Tuesday, July 28, 2015

ലണ്ടന്‍ കണ്ടതും മണ്ടന്മാര്‍ കാണാത്തതും


ലണ്ടന്‍ കണ്ടതും 
മണ്ടന്മാര്‍ കാണാത്തതും 

കാവാലം ശശികുമാര്‍
 July 28, 2015

പ്രേമം സിനിമയുടെ വ്യാജപ്പകര്‍പ്പ് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തതാണോ വിഷയം, അതോ അത് ഡൗണ്‍ലോഡു ചെയ്ത് കണ്ടതോ, അതല്ല, അത് സിനിമാ വ്യവസായത്തെ ബാധിക്കുന്നതാണോ പ്രശ്‌നം എന്നിങ്ങനെ ചോദിച്ചാല്‍ ഉത്തരം വിഷമകരമാകും. ഈ സിനിമയുടെ വ്യാജപ്പകര്‍പ്പാണ് അപ്‌ലോഡ് ചെയ്തത് എന്ന ഒറ്റക്കാരണത്താല്‍ത്തന്നെ പൈറസി, കോപ്പിറൈറ്റ് എന്നീ കുറ്റത്തില്‍നിന്ന് അപ്‌ലോഡു ചെയ്തവര്‍ക്ക് രക്ഷപ്പെടാമെന്നാണ് പുതിയ വാദം. കണ്ടവര്‍ക്കും നിയമപരിരക്ഷ ഉണ്ടാകും. ഇന്റര്‍നെറ്റിന് വിലക്കില്ലെങ്കില്‍ കാണുന്നതിനെന്തു തടസം എന്ന അടിസ്ഥാന ചോദ്യവും ഉയരുന്നു. ഇനി സിനിമാ വ്യവസായത്തെ തകര്‍ക്കുന്നുവെന്ന പ്രശ്‌നമാണെങ്കിലോ വമ്പിച്ച ലാഭ സാധ്യതയെ മാത്രമാണ് ഈ ഇടപാട് ബാധിച്ചതെന്നു മറ്റൊരു വാദം. എന്തായാലും രസകരമായ ഒരു കാര്യം, ഒരു അഖിലേന്ത്യാ സംഘടന വൈകാതെ കേരളത്തില്‍ നടത്താന്‍ പോകുന്ന ഒരു സെമിനാറിലും പരിപാടിയിലും വെച്ച് പ്രേമം സിനിമ അപ്‌ലോഡ് ചെയ്തതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ ആദരിക്കാന്‍ പോകുന്നുവെന്നതാണ്. പുതിയൊരു സംവാദത്തിന് അതു തുടക്കമിട്ടേക്കും. എന്നാല്‍, ഒരുകാര്യം പറയാതിരിക്കാന്‍ നിര്‍വാഹമില്ല, പ്രേമം സിനിമയുടെ വ്യാജ കോപ്പിയെക്കുറിച്ചു ചര്‍ച്ച ചെയ്ത പ്രബുദ്ധകേരളം ആ സിനിമ അവതരിപ്പിച്ച വ്യാജപ്രേമത്തെക്കുറിച്ചു ചര്‍ച്ച നടത്താഞ്ഞത് നമ്മുടെ  ധര്‍മ്മബോധത്തിലെ വ്യാജം കൊണ്ടുതന്നെയാണ്. ഇതല്ല നിരീക്ഷണ വിഷയം എന്നതിനാല്‍ ഇത്രമാത്രം പറയാം- കൗമാരമനസ്സിനെ ജീവിതവ്യാജത്തിലേക്കും ദുഷ്പ്രവണതകളിലേക്കും തള്ളിവിടുന്ന കഥയും സന്ദര്‍ഭങ്ങളും സന്ദേശവുമുള്ള ആ സിനിമ, ഒരുപക്ഷേ, ഛായാഗ്രഹണവും ലൊക്കേഷനുകളും സംഭാഷണങ്ങളിലെ സ്വാഭാവികതയുമൊഴിച്ചാല്‍ വന്‍ അപകടകാരിയാണ്. പ്രസിദ്ധ സംവിധായകന്‍ ഭരതന്റെ ചാമരം സിനിമ ഇറങ്ങിയപ്പോള്‍ (1981) അതിലെ ധാര്‍മ്മികതയ്‌ക്കെതിരേ പ്രതികരിച്ച ചില സാംസ്‌കാരിക മനസ്സുകള്‍ പോലും ഇന്നില്ലാതായി എന്നത് നമ്മുടെ നാടിന്റെ ധാര്‍മ്മികമൂല്യത്തില്‍വന്ന തരം താഴ്ചയല്ലേ. മറുത്തു പറയുന്നവരുമുണ്ടാകും. അതു നില്‍ക്കട്ടെ… ലോകം ഇന്നു നേരിടുന്ന മുഖ്യപ്രശ്‌നം ഭീകരവാദമല്ല, ഭീകര പ്രവര്‍ത്തനംതന്നെയാണ്. ഒരു ആശയമെന്ന നിലയില്‍നിന്ന് പ്രവര്‍ത്തനതലത്തിലേക്കുമാറിയ ഭീകരത ഇന്ന് ഒട്ടുമിക്ക രാജ്യങ്ങള്‍ക്കും തലവേദനയാണ്. ഇസ്ലാമിക രാജ്യം സ്ഥാപിക്കാനെന്ന പേരില്‍ നടത്തുന്ന ഇസ്ലാം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക രാജ്യങ്ങള്‍ക്കും സംഘടനകള്‍ക്കും പോലും അസഹ്യമായിക്കഴിഞ്ഞു. വാളെടുത്തവന്‍ വാളാലെന്ന മട്ടില്‍ അതിതീവ്രവാദക്കാരായ ഭീകരര്‍ ആദ്യവാദക്കാരുടെ മേലും ആധിപത്യം നേടിക്കൊണ്ടിരിക്കുന്നു, അവരുടെയും തലകൊയ്യുന്നു. ഒരുകാലത്ത് ഭീകരപ്രവര്‍ത്തനത്തില്‍പോലും പുലര്‍ത്തിയിരുന്ന ചില ഔപചാരിക മര്യാദകള്‍ ഇല്ലാതായി. ഐഎസ് എന്ന, ഇസ്ലാമിക് സ്‌റ്റേറ്റ് സംഘടനയെന്ന, ആള്‍ക്കൂട്ടം പഴയകാല രാക്ഷസസങ്കല്‍പ്പത്തെയും മറികടക്കുന്ന ഭീകരതയായി. ഇന്ന് ഐഎസിലേക്ക് ആകര്‍ഷിക്കപ്പെടാത്ത യുവജനതയുള്ള രാജ്യങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. അപ്പോഴാണ് ഒട്ടേറെ യുവാക്കള്‍ ഐഎസിന്റെ ആകര്‍ഷണത്തില്‍പ്പെട്ട ബ്രിട്ടനില്‍നിന്ന് ആ സന്ദേശം വന്നത്- ലണ്ടന്‍ പറഞ്ഞു: ബ്രിട്ടന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ വീണ്ടെടുക്കണം, കര്‍ശനമായി അവ പാലിക്കപ്പെടണം എന്ന്. ലണ്ടന്‍ വൈകിയാണെങ്കിലും അതു കണ്ടെത്തി ഉണര്‍ന്നു. പക്ഷേ നമ്മുടെ നാട്ടില്‍ ചില മണ്ടന്മാര്‍ കാണാതെ പോകുന്നു, അവര്‍ ഉറങ്ങുന്നോ, ഉറക്കം നടിക്കുന്നോ? ഏറെനാള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലായിരുന്നതിനാല്‍ ഇനിയും നമ്മുടെ സമൂഹമനസ്സിന് ബ്രിട്ടണോടുള്ള ആഭിമുഖ്യം വിട്ടിട്ടില്ല. ഭരണസംവിധാനത്തില്‍, ജീവിത രീതിയില്‍, ഉടുപ്പില്‍, നടപ്പില്‍ തുടങ്ങി ഒട്ടുമിക്ക മേഖലകളിലും ആ സ്വാധീനം നമ്മിലുണ്ട്.സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന ആ മനസ്സ് മാറേണ്ടതുണ്ടെന്ന് ആരും സമ്മതിക്കും. പക്ഷേ, ലണ്ടനില്‍നിന്നുള്ള ഈ നവസന്ദേശം കേള്‍ക്കുകതന്നെ വേണം. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ജൂലൈ 16-ന് രാജ്യത്തിനു മുന്നില്‍വെച്ച പഞ്ചവത്സര കര്‍മ്മപദ്ധതിയില്‍ പറയുന്നു- നമ്മുടെ യുവാക്കള്‍ ഐഎസ്‌പോലുള്ള ക്ഷുദ്ര സംഘടനകളിലേക്ക് ആകര്‍ഷിക്കപ്പെട്ട് ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു. ഇത് ചെറുക്കാന്‍ രാജ്യത്ത് ലഭ്യമാകുന്ന ഇന്റര്‍നെറ്റ് സേവനത്തില്‍ നിയന്ത്രണം വേണം, ടെലിവിഷന്‍ പരിപാടികളില്‍ നിയന്ത്രണം വരണം. അതായത് ബ്രിട്ടന്റെ സാംസ്‌കാരിക മൂല്യങ്ങളില്‍ ഇടിവുണ്ടാകുന്നതു തടയണം; രത്‌നച്ചുരുക്കം അതാണ്. ഈ അഭിപ്രായങ്ങളെ ബ്രിട്ടനിലെ പ്രതിപക്ഷവും വിവിധ സംഘടനകളും മുസ്ലിം സംഘടനകളും സര്‍വ്വാത്മനാ പിന്തുണച്ചു. 20 വര്‍ഷം മുമ്പേ വേണ്ടിയിരുന്നത് എന്നാണ് ചിലര്‍ വിമര്‍ശിച്ചുകൊണ്ട് പിന്തുണച്ചത്. ലണ്ടന്‍ വൈകിയാണെങ്കിലും കാരണം കണ്ടെത്തി- രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളില്‍വന്ന ച്യുതിയാണ് അടിസ്ഥാനകാരണമെന്ന്; അതിനു പരിഹാരം ഇന്നതെല്ലാമാണെന്ന്. പക്ഷേ, നമ്മുടെ നാട്ടിലെ ചില മണ്ടന്മാരോ… കാമറൂണ്‍ ഈ പ്രഖ്യാപനം നടത്തിയതിനു തൊട്ടുപിന്നാലെയാണ് കമ്മ്യൂണിസ്റ്റുകള്‍ അതു പറഞ്ഞത്- രാജ്യത്ത് കൂട്ടക്കൊലയ്ക്കു കൂട്ടുനില്‍ക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്തതിനു കുറ്റക്കാരനെന്ന് നീതിന്യായ കോടതിയും അതിന്റെ തീരുമാനത്തിനും മേലേ തീരുമാനങ്ങള്‍ക്ക് നിയമസാധുതയുമുള്ള വേദികളുമെല്ലാം കുറ്റക്കാരനെന്നു കണ്ടെത്തിയ യാക്കൂബ് അബ്ദുള്‍ റസാക്ക് മേമനെ തൂക്കിലേറ്റരുതെന്ന് പ്രസ്താവിച്ചത്. മുസ്ലിങ്ങളില്‍ ഒരു വിഭാഗത്തെയുള്‍പ്പെടെ (അവര്‍ കേരളത്തില്‍ എണ്ണത്തില്‍ കുറവായതിനാല്‍) കൂട്ടക്കൊലചെയ്ത കൊടും കൊലയാളിയായ ഇറാഖിസ്വേച്ഛാധിപതി സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ ഹര്‍ത്താല്‍ ആചരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്ന സിപിഎമ്മിന് യാക്കൂബ് മേമനുവേണ്ടി വാദിക്കാന്‍ മടിയൊന്നുമുണ്ടാവില്ല. മാത്രമല്ല, ആ പാര്‍ട്ടിയുടെ ആശയവും ഏതാണ്ടിതൊക്കെത്തന്നെയാണല്ലോ, കൂട്ടക്കൊലയായാലും തിരഞ്ഞുപിടിച്ചുള്ള കൊലയായാലും ഉന്മൂലനാശനമാണല്ലോ അടിസ്ഥാന സിദ്ധാന്തം. കേരളത്തില്‍ രാഷ്ട്രീയ ഭീകര പ്രവര്‍ത്തനങ്ങളില്‍ കുപ്രസിദ്ധരുമാണ് ആ കക്ഷിയെന്നിരിക്കെ നിലപാട് തികച്ചും സ്വാഭാവികം. എന്നാല്‍, പത്തുവര്‍ഷം മുമ്പ് ഭീകരപ്രവര്‍ത്തനം തടയാന്‍, അന്ന് കേന്ദ്രത്തില്‍ അധികാരത്തിലായിരുന്ന എന്‍ഡിഎ സര്‍ക്കാര്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഭീകര വിരുദ്ധ നിയമമായിരുന്ന പോട്ടായിലെ വ്യവസ്ഥകള്‍ ഇന്ന് കാമറൂണ്‍ അവതരിപ്പിച്ച ആശയങ്ങളുടെ ആവിഷ്‌കാരമായിരുന്നു.  അതില്‍ ഇന്റര്‍നെറ്റിന്റെയും ടെലിവിഷന്‍ ചാനലുകളുടെയും ദുരുപയോഗം തടയാന്‍ വ്യവസ്ഥയുണ്ടായിരുന്നു. രാഷ്ട്രത്തിന്റെ അടിസ്ഥാന സംസ്‌കാരവും മൂല്യവും സംരക്ഷിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ബോധവല്‍കരണം നടത്താനും വകുപ്പുകളുണ്ടായിരുന്നു. സംയുക്ത പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ത്തു പാസാക്കിയ ആ നിയമമാണ് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ വന്ന കോണ്‍ഗ്രസിന്റെ മന്‍മോഹന്‍ സര്‍ക്കാര്‍ സിപിഎം ഉള്‍പ്പെട്ട കമ്മ്യൂണിസ്റ്റ് കക്ഷികളുടെയും സഹായത്തോടെ റദ്ദാക്കിക്കളഞ്ഞത്. കടുത്ത എതിര്‍പ്പുകളുണ്ടായിട്ടും പി.വി. നരസിംഹ റാവു സര്‍ക്കാര്‍ നടപ്പാക്കിയ, പിന്നീട് റദ്ദാക്കിയ, ടാഡാ നിയമ പ്രകാരമായിരുന്നു, മുംബൈയില്‍ 257 പേരുടെ മരണത്തിനിടയാക്കിയ ബോംബുസ്‌ഫോടന പരമ്പരക്കേസില്‍ യാക്കൂബ് മേമന്‍ ശിക്ഷിക്കപ്പെട്ടത്. ഇന്ന് ഇത്തരം നിയമങ്ങളിലെ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ട ഘട്ടത്തിലാണ് മേമനു വേണ്ടി ചിലര്‍ മുതലക്കണ്ണീരൊഴുക്കുന്നത്. രാജീവ് ഗാന്ധിവധം ഭീകര പ്രവര്‍ത്തനമായിരുന്നിട്ടും അതിലെ കുറ്റക്കാരെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്ന സോണയാ ഗാന്ധി അഭ്യര്‍ത്ഥിച്ചതും ആവശ്യപ്പെട്ടതും കുടുംബത്തിലെ ശേഷിക്കുന്നവരുടെ ജീവന്‍ രക്ഷയ്ക്കാനായിരുന്നുവെന്ന് യുക്തി പറയാം. പക്ഷേ, മേമനു വേണ്ടി സിപിഎം വാദിക്കുന്നത്, ചില ഇടതുപക്ഷ സഹയാത്രികരും, എന്നും വിവാദങ്ങളുണ്ടാക്കാന്‍ മുന്നിട്ടിറങ്ങുന്നവരും നിവേദനം നടത്തുന്നത് ഒരു മനോനിലയുടെ വെളിപ്പെടുത്തലാണ്. അതാണ് സാംസ്‌കാരികതയുടെ നശീകരണത്തിനുളള പിന്തുണയെന്നു തിരിച്ചറിയേണ്ടതുണ്ട്. ചോദ്യം ചെയ്യലിനിടെ മേമന്‍ നല്‍കിയ വിവരങ്ങളാണ് മറ്റുചില ഭീകരരെ പിടികൂടാന്‍ സഹായിച്ചതത്രെ. അതിനാല്‍ മേമന്റെ കുറ്റങ്ങള്‍ സാധുവാകുമെന്ന് സിപിഎം പറയുന്നത് യുക്തിയില്ലായ്മക്കപ്പുറം മറ്റൊരു രാഷ്ട്രവിരുദ്ധ വായാടിത്തവുമാണ്. മേമന്‍ സ്വയം വെളിപ്പെടുത്തിയതല്ല ആ വിവരങ്ങളൊന്നും; അങ്ങനെയാണെങ്കില്‍പോലും അതു പാപ പരിഹാരവുമല്ല. സിപിഎം നടത്തുന്നത് പരോക്ഷമായി, അല്ല പ്രത്യക്ഷമായിത്തന്നെ ഭാരതത്തിന്റെ ഭരണഘടനയെ ചോദ്യം ചെയ്യലാണല്ലോ. അതെ, ലണ്ടന്‍ കണ്ടത് മണ്ടന്മാര്‍ കാണുന്നില്ല. താലിബന്‍ തനിസ്വരൂപം കാണിച്ചുതുടങ്ങിയ കാലം. അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി പാര്‍ലമെന്റില്‍ ഊറ്റംകൊണ്ടു- താലിബന് ഭാരതത്തില്‍ കടക്കാനായിട്ടില്ല, ഭാരതത്തില്‍നിന്നാരും താലിബനില്‍ ചേര്‍ന്നിട്ടുമില്ല. അതിനു ശേഷം 10 വര്‍ഷം ഭരണം മാറി, ഇന്ന് കേരളത്തില്‍നിന്ന്‌പോലും താലിബനില്‍ അംഗങ്ങളുണ്ട്. ഐഎസ്സില്‍ ഭാരതത്തില്‍നിന്ന് ആളുകളുണ്ടെന്നു സംശയിക്കപ്പെടുന്നു. ഇതില്‍ കേരളത്തിന്റെ കണക്ഷന്‍? ഇല്ലേയില്ല എന്ന് അത്ര ചങ്കുറപ്പോടെ കേരള ആഭ്യന്തരമന്ത്രിക്കു പറയാനാവുമോ. തടിയന്റവിടെ നസീറുമാര്‍ എത്രയെത്ര കേരളത്തില്‍ ഉണ്ടാവാം. കാരണം, അവര്‍ക്കെല്ലാം അഭയവും അംഗരക്ഷയും നല്‍കുന്നവര്‍ അത്രയേറെയുണ്ടിവിടെ. ലണ്ടന്‍ കണ്ടിട്ടും ചില മണ്ടന്മാര്‍ സ്വന്തം നിഴല്‍പാടിനപ്പുറം ഒന്നും കാണുന്നേയില്ല. (ഭീകരവാദിയെന്നു കോടതി കണ്ടെത്തിയ മേമനെ പിന്തുണച്ച് സല്‍മാന്‍ ഖാന്‍ ട്വീറ്റ് ചെയ്തത് കൈപ്പിഴയൊന്നുമല്ല. സല്‍മാന്റെ അച്ഛന്‍ സലിം ഖാന്‍ പറഞ്ഞതുപോലെ വിവരക്കേടുതന്നെയാണ്. അജ്ഞതകൊണ്ടുള്ള വിവരക്കേടല്ല എന്നു മാത്രം.) വീണ്ടും പ്രേമത്തിലേക്കു വരാം.പ്രേമത്തിന്റെ വ്യാജനെ പിടിക്കാന്‍ പാടുപെടുന്നതിന്റെ ഒരംശം സമയവും ശ്രദ്ധയും അധികൃതര്‍ കൊടുത്താല്‍മതി നമ്മുടെ നാട്ടിലെ ചെറുപ്പക്കാരില്‍ എത്രപേര്‍ ഐഎസിന്റെ ഭീകര പ്രവര്‍ത്തനങ്ങളായ തലവെട്ടല്‍, അല്ല തലയറുക്കലും ജീവനോടെ ചുട്ടെരിക്കലും മറ്റും ഇന്റര്‍നെറ്റില്‍ ആസ്വദിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നുണ്ടെന്നു കണ്ടെത്താന്‍. യു ട്യൂബിലൂടെ അതിതീവ്ര മതവിദ്വേഷ പ്രചാരണങ്ങള്‍ വ്യാപിപ്പിക്കുന്നുവെന്ന് കണ്ടെത്താന്‍. ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും ഉദാരമനസ്ഥിതിയേയും കുറിച്ച് അവരവര്‍ക്കിഷ്ടപ്രകാരം വ്യാഖ്യാനം നല്‍കുന്നിടത്തുനിന്ന് ഭീകര പ്രവര്‍ത്തനം തുടങ്ങുന്നുവെന്ന് കാമറൂണ്‍ പറയുമ്പോള്‍, അതൊന്നും തടയാന്‍ പാടില്ല, അതാണ് ജനാധിപത്യമെന്നും മനുഷ്യാവകാശമെന്നും ഇവിടെ പിന്തുണയ്ക്കുന്നവര്‍ പലരും ലണ്ടന്‍ കണ്ടത് കാണാത്ത മണ്ടന്മാരാണെന്നു പറഞ്ഞാല്‍,  എതിര്‍ക്കുന്നവരുണ്ടാകും. അവരും സമ്മതിക്കുമ്പോള്‍ നമ്മള്‍ 25 വര്‍ഷം വൈകിപ്പോകുമെന്നതാണ് യാഥാത്ഥ്യം. ****        ****        *** പിന്‍കുറിപ്പ്: ഇന്റര്‍നെറ്റിന്റെ സവിശേഷതയും സാങ്കേതികതയുടെ അതിസാധ്യതയും അതാണ്; എന്തും കിട്ടും, എവിടെയും, എങ്ങനെയും. എന്തിന്, എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് വിഷയം. ഇന്റര്‍നെറ്റ് ഒരിക്കലും ബുദ്ധിജീവികളെ ഉണ്ടാക്കുന്നില്ല, അതിന്റെ വലയില്‍ കുടുങ്ങാതെ, വേണ്ടത് കുടുക്കിയെടുക്കാന്‍, വലനെയ്യുന്ന എട്ടുകാലിയുടെ വൈഭവം വേണം.  ആ തിരിച്ചറിവില്ലാത്തവര്‍ സ്വയം കുടുങ്ങുന്നു. അത് അനിവാര്യമാണല്ലോ…
ജന്മഭൂമി: http://www.janmabhumidaily.com/news306221

Monday, July 20, 2015

അദ്വാനി അടിയന്തരാവസ്ഥ പ്രസ്താവിച്ചപ്പോള്‍

അദ്വാനി അടിയന്തരാവസ്ഥ പ്രസ്താവിച്ചപ്പോള്‍ 
കാവാലം ശശികുമാര്‍
June 23, 2015 
 മുതിര്‍ന്ന ബിജെപിനേതാവ് ലാല്‍ കൃഷ്ണ അദ്വാനി അടിയന്തരാവസ്ഥയെക്കുറിച്ചു പ്രസ്താവിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് കോണ്‍ഗ്രസുകാരായിരുന്നത് എന്തുകൊണ്ടാണ്? നരേന്ദ്ര മോദി സര്‍ക്കാരിനെ കരിപൂശാന്‍ കിട്ടുന്നതെന്തും വിനിയോഗിക്കാന്‍ കാത്തിരിക്കുന്നവര്‍ അതു വിനിയോഗിക്കുകതന്നെ ചെയ്യും, ചെയ്യണം. പക്ഷേ, പിടിച്ചതു പുലിവാലാണെങ്കിലോ? വിട്ടുകളയുക എളുപ്പമല്ലല്ലോ. ശരിക്കും കോണ്‍ഗ്രസ് പിടിച്ചതു പുലിവാലുതന്നെയായിരുന്നു. കോണ്‍ഗ്രസെന്നല്ല, അദ്വാനിയെചാരി മോദിയെ തല്ലാനിറങ്ങിത്തിരിച്ചവരെല്ലാം മോശക്കാരാകുകതന്നെ ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 40 വര്‍ഷമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം, 1975 ജൂണ്‍ 25-ന് അര്‍ദ്ധ രാത്രിയിലായിരുന്നല്ലോ ജനാധിപത്യത്തിനു മേല്‍ ഇടിത്തീപോലെ അതു സംഭവിച്ചത്. കോണ്‍ഗ്രസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ അധികാരം നിലനിര്‍ത്താന്‍ ഭരണ ഘടനയിലെ 352-ാം വകുപ്പ് ദുരുപയോഗം ചെയ്ത് നടപ്പാക്കിയ കരാളത. അടിയന്തരാവസ്ഥയ്ക്കു 40 വര്‍ഷമാകുമ്പോള്‍ ഈ 50 വയസുകാരന്‍ അതോര്‍മ്മിക്കുന്നത് അനുഭവിച്ചവരില്‍നിന്നു കേട്ട കാര്യങ്ങളിലും അറിഞ്ഞവര്‍ നല്‍കിയ വിവരണങ്ങളിലും കൂടിയാണ്. അന്നത്തെ പത്തുവയസുകാരന്റെ ഓര്‍മ്മകളില്‍ ഇന്നും സര്‍ക്കാര്‍ സ്‌കൂളിന്റെ ചുവരുകളില്‍ ‘ഇരുപതിന പരിപാടി വിപ്ലവ പരിപാടി’യെന്നുള്ള പോസ്റ്ററുണ്ട്… പിറ്റേന്ന് അതിനുമേലേ ‘അടിയന്തരാവസ്ഥ അറബിക്കടലില്‍’ എന്ന് പോസ്റ്ററില്‍ വായിച്ചതും സ്‌കൂളില്‍ പോലീസ് വന്നതും അതേ അമ്പരപ്പോടെ ഇന്നും മനസിലുണ്ട്… അയ്യപ്പന്‍ ചേട്ടന്‍ വള്ളത്തില്‍ വന്ന് ഒരു മതിലില്‍ ‘അടിയന്തരാവസ്ഥ അറബിക്കടലില്‍’ എന്നെഴുതിത്തീരും മുമ്പ് പോലീസുകാര്‍ പിടികൂടിയതും ബൂട്ടിട്ട കാലുകള്‍ കൊണ്ട് ചവിട്ടിച്ചതച്ചതും കണ്ടു നിന്ന ബാല്യകാല ഓര്‍മ്മയുണ്ട്… വിസില്‍ മുഴക്കി പിന്നാലെ വരുന്ന കാക്കിക്കാരെ തോല്‍പ്പിച്ച,് കാടുപിടിച്ചകാവിലേക്കു കയറിപ്പോയ ഉണ്ണിയെന്നയാളെ, ഇന്നും നാട്ടിലെ വീട്ടുമുറ്റത്ത് പാടത്തിനക്കരെയുള്ള കാവുകാണുമ്പോളെല്ലാം ഓര്‍മ്മിച്ചു പോകാറുണ്ട്… രാത്രിയില്‍ അസമയത്ത് എങ്ങോനിന്നു വീട്ടില്‍വന്ന് കയറി കിട്ടുന്നതെന്തെങ്കിലും കഴിച്ച് എങ്ങോട്ടോ പോകുമായിരുന്ന ഒരു രവിച്ചേട്ടന്‍, ഒരുദിവസം രാത്രി തങ്ങാന്‍ ഇടം ചോദിച്ചിട്ട് അതുനവദിക്കാതിരുന്ന മുന്‍ പട്ടാളക്കാരനായ വല്യച്ഛനു മുന്നില്‍ വീരവാദങ്ങള്‍ നടത്തി പോയി, പിറ്റേന്ന് പോലീസ് പിടികൂടി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുടലിനു പകരം പ്ലാസ്റ്റിക് കുഴലുമായി ജീവിക്കേണ്ടി വന്ന അകന്ന ബന്ധു ശിവന്‍ചേട്ടന്‍, അമ്പലപ്പറമ്പില്‍ കൂട്ടംകൂടി ശാഖയിലെ കളികള്‍ കളിക്കുമ്പോള്‍, കൂടെക്കൂടെ കക്ഷത്തില്‍ ഡയറിയും ഇടുക്കിപ്പിടിച്ചു വന്ന്, ആര്‍എസ്എസ് ശാഖ നടത്തിയിരുന്ന ചേട്ടന്മാരെക്കുറിച്ച് രഹസ്യാന്വേഷണം നടത്തിപ്പോകുമായിരുന്ന സിഐഡി പോലീസ് വിജയന്‍… അങ്ങനെ ചില ഓര്‍മ്മകളില്‍മാത്രമായിരുന്ന അടിയന്തരാവസ്ഥയുടെ കരാളത അറിഞ്ഞത് പില്‍ക്കാലത്ത് മുതിര്‍ന്നവരുടെ അനുഭവ വിവരണങ്ങളില്‍നിന്നാണ്. പക്ഷേ, പില്‍ക്കാലത്തറിഞ്ഞ അടിയന്തരാവസ്ഥയുടെ ഭീകര കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആരെയും നടുക്കുന്നതാണ്. ആയിരക്കണക്കിനു പേര്‍ക്കാണ് ഉള്ളുലയ്ക്കുന്ന അനുഭവങ്ങള്‍ പറയാനുള്ളത്. കോരിത്തരിപ്പിക്കുന്ന ഓര്‍മ്മകളാണവ.പക്ഷേ, പല കാരണങ്ങള്‍കൊണ്ട് അത് ഭാരതത്തില്‍, കേരളത്തില്‍ പ്രത്യേകിച്ച് ഔദ്യോഗിക ചരിത്രത്തിലില്ലാതെ പോയി. അടിയന്തരാവസ്ഥ ഇവിടെ പി. രാജന്‍ എന്ന എഞ്ചിനീയറിങ് കോളെജ് വിദ്യാര്‍ത്ഥിയുടെ പോലീസ് കസ്റ്റഡിയിലെ കൊലപാതകവും കക്കയം ക്യാമ്പും കെ. കരുണാകരനും അച്യുതമേനോനുമൊക്കെമാത്രമായി ചുരുങ്ങിപ്പോയി. അതിനു പന്നില്‍ ചില സംഘടിത ശ്രമങ്ങളുണ്ടെന്നുതന്നെ സംശയിക്കണം. അടിയന്തരാവസ്ഥയുടെ യഥാര്‍ത്ഥ ചരിത്രം ചര്‍ച്ചചെയ്യപ്പെടണമെന്നത് ജനാധിപത്യത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമാണെന്ന സന്ദേശമാണ് വാസ്തവത്തില്‍ അദ്വാനിയുടെ പ്രസ്താവന നല്‍കുന്നതെന്നതാണ് വാസ്തവം. അടിയന്തരാവസ്ഥയെക്കുറിച്ച്, അതിനു ശേഷമുണ്ടായ രാഷ്ട്രീയ അവസ്ഥകളെക്കുറിച്ച് കോണ്‍ഗ്രസ് നേതാവയിരുന്ന കെ. കരുണാകരന്‍ നടത്തിയ ഒരു വിവാദ പ്രസ്താവന ഓര്‍മ്മയില്‍ വരുന്നു. പിന്നീട് കരുണാകരന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അതു പിന്‍വലിക്കുകയും ചെയ്തു. പിന്‍വലിക്കുകയല്ല, പ്രയോഗിച്ചു പഴക്കം വന്ന പതിവു ശൈലിയില്‍ ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന പുതു പ്രസ്താവന നടത്തി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കരുണാകരന്റെ നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ പ്രക്ഷോഭം നടക്കുന്ന കാലം. അന്ന് ഇന്ദിരാ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവേ കരുണാകരന്‍ പ്രസ്താവിച്ചു, അടിയന്തരാവസ്ഥ കഴിഞ്ഞ് തെരഞ്ഞെടുപ്പു നടന്നു. അതില്‍ തോറ്റതിന്റെ വിഷമത്തില്‍ ഇരിക്കുന്ന ഇന്ദിരാജിയോട് സൈനിക മേധാവി പറഞ്ഞു, ”വേണമെങ്കില്‍…” പൂര്‍ത്തിയാക്കിയത് കരുണാകര ശൈലിയില്‍ പറഞ്ഞും പറയാതെയും ആംഗ്യം കാണിച്ചുമൊക്കെയായിരുന്നു. അതിന്റെ ആശയം ഇന്ദിരയ്ക്ക് അധികാരത്തില്‍ തുടരാന്‍ സൈന്യം കൂടെ നില്‍ക്കാമെന്നു പറഞ്ഞു, പക്ഷേ, ഇന്ദിര അതു നിരസിച്ചുവെന്നാണ്. ഇന്ദിരയുടെ ജനാധിപത്യ ബോധത്തെക്കുറിച്ചു പറയാനും വെള്ളപൂശാനുമായിരുന്നിരിക്കണം ഉദ്ദേശിച്ചത്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ സംസ്ഥാന പോലീസ് മേധാവിയായിരുന്ന രമണ്‍ ശ്രീവാസ്തവയെ വഴിവിട്ട് സംരക്ഷിക്കുന്നുവെന്നതിന്റെ പേരില്‍ നടന്ന ഉള്‍പ്പാര്‍ട്ടി പോരില്‍ മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകുമെന്ന ഘട്ടത്തിലായിരുന്നു കരുണാകരന്റെ പ്രസ്താവന. പ്രസ്താവന മാധ്യമങ്ങളില്‍ വിവാദമായതോടെ ഹൈക്കമാണ്ട് ഇടപെട്ടു, കരുണാകരന്‍ തിരുത്തി. വാസ്തവത്തില്‍ അടിയന്തരാവസ്ഥയ്ക്കപ്പുറം പട്ടാള വിപ്ലവത്തിന്റെ സാധ്യതപോലും രാജ്യത്തുണ്ടായിരുന്നുവെന്നാണ് കരുണാകരന്‍ വെളിപ്പെടുത്തിയത്. ഇന്ദിരാഗാന്ധിയുമായി അത്ര അടുപ്പമുണ്ടായിരുന്ന കരുണാകരന്‍ പറഞ്ഞത് മുഴുവന്‍ ശരിയായിരിക്കില്ല, എന്നാല്‍ അതില്‍ വലിയൊരു ശരിയുണ്ടായിരുന്നിരിക്കണം താനും. സൈനിക മേധാവി ഇന്ദിരയോടല്ല, ഇന്ദിര സൈനിക മേധാവിയോട് അങ്ങനെ ഒരു സാധ്യത ചോദിക്കുകയായിരുന്നിരിക്കണം ചെയ്തത്. ഏതെങ്കിലും കാലത്ത് ഒരുപക്ഷേ വെളിപ്പെട്ടേക്കാവുന്ന സത്യം. അതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ, ഇന്ദിരാഗാന്ധിയുടെ, നെഹൃു കുടുംബത്തിന്റെ ജനാധിപത്യത്തോടുള്ള ബഹുമാനം. അതുമറന്നാണ് അടിയന്തരാവസ്ഥയെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വാചകമടിക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി ഇന്ദിര ഭാരത ഭരണഘടനയില്‍ത്തന്നെയുള്ള 352-ാം വകുപ്പാണ് വിനിയോഗിച്ചത്. അതിനെതിരേ സ്വാതന്ത്ര്യ സമരം നടത്തി വിജയിച്ചെങ്കിലും ഇനിയൊരിക്കലും ആ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണഘടനയില്‍നിന്ന് അത് എന്നെന്നേക്കുമായി നീക്കാന്‍ 40 വര്‍ഷത്തിനിടെ ഒരു സര്‍ക്കാരും തയ്യാറായിട്ടില്ല. സ്വാതന്ത്ര്യ ലബ്ധിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച ഘട്ടത്തില്‍ ഭരണഘടനാ പരിഷ്‌കരണത്തിന് ലോക്‌സഭാ സ്പീക്കര്‍ നിയോഗിച്ച സമിതിയും ഇക്കാര്യം പരിഗണിച്ചില്ല, അല്ലെങ്കില്‍ അവരുടെ ശ്രദ്ധയില്‍ വന്നിട്ടില്ല. അതായത് ആ ആപത്‌സാധ്യത അവിടെ കിടക്കുന്നുവെന്നര്‍ത്ഥം. ഇന്ന് ഭരണഘടനാ പരിഷ്‌കാരത്തിനുപോലും അധികാരം നല്‍കി ഒരു സര്‍ക്കാരിനെ ജനങ്ങള്‍”തെരഞ്ഞെടുത്ത ഘട്ടത്തില്‍ ഇക്കാര്യത്തെക്കുറിച്ച് ഒരു ആരോഗ്യകരമായ ചര്‍ച്ചയ്ക്കു പകരം, അടിയന്തരാവസ്ഥയുടെ പീഡനകാലം ജയിലില്‍ അനുഭവിച്ച അദ്വാനിയുടെ പ്രസ്താവനയുടെ സദുദ്ദേശ്യം കാണാന്‍ കഴിയാതെ പോയതും അതു വിവാദമാക്കിയതും ചിലരുടെ ആസൂത്രിത പദ്ധതിതന്നെയായിട്ടു വേണം കരുതാന്‍. ദുര്‍ബ്ബല ഭരണനേതൃത്വം ഉണ്ടാകുമ്പോള്‍ ഇനിയും അടിയന്തരാവസ്ഥ വന്നേക്കാനുള്ള സാഹചര്യങ്ങളുണ്ട് എന്ന് അദ്വാനി പറഞ്ഞത് മോദിയെക്കുറിച്ചാണെന്നു വ്യാഖ്യാനിക്കുന്നവര്‍ക്ക് രണ്ട ് അബദ്ധങ്ങള്‍ സ്വയം സംഭവിച്ചു: 1. അവര്‍ ഇന്നലെവരെ പറഞ്ഞിരുന്നത് മോദി അധികാരക്കരുത്തനാണെന്നും കര്‍ക്കശക്കാരനാണെന്നുമായിരുന്നു എന്നത് മറന്നു. 2. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇന്ദിര ദുര്‍ബലയായിരുന്നതുകൊണ്ടായിരുന്നുവെന്ന് അവര്‍ തന്നെ സമ്മതിച്ചു. ഒരു ദിവസത്തേക്ക് മോദിക്കെതിരേ പ്രചരിപ്പിക്കാന്‍ അവര്‍ക്ക് ഒരായുധം കിട്ടി. അത് വളച്ചൊടിച്ചിട്ടാണെങ്കില്‍കൂടിയും, അദ്വാനിജിയുടെ വാക്കുകളായി എന്നത് ദൗര്‍ഭാഗ്യകരംതന്നെയാണ്. ഒരു ദിവസം മുഴുവന്‍ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തിട്ടും അതു തിരുത്താന്‍ പിറ്റേന്നുവരെ അദ്ദേഹം കാത്തുവെന്നത് ഗുരുതരമായ കാലതാമസംതന്നെയാണ്. കാരണം, 1990-കളില്‍ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ മാധ്യമ സംസ്‌കാരവും ശൈലിയും സാങ്കേതിക വിദ്യയും മാറുന്നു, അതനുസരിച്ച് പ്രതികരിക്കാന്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സജ്ജരാകണമെന്ന് പ്രസംഗിച്ചത് അദ്വാനിജിയായിരുന്നു, അതെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ചതും പ്രസാര്‍ ഭരതി ബില്‍ ഡ്രാഫ്റ്റ് ചെയ്ത ഈ മുന്‍ വാര്‍ത്താ വിതരണ വകുപ്പു മന്ത്രിയായിരുന്നുവെന്നതും പരിഗണിക്കുമ്പോള്‍ കാര്യം കൂടുതല്‍ ഗൗരവതരമാകുന്നു. വാക്കുപയോഗിക്കുമ്പോള്‍ ഏറെ കരുതണം. നോക്കിയിരിക്കുകയാണ് പലരും. ഒറ്റ ദിവസത്തേക്കെങ്കില്‍ അങ്ങനെ, അല്ല ഒരു നിമിഷത്തേക്കെങ്കില്‍ അങ്ങനെയും. മോദിയെ മോശക്കാരനാക്കാന്‍ ഒരവസരമേ അവര്‍ക്കു വേണ്ടൂ. 

പിന്‍കുറിപ്പ്: 
കാളപെറ്റെന്നു കേട്ടാല്‍ കയറെടുക്കുന്നവര്‍ അതു നരേന്ദ്ര മോദിയുടെ കാളയാണെന്നു കേട്ടാല്‍ കത്തിയെടുക്കുന്നവരായി മാറുന്ന കാലമാണിത്. അതുകൊണ്ട് അദ്വാനിജിയുടെ വാക്കുകള്‍ക്ക് ഇഷ്ടപ്രകാരം വ്യാഖ്യാനം ചമച്ചത്. അതില്‍ കോണ്‍ഗ്രസുകാര്‍ പെട്ടത് ഒരു വര്‍ത്തമാനം. സഖാക്കള്‍ക്കു പറ്റിയത് അതിനേക്കാള്‍ വലുതാണ്. കേരളത്തില്‍ റബ്ബര്‍ കര്‍ഷകര്‍ക്കു വേണ്ടി സിപിഎം നേതൃത്വത്തില്‍ ഒരു സമരപരിപാടി പ്രഖ്യാപിച്ചു. പക്ഷേ, പിറ്റേന്ന് അതുപേക്ഷിച്ചു. കാരണം പറഞ്ഞതോ കേരളത്തിന്റെ വെട്ടിക്കുറയ്ക്കുമെന്നു പറഞ്ഞ കേന്ദ്ര റബ്ബര്‍ സബ്‌സിഡി പുനസ്ഥാപിച്ചതിനാലാണെന്നും. സബസിഡി വെട്ടിക്കുറയ്ക്കുമെന്നാരാണു പറഞ്ഞതെന്നു ചോദിച്ചാലോ? സിപിഎം പരസ്യമായി അവിശ്വസിക്കുകയും രഹസ്യമായി അമിതമായി വിശ്വസിക്കുകയും ചെയ്യുന്ന സംസ്ഥാന ധനമന്ത്രി കെ. എം. മാണിയെന്നുത്തരം. പക്ഷേ, മാണിയെ ഒപ്പമിരുത്തി കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രസ്താവിച്ചു അങ്ങനെയൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടേ ഇല്ലെന്ന്. മാണി അവിടിരുന്നു വെട്ടിവിയര്‍ത്തു. സിപിഎം മാണിയെ വിശ്വസിച്ച് ആപ്പിനിടയില്‍ വാലു കുടുങ്ങിയ കുരങ്ങനെപ്പോലെയായി. മോദിയുടെ കാള പെറ്റപ്പോള്‍ കെട്ടാനെടുത്ത കയറും വെട്ടാനെടുത്ത കത്തിയും അവര്‍ക്ക്എകെജി സെന്ററിന്റെ മൂലയ്‌ക്കെറിയേണ്ടിവന്നു. വാര്‍ത്തകള്‍ അങ്ങനെയങ്ങനെ ചിലര്‍ ഉണ്ടാക്കുകയാണല്ലോ, ഉണ്ടാവുകയല്ലല്ലോ.
ജന്മഭൂമി: http://www.janmabhumidaily.com/news296693

പെട്ടിപൊട്ടിയ്ക്കുമ്പോള്‍ വായിച്ചറിയുന്നത്

പെട്ടിപൊട്ടിയ്ക്കുമ്പോള്‍ വായിച്ചറിയുന്നത് 
കാവാലം ശശികുമാര്‍
 June 30, 2015
ജനങ്ങള്‍ മനസ്സുതുറക്കുമ്പോള്‍ ആ വിവരം അടഞ്ഞപെട്ടിയിലാകുന്നതാണ് ജനാധിപത്യപ്രക്രിയയുടെ നടത്തിപ്പു വഴിയിലെ പല സുപ്രധാനനിമിഷങ്ങളിലൊന്ന്. കാലം പുരോഗമിക്കുകയും സങ്കേതികത വളരുകയും ചെയ്തപ്പോള്‍ പെട്ടിക്കുപകരം യന്ത്രങ്ങളായി എന്നുമാത്രം.എങ്കിലും മനസ്സു തുറക്കുമ്പോള്‍ പെട്ടിക്കുള്ളില്‍ അടയ്ക്കപ്പെടുന്ന രഹസ്യം പിന്നീട് പെട്ടി തുറക്കുമ്പോള്‍ പരസ്യമാകും. അതാണ് ജനാധിപത്യത്തിലേക്കുള്ള വഴിയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ ഏറ്റവും പ്രധാനഘട്ടം. പണ്ട് ബാലറ്റ് പെട്ടികളായിരുന്നത് ഇപ്പോള്‍ ഇവിഎം എന്നറിയപ്പെടുന്ന ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളായി. നാളെ, ഡിജിറ്റല്‍ ഇന്ത്യയുടെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ഓരോരുത്തരുടെയും പക്കലുള്ള സ്മാര്‍ട്ട് ഫോണുകളാകും ആ സ്ഥാനം വഹിക്കുക;അത്ര വിദൂരമല്ലാത്ത കാലത്തില്‍ തന്നെ. എന്നാല്‍, മനസ്സിന്റെ രഹസ്യം രേഖപ്പെടുത്തുന്ന ‘വോട്ടുപെട്ടി’ തുറക്കുമ്പോള്‍ വെളിപ്പെടുന്നത് യഥാര്‍ത്ഥത്തില്‍ വോട്ടു ചെയ്തവരുടെ ഉള്ളിലിരുപ്പുതന്നെയാണോ. അഥവാ പരസ്യമാക്കുന്നതിനെ വിശകലനം ചെയ്യുന്നവരും വിളംബരം ചെയ്യുന്നവരും ശരിയായ രീതിയില്‍ ആ രഹസ്യം വായിച്ചെടുക്കുന്നുണ്ടോ? സംശയമാണ്. അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പു കഴിഞ്ഞു, ജനാഭിപ്രായം ”പെട്ടിയിലായി.” ഇന്ന് പെട്ടി തുറക്കുകയായി. ഫലം എന്തുമാകട്ടെ. എന്തായാലും അത് വിശകലനം ചെയ്യുന്നതില്‍ പാര്‍ട്ടികള്‍, വ്യക്തികള്‍, സംഘടനാ നേതാക്കള്‍ എത്രമാത്രം വിജയിക്കുന്നുവെന്നതാണ് ഇവിടെ ചര്‍ച്ചാ വിഷയം. ഓരോ തെരഞ്ഞെടുപ്പ് ഫലവും നല്‍കുന്ന പൊതുസന്ദേശം, മണ്ഡലങ്ങളില്‍ നിന്നുള്ള ജനവിധി സൂചന, ഇങ്ങനെ ഓരോ തെരഞ്ഞെടുപ്പു ഫലവും സ്ഥൂലമായോ സൂക്ഷ്മമായോ വിശകലനം ചെയ്യുന്നതില്‍, യഥാര്‍ത്ഥത്തില്‍ നാം വിജയിക്കുന്നുവോ പരാജയപ്പെടുന്നവോ? ജനവിധി എന്നെല്ലാം ആവേശത്തോടെ പറയുമ്പോഴും ജനമനസ്സ് കൃത്യമായി വായിച്ചെടുക്കാന്‍ തെരഞ്ഞെടുപ്പ് ഫലം സഹായിക്കുന്നുണ്ടോ? വാസ്തവത്തില്‍ രാഷ്ട്രീയ സംവിധാനത്തിനോ തെരഞ്ഞെടുപ്പു സംവിധാനത്തിനോ ഇങ്ങനെയൊരു കൃത്യമായ ജനമനസ്സു കണ്ടെത്തലിനു കഴിയുന്നുണ്ടോ. അതില്ലെങ്കില്‍ വ്യക്തികളുടെ ജനാധിപത്യ ബോധ-വിശ്വാസ പ്രകടനങ്ങളുടെ പൊതുസ്വഭാവമായി ജനാധിപത്യസംവിധാനത്തെ എങ്ങനെ കാണാനാകും? അരുവിക്കരയില്‍ ആരു ജയിക്കുമെന്നതല്ല, ആരുജയിച്ചാലും തെരഞ്ഞെടുപ്പുഫലം വിശകലനംചെയ്ത് എത്തിച്ചേരുന്ന നിഗമനം എന്താണെന്നതാണ് പ്രധാനം. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ തെരഞ്ഞെടുപ്പു ഫലം സര്‍ക്കാരിനെതിരാണെന്നാണോ അര്‍ത്ഥമാക്കേണ്ടത്? യുഡിഎഫ് ജയിച്ചാല്‍ സര്‍ക്കാരിന്റെ ചെയ്തികള്‍ക്കെല്ലാം അരുവിക്കര മണ്ഡലത്തിലെ ജനങ്ങള്‍, അതിലൂടെ കേരള ജനത,നല്ല സര്‍ട്ടിഫിക്കറ്റ് കൊടുത്ത് പിന്തുണ നല്‍കുന്നുവെന്നാണോ അര്‍ത്ഥം? ബിജെപി വിജയിച്ചാല്‍ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍നയങ്ങള്‍ക്കും നരേന്ദ്രമോദിക്കും ഒ.രാജഗോപാലിനും ഒപ്പമാണെന്നാണോ വിശകലനം ചെയ്യേണ്ടത്, നിഗമനത്തിലെത്തേണ്ടത്. എം.വിജയകുമാര്‍ വിജയിച്ചാല്‍ അത് സിപിഎമ്മിന്റെ നേട്ടമെന്നോ വിഎസിന്റെ നേട്ടമെന്നോ അണിയറയില്‍ ഇരുന്നു പ്രവര്‍ത്തിച്ച പിണറായി വിജയന്റെ നേട്ടമെന്നോ, പുതിയ പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ നേട്ടമെന്നോ കണക്കാക്കേണ്ടത്. അതോ സിപിഎമ്മിന്റെ അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും രാഷ്ട്രീയ വോട്ടു നേട്ടമെന്നോ. മറിച്ച് ശബരീനാഥനാണ് വിജയമെങ്കില്‍ നേട്ടം എ.കെ. ആന്റണിയുടേതോ, ഉമ്മന്‍ചാണ്ടിയുടേതോ ജി. കാര്‍ത്തികേയന്റെതോ, സുധീരന്റേതോ, കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടര്‍മാരുടേതോ. രാജഗോപാലാണു വിജയിയെങ്കില്‍ സുരേഷ് ഗോപിക്കോ, വി. മുരളീധരനോ അമിത് ഷായ്‌ക്കോ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കോ നേട്ടം അവകാശപ്പെടാനുള്ളത്? സരിതയും പൂന്തുറ സിറാജും വെള്ളാപ്പള്ളി നടേശനും പി.സി.തോമസും  ശശി തരൂരും കെ.എം. മാണിയും തുടങ്ങി സകലരും അവരവരുടെ നിലയില്‍ അവകാശവാദം ഉന്നയിക്കുമ്പോള്‍ പോള്‍ ചെയ്യപ്പെടാതെ പോയ 23.69 ശതമാനം വോട്ടും ‘നോട്ടാ’ വോട്ടും പരിഗണിക്കപ്പെടാതെയുള്ള വിശകലനങ്ങള്‍ കാമ്പുള്ളതോ കഴമ്പുള്ളതോ ആകുന്നുണ്ടോ. അതായത് രാഷ്ട്രീയശക്തിയോ സമുദായശക്തിയോ സ്ഥാനാര്‍ത്ഥിമിടുക്കോ എന്തെങ്കിലും തെരഞ്ഞെടുപ്പു ഫലത്തില്‍നിന്ന് തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ എന്നതാണ് അടിസ്ഥാന ചോദ്യം. അപ്പോള്‍ തെരഞ്ഞെടുപ്പ് സംവിധാനം കുറ്റമറ്റതാണെങ്കിലും  അത് ജനമനസ്സ് വായിക്കാനുള്ള കൃത്യമായ ഒരു സംവിധാനമാകുന്നില്ല എന്നര്‍ത്ഥം. ജനമനസ്സു വായിക്കാതെ മനസ്സിലാക്കാതെ ജനങ്ങളെ ഭരിക്കുന്ന ക്രമം, എത്ര ജനാധിപത്യപരമാകുമെന്നതാണ് കാതലായ പ്രശ്‌നം. അഴിമതിയായിരുന്നോ അരുവിക്കരയിലെ വിഷയം, അതോ ഭരണനേട്ടമോ? വികസനം, സദ്ഭരണം, ബാര്‍കോഴ, സോളാര്‍വിവാദം തുടങ്ങിയവയും പാണ്ടന്‍ നായയും ബലിയാടും അറവുമാടും മറ്റും മറ്റും വിഷയമായ തെരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങളൊക്കെയായിരുന്നോ വോട്ടു ചെയ്യാന്‍ ജനങ്ങള്‍ ആധാരമാക്കിയ കാരണങ്ങള്‍. ഫലം വിശകലനം ചെയ്താല്‍ അതറിയാനുള്ള സംവിധാനമില്ല. സ്ഥാനാര്‍ത്ഥികളോ പാര്‍ട്ടികളോ അവതരിപ്പിക്കുന്ന പ്രകടനപത്രിക എന്ന വാഗ്ദാന  പത്രിക പോലും വോട്ടെടുപ്പില്‍ ജനമനസ്സറിയാനുള്ള മാര്‍ഗ്ഗമല്ല. അങ്ങനെ നോക്കുമ്പോള്‍ അടിമുടി ഒരു പരിഷ്‌കാരമില്ലാതെ ജനവികാരം അളക്കാന്‍, മനസ്സിലാക്കാന്‍, തിരിച്ചറിയാന്‍ നിലവില്‍ സാധ്യമല്ലെന്നതാണ് സത്യം. തെരഞ്ഞെടുപ്പുകള്‍ സര്‍ക്കാരിന്റെ വിലയിരുത്തലാവുമ്പോഴേ ജനാധിപത്യം സാര്‍ത്ഥകമാകൂ. അങ്ങനെ വരണമെങ്കില്‍ ജനങ്ങള്‍ നിശ്ചയിച്ച ഭരണത്തിന്റെ നടപടിക്രമങ്ങളെ വിലയിരുത്താന്‍ അവര്‍ക്ക് അവസരം നല്‍കണം. അതിനൊരു പുതിയ സംവിധാനംതന്നെ രൂപപ്പെടേണ്ടിവരും. ജനാഭിലാഷം സര്‍ക്കാര്‍ അറിയണം. അത് ചര്‍ച്ച ചെയ്ത് പൊതു ധാരണയുണ്ടാക്കണം. അത് നടപ്പാക്കുന്നതില്‍ ഭരണപക്ഷവും പ്രതിപക്ഷവും എന്തുനിലപാടെടുക്കുന്നുവെന്ന് വ്യക്തമാക്കണം. തെരഞ്ഞെടുപ്പുവേളയില്‍ അതിന്റെ നടത്തിപ്പ് ക്രമങ്ങളും നേട്ടവും കോട്ടവും കാരണവും അവതരിപ്പിക്കണം. അതില്‍ ചര്‍ച്ച നടക്കണം, ജനം പ്രതികരിക്കണം. തെരഞ്ഞെടുപ്പുകള്‍ക്കുമുമ്പ് ജനങ്ങള്‍ അജണ്ട നിശ്ചയിക്കണം. അതിനോട് പാര്‍ട്ടികള്‍ നയം പ്രഖ്യാപിക്കണം. ആ നയങ്ങളെ സ്വീകരിക്കാനും തിരസ്‌കരിക്കാനുമുള്ളതായിരിക്കണം വോട്ടുകള്‍. അപ്പോള്‍ നയമില്ലാ പാര്‍ട്ടികള്‍ അപ്രസക്തമാകും, അപ്രത്യക്ഷമാകും, സമൂഹത്തോട് പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും പ്രതിബദ്ധത കൂടും. ജനബന്ധമില്ലാത്ത ഉദ്യോഗസ്ഥര്‍, ജനവികാരം കണക്കാക്കാതെ തയ്യാറാക്കുന്ന ബജറ്റ് പെട്ടിയിലെ രഹസ്യങ്ങള്‍ക്ക് ബദലുണ്ടാകും. പാണ്ടന്‍നായയും പരനാറിയും ബലിയാടുകളും വേശ്യാലയവും മറ്റും തെരഞ്ഞെടുപ്പിലെ സ്വാധീനഘടകമാകാതെ പോവും. അപ്പോള്‍ ഗ്രാമസഭകള്‍, ജനപ്രതിനിധികളുടെ തദ്ദേശ സ്വയംഭരണ സംവിധാനം, നിയമസഭകള്‍, ലോക്‌സഭാ ഇതെല്ലാം ആ സങ്കല്പത്തിന്റെ അടിസ്ഥാനത്തിലല്ലേ എന്ന ചോദ്യം വരാം. പക്ഷേ മുകളില്‍നിന്നുള്ള അടിച്ചേല്‍പ്പിക്കലുകളില്ലാതെ താഴേത്തട്ടില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും മേല്‍പ്പറഞ്ഞസഭകളില്‍ എന്താണ് പ്രസക്തിയെന്നു ചിന്തിച്ചുനോക്കിയാല്‍ നിലവില്‍ ആ സംവിധാനം ഏട്ടിലെ പശുവാണെന്നു കാണാം. ജനപ്രതിനിധികള്‍ യഥാര്‍ത്ഥത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതും ചര്‍ച്ചചെയ്യുന്നതും അവര്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളാണോ.അല്ലേയല്ല. അവരുടെ മണ്ഡലങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍, ബജറ്റിനുപുറമേ പ്രത്യേകഫണ്ട് അനുവദിച്ചതില്‍നിന്നുതന്നെ വ്യക്തമാണ് നിലവിലുള്ള നമ്മുടെ സംവിധാനങ്ങള്‍ അപര്യാപ്തമോ അപൂര്‍ണമോ ആണെന്ന്. അതായത് അധികാരം വികേന്ദ്രീകരണത്തിനുള്ള പഞ്ചായത്തീ രാജ് നിയമനിര്‍മാണം നടത്തുകയും ഭരണഘടനാ ഭേദഗതി കൊണ്ടുവരികയും ചെയ്തിട്ടും കാര്യങ്ങള്‍ ഉദ്ദിഷ്ട ലക്ഷ്യം സാധിക്കുന്നില്ലെന്നുതന്നെ. കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍ അംഗങ്ങളുടെ എണ്ണം ഭരണാവകാശം നിര്‍ണയിക്കുമ്പോള്‍, രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇച്ഛയും താല്‍പ്പര്യവും രാജ്യതാല്‍പ്പര്യങ്ങളെ ബാധിക്കുമ്പോള്‍, ആസൂത്രണമെല്ലാം വെറും ഏട്ടിലെ പശുവായിത്തന്നെ നില്‍ക്കും. ഒരു മണ്ഡലത്തിലെ- അത് ത്രിതല പഞ്ചായത്തായാലും നഗരസഭയായാലും നിയമസഭയായാലും ലോക്‌സഭായായാലും ഈ രാഷ്ട്രീയത്തിനപ്പുറമുള്ള ജനപങ്കാളിത്തത്തോടെ, ജനാഭിപ്രായത്തോടെ ജനകീയാഭിലാഷത്തോടെ ആകുമ്പോഴേ വികസനം യാഥാര്‍ത്ഥ്യമാവുകയുള്ളൂ. ഈ വികസനത്തില്‍ അതത് സ്ഥലത്തിന്റെ പ്രതിനിധിയുടെ പിടിപ്പും പിടിപ്പുകേടും വിലയിരുത്താനുള്ള അവസരം വരുമ്പോഴേ സമ്പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ജനാധിപത്യം എന്ന വിഭാവനം നടപ്പിലാകൂ. അതിന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ വിശകലനത്തില്‍ പുതിയൊരു മാര്‍ഗവും രീതിയും രൂപപ്പെടുക തന്നെ വേണം. പാര്‍ട്ടികള്‍ പ്രകടനപത്രിക അവതരിപ്പിക്കുന്നതിനുപകരം ജനങ്ങള്‍ അവരുടെ ആവശ്യപത്രികയും അവകാശപത്രികയും സമര്‍പ്പിക്കുന്ന സംവിധാനം ഉണ്ടാകട്ടെ. അത് നടപ്പിലാക്കാനുള്ള നയപരിപാടികള്‍ പ്രഖ്യാപിക്കുന്നവര്‍ക്ക് വോട്ടുകുത്തട്ടെ. അത് നടപ്പിലാക്കുന്നതിനെ വിലയിരുത്തി അടുത്തവട്ടം വിധി എഴുതട്ടെ. ആവശ്യങ്ങള്‍ നിറവേറ്റാന്‍ കൂട്ടുനിന്നവരോട് പിന്തുണയും എതിര്‍ക്കുന്നവരോട് വിയോജിപ്പും വിധിക്കട്ടെ. അതിനുമുമ്പ് ആര്‍പിഎയില്‍ (ജനപ്രാതിനിധ്യ നിയമത്തില്‍) ജനപ്രതിനിധിയെ തിരിച്ചുവിളിക്കാനുള്ള നിയമനിര്‍മാണം കൂടി വേണ്ടിവരും. ശരിയാണ്. എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം എന്ന് തോന്നാം. പക്ഷേ അനതിവിദൂര ഭാവിയില്‍ നടക്കുമെന്നുറപ്പുള്ള സങ്കല്പമാണ്, ആവശ്യമാണിത്. നോട്ടാ എന്ന സംവിധാനം തെരഞ്ഞെടുപ്പില്‍ നടപ്പാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ, ഇവിഎം എന്നൊന്ന് സങ്കല്‍പ്പിച്ചിരുന്നോ. സര്‍ക്കാരിനോട് നേരിട്ട് സംവദിക്കാന്‍, അഭിപ്രായങ്ങള്‍ ഇടനിലക്കാരില്ലാതെ പ്രധാനമന്ത്രിയെ അറിയിക്കുന്ന ഒരു സംവിധാനം പ്രാവര്‍ത്തികമാകുമെന്ന് സങ്കല്‍പ്പിച്ചിരുന്നോ. അതെല്ലാം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കെ,നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ അടിമുടിയൊരു മാറ്റം പ്രതീക്ഷിക്കാം. അതിനായി കാത്തിരിക്കാം. ഒരു സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ അതിനെ എന്റെ നേട്ടമെന്ന് വ്യാഖ്യാനിക്കാന്‍ പൊട്ടന്യായങ്ങള്‍ നിരത്തുകയും അതില്‍ ഞെളിയുകയും ചെയ്യുന്നവര്‍ക്ക് ഇത്തരം മാറ്റങ്ങളില്‍ താല്‍പ്പര്യമുണ്ടാവില്ല. കാരണം അവരുടെ വയറ്റുപിഴപ്പാണ് നിന്നുപോകുന്നത്. **        **        ** പിന്‍കുറിപ്പ്:മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ നടത്തിയതുപോലത്ര മൂര്‍ച്ചയേറിയ സദുദ്ദേശ്യ സാമൂഹ്യവിമര്‍ശനം പില്‍ക്കാലത്തും സാഹിത്യത്തിലോ രാഷ്ട്രീയത്തിലോ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ കവിതയ്ക്ക് ശരവ്യമായ ഒരു സമുദായം നായന്മാരുടേതായിരുന്നു. അവയുള്‍ക്കൊണ്ട കുറച്ചുപേരൊക്കെ ദുസ്സ്വഭാവം ഉപേക്ഷിച്ചുവെന്നതൊഴിച്ചാല്‍ അടിസ്ഥാനപരമായി നോക്കുമ്പോള്‍ ഏതു കുഴലില്‍ എത്രനാളിട്ടാലും സ്ഥായീഭാവം പണ്ടേപ്പോലെതന്നെ; പിന്നെ, പല്ലിനു ശൗര്യം കുറയുക സ്വാഭാവികമാണല്ലോ. നമ്പ്യാര്‍ ഏറ്റവും വിമര്‍ശിച്ച ജന്തുവര്‍ഗ്ഗം നായയുമായിരുന്നുവെന്നത് വെറും വെറും യാദൃച്ഛികത മാത്രം.
ജന്മഭൂമി: http://www.janmabhumidaily.com/news298435

നിലവിളക്ക്; മാര്‍ക്‌സിന്റേതും മന്നത്തിന്റേതും

നിലവിളക്ക്; മാര്‍ക്‌സിന്റേതും മന്നത്തിന്റേതും 

കാവാലം ശശികുമാര്‍ 
July 7, 2015 
 കാറല്‍ മാര്‍ക്‌സിനു നിലവിളക്ക് അത്ര പരിചയമുണ്ടാകാനിടയില്ല. വൈദ്യുതി പ്രകാശത്തില്‍, മെച്ചപ്പെട്ട സൗകര്യത്തില്‍ ജീവിച്ചുതന്നെയാണ് അദ്ദേഹം അടിസ്ഥാന വര്‍ഗത്തെക്കുറിച്ച് ചിന്തിച്ചത്; എഴുതിയത്. ഇനി അഥവാ വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ അപ്പോള്‍ മെഴുകുതിരിയെ ജ്വലിപ്പിച്ചിട്ടുണ്ടാവൂ. ഭാരതത്തെക്കുറിച്ച് മാര്‍ക്‌സ് കുറച്ചെല്ലാം പഠിച്ചെങ്കിലും അതൊന്നും സിദ്ധാന്തമായവതരിപ്പിക്കാന്‍ തുനിഞ്ഞില്ല. കാരണം, അതുവരെ താന്‍ സിദ്ധാന്തിച്ചതെല്ലാം തെറ്റാണെന്ന് സമ്മതിക്കുകയോ തിരുത്തുകയോ ചെയ്യേണ്ടിവരുന്നത് അത്ര സുഖമുള്ള കാര്യമല്ലല്ലൊ. (നമ്മുടെ ബുദ്ധിജീവികളുടെയെല്ലാം പൊതുപ്രശ്‌നമാണത്. പുതിയതു കണ്ട് ശരിയെന്നു തോന്നിയാലും അംഗീകരിക്കാന്‍ മടിക്കും, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കും. ചൂണ്ടിക്കാണിച്ചാല്‍ അതങ്ങനെയല്ല എന്ന് തെറ്റായി വ്യാഖ്യാനിക്കും, അതിന് സംഘടിതരായി അവര്‍ പരിശ്രമിക്കും. കാരണം, അവര്‍ അതുവരെ പറഞ്ഞതെല്ലാം തെറ്റാണെന്ന് സമ്മതിക്കേണ്ടിവന്നാല്‍ പിന്നെ നിലനില്‍പ്പില്ലല്ലൊ. ബുദ്ധിജീവി വര്‍ഗത്തിന്റെ തര്‍ക്കങ്ങളെല്ലാം വാസ്തവത്തില്‍ ഈ മനോനിലകൊണ്ടാണ്) അങ്ങനെ മാര്‍ക്‌സ് ഭാരതത്തെക്കുറിച്ച് പഠിച്ചപ്പോള്‍ നിലവിളക്കിനെക്കുറിച്ചും അറിഞ്ഞിട്ടുണ്ടാവണം. എന്തെന്നാല്‍, തമസോ മാ ജ്യോതിര്‍ ഗമയഃ എന്നാണല്ലൊ ഭാരതീയ ദര്‍ശനങ്ങളുടെ മാര്‍ഗരേഖ. മാര്‍ക്‌സിനെ പൂജിക്കുന്നവരുണ്ട് നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും. അവരില്‍ ചിലര്‍ മാര്‍ക്‌സിന്റെ ചിത്രത്തിനു മുന്നില്‍ നിലവിളക്കു വയ്ക്കുന്നുണ്ട്, മറ്റ് ചിലര്‍ വിളക്ക് വയ്ക്കുന്നിടത്ത് മാര്‍ക്‌സിനെ വയ്ക്കുന്നുണ്ട്. മാര്‍ക്‌സിന് വിളക്കു വയ്ക്കുകയും ശബരിമല അയ്യപ്പനെ പൂജിക്കുകയും ചെയ്യുന്നവരുണ്ട്. നേതാക്കള്‍ പരിചയപ്പെടുത്തിയ മാര്‍ക്‌സിനെ വിശ്വസിക്കുകയും അതിലേറെ ഇഷ്ടദേവതമാരില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നവരുണ്ട്. അവര്‍ അങ്ങനെ ഒട്ടും വൈരുദ്ധ്യമില്ലാത്ത ആത്മീയമാര്‍ഗത്തില്‍ പോകുമ്പോഴാണ് വൈരുദ്ധ്യാത്മകമായ ഭൗതികവാദം നേതാക്കള്‍ അവതരിപ്പിച്ചത്. സഖാവ് ഇഎംഎസ് വേദവും മന്ത്രവും പഠിച്ചു. പഠിച്ചശേഷം അതിനോട് വിയോജിച്ചു. യുക്തിവെച്ചു നോക്കുമ്പോള്‍ ശരിയാണ്, അങ്ങനെ വേണം, അറിഞ്ഞുവേണം തിരസ്‌കരിക്കാന്‍. പക്ഷേ, പഠിച്ചത് പ്രയോഗിക്കാന്‍ മിടുക്കുണ്ടായിരുന്നെങ്കില്‍ നമ്പൂതിരിപ്പാട് സഖാവാകില്ലായിരുന്നുവെന്നവാദം ഒരിക്കല്‍ കേട്ടതോര്‍മിക്കുന്നു. മികച്ച കാര്‍ട്ടൂണിസ്റ്റും നര്‍മ്മരസികനും ഭാവനാസമ്പന്നനുമായിരുന്ന ബാല്‍ താക്കറെ, അത് പ്രയോഗിക്കാന്‍ അവസരം കിട്ടാഞ്ഞതിനാലാണ് ശിവസേനയെന്ന പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന പ്രവൃത്തിയിലെത്തിയതെന്ന് കേട്ടിട്ടുണ്ടല്ലൊ. ഇഎംഎസിന്റെ കാര്യത്തില്‍ മന്ത്ര-വേദോച്ചാരണത്തിനു തടസ്സമുണ്ടായിരുന്നെങ്കിലും എഴുത്തില്‍ ആ തടസമുണ്ടായില്ലെന്നതാണ് കമ്മ്യൂണിസ്റ്റാശയ പ്രചാരണം എഴുത്തിലൂടെ ഇത്ര ശക്തമാകാന്‍ കാരണമത്രെ. ആദ്ധ്യാത്മികതയെയും ആത്മീയതയെയും എതിര്‍ക്കാന്‍ ഇത്രയേറെ ശക്തി കാട്ടിയതിനു പിന്നിലും അങ്ങനെയൊരു മനഃശാസ്ത്രമുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അങ്ങനെ മാര്‍ക്‌സിനുമപ്പുറം മാര്‍ക്‌സിസത്തെയും കമ്മ്യൂണിസത്തെയും വ്യാഖ്യാനിച്ചവതരിപ്പിച്ചതുവഴിയാണ് ഇഎംഎസും കിങ്കരന്മാരും ചേര്‍ന്ന് വൈരുദ്ധ്യാത്മക ഭൗതികവാദത്തെ ഹൈന്ദവവിശ്വാസവിരുദ്ധ വിചിത്രവാദമാക്കി മാറ്റിയത്. അതുകൊണ്ടുതന്നെ, ലോകജനതയുടെ വിമോചനത്തിനുള്ള മാനവികവാദമെന്ന പേരില്‍ അവതരിപ്പിച്ച ഇസം ‘ഇന്ത്യ’യില്‍ മറ്റൊരു ഇസമായി, കേരളത്തില്‍ അതില്‍നിന്നും വ്യത്യസ്തമായി, സംസ്ഥാത്തുതന്നെ മലബാറിലും തിരുവിതാംകൂറിലും വെവ്വേറെയായി, ക്രമത്തില്‍ ജില്ലാടിസ്ഥാനത്തില്‍ കമ്മ്യൂണിസവും മാര്‍ക്‌സിസവുമായി. ഒടുവില്‍, ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ മാര്‍ക്‌സിസം അതത് പഞ്ചായത്തുകളുടെ അവസ്ഥയും സൗകര്യവുമനുസരിച്ചുള്ള നയപരിപാടികളിലായിത്തീരുമെന്നുറപ്പ്. അതിന്റെ ലക്ഷണമാണ് കോഴിക്കോട്ട് നിലവിളക്കു കത്തിച്ച് മുസ്ലിംലീഗു മന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ കുട്ടി സഖാക്കള്‍ ഇറങ്ങിയത്. ശീലിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ തിടുക്കപ്പെട്ട് ചെയ്യുമ്പോഴുണ്ടാകുന്ന വലിയൊരു പിഴവുകള്‍. മാര്‍ക്‌സ് കണ്ട വിളക്ക്, ഇഎംഎസ് അണച്ചുവച്ച വിളക്ക്, അവശ്യഘട്ടത്തില്‍ പിടിച്ചുനില്‍ക്കാനുപയോഗിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന അബദ്ധങ്ങള്‍. അവര്‍ക്ക് ഏറെ പരിചിതമായ ബോംബുണ്ടാക്കലിലും പൊട്ടിക്കലിലും പോലും കൈയബദ്ധം പറ്റി ജീവന്‍ നഷ്ടമാകുന്ന കാലമാണിപ്പോള്‍ സഖാക്കള്‍ക്ക്. അപ്പോള്‍ തീരെ പരിചയമില്ലാത്ത വിളക്കു കൊളുത്തല്‍ ഉടുതുണിക്ക് തീപിടിപ്പിക്കില്ലെ എന്നു സംശയിക്കണം. എന്തിനും ഏതിനും പന്തംപിടിച്ചു പരിചയിച്ച കൈകളാണ്. ദീപങ്ങളെല്ലാം ഇതുവരെയും തല്ലിക്കെടുത്തിയേ പരിചയമുള്ളൂ. പാര്‍ട്ടി പ്ലീനം പാസ്സാക്കിയ നിര്‍ദ്ദേശങ്ങളിലും നിബന്ധനകളിലും വിളക്കുകെടുത്താനേ പറഞ്ഞിട്ടുള്ളൂ. പക്ഷേ, അരുവിക്കരയില്‍ കണ്ണുതുറപ്പിച്ചു. എന്നാല്‍ അരനൂറ്റാണ്ടിലെ കര്‍മ്മദോഷം ഒരു വിളക്കുകത്തിക്കലില്‍ തീരുമോ എന്നു സംശയമാണ്. തീര്‍ന്നേക്കാം; അതിനുമുമ്പ് കേരള സമൂഹത്തോട്, ഹിന്ദുസംസ്‌കാരത്തോട് പാര്‍ട്ടി ഔദ്യോഗികമായി കുറ്റസമ്മതം നടത്തേണ്ടിവരും; ഞങ്ങള്‍ അജാമിള ജന്മത്തിലായിരുന്നു ഇതുവരെ, പിംഗളയുടെ കര്‍മത്തിലായിരുന്നു ഇതുവരെയെന്ന് ഏറ്റുപറഞ്ഞ് വഴിമാറാനുള്ള മോഹം പറയണം. എങ്കില്‍ ഒരുപക്ഷേ രക്ഷപ്പെടാന്‍ വഴി തെളിഞ്ഞേക്കും. (അജാമിളന്‍ തറവാടിയായൊരു ബ്രാഹ്മണനായിരുന്നു. സ്വധര്‍മ്മവും കര്‍മ്മവും വിട്ട്, ഭാര്യയെ മറന്ന്, പരസ്ത്രീയില്‍ പത്തുമക്കളെ ഉല്‍പ്പാദിപ്പിച്ച് അരാജകജീവിതം നയിച്ച്, ക്ഷയിച്ച്, ദയനീയ ജീവിതാന്ത്യം നയിക്കെ, നാരായണനെന്നു പേരിട്ട അവസാന മകനെ വിളിച്ച് കരഞ്ഞപ്പോള്‍ മഹാവിഷ്ണു പ്രസാദിച്ചുവെന്നാണ് പുരാണകഥ. വേശ്യാവൃത്തി ചെയ്ത് ജീവിതം നയിച്ച പിംഗളയെന്ന സ്ത്രീയ്ക്ക് മാനസാന്തരം വന്നപ്പോള്‍ ഈശ്വരാനുഗ്രഹം ഉണ്ടായെന്ന് പിംഗളാ വൃത്താന്തം). ഒരു നിലവിളക്ക് ‘തലകുത്തനെ’ കത്തിച്ചാല്‍ കാര്യമെല്ലാമായെന്നു കരുതുന്നത് മറ്റൊരു വിഡ്ഢിത്തരം. അല്ലെങ്കിലും ആദരിക്കാനും ആരാധിക്കാനുമല്ലാതെ പ്രതിഷേധിക്കാന്‍ നിലവിളക്കോ? വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ എന്നേ ഇനി അറിയേണ്ടൂ. ഒരിടത്ത് വിളക്കു കത്തിക്കുമ്പോല്‍ മറ്റൊരിടത്ത് വിളക്കു തല്ലിക്കെടുത്തിയിരുന്നു. കരിന്തിരി കത്തിക്കുന്നത് കൊടുംപാപമാണെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. വിവാഹത്തിനും അന്ത്യകര്‍മത്തിനും ‘ഫത്വകള്‍’ പുറപ്പെടുവിച്ച് അംഗങ്ങളെ വിരട്ടി നിര്‍ത്തുന്ന ശീലം ചിലെടങ്ങളിലെങ്കിലും പതിവുള്ള നായര്‍ സര്‍വീസ് സൊസൈറ്റിയെക്കുറിച്ചാണ് പറഞ്ഞത്. ആ വലിയ പ്രസ്ഥാനത്തിന് കേരളസമൂഹത്തില്‍ വമ്പിച്ച സ്ഥാനമുണ്ട്; കാരണം ഒരു ത്രിസന്ധ്യക്ക് നിലവിളക്ക്, ഭദ്രദീപം, കൊളുത്തി വച്ച് അതിനുമുന്നില്‍ പ്രതിജ്ഞയെടുത്ത് തുടങ്ങിവച്ച പ്രസ്ഥാനമാണത്. മന്നത്ത് പത്മനാഭന്‍ എന്ന മാതൃകാസേവകന്‍ സ്വജീവിതം ഉഴിഞ്ഞുവച്ച് കെട്ടിപ്പടുത്ത സ്ഥാനം. പക്ഷേ ഇന്ന് അദ്ദേഹത്തിന്റെ സമാധിമണ്ഡപത്തിനുചുറ്റും കരിന്തിരിയുടെ പുകമണമോ അതോ സംഘടനയുടെ തലപ്പത്തുള്ളവരുടെ കോലം കരിയുന്ന ദുര്‍ഗന്ധമോ. രണ്ടായാലും അന്ന് കത്തിച്ച വിളക്കിന്റെ ശോഭ ചിലര്‍ കെടുത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്ഥാനം മഹത്വമുള്ളതാണ്. ആ പദവിയ്ക്ക് സമുദായാംഗങ്ങള്‍ മാത്രമല്ല കേരളമൊന്നടങ്കം വില കല്‍പ്പിച്ചകാലമുണ്ടായിരുന്നു. പിടിയരി പിരിച്ചതും തെരുവില്‍ തെണ്ടിയതും കന്യാകുമാരി വിവേകാനന്ദ സ്മാരകം നിര്‍മാണത്തിന് മുന്നില്‍നിന്നതും പിന്നാക്കക്കാര്‍ക്കു വഴി നടക്കാന്‍ അവകാശത്തിന് വൈക്കം സത്യഗ്രഹം നയിച്ചതും ഭരണാഭാസം വിനാശമാണെന്നറിഞ്ഞപ്പോള്‍ വിമോചന സമരം നയിച്ചതും ഉള്‍പ്പെടെ സമുദായാചാര്യന്‍ നടത്തിയ കൊച്ചുകൊച്ചു വിപ്ലവങ്ങളുടെ വമ്പിച്ച മാറ്റങ്ങള്‍ കേരളമൊന്നടങ്കം അനുഭവിച്ചറിഞ്ഞതാണല്ലൊ. പക്ഷേ, മൂന്നുപതിറ്റാണ്ടുമുമ്പ് പെരുന്നയിലെ ആസ്ഥാനത്ത് ആരംഭിച്ച കൊട്ടാര വിപ്ലവത്തിന്റെ കേളികൊട്ട് ഇപ്പോഴും തുടരുകയാണ്. ഇത്തവണ അത് മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരിക്കുന്നു. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അസിസ്റ്റന്റ് സെക്രട്ടറിയായപ്പോള്‍, അന്ന് കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ളയും കൂട്ടരും തുടങ്ങിവെച്ചതാണ് ആ പോരാട്ടം. പക്ഷേ അവര്‍ എതിര്‍ത്തയാള്‍ ജനറല്‍ സെക്രട്ടറി പദത്തിലെത്തിയെന്ന വളര്‍ച്ചയാണ് സംഭവിച്ചത്. കാരണം എന്‍എസ്എസിന്റെ ഭരണഘടനാ സംവിധാനം അതാണ്; ബാലിക്കു കിട്ടിയ വരംപോലെ, എതിര്‍ക്കുന്നവരുടെ പകുതി ശക്തി കൂടി ആ കസേരയ്ക്കു കിട്ടും. ഒരുപക്ഷേ, സമുദായത്തിന്റെ മനഃശാസ്ത്രം മനസ്സിലാക്കി മന്നത്ത് ആചാര്യന്‍ കരുതിക്കൂട്ടി ചെയ്തുവെച്ചതുമാവാം അതെല്ലാം. രാഷ്ട്രീയത്തിലിറങ്ങിയ എന്‍എസ്എസിന് അത് വേണ്ടവിധം കൈകാര്യം ചെയ്യാനറിയാതെ വന്നപ്പോഴാണ് സമദൂരമെന്ന വിചിത്രനയം കൊള്ളേണ്ടിവന്നത്. ശബരിമലയില്‍ പള്ളികെട്ടാന്‍ നടത്തിയ ശ്രമത്തിനെതിരെ നടന്ന ഐതിഹാസികമായ നിലക്കല്‍ സമരത്തെ ഒതുക്കിയെടുക്കാന്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് വിടുപണി ചെയ്തവരില്‍ തുടങ്ങി എന്‍എസ്എസ് രാഷ്ട്രീയത്തിന്റെ പതനം. ഭാരത-ചൈനാ യുദ്ധത്തില്‍ മന്നം കാണിച്ച ദേശസ്‌നേഹമോ സമുദായ സ്‌നേഹമോ പില്‍ക്കാല നേതൃത്വമെല്ലാം മറന്നേപോയി. അപ്പപ്പോഴത്തെ ആവശ്യങ്ങള്‍ക്ക് ആശ്രയവും അഭയവും തേടുന്നവരല്ലാതെ അവകാശവും ആവശ്യവും തിരിച്ചറിയാന്‍ പോലുമറിയാത്തവര്‍ തലപ്പത്തെത്തി. സൊസൈറ്റിയുടെ സംവിധാനപ്രകാരം ബ്രഹ്മാവിനെ അറിയൂ ഇനിയെന്ന്, ഇനിയെന്ത് എന്ന്. പക്ഷേ, ചില യാഥാര്‍ത്ഥ്യങ്ങള്‍ തുറിച്ചുനോക്കുന്നു. കിടങ്ങൂരിന്റെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ക്കെതിരെ തിരിഞ്ഞപ്പോഴും ജനറല്‍ സെക്രട്ടറിയുടെ കോലം കത്തിച്ച സംഭവമുണ്ടായിട്ടില്ല. സംഘടനയുടെ പ്രസിഡന്റ് അംഗമായ കരയോഗം, ജനറല്‍ സെക്രട്ടറിക്കെതിരെ പ്രമേയം പാസ്സാക്കിയിട്ടില്ല. പക്ഷേ ഇപ്പോള്‍ സ്ഥിതിയെന്താണ്. വെട്ടിപ്പുറം 115-ാം നമ്പര്‍ കരയോഗം പാസ്സാക്കിയ പ്രമേയം പ്രസിഡന്റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥ് അറിഞ്ഞാണെങ്കില്‍ ജനറല്‍ സെക്രട്ടറിക്കെതിരെയുള്ള അവിശ്വാസമാണത്. പ്രസിഡന്റ് അറിഞ്ഞിട്ടില്ലെങ്കില്‍ അവിശ്വാസം അദ്ദേഹത്തിലേക്കുകൂടി നീളുന്നു. അടിത്തട്ടില്‍ നിയന്ത്രണമില്ലാത്ത നേതാക്കളായി അവര്‍ മാറിയെന്നര്‍ത്ഥം. പ്രമേയത്തിന്റെ അവതരണവും പാസ്സാക്കലും സുരേഷ് ഗോപി സന്ദര്‍ശിച്ച സംഭവത്തില്‍ ജനറല്‍ സെക്രട്ടറിയുടെ വിശദീകരണം വന്നതിനുശേഷമാണ്. അതായത്, വിശദീകരണം കരയോഗങ്ങള്‍ അംഗീകരിക്കുന്നില്ലെന്നര്‍ത്ഥം. ബിഷപ്പിനെ പിന്തുണച്ചതും സ്വീകരിച്ചതും വിവാദമായപ്പോള്‍ നേതൃത്വം നല്‍കിയ വിശദീകരണത്തില്‍ അണികള്‍ തൃപ്തരായി അടങ്ങി. മാത്രമോ, ഇപ്പോള്‍ ആരോപണങ്ങള്‍ എത്രത്തോളമെന്നു നോക്കുക, പ്രമേയങ്ങള്‍ സ്ഥാപിക്കുന്നതിങ്ങനെ-എന്‍എസ്എസിനെ ജനറല്‍ സെക്രട്ടറി കുടുംബസ്വത്തുപോലെയാക്കി. ഗുരുവിനെ വഞ്ചിച്ച ശിഷ്യനായ, ഒറ്റുകാരനായ യൂദാസിനെപ്പോലെയാണ്. പെണ്‍വാണിഭക്കാര്‍ക്കും കള്ളുകച്ചവടക്കാര്‍ക്കും കോഴക്കാര്‍ക്കും കൂട്ടുകച്ചവടക്കാരനായി. സംസ്‌കാരശൂന്യനായി. സമുദായത്തിന് അപമാനമായി. കോമാളിയായി… ഒരുപക്ഷേ, വര്‍ഗ്ഗ വഞ്ചകന്‍ എന്നു വിധിച്ച് സിപിഎം ആക്രമിച്ച ടി.പി. ചന്ദ്രശേഖരന്റെ മുഖം വികൃതമാക്കാന്‍ ശത്രുക്കള്‍ ഏല്‍പ്പിച്ച 51 വെട്ടുകളേക്കാള്‍ മൂര്‍ച്ചയേറിയ പ്രമേയങ്ങള്‍. പക്ഷേ, ഒന്നും സംഭവിക്കില്ല. 30 വര്‍ഷം മുമ്പ്, സുകുമാരന്‍ നായരെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാക്കിയതിനെതിരെയുള്ള നോട്ടീസ് വായിക്കാന്‍ തന്ന നാട്ടിലെ കരയോഗം ‘പുലി’കള്‍ക്കന്ന് യുവരക്തമായിരുന്നു. അവരിന്ന് വടികുത്തിത്തുടങ്ങി. അന്നത്തെ അഡീഷണല്‍ സെക്രട്ടറി ജനറല്‍ സെക്രട്ടറിയായി. അദ്ദേഹത്തിന്റെ ആക്രോശങ്ങള്‍ക്ക് ക്ഷോഭിക്കുന്ന യൗവനവും. ഈ പതിറ്റാണ്ടുകള്‍ക്കിടയിലെ നായര്‍ സമുദായത്തിന്റെ വളര്‍ച്ച നോക്കാന്‍ 2011 ലെ സെന്‍സസ് പരിശോധിക്കണം. സംഘടനയുടെ വളര്‍ച്ച പഠിക്കാന്‍ എസ്റ്റേറ്റുകളുടെ അതിര്‍ത്തിയും ആദായവും പരിശോധിക്കണം. മന്നം സ്വരുക്കൂട്ടിയ പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമിയ്ക്കപ്പുറം, സ്ഥാപിച്ച മഹദ് കേന്ദ്രങ്ങള്‍ക്കപ്പുറം ഉയര്‍ത്തിയ യശസ്സിനുമപ്പുറം നേട്ടം പറയാനുളളത് പാലക്കാട്ടെ തൃത്താലയില്‍ വരാന്‍ പോകുന്ന കോളേജിന്റെ കഥ മാത്രമായിരിക്കും. സൊസൈറ്റിയുടെ സെറ്റപ്പനുസരിച്ച് ഈ പ്രമേയങ്ങളും മറ്റും വെറും കൊട്ടാര വിപ്ലവമാകും. പക്ഷേ, സൂചനകള്‍ കണ്ട് നിലപാടും നയപരിപാടികളും മാറ്റുന്നതിലാണ് നേതൃത്വത്തിന്റെ ചാതുര്യം. ആദ്യം എന്‍എസ്എസ് ആസ്ഥാനത്തെ ആതിഥേയ നയം പ്രഖ്യാപിക്കണം. പ്രധാനമന്ത്രിയായിരിക്കെ നരസിംഹറാവു സുരക്ഷാവിഭാഗം ഷൂവിട്ട് സമാധിയില്‍ കയറിയപ്പോള്‍ ചിലതെല്ലാം സൊസൈറ്റി തീരുമാനിച്ച് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സുരേഷ് ഗോപി അതൊക്കെയൊന്നു പുതുക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ്-വിനിയോഗിക്കാം. കീഴടങ്ങുകയല്ല അടങ്ങുകയാണ് വേണ്ടത്. സമാധി മണ്ഡപത്തിലെ നിലവിളക്ക് തിളങ്ങി ജ്വലിക്കണം. അത് മാര്‍ഗദീപ്തികൂടിയാണ്, സമുദായത്തിനു മാത്രമല്ല കേരളത്തിനാകെ. അതിന് വലിയ സന്ദേശങ്ങള്‍ നല്‍കാനുണ്ട്. അത് തിരിച്ചറിയണം. 
**              **                              ** 
പിന്‍കുറിപ്പ്: 
മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ പാടിയ പ്രേമസംഗീതമുണ്ട്. ‘വിളക്കു കൈവശമുള്ളവനെങ്ങുംവിശ്വം ദീപമയം, വെണ്മ മനസ്സില്‍ വിളങ്ങിന ഭദ്രനു മേന്മേല്‍ അമൃതമയം’ എന്ന്. ഒന്നുകില്‍ അത് ഉള്‍ക്കൊള്ളാം. അല്ലെങ്കില്‍ മഹാകവി കുമാരനാശാന്റെ വരികള്‍ ഓര്‍മിക്കാം: ‘വണ്ടേ നീ തുലയുന്നു വീണയി വിളക്കും നീ കെടുക്കുന്നിതേ’ എന്ന്. എകെജി സെന്ററിനും എന്‍എസ്എസ് കേന്ദ്രത്തിനും ഒരുപോലെ ബാധകമായ വരികള്‍.
ജന്മഭൂമി: http://www.janmabhumidaily.com/news300406

ഹിന്ദു, ദേശാഭിമാനി, മാതൃഭൂമി

ഹിന്ദു, ദേശാഭിമാനി, മാതൃഭൂമി 
 കാവാലം ശശികുമാര്‍ 
July 14, 2015 

ഹിന്ദുവായിരിക്കുക, ദേശാഭിമാനിയായിരിക്കുക, മാതൃഭൂമിയില്‍ വിശ്വാസമര്‍പ്പിക്കുക. രാജ്യസ്‌നേഹകിള്‍ പലരും എന്നും ആഗ്രഹിക്കുന്ന  കാര്യമാണ്. ഒരേസമയം ഇതു മൂന്നും സാര്‍ത്ഥകമാക്കുക അത്ര ചെറിയകാര്യമല്ല. എന്നാല്‍, ഇതാണെന്നു പറയുകയും അതിനു കടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുക തീരെ വിഷമകരമല്ല. അല്ലെങ്കില്‍ത്തന്നെയും ചിലത് മാര്‍ക്കറ്റിലെ ബ്രാന്റുകളാകുമ്പോള്‍ അങ്ങനെയാണല്ലോ, എന്തില്ലയോ അതുണ്ടെന്നു പറയും, എന്തല്ലയോ അതാണെന്നു പറയും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവര്‍ എന്താണെന്നു പറയുന്നുവോ അതല്ലാതിരിക്കുകയെന്നതാണ് അവരില്‍ പലരിലും കണ്ടുവരുന്ന പ്രത്യേകത. അതായത്, പേര് ബോധാനന്ദന്‍ എന്നാണ്. പക്ഷേ, വിവരക്കേടായിരിക്കും അടിസ്ഥാനം. സത്യവാന്‍ എന്ന പേരിലാവും അറിയപ്പെടുക, പക്ഷേ, നാട്ടിലെ കുപ്രസിദ്ധ കള്ളനായിരിക്കും. രാമന്റെ പേരും രാവണത്വവും. അതവരുടെ വിധി, അവരെ അനുഭവിക്കേണ്ടിവരുന്നത് ജനങ്ങളുടെ വിധി. ഹിന്ദുവായിരിക്കുക, ഹിന്ദുവാണെന്നഭിമാനിക്കുക, അഭിമാനത്തോടെ ഹിന്ദുവെന്ന് പറയുക- ഇങ്ങനെ നിര്‍ദ്ദേശിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ജനതയുണ്ട്. അവര്‍ ഹിന്ദുവെന്നാല്‍ ചിലര്‍ പ്രചരിപ്പിക്കും പോലെ അനുഷ്ഠിക്കുന്ന ആചാര പദ്ധതിതിയില്‍ മാത്രമൊതുങ്ങുന്ന മതമല്ല, അതിനപ്പുറം അതൊരു സംസ്‌കാരമാണ്, അതിനിടയാക്കുന്ന ജീവിതരീതിയാണെന്നു കരുതുന്നവരും അങ്ങനെ പ്രഖ്യാപിക്കുന്നവരും അതിന്‍പ്രകാരം ജീവിക്കുന്നവരുമാണ്. ലോകത്ത് നിര്‍വചനങ്ങളില്‍ കൃത്യമായൊതുങ്ങി ഒരു തത്വവും നൂറുശതമാനവും പ്രായോഗികമായിട്ടില്ലാത്തതിനാല്‍ ഹിന്ദുത്വം എന്നതിന്റെ നിര്‍വചനത്തില്‍ കിറുകൃത്യമായി ജീവിക്കുകയും മുന്നേറുകയും ചെയ്യുന്നവരുടെ എണ്ണം അത്ര കൂടുതലുണ്ടാവില്ല. പക്ഷേ, സത്യം പോലെ, ധര്‍മ്മം പോലെ, അഹിംസ പോലെ ഹിന്ദുത്വവും ഒരു അവസ്ഥയാണ്. നമ്മുടെ രാഷ്ട്രത്തിന്റെ ആത്മാവ് ഈ സാംസ്‌കാരികതയാണെന്നു പണ്ടേക്കുപണ്ടേ വിശ്വസിച്ചു പോരുന്നതും അതുപ്രകാരം ചിലരെങ്കിലും അനുശീലിച്ചു പോരുന്നതും അതുകൊണ്ടാണ്. പക്ഷേ, ഹിന്ദു എന്നത് ഒരു മത വിഭാഗമാണെന്നും അത് വൈദേശികമായ സെമിറ്റിക് മതങ്ങളെ പോലെ ഒരു ആചാര-ആരാധനാ സമ്പ്രദായമാണെന്നും ധരിച്ചിരിക്കുന്നവര്‍ക്ക് ഹിന്ദുവെന്നു കേട്ടാല്‍ കടുത്ത എതിര്‍പ്പാണ്, വിയോജിപ്പാണ്. അവര്‍ വിമര്‍ശിക്കപ്പെടേണ്ടവരോ, കല്ലെറിയപ്പെടേണ്ടവരോ, ഉന്മൂലനം ചെയ്യപ്പെടേണ്ടവരോ ആണെന്ന വികാരമാണ് അക്കൂട്ടര്‍ക്ക്. അതിനുകിട്ടുന്ന ഏത് അവസരവും സര്‍വമതവിശ്വാസങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കണമെന്നു വ്യവസ്ഥചെയ്യുന്ന മതേതരത്വം ഭരണഘടനയുടെ ആമുഖത്തിലെ ആപ്തവാക്യമാണെങ്കില്‍ക്കൂടിയും, അവര്‍ ദുര്‍വിനിയോഗിക്കും. ഏത് അധര്‍മ്മമാര്‍ഗ്ഗവും അതിനു സ്വീകരിക്കും. ആത്യന്തികമായി ആ ലക്ഷ്യത്തില്‍ പരാജയമാണുണ്ടാവുകയെന്നറിയാം. പക്ഷേ, അവസാനംവരെ പൊരുതിയെന്ന് ആരെയോ ബോധ്യപ്പെടുത്താനെന്ന വിധത്തില്‍ അവര്‍ പോരാടിക്കൊണ്ടേയിരിക്കും. ഹിന്ദുവെന്നത് മതപരമാണെങ്കില്‍ ഹിന്ദുസ്ഥാന്‍ എന്താകണമെന്ന ചോദ്യം നില്‍ക്കട്ടെ. പക്ഷേ, ഹിന്ദുവെന്ന് പൊതുവേ പരാമര്‍ശിക്കുന്ന ദ ഹിന്ദുവെന്ന പത്രത്തിന്റെ കാര്യമോ. ദ ഹിന്ദുവെന്ന ചെന്നൈ ആസ്ഥാനമായ ഇംഗ്ലീഷ് പത്രത്തിന്റെ പേര് അങ്ങനെയാണെങ്കിലും അതിന്റെ സ്വഭാവമായ കടുത്ത ഹിന്ദു വിരോധം കുപ്രസിദ്ധമാണ്. അവരുടെ, മാനേജ്‌മെന്റിന്റെ, യഥാര്‍ത്ഥ ദൗത്യം എന്താണെന്നകാര്യത്തില്‍ ഇനിയും വ്യക്തമാകാന്‍ ഏറെയുണ്ട്. അവസരം കിട്ടുമ്പോളെല്ലാം ഹിന്ദുത്വത്തെ-ദേശീയതയെ- ഭാരതീയതയെ- ഭാരത സംസ്‌കാരത്തെ എതിര്‍ക്കുകയോ അവഹേളിക്കുകയോ അവമതിക്കുകയോ ദുര്‍വ്യാഖ്യാനിക്കുകയോ ആ പത്രത്തിന്റെ പ്രത്യക്ഷ ദൗത്യമാണ്. അതിന്റെ ചരിത്രം പറയാനാണെങ്കില്‍ ഏറെ. പക്ഷേ, മാധ്യമ ധര്‍മ്മങ്ങളുടെ മാറ്റുരയ്ക്കുമ്പോള്‍ ഹിന്ദു പ്രകടിപ്പിക്കുന്ന ഹിന്ദുത്വ വിരോധം എങ്ങനെ മാധ്യമ ധര്‍മ്മം പോലും ഉല്ലംഘിക്കുന്നുവെന്നതിന് ഒരുദാഹരണം ഇതാ. കെ. എന്‍. ഗോവിന്ദാചാര്യ ആര്‍എസ്എസ് പ്രചാരകനായിരുന്നു. കേരളത്തിലുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു പരിചയമുണ്ട്- വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ വിദ്വദ്രാഷ്ട്രീയം വരെ. ബിജെപി രാഷ്ട്രീയത്തിന്റെ ഒരുകാലത്തെ ആശയ പ്രചാരണ പരിപാടികളില്‍ പുതിയ നയപരിപാടികളുടെ പ്രയോക്താവായിരുന്നു. പുതിയ സാമൂഹ്യ സംരചനയെന്ന നയപദ്ധതിയിലൂടെ ബിജെപിയെ ഉത്തരേന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടിയെന്നും, ബ്രാഹ്മണ മേധാവിത്തപ്പാര്‍ട്ടിയെന്നും മറ്റുമുള്ള എതിരാളികളുടെ അടിസ്ഥാന രഹിത ആരോപണങ്ങള്‍ക്കു മറുപടിയും മറുവിധിയും നല്‍കിയ ആള്‍. ഇടക്കാലത്ത് അദ്ദേഹം സജീവ-നിത്യജീവിത രാഷ്ട്രീയത്തില്‍നിന്നു മാറി, ആഗോളവല്‍കരണത്തിന്റെ ഭാരത സ്വാധീനത്തെക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. അടുത്തിടെ, ദ ഹിന്ദു പത്ര ലേഖകനോട് മോദി സര്‍ക്കാരിനെക്കുറിച്ച് ഗോവിന്ദാചാര്യ കാഴ്ചപ്പാടു പങ്കുവെച്ചു. സംശയമില്ല, വാര്‍ത്തതന്നെ. കാരണം ഗോവിന്ദാചാര്യ, പ്രമോദ് മഹാജന്‍, നരേന്ദ്ര മോദി, വെങ്കയ്യ നായിഡു തുടങ്ങിയവര്‍ ഒരേകാലത്ത് ബിജെപിയുടെ രണ്ടാംനിര നേതാക്കളായി പ്രവര്‍ത്തിച്ചവരാണ്. ഒരുകാലത്ത് ബിജെപിയുടെ വളര്‍ച്ചയെക്കുറിച്ചും ഭാരതത്തിന്റെ ഭാവിയെക്കുറിച്ചും സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമെല്ലാം പരസ്പരം ചര്‍ച്ചചെയ്ത്, ആശയം പങ്കുവെച്ച്, ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചവരാണ്. അതുകൊണ്ട് പല തലത്തില്‍ ഗോവിന്ദാചാര്യയുടെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. പക്ഷേ, ഗോവിന്ദാചാര്യയുടെ അഭിപ്രായം പറയുമ്പോള്‍ അത് ആര്‍എസ്എസ് താത്വികാചാര്യന്‍ ഗോവിന്ദാചാര്യയുടെ അഭിപ്രായം എന്ന് വാര്‍ത്തയിലും തലക്കെട്ടിലും ഹിന്ദു പത്രം ചേര്‍ക്കുമ്പോള്‍”അത് അടിസ്ഥാനപരമായി പിഴവാണ്. കാരണം, ഗോവിന്ദാചാര്യ ആര്‍എസ്എസ് താത്വികാചാര്യനല്ലാത്തതുകൊണ്ടുതന്നെ. അദ്ദേഹം ആര്‍എസ്എസിന്റെ ഏതെങ്കിലും ഭാരവാഹിയുമല്ല. ആര്‍എസ്എസ്സിന്റെ- മാധ്യമ ഭാഷയില്‍ പറഞ്ഞാല്‍ സംഘ പരിവാറിന്റെ, ഏതെങ്കിലും പോലും ഭാരവാഹിയല്ല. പിന്നെ എന്തുകൊണ്ട് ഈ വിശേഷണം. പത്രത്തിന് അറിയാതെ സംഭവിച്ച പിഴവല്ല. മണിക്കൂറുകള്‍ വിവിധ തരത്തില്‍, തലത്തില്‍ ചര്‍ച്ചചെയ്ത് തലപ്പത്തുള്ളവര്‍ കൊടുത്ത വിശേഷണമാണത്രെ, താത്വികാചാര്യന്‍ എന്നത്. ശരി, പത്രത്തിന്റെ കണ്ടെത്തല്‍ ആണെന്നു വ്യാഖ്യാനിക്കാമെന്നു വെക്കുക. എന്നാല്‍, ആര്‍എസ്എസ് ഔദ്യോഗികമായി അക്കാര്യത്തില്‍ നല്‍കിയ വിശദീകരണം ദ ഹിന്ദു കണ്ടില്ലെന്നു നടിച്ചു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ്, ജോയിന്റ് ജനറല്‍ സെക്രട്ടറി, ദത്താത്രേയ ഹൊസബൊളെ വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ നിലപാടു വിശദീകരിച്ചു, ആര്‍എസ്എസിന് താത്വികാചാര്യന്‍ എന്ന പദവിയില്ല, ആരെയും ആര്‍എസ്എസ് അഭിപ്രായം പറയാന്‍ ചുമതലപ്പെടുത്തിയിട്ടില്ല. പതിനായിരക്കണക്കിനു പ്രവര്‍ത്തകരുള്ളവര്‍ക്കാര്‍ക്കും സ്വന്തം അഭിപ്രായം പറയാന്‍ അവകാശമുണ്ട്, പക്ഷേ അതു സംഘടനയുടെ നിലപാടല്ല, ഗോവിന്ദാചാര്യ പറഞ്ഞത് വ്യക്തിപരമായ നിലപാടായിരിക്കും, സംഘടനയുടേതല്ല, സഹ സര്‍കാര്യവാഹ് പറഞ്ഞു. എന്നാല്‍, ദ ഹിന്ദു ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. ആര്‍എസ്എസ് സ്വന്തം താത്വികാചാര്യനെ തള്ളിപ്പറഞ്ഞുവെന്ന് മറ്റൊരു നുണവാര്‍ത്തകൂടി എഴുതാനുള്ള സാധ്യത ഉണ്ടായിരിക്കെയും അതുചെയ്തില്ല. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇഷ്ടാനുസരണം അഭിപ്രായം പറയാമെന്ന മറ്റൊരു കുവാര്‍ത്തയ്ക്ക് സാധ്യത ഉണ്ടായിട്ട് അതും ചെയ്തില്ല. അവിടെയാണ് ഹിന്ദുവിന്റെ ഹിന്ദുത്വ വിരുദ്ധതയുടെ പരിസീമ തിരച്ചറിയേണ്ടത്. ഇനി, ഗോവിന്ദാചാര്യയെ താത്വികാചാര്യനെന്നു വിശേഷിപ്പിച്ചതു തെറ്റായെന്നു തോന്നിയെങ്കില്‍ അതു തിരുത്താനും തയ്യാറായിട്ടില്ല. ദ ഹിന്ദുവിനെ ഹിന്ദു തിരിച്ചറിയേണ്ടതിന്റെ ഒരുപാഠം മാത്രം. ഇങ്ങനെ എത്രയെത്ര. ഹിന്ദുവിനെ ഇംഗ്ലീഷ് ദേശാഭിമാനിയെന്നു വിശേഷിപ്പിക്കുന്ന ഒരു മാധ്യമ വിശകലനക്കാരനുണ്ട്, അഡ്വ. ജയശങ്കര്‍. ഹിന്ദുവിന്റെ വിഫലമാകുന്ന ഇടതുപക്ഷ പ്രചാരണ പരിപാടികളുടെ അടിസ്ഥാനത്തിലാണ് ഈ കൃത്യമായ വിമര്‍ശനം. ദേശാഭിമാനിയെന്ന സിപിഎം മുഖപത്രത്തെക്കുറിച്ച് അറിയാവുന്നവര്‍ക്ക് ഹിന്ദുവിന്റെ തലം തിരിച്ചറിയാന്‍ ഏറെ സഹായകമാണ് ഈ വിശേഷണം. ദേശാഭിമാനി പാര്‍ട്ടിപ്പത്രമാണെന്നത് പരസ്യമാണ്. അതുകൊണ്ടുതന്നെ അതുവായിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ആ മുന്‍വിധിയുണ്ടാകും. വാര്‍ത്തയ്ക്ക് അതനുസരിച്ചുള്ള വിശ്വാസ്യതയുടെ മാര്‍ജ്ജിനും നല്‍കും. അവര്‍ക്കുള്ള ഹിന്ദുത്വവിരോധവും ഹിന്ദുത്വ പ്രസ്ഥാനങ്ങളോടുള്ള വിരോധവും ദേശാഭിമാനി തെല്ലും മറച്ചുവെക്കാറില്ല. എന്നല്ല, ആ വിരോധം ആളിക്കത്തിക്കാന്‍ അവര്‍ വാര്‍ത്ത വളച്ചൊടിക്കും, മാധ്യമധര്‍മ്മത്തെ കശക്കി കശാപ്പുചെയ്യും. ഏറ്റവും പുതിയ ഉദാഹരണമാണ്, കണ്ണൂരില്‍ മനോരോഗി ഒരു കുട്ടിയെ തെരുവില്‍ കൊലപ്പെടുത്തിയ വാര്‍ത്ത മറ്റെല്ലാ പത്രങ്ങളില്‍നിന്നും വ്യത്യസ്തമായി ദേശാഭിമാനിയില്‍വന്നത്. ആര്‍എസ്എസ്‌കാരന്‍ സിപിഎംകാരന്റെ മകനായ മുസ്ലിം വിദ്യാര്‍ത്ഥിയെ വാള്‍ കൊണ്ടുവെട്ടിക്കൊന്നുവെന്നാണ് അവര്‍  വാര്‍ത്തയെഴുതിയത്. ഒന്നുകില്‍ ബോധപൂര്‍വം മറ്റൊരു കലാപത്തിനുവേണ്ടി എഴുതിയത്. അല്ലെങ്കില്‍, കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ കലാപ കാപാലികതകളുടെ തലതൊട്ടപ്പന്റെ കൈയില്‍ സിബിഐയുടെ വിലങ്ങുവീഴുമെന്നായപ്പോഴുണ്ടായ മനോവിഭ്രാന്തിയിലാവാം ഈ കാഴ്ചപ്പിശകെന്നു സമാധനിക്കാം. അല്ലെങ്കിലും ഇന്നത്തെ ദേശാഭിമാനിയാണല്ലോ എന്നു സമാധാനിക്കാം; പണ്ടെത്തെ, ധീര ദേശാഭിമാനിയും ആദര്‍ശനിഷ്ഠാവാനും ഹിന്ദുത്വാഭിമാനിയുമായിരുന്ന ടി. കെ. മാധവന്റെ ദേശാഭിമാനി പത്രമല്ലല്ലോഎന്ന്. നമ്മുടെ മാതൃഭൂമി, ഭാരതം, കുടുതല്‍ മാനിതയായിക്കൊണ്ടിരിക്കുകയാണ് ആഗോള തലത്തില്‍. എന്നാല്‍, മാതൃഭൂമി പത്രത്തിനെന്തുപറ്റിയെന്നു മൂക്കില്‍ വിരല്‍ വെച്ചു പോകാതിരിക്കില്ല വായനക്കാര്‍ പലരും. സുരേഷ് ഗോപിയുടെ പെരുന്ന എന്‍എസ്എസ് ആസ്ഥാന സന്ദര്‍ശന വിഷയത്തില്‍ എന്‍എസ്എസ്സിനെ വിമര്‍ശിച്ചു പിണക്കേണ്ടെന്ന് ആര്‍എസ്എസ് നിര്‍ദ്ദേശിച്ചതായി പത്രത്തില്‍ ഒരു വാര്‍ത്ത. അങ്ങനെയൊരു വാര്‍ത്ത ആ പ്രസ്ഥാനം നല്‍കിയ പരസ്യ പ്രസ്താവനയുടെ അടിസ്ഥാനത്തിലല്ല. പ്രസ്ഥാനത്തിന്റെ ഏതെങ്കിലും നേതാവോ, പ്രവര്‍ത്തകനോ പോലും പരസ്യമായി പറഞ്ഞിട്ടുള്ളതല്ല, അങ്ങനെ വരുന്ന അഭിപ്രായം സംഘടനയുടേതല്ലെങ്കില്‍കൂടിയും. ആര്‍എസ്എസ് പ്രസ്ഥാനത്തെയും ഹിന്ദുത്വ ആദര്‍ശത്തെയും സംസ്‌കാരത്തെയും ദേശീയതയേയും എതിര്‍ക്കുന്നതില്‍ ഇന്ന് മാതൃഭൂമി കാണിച്ചുവരുന്ന നിഷ്ഠയും വ്യഗ്രതയും വാശിയും വീറും ആരെയും അമ്പരപ്പിക്കുന്നതാണ്. കാരണം, സ്വാതന്ത്ര്യ സമര വഴികളില്‍ മാതൃഭൂമി നമ്മുടെ മാതൃഭൂമിക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം ചെറുതല്ല. പക്ഷേ, ഇന്ന് മാതൃഭൂമിയുടെ ദൗത്യം മറ്റു ചിലതാണെന്നു സംശയിക്കേണ്ടതുതന്നെയാണ്. അതെ, ‘മാതൃഭൂമി’യിലും ‘ദേശാഭിമാനി’യായ ‘ഹിന്ദു’ ഇന്ന് അപകടവഴിയിലാണ്. പക്ഷേ, സമാധാനം നല്‍കുന്നത് അവയെ ഉപജീവിക്കുന്നവര്‍ക്കെല്ലാം, ചെയ്യുന്ന ജോലിക്കു കൂലി വാങ്ങുന്നുവെങ്കിലും, ആ കാഴ്ചപ്പാടുകളില്ലെന്നതാണ്. അതൊരു നല്ലവെളിച്ചമാണലോ. പ്രതീക്ഷ നല്‍കുന്ന വെളിച്ചം…
 **        **        ** 
പിന്‍ കുറിപ്പ്: 
തൊഴിലാളി ക്ഷേമവും സംരക്ഷണവുമാണ് പത്രത്തിന്റെ മുഖപ്രസംഗം. സര്‍വ ജീവനക്കാര്‍ക്കും സ്വയം പിരിഞ്ഞു പോകലിനുള്ള അവസര നോട്ടീസായിരുന്നു അന്ന് മാനേജ്‌മെന്റിന്റെ വാഗ്ദാനം. നിത്യ തൊഴിലാളിയില്ല, ഒക്കെയും കരാര്‍ പണിക്കാരായി മാറി. ഏതു സമയത്തും പുറത്തേക്കുള്ള വഴി കാണിക്കപ്പെടാം. ‘എഴുത്തോ നിന്റെ കഴുത്തോ’ എന്ന എം. ഗോവിന്ദന്റെ ചോദ്യം എപ്പോഴും ചെവിയില്‍ മുഴങ്ങിക്കൊണ്ടിരിക്കും- ‘അടിയന്തരാവസ്ഥ’ക്കാലമാണ് ദി ഹിന്ദുവില്‍ കുറേ നാളായി. ഇന്ന രീതിയില്‍ എഴുതാന്‍ പറയുമ്പോള്‍ ജീവനക്കാര്‍ ചിലരെങ്കിലും കഴുതകളായി നാലുകാലില്‍നിന്ന് അമറാന്‍ വിധിക്കപ്പെട്ടവരാണ്. മറ്റു രണ്ടിടത്തും സ്ഥിതി വ്യത്യസ്തമല്ല, സാഹചര്യം മാത്രമാണ് ഭിന്നം.
ജന്മഭൂമി: http://www.janmabhumidaily.com/news302775

Friday, June 19, 2015

സംഘത്തിന്‌ എതിരാളിയില്ല

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പരമോന്നത സമിതിയായ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ (ദേശീയ നിര്‍വാഹക സമിതി യോഗം) ഇതാദ്യമായി കേരളത്തില്‍ നടന്നു. 2013 ഒക്ടോബര്‍ 25 മുതല്‍ മൂന്നു ദിവസം നടന്ന ഈ വാര്‍ഷിക ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത സംഘത്തിന്റെ സര്‍സംഘചാലക്‌ ഡോ. മോഹന്‍ ഭാഗവത്‌ ജന്മഭൂമിക്കു മാത്രമായി അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സുപ്രധാനമായ വിഷയങ്ങളില്‍ സംഘത്തിന്റെ കാഴ്പ്പാടും നിലപാടും ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറുമായി പങ്കുവെക്കുന്നു….. 

പല മേഖലകളിലും രാജ്യത്തെമ്പാടും ഹിന്ദു ഉണര്‍വ്‌ കാണുന്നുണ്ടെങ്കിലും അതെല്ലാം താല്‍ക്കാലികമായ ചില വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ്‌. ഈ ഹിന്ദുവികാരവും ഹിന്ദുത്വവും തമ്മില്‍ എങ്ങനെ വേര്‍തിരിച്ചു കാണാനാകും 
= നോക്കൂ, യഥാകാലം ഉണ്ടാകുന്ന സമൂഹത്തിലെ പരിവര്‍ത്തനമാണ്‌ ഉണര്‍വിന്റെ ശരിയായ അടയാളം. അത്‌ ഇതുവരെ സംഭവിച്ചിട്ടില്ല. ഒരു വ്യക്തിയുടെ കാര്യത്തിലാണെങ്കിലും ആദ്യം താന്‍ ഉണര്‍ന്നുവെന്ന ബോധം ഉണ്ടാകുന്നത്‌ ചുറ്റുമുണ്ടാകുന്ന ഏതെങ്കിലും അലോസരങ്ങള്‍ അറിയുമ്പോഴാണ്‌. അപ്പോള്‍ തന്റെ അവസ്ഥ അയാള്‍ തിരിച്ചറിയുന്നു, അതാണ്‌ രണ്ടാംഘട്ടം. പിന്നെ അയാള്‍ എഴുന്നേറ്റ്‌ ഞാനാരാണ്‌, ഞാനിന്നെന്ത്‌ ചെയ്യണം, ഇന്നലെ എന്തു ചെയ്തു, നാളെ എന്താണ്‌ ചെയ്യേണ്ടത്‌ ഇങ്ങനെയെല്ലാം ചിന്തിക്കാന്‍ തുടങ്ങുന്നു. പിന്നീട്‌ എഴുന്നേറ്റ്‌ പ്രവര്‍ത്തിക്കുന്നു. അതാണ്‌ പൂര്‍ണമായ ഉണരല്‍. അതുപോലെ ഇന്ന്‌ ഹിന്ദു സമൂഹം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു, അവരുടെ ജീവിതത്തില്‍ ചില അലോസരങ്ങള്‍ ഉണ്ടായിരിക്കുന്നുവെന്ന്‌. എന്നാല്‍ ആ അലോസരങ്ങള്‍ ഉള്ളതുകൊണ്ടല്ല നമ്മള്‍ ഹിന്ദുക്കളായിരിക്കുന്നതെന്ന്‌ മനസ്സിലാക്കണം. നമ്മള്‍ ഹിന്ദുക്കളാണ്‌, അതുകൊണ്ട്‌ ആ പ്രശ്നങ്ങളെല്ലാം കൈകാര്യം ചെയ്യേണ്ടതുണ്ട്‌. ഇപ്പോള്‍ ഹിന്ദുവെന്ന നിലയില്‍ നമ്മള്‍ ആരാണ്‌? ആരായിരുന്നു? നമ്മള്‍ ആരാകണം. അങ്ങനെ സ്വയംബോധം ഉണ്ടാകും. അതുമൂലം പ്രക്ഷോഭം, പ്രശ്നങ്ങള്‍, അനീതി, അവയോടുള്ള പ്രതികരണങ്ങള്‍ തുടങ്ങിയവ സംഭവിക്കും. യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കള്‍ ചിന്തിക്കണം എന്നാണ്‌ പാരമ്പര്യം, എന്താണ്‌ അവരുടെ ചട്ടങ്ങളും വ്യവസ്ഥകളും എന്താണവരുടെ മൂല്യങ്ങളും സംസ്കാരവും എന്നെല്ലാം. ഇന്നിപ്പോള്‍ അവര്‍ അങ്ങനെയുള്ള ചിന്തയിലാണ്‌. ആധുനിക യുഗത്തില്‍ അവര്‍ക്ക്‌ അവരെ എങ്ങനെ സ്വയം അവതരിപ്പിക്കാനാവും. അതായിരിക്കും നാളെ സംഭവിക്കുക. അതാണ്‌ ശരിയായ മാര്‍ഗം. ഇതൊരു ശരിയായ ഉണര്‍വല്ല. ഉണരാന്‍ തുടങ്ങിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ഹിന്ദുവിനിപ്പോള്‍ പ്രതികരിക്കാനാവുന്നത്‌. ഇപ്പോള്‍ തീരുമാനിക്കാനും കഴിയുന്നുണ്ട്‌. പക്ഷേ ശരിയായ ഉണര്‍വുണ്ടാകാന്‍ ഹിന്ദുക്കള്‍ സ്വന്തം സാമൂഹികപരിവര്‍ത്തനം സജ്ജമാക്കണം. അതിന്‌ ഹിന്ദുക്കള്‍ എല്ലാ ഭേദങ്ങളും ഇല്ലാതാക്കി ഒറ്റ സമൂഹമായി നില്‍ക്കണം. ശരിയാണ്‌, ഹിന്ദുസമൂഹത്തിന്റെ പ്രകൃതം വൈവിധ്യത്തിന്റേതാണ്‌. പക്ഷേ ഈ വൈവിധ്യം ഭിന്നതയായി, അല്ലെങ്കില്‍ അകല്‍ച്ചയായി കാണരുത്‌. അങ്ങനെ സമൂഹം സ്വന്തം നന്മ കണക്കാക്കി, സമൂഹത്തിലെ ഓരോരുത്തരുടേയും നന്മ ലക്ഷ്യമിട്ട്‌ ഒറ്റക്കെട്ടായി പ്രതികരിക്കണം. അതാണ്‌ യഥാര്‍ത്ഥത്തിലുള്ള ഉണര്‍വ്‌. ഇത്‌ നാളെ സംഭവിക്കേണ്ടതാണ്‌. അതാരംഭിച്ചു, സമ്പൂര്‍ണ ഉണര്‍വ്‌ സംഭവിക്കാനിരിക്കുന്നതേയുള്ളൂ. 
? കേരളത്തിലെ കാര്യമെടുത്താല്‍ ചില വിഷയങ്ങളില്‍ ഹിന്ദുവികാരം ഉള്ളവരും കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയാദര്‍ശമാണ്‌ പിന്തുടരുന്നത്‌. ഇത്‌ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ലക്ഷ്യപ്രാപ്തിക്ക്‌ സഹായകമാകുമോ. 
= അതാണ്‌ ഞാന്‍ പറഞ്ഞത്‌. ഇപ്പോഴത്തേത്‌ ഭാഗികമായ ഉണര്‍വാണ്‌. അതുകൊണ്ടാണ്‌ ഞാനൊരു ഹിന്ദുവാണ്‌, പക്ഷേ കമ്മ്യൂണിസ്റ്റാണ്‌ എന്ന മനഃസ്ഥിതി ഉണ്ടാവുന്നത്‌. അതിലെന്താണ്‌ തെറ്റെന്ന്‌ തോന്നാം. കമ്മ്യൂണിസ്റ്റാണ്‌ എന്നതല്ല അപകടം. അപകടം ഏതാണ്‌ പ്രഥമം, ഏതാണ്‌ രണ്ടാമത്തേത്‌ എന്ന്‌ തിരിച്ചറിയാത്തതാണ്‌. അതൊരു അസ്മിതയുടെ പ്രശ്നമാണ്‌. എന്താണ്‌ നമ്മുടെ അസ്മിത, വ്യക്തിത്വം? ഞാന്‍ ഈ രാജ്യവാസിയാണ്‌. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റാണ്‌. ഞാന്‍ സമൂഹത്തില്‍ നിന്ന്‌ എല്ലാത്തരം ദുരാചാരങ്ങളേയും തുടച്ചുമാറ്റാന്‍ ആഗ്രഹിക്കുന്നു. ശരി, നല്ലതുതന്നെ. പക്ഷേ ഏതു സമൂഹത്തില്‍നിന്ന്‌? ഏതു രാജ്യത്തുനിന്ന്‌? നമ്മള്‍ ഹിന്ദുക്കളാണ്‌, നമ്മുടെ രാജ്യം ഹിന്ദു രാഷ്ട്രമാണ്‌, ഇത്‌ ഹിന്ദുസ്ഥാനാണ്‌. അതുകൊണ്ട്‌ എല്ലാ കാര്യത്തിലും ഹിന്ദു മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വേണം ചിന്തിക്കാന്‍. ലോകത്ത്‌ വിവിധ ആദര്‍ശങ്ങളുണ്ട്‌. പുറംലോകത്തില്‍ നിന്ന്‌ ഞാന്‍ ഒരു ആദര്‍ശം കടമെടുത്താലും ഞാനത്‌ എന്റെ ഹിന്ദുത്വത്തിലേക്ക്‌ ഉള്‍ക്കൊള്ളിക്കും. അതല്ലാതെ എന്റെ ഹിന്ദുത്വത്തെ ഞാന്‍ അതിലേക്ക്‌ ചേര്‍ക്കുകയില്ല. ആ തരത്തിലുള്ള സമ്പൂര്‍ണ ഉണര്‍വ്‌ വരാനിരിക്കുന്നതേയുള്ളൂ. സമൂഹം സമ്പൂര്‍ണമായി ഉണര്‍ന്നാല്‍ അത്‌ എല്ലാത്തരം സാമൂഹ്യ തിന്മകളേയും ഇല്ലാതാക്കും. അത്‌ എല്ലാ ഭിന്നതകളില്‍നിന്നും മോചിതമായി ഒറ്റക്കെട്ടായി നില്‍ക്കും. വികാരപരമായ ഐക്യത്തിനായി അതിന്റെ വൈവിധ്യമെല്ലാം ഒന്നിപ്പിക്കും. അത്‌ സാമൂഹ്യമായും രാഷ്ട്രീയമായും പ്രതിഫലിക്കുകയും ചെയ്യും. അങ്ങനെ എല്ലാ ആദര്‍ശങ്ങളും ആദര്‍ശവാദികളും അത്‌ പിന്തുടരുകയും ചെയ്യും. നമ്മള്‍ ഹിന്ദുക്കളാണ്‌, ഹിന്ദുക്കളായി തുടരണം, ഹിന്ദുക്കളെന്ന നിലയില്‍ ലോകത്തിന്‌ ധാരാളം സംഭാവന ചെയ്യാനുണ്ട്‌, അതിനാല്‍ ഏത്‌ ആശയം പിന്തുടരുന്നുവെന്നത്‌ പ്രശ്നമല്ല. നമ്മള്‍ ഹിന്ദുക്കളാണെന്ന വികാരം വരണം. ഒരിക്കല്‍ ആ ദൃഢത വന്നാല്‍ എല്ലാം ശരിയാകും. ഇതുണ്ടാകാന്‍ രാഷ്ട്രീയ ഉണര്‍വുണ്ടാകണം, രാഷ്ട്രീയ ഉറപ്പുണ്ടാക്കണം. അത്‌ ക്രമത്തില്‍ ഉണ്ടാകും. ഇപ്പോഴതില്ലെന്നത്‌ സത്യമാണ്‌. കേരളത്തിലിപ്പോള്‍ എല്ലാവരും നമ്മള്‍ ഹിന്ദുക്കളാണെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌; ഹിന്ദുക്കളെന്ന നിലയില്‍ ചില പ്രശ്നങ്ങള്‍ നേരിടുന്നുവെന്നും. നമ്മളെല്ലാം ഹിന്ദുക്കളാണെന്ന ഒറ്റ അടിത്തറയിലും ഹിന്ദുമൂല്യങ്ങളിലൂന്നിയും ആ പ്രശ്നങ്ങള്‍ നേരിടണം. ഈ ലക്ഷ്യം സാധ്യമാക്കാന്‍ ഏത്‌ ആശയവും ഉപയോഗിക്കാം. പക്ഷേ ഹിന്ദുക്കളാണെന്ന ചിന്ത വേണം, നമുക്ക്‌ സമൂഹത്തില്‍ ചില ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ട്‌, അവ നമ്മള്‍ പരിഹരിക്കും. എല്ലാ രാഷ്ട്രീയ പ്രശ്നങ്ങളും നമ്മള്‍ ഹിന്ദുക്കളായിത്തന്നെ പരിഹരിക്കും. അതിനാല്‍ ഹിന്ദു എന്നാണ്‌ പ്രഥമം: മേറ്റ്ല്ലാത്തിനും പിന്നെയാണ്‌ സ്ഥാനം. ആ ചിന്ത വരണം, അതു തുടങ്ങിയിട്ടുണ്ട്‌. 

? രാഷ്ട്രവിരുദ്ധശക്തികള്‍ രാഷ്ട്രത്തിന്റെ പലയിടത്തും ജനങ്ങളില്‍ ഭയാശങ്കകള്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണെങ്കിലും അവര്‍ക്ക്‌ ശക്തി ക്ഷയിക്കുന്നുവെന്ന്‌ തോന്നുന്നുണ്ടോ. ആര്‍എസ്‌എസ്‌ പോലുള്ള ദേശീയപ്രസ്ഥാനങ്ങള്‍ക്ക്‌ ഈ രംഗത്ത്‌ എന്ത്‌ പങ്കാണുള്ളത്‌? 
= നമ്മുടെ ഹിന്ദു സമൂഹത്തെ സ്വാമി വിവേകാനന്ദന്‍ സനാതന സമൂഹമെന്നാണ്‌ വിളിച്ചത്‌; ഒരിക്കലും നശിക്കാത്തത്‌. ഈ പ്രപഞ്ചം നിലനില്‍ക്കുന്ന ചില ശാശ്വതമൂല്യത്തില്‍ അധിഷ്ഠിതമാണ്‌ നമ്മുടെ നിലപാടും. യഥാര്‍ത്ഥത്തില്‍ നമുക്ക്‌ ഇന്ന ആരാധനാ സമ്പ്രദായമെന്നോ ഇന്ന സാമ്പത്തികനയമെന്നോ കര്‍ക്കശ നിലപാടില്ല. കാരണം ഇതെല്ലാം കാലത്തിനും വ്യക്തികള്‍ക്കും അനുസരിച്ച്‌ മാറിക്കൊണ്ടിരിക്കും. അവയൊന്നും ശാശ്വതമല്ല. ധര്‍മം മാത്രമാണ്‌ ശാശ്വതം. നമുക്ക്‌ ജീവിക്കണം, അതിനായി മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കണം. നമ്മള്‍ പല വൈവിധ്യങ്ങളും കാണുന്നെങ്കിലും അതിലെല്ലാം വ്യക്തതയുണ്ട്‌. ഈ ഐക്യമാണ്‌ അനന്തമായ മോക്ഷകാരണമെന്നറിയാം. ഈ യാഥാര്‍ത്ഥ്യങ്ങളിലാണ്‌ ജീവിതം മുന്നോട്ടു പോകുന്നത്‌. അതിനൊപ്പമാണ്‌ നമ്മുടെ യാത്ര, അതിനാല്‍ത്തന്നെ ഒന്നിനും നമ്മെ തകര്‍ക്കാനോ നശിപ്പിക്കാനോ കഴിയില്ല. നശിപ്പിക്കാനാവുന്നത്‌ കാലക്രമത്തില്‍ നശിക്കും. അത്‌ കാലം നിശ്ചയിക്കും, ആ കാലം മറ്റുള്ളവര്‍ക്ക്‌ സമാഗതമായിരിക്കുന്നു. ലോക സാഹചര്യം നോക്കൂ. ഇത്തരം എല്ലാ ഭീകരവാദങ്ങളും തിരസ്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയിലും ലോകത്ത്‌ എല്ലായിടത്തും മുസ്ലിങ്ങള്‍ പോലും ഇത്തരം ഭീകരവാദ ശക്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിത്തുടങ്ങിയിരിക്കുന്നു. ശക്തിയും ആയുധങ്ങളും കൊണ്ട്‌ അവര്‍ക്ക്‌ ചില താല്‍ക്കാലിക നേട്ടം ഉണ്ടാക്കാനായേക്കും. അത്‌ പക്ഷേ ഏറെക്കാലം തുടരില്ല. ഭയം ഏറെക്കാലം നിലനില്‍ക്കില്ല. ഒന്നുകില്‍ സ്വയം ഇല്ലാതാകും, അല്ലെങ്കില്‍ ശീലമാകും. എല്ലാ ഭീകരവാദങ്ങളും അവസാനിക്കാന്‍ പോവുകയാണ്‌. കാരണം അത്‌ നശിക്കുന്നതാണ്‌. ഹിന്ദു സമൂഹം നാശമില്ലാത്തതാണ്‌, കാരണം അത്‌ മൂല്യാധിഷ്ഠിതമാണ്‌. ആ മൂല്യങ്ങള്‍ നശിപ്പിക്കാനാവാത്തതുമാണ്‌. 
? ലോകത്തെമ്പാടും മാറ്റത്തിനുള്ള ആവശ്യങ്ങളുയരുന്നുവെന്നതാണ്‌ തെരുവുകളിലെ തെളിവുകള്‍. പക്ഷേ ആ പ്രക്ഷോഭങ്ങള്‍ക്കെല്ലാം മികച്ചൊരു നേതാവിന്റെ അഭാവവുമുണ്ട്‌. ആഗോളതലത്തില്‍ സ്വഭാവ വൈശിഷ്ട്യമുള്ള നേതാക്കളുടെ അഭാവം ഉണ്ടെന്ന്‌ തോന്നുന്നുണ്ടോ.
 = ഇല്ല. സ്വഭാവം-വ്യക്തിഗുണമില്ലാത്ത നേതാക്കളും അതിന്റെ അതിപ്രഭാവമുള്ള നേതാക്കളും ലോക ചരിത്രത്തില്‍ എല്ലാ രാഷ്ട്രങ്ങളിലും എക്കാലത്തുമുണ്ടായിട്ടുണ്ട്‌. വ്യക്തി-സ്വഭാവ ഗുണമില്ലാത്തവര്‍ അഞ്ചു ശതമാനം മാത്രം. അവ ഉള്ളവരും അഞ്ചു ശതമാനം. ഏതെങ്കിലും പ്രത്യേക ചിന്തയുടെയൊന്നും അടിസ്ഥാനത്തിലല്ലാതെയാണ്‌ ശേഷിക്കുന്ന 90 ശതമാനം. ഈ ജനങ്ങള്‍ അപ്പപ്പോഴുണ്ടാകുന്ന ആവശ്യങ്ങളുടെയും മനോഭാവത്തിന്റെയും അടിസ്ഥാനത്തില്‍ ഇതില്‍ ഏതെങ്കിലും അഞ്ചുശതമാനത്തിനൊപ്പം ചായും. അതിനാല്‍ ഗുണവൈശിഷ്ട്യമില്ലായ്മ ഒരു ആഗോള പ്രതിഭാസമൊന്നുമല്ല. ജനങ്ങള്‍ സദ്‌വ്യക്തിത്വത്തെ പിന്തുടരുന്ന ഒരന്തരീക്ഷം ഉണ്ടാക്കിയെടുക്കണം. ജനങ്ങള്‍ സാധാരണ ഒരു പ്രത്യേക അന്തരീക്ഷത്തേയും സാഹചര്യത്തെയുമാണ്‌ പിന്തുടരുന്നത്‌. അതുണ്ടാകുന്നതാകട്ടെ, അസാധാരണ വ്യക്തിഗുണമുള്ളവര്‍ എത്രമാത്രം സക്രിയമാണെന്നതിനെ ആശ്രയിച്ചിരിക്കും. അവര്‍ പ്രവര്‍ത്തിക്കണം, അപ്പോള്‍ സാഹചര്യം സംജാതമാകും, ജനങ്ങള്‍ അത്‌ പിന്തുടരും. പ്രകൃത്യാ മനുഷ്യര്‍ നല്ലത്‌ പിന്തുടരാനാണാഗ്രഹിക്കുക, ചീത്തയെ അല്ല. അതുകൊണ്ടാണ്‌ മനുഷ്യനായിരിക്കുന്നത്‌. ഒരു മുഴുക്കുടിയന്‍ പോലും തന്റെ മകന്‍ കുടിയനാകണമെന്നാഗ്രഹിക്കില്ല. അയാള്‍ക്ക്‌ സ്വയം മോചിതനാകാനാവില്ലെങ്കിലും മകനോട്‌ കുടിയനാവണമെന്നുപദേശിക്കില്ല. അയാള്‍ക്കറിയാം നല്ലതേത്‌ ചീത്തയേതെന്ന്‌, നല്ലതിനൊപ്പമേ നില്‍ക്കൂ. അതാണ്‌ സാധാരണക്കാരന്‍. കാലത്തിനനുസരിച്ചാണ്‌ നേതാക്കള്‍ സമൂഹത്തില്‍നിന്ന്‌ കിരീടം ചൂടുന്നത്‌. കഴിവുറ്റ നേതാക്കള്‍ പ്രധാനമാണ്‌. നേതാക്കളുണ്ട്‌ എല്ലാക്കാലത്തും. പക്ഷേ ആ നേതാക്കളെ ആര്‌ പിന്തുടരും? അതിനുള്ള അന്തരീക്ഷം മറ്റുള്ളവര്‍ സൃഷ്ടിക്കണം. ചിലപ്പോള്‍ നേതാക്കള്‍ തന്നെ ആ അന്തരീക്ഷം സൃഷ്ടിക്കും. പക്ഷേ പൊതുവേ മറ്റുള്ളവരാണത്‌ ചെയ്യുക. അറബുകളുടെയും മുഗളരുടെയും പഠാണികളുടെയും ആക്രമണ കാലത്ത്‌ മഹാരാഷ്ട്രയില്‍ ശിവാജി മഹാരാജ്‌ സമൂഹത്തില്‍ ഉയര്‍ന്നുവന്നു. ശിവാജിയെ പിന്തുടരാനുള്ള സാമൂഹികാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടത്‌ 300 വര്‍ഷത്തോളം വിവിധ സന്ന്യാസിമാര്‍ നടത്തിയ പരിശ്രമങ്ങളിലൂടെയാണ്‌. എല്ലാക്കാലത്തും നല്ല സമയവും മോശം സമയവുമുണ്ടാകും. എല്ലാ സമൂഹവും ആ അവസ്ഥയിലൂടെ കടന്നുപോകേണ്ടിവരും. പക്ഷേ സമൂഹം വളരുന്നതും വികസിക്കുന്നതും മൂല്യങ്ങളേയും പാരമ്പര്യത്തേയും അസ്മിതയേയും പിന്തുടരുമ്പോഴുണ്ടാകുന്ന കാലം സംജാതമാകുമ്പോഴാണ്‌, അപ്പോള്‍ എല്ലാത്തരം അവസ്ഥകളേയും അതിജീവിക്കാനും കഴിയും. 
? സംഘത്തിന്റെ സംഘടനാ സംവിധാനപ്രകാരം 42 പ്രവിശ്യകളായിട്ടാണ്‌ രാഷ്ട്രത്തെ വിഭജിച്ചിരിക്കുന്നത്‌. അതായത്‌ ചെറിയ ചെറിയ സംസ്ഥാനങ്ങളാണ്‌ രാഷ്ട്രത്തിന്റെ ഭരണ പ്രവര്‍ത്തന സൗകര്യത്തിന്‌ നല്ലതെന്ന വിശ്വാസമാണോ സംഘത്തിനുളളത്‌.
 = സംഘത്തിന്റെ സംഘടനാരീതിയും ഭരണകൂടത്തിന്റെ സംവധാനവും വ്യത്യസ്തമാണ്‌. സംഘം ഒരു സംഘടനയും അത്‌ രാജ്യത്തിനുള്ളില്‍ വളര്‍ന്നുവരുന്നതുമാണ്‌. വളരുന്ന ഒരു സംഘടനയ്ക്ക്‌ സംവിധാനങ്ങള്‍ വികേന്ദ്രീകരിക്കേണ്ടതുണ്ട്‌. അതുകൊണ്ടാണ്‌ കൂടുതല്‍ കൂടുതല്‍ പ്രദേശങ്ങള്‍ സൃഷ്ടിക്കുന്നത്‌. ഒരു രാജ്യത്ത്‌ ഭരണകൂടം സദ്ഭരണത്തിനും വികസനത്തിനും സംവിധാനം ഉണ്ടാക്കേണ്ടതുണ്ട്‌. അതിന്‌ പുതിയൊരു സംസ്ഥാനം രൂപീകരിക്കുമ്പോള്‍ സദ്ഭരണം, വികസനം എന്നീ രണ്ടുകാര്യങ്ങളായിരിക്കണം അടിസ്ഥാനം. പക്ഷേ ചില മുന്‍കരുതലുകള്‍ വേണം, പുതിയ സംസ്ഥാനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ രാജ്യത്തിന്റെ ഐക്യവും സുരക്ഷയും അപകടത്തിലാവരുത്‌. അതിനാല്‍ ഈ നാലുകാര്യങ്ങള്‍-സദ്ഭരണം, വികസനം, രാജ്യത്തിന്റെ ഐക്യം, സുരക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം അത്തരം ചിന്തകള്‍. നിങ്ങള്‍ക്ക്‌ 100 സംസ്ഥാനങ്ങളുണ്ടാക്കാം, അല്ലെങ്കില്‍ ഭാരതത്തിലാകെ ഒറ്റ സംസ്ഥാനം എന്നു നിശ്ചയിക്കാം, അതു പ്രശ്നമല്ല, കാരണം അത്തരം ഭരണ സംവിധാനം വരും, പോകും. സ്ഥിരം സംവിധാനമല്ല. പക്ഷേ, രാജ്യം സ്ഥിരമാണ്‌, ഒന്നാണ്‌. അതിനാല്‍ സംഘം പറയുന്നത്‌, ഇത്തരം സംസ്ഥാനങ്ങളുടെ പേരിലുള്ള നിസ്സാര സംഘര്‍ഷങ്ങളൊക്കെ ഭരണകൂടത്തിന്‌ വിട്ടുകൊടുക്കുക, അവര്‍ നിശ്ചയിക്കട്ടെ എന്നാണ്‌. നമുക്ക്‌ ഒരു പുതിയ സ്വന്തം സംസ്ഥാനം വേണമെന്ന്‌ ആഗ്രഹിക്കാം, അത്‌ പ്രകടിപ്പിക്കാം. അവിടെ പ്രാദേശിക വാദവും തരംതാണ രാഷ്ട്രീയവുമൊന്നും ഉണ്ടാവരുത്‌. അവിടെ പ്രക്ഷോഭത്തിന്റെയും രാഷ്ട്രീയ ഉപജാപങ്ങളുടെയും പ്രശ്നം ഉദിക്കുന്നില്ല. പ്രശ്നം മേല്‍പ്പറഞ്ഞ നാല്‌ വിഷയങ്ങളുടേതാണ്‌. അപ്പോള്‍ ഭരണകൂടമാണ്‌ ഇത്‌ കൈകാര്യം ചെയ്യേണ്ടത്‌. ഓര്‍മിക്കുക, നൂറു സംസ്ഥാനമായാലും ഒറ്റ സംസ്ഥാനമായാലും ഭാരതം ഒറ്റ രാജ്യമാണ്‌. അതാണ്‌ അടിസ്ഥാനം. അതാണ്‌ സംഘ കാഴ്ചപ്പാടും. 
? സര്‍സംഘചാലക്‌ വര്‍ഷംതോറും നല്‍കാറുള്ള വിജയദശമി സന്ദേശത്തില്‍ ഇതാദ്യമായാണ്‌ ഇത്രയും ശക്തമായി ഹിന്ദുക്കളോടുള്ള മതവിവേചനത്തെ തുറന്ന്‌ വിമര്‍ശിക്കുന്നത്‌. അതും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ക്കും എതിരെ. എന്തുകൊണ്ടാണ്‌ ഇത്രയും കടുത്ത നിലപാട്‌ കൈക്കൊണ്ടത്‌. 
= ഇതാദ്യമല്ല. സംഘം എക്കാലത്തും വിവേചനങ്ങള്‍ക്ക്‌ എതിരാണ്‌. ഒരു വിവേചനത്തിനെയും സംഘം പിന്തുണക്കുന്നില്ല. അതുകൊണ്ടുതന്നെ എല്ലാ വിവേചനങ്ങള്‍ക്കും, പ്രത്യേകിച്ച്‌ ഹിന്ദുക്കള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ക്ക്‌ എതിരായി സര്‍സംഘചാലക്‌ വിജയദശമി വേദിയില്‍ പ്രസംഗിക്കാറുണ്ട്‌, കാരണം സംഘം ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കാനാണ്‌ പ്രവര്‍ത്തിക്കുന്നത്‌. പക്ഷേ ഇതാദ്യമായാണ്‌ വിവേചനം ഇത്രത്തോളം പ്രകടമാകുന്നത്‌, അതായത്‌, നമ്മുടെ കേന്ദ്ര ആഭ്യന്തര മന്ത്രി പറയുന്നു, മുസ്ലിം യുവാക്കളെ സംരക്ഷിക്കണമെന്ന്‌. നിരപരാധികളായ എല്ലാവരേയും സംരക്ഷിക്കണമെന്ന്‌ എന്തുകൊണ്ട്‌ പറയുന്നില്ല? പ്രധാനമന്ത്രി പറയുന്നു, ന്യൂനപക്ഷങ്ങള്‍ക്കാണ്‌ രാജ്യത്തെ സ്വത്തിന്മേല്‍ ആദ്യത്തെ അവകാശമെന്ന്‌. ഇക്കാര്യങ്ങള്‍ ഇങ്ങനെ മുമ്പ്‌ ആരും പറഞ്ഞിട്ടില്ല. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണ്‌ ഇങ്ങനെയൊക്കെ. സ്വാതന്ത്ര്യത്തിനുമുമ്പ്‌ മുസ്ലിംലീഗിന്റെ കാലത്ത്‌ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്‌. അത്‌ രാജ്യത്തിന്റെ വിഭജനത്തില്‍ കൊണ്ടെത്തിച്ചു. അക്കാലത്തും സംഘത്തിന്റെ നേതൃത്വത്തിലുള്ളവര്‍ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്‌. അതായത്‌, കാര്യങ്ങള്‍ പ്രകടമാണ്‌. ഞാന്‍ അക്കാര്യം പരാമര്‍ശിച്ചു. സംഘം എല്ലാത്തരം വിവേചനത്തോടും എതിരാണ്‌. 
പക്ഷേ ഇതാദ്യമായാണ്‌ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരെ നേരിട്ട്‌ പ്രഹരിക്കുന്നത്‌. 
= അതെ, കാരണം അവര്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നു. അതും ആദ്യമാണ്‌. ഇതുവരെ, എല്ലാവരേയും തുല്യരായി പരിഗണിക്കുന്നുവെന്ന്‌ ഭാവിക്കുകയെങ്കിലും ചെയ്യുമായിരുന്നു. ഇപ്പോള്‍ അവര്‍ ആ അഭിനയം പോലും ഉപേക്ഷിച്ചിരിക്കുന്നു. അതുകൊണ്ട്‌ ഇതു വേണ്ടിവന്നു. 
? അഴിമതി, ഭീകരത, അതിര്‍ത്തി സുരക്ഷ, സാമൂഹ്യസുരക്ഷ ഈ നാലു വിഷയത്തില്‍ സംഘത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നം ഏതാണ്‌. ആദ്യം കൈകാര്യം ചെയ്യേണ്ട വിഷയം ഏതാണ്‌? 
= ഇവിടെ വലിയ വിഷയം ചെറിയ പ്രശ്നം എന്നില്ല, പ്രത്യേകിച്ച്‌ രാജ്യം അപകടസ്ഥിതിയിലാകുമ്പോള്‍ ഒന്നിനേയും അവഗണിക്കാനാവില്ല. അതുകൊണ്ട്‌ എല്ലാറ്റിനും തുല്യപ്രാധാന്യം കൊടുക്കണം. ഈ പ്രശ്നം ആദ്യം കൈകാര്യം ചെയ്യാമെന്ന്‌ പറയാം, നിങ്ങള്‍ക്ക്‌ അത്‌ പരിഹരിക്കാം. പക്ഷേ, അത്‌ പ്രശ്നത്തിന്റെ സ്വഭാവം അനുസരിച്ചിരിക്കും. അത്‌ പ്രശ്നപരിഹാരത്തിനുള്ള നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കും. എല്ലാം പ്രധാനമാണ്‌. അഴിമതിയും സമൂഹത്തെ ജീര്‍ണിപ്പിക്കുന്നുവെന്ന അതേ ദോഷം തന്നെയാണ്‌ ചെയ്യുന്നത്‌. ഭീകരതയും മറ്റു പ്രശ്നങ്ങളും ചെയ്യുന്നതും അതുതന്നെയാണ്‌. അതുകൊണ്ട്‌ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടണം.
 ? പരിസ്ഥിതി മൗലികവാദം ചില മതഭ്രാന്തന്മാരുടെയും ചില എന്‍ജിഒകളുടേയും പുതിയ പ്രവര്‍ത്തന മേഖലയായി മാറിയിട്ടുണ്ടല്ലൊ. ഇതിന്‌ പിന്നില്‍ ഏതെങ്കിലും അന്താരാഷ്ട്ര ഗൂഢപദ്ധതി ഉള്ളതായി കരുതുന്നുണ്ടോ. സംഘടനയുടെ ഈ രംഗത്തെ കാഴ്ചപ്പാടെന്താണ്‌. 
= എല്ലാ തീവ്രവാദവും അധര്‍മമാണ്‌. നീതിക്ക്‌ എപ്പോഴും മധ്യപാതയാണുള്ളത്‌. നമുക്ക്‌ പരിസ്ഥിതി വേണം, സംശയമില്ല. എന്നുവച്ച്‌ വികസനത്തെ തിരസ്കരിക്കണമോ? നമുക്ക്‌ വികസനം വേണം, എന്നു കരുതി പരിസ്ഥിതി നശിപ്പിക്കണോ? നിങ്ങള്‍ ഒരേസമയം പരിസ്ഥിതി സംരക്ഷിക്കുകയും, വികസനം കൊണ്ടുവരികയും ചെയ്യുന്ന ഒരു മധ്യ മാര്‍ഗ്ഗം സ്വീകരിക്കണം. അതിന്‌ നമ്മുടെ വിചാര തന്ത്രം (paradigm പുനഃപരിശോധിക്കണം. ലോകം ഇന്നു പിന്തുടരുന്ന വിചാരതന്ത്രം അടിസ്ഥാനമാക്കിയാല്‍ നമുക്ക്‌ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാവില്ല. എവിടെ സംഘര്‍ഷമുണ്ടാകുന്നോ അവിടെ തീവ്രനിലപാടുമുണ്ടാകും. തത്വത്തില്‍ ഒരു പരിസ്ഥിതിവാദിയും തെറ്റല്ല. ജനങ്ങള്‍ക്കറിയാം പരിസ്ഥിതിയുടെ അവസ്ഥക്കനുസരിച്ചാണ്‌ ജീവികുലം നിലനില്‍ക്കുന്നതെന്ന്‌. ഭാരതത്തിലൊഴികെ മേറ്റ്ല്ലാ രാജ്യങ്ങളിലും ആ അവബോധം ഒരു ശാസ്ത്രജ്ഞാനമാണ്‌. പക്ഷേ ഇപ്പോള്‍ അവരും മനസ്സിലാക്കിത്തുടങ്ങി ചെടികളും മരങ്ങളും എന്തു ചെയ്യുന്നു, ജീവജാലങ്ങളും ചെറുകീടങ്ങളും മറ്റും എന്തു ചെയ്യുന്നു, എന്നെല്ലാം. നമുക്ക്‌ അതിനെക്കുറിച്ചെല്ലാം വളരെ മുമ്പു മുതല്‍ തന്നെ ധാരണയുണ്ടായിരുന്നു. ഇപ്പോഴാണ്‌ ലോകം അത്‌ മനസ്സിലാക്കിയത്‌. അവര്‍ ഇതുവരെ പിന്തുടര്‍ന്നിരുന്ന വിശ്വാസം കഴിവുള്ളവര്‍ നിലനില്‍ക്കുമെന്നതായിരുന്നു. എല്ലാക്കാലത്തും എല്ലായിടത്തും പോരാട്ടമാണു നടക്കുന്നതെന്നവര്‍ വിശ്വസിപ്പിച്ചു. നമ്മള്‍ പറഞ്ഞു, അങ്ങനെയല്ല, എല്ലായിടത്തും സഹകരണത്തിനും സംയോജനത്തിനും വഴിയുണ്ടെന്ന്‌. നമ്മുടെ കാഴ്ചപ്പാട്‌ മറ്റുള്ളവരും നിലനില്‍ക്കണമെന്നതാണ്‌. അതുകൊണ്ട്‌ പരിസ്ഥിതിയുടെ പേരിലായാലും വികസനത്തിന്റെ പേരിലായാലും തീവ്രവാദം തെറ്റാണ്‌. രണ്ടും ഒന്നിച്ചു പോകണം. വൈവിദ്ധ്യങ്ങളെ കൈകാര്യം ചെയ്യണം, പലതിനെ സമന്വയിപ്പിക്കണം, അതാണ്‌ ധര്‍മം. അവയെ സന്തുലനം ചെയ്യണം. സന്തുലനമാണ്‌ ധര്‍മം. പ്രശ്നം നമ്മള്‍ ഏതു തരത്തില്‍ ഭൂമി ഉപയോഗിക്കുന്നുവെന്നതാണ്‌. നമ്മുടെ ഭൂമിക്ക്‌ എത്രത്തോളം ജനസംഖ്യയെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന്‌ നമ്മള്‍ പഠിച്ചിട്ടേയില്ല. നമുക്കെത്രത്തോളം കൃഷിപ്രദേശം വേണം? നമുക്കെത്ര വനം വേണം? എത്ര വ്യവസായം വേണം തുടങ്ങിയവയും കണക്കാക്കിയിട്ടില്ല. സ്ഥിതിഗതിയനുസരിച്ച്‌ അത്തരം വിഷയങ്ങള്‍ നാം ആഴത്തില്‍ പഠിക്കേണ്ടതുണ്ട്‌. രാജ്യത്ത്‌ 33 ശതമാനം വേണം വനം, പക്ഷേ നമുക്ക്‌ അതിനേക്കാള്‍ കുറവാണുള്ളത്‌. അതേസമയം നമുക്ക്‌ വ്യവസായം, വൈദ്യുതി തുടങ്ങിയവയും വേണം. കാട്‌ വളരാത്ത പ്രദേശങ്ങള്‍ ഏറെയുണ്ട്‌. നമുക്ക്‌ ആ ഭൂമി ഉപയോഗിക്കാം. ഗുരുജി പറഞ്ഞിട്ടുണ്ട്‌, ഭിലായി ഉരുക്കുനിര്‍മാണ ഫാക്ടറി സ്ഥാപിച്ചത്‌ കൃഷിഭൂമിയിലാണെന്ന്‌. തൊട്ടടുത്തു തന്നെ കൃഷി ചെയ്യാത്ത, വനവുമല്ലാത്ത ഭൂപ്രദേശമുണ്ടായിരുന്നു, തടസ്സമില്ലാതെ ലഭിക്കുമായിരുന്നു. പക്ഷേ രണ്ടും ഒന്നിച്ചു കൊണ്ടുപോകാന്‍ പറ്റുന്ന, എങ്ങനെ അത്‌ നടപ്പാക്കാന്‍ പറ്റുമെന്ന ഒരു കാഴ്ചപ്പാട്‌ ഉണ്ടാകണം. പാരമ്പര്യേതര ഊര്‍ജ്ജോല്‍പ്പാദനത്തിന്‌ ധാരാളം സ്രോതസ്സുകളുണ്ട്‌. അവ നമുക്ക്‌ വിനിയോഗിക്കാം. പക്ഷേ നമ്മള്‍ അതിന്‌ ശ്രദ്ധ നല്‍കുന്നില്ല. നമ്മുടെ അടിത്തറയില്‍ വേണം നാമെല്ലാം പടുത്തുയര്‍ത്താന്‍, കാരണം അത്‌ ഭാവി ലോകത്തിന്റെ അടിത്തറയാണ്‌. ലോകത്തിന്‌ അത്‌ വേണം. നാം നമ്മുടെ ഉദാഹരണങ്ങളും മാതൃകകളും ഉണ്ടാക്കണം, അതുവരെ ഈ പ്രശ്നങ്ങള്‍ തുടരും, കാരണം, ലോകം മുഴുവന്‍ ഈ സംഘര്‍ഷം സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. അവിടെ പക്ഷേ ഉത്തരമില്ല. നാം നമ്മുടെ മൂല്യങ്ങള്‍ അനുസരിച്ച്‌ പോയാല്‍ നമുക്ക്‌ പരിഹാരം നല്‍കാനാകും.
 ? ജനസംഖ്യാ നിയന്ത്രണത്തിലെ തെറ്റായ നയങ്ങള്‍ അസന്തുലിതമായ ജനസംഖ്യാ പെരുപ്പത്തിന്‌ കാരണമാകുന്നുണ്ട്‌ എന്ന്‌ കരുതുന്നുണ്ടോ. 
= ജനസംഖ്യാ നിയന്ത്രണത്തിനുള്ള എല്ലാ സംവിധാനങ്ങളും വിവേകപൂര്‍വമായി വേണം തീരുമാനിക്കാന്‍. നാം ആരെയോ വെറുതെ അനുകരിക്കുകയാണ്‌. അതുകൊണ്ട്‌ നാമിപ്പോള്‍ ജനപ്പെരുപ്പത്തെക്കുറിച്ച്‌ വിലപിക്കുന്നു. പക്ഷേ വരുന്ന 20 വര്‍ഷത്തില്‍ ഭാരതം യുവജനങ്ങളുടെ രാജ്യമായിരിക്കുമെന്ന കാര്യം നാം മറന്നുപോകുന്നു. അതായത്‌ വര്‍ധിത ജനസംഖ്യ സ്വത്തായി വിനിയോഗിക്കാനും പറ്റും; പക്ഷേ നമ്മള്‍ ചെയ്യേണ്ടത്‌ നമ്മുടെ രാജ്യത്ത്‌ നമ്മുടെ സ്വന്തം നയം നടപ്പില്‍ വരുത്തുകയെന്നതാണ്‌. അതു ചെയ്യുന്നില്ല. ജനസംഖ്യാ വര്‍ധന ആവശ്യവുമാണ്‌. അത്തരത്തില്‍ വേണ്ടത്‌ ചെയ്യുന്നില്ല. ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കണം, എല്ലാവര്‍ക്കും ഒരേപോലെ ബാധകമായ തീരുമാനങ്ങള്‍ നടപ്പാക്കണം. ആര്‍ക്കും ഇളവനുവദിക്കരുത്‌. രണ്ടാമതായി, മതപരിവര്‍ത്തനം മൂലം അസന്തുലിതാവസ്ഥയുണ്ടാകും. ഞാന്‍ സ്വയം തോന്നി മതം മാറുന്നത്‌ വേറെ കാര്യം, പക്ഷേ നിങ്ങള്‍ മറ്റുള്ളവരെ മതപരിവര്‍ത്തനം ചെയ്യുന്നതു വേറൊരു കാര്യമാണ്‌. നിങ്ങളെന്നെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അത്‌ ചെയ്യുമ്പോള്‍ എന്താണ്‌ സംഭവിക്കുന്നത്‌? വേറൊന്ന്‌ പുറത്തുനിന്നുള്ള കുടിയേറ്റമാണ്‌. അനധികൃത കുടിയേറ്റമുണ്ട്‌, നുഴഞ്ഞുകയറ്റമുണ്ട്‌. ഒരു സമയത്ത്‌ സര്‍ക്കാര്‍ പറഞ്ഞു, ഇങ്ങനെ വരുന്നവരുടെ കണക്കുപോലും അറിയില്ലെന്ന്‌. എന്താണിത്‌? നമ്മുടെ അതിര്‍ത്തികള്‍ നാം സംരക്ഷിക്കണം, അതിരുകള്‍ വേണ്ടവിധം കൈകാര്യം ചെയ്യണം, ശരിയായ ഭരണം നടപ്പില്‍ വരുത്തണം. കാരണം നമ്മുടെ രാജ്യമെന്നത്‌ വെറും ഒരു ഭൂപ്രദേശം മാത്രമല്ല, അവിടെ താമസിക്കുന്ന ജനക്കൂട്ടം മാത്രമല്ല, രാജ്യത്തിനും അതിന്റേതായ അസ്മിതയുണ്ട്‌, വ്യക്തിത്വമുണ്ട്‌. രാജ്യത്തു വസിക്കുന്നവരേയും അതനുസരിച്ച്‌ പരുവപ്പെടുത്തേണ്ടതുണ്ട്‌; ജനം രാജ്യത്തിന്റെ അസ്മിതയെ എതിര്‍ക്കുന്നവരും നശിപ്പിക്കുന്നവരുമാകരുത്‌. എല്ലാ രാജ്യങ്ങളും ഈ നയമാണ്‌ പിന്തുടരുന്നത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ വേണം നമ്മള്‍ കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍. എന്നാല്‍ തരംതാണ വോട്ട്‌ ബാങ്ക്‌ താല്‍പ്പര്യവും അവകാശപ്പെടുന്ന മതേതര പ്രതിഛായ സംരക്ഷിക്കാനുള്ള ആവേശവും മൂലം നമ്മള്‍ അത്തരം കരുതല്‍ ഒന്നും കൈക്കൊള്ളുന്നില്ല. ഇങ്ങനെ ചെയ്യരുത്‌. അത്‌ ശരിയായി നടപ്പാക്കിയാല്‍ എല്ലാം നിയന്ത്രണത്തിലാകും. 

? കഴിഞ്ഞ 88 വര്‍ഷമായി രാഷ്ട്രീയ സ്വയംസേവകസംഘം പ്രവര്‍ത്തിച്ചുവരുന്നു. ഏതു മേഖലയിലാണ്‌ സംഘത്തിന്‌ കൂടുതല്‍ സ്വീകാര്യത രാജ്യത്തു കിട്ടിയിരിക്കുന്നത്‌. എന്തുകൊണ്ടാണത്‌.
= സംഘം വളരുകയാണ്‌. രാജ്യമെമ്പാടും ഞങ്ങള്‍ക്ക്‌ സ്വീകാര്യത കിട്ടിയിട്ടുണ്ട്‌. അത്‌ രാജ്യത്തിന്‌ പുറത്തേക്കും വളര്‍ന്നിരിക്കുന്നു. സംഘത്തിന്റെ സ്വാധീനം രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലും ബാധിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇപ്പോള്‍ സംഘം എന്തുപറയുന്നുവോ അത്‌ രാജ്യം മുഴുവന്‍ സ്വീകരിക്കുന്നു. സംഘത്തിന്‌ എതിരാളിയില്ല, യഥാര്‍ത്ഥത്തിലുള്ള എതിരാളിയില്ല. ചില രാഷ്ട്രീയ എതിര്‍പ്പുകളുണ്ട്‌, പക്ഷേ അതൊന്നും ആത്മാര്‍ത്ഥമായ എതിര്‍പ്പുകളല്ല, വര്‍ത്തമാനത്തില്‍ മാത്രമാണ്‌ ആ എതിര്‍പ്പ്‌. അങ്ങനെ എതിര്‍ക്കുന്നവര്‍ക്കും അറിയാം അവര്‍ ചെയ്യുന്നത്‌ തെറ്റാണെന്നും ആര്‍എസ്‌എസ്‌ പറയുന്നതാണ്‌ ശരിയെന്നും. അടുത്തതായി വേണ്ടത്‌ എല്ലാ വ്യക്തികളേയും അവരുടെ ചിന്തകള്‍ പറയാന്‍ ശക്തരാക്കുന്ന അന്തരീക്ഷം രൂപപ്പെടുത്തലാണ്‌. അവിടെ വിലകുറഞ്ഞ വ്യക്തിതാല്‍പ്പര്യവും നിയന്ത്രണങ്ങളും ഉണ്ടാവില്ല, ഏതെങ്കിലും സ്ഥാപനത്തിന്റെ നിഷ്ഠുര ശാസനങ്ങള്‍ ഉണ്ടാവില്ല. എല്ലാവര്‍ക്കും ഹിതകരവും ഗുണകരവുമായതെന്തോ അത്‌ പ്രകടിപ്പിക്കാനാവണം, അത്തരം അന്തരീക്ഷവും സാഹചര്യവും സൃഷ്ടിക്കപ്പെടണം.
 ? ആഗോളവ്യാപകമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിനുവേണ്ടിയുള്ള ദാഹം ഒരു നല്ല ഭാവിക്കുള്ള സൂചനയാണെന്നും കരുതുന്നുണ്ടോ
= ഇപ്പോള്‍ പറയപ്പെടുന്ന ആഗോളമാറ്റം ആന്തരികമല്ല, ബാഹ്യമായതാണ്‌. മാറ്റങ്ങളെല്ലാം ഉണ്ടാകേണ്ടത്‌ ഹൃദയത്തില്‍നിന്നാണ്‌. ആഗോളതലത്തില്‍ മാറ്റത്തിനുവേണ്ടി നടക്കുന്ന ശ്രമങ്ങള്‍ കേന്ദ്രീകരിക്കുന്നത്‌ സംവിധാനത്തിലാണ്‌. പക്ഷേ ഏതു സംവിധാനവും വ്യക്തികള്‍ വിചാരിച്ചാല്‍ മോശപ്പെടുത്താം. അതുകൊണ്ട്‌ മനുഷ്യനെ നിര്‍മിക്കുക, മനുഷ്യനെ മാറ്റുക, നല്ല മനുഷ്യന്‍ ലോകത്തെ മാറ്റും. അതാണ്‌ സംഘപ്രവര്‍ത്തനത്തിന്റെ ആപ്തവാക്യം. അത്‌ നടന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യനിര്‍മാണം…
ജന്മഭൂമി: http://www.janmabhumidaily.com/news152400

Tuesday, June 16, 2015

ഉമ്മന്‍ചാണ്ടിയുടെ കരുണാകര ജീവിതം

ഉമ്മന്‍ചാണ്ടിയുടെ കരുണാകര ജീവിതം
 കാവാലം ശശികുമാര്‍
 May 19, 2015, Janmabhumi .
ഐഎസ്ആര്‍ഒ ചാരക്കേസ് ഇപ്പോഴും ചാരംമൂടിക്കിടക്കുന്ന ഒരു കനലാണെന്നെ സംബന്ധിച്ചിടത്തോളം, അക്കാലത്ത്, 1994-’95-ല്‍, ആ വാര്‍ത്തകള്‍റിപ്പോര്‍ട്ട് ചെയ്ത പലരില്‍ ഒരാളെന്നനിലയില്‍. ഒരു കേസില്‍ പ്രതികളെ കോടതി ശിക്ഷിച്ചില്ല എന്നതിനര്‍ത്ഥം കുറ്റകൃത്യം നടന്നില്ല എന്നല്ലല്ലൊ. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷപദവിയില്‍ നിന്നിറങ്ങുമ്പോള്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങളാണ് ‘ഇസ്രോ’ ചാരക്കേസ് സംബന്ധിച്ച് ഏറ്റവും പുതുതായി വന്ന വാര്‍ത്ത. കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന, കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും കോടതി, തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കാരണത്താല്‍ വിമുക്തനാക്കുകയും ചെയ്ത നമ്പി നാരായണനെന്ന മുന്‍ ശാസ്ത്രജ്ഞന്റെ പരാതിയെക്കുറിച്ചാണ് പരാമര്‍ശം വന്നത്. വരുംനാളുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ഒരുപക്ഷേ പുനരന്വേഷണം പോലും നടന്നേക്കാന്‍ സാധ്യതയുള്ളതുമായ കേസാണ് ഇസ്രോ ചാരക്കേസെന്ന് മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ എനിക്കു തോന്നുന്നു. ചാരക്കേസിനെ കുറിച്ച് പറഞ്ഞത് ആമുഖം മാത്രം. സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കരുണാകരജീവിതത്തെക്കുറിച്ചാണ് പറയാന്‍ തുനിഞ്ഞത്. കെ. കരുണാകരന്‍ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു, കേരളം ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ വ്യക്തി. ഉമ്മന്‍ചാണ്ടി കെ. കരുണാകരന്റെ ശിഷ്യത്വത്തില്‍ വളര്‍ന്ന നേതാവ്. കരുണാകരന്റെയൊപ്പം നിന്ന് രാഷ്ട്രീയം പഠിച്ചു പരിചയിച്ച ഉമ്മന്‍ചാണ്ടി പക്ഷേ കെ. കരുണാകരന്റെ ഭരണപാടവം പഠിച്ചില്ല, അതുകൊണ്ടാണല്ലോ ഏറ്റവും കുറഞ്ഞകാലം കൊണ്ട് ഏറ്റവും വിമര്‍ശനവിധേയനായ, ആരോപിതനായ, തുറന്നുകാട്ടപ്പെട്ടുപോയ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയെന്ന നിലയില്‍ കിട്ടിയ ആദ്യത്തെ അവസരത്തില്‍-2004 ആഗസ്റ്റ് 31 മുതല്‍ 2006 മെയ് 18 വരെ-ത്തന്നെ, കുറഞ്ഞകാലം കൊണ്ട് ഉമ്മന്‍ചാണ്ടി കേരളജനതയെ, പാര്‍ട്ടിയെ, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിക്കാണണമെന്നാഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന ഒരു സമുദായത്തെ, സ്ഥാപനങ്ങളെ എല്ലാം നിരാശപ്പെടുത്തിക്കളഞ്ഞു. പക്ഷേ, അതൊരു സിനിമയുടെ ട്രെയിലര്‍ മാത്രമായിരുന്നു, മുഴുനീള കഥയങ്ങനെയാകില്ലെന്നു സമാധാനിച്ചിരുന്നവരെ പോയ നാലുവര്‍ഷം കൊണ്ട് ഉമ്മന്‍ചാണ്ടി മടുപ്പിച്ചു കളഞ്ഞുവെന്നതാണ് വാസ്തവം. ഒട്ടേറെപ്പേരെ വെറുപ്പിക്കുകയും ചെയ്തു. അങ്ങനെ അഞ്ചാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ആത്മവിശ്വാസം തീരെ കെട്ടുപോയതിനാലാവണമല്ലോ, കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയും എന്നുറപ്പിച്ചു പറയാനാവാത്തത്. പക്ഷേ, കോണ്‍ഗ്രസുകാരില്‍ ഭരണത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ഏക മുഖ്യമന്ത്രി, കരുണാകരന്റെ ശിഷ്യനല്ലേ ഉമ്മന്‍ ചാണ്ടി. വാസ്തവത്തില്‍ അന്ന് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയിലായിരുന്നു കരുണാകരന്‍. അഴിമതി ഒട്ടും കുറവില്ലായിരുന്നു. സെക്രട്ടറിമാരും മന്ത്രിമാരും മന്ത്രിസഭയും അഴിമതിയില്‍ മുങ്ങിയിരുന്നു. ഒടുവില്‍ ഇസ്രോ ചാരക്കേസ് കരുണാകരന് കണ്ഠകോടാലിയായി. അഴിമതിക്കു മേലേ ചാരക്കേസ് പൊന്തിനിന്നു. ഇഷ്ടക്കാരനെ, വിശ്വസ്തനെ എന്തു വിലകൊടുത്തും സംരക്ഷിക്കുകയെന്ന കരുണാകര നയമായിരുന്നു ശ്രീവാസ്തവയെന്ന അന്നത്തെ പോലീസ് ഐജിയെ കൈവിടില്ലെന്ന നിലപാടിലെത്തിച്ചത്. പക്ഷേ, അതിനപ്പുറം അന്നത്തെ കേന്ദ്രസര്‍ക്കാരിനെ, പ്രധാനമന്ത്രിയെ, കോണ്‍്രഗസ് അധ്യക്ഷനെ, അങ്ങനെ പാര്‍ട്ടിയെ, സംരക്ഷിക്കുകയെന്ന ദൗത്യവും കരുണാകരനുണ്ടായിരുന്നുവെന്നത് ഇനിയും തെളിയിക്കപ്പെടേണ്ട കാര്യങ്ങള്‍. ഒടുവില്‍ കരുണാകരന്റെ നേതൃത്വം മാറണമെന്ന ആവശ്യം ഉയര്‍ന്നതും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അതിന് തയ്യാറായതും ചരിത്രം. ഉമ്മന്‍ചാണ്ടിയെന്ന, അന്നത്തെ സംസ്ഥാന ധനമന്ത്രിയായിരുന്നു അതിനെല്ലാം കാരണക്കാരനായത്. രാഷ്ട്രീയത്തില്‍ ചരിത്രത്തിന്റെ ആവര്‍ത്തനം നടക്കുന്നത് 12 വര്‍ഷമെന്ന വ്യാഴവട്ടക്കാലത്തിനു ശേഷമോ 20 വര്‍ഷം കഴിഞ്ഞോ ഒരു പഠനവിഷയമാണത്. 1995 മാര്‍ച്ച് 22-നാണ് കെ. കരുണാകരനെ താഴെ ഇറക്കി എ. കെ. ആന്റണി മുഖ്യമന്ത്രിയായത്- 20 വര്‍ഷം മുമ്പ്. കരുണാകരന് മുസ്ലിംലീഗിന്റെ സമ്മര്‍ദ്ദമായിരുന്നു. ഉമ്മന്‍ചാണ്ടിക്ക് എല്ലാത്തരം രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്കും പുറമെ കേരള കോണ്‍ഗ്രസ് എന്ന, ന്യൂനപക്ഷമതവിഭാഗങ്ങളിലെ ക്രിസ്തീയവിഭാഗം പിന്താങ്ങുന്ന പാര്‍ട്ടിയുടെ, സമ്മര്‍ദ്ദം ഏറെയാണ്. ചാരക്കേസായിരുന്നു കരുണാകരനെ വീഴ്ത്താന്‍ കുരുക്കായത്, ഉമ്മന്‍ചാണ്ടിക്ക് അത് കോഴക്കേസായി. ശ്രീവാസ്തവക്കുവേണ്ടി മരണപ്പിടി മുറുക്കിനിന്ന കരുണാകരനെപ്പോലെ ഉമ്മന്‍ചാണ്ടി, മാണിക്കുവേണ്ടി മുറുക്കിപ്പിടിക്കുന്നു, മാണിക്കുവേണ്ടി മാത്രമല്ല, എല്ലാവിഭാഗം കോഴക്കാര്‍ക്കുംവേണ്ടിയെന്നു പറയണം. കരുണാകരനു മകന്‍ മുരളീധരന്‍ ഒരു രാഷ്ട്രീയബാധ്യതയായിരുന്നു, ഉമ്മന്‍ചാണ്ടിക്ക് ഭരണത്തുടക്കത്തില്‍ നിഴല്‍പോലെ ഒപ്പമുണ്ടായിരുന്ന മകന്‍ ചാണ്ടി ഉമ്മനെ തീണ്ടല്‍പ്പാടകലെ നിര്‍ത്തേണ്ടിവന്നതിന്റെ പൊരുള്‍ പുറത്തുവന്നു, പക്ഷേ ഒതുങ്ങി (ക്കി). കരുണാകരന് മകള്‍ പത്മജ ഒരു ദൗര്‍ബല്യമായിരുന്നു അക്കാലത്ത്, അത് രാഷ്ട്രീയ വിവാദ കോളിളക്കങ്ങളും ഉണ്ടാക്കി. നിമിഷനേരമേ നിലനിന്നുള്ളുവെങ്കിലും ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയിലൂടെയാണെങ്കിലും മക്കളെക്കൊണ്ടു വ്യസനിക്കേണ്ടിവന്നു. അന്ന് കരുണാകരന് ധനമന്ത്രി (ഉമ്മന്‍ചാണ്ടി) തലവേദനയായി, ഇന്ന് ഉമ്മന്‍ചാണ്ടിക്കും ധനമന്ത്രി വഴിയാണ് ദോഷം. അന്നും എന്താണ് ‘പ്രശ്‌നം’ എന്ന് ആരും പറഞ്ഞില്ല, കരുണാകരന്റെ ശൈലിയാണ് പ്രശ്‌നമെന്ന് ഒടുവില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് പറയേണ്ടിവന്നു, പറയാതെ പറഞ്ഞതും ആവശ്യപ്പെട്ടതും നേതൃമാറ്റമായിരുന്നു. ഇന്നും കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത് അവിടെയാണ്. അന്ന് കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും മറ്റും മുന്നില്‍നിന്നു. ഇന്ന് വി.ഡി. സതീശനെപ്പോലെ ചിലര്‍. അന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് ധര്‍മ്മമൂര്‍ത്തിയായി അവതരിച്ചിരുന്നത് തെന്നല ബാലകൃഷ്ണപിള്ള, ഇന്ന് വി.എം. സുധീരന്‍. മറ്റെല്ലാ ഘടകകക്ഷികളും നേതാക്കളും എതിരായപ്പോള്‍ കോണ്‍ഗ്രസ് നേതാവ് കരുണാകരപക്ഷത്ത് ആകെയുണ്ടായിരുന്നത് സിഎംപിയെന്ന ഇടതുപക്ഷ രാഷ്ട്രീയമുള്ള പാര്‍ട്ടിയും നേതാവ് എം.വി. രാഘവനും മാത്രം. ഇന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കൊപ്പം ആര്‍എസ്പിയും ഷിബു ബേബിജോണും മാത്രം ഉറച്ചുനില്‍ക്കുന്നു, ഇടതുപക്ഷത്തിന്റെ ചുവന്ന രാഷ്ട്രീയമനസ്സോടെ. ബാലകൃഷ്ണപിള്ളയാണ് ഘടകകക്ഷികളില്‍ അന്ന് കരുണാകരനെതിരെ ആദ്യമായി പരസ്യമായി ശബ്ദിച്ച നേതാവ്. ഇന്ന് ഉമ്മന്‍ചാണ്ടിയെ പഴിക്കാന്‍ ഇറങ്ങിയതും അതേ പിള്ള. കെ. കരുണാകരന്റെ വേഗതപോലും ഉമ്മന്‍ചാണ്ടിയിലൂടെ പുനരവതരിക്കുന്നു, കരുണാകരന്‍ റോഡ്‌യാത്രയിലെ വേഗതയില്‍ അഭിമാനിച്ചു, അത് ആനന്ദിച്ചു. ഉമ്മന്‍ചാണ്ടി ഭരണത്തിന് അതിവേഗം എന്ന് ആഗ്രഹിച്ചു, അനുവര്‍ത്തിക്കാനായില്ലെങ്കില്‍പോലും. അന്നും അവസാനം മനസുതുറന്നത് എ.കെ. ആന്റണിയായിരുന്നു. എല്ലാ അവസരവും ഒത്തുവന്നപ്പോള്‍ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം മാറുമെന്നായപ്പോള്‍ സത്യവാദിയും സമാധാനപ്രേമിയും സമ്മാന്യനുമായി സ്വയം അവതരിച്ചു ആന്റണി. മുഖ്യമന്ത്രിക്കസേരയ്ക്കരികില്‍ തൊട്ടു-തൊട്ടില്ല എന്നുനിന്ന ഉമ്മന്‍ചാണ്ടിയെ അകലത്തേക്ക് മാറ്റിനിര്‍ത്തി സ്വയം അവരോധിക്കാന്‍ വന്ന ആന്റണി അന്ന് ഉമ്മനെ കുരിശില്‍ തറച്ചു, വിശുദ്ധനാക്കി. ഇന്നിപ്പോള്‍ സര്‍വത്ര അഴിമതിയെന്ന പ്രസ്താവന നടത്തി അന്ത്യകൂദാശയും ഒരു മുള്‍ക്കിരീടവും കൂടി ചാര്‍ത്തിയിരിക്കുന്നു. കെ. കരുണാകരനെ നല്ലനടപ്പ് പഠിപ്പിക്കാന്‍ അന്ന് തെന്നല ബാലകൃഷ്ണപിള്ളയെന്ന കെപിസിസി പ്രസിഡന്റ് ചില ഉപദേശങ്ങള്‍ പാര്‍ട്ടിയുടേതായി നല്‍കിയിരുന്നു. ഇന്ന് സുധീരന്‍ ഉമ്മന്‍ചാണ്ടിയ്ക്കും സര്‍ക്കാരിനും കൊടുത്ത കഷായക്കൂട്ടിന്റെ കുറിപ്പടിക്കും അതേ സ്വഭാവംതന്നെ. ഇന്നിപ്പോള്‍ ഉമ്മന്‍ചാണ്ടി ഒരു കരുണാകരജീവിതം അനുഭവിക്കുമ്പോള്‍ ആ കട്ടില്‍ കണ്ടു പനിക്കുന്നവര്‍ എത്രയെത്രയെന്നേ വ്യത്യാസമുള്ളൂ. എങ്കിലും രാഷ്ട്രീയത്തിലെ ചരിത്രഗതി, വിചിത്രമായ കാഴ്ചതന്നെയാണ് എന്നു പറയാതെവയ്യ. തുടക്കത്തില്‍ പറഞ്ഞ ചാരക്കേസിന്റെ ഗതി കോഴക്കേസിനു വരികകൂടി ചെയ്താല്‍ത്തന്നെ എല്ലാം പൂര്‍ണമാകും, ഒരുപക്ഷേ നേതൃമാറ്റം നടന്നില്ലേല്‍പോലും. * * * സര്‍ക്കാര്‍ പരസ്യത്തിലെ ചിത്രങ്ങള്‍ക്ക് സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം പുതിയ വിവാദത്തിനു വഴിതുറക്കുന്നു. ജനാധിപത്യസംവിധാനത്തില്‍ അത്തരമൊരു വിലക്ക് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നറിയില്ല, അത് ശരിയുമല്ല. എന്തായാലും ഈ വിഷയത്തില്‍ മോദിയേയും മോദിസര്‍ക്കാരിനേയും പഴിക്കാന്‍ ഇടയുണ്ടായില്ല, കോടതി നടപടിയായതിനാല്‍. പക്ഷേ, പഴയ മൂന്ന് കാര്യങ്ങളിലേക്ക് വായനക്കാരുടെ ഓര്‍മ്മ പുതുക്കുന്നു. ഒന്ന്, 1998 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ചിത്രം പ്രചാരണത്തിന് വിനിയോഗിക്കാഞ്ഞത്. രണ്ട്, മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായപ്പോള്‍ നടത്തിയ പ്രഖ്യാപനം-തന്റെ ചിത്രം ഒരു സര്‍ക്കാര്‍ പരസ്യത്തില്‍പ്പോലും വിനിയോഗിക്കരുതെന്ന്. മൂന്ന്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ചിത്രം 2004 മുതല്‍ 14 വരെ പത്തുവര്‍ഷം നാട്ടുകാരുടെ ചെലവില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ അച്ചടിച്ചത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന് പൂര്‍വകാല പ്രാബല്യമില്ലാത്തതിനാല്‍ കുടുങ്ങില്ലെന്ന് ഉറപ്പ്. * * * പിന്‍കുറിപ്പ്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) -ന്റെ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി സ്ഥാനമേറ്റു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ സോവ്യറ്റ് പാര്‍ട്ടിയോ വിവരം അറിഞ്ഞ് അനുമോദനമറിയിച്ചതായി കേട്ടില്ല. പണ്ട് കമ്പ്യൂട്ടര്‍ തല്ലിപ്പൊളിക്കാനിറങ്ങിയവരെ സീതാറാം യെച്ചൂരിയുടെ ട്വിറ്ററിലോ പിണറായി വിജയന്റെ ഫേസ്ബുക്കിലോ, പാര്‍ട്ടിയുടെ വെബ്‌സൈറ്റിലോ കണ്ടില്ല. മറ്റൊരു ചിത്രം കാണുക-അറുപിന്തിരിപ്പന്‍ നരേന്ദ്ര മോദിയെ സ്വീകരിക്കാനും കാണാനും സെല്‍ഫിയെടുക്കാനും കമ്മ്യൂണിസ്റ്റ് (?!*) ചൈനയിലെ തെരുവില്‍ കൂടിയ ജനത മുഴുവന്‍ ബിജെപിയുടെ മൊബൈലില്‍ മിസ്‌കോളടിച്ചവരാണോ ആവോ. ആണെങ്കിലും അല്ലെങ്കിലും ചൈനയില്‍നിന്നു കണ്ടതും കേട്ടതുമെല്ലാം അനുശോചനസന്ദേശമായി എകെജി ഭവനിലും എകെജി സെന്ററിലും എന്നു വ്യക്തം.
ജന്മഭൂമി: http://www.janmabhumidaily.com/news288947

മോദി ഇഫക്ട് കേരളത്തിലും പ്രകടം

മോദി ഇഫക്ട് കേരളത്തിലും പ്രകടം 
കാവാലം ശശികുമാര്‍
June 9, 2015 

ഒരു സ്വിച്ചിട്ട് മുറിയിലാകെ പ്രകാശം പരത്തുന്ന ലൈറ്റ് തെളിയിക്കുന്നതുപോലെ, ഒന്നിലേറെപ്പേര്‍ ചെയ്യേണ്ട ഒരു കാര്യം നടപ്പാക്കാന്‍ എളുപ്പമല്ല. ഒരു വീട്ടിലെ അംഗങ്ങളെക്കൊണ്ടെല്ലാം പോലും നിര്‍ബന്ധിച്ചുള്ള ഉത്തരവിലൂടെയോ നിര്‍ബന്ധത്തിലൂടെയോ നിര്‍ദ്ദേശിച്ചാലും പൂര്‍ണ്ണ മനസ്സോടെ ഒരു കാര്യം ചെയ്യിക്കാന്‍ എത്ര സമര്‍ത്ഥനായ ഗൃഹനാഥനും സാധിക്കില്ല. അതാണു സാങ്കേതികതയും മാനസികാവസ്ഥയും തമ്മിലുള്ള പല വ്യത്യാസങ്ങളിലൊന്ന്. അതുകൊണ്ടാണ് ഒന്നും ഒന്നും കൂടി ചേര്‍ന്നാല്‍ കണക്കില്‍ രണ്ടാകുന്നതും വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രമായ മജീദിന് ‘ഇമ്മിണി ബല്യ ഒന്നാ’കുന്നതും. നിര്‍ബന്ധിച്ച്, ഉത്തരവുകൊണ്ട് സമ്പൂര്‍ണ്ണമനസ്സോടെ ഒരു കാര്യവും സാധിപ്പിക്കാന്‍ ഭരണാധികാരികള്‍ക്കും സാധ്യമല്ല. ഏകാധിപത്യ-സ്വേച്ഛാധിപത്യ ഭരണാധിപനു സാധിക്കില്ല, പിന്നെയല്ലേ ജനാധിപത്യ സംവിധാനത്തില്‍. അതിനുത്തമ ഉദാഹരണമാണ് ഈ ജൂണ്‍ മാസം 25-ന് അര്‍ദ്ധരാത്രിയില്‍ 40 വര്‍ഷം തികയുന്ന അടിയന്തരാവസ്ഥ പ്രഖ്യാപനം. സ്വേച്ഛാധിപത്യം തലയ്ക്കു പിടിച്ച, ഏകാധിപത്യം സമ്പ്രദായ ശീലമാക്കിയ, കോണ്‍ഗ്രസ് നേതാവ് ഇന്ദിരാഗാന്ധി തന്റെ പ്രധാനമന്ത്രിക്കസേര എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പ്രഖ്യാപിച്ച കിരാതമായ മാര്‍ഗ്ഗത്തിലൂടെ നടപ്പാക്കിയ ആ അടിയന്തരാവസ്ഥക്കാലത്തും ഒരു കാര്യവും സമ്പൂര്‍ണ്ണ ജനതയും പൂര്‍ണ്ണമനസ്സോടെ ചെയ്തില്ല; പേടിപ്പിച്ചിട്ടും പീഡിപ്പിച്ചിട്ടും പോലും. ഭാരതത്തില്‍ മാത്രമല്ല, ഏതുരാജ്യത്തും ഏകാധിപത്യ പ്രവണതകളോടും നടപടികളോടും ഇതുതന്നെയായിരുന്നു നിലപാടെന്ന് ചരിത്രം പറയുന്നു. പക്ഷേ, നിര്‍ബന്ധിക്കാതെ, നിയന്ത്രിക്കാതെ മുന്നോട്ടു വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കു സ്വീകാര്യത കിട്ടാറുണ്ട്. അതും നേരത്തേ പറഞ്ഞതുപോലെ സമ്പൂര്‍ണ്ണ ജനങ്ങളും ഒറ്റദിവസംകൊണ്ട് സ്വീകരിച്ചുവെന്നുവരില്ല. നിര്‍ദ്ദേശിക്കുന്നവര്‍ക്ക് അങ്ങനെയൊരു നിര്‍ബന്ധമുണ്ടാവാനിടയില്ലാതാനും. നിര്‍ബന്ധങ്ങളില്ലാത്ത ഈ സ്വീകാര്യതയ്ക്ക് അടിത്തറബലം കൂടും. ആഴമുള്ളതും ആരൂഢമുള്ളതുമാകുമ്പോള്‍ അതു ദീര്‍ഘകാലം നിലനില്‍ക്കുകയും കൂടുതല്‍കാലം കൂടുതല്‍ ഇടങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ പ്രവര്‍ത്തനങ്ങളും രീതികളും ജനതയെ സ്വാധീനിക്കുന്നതെങ്ങനെയെന്ന ചെറു ചിന്തകളാണ് ഇങ്ങനെ കുറിപ്പിച്ചത്. മോദിവന്നാല്‍ ഹിന്ദുരാഷ്ട്രമുണ്ടാക്കും, ന്യൂനപക്ഷങ്ങള്‍ക്ക് ഭാരതം വിടേണ്ടിവരും. രാജ്യം മുഴുവന്‍ വര്‍ഗ്ഗീയ കലാപങ്ങളുണ്ടാകും, ഗുജറാത്തു സംഭവങ്ങള്‍ രാജ്യവ്യാപകമായി ആവര്‍ത്തിക്കപ്പെടുമെന്നെല്ലാമായിരുന്നു തെരഞ്ഞെടുപ്പുകാലത്തെ എതിര്‍ കക്ഷികളുടെ പ്രചാരണം. പക്ഷേ, സര്‍ക്കാര്‍ ഒരു വര്‍ഷം തികച്ചപ്പോള്‍ ഇപ്പറഞ്ഞ ഒരു കാര്യങ്ങളിലും എന്താണു സ്ഥിതിവിശേഷം, മുമ്പത്തേതില്‍നിന്ന് എന്താണ് മാറ്റം വന്നിരിക്കുന്നതെന്ന് ഒരു റിപ്പോര്‍ട്ടു കാര്‍ഡ് തയ്യാറാക്കാന്‍ അന്നത്തെ ഒരു കുപ്രചാരകന്മാരാരും മുതിര്‍ന്നില്ല. എത്ര ന്യൂനപക്ഷങ്ങള്‍ ഭാരതം വിട്ടു? ഹിന്ദുരാഷ്ട്ര പ്രഖ്യാപനം ഉണ്ടായോ? എത്ര വര്‍ഗ്ഗീയ കലാപങ്ങള്‍ രാജ്യത്തുണ്ടായി? അങ്ങനെ വിലയിരുത്തുമ്പോഴല്ലെ പ്രവചനങ്ങള്‍ ശരിയായി എന്നു സ്ഥാപിക്കാനാവൂ. അതുണ്ടായില്ല, അതുചെയ്യാന്‍ വിമര്‍ശകര്‍ക്കു താല്‍പര്യവുമില്ല. അതേ സമയം നരേന്ദ്ര മോദിക്ക് പറയാനേറെയുണ്ട്, താന്‍ തെരഞ്ഞെടുപ്പിനു മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയൊക്കെ നടപ്പാക്കിയെന്ന് അക്കമിട്ടു നിരത്തുന്നുണ്ട്, ഓരോരോ വകുപ്പുതിരിച്ച്. ഒരു സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തിലെ നേട്ടവും പ്രവര്‍ത്തനവും നിഷ്പക്ഷരാഷ്ട്രീയത്തോടെ വിലയിരുത്തുന്നവര്‍ അവ വലിയ നേട്ടംതന്നെയെന്നു സമ്മതിക്കുന്നുമുണ്ട്. നിര്‍ബന്ധങ്ങളില്ലാതെ സ്വാധീനിക്കപ്പെടുന്നതിലെ പ്രാധാന്യം പറഞ്ഞുവല്ലോ. കേരളത്തില്‍ സംഭവിച്ച അത്തരം ചില സ്വാധീനങ്ങളെക്കുറിച്ചു പറയാം: കേരളത്തിലെ നരേന്ദ്ര മോദി ഇഫക്ടുകള്‍. ഒരു ഭരണാധികാരി എങ്ങനെയാണ് ജനങ്ങളെ, മറ്റു ജനനായകരെ സ്വാധീനിക്കുന്നത് എന്നത് പ്രവര്‍ത്തനങ്ങളിലൂടെ വേണം മനസിലാക്കാന്‍. കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ ഭാരതം പദ്ധതി കേരളത്തിലെ പ്രതിപക്ഷ കക്ഷിയെ സ്വാധീനിച്ചിട്ടില്ലെന്നു പറയാമോ. അവര്‍ കേരള ശുചിത്വ പരിപാടി തട്ടിക്കൂട്ടിയത് മഴ വരുന്നതിനും പഞ്ചായത്ത് തെരഞ്ഞെടുപ്പു വരുന്നതിനും മുന്നോടിയായി മാത്രമാണോ? എങ്കില്‍ എന്തുകൊണ്ട് ശുചീകരണ യജ്ഞം പദ്ധതിയായി തിരഞ്ഞെടുത്തു? പിണറായി വിജയനെ അടുത്ത സംസ്ഥാന മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് പ്രചാരണം നടത്താന്‍ സോഷ്യല്‍ മീഡിയകളെ വിനിയോഗിക്കാന്‍ തീരുമാനിച്ചത് മോദിയുടെ തെരഞ്ഞെടുപ്പു പരിപാടിയും സര്‍ക്കാരിന്റെ സമാന്തര മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണ പരിപാടികളും മാതൃകയാക്കിയല്ലെന്നു പറയാനാവുമോ? കമ്പ്യൂട്ടര്‍വല്‍കരണത്തെയും യന്ത്രവല്‍കരണത്തെയും എതിര്‍ത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും പ്രസ്ഥാനങ്ങളും ഫേസ്ബുക്കിലും ട്വിറ്ററിലും വഴി പ്രചാരണങ്ങള്‍ ദിനചര്യയാക്കുമ്പോള്‍ അതു സ്വാധീനം കൊണ്ടാണെന്നു സമ്മതിക്കാന്‍ അവര്‍ തയ്യാറായില്ലെങ്കിലും തിരിച്ചറിയാന്‍ നമ്മള്‍ തയ്യാറാകണം. മോദി ഇഫക്ട് എന്ന് ഇവയെ വിളിച്ചാല്‍ തെറ്റാകുമോ? സംസ്ഥാനത്തെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഏറെ നാള്‍ പാമൊലിന്‍ കേസില്‍ കുടുങ്ങിക്കിടന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ പ്രകാരം, കുറ്റക്കാരനേ അല്ലെന്ന് പ്രഖ്യാപിക്കപ്പെട്ട്, ചുമതലയേറ്റ സംസ്ഥാന ചീഫ് സെക്രട്ടറി, രാഷ്ട്രീയക്കാര്‍ ചെയ്യുന്ന ദുഷ്പ്രവൃത്തിക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയാതെ പറഞ്ഞത് അബദ്ധത്തില്‍ സംഭവിച്ചതൊന്നുമല്ല. ബോധത്തോടെ, ആലോചിച്ചുറച്ചു പറഞ്ഞതാണ്. അതിനു പിന്നില്‍ മോദി ഇഫക്ട് ഉണ്ട്. സുധീരനായ ഒരു പ്രധാനമന്ത്രി, രാജ്യ ചരിത്രത്തില്‍ ഇതാദ്യമായി, രാജ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥരോട് ഇങ്ങനെ പറഞ്ഞു: ‘നിങ്ങള്‍ക്കു ശരിയെന്നു തോന്നുന്നതു ചെയ്യുക. നിങ്ങള്‍ക്കു രേഖാമൂലം നല്‍കുന്ന ഉത്തരവുകള്‍ മാത്രം അനുസരിക്കുക, നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്.’ രാജ്യത്തെ മുഴുവന്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെയും അന്തസ്സുയര്‍ത്തുകയും ഉത്തരവാദിത്ത ബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്ത ആ പ്രഖ്യാപനം നിശ്ചയമായും ജിജി തോംസണ്‍ എന്ന ഐഎഎസു കാരനെ സ്വാധീനിച്ചിരിക്കുന്നു. അത് മോദി ഇഫക്ട് അല്ലെന്നു പറയാനാവുമോ? സംസ്ഥാനത്തെ കാലഹരണപ്പെട്ട പല ഭരണ ചട്ടങ്ങളും നിയമങ്ങളും ഉണ്ട്, അവ മാറ്റേണ്ടതുണ്ട്, അതിന് വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ടു സമര്‍പ്പിക്കാനാവശ്യപ്പെട്ടിരിക്കുകയാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി പ്രസ്താവിച്ചു. പാമോലിന്‍ കേസിലെ പ്രസ്താവനയുടെ പേരില്‍ ചീഫ് സെക്രട്ടറിക്കെതിരേ മന്ത്രിസഭാ യോഗത്തില്‍ ചീറ്റുകയും സെന്‍ഷര്‍ ചെയ്യുകയും ചെയ്തുവെന്ന് പറയപ്പെടുന്ന മന്ത്രിമാരാരും ഈ പ്രഖ്യാപനത്തെക്കുറിച്ച് പ്രതികരിച്ചില്ല. അതായത്, ഈ തീരുമാനം വിവിധ വകുപ്പുകളുടെ ഭരണ മേല്‍നോട്ടം വഹിക്കുന്ന മന്ത്രിമാര്‍ക്കറിയാമെന്നര്‍ത്ഥം. ഇങ്ങനെയൊരു തീരുമാനം ആദ്യമെടുത്തത്, ‘കാലഹരണപ്പെട്ട നൂറുകണക്കിന് ചട്ടങ്ങളും നിയമങ്ങളും റദ്ദാക്കാന്‍ പോകുന്നു’വെന്ന് ആദ്യം പ്രഖ്യാപിച്ചത് ആരാണ്? പ്രധാനമന്ത്രി നരേന്ദ്ര മോദി. അപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍’ ഇങ്ങനെയൊരു തീരുമാനം എടുത്തത് മോദി ഇഫക്ടുകൊണ്ടല്ലേ? നല്ല സ്വാധീനം നല്ലതിനാണ്, അതു മാറ്റം കൊണ്ടുവരും. പക്ഷേ, നല്ലതു പറഞ്ഞു തരുന്നവര്‍ക്കു നന്മ നേര്‍ന്നില്ലെങ്കിലും അവരെ തള്ളിപ്പറയരുത്, അതാണു മര്യാദ. ഇനി സംസ്ഥാന പോലീസ് തലപ്പത്തെ കാര്യം നോക്കാം. ‘ആനവാല്‍ മോതിരം’ സിനിമയിലെ സാദാ പോലീസിന്റെപോലുള്ള ധൈര്യമായി ഇതിനെ കാണുന്നവരുണ്ടാകാം. പക്ഷേ, അതല്ല. കാര്യമറിഞ്ഞും കാര്യങ്ങള്‍ മാറുന്നതറിഞ്ഞുമുള്ള കണിശക്കാരന്റെ കണക്കുകൂട്ടിയുള്ളതാണ് പുതിയ ക്രമസമാധാന ഡിജിപിയായ ടി. പി. സെന്‍ കുമാറിന്റെ നയ നിലപാടുകള്‍. പോലീസ് എങ്ങനെ കളിപ്പാട്ടം മാത്രമല്ലാതാകുമെന്നും കിളിക്കൂടുകള്‍ക്കുള്ളിലൊതുങ്ങില്ലെന്നും തെളിയിക്കുന്ന നിലപാടുകള്‍. അതിനു പിന്നിലുമുണ്ട് മോദി ഇഫക്ട്. സിബിഐ കൂട്ടില്‍ കിടക്കുന്ന തത്തയല്ലെന്ന് ആ സ്വതന്ത്ര ഏജന്‍സിക്കു തോന്നിത്തുടങ്ങിയതിന്റെ തെളിവുകളാണല്ലോ മനോജ് വധക്കേസില്‍ സിപിഎം നേതാവ് പി. ജയരാജനെ രാഷ്ട്രീയ ഗൂഢാലോചനക്കേസില്‍ ചോദ്യം ചെയ്തത്, കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് കേസന്വേഷണ ചരിത്രത്തിലെ വഴിത്തിരിവ്. സിബിഐ കളമശ്ശേരി-കടകംപള്ളി ഭൂമിയിടപാടു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനെയും കൂട്ടരേയും പിടികൂടിയതും ചില സദ്ഭരണത്തിന്റെ സൂചനകളാണല്ലോ. അതെങ്ങനെ കേരള പോലീസിലെ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഉശിരേകാതിരിക്കും. ഇത് മോദി ഇഫക്ട് പ്രത്യക്ഷമാക്കുകയല്ലേ? പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതി വന്നപ്പോള്‍ ബാങ്കുകളില്‍ അക്കൗണ്ട് എടുക്കാന്‍ ചെന്നവരെ ബാങ്കു ജീവനക്കാരുടെ യൂണിയന്‍ നേതാക്കള്‍ മടക്കി അയച്ചു. വെറും തട്ടിപ്പാണെന്നു വിശദീകരിച്ചു. ഇവരില്‍ യൂണിയനുകള്‍ ഇടതുചായ്‌വുള്ളവരുടേതും ജീവനക്കാര്‍ കാവിവിരുദ്ധ രാഷ്ട്രീയ മനസുള്ളവരുമായിരുന്നു. അതിന്റെ രാഷ്ട്രീയ നേട്ടം മോദി സര്‍ക്കാരിനും ബിജെപിക്കും കിട്ടുമെന്ന കാരണത്താല്‍. ഇപ്പോള്‍, തുടര്‍ പദ്ധതിയായി പെന്‍ഷന്‍-ഇന്‍ഷുറന്‍സ് പദ്ധതികള്‍ വന്നപ്പോള്‍ ബാങ്കുകള്‍ മത്സരിക്കുകയാണ്, അവരുടെ ബാങ്കിലൂടെ പദ്ധതിയിലംഗമാകാന്‍. ഇടതുപക്ഷം ഭരിക്കുന്ന സഹകരണ ബാങ്കുകളാണ് ഈ രംഗത്ത് വമ്പിച്ച പ്രചാരണക്കാര്‍. പള്ളികളില്‍ സുകന്യ സമ്പാദ്യ- അടല്‍ പെന്‍ഷന്‍- ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരണമെന്നു നിര്‍ബന്ധിച്ച് അനുയായികള്‍ക്കിടയില്‍ വിശദീകരണ ക്ലാസുകള്‍ നടത്തുകയാണ്. മോദി ഇഫ്ക്ട് എവിടെയെല്ലാം ഇല്ല എന്നാണു പറയാന്‍ എളുപ്പമെന്നു തോന്നുന്നില്ലേ? ജൂണ്‍ 21-ന് അന്താരാഷ്ട്ര യോഗാ ദിനം വരുന്നു. ലോകരാജ്യങ്ങള്‍ ഭാരതത്തിന്റെ യോഗവിദ്യക്കു ശിഷ്യപ്പെടുമ്പോള്‍ മാറിനില്‍ക്കാന്‍ ആര്‍ക്കൊക്കെയാകുമെന്നു കണ്ടറിയണം. രഹസ്യമായാണെങ്കിലും യോഗവഴിയിലേക്കു വരാതിരിക്കാന്‍ പലര്‍ക്കുമാവില്ല. യോഗ ശീലമാക്കിയ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവും എകെജി സെന്ററില്‍ ആര്‍ട്ട്ഓഫ് ലിവിങ് പരിശീലന ക്ലാസ് നടത്തിയ എം.എ. ബേബിയും കൂട്ടുനിന്ന പിണറായി വിജയനും ശീര്‍ഷാസനംകൊണ്ട് പിടലിയുടെ ഉളുക്കുമാറിയ എ.കെ.ആന്റണിയുമെല്ലാം പരസ്യമായി മോദിയുടെ യോഗക്കു വേണ്ടി ഇറങ്ങിയില്ലെങ്കിലും രഹസ്യമായി പോലും എതിര്‍ക്കില്ലെന്നുവേണം കരുതാന്‍. ഇതല്ലേ മോദി ഇഫക്ട്? വ്യക്തികള്‍ മറ്റു വ്യക്തികളെ സ്വാധീനിക്കാന്‍ കഴിയുന്നിടത്താണ് വിപ്ലവത്തിന്റെ തുടക്കം. അതു വളര്‍ന്ന് സമൂഹത്തിലേക്കു വ്യാപിക്കുമ്പോള്‍ സാമൂഹ്യ വിപ്ലവമായി.മോദി ഇഫക്ട് അങ്ങനെ ഒരു സാമൂഹ്യ വിപ്ലവമാകുകയല്ലേ? കാട്ടുതീ പോലെ അല്ലായിരിക്കാം.പക്ഷേ, കാലക്രമത്തില്‍ ദീപാവലിയാകുമെന്നുറപ്പു നല്‍കുന്നവയാണ് ഈ ലക്ഷണങ്ങള്‍.
പിന്‍കുറിപ്പ്: മാറ്റങ്ങള്‍ പ്രത്യക്ഷമായിത്തുടങ്ങി. പക്ഷേ, ജനങ്ങള്‍ക്കു മനം മാറ്റമുണ്ടാകില്ലെന്നാണ് പലരുടെയും വിശ്വാസം, അല്ലെങ്കില്‍ അബദ്ധ ധാരണ. അരുവിക്കരയിലെ വോട്ടെടുപ്പിന് ആദ്യം പറഞ്ഞ അടിയന്തരാവസ്ഥയുടെ പശ്ചാത്തലമുണ്ട്. പൗരസ്വാതന്ത്ര്യവും അവകാശങ്ങളും മുഴുവന്‍ കൂച്ചുവിലങ്ങിട്ടുപൂട്ടി തുറുങ്കിലടച്ച ഭരണകാലത്തിന്റെ തുടക്ക ദിവസത്തിന്റെ വാര്‍ഷികത്തിലാണ് വോട്ടെടുപ്പ്. പൗര സ്വാതന്ത്ര്യവും മനസും പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരം. മാറ്റങ്ങള്‍ എല്ലായിടത്തും കണ്ടുതുടങ്ങിയ ജനങ്ങള്‍ മാറ്റത്തിനു വേണ്ടി വോട്ടുകുത്തില്ലെന്നാര്‍ക്കു പറയാനാവും?
ജന്മഭൂമി: http://www.janmabhumidaily.com/news293591