍ത്തിയായി അവതരിച്ചിരുന്നത് തെന്നല ബാലകൃഷ്ണപിള്ള, ഇന്ന് വി.എം. സുധീരന്‍. മറ്റെല്ലാ ഘടകകക്ഷികളും നേതാക്കളും എതിരായപ്പോള്‍ കോണ്‍ഗ്രസ് നേതാവ് കരുണാകരപക്ഷത്ത് ആകെയുണ്ടായിരുന്നത് സിഎംപിയെന്ന ഇടതുപക്ഷ രാഷ്ട്രീയമുള്ള പാര്‍ട്ടിയും നേതാവ് എം.വി. രാഘവനും മാത്രം. ഇന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കൊപ്പം ആര്‍എസ്പിയും ഷിബു ബേബിജോണും മാത്രം ഉറച്ചുനില്‍ക്കുന്നു, ഇടതുപക്ഷത്തിന്റെ ചുവന്ന രാഷ്ട്രീയമനസ്സോടെ. ബാലകൃഷ്ണപിള്ളയാണ് ഘടകകക്ഷികളില്‍ അന്ന് കരുണാകരനെതിരെ ആദ്യമായി പരസ്യമായി ശബ്ദിച്ച നേതാവ്. ഇന്ന് ഉമ്മന്‍ചാണ്ടിയെ പഴിക്കാന്‍ ഇറങ്ങിയതും അതേ പിള്ള. കെ. കരുണാകരന്റെ വേഗതപോലും ഉമ്മന്‍ചാണ്ടിയിലൂടെ പുനരവതരിക്കുന്നു, കരുണാകരന്‍ റോഡ്‌യാത്രയിലെ വേഗതയില്‍ അഭിമാനിച്ചു, അത് ആനന്ദിച്ചു. ഉമ്മന്‍ചാണ്ടി ഭരണത്തിന് അതിവേഗം എന്ന് ആഗ്രഹിച്ചു, അനുവര്‍ത്തിക്കാനായില്ലെങ്കില്‍പോലും. അന്നും അവസാനം മനസുതുറന്നത് എ.കെ. ആന്റണിയായിരുന്നു. എല്ലാ അവസരവും ഒത്തുവന്നപ്പോള്‍ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം മാറുമെന്നായപ്പോള്‍ സത്യവാദിയും സമാധാനപ്രേമിയും സമ്മാന്യനുമായി സ്വയം അവതരിച്ചു ആന്റണി. മുഖ്യമന്ത്രിക്കസേരയ്ക്കരികില്‍ തൊട്ടു-തൊട്ടില്ല എന്നുനിന്ന ഉമ്മന്‍ചാണ്ടിയെ അകലത്തേക്ക് മാറ്റിനിര്‍ത്തി സ്വയം അവരോധിക്കാന്‍ വന്ന ആന്റണി അന്ന് ഉമ്മനെ കുരിശില്‍ തറച്ചു, വിശുദ്ധനാക്കി. ഇന്നിപ്പോള്‍ സര്‍വത്ര അഴിമതിയെന്ന പ്രസ്താവന നടത്തി അന്ത്യകൂദാശയും ഒരു മുള്‍ക്കിരീടവും കൂടി ചാര്‍ത്തിയിരിക്കുന്നു. കെ. കരുണാകരനെ നല്ലനടപ്പ് പഠിപ്പിക്കാന്‍ അന്ന് തെന്നല ബാലകൃഷ്ണപിള്ളയെന്ന കെപിസിസി പ്രസിഡന്റ് ചില ഉപദേശങ്ങള്‍ പാര്‍ട്ടിയുടേതായി നല്‍കിയിരുന്നു. ഇന്ന് സുധീരന്‍ ഉമ്മന്‍ചാണ്ടിയ്ക്കും സര്‍ക്കാരിനും കൊടുത്ത കഷായക്കൂട്ടിന്റെ കുറിപ്പടിക്കും അതേ സ്വഭാവംതന്നെ. ഇന്നിപ്പോള്‍ ഉമ്മന്‍ചാണ്ടി ഒരു കരുണാകരജീവിതം അനുഭവിക്കുമ്പോള്‍ ആ കട്ടില്‍ കണ്ടു പനിക്കുന്നവര്‍ എത്രയെത്രയെന്നേ വ്യത്യാസമുള്ളൂ. എങ്കിലും രാഷ്ട്രീയത്തിലെ ചരിത്രഗതി, വിചിത്രമായ കാഴ്ചതന്നെയാണ് എന്നു പറയാതെവയ്യ. തുടക്കത്തില്‍ പറഞ്ഞ ചാരക്കേസിന്റെ ഗതി കോഴക്കേസിനു വരികകൂടി ചെയ്താല്‍ത്തന്നെ എല്ലാം പൂര്‍ണമാകും, ഒരുപക്ഷേ നേതൃമാറ്റം നടന്നില്ലേല്‍പോലും. * * * സര്‍ക്കാര്‍ പരസ്യത്തിലെ ചിത്രങ്ങള്‍ക്ക് സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം പുതിയ വിവാദത്തിനു വഴിതുറക്കുന്നു. ജനാധിപത്യസംവിധാനത്തില്‍ അത്തരമൊരു വിലക്ക് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നറിയില്ല, അത് ശരിയുമല്ല. എന്തായാലും ഈ വിഷയത്തില്‍ മോദിയേയും മോദിസര്‍ക്കാരിനേയും പഴിക്കാന്‍ ഇടയുണ്ടായില്ല, കോടതി നടപടിയായതിനാല്‍. പക്ഷേ, പഴയ മൂന്ന് കാര്യങ്ങളിലേക്ക് വായനക്കാരുടെ ഓര്‍മ്മ പുതുക്കുന്നു. ഒന്ന്, 1998 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ചിത്രം പ്രചാരണത്തിന് വിനിയോഗിക്കാഞ്ഞത്. രണ്ട്, മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായപ്പോള്‍ നടത്തിയ പ്രഖ്യാപനം-തന്റെ ചിത്രം ഒരു സര്‍ക്കാര്‍ പരസ്യത്തില്‍പ്പോലും വിനിയോഗിക്കരുതെന്ന്. മൂന്ന്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ചിത്രം 2004 മുതല്‍ 14 വരെ പത്തുവര്‍ഷം നാട്ടുകാരുടെ ചെലവില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ അച്ചടിച്ചത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന് പൂര്‍വകാല പ്രാബല്യമില്ലാത്തതിനാല്‍ കുടുങ്ങില്ലെന്ന് ഉറപ്പ്. * * * പിന്‍കുറിപ്പ്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) -ന്റെ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി സ്ഥാനമേറ്റു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ സോവ്യറ്റ് പാര്‍ട്ടിയോ വിവരം അറിഞ്ഞ് അനുമോദനമറിയിച്ചതായി കേട്ടില്ല. പണ്ട് കമ്പ്യൂട്ടര്‍ തല്ലിപ്പൊളിക്കാനിറങ്ങിയവരെ സീതാറാം യെച്ചൂരിയുടെ ട്വിറ്ററിലോ പിണറായി വിജയന്റെ ഫേസ്ബുക്കിലോ, പാര്‍ട്ടിയുടെ വെബ്‌സൈറ്റിലോ കണ്ടില്ല. മറ്റൊരു ചിത്രം കാണുക-അറുപിന്തിരിപ്പന്‍ നരേന്ദ്ര മോദിയെ സ്വീകരിക്കാനും കാണാനും സെല്‍ഫിയെടുക്കാനും കമ്മ്യൂണിസ്റ്റ് (?!*) ചൈനയിലെ തെരുവില്‍ കൂടിയ ജനത മുഴുവന്‍ ബിജെപിയുടെ മൊബൈലില്‍ മിസ്‌കോളടിച്ചവരാണോ ആവോ. ആണെങ്കിലും അല്ലെങ്കിലും ചൈനയില്‍നിന്നു കണ്ടതും കേട്ടതുമെല്ലാം അനുശോചനസന്ദേശമായി എകെജി ഭവനിലും എകെജി സെന്ററിലും എന്നു വ്യക്തം.
ജന്മഭൂമി: http://www.janmabhumidaily.com/news288947

മോദി ഇഫക്ട് കേരളത്തിലും പ്രകടം

മോദി ഇഫക്ട് കേരളത്തിലും പ്രകടം 
കാവാലം ശശികുമാര്‍
June 9, 2015 

ഒരു സ്വിച്ചിട്ട് മുറിയിലാകെ പ്രകാശം പരത്തുന്ന ലൈറ്റ് തെളിയിക്കുന്നതുപോലെ, ഒന്നിലേറെപ്പേര്‍ ചെയ്യേണ്ട ഒരു കാര്യം നടപ്പാക്കാന്‍ എളുപ്പമല്ല. ഒരു വീട്ടിലെ അംഗങ്ങളെക്കൊണ്ടെല്ലാം പോലും നിര്‍ബന്ധിച്ചുള്ള ഉത്തരവിലൂടെയോ നിര്‍ബന്ധത്തിലൂടെയോ നിര്‍ദ്ദേശിച്ചാലും പൂര്‍ണ്ണ മനസ്സോടെ ഒരു കാര്യം ചെയ്യിക്കാന്‍ എത്ര സമര്‍ത്ഥനായ ഗൃഹനാഥനും സാധിക്കില്ല. അതാണു സാങ്കേതികതയും മാനസികാവസ്ഥയും തമ്മിലുള്ള പല വ്യത്യാസങ്ങളിലൊന്ന്. അതുകൊണ്ടാണ് ഒന്നും ഒന്നും കൂടി ചേര്‍ന്നാല്‍ കണക്കില്‍ രണ്ടാകുന്നതും വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രമായ മജീദിന് ‘ഇമ്മിണി ബല്യ ഒന്നാ’കുന്നതും. നിര്‍ബന്ധിച്ച്, ഉത്തരവുകൊണ്ട് സമ്പൂര്‍ണ്ണമനസ്സോടെ ഒരു കാര്യവും സാധിപ്പിക്കാന്‍ ഭരണാധികാരികള്‍ക്കും സാധ്യമല്ല. ഏകാധിപത്യ-സ്വേച്ഛാധിപത്യ ഭരണാധിപനു സാധിക്കില്ല, പിന്നെയല്ലേ ജനാധിപത്യ സംവിധാനത്തില്‍. അതിനുത്തമ ഉദാഹരണമാണ് ഈ ജൂണ്‍ മാസം 25-ന് അര്‍ദ്ധരാത്രിയില്‍ 40 വര്‍ഷം തികയുന്ന അടിയന്തരാവസ്ഥ പ്രഖ്യാപനം. സ്വേച്ഛാധിപത്യം തലയ്ക്കു പിടിച്ച, ഏകാധിപത്യം സമ്പ്രദായ ശീലമാക്കിയ, കോണ്‍ഗ്രസ് നേതാവ് ഇന്ദിരാഗാന്ധി തന്റെ പ്രധാനമന്ത്രിക്കസേര എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പ്രഖ്യാപിച്ച കിരാതമായ മാര്‍ഗ്ഗത്തിലൂടെ നടപ്പാക്കിയ ആ അടിയന്തരാവസ്ഥക്കാലത്തും ഒരു കാര്യവും സമ്പൂര്‍ണ്ണ ജനതയും പൂര്‍ണ്ണമനസ്സോടെ ചെയ്തില്ല; പേടിപ്പിച്ചിട്ടും പീഡിപ്പിച്ചിട്ടും പോലും. ഭാരതത്തില്‍ മാത്രമല്ല, ഏതുരാജ്യത്തും ഏകാധിപത്യ പ്രവണതകളോടും നടപടികളോടും ഇതുതന്നെയായിരുന്നു നിലപാടെന്ന് ചരിത്രം പറയുന്നു. പക്ഷേ, നിര്‍ബന്ധിക്കാതെ, നിയന്ത്രിക്കാതെ മുന്നോട്ടു വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കു സ്വീകാര്യത കിട്ടാറുണ്ട്. അതും നേരത്തേ പറഞ്ഞതുപോലെ സമ്പൂര്‍ണ്ണ ജനങ്ങളും ഒറ്റദിവസംകൊണ്ട് സ്വീകരിച്ചുവെന്നുവരില്ല. നിര്‍ദ്ദേശിക്കുന്നവര്‍ക്ക് അങ്ങനെയൊരു നിര്‍ബന്ധമുണ്ടാവാനിടയില്ലാതാനും. നിര്‍ബന്ധങ്ങളില്ലാത്ത ഈ സ്വീകാര്യതയ്ക്ക് അടിത്തറബലം കൂടും. ആഴമുള്ളതും ആരൂഢമുള്ളതുമാകുമ്പോള്‍ അതു ദീര്‍ഘകാലം നിലനില്‍ക്കുകയും കൂടുതല്‍കാലം കൂടുതല്‍ ഇടങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ പ്രവര്‍ത്തനങ്ങളും രീതികളും ജനതയെ സ്വാധീനിക്കുന്നതെങ്ങനെയെന്ന ചെറു ചിന്തകളാണ് ഇങ്ങനെ കുറിപ്പിച്ചത്. മോദിവന്നാല്‍ ഹിന്ദുരാഷ്ട്രമുണ്ടാക്കും, ന്യൂനപക്ഷങ്ങള്‍ക്ക് ഭാരതം വിടേണ്ടിവരും. രാജ്യം മുഴുവന്‍ വര്‍ഗ്ഗീയ കലാപങ്ങളുണ്ടാകും, ഗുജറാത്തു സംഭവങ്ങള്‍ രാജ്യവ്യാപകമായി ആവര്‍ത്തിക്കപ്പെടുമെന്നെല്ലാമായിരുന്നു തെരഞ്ഞെടുപ്പുകാലത്തെ എതിര്‍ കക്ഷികളുടെ പ്രചാരണം. പക്ഷേ, സര്‍ക്കാര്‍ ഒരു വര്‍ഷം തികച്ചപ്പോള്‍ ഇപ്പറഞ്ഞ ഒരു കാര്യങ്ങളിലും എന്താണു സ്ഥിതിവിശേഷം, മുമ്പത്തേതില്‍നിന്ന് എന്താണ് മാറ്റം വന്നിരിക്കുന്നതെന്ന് ഒരു റിപ്പോര്‍ട്ടു കാര്‍ഡ് തയ്യാറാക്കാന്‍ അന്നത്തെ ഒരു കുപ്രചാരകന്മാരാരും മുതിര്‍ന്നില്ല. എത്ര ന്യൂനപക്ഷങ്ങള്‍ ഭാരതം വിട്ടു? ഹിന്ദുരാഷ്ട്ര പ്രഖ്യാപനം ഉണ്ടായോ? എത്ര വര്‍ഗ്ഗീയ കലാപങ്ങള്‍ രാജ്യത്തുണ്ടായി? അങ്ങനെ വിലയിരുത്തുമ്പോഴല്ലെ പ്രവചനങ്ങള്‍ ശരിയായി എന്നു സ്ഥാപിക്കാനാവൂ. അതുണ്ടായില്ല, അതുചെയ്യാന്‍ വിമര്‍ശകര്‍ക്കു താല്‍പര്യവുമില്ല. അതേ സമയം നരേന്ദ്ര മോദിക്ക് പറയാനേറെയുണ്ട്, താന്‍ തെരഞ്ഞെടുപ്പിനു മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയൊക്കെ നടപ്പാക്കിയെന്ന് അക്കമിട്ടു നിരത്തുന്നുണ്ട്, ഓരോരോ വകുപ്പുതിരിച്ച്. ഒരു സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തിലെ നേട്ടവും പ്രവര്‍ത്തനവും നിഷ്പക്ഷരാഷ്ട്രീയത്തോടെ വിലയിരുത്തുന്നവര്‍ അവ വലിയ നേട്ടംതന്നെയെന്നു സമ്മതിക്കുന്നുമുണ്ട്. നിര്‍ബന്ധങ്ങളില്ലാതെ സ്വാധീനിക്കപ്പെടുന്നതിലെ പ്രാധാന്യം പറഞ്ഞുവല്ലോ. കേരളത്തില്‍ സംഭവിച്ച അത്തരം ചില സ്വാധീനങ്ങളെക്കുറിച്ചു പറയാം: കേരളത്തിലെ നരേന്ദ്ര മോദി ഇഫക്ടുകള്‍. ഒരു ഭരണാധികാരി എങ്ങനെയാണ് ജനങ്ങളെ, മറ്റു ജനനായകരെ സ്വാധീനിക്കുന്നത് എന്നത് പ്രവര്‍ത്തനങ്ങളിലൂടെ വേണം മനസിലാക്കാന്‍. കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ ഭാരതം പദ്ധതി കേരളത്തിലെ പ്രതിപക്ഷ കക്ഷിയെ സ്വാധീനിച്ചിട്ടില്ലെന്നു പറയാമോ. അവര്‍ കേരള ശുചിത്വ പരിപാടി തട്ടിക്കൂട്ടിയത് മഴ വരുന്നതിനും പഞ്ചായത്ത് തെരഞ്ഞെടുപ്പു വരുന്നതിനും മുന്നോടിയായി മാത്രമാണോ? എങ്കില്‍ എന്തുകൊണ്ട് ശുചീകരണ യജ്ഞം പദ്ധതിയായി തിരഞ്ഞെടുത്തു? പിണറായി വിജയനെ അടുത്ത സംസ്ഥാന മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് പ്രചാരണം നടത്താന്‍ സോഷ്യല്‍ മീഡിയകളെ വിനിയോഗിക്കാന്‍ തീരുമാനിച്ചത് മോദിയുടെ തെരഞ്ഞെടുപ്പു പരിപാടിയും സര്‍ക്കാരിന്റെ സമാന്തര മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണ പരിപാടികളും മാതൃകയാക്കിയല്ലെന്നു പറയാനാവുമോ? കമ്പ്യൂട്ടര്‍വല്‍കരണത്തെയും യന്ത്രവല്‍കരണത്തെയും എതിര്‍ത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും പ്രസ്ഥാനങ്ങളും ഫേസ്ബുക്കിലും ട്വിറ്ററിലും വഴി പ്രചാരണങ്ങള്‍ ദിനചര്യയാക്കുമ്പോള്‍ അതു സ്വാധീനം കൊണ്ടാണെന്നു സമ്മതിക്കാന്‍ അവര്‍ തയ്യാറായില്ലെങ്കിലും തിരിച്ചറിയാന്‍ നമ്മള്‍ തയ്യാറാകണം. മോദി ഇഫക്ട് എന്ന് ഇവയെ വിളിച്ചാല്‍ തെറ്റാകുമോ? സംസ്ഥാനത്തെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഏറെ നാള്‍ പാമൊലിന്‍ കേസില്‍ കുടുങ്ങിക്കിടന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ പ്രകാരം, കുറ്റക്കാരനേ അല്ലെന്ന് പ്രഖ്യാപിക്കപ്പെട്ട്, ചുമതലയേറ്റ സംസ്ഥാന ചീഫ് സെക്രട്ടറി, രാഷ്ട്രീയക്കാര്‍ ചെയ്യുന്ന ദുഷ്പ്രവൃത്തിക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയാതെ പറഞ്ഞത് അബദ്ധത്തില്‍ സംഭവിച്ചതൊന്നുമല്ല. ബോധത്തോടെ, ആലോചിച്ചുറച്ചു പറഞ്ഞതാണ്. അതിനു പിന്നില്‍ മോദി ഇഫക്ട് ഉണ്ട്. സുധീരനായ ഒരു പ്രധാനമന്ത്രി, രാജ്യ ചരിത്രത്തില്‍ ഇതാദ്യമായി, രാജ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥരോട് ഇങ്ങനെ പറഞ്ഞു: ‘നിങ്ങള്‍ക്കു ശരിയെന്നു തോന്നുന്നതു ചെയ്യുക. നിങ്ങള്‍ക്കു രേഖാമൂലം നല്‍കുന്ന ഉത്തരവുകള്‍ മാത്രം അനുസരിക്കുക, നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്.’ രാജ്യത്തെ മുഴുവന്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെയും അന്തസ്സുയര്‍ത്തുകയും ഉത്തരവാദിത്ത ബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്ത ആ പ്രഖ്യാപനം നിശ്ചയമായും ജിജി തോംസണ്‍ എന്ന ഐഎഎസു കാരനെ സ്വാധീനിച്ചിരിക്കുന്നു. അത് മോദി ഇഫക്ട് അല്ലെന്നു പറയാനാവുമോ? സംസ്ഥാനത്തെ കാലഹരണപ്പെട്ട പല ഭരണ ചട്ടങ്ങളും നിയമങ്ങളും ഉണ്ട്, അവ മാറ്റേണ്ടതുണ്ട്, അതിന് വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ടു സമര്‍പ്പിക്കാനാവശ്യപ്പെട്ടിരിക്കുകയാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി പ്രസ്താവിച്ചു. പാമോലിന്‍ കേസിലെ പ്രസ്താവനയുടെ പേരില്‍ ചീഫ് സെക്രട്ടറിക്കെതിരേ മന്ത്രിസഭാ യോഗത്തില്‍ ചീറ്റുകയും സെന്‍ഷര്‍ ചെയ്യുകയും ചെയ്തുവെന്ന് പറയപ്പെടുന്ന മന്ത്രിമാരാരും ഈ പ്രഖ്യാപനത്തെക്കുറിച്ച് പ്രതികരിച്ചില്ല. അതായത്, ഈ തീരുമാനം വിവിധ വകുപ്പുകളുടെ ഭരണ മേല്‍നോട്ടം വഹിക്കുന്ന മന്ത്രിമാര്‍ക്കറിയാമെന്നര്‍ത്ഥം. ഇങ്ങനെയൊരു തീരുമാനം ആദ്യമെടുത്തത്, ‘കാലഹരണപ്പെട്ട നൂറുകണക്കിന് ചട്ടങ്ങളും നിയമങ്ങളും റദ്ദാക്കാന്‍ പോകുന്നു’വെന്ന് ആദ്യം പ്രഖ്യാപിച്ചത് ആരാണ്? പ്രധാനമന്ത്രി നരേന്ദ്ര മോദി. അപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍’ ഇങ്ങനെയൊരു തീരുമാനം എടുത്തത് മോദി ഇഫക്ടുകൊണ്ടല്ലേ? നല്ല സ്വാധീനം നല്ലതിനാണ്, അതു മാറ്റം കൊണ്ടുവരും. പക്ഷേ, നല്ലതു പറഞ്ഞു തരുന്നവര്‍ക്കു നന്മ നേര്‍ന്നില്ലെങ്കിലും അവരെ തള്ളിപ്പറയരുത്, അതാണു മര്യാദ. ഇനി സംസ്ഥാന പോലീസ് തലപ്പത്തെ കാര്യം നോക്കാം. ‘ആനവാല്‍ മോതിരം’ സിനിമയിലെ സാദാ പോലീസിന്റെപോലുള്ള ധൈര്യമായി ഇതിനെ കാണുന്നവരുണ്ടാകാം. പക്ഷേ, അതല്ല. കാര്യമറിഞ്ഞും കാര്യങ്ങള്‍ മാറുന്നതറിഞ്ഞുമുള്ള കണിശക്കാരന്റെ കണക്കുകൂട്ടിയുള്ളതാണ് പുതിയ ക്രമസമാധാന ഡിജിപിയായ ടി. പി. സെന്‍ കുമാറിന്റെ നയ നിലപാടുകള്‍. പോലീസ് എങ്ങനെ കളിപ്പാട്ടം മാത്രമല്ലാതാകുമെന്നും കിളിക്കൂടുകള്‍ക്കുള്ളിലൊതുങ്ങില്ലെന്നും തെളിയിക്കുന്ന നിലപാടുകള്‍. അതിനു പിന്നിലുമുണ്ട് മോദി ഇഫക്ട്. സിബിഐ കൂട്ടില്‍ കിടക്കുന്ന തത്തയല്ലെന്ന് ആ സ്വതന്ത്ര ഏജന്‍സിക്കു തോന്നിത്തുടങ്ങിയതിന്റെ തെളിവുകളാണല്ലോ മനോജ് വധക്കേസില്‍ സിപിഎം നേതാവ് പി. ജയരാജനെ രാഷ്ട്രീയ ഗൂഢാലോചനക്കേസില്‍ ചോദ്യം ചെയ്തത്, കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് കേസന്വേഷണ ചരിത്രത്തിലെ വഴിത്തിരിവ്. സിബിഐ കളമശ്ശേരി-കടകംപള്ളി ഭൂമിയിടപാടു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനെയും കൂട്ടരേയും പിടികൂടിയതും ചില സദ്ഭരണത്തിന്റെ സൂചനകളാണല്ലോ. അതെങ്ങനെ കേരള പോലീസിലെ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഉശിരേകാതിരിക്കും. ഇത് മോദി ഇഫക്ട് പ്രത്യക്ഷമാക്കുകയല്ലേ? പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതി വന്നപ്പോള്‍ ബാങ്കുകളില്‍ അക്കൗണ്ട് എടുക്കാന്‍ ചെന്നവരെ ബാങ്കു ജീവനക്കാരുടെ യൂണിയന്‍ നേതാക്കള്‍ മടക്കി അയച്ചു. വെറും തട്ടിപ്പാണെന്നു വിശദീകരിച്ചു. ഇവരില്‍ യൂണിയനുകള്‍ ഇടതുചായ്‌വുള്ളവരുടേതും ജീവനക്കാര്‍ കാവിവിരുദ്ധ രാഷ്ട്രീയ മനസുള്ളവരുമായിരുന്നു. അതിന്റെ രാഷ്ട്രീയ നേട്ടം മോദി സര്‍ക്കാരിനും ബിജെപിക്കും കിട്ടുമെന്ന കാരണത്താല്‍. ഇപ്പോള്‍, തുടര്‍ പദ്ധതിയായി പെന്‍ഷന്‍-ഇന്‍ഷുറന്‍സ് പദ്ധതികള്‍ വന്നപ്പോള്‍ ബാങ്കുകള്‍ മത്സരിക്കുകയാണ്, അവരുടെ ബാങ്കിലൂടെ പദ്ധതിയിലംഗമാകാന്‍. ഇടതുപക്ഷം ഭരിക്കുന്ന സഹകരണ ബാങ്കുകളാണ് ഈ രംഗത്ത് വമ്പിച്ച പ്രചാരണക്കാര്‍. പള്ളികളില്‍ സുകന്യ സമ്പാദ്യ- അടല്‍ പെന്‍ഷന്‍- ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരണമെന്നു നിര്‍ബന്ധിച്ച് അനുയായികള്‍ക്കിടയില്‍ വിശദീകരണ ക്ലാസുകള്‍ നടത്തുകയാണ്. മോദി ഇഫ്ക്ട് എവിടെയെല്ലാം ഇല്ല എന്നാണു പറയാന്‍ എളുപ്പമെന്നു തോന്നുന്നില്ലേ? ജൂണ്‍ 21-ന് അന്താരാഷ്ട്ര യോഗാ ദിനം വരുന്നു. ലോകരാജ്യങ്ങള്‍ ഭാരതത്തിന്റെ യോഗവിദ്യക്കു ശിഷ്യപ്പെടുമ്പോള്‍ മാറിനില്‍ക്കാന്‍ ആര്‍ക്കൊക്കെയാകുമെന്നു കണ്ടറിയണം. രഹസ്യമായാണെങ്കിലും യോഗവഴിയിലേക്കു വരാതിരിക്കാന്‍ പലര്‍ക്കുമാവില്ല. യോഗ ശീലമാക്കിയ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവും എകെജി സെന്ററില്‍ ആര്‍ട്ട്ഓഫ് ലിവിങ് പരിശീലന ക്ലാസ് നടത്തിയ എം.എ. ബേബിയും കൂട്ടുനിന്ന പിണറായി വിജയനും ശീര്‍ഷാസനംകൊണ്ട് പിടലിയുടെ ഉളുക്കുമാറിയ എ.കെ.ആന്റണിയുമെല്ലാം പരസ്യമായി മോദിയുടെ യോഗക്കു വേണ്ടി ഇറങ്ങിയില്ലെങ്കിലും രഹസ്യമായി പോലും എതിര്‍ക്കില്ലെന്നുവേണം കരുതാന്‍. ഇതല്ലേ മോദി ഇഫക്ട്? വ്യക്തികള്‍ മറ്റു വ്യക്തികളെ സ്വാധീനിക്കാന്‍ കഴിയുന്നിടത്താണ് വിപ്ലവത്തിന്റെ തുടക്കം. അതു വളര്‍ന്ന് സമൂഹത്തിലേക്കു വ്യാപിക്കുമ്പോള്‍ സാമൂഹ്യ വിപ്ലവമായി.മോദി ഇഫക്ട് അങ്ങനെ ഒരു സാമൂഹ്യ വിപ്ലവമാകുകയല്ലേ? കാട്ടുതീ പോലെ അല്ലായിരിക്കാം.പക്ഷേ, കാലക്രമത്തില്‍ ദീപാവലിയാകുമെന്നുറപ്പു നല്‍കുന്നവയാണ് ഈ ലക്ഷണങ്ങള്‍.
പിന്‍കുറിപ്പ്: മാറ്റങ്ങള്‍ പ്രത്യക്ഷമായിത്തുടങ്ങി. പക്ഷേ, ജനങ്ങള്‍ക്കു മനം മാറ്റമുണ്ടാകില്ലെന്നാണ് പലരുടെയും വിശ്വാസം, അല്ലെങ്കില്‍ അബദ്ധ ധാരണ. അരുവിക്കരയിലെ വോട്ടെടുപ്പിന് ആദ്യം പറഞ്ഞ അടിയന്തരാവസ്ഥയുടെ പശ്ചാത്തലമുണ്ട്. പൗരസ്വാതന്ത്ര്യവും അവകാശങ്ങളും മുഴുവന്‍ കൂച്ചുവിലങ്ങിട്ടുപൂട്ടി തുറുങ്കിലടച്ച ഭരണകാലത്തിന്റെ തുടക്ക ദിവസത്തിന്റെ വാര്‍ഷികത്തിലാണ് വോട്ടെടുപ്പ്. പൗര സ്വാതന്ത്ര്യവും മനസും പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരം. മാറ്റങ്ങള്‍ എല്ലായിടത്തും കണ്ടുതുടങ്ങിയ ജനങ്ങള്‍ മാറ്റത്തിനു വേണ്ടി വോട്ടുകുത്തില്ലെന്നാര്‍ക്കു പറയാനാവും?
ജന്മഭൂമി: http://www.janmabhumidaily.com/news293591

മനസിന്റെ മണിച്ചിത്രത്താഴുകള്‍ തുറന്ന് …….

മനസിന്റെ മണിച്ചിത്രത്താഴുകള്‍ തുറന്ന് ……. 
കാവാലം ശശികുമാര്‍ June 14, 2015, Janmabhum, SUNDAY _varadyami 

 താളവും ശ്രുതിയും തെറ്റാത്ത സംഗീതംപോലെയാകണം ജീവിതമെന്നൊക്കെ പറയുമ്പോള്‍ അതു സാഹിത്യം പറച്ചിലാണെന്ന്, അല്ല, പൈങ്കിളി വര്‍ത്തമാനമോ സ്വപ്‌ന സങ്കല്‍പ്പ വിവരണമോ ഒക്കെയാണെന്നു പറഞ്ഞു തള്ളുന്നവരുണ്ടാകാം. പക്ഷേ, തോന്നലുകളാണ് പെരുമാറ്റങ്ങള്‍ക്കടിസ്ഥാനമെങ്കില്‍ ശരീരാവയവങ്ങള്‍ക്കുപരി, കണ്ടറിയാന്‍ കഴിയാത്ത മനസ്സെന്ന സംവിധാനത്തിന്റെ പ്രവര്‍ത്തനമാണ് അതിന് ആധാരം. ഒരുപക്ഷേ ജീവിതത്തെ ശുദ്ധസംഗീതം പോലെ ആര്‍ക്കും സ്വീകാര്യമാക്കുന്നത് അത്തരം നിര്‍മ്മലവും സന്തുലിതവുമായ മനസ്സായിരിക്കണം. ആയിരിക്കണമെന്നല്ല, അതെ, അങ്ങനെതന്നെയാണെന്നു പറയുകയാണ് ഡോ. ജഗദംബിക, മനസ്സുകളുടെ മണിച്ചിത്രത്താഴുകള്‍ തുറന്ന്… എത്തിക്‌സ്, അതിപ്പോഴുമുണ്ട്! പ്രായം എഴുപത്തിയഞ്ചായി. വായിക്കാന്‍ കണ്ണട നിര്‍ബന്ധമില്ല, മറ്റുള്ളവരുടെ മനസ്സു വായിക്കാന്‍ അത്രപോലും അദ്ധ്വാനമില്ല. കാരണം നിത്യ അഭ്യാസി ആനയെ എടുക്കുമെന്നാണല്ലോ ചൊല്ല്, 1969-ല്‍ തുടങ്ങിയതാണ് മനസ്സുകളുമായുള്ള ഇടപഴകലുകള്‍, അത് 45 വര്‍ഷമായി തുടരുന്നു. ഡോ. ജഗദംബിക ഓര്‍മ്മിക്കുന്നു, എത്രയെത്ര താളംതെറ്റിയ മനസ്സുകളെ സന്തുലനത്തിന്റെ നേര്‍രേഖയിലാക്കി! പൊട്ടിപ്പോകാറായ ബന്ധങ്ങള്‍ കൂട്ടിയിണക്കി എത്രയെത്ര കുടുംബങ്ങളെ വഴിപിരിയാതെ ഒന്നിച്ചു നിര്‍ത്തി! എത്ര കുഞ്ഞുങ്ങളെ പഠന വൈകല്യത്തിന്റെ ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കു നയിച്ചു! കഥകള്‍, അല്ല, അനുഭവങ്ങള്‍ പറഞ്ഞാല്‍ തീരില്ല…. പക്ഷേ ഡോക്ടര്‍ പറയുന്നു, ”അതെന്റെ ഒരു തീരുമാനമാണ്, എന്റെ മുന്നില്‍വന്ന ഒരു മനസ്സിനെയുംകുറിച്ചു ഞാന്‍ മറ്റുള്ളവരോടു വിശദീകരിച്ചു പറയില്ല. കാരണം, അത് അവരെ വിഷമിപ്പിച്ചേക്കാം. എന്നെക്കുറിച്ചല്ലേ ഡോക്ടര്‍ പറയുന്നതും എഴുതുന്നതും എന്ന്, അതു വായിക്കാന്‍ ഇടവരുന്ന, എന്റെ സഹായം തേടിവന്ന, ഓരോരുത്തര്‍ക്കും തോന്നിയേക്കാം. അത് നല്ലതല്ല, അങ്ങനെ ചെയ്യാതിരിക്കുന്നതില്‍ ഈ തൊഴിലിന്റെ ഒരു ധര്‍മ്മശാസ്ത്രം കൂടിയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.” തൊഴിലിന്റെ എത്തിക്‌സ് -ധര്‍മ്മശാസ്ത്രം- അതിപ്പോഴുമുണ്ട് ചിലരിലെങ്കിലും എന്നത് ഒരു ചെറിയകാര്യമല്ല. ഇന്ന് എല്ലാ രംഗത്തും അത്തരം ധര്‍മ്മ ചിന്തകള്‍ക്ക് സ്ഥാനം മങ്ങിക്കൊണ്ടിരിക്കുന്നുവെന്ന നിരാശ പടര്‍ന്നിരിക്കുമ്പോള്‍ മനോലോകത്തെ ഈ എത്തിക്‌സ് സംസ്‌കാരം ഏറെ പ്രസക്തമാണ്… മനസ്സും യോഗവും മനസ്സിന്റെ പഠനം, മനസ്സാണ് അടിസ്ഥാനം എന്ന ചിന്ത രൂപപ്പെട്ടതെന്നുമുതലാണ്. പരിഷ്‌കാരികള്‍ ഫ്രോയ്ഡിലും യുങ്ങിലുമൊക്കെ തുടങ്ങും. താന്‍ കുളിക്കുന്ന കടവില്‍നിന്നാണ് നദി തുടങ്ങുന്നതെന്നു ധരിക്കുന്നവര്‍ ഏറെയുണ്ടല്ലോ. എന്നാല്‍ അതിനും എത്രയോ എത്രയോ മുമ്പ് മനസ്സ് പഠനവിഷയമായി നമ്മുടെ നാട്ടിലെന്നോ. ഐക്യരാഷ്ട്ര സഭയും യോഗവിദ്യയെ അംഗീകരിച്ചതോടെ മനസ്സ് അല്ലെങ്കില്‍ ധ്യാനം, അഥവാ ഉള്ളിലുള്ളത് എന്ന ബാഹ്യലോക സങ്കല്‍പ്പത്തിനപ്പുറം ചിലതുണ്ടെന്ന വാദത്തിന് ഇക്കാലത്തും കൂടുതല്‍ പ്രാബല്യം കിട്ടിക്കഴിഞ്ഞു. ശരീരവൃത്തിക്കൊപ്പം ചിത്തവൃത്തിനിരോധവും കൂടിയുണ്ടെങ്കിലേ ജീവിതം സമ്പൂര്‍ണ്ണ വിജയമാകൂ എന്ന തത്ത്വം അംഗീകരിക്കപ്പെട്ടു. അതുകൊണ്ട് മനസ്സിലേക്കു മനസ്സു തിരിക്കാനുള്ള വൈമുഖ്യമെല്ലാം പൊതുവേ മാറിക്കഴിഞ്ഞിരിക്കുന്നു. പരസ്യമായി ആരാധനാലയങ്ങളില്‍ അഭയം തേടുന്നവര്‍ക്കും രഹസ്യമായി കൗണ്‍സിലിങ്ങിനു പോകുന്നവര്‍ക്കും പ്രൊഫഷണലായി മെഡിറ്റേഷന്‍ പ്രാക്ടീസു ചെയ്യുന്നവര്‍ക്കും ഒളിച്ചും പതുങ്ങിയും ധ്യാനകേന്ദ്രങ്ങളില്‍ ചെന്നുപെടുന്നവര്‍ക്കും മനോരോഗ ചികിത്സ നേടുന്നവര്‍ക്കും ഒരു പൊതുവേദി ഉയര്‍ന്നു വന്നിരിക്കുകയാണ്. ആനുകാലിക ലോകത്ത് മനോവൈകല്യങ്ങളുടെ പങ്കപ്പാടുകള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നുവെന്നതിനു തെളിവാണ് യുഎന്‍ തീരുമാനം. (ഇതിനെതിരെ ഒച്ചപ്പാടുണ്ടാക്കുന്നവര്‍ക്ക് ചികിത്സ അനിവാര്യമെന്ന് ആരും പറയും…അതു വേറേ വിഷയം) കേരളത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ യോഗ്യതനേടി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നേടിയ ആദ്യത്തെ വനിതയാണ് ഡോ. ജഗദംബിക. 1969-മെയ് എട്ടിന് സര്‍വീസില്‍ കയറി. മനോരോഗത്തിന്റെ ഗൗരവം അറിയാവുന്നവരും അറിയാത്തവരും പെട്ടെന്നു പരാമര്‍ശിക്കുന്ന ഊളമ്പാറയിലായിരുന്നു ആദ്യം പോസ്റ്റിങ്. അവിടെനിന്ന് പിന്നീട് എറണാകുളത്ത് ജനറല്‍ ആശുപത്രിയില്‍. സര്‍വീസില്‍നിന്നു വിരമിക്കും വരെ അവിടെയായിരുന്നു. ഇപ്പോള്‍ വിരമിച്ച ശേഷവും ആലുവയ്ക്കടുത്ത് താമസിച്ച് മാനസികാരോഗ്യ ഉപദേശങ്ങള്‍ നല്‍കിവരുന്നു. മനഃശാസ്ത്രജ്ഞരുടെ മനഃശാസ്ത്രം സൈക്യാട്രിയും സൈക്കോളജിയും തമ്മില്‍ വലിയ ഭേദമുണ്ട്. ഒന്ന് മരുന്നും (സൈക്യാട്രി) മറ്റൊന്നു മനസ്സുമാണ് അടിസ്ഥാനമാക്കുന്നത്. പക്ഷേ, സൈക്യാട്രിക്കാണ് മാര്‍ക്കറ്റ്. എങ്ങനെ ഇതു സംഭവിക്കുന്നു, സംഭവിച്ചുവെന്നത് അന്വേഷിച്ചാല്‍ കാര്യങ്ങള്‍ രസകരമാണ്. സൈക്കോളജിക്കാരെ ഡോക്ടര്‍ എന്നു വിശേഷിപ്പിക്കാന്‍ പോലും മറ്റേ വിഭാഗക്കാര്‍ തയ്യാറല്ല. ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎക്കാര്‍ സൈക്കോളജിക്കാരെ അഞ്ചയല്‍പക്കത്ത് അടുപ്പിക്കുന്നുമില്ല. യഥാര്‍ത്ഥത്തില്‍ മനസ്സിനെ ഔദ്യോഗികമായി ഏറെ പഠിക്കുന്നവരും സൈക്കോളജിക്കാരാണ് എന്നിട്ടുകൂടി….. മനുഷ്യന്റെ മനോവ്യാപാരങ്ങളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ക്കിടെ അങ്ങനെയൊരു ചോദ്യം ഡോക്ടര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്ന ഉറപ്പിലാണ് തുടങ്ങിയത്, ഡോക്ടര്‍ ഈ ഭൂതബാധയെന്നു പറയുന്നതു സത്യത്തില്‍ ഉള്ളതാണോ? ഡോക്ടറുടെ മനസ്, വര്‍ഷങ്ങള്‍ പിറകോട്ടു പാഞ്ഞു. ഡോ. വി.കെ. അലക്‌സാണ്ടറിന്റെ മേല്‍നോട്ടത്തില്‍, ഡോക്ടറേറ്റു നേടാന്‍ മനസ്സുകളെ പഠിച്ച, നൂറിലേറെ പേരുടെ മനസ്സുകള്‍ ശസ്ത്രക്രിയ ചെയ്തു പഠനം നടത്തിയ കാലം. ആ മനസ്സുകളില്‍ ഭൂതാവിഷ്ടരുണ്ടായിരുന്നു. ഉന്മാദികള്‍, ഭ്രാന്തര്‍, ബാധകയറിയവര്‍, സിദ്ധന്മാര്‍…. ഡോക്ടര്‍ പറയുന്നു, ”സിദ്ധിവൈഭവമുള്ളവരുണ്ട്. മന്ത്രവാദം കൊണ്ടു ചികിത്സിക്കുന്നവരുണ്ട്. ഭ്രാന്തും സിദ്ധിയും തമ്മില്‍ നേരിയതെങ്കിലും വലിയ വ്യത്യാസമുണ്ട്. അതൊക്കെ പറഞ്ഞാല്‍ ഏറെ വിശദീകരിക്കണം. എത്ര വിശദീകരിച്ചാലും വിശ്വസിക്കാത്തവര്‍ തര്‍ക്കിച്ചുകൊണ്ടേയിരിക്കും. ഭ്രാന്തന്‍ ഒരു സമയത്തും യാഥാര്‍ത്ഥ്യലോകത്തേക്കു വരുന്നില്ല. സിദ്ധന്‍ ആ ശേഷിയുള്ളപ്പോള്‍ മാത്രമാണ് അസാധാരണന്‍. അതൊരു അവസ്ഥയാണ്. എന്നാല്‍ സിനിമയില്‍ കാണുന്നപോലെയൊന്നും സാധ്യമല്ല. മണിച്ചിത്രത്താഴ് പോലുള്ള സിനിമകളില്‍ അത്യുക്തിയും അശാസ്ത്രീയതയും ഏറെയുണ്ട്. അതുപോലെയൊന്നുമല്ല മനസ്സിന്റെ ചികിത്സ. സിനിമ ഒരു സൈക്കോ ഡ്രാമയാണ്.” വ്യക്തിക്കു ബാധിക്കുന്ന സൈക്കോളജിക്കല്‍ പ്രശ്‌നങ്ങള്‍, ഒരു സമൂഹത്തിന്റേതായി മാറുന്ന അസാധാരണത്വം ഇന്നു സാധാരണയായിക്കൊണ്ടിരിക്കുകയാണോ? അങ്ങനെ വേണം കരുതാന്‍. ഒറ്റപ്പെട്ട സംഭവങ്ങളായിരുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇന്നു ദേശാന്തരങ്ങളില്‍ സാമ്യവും സമകാലീനതയും വരുന്നു. ഇതെന്തുകൊണ്ടായിരിക്കും? ഡോ. ജഗദംബികയുടെ ചില നീരീക്ഷണങ്ങള്‍ ഏറെ വ്യത്യസ്തമായി ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണ്. ”75 ശതമാനം കേസുകളിലും വ്യക്തികളെ നമുക്ക് കൗണ്‍സിലിങ് വഴി രക്ഷപ്പെടുത്താം. പക്ഷേ, സൈക്കോളജിസ്റ്റിനു പകരം അവര്‍ എത്തിച്ചേരുന്നത് സൈക്യാട്രിസ്റ്റിനു മുന്നിലാണ്. അല്ലെങ്കില്‍ ധ്യാനകേന്ദ്രങ്ങളിലാണ്. അവരെ അങ്ങോട്ടേക്കെല്ലാം പറഞ്ഞു വിടുന്നവരെവേണം ചികിത്സിക്കാന്‍. മരുന്നിന്റെ ആവശ്യമില്ലാത്തവര്‍ക്കു മരുന്നുകൊടുക്കുന്നു. മനസ്സിനെ ചികിത്സിക്കാന്‍ മരുന്നുവേണ്ട. ശരിയാണ്, ചില കേസുകളില്‍ വയലന്റാകുന്നതരത്തില്‍ മനോനില തെറ്റിയവര്‍ക്ക് മരുന്നു വേണം. പക്ഷേ, അധികം കേസുകള്‍ക്കും അതു വേണ്ട. ഇന്ന് കൗണ്‍സിലിങ് എന്ന മേഖലയില്‍ത്തന്നെ വന്‍ തട്ടിപ്പാണു നടക്കുന്നത്. മനോചികിത്സ നടത്തുന്ന കൗണ്‍സിലര്‍മാര്‍ക്ക് യോഗ്യത നിശ്ചയിക്കട്ടെ. അപ്പോഴറിയാം കാര്യങ്ങള്‍. ഇന്ന് എംഎസ്ഡബ്ല്യു (മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്) പഠിച്ചിറങ്ങുന്നവരും വ്യക്തികളെ കൗണ്‍സില്‍ ചെയ്യുന്നു. നാളത്തെ സമൂഹത്തിന് അനിവാര്യമാണ് മനോചികിത്സ. കൗണ്‍സിലിങ്ങുകള്‍ വ്യാപകമായി വേണ്ടിവരും. ജില്ലാതലത്തില്‍ ആശുപത്രികളോടു ചേര്‍ന്ന് സൈക്കോളജി യൂണിറ്റുകള്‍ ഉണ്ടാകട്ടെ. നമുക്കു സൈക്യാട്രിസ്റ്റുകള്‍ വേണ്ടിവരില്ല. മനോരോഗത്തിനു മരുന്നും ആവശ്യമാകില്ല. ധ്യാനകേന്ദ്രങ്ങളില്‍ ആളുകള്‍ പോകാത്ത നിലവരും…” ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു- ”മറ്റു പല രാജ്യങ്ങളിലും സൈക്കോളജിക്കല്‍ അനാലിസിസ് നടത്താനുള്ള സംവിധാനങ്ങള്‍ ആശുപത്രികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഭാരതത്തില്‍ മാത്രം അതില്ല. എന്തുകൊണ്ട് ആയിക്കൂടാ. കേരളത്തില്‍ നിന്നു തുടങ്ങാം. അതു നമുക്കൊരു നേട്ടമാകും. എന്തായാലും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനുമുന്നില്‍ നിര്‍ദ്ദേശം വെക്കാനുദ്ദേശിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുന്നില്‍ ഈ വിഷയം എത്തിക്കും. എത്തിയാല്‍ ഇതിനൊരു തീരുമാനമുണ്ടാകുമെന്നുറപ്പാണ്. കാരണം, മനസ്സിന്റെ പ്രശ്‌നങ്ങള്‍ക്കു മരുന്നല്ല പരിഹാരമെന്ന് നല്ലതുപോലെ അറിയാവുന്നയാളാണ് അദ്ദേഹം. പക്ഷേ, രാജ്യത്ത് ചികിത്സാ രംഗത്ത് ഇങ്ങനെയൊരു പോരായ്മ ഉള്ളത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവില്ല, പെടുത്തിയിട്ടുണ്ടാവില്ല,” ഡോക്ടര്‍ ദേശീയ തലത്തില്‍ത്തന്നെ ഇതിനുള്ള പരിശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കുട്ടികള്‍ സ്ഫടിക പാത്രങ്ങളാണ് കുട്ടികള്‍ സ്ഫടിക പാത്രങ്ങള്‍ പോലെയാണ്, മനസ്സുകൊണ്ടും ശരീരംകൊണ്ടും. ഇന്ന് മനോചികിത്സകരെ ഏറ്റവും കൂടുതല്‍ തേടുന്നത് കുട്ടികളാണ്. രക്ഷിതാക്കള്‍ക്ക് കുട്ടികളെ കൗണ്‍സില്‍ ചെയ്യിക്കുന്നത് ഒരു ജോലിയാണ്. എന്തുകൊണ്ട് ഇതു സംഭവിക്കുന്നുവെന്ന് ചോദിക്കുമ്പോള്‍ ഡോ. ജഗദംബിക പറയും…. പ്രധാനമായും അണുകുടുംബത്തിലേക്കുള്ള മാറ്റമാണ് കാരണം. മുമ്പ് കൂട്ടുകുടുംബത്തില്‍ ഉണ്ടായിരുന്ന അന്തരീക്ഷം, പ്രശ്‌നങ്ങള്‍ ചെറുതും വലുതും, അവ ചുമരിനുള്ളില്‍ പറഞ്ഞു തീര്‍ക്കുന്ന സംവിധാനം, പരസ്പര സഹകരണത്തിലും വിട്ടുവീഴ്ചയിലുമുള്ള ജീവിതാനുഭവങ്ങള്‍, വഴികാട്ടലുകള്‍, ഉപദേശങ്ങള്‍ എല്ലാമെല്ലാം ഉണ്ടായിരുന്നു. ഇതെല്ലാം ഒരു തരത്തില്‍ മാനസികാരോഗ്യത്തിന്റെ മാര്‍ഗ്ഗങ്ങളായിരുന്നു. പക്ഷേ, ഇന്ന് അതു പൊയ്‌പ്പോയിരിക്കുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news294539

ഗമാങ് കുമ്പസരിക്കുമ്പോള്‍

ഗമാങ് കുമ്പസരിക്കുമ്പോള്‍


കാവാലം ശശികുമാര്‍

 June 16, 2015, Janmabhumi

 പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍ തട്ടിന്‍പുറത്താഹു മൃഗപ്രവീരന്‍… എന്നൊരു പഴയ ശ്ലോകപാദമുണ്ട്. ഇന്നും എന്നും പ്രസക്തമായത്. വാസ്തവവുമാണ്. ചെറിയ പൊട്ടക്കുളത്തില്‍ ഒരു പുളവന്‍ അനന്തസര്‍പ്പത്തിന്റെ നിലയിലാണ്. തട്ടിന്‍പുറത്ത് തകിടം മറിച്ച് ഓടിച്ചാടുന്ന എലിയാണ് അക്കൂട്ടത്തില്‍ മൃഗരാജാവായ സിംഹം. ഇതുപോലെയാണ് ചില നേതൃത്വങ്ങളുടെ കാര്യം. നേതാവ് ഉണ്ടാകുന്നതാണ്. നേതൃത്വവും ഉണ്ടാകുന്നതാണ്. രണ്ടും ഉണ്ടാക്കുമ്പോഴാണ് കുഴപ്പങ്ങള്‍. പക്ഷേ ഉണ്ടാകുന്ന നേതൃത്വമെല്ലാം നല്ലതാകണമെന്നുമില്ല. ശരിയായ നേതൃത്വം ഉണ്ടാവുക അത്ര സാധാരണവുമല്ല. സ്വാഭാവികമായുണ്ടാകുന്ന, ശരിയായ കാര്യങ്ങള്‍ക്കുള്ള, വഴികാട്ടലാണ് വാസ്തവത്തില്‍ യഥാര്‍ത്ഥ നേതൃത്വം. വഴികാട്ടുന്നവരാണ് നേരായ നേതാക്കള്‍. ധര്‍മത്തിന് ഗ്ലാനി സംഭവിക്കുമ്പോള്‍ അതിനെ അഭ്യുത്ഥാനം ചെയ്യാന്‍ ഞാന്‍ അവതരിക്കുന്നുവെന്ന ഗീതാചാര്യ വചനംപോലെ അതൊരു നിതാന്തസത്യമാണ്. രാജ്യ ചരിത്രമേതും പരിശോധിച്ചാല്‍ അതു വ്യക്തമാവുകയും ചെയ്യും. അമ്പതുവര്‍ഷത്തെ ഭാരതചരിത്രത്തിനിടയില്‍ അങ്ങനെ സംഭവിച്ച, സമൂഹത്തില്‍ രൂപംകൊണ്ട അനേകം ശരീരികളുടെ സംയുക്താവതാരമായിരുന്നു അടിയന്തരാവസ്ഥക്കെതിരെ രൂപംകൊണ്ട പ്രക്ഷോഭം. ഒരു വ്യക്തിയായല്ല, ആശയമായി, പ്രസ്ഥാനമായി അവതരിച്ച ഒരു നേതൃത്വം. അതിനുപിന്നില്‍ നേര്‍വഴിയറിയാമായിരുന്ന, ആ വഴി കാട്ടിക്കൊടുത്തിരുന്ന ശരിയായ നേതൃത്വം ഉണ്ടായിരുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ഒരു നേതൃത്വമായിരുന്നു. അതൊരു വഴിത്തെറ്റായിരുന്നു. അതുകൊണ്ടാണ് ശരിയായ കാര്യങ്ങള്‍ക്ക്, പൊതുവായ ആവശ്യങ്ങള്‍ക്ക് രൂപംകൊള്ളുന്ന യഥാര്‍ത്ഥ നേതൃത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. ഗിരിധര്‍ ഗമാങ് എന്ന ഒഡീഷ മുന്‍ മുഖ്യമന്ത്രി ഭാരതീയ ജനതാപാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നു. ഇതുസംബന്ധിച്ച അന്തിമ ചര്‍ച്ചയും പൂര്‍ത്തിയാക്കി സ്വയം ഈ പ്രഖ്യാപനം നടത്തുമ്പോള്‍ ഗിരിധര്‍ ഗമാങ് കുമ്പസാരിച്ച് സ്വയം രാഷ്ട്രീയ പാപമുക്തി നേടി. കോണ്‍ഗ്രസ് എംപിയായിരിക്കെ, അന്ന് അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിനെ താഴെയിറിക്കാന്‍, വിശ്വാസവോട്ടിനെ എതിര്‍ത്ത് താന്‍ പാര്‍ലമെന്റില്‍ വോട്ടുകുത്തിയത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന്, ഗമാങ് പറഞ്ഞു. ഗമാങ് മറ്റു ചില വിശകലനങ്ങളും വെളിപ്പെടുത്തലുകളും നടത്തി. അന്ന്, 1999 ഏപ്രില്‍ 17-ന് വിശ്വാസ വോട്ടെടുപ്പില്‍ ഒറ്റ വോട്ടിന് (269-270) ഭരണം നഷ്ടമായി അടല്‍ ബിഹാരി വാജ്‌പേയി പുറത്തായത് എന്റെ വോട്ടുകൊണ്ടല്ല, നാഷണല്‍ കോണ്‍ഫ്രന്‍സ് അംഗം സൈഫുദ്ദീന്‍ സോസിന്റെ വോട്ടുകൊണ്ടാണെന്ന്. പക്ഷെ ഗമാങ് ആ കുമ്പസാരത്തോടെ മഗ്ദലനയിലെ മറിയത്തെപ്പോലെ മനസ്സിലെങ്കിലും പാപമില്ലാത്തവനായോ? എന്തായാലും ഗമാങ് ബിജെപിയിലെത്തിയ സംഭവം ചില നേതൃപ്രശ്‌നങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്, അടിസ്ഥാനപരമായി. അതുകൊണ്ടാണ് നേതൃത്വത്തെക്കുറിച്ച്,അതിന്റെ ഗുണദോഷ വിചിന്തനത്തെക്കുറിച്ച് തുടക്കത്തില്‍ പറഞ്ഞത്. 1999 ലായിരുന്നു അത്. ഭാരത രാഷ്ട്രീയ ചരിത്രത്തിലെ ഒരു വലിയ രാഷ്ട്രീയ സംഭവം. കേന്ദ്രതലത്തില്‍ വിശാലമായ ഒരു സഖ്യകക്ഷി സര്‍ക്കാര്‍ രാജ്യം ഏറെ വിശ്വസ്തനും പ്രാപ്തനുമായിക്കണ്ട ഒരു നേതാവ് അടല്‍ബിഹാരി വാജ്‌പേയിയുടെ പ്രധാനമന്ത്രിത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച സംഭവം. അതിനുമുമ്പ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍, പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴും അടല്‍ബിഹാരി വാജ്‌പേയിക്കും ബിജെപിയ്ക്കും ഒരു വിശ്വാസവുമില്ലായിരുന്നു സര്‍ക്കാര്‍ രൂപീകരിച്ച് ഭരണം മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന്. പക്ഷേ, രണ്ടാം വട്ടം ചില വിശ്വാസങ്ങളും ആശ്വാസങ്ങളുമുണ്ടായിരുന്നു. അതിനുതക്ക കാരണങ്ങളും. ആ സര്‍ക്കാരിനെ പിന്തുണക്കണമെന്നും നിലനിര്‍ത്തണമെന്നും, അതല്ല പുറത്താക്കണമെന്നും രണ്ടഭിപ്രായങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉണ്ടാവുകയും പാര്‍ലമെന്റില്‍ വോട്ടെടുപ്പ് തീരുമാനിക്കുകയും ചെയ്തു. ഭരണപക്ഷത്തും പ്രതിപക്ഷത്തും കണക്കുകളുടെ കൂട്ടലും കിഴിക്കലും ദിവസങ്ങളോളം നടന്നു. ഒറ്റയാള്‍ എംപിമാരും പാര്‍ട്ടികളും സര്‍ക്കാരിനൊപ്പവും എതിര്‍പക്ഷവും ചേരിചേര്‍ന്നു. ഒടുവില്‍ വോട്ടെടുപ്പിന്റെ അന്തിമ മുഹൂര്‍ത്തമായി. അപ്പോഴാണ് ആ വിഷയമുയര്‍ന്നത്; കോണ്‍ഗ്രസ് എംപിയായ ഗിരിധര്‍ ഗമാങ് എന്ന ഒഡീഷയിലെ കോരാപുടില്‍നിന്നുള്ള എംപിക്ക് വോട്ട് ചെയ്യാമോ. കാരണം, ഗമാങ് എംപിയായിരിക്കെത്തന്നെ ഒഡീഷയില്‍ നിയമസഭാ നേതാവായി തെരഞ്ഞെടുക്കപ്പെടുകയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ എംപി സ്ഥാനം രാജിവെച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നില്ല. ഒടുവില്‍ ഏറെ രാഷ്ട്രീയവാദ വിവാദങ്ങളും ധാര്‍മിക ചര്‍ച്ചകളും വഴി, ഗമാങ് ഒഡീഷയില്‍ നിന്ന് ദല്‍ഹിയിലെത്തുംവരെ പാര്‍ലമെന്റ് നടപടികള്‍ വൈകിപ്പിച്ച്, ഗമാങ്ങിനെക്കൊണ്ട് വോട്ടുചെയ്യിച്ച് കോണ്‍ഗ്രസ് വാജ്‌പേയി സര്‍ക്കാരിനെ പുറത്താക്കിക്കുന്നതില്‍ വിജയിച്ചു. ലോക്‌സഭയില്‍ അംബാസഡര്‍മാര്‍ക്കുള്ള ഗ്യാലറിയില്‍ അന്ന് ഇരിക്കാന്‍ സ്ഥലം കിട്ടാതെ അധികം സീറ്റിട്ട് വിദേശരാജ്യപ്രതിനിധികള്‍ക്ക്  ഇരിപ്പിടം ഒരുക്കേണ്ടിവന്നു. വോട്ടെടുപ്പില്‍ സര്‍ക്കാര്‍ തോറ്റപ്പോള്‍, വാജ്‌പേയി പുറത്തായപ്പോള്‍ അവരില്‍ പലരുടെയും വികാരം വ്യത്യസ്തമായിരുന്നു. ചിലര്‍ ആശ്വസിച്ചു, ചിലര്‍ നിശ്വസിച്ചു. ഗമാങ് സോണിയാഗാന്ധിയുടെ വിശ്വസ്തനായിരുന്നു. ഗമാങിന്റെ ഭാര്യ ഹേമ, സോണിയയുടെ പ്രിയ സുഹൃത്തായിരുന്നു. പത്താം നമ്പര്‍ ജന്‍പഥിലെ നിത്യസന്ദര്‍ശകയായിരുന്നു. ഗമാങ് നല്ല ജാസ് വായനക്കാരനായിരുന്നു. ഇതിനെല്ലാം പുറമേ ഗമാങ് ഒഡീഷയിലെ ക്രിസ്ത്യന്‍ പുരോഹിതരുടെ കണ്ണിലുണ്ണിയായിരുന്നു. വാജ്‌പേയി സര്‍ക്കാരിനെ വീഴ്ത്താന്‍ പ്രയോഗിച്ച ആ വോട്ടിന്റെ മാനങ്ങള്‍ പാര്‍ലമെന്റില്‍ പക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ അധികാര മത്സരത്തിലെ വെറും ഒരു വോട്ടായിരുന്നില്ല എന്നു സൂചിപ്പിക്കാനാണ് ഗമാങ്ങിനെക്കുറിച്ച് ഇത്രയുമെങ്കിലും പറഞ്ഞത്. ഈ ഒറ്റ വോട്ടിലൂടെ തോല്‍പ്പിക്കപ്പെട്ടത് ഭാരത ജനാധിപത്യമായിരുന്നു. അതിനു പിന്നിലെ താല്‍പര്യങ്ങള്‍ വളരെ വിപുലവും അതേ സമയം നിഗൂഢവുമായിരുന്നു. ഇന്ന് ബിജെപിയിലേക്ക് എത്തുമ്പോള്‍ ഗമാങ് എന്തെല്ലാം ന്യായവും നീതിയും പറഞ്ഞാലും ചില സത്യങ്ങളാണ് അതു വിളിച്ചു പറയുന്നത്. നാഷണല്‍ കോണ്‍ഫ്രന്‍സ് അന്ന് കേന്ദ്ര സര്‍ക്കാരിനെ, വാജ്‌പേയിയെ, ബിജെപിയെ, എന്‍ഡിഎയെ പിന്തുണച്ചു നില്‍ക്കുമ്പോള്‍ അതിലംഗമായ പ്രൊഫ. സൈഫുദ്ദീന്‍ സോസ് പാര്‍ട്ടി വിപ്പു ലംഘിച്ച് വാജ്‌പേയിക്കെതിരേ വോട്ടു ചെയ്തത് എന്തുവികാരത്തിലായിരുന്നുവെന്ന ചോദ്യം ഉയരുന്നുണ്ട്. അന്ന് വാജ്‌പേയി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസുമായി ഗൂഢാലോചന നടത്താന്‍ തമിഴ്‌നാടു മുഖ്യമന്ത്രി ജയലളിത ദല്‍ഹിയില്‍ ചായ സല്‍ക്കാരം നടത്തിയത് എന്തിനായിരുന്നു. അതിന് അന്ന് ജയയുടെ ഉപദേശക സ്ഥാനത്തുണ്ടായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി സൂത്രധാരനായത് എന്തിനായിരുന്നു. ഗമാങ് അന്ന് എല്ലാ ധര്‍മ്മ ചിന്തയും വെടിഞ്ഞ് വോട്ടുചെയ്യാന്‍ എത്തിയത് എന്തിനായിരുന്നു. ആ സംഭവങ്ങള്‍ക്കു ശേഷം തനിക്ക് 272 എംപിമാരുടെ പിന്തുണയുണ്ടെന്നു വാക്കാല്‍ പറഞ്ഞുകൊണ്ട് ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചന കാണിക്കാന്‍ രാഷ്ട്രപതിഭവന്റെ ചവിട്ടുപടികയറിയ സോണിയാ ഗാന്ധിയുടെ യഥാര്‍ത്ഥ ലക്ഷ്യമെന്തായിരുന്നു. രസകരമാണ് രാഷ്ട്രീയത്തിലെ ഇത്തരം ചരിത്രങ്ങള്‍ പുനര്‍ വായന നടത്തുമ്പോള്‍. ഒപ്പം അമ്പരപ്പാണ് അന്ന് ചിലതൊക്കെ മറിച്ചാണു സംഭവിച്ചിരുന്നതെങ്കില്‍ എന്നു ചിന്തിക്കുമ്പോള്‍. എന്നാല്‍, ഏറ്റവും കൗതുകകരമായ കാര്യം ചരിത്രത്തിലെ സ്വയം തിരുത്തലുകളും വഴിത്തിരിവുകളും കാണുന്നതാണ്. പിന്നീട് സുബ്രഹ്മണ്യന്‍ സ്വാമി ബിജെപിയിലെത്തി. ജയലളിത ബിജെപി വിരോധം ഏറെ കുറച്ചു. അന്ന് മറുകണ്ടം ചാടി കോണ്‍ഗ്രസ്‌കൊടി കൂട്ടിക്കെട്ടാന്‍ പോയ മായാവതിയുടെ ബിഎസ്പി കോണ്‍ഗ്രസ് വിരുദ്ധമായി. 272 പേരുടെ കള്ളപ്പട്ടിക കാണിച്ച് അന്നത്തെ രാഷ്ട്രപതി കെ. ആര്‍. നാരായണനു മുന്നില്‍ ചെന്ന സോണിയയും പാര്‍ട്ടിയും ഇപ്പോള്‍ ലോക്‌സഭയില്‍ 44 അംഗങ്ങള്‍ മാത്രമായി ചുരുങ്ങി. അന്ന് വാജ്‌പേയി ഭരണം വഴിതിരിച്ച ഒറ്റവോട്ടുകാരനും ഇന്ന് ബിജെപിയിലെത്തി. വാസ്തവത്തില്‍ ഈ മാറ്റങ്ങള്‍ വേറൊരു വഴിയില്‍ ചിന്തിച്ചാല്‍ അതിലും കൗതുകകരമാണ്. ഇതാണ് വാസ്തവത്തില്‍ അടിയറവ് എന്നു പറയുന്നത്. ചതുരംഗക്കളിയില്‍ രാജാവിനെ യുദ്ധത്തില്‍ വെട്ടിവീഴ്ത്താറില്ലല്ലോ. പടയാളികളും പടക്കോപ്പുകളും തീര്‍ന്ന് ഇനിയൊരടിപോലും വെക്കാനില്ലെന്നു വരുമ്പോഴാണ് ആ സമ്പൂര്‍ണ്ണ കീഴടങ്ങല്‍. നേതൃത്വത്തിന്റെ പോരായ്മയണ്, വീഴ്ചയാണ്, പിടിപ്പുകേടാണ് ആ പരാജയത്തിനു കാരണം. വാസ്തവത്തില്‍ ഗിരിധര്‍ ഗമാങ്ങിന്റെ ബിജെപി പ്രവേശത്തോടെ സോണിയയുടെ രാഷ്ട്രീയ ചതുരംഗക്കളിയിലെ അടിയറവ് പൂര്‍ണ്ണമായിരിക്കുകയാണ്. പതിനഞ്ചു വര്‍ഷം മുമ്പു ചെയ്ത കൊടും ജനാധിപത്യ പാപത്തിന്റെ ശമ്പളം. ഗമാങ്ങിനെ അന്ന് ഒഡീഷയില്‍നിന്ന് ന്യൂദല്‍ഹിയില്‍ കൊണ്ടുവന്ന് വോട്ടു ചെയ്യിച്ച തീരുമാനം  വാസ്തവത്തില്‍ സോണിയയുടെ നേതൃപാടവമായിരുന്നോ പ്രകടമാക്കിയത്. അര്‍ജ്ജുന്‍സിങ്, എ. കെ. ആന്റണി തുടങ്ങിയ മുതിര്‍ന്ന ഉപദേശകര്‍ അന്ന് സോണിയക്കുണ്ടായിരുന്നു. എന്നിട്ടും അവര്‍ അധാര്‍മിക വഴിക്ക് ഒരു സര്‍ക്കാരിനെ, അതും അടല്‍ബിഹാരി വാജ്‌പേയിയെപ്പോലെ ലോകം അംഗീകരിച്ച ഒരു നേതാവിന്റെ സര്‍ക്കാരിനെ, വീഴ്ത്താന്‍ തയ്യാറായത് തുടക്കത്തില്‍ പറഞ്ഞ, ശരിയായ കാര്യങ്ങള്‍ക്ക്, പൊതുവായ ആവശ്യങ്ങള്‍ക്ക് രൂപംകൊണ്ട ഒരു നേതൃത്വമായിരുന്നില്ല. അത് സുവ്യക്തമാക്കുകയാണ് ഗമാങ്ങിന്റെ കോണ്‍ഗ്രസ് വിട്ടുള്ള ബിജെപി പ്രവേശം. ഇത് തത്വത്തില്‍ സോണിയുടെ കോണ്‍ഗ്രസ് വിടല്‍ തന്നെയാണ്. സോണിയയുടെ നേതൃത്വം വഴിതെറ്റിക്കുന്നതായിരുന്നുവെന്നതിനു തെളിവായിരുന്നു തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പിലും വാജ്‌പേയിയെയും ബിജെപിയേയും ഭരണകക്ഷിയായി ഭാരത ജനാധിപത്യം തെരഞ്ഞെടുത്തത്. പക്ഷേ, കുമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്ന നേതാക്കള്‍ക്ക് കുതന്ത്രങ്ങള്‍ക്ക് വഴക്കം കൂടുമെന്നതിനു തെളിവാണ് 2004-ലെ തെരഞ്ഞെടുപ്പിന്റെ ഫലം. അതിനു പിന്നില്‍ നടന്ന രാഷ്ട്രീയക്കളികളിലെ അന്താരാഷ്ട്രീയ ബന്ധങ്ങളും ഇടപെടലുകളും കാലം വൈകാതെ പുറത്തുകൊണ്ടുവരികതന്നെചെയ്യും. എന്നാല്‍, ഭാരത ജനാധിപത്യത്തിനും ഭരണ സംവിധാനത്തിനും നഷ്ടപ്പെട്ടത് വെറും പത്തുവര്‍ഷമായിരുന്നില്ലല്ലോ, 2004 മുതല്‍ 2014 വരെയുള്ള ഭരണകാലം രാജ്യത്തെ ലക്ഷ്യത്തിലും പ്രയോഗത്തിലും തത്വത്തിലും ഏറെ പിന്നാക്കം പായിച്ചുകളഞ്ഞുവല്ലോ. എല്ലാ അര്‍ത്ഥത്തിലും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുടെ രാഷ്ട്രീയ ആത്മാവായിരുന്ന ഗമാങ്ങിന്റെ ബിജെപിയിലേക്കുള്ള വരവ് സോണിയയുടെ അടിയറവുതന്നെയാണ് തത്വത്തില്‍. പിന്‍കുറിപ്പ്: അര്‍ബുദം ബാധിച്ച് വിദഗ്ദ്ധ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ സന്ദര്‍ശിക്കാന്‍ ലളിത് മോദിക്ക് യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതിനു സഹായിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജിവെക്കണമെന്നാവശ്യം. താന്‍ മനുഷ്യത്വപരമായ ഒരാവശ്യത്തിന് രാജ്യ വിരുദ്ധമല്ലാത്ത വഴിയില്‍ സഹായം ചെയ്തതേ ഉള്ളുവെന്ന് സുഷമാ സ്വരാജ്. ബിജെപിക്കാര്‍ക്ക്, മോദി സര്‍ക്കാരിന് മനുഷ്യത്വം ഉണ്ടെന്നുകൂടി സമ്മതിക്കേണ്ടിവന്നാല്‍ പിന്നെ എതിര്‍പക്ഷത്തിന് എവിടെയാണ് ഗതി? ഹൊ! കഷ്ടകാലം ഇങ്ങനെയും വരുമോ? മനുഷ്യത്വം, അത് ഞങ്ങള്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണ്. ഭീകരവാദവും ബോംബു പ്രയോഗവും നടത്തിയ കേസില്‍ പ്രതിക്ക് മനുഷ്യത്വത്തിന്റെ മറവില്‍ ജയില്‍മോചനം വേണമെന്ന ആവശ്യം കേരള നിയമ സഭയുടെ പ്രമേയമായി ചരിത്രത്തിലുള്ളതുതന്നെ ഞങ്ങളുടെ മനുഷ്യത്വത്തിന്റെ സര്‍ട്ടിഫിക്കറ്റ്!! ഹാ കഷ്ടം.
ജന്മഭൂമി: http://www.janmabhumidaily.com/news295065