Tuesday, January 31, 2012

റയില്‍വേ, സൌമ്യ, വാജ്പേയി, ഗാന്ധിജി

റയില്‍വേ, സൌമ്യ, വാജ്പേയി, ഗാന്ധിജി


( സൌമ്യ എന്ന 23 വയസുകാരി എറണാകളും-ഷൊര്‍ണൂര്‍ പാഞ്ചര്‍ ട്രെയിനില്‍വെച്ച് ഒരു ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിയുടെ മനോവൈകൃതത്തിന്റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം. കേസില്‍ പ്രതിയായ ഗോവിന്ദച്ചാമി എന്ന തമിഴ്നാടു സ്വദേശിയെ രക്ഷപ്പെടുത്താന്‍ പല കുറുക്കുവഴികളും പലരും പ്രയോഗിച്ചു... ഒന്നും ഫലിച്ചില്ല. ഒടുവില്‍ അതിവേഗ കോടതി 11-11-11-ല്‍, ഗോവിന്ദച്ചാമിക്കു വധ ശിക്ഷ വിധിച്ചു. ശിക്ഷ നടപ്പാക്കിയിട്ടില്ല..... സൌമ്യയുടെ കൊലപാതകം നടന്നതിനു തൊട്ടടുത്ത ദിവസം വള്ളത്തോള്‍ നഗര്‍ കടന്ന് ഷൊര്‍ണൂര്‍ ജംഗ്ഷനിലെത്തിയ ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനിലെ ഒരു അനുഭവം ഇങ്ങനെ..... സൌമ്യയെ ഓര്‍ത്തപ്പോള്‍ പോസ്റ്റു ചെയ്യുന്നുവെന്നു മാത്രം.....)
“പ്രധാനമന്ത്രിയുടെ മക്കളെ ഇങ്ങനെ ട്രെയിനില്‍ ആരെങ്കിലും ഉപദ്രവിക്കുകയും പരിക്കേല്‍ക്കുകയും അപകടപ്പെടുകയും ചെയ്താല്‍ എന്തായിരിക്കും. ഫലം...’ ഷൊര്‍ണൂരിനടുത്ത് വള്ളത്തോള്‍ നഗര്‍ റയില്‍േവസ്റ്റേഷനടുത്ത് ക്രൂര പീഡനത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ട സൌമ്യയുടെ  മരണവാര്‍ത്തയറിഞ്ഞപ്പോള്‍ കണ്ണൂര്‍ എക്സ്പ്രസില്‍ യാത്രചെയ്തിരുന്ന ഒരു മദ്ധ്യവയസ്കയുടെ പ്രതികരണമായിരുന്നു അത്. റയില്‍വേ മന്ത്രിയുടെ മക്കള്‍ എന്നു പറയാഞ്ഞതിനാല്‍ ആ യാത്രക്കാരിക്ക് അത്യാവശ്യം നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ ജീവിതകാര്യങ്ങളെക്കുറിച്ചു ബോധമുണ്ടെന്നു തോന്നി. അന്നു റയില്‍ മന്ത്രി ഇന്നത്തെ ബംഗാള്‍ മുഖ്യമന്ത്രിയായ, അവിവാഹിതയായ, മമതാ ബാനര്‍ജി ആയിരുന്നു) ചിലര്‍ അവരുടെ ചോദ്യത്തോടു പ്രതികരിച്ചു. അതൊരു ചെറു ചര്‍ച്ചയായി. റയില്‍വേയുടെ  പശ്നങ്ങളിലേക്കും ഇ. അഹമ്മദ് കേന്ദ്രത്തില്‍ റയില്‍വേ മന്ത്രിസ്ഥാനത്തുനിന്ന് വിദേശകാര്യവകുപ്പിലേക്കു പോയതിനെക്കുറിച്ചും അതിന്റെ ന്യൂനപക്ഷ രാഷട്രീയത്തെക്കുറിച്ചും... അഹമ്മദ് വിട്ടു പോയത് മമതാ ബാനര്‍ജിയുടെ പിടിവാശികള്‍ സഹിക്കാഞ്ഞാണെന്നും മറ്റും മറ്റും. റയില്‍വേ മന്ത്രിയായിരിക്കെ ഓ. രാജഗോപാല്‍ ചെയ്ത റയില്‍വേ വികസനത്തെക്കുറിച്ചും കേരളത്തില്‍ റയില്‍ വികസനം വൈകുന്നതിനെക്കുറിച്ചും മറ്റും മറ്റുമായി ചര്‍ച്ച നീണ്ടു. അപ്പോള്‍ പഴയ ആ സംഭവത്തെക്കുറിച്ച് ഞാന്‍ ഓര്‍മിച്ചു.

 അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ അനന്തിരവന്‍ ട്രെയിനില്‍നിന്ന് വലിച്ചെറിയപ്പെട്ട് കൊല്ലപ്പെട്ട സംഭവം. യുപിയില്‍ ട്രെയിന്‍ യത്രയ്ക്കിടെ ചെറുപ്പക്കാരായ ചിലര്‍ ഒരു യാത്രക്കാരിയോട് അപമര്യാദ കാട്ടിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയായിരുന്ന ആ ചെറുപ്പക്കാരന് ആക്രമണം നേരിടേണ്ടി വന്നതും ജീവന്‍ നഷ്ടമായതും. എന്നിട്ടെന്തു സംഭവിച്ചു? നാലു ദിവസം കഴിഞ്ഞാണ് പ്രതികളില്‍ ചിലരെ റയില്‍വേ പൊലീസ് പിടികൂടിയത്. റയില്‍വേ ധന സഹായം വല്ലതും നല്‍കിക്കാണും. പ്രധാനമന്ത്രിയായിരിക്കെ അനന്തിരവന്‍ കൊല്ലപ്പെട്ടപ്പോള്‍ അന്ത്യകര്‍മങ്ങള്‍ക്കിടക്ക് അമ്മാവന്‍ അവിടെ പോയി. പക്ഷേ പിന്നെയും എത്രയെത്ര ആക്രമണങ്ങളും അപകടങ്ങളും ട്രെയിനുകളില്‍ ഉണ്ടായി. ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ഇക്കാര്യമൊന്നും അവിടെ ചര്‍ച്ചാവിഷയമായില്ല. യാത്രക്കാര്‍ പതിവുപോലെ സര്‍ക്കാരുകളെ, പൊലീസ് ഉദ്യോഗസ്ഥരെ, രാഷ്ട്രീയക്കാരെ എല്ലാം കുറ്റം പറഞ്ഞു. വണ്ടി ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ മുദ്രാവാക്യം വിളിച്ച് പ്ളാറ്റ്ഫോമിലൂടെ പോകുന്നുണ്ടായിരുന്നു. അവരുടെ ആവശ്യങ്ങളില്‍ റയില്‍വേ അധികൃതര്‍ നീതി പാലിക്കണമെന്നതും ഇങ്ക്വിലാബ് സിന്ദാബാദ് എന്നും മാത്രമാണ് വ്യക്തമായത്. ഏതാനും മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ ടെലിവിഷനില്‍ ലൈവ് വാര്‍ത്ത കണ്ട ആരോ ഫോണ്‍ വിളിച്ചു പറഞ്ഞത് ഒരു യാത്രക്കാരന്‍ അറിയിച്ചു, റയില്‍വേ സ്റ്റേഷനു പുറത്ത് പൊലീസും പ്രകടനക്കാരും ഏറ്റുമുട്ടുന്നു, സൌമ്യയുടെ മരണത്തില്‍ പ്രതിഷേധിച്ചവര്‍ സ്റ്റേഷനില്‍ അക്രമം കാണിച്ചു, പലതും തല്ലിത്തകര്‍ത്തു, പൊലീസിനും റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനും പ്രകടനക്കാര്‍ക്കും പരിക്ക് എന്നും മറ്റും. തനിക്ക് ഫോണില്‍ കിട്ടുന്ന വാര്‍ത്തകള്‍ അദ്ദേഹം അപ്പപ്പോള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഇതിനിടെ ഇടതുപക്ഷ മുന്നണിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഹര്‍ത്താലാണ് നാളെയെന്ന് ആരോ കിട്ടിയ വിവരം പ്രഖ്യാപിച്ചു. പിന്നീട് അത് ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി അതിര്‍ത്തിയില്‍ മാത്രമാണെന്നു തിരുത്തി. സൌമ്യയോടുള്ള പ്രിയംകൊണ്ടല്ല, മറിച്ച് നിയമസഭാ തെരഞ്ഞെടുപ്പടുത്തപ്പോള്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള പ്രതഷേധമാക്കി മാറ്റാനാണിതെന്ന് ഒരാള്‍ വിമര്‍ശിച്ചു. (അയാള്‍ കോണ്‍ഗ്രസുകാരനായിരിക്കണം.) അടുത്ത പ്രതികരണങ്ങളില്‍ ഒന്ന് ഇങ്ങനെയായിരുന്നു. അഹമ്മദ് വകുപ്പുമാറിയതു നന്നായി. അല്ലെങ്കില്‍ ഓരുടെ നെഞ്ചുമ്മേക്കേറാനുള്ള കോണിയായേനെ ഇത്. (പരോക്ഷമായി അയാള്‍ താന്‍ മുസ്ളിം ലീഗാണെന്നു പ്രഖ്യാപിച്ചു.) ചര്‍ച്ചകള്‍ പുരോഗമിക്കെ സ്റ്റേഷനില്‍ വന്ന നാലു വണ്ടികള്‍ സ്റ്റേഷന്‍ വിട്ടു, നിലമ്പൂര്‍ പാസഞ്ചര്‍, തൃശൂര്‍ പാസഞ്ചര്‍, മംഗലാപുരം-ചെന്നൈ എക്സ്പ്രസ്,.... എഴുമണിക്ക് ഷൊര്‍ണൂരിലെത്തിയ കണ്ണൂര്‍ എക്സ്പ്രസ് മാത്രം അനങ്ങുന്നില്ല. യാത്രക്കാര്‍ പലരും പല കാരണങ്ങള്‍ ഊഹിച്ചു. സമയം എട്ടുമണികഴിഞ്ഞ് ഇരുപതു മിനിട്ട്. അപ്പോള്‍ റയില്‍വേയുടെ മൈക്ക് ചിലച്ചു. കണ്ണൂര്‍ വണ്ടി വൈകിയേ പുറപ്പെടൂ... യാത്രക്കാര്‍ കാരണം തിരക്കി. ബിജെപിക്കാര്‍ വണ്ടി തടഞ്ഞിരിക്കുകയാണത്രെ. സൌമ്യയുടെ മരണത്തിനുത്തരവാദിയായ റയില്‍വേയോടു പ്രതിഷേധിച്ച്. പിന്നെ ചര്‍ച്ച അതിലേക്കു തിരിഞ്ഞു, എന്തുകൊണ്ട് കണ്ണൂര്‍ വണ്ടി മാത്രം തടഞ്ഞു, എന്തിന് ബിജെപി തടഞ്ഞു. ചിലര്‍ ഉറക്കെ പ്രസ്താവിച്ച് ബിജെപിയോടുള്ള എതിര്‍പ്പു പ്രകടിപ്പിച്ചു. ഒരാള്‍, അവരുടെ ശക്തിക്കനുസരിച്ച് അവര്‍ ചെയ്യുന്നുവെന്ന് പറഞ്ഞ് തന്റെ ബിജെപി പക്ഷപാതം കുറച്ചു നര്‍മ്മത്തില്‍ പുരട്ടി പ്രസ്താവിച്ചു. അങ്ങനെ എത്രവേഗം ആ കമ്പാര്‍ട്ടുമെന്റ് അവര്‍ ഒന്നിച്ചു നിന്നു ചര്‍ച്ചചെയ്ത സൌമ്യയുടെ മരണമെന്ന സാമൂഹ്യ പ്രശ്നത്തില്‍നിന്ന്, റയില്‍വേയുടെ അപര്യാപ്തതകളില്‍നിന്ന് രാഷ്ട്രീയ കേരളത്തിന്റെ തനിപ്പകര്‍പ്പായി പല വിഭാഗങ്ങളായി പിരിഞ്ഞുവെന്ന് അതിശയപ്പെട്ടിരിക്കെ റയില്‍വേയുടെ അറിയിപ്പുവന്നു, വണ്ടി 8.40നു പുറപ്പെടാനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്. വണ്ടിക്കുള്ളിലെ ശ്വാസം മുട്ടിക്കുന്ന തിരക്കില്‍നിന്നു രക്ഷപ്പെടാന്‍ പ്ളാറ്റ് ഫോമി ഇറങ്ങി നിന്നവര്‍ കൈക്കൊട്ടിയാര്‍ത്ത് പ്രസ്താവനയെ സ്വാഗതം ചെയ്തു. അവരില്‍ അധികം പേരും ചെറുപ്പക്കാരായിരുന്നു.
ഇരുചെവികളിലും മൊബൈല്‍ ഇയര്‍ ഫോണ്‍ കുത്തിക്കയറ്റി ഒരു മണിക്കൂര്‍ 47 മിനിട്ട് വണ്ടിക്കുള്ളില്‍ ഇരുന്നവര്‍ക്കും സന്തോഷമുളവാക്കിക്കൊണ്ട് വണ്ടി നിരങ്ങി നീങ്ങി. ഈജിപ്തില്‍ ഭരണാധികാരിയുടെ പിടിപ്പുകേടിനെതിരേ ഫേസ് ബുക്കിലൂടെ ഉണ്ടായ കാമ്പയിന്‍ നാളെ ഇന്‍ഡ്യയിലും കേരളത്തിലും എല്ലാം സംഭവിക്കുമെന്ന് പ്രത്യാശിച്ച എന്റെ ഒരു വിപ്ളവ സ്വപ്നക്കാരനായ സുഹൃത്തിനെ ഓര്‍ത്തു ഞാന്‍ സങ്കടപ്പെട്ടു. ആദ്യം ക്ഷോഭിച്ച മദ്ധ്യവയസ്ക തന്റെ ഭര്‍ത്താവിനോട് അപ്പോള്‍ ചര്‍ച്ചചെയ്തത് കണ്ണൂരെത്തിക്കഴിഞ്ഞാല്‍ കാറോടിച്ച് എത്രമണിക്കു വീട്ടിലെത്താമെന്നും പിറ്റേന്ന് ഓഫീസില്‍ പോകാതെ അവധിയെടുത്താലെങ്ങനെയിരിക്കും എന്നുമായിരുന്നു.
വണ്ടിയില്‍ തിരിച്ചു കയറി വന്നപ്പോള്‍, താന്‍ തൂവാല വിരിച്ച് ബുക്ക് സീറ്റില്‍ ഒന്നിളവേല്‍ക്കാന്‍ ഇരിക്കുന്ന തലനരച്ചയാളെ കണ്ടു ക്ഷോഭം പ്രകടിപ്പിക്കന്നൂ ടീഷര്‍ട്ടും തലയില്‍ കമ്പിളിത്തൊപ്പിയും ചെവിയില്‍ മൊബൈല്‍ ഫോണ്‍ ഇയര്‍ ഫോണും ഘടിപ്പിച്ച യുവാവ്.... കാപ്പിയും വടയും കുപ്പിവെള്ളവും വില്‍ക്കാന്‍ തിരക്കിലൂടെ നൂണ്ടു നീങ്ങൂന്ന കച്ചവടക്കാരന്‍,...
വണ്ടി വേഗമെടുത്തു.... നഷ്ടമായ സമയം തിരിച്ചു പിടിക്കാനെന്നവണ്ണം...പാട്ടും കേട്ടു പടിയിലിരിക്കുന്ന യുവാക്കള്‍ ട്രെയിനിന്റെ വേഗത്തേക്കാള്‍ അതിവേഗം മനസുകൊണ്ടു സഞ്ചരിക്കുകയാണ്. ഒരു ചെറിയ അശ്രദ്ധമതി.... അതാരും കരുതാറില്ല. ചെവിയില്‍ തോള്‍കൊണ്ടു ചേര്‍ത്ത മൊബൈല്‍ഫോണില്‍ സംസാരിച്ച് ഒരു കയ്യില്‍ ബാഗും പുറത്തു മറ്റൊരു ബാഗുമായി വണ്ടിയില്‍ ചാടിക്കയറുന്നവര്‍ അപകടത്തെക്കുറിച്ച് ഭയക്കുന്നില്ല, ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചും ആവശ്യത്തിലേറെ ആകര്‍ഷിച്ചും അസമയത്തും ഒറ്റയ്ക്കു യാത്രചെയ്യുന്നവര്‍ സുരക്ഷയെക്കുറിച്ച് ഓര്‍മിക്കുന്നില്ല.....

ട്രെയിനില്‍ പല ശ്രേണിയില്‍ സൌകര്യങ്ങള്‍ക്കനുസരിച്ചു പണം കൂടുതല്‍ വാങ്ങി യാത്രക്കാരെ കൊണ്ടു പോകുമ്പോള്‍ അധിതര്‍ കണക്കാക്കുന്നില്ല,എല്ലാവര്‍ക്കും ഒരേ ജീവനാണെന്ന്. ഇരിക്കാന്‍ തടിപ്പലകകൊണ്ടുള്ള സീറ്റുകള്‍ ഇന്നും ഒഴിവാക്കിയിട്ടില്ല. വണ്ടിക്കുള്ളില്‍ കൂടി തലമുതല്‍ വാലറ്റം വരെ സഞ്ചരിക്കാന്‍ എല്ലാ ട്രെയിനിലും സൌകര്യമൊരുക്കുന്നതിനുള്ള മനസ് ഇന്നും അധിതര്‍ക്കില്ല. പ്ളാറ്റ് ഫോം ടിക്കറ്റെടുക്കാന്‍ മറന്നോ ധൃതിയിലോ കടന്നുപോകുന്ന മാന്യ•ാരെ ആക്ഷേപിക്കാനും 'പിടികൂടാ'നും ശുഷ്കാന്തി കാണിക്കുന്നവര്‍ അജ്ഞാതരും ലഹരിക്കടിമപ്പെട്ടവരും മാനസിക രോഗികളും മനപൂര്‍വം അങ്ങനെ ചെയ്യുന്നവരും വിഹരികുന്നതു കാണുന്നില്ല!!
ഡല്‍ഹിയില്‍ റയില്‍മ്യൂസിയത്തില്‍ പോയാല്‍ ആദ്യകാല തീവണ്ടികളുടെ കോച്ചുകളും മറ്റും സംരക്ഷിച്ച് അതില്‍ അന്നത്തെ യാത്രാക്രമവും സൌകര്യവും മറ്റും മാതൃകയാക്കി വെച്ചിട്ടുണ്ട്. അതില്‍ കാണാം ബ്രിട്ടീഷ് മേലാള•ാര്‍ അന്തസോടെ ഒന്നാം ക്ളാസില്‍ യാത്രചെയ്യുന്ന രീതിയും സൌകര്യവും പാവം ഇന്‍ഡ്യന്‍ സാധാരണക്കാര്‍ അനുഭവിച്ചിരുന്ന സൌകര്യങ്ങളും. സ്വാതന്ത്യ്രം കിട്ടി ഇത്രയൊക്കെയായിട്ടും അതിനൊന്നും വലിയ വ്യത്യാസമുണ്ടായിട്ടില്ലെന്നതാണ് സത്യം.

വള്ളത്തോള്‍ നഗറില്‍ പീഡനമേറ്റും പിടഞ്ഞും മരിച്ച സൌമ്യയ്ക്കുണ്ടായ ജീവിത ദുരന്തം പോലെയൊന്ന് അന്നു ദക്ഷിണാഫ്രിക്കയില്‍ ബാരിസ്റ്റര്‍ ആയരുന്ന, പില്‍ക്കാലത്ത് മഹാത്മജിയായി മാറിയ, എം.കെ.ഗാന്ധിക്കു പുറത്തേക്കു വലിച്ചെറിയപ്പെട്ട റയില്‍വേ യാത്രയ്ക്കിടെ സംഭവിച്ചിരുന്നെങ്കില്‍ എന്നും മറ്റും ചിന്തിച്ചു ഭയന്നിരിക്കെ അടുത്ത സ്റ്റേഷനായ പട്ടാമ്പിയില്‍ വണ്ടി നിന്നു. ഞാന്‍ എത്ര മിടുക്കന്‍ എന്ന മട്ടില്‍ ഇറങ്ങി നടക്കുമ്പോള്‍ ഞാനൊഴിഞ്ഞ സീറ്റിനു വേണ്ടി അകത്തു തര്‍ക്കവും തള്ളും നടക്കുന്നതു കാണാമായിരുന്നു....... അവര്‍ക്കിടയില്‍ സൌമ്യയും ഗോവിന്ദച്ചാമിയും റയില്‍വേയുടെ അവഗണനയും ഒന്നും ചര്‍ച്ചയില്ലായിരുന്നു.....

Saturday, January 28, 2012

പരിപ്പുവടയുടെ ഗന്ധവും 
പ്രാണന്‍ വിറ്റ ചായയും

കഴിഞ്ഞ ദിവസം രഘുവിനെ കണ്ടപ്പോഴാണ് 
ആ പഴയ കഥകള്‍ ഓര്‍മ്മിച്ചത്. അതെക്കുറിച്ചെഴുതാന്‍ ഇരിക്കുമ്പോള്‍, ഒച്ചയുണ്ടാക്കാതെ ഞാനെന്താണെഴുതുന്നതെന്ന് അറിയാനെന്നപോലെ പിന്‍ജാലകത്തിലൂടെ കടന്നുവന്ന ഇളം കാറ്റിന് ആ പഴയ ഗന്ധം. നാടന്‍ വെളിച്ചെണ്ണയില്‍ മൂക്കുന്ന, കറിവേപ്പിലയും ചെറിയുള്ളിയും പച്ചമുളകും തുവരപ്പരിപ്പും കൂടി മൂക്കുന്ന സുഗന്ധം. ഹായ്!! നീട്ടിയൊന്നു വലിച്ചു കയറ്റി.... അപ്പോള്‍ ഞാന്‍ കാവാലത്തെ വൈപ്പും പാടത്തില്‍ കരയില്‍ ഉച്ചകഴിഞ്ഞ് ഏതാണ്ടു മൂന്നു മണിയോടെ പടിഞ്ഞാറുനിന്ന വന്ന് കിഴക്കോട്ടു പോയി ചുറ്റിത്തിരിഞ്ഞു അവിടെത്തന്നെ കറങ്ങിയടിക്കു കാറ്റില്‍ പനയോലകൊണ്ടുള്ള ചെറിയ കാറ്റാടി ഉണ്ടാക്കി അതില്‍ നീലവും ചുണ്ണാമ്പും ചേര്‍ത്ത് നിറം കൊടുത്ത് വേഷം കോലില്‍ ഇട്ടുണ്ടാക്കിയ കാറ്റാടിയുടെ കറക്കം ആസ്വദിക്കുന്ന അഞ്ചാം ക്ളാസുകാരനായി.... അത്തരം വേളകളിലാണ് ആ സുഗന്ധം വരാറ്... നാട്ടുകാര്‍ സ്നേഹപൂര്‍വം അളിയനെന്നു  വിളിച്ചിരുന്ന അദ്ദേഹത്തിന്റെ ചയക്കട... അമ്പലത്തിലും സ്കൂളിലും പോകുമ്പോള്‍ അവിടത്തെ ചില്ലരമായലില്‍ ഇരുന്നു ചിരിക്കുന്ന പരിപ്പുവടയും ഉണ്ട (ബോണ്ട)യും (ഇത് ഇന്ന് അകത്തു മസാലവെച്ച ബോണ്ടയല്ല... എങ്ങനെയാണോ പഴയ ആ ഉണ്ട ഉണ്ടമ്പൊരിയായത്, എത്തയ്ക്കാപ്പം (അതു പഴംപൊരിയായിരിക്കുന്നു ഞങ്ങടെ നാട്ടിലും).... 
ആ ചിരിയെല്ലാം കടയുടെ മുന്നില്‍ ചെല്ലുന്ന വേളയിലേ ആകര്‍ഷിച്ചിരുന്നുള്ളു. എന്നാല്‍ ഈ സുഗന്ധമുണ്ടല്ലോ, അത് ഇങ്ങോട്ടു വരുമായിരുന്നു. മൊരിഞ്ഞ പരിപ്പുവടയുടെ സ്വാദ് ഒന്നു വേറേതന്നെ... പച്ചമുളകും ചെറിയുള്ളിയും കറിവേപ്പിലയും കൃത്യമായ അളവില്‍ ചേര്‍ന്ന്... ഒരു സുവര്‍ണ നിറത്തില്‍ മൊരിഞ്ഞ്, അകത്തു മഞ്ഞ നിറം നിറഞ്ഞ്, വെളിച്ചെണ്ണ കിനിയുന്ന പരിപ്പുവട... വല്ലപ്പോഴും വാങ്ങുന്ന (ചായക്കടയില്‍ കയറുന്നത് അന്നെല്ലാം ആക്ഷേപകരമായിരുന്നു... ചായക്കടയിലെ പലഹാരങ്ങള്‍ വാങ്ങുന്നതും എന്തോ മോശപ്പെട്ട കാര്യമായി കണക്കാക്കപ്പെട്ടിരുന്നു... ഇന്ന് മൂന്നു നേരം ഹോട്ടല്‍ ഭക്ഷണം കഴിച്ചു കഴിയേണ്ടുന്ന സാഹചര്യങ്ങളില്‍ ആ കാലം ഒരു കൌതുകമായി ഓര്‍മയില്‍ വരാറുണ്ട്...) ആ പരിപ്പുവട കൊതിയോടെ തിന്നുന്നതിന്റെ അവസാന അവസാന ഭാഗം പൊതിഞ്ഞുകൊണ്ടുവന്ന ആ കടലാസു മണപ്പിക്കലാണ്.
അങ്ങനെ ഒരിക്കല്‍ ഒരു ചേച്ചിയാണ് ആ അഭിപ്രായം മുന്നോട്ടു വെച്ചത്. നമ്മള്‍ പരിപ്പുവടയുണ്ടാക്കുന്നു. അതിനു മുന്നോടിയായി നിര്‍മാണം പഠിക്കാന്‍ വിട്ടത് ഞങ്ങളെയാണ്. ഞാനും ചേട്ടനും കൂടി അങ്ങനെ ചായക്കടയുടെ പിന്നാമ്പുറത്തു പോയി. അന്നു വയസു 13-14 ആയെന്നാണോര്‍മ്മ. ഉച്ചയൂണുകഴിഞ്ഞ് അടുക്കളില്‍ അദ്ദേഹം വലിയ ആട്ടുകല്ലില്‍ പരിപ്പ് അരയ്ക്കുകയാണ്... ഞങ്ങള്‍ കാര്യം പറഞ്ഞു... ആദ്യമൊന്നു ചിരിച്ചു... എന്റെ കച്ചവടം പൂട്ടിക്കുമോ.... ഇവിടുന്നു വാങ്ങിയാല്‍ പോരേ എന്നു ചോദ്യവും വന്നു... പിന്നെ പറയാന്‍ തുടങ്ങി... കടയ്ക്കുള്ളില്‍ ബഞ്ചിനു മുകളില്‍ അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളിയും മുളകും നോക്കി വരാന്‍ പറഞ്ഞു... അകത്ത് ബഞ്ചില്‍ ഒരുകൂന ഉള്ളി അരിഞ്ഞിരിക്കുന്നു.... അവിശ്വസനീയം ഒരു ഫാക്ടറിയില്‍ ഉണ്ടാക്കിയതുപോലെ.. എല്ലാ കഷ്ണവും ഒരേ വലുപ്പത്തില്‍...... പച്ചമുളക് ഒരു ചെറുകൂന... അവയും അച്ചടക്കമുള്ള പട്ടാളക്കാരുടെ ഒരു കൂട്ടം പോലെ... കറിവേപ്പിലയുമുണ്ട് ഒരു പിടി.... പിന്നെ വിളിച്ചു.. അത് കണ്ടോ... ഇനി ഇതുപോലെ പരിപ്പ് അരച്ചെടുക്കണം. ഈ പരിപ്പ് രാവിലെ അഞ്ചുമണിക്ക് വെള്ളത്തിലിട്ടു കുതിര്‍ത്തതാണ്.... എണ്ണ തിളയ്ക്കുമ്പോള്‍ പരിപ്പില്‍ ഉള്ളിലും വേപ്പിലയും മുളകും ചേര്‍ത്ത് ചെറു വലുപ്പത്തില്‍ വട പരത്തി അതിലിട്ട് മൂത്ത മണം വരുമ്പോള്‍ കോരിയെടുക്കുക....വട എണ്ണയില്‍ ഇടുമ്പോള്‍ എണ്ണ പൊട്ടിത്തെറിക്കാതെ സൂക്ഷിക്കണം എന്നൊരുപദേശവും....
ഞങ്ങള്‍ കുതിച്ചു വീട്ടിലേക്ക്... നിര്‍മാണ രഹസ്യം പങ്കുവെച്ചു. പിറ്റേന്ന് പരിപ്പുവടനിര്‍മാണ യജ്ഞം... തലേന്നേ വാങ്ങിയ പരിപ്പു പുലര്‍ച്ചെ വെള്ളത്തിലിട്ടു. പാടുപെട്ട് ഉള്ളിയും മുളകും ഒരേ വലുപ്പത്തില്‍ അരിഞ്ഞെടുത്തു. ഊണുകഴിഞ്ഞപ്പോള്‍ പരിപ്പ് കഴുകിയെടുത്ത് അരച്ചു. അരയാന്‍ വിഷമം... വെള്ളം ചേര്‍ത്ത് അരച്ചു...
എണ്ണ മൂത്തു... വട പരത്തി... എണ്ണയിലിട്ടു... പരിപ്പു പലവഴിക്ക്... ഉള്ളി കരിഞ്ഞ് എണ്ണക്കു മുകളില്‍ പൊന്തി... കണ്ണോപ്പയിട്ടിളക്കി പൊക്കിയപ്പോള്‍ കരിഞ്ഞ പരിപ്പിന്റെ അവശിഷ്ടങ്ങള്‍ മാത്രം....
പഴി ഞങ്ങള്‍ക്കായി... ഞങ്ങള്‍ അളിയനെ സംശയിച്ചു... പറഞ്ഞുതത് തെറ്റിയോ... ആദ്യം നാണക്കേട്...പിന്നെ ദേഷ്യം...
ഒന്നു ചോദിച്ചിട്ടുതന്നെ കാര്യം .....നേരേ കടയിലേക്ക്....
ങും?? എന്താ വടയുണ്ടാക്കിയോ?...
മിണ്ടിയില്ല...
എന്തു പറ്റി...??
വടയുണ്ടാക്കിയില്ല... അതിനു കാര്യം പറഞ്ഞു...
ഹഹഹഹ എന്നൊരു പൊട്ടിച്ചിരി... പിന്നെ ചോദ്യം ചെയ്യല്‍... പരിപ്പു കഴുകിയാണോ കുതിരാന്‍ ഇട്ടത്....? മറുപടി-അല്ല....
ഛെ... കുതിര്‍ന്നു കഴിഞ്ഞു കഴുകിയാല്‍ പരിപ്പിന്റെ പശിമ പോകില്ലെ.... അതാണു പ്രശ്നം... അരച്ചപ്പോള്‍ വെള്ളം ചേര്‍ത്തോ...?? മറുപടി-ചേര്‍ത്തു...
ഹാ കഷ്ടം.... കുറച്ചെങ്കിലും പശിമ ഉണ്ടായിരുന്നെങ്കില്‍ അതും പോയിക്കിട്ടിക്കാണും.... സാരമില്ല... ഇനി ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ മതി... ഇപ്പോള്‍ ഈ വട കൊണ്ടുപൊയ്ക്കോ... പൈസ പിന്നെ കൊണ്ടുവന്നാല്‍ മതി.....
ആ പരിപ്പുവടയ്ക്ക് പതിവിലുമേറെ സ്വാദുണ്ടായിരുന്നോ....... പില്‍ക്കാലത്ത് കണ്ണന്‍ചേട്ടനാണ് ആ കട നടത്തിയത്. കണ്ണന്‍ചേട്ടന്റെ സ്പെഷ്യല്‍ 'അള്‍ഗാ'യിരുന്നു.... ഇഡ്ഡലിത്തട്ടില്‍ ഉണ്ടാക്കിയെടുക്കുന്ന, ഗോതമ്പുകൊണ്ടുള്ള, ഇളം മധുരമുള്ള, ഉള്ളില്‍ ഒരുകൊത്തു തേങ്ങയുള്ള ആ ഭക്ഷണത്തിന് ആരാണ് 'അള്‍ഗ്' എന്നു പേരിട്ടതെന്നറിയില്ല. അതിനു മറ്റൊരു പേരും ചേരില്ലായിരുന്നു...... അന്നത്തെ കാവാലം ജംഗ്ഷനെന്നോ ടൌണ്‍  എന്നോ ഒക്കെ വിശേഷിപ്പിക്കാമായിരുന്ന മുലേച്ചേരിയില്‍ കേശവന്റെ കടയിലെ പ്രത്യേകത ഉണ്ടയായിരുന്നു... കേശവനുണ്ട എന്നായിരുന്നു പേര്....അങ്ങനെ എത്രയെത്ര കടകള്‍.. കഥകള്‍ ... 
നാട്ടുമ്പുറത്തെ ചായക്കടകള്‍ എല്ലാ നാട്ടിനും ഒരു മുഖമായിരുന്നു... ഇന്നു നാട്ടിന്‍ പുറത്തും ചായക്കടകള്‍ റസ്റ്ററന്റുകളായി.... പൊറോട്ടയും ഇറച്ചിയും ചപ്പാത്തിയും ചിക്കനും ബിരിയാണിയും ഫ്രൈഡ് റൈസും ആണു മുഖ്യ മെനു....
ആ പഴയ കാലം...
പള്ളിയറക്കാവ് അമ്പലത്തിലെ ഉത്സവകാലം.. വിശാലമായ അമ്പലപ്പറമ്പില്‍ എട്ടു താല്‍കാലിക ചായക്കടകള്‍ വരെ എണ്ണിയിട്ടുണ്ട് ഞാന്‍... അതില്‍ രാമകൃഷ്ണന്‍ ചേട്ടന്റെ ചായക്കടയിലെ ചായക്കുള്ള വെള്ളം തിളയ്ക്കുന്ന ചെമ്പു പാത്രം സംസാരിക്കുന്നതു കേള്‍ക്കാന്‍ പോയി നില്‍ക്കുമായിരുന്നു...
കിടുകിടു.. കിടുകിടുകിടു... കിടു..എന്നിങ്ങനെ...
പാത്രം പറയുന്നത് ഇതാണ്, അല്ല, അതാണ് എന്നു ഞങ്ങള്‍ കുട്ടികള്‍ തര്‍ക്കിക്കുമായിരുന്നു..
പിന്നൊരിക്കലാണറിഞ്ഞത് അതു വെള്ളം തിളയ്ക്കുന്നതിന്റെ ചൂടറിയാനുള്ള സംവിധാനമായിരുന്നുവെന്നറിഞ്ഞത്...
 20 പൈസയുടെ പഴയ പിത്തള നാണയമായിരുന്നുവത്രേ അത്.... അതു ചെമ്പു പാത്രത്തില്‍ ചെന്നു മുട്ടുന്ന ശബ്ദമായിരുന്നു അത്..... 
ഒടുവില്‍ പങ്കന്‍ ചേട്ടന്റെ ചായക്കടക്കഥ കൂടി പറഞ്ഞു നിര്‍ത്താം...(ഇതിലെ കഥാപാത്രമായ മണിയന്‍ ചേട്ടന്‍ പറഞ്ഞ കഥ) പങ്കന്‍ ചേട്ടന്‍ ചായക്കട നടത്തുന്നു...ഏറെ ചെറുപ്പക്കാര്‍ അന്നു നാട്ടില്‍ തൊഴിലില്ലാതെ നടന്ന കാലം... ആല്‍ത്തറയിലും അമ്പലക്കടവിലും ആറ്റുവക്കത്തും ഇവരുടെ വിഹാരം... തൊഴിലില്ലെങ്കിലും ചായക്കടയില്‍ നിന്നു ഭക്ഷണം, ചായ... കടമാണു കാര്യങ്ങള്‍... പറ്റു പറയുക പോലുമില്ല... കിട്ടില്ലെന്നു പങ്കന്‍ചേട്ടനറിയാം, കൊടുക്കാനാവില്ലെന്ന്  മണിയന്‍ ചേട്ടനും മറ്റു പറ്റുകാര്‍ക്കും അറിയാം...എങ്കിലും പങ്കന്‍ചേട്ടന്‍ കൃത്യമായി എഴുതിവെക്കും... രാജ്യവ്യാപകമായി ജനസംഖ്യാ പെരുപ്പം തടയാന്‍ 'നമ്മള്‍ രണ്ട്, നമുക്കു രണ്ട്' പദ്ധതിയുടെ ഭാഗമായി കുടുംബാസൂത്രണം തകൃതിയായി നടക്കുന്ന കാലം...
കാലത്ത് പത്തുമണിക്ക് കടയടച്ച് പങ്കന്‍ചേട്ടന്‍ പത്തരമണിയുടെ ബോട്ടില്‍ ആലപ്പുഴക്കു പോയി.... പിറ്റേന്നു കാലത്തെ   കട തുറന്നുള്ളു... പതിവുപോലെ ദോശയും ചായയും കഴിച്ച്, കടയുടെ മുന്നിലുള്ള തോട്ടില്‍ കൈകഴുകി, പാലം കയറി, മണിയന്‍ ചേട്ടന്‍ അമ്പലപ്പറമ്പു ലക്ഷ്യമാക്കി പോകുമ്പോള്‍ പിറകില്‍ നിന്നു കൈകൊട്ടി വിളിക്കുന്നു പങ്കന്‍ചേട്ടന്‍...
ദയനീയമായി ഇങ്ങനെ ഒരു പ്രസ്താവനയും.....
'എടാ മഹാ പാപീ... പ്രാണന്‍ വിറ്റ കാശാണ്... പൈസ തന്നില്ലെങ്കിലും പറ്റു പറഞ്ഞിട്ടെങ്കിലും പോടാ....'
സംഭവത്തിന്റെ ഫ്ളാഷ് ബാക്ക് ഇങ്ങനെ- പങ്കന്‍ചേട്ടന്‍ തലേന്ന് ആലപ്പുഴക്കു പോയത് കുടുംബക്ഷേമ തീവ്രയജ്ഞ പരിപാടിയില്‍ പങ്കെടുക്കാനാണ്. വന്ധ്യംകരണം നടത്തി 250 രൂപ വാങ്ങി, അതില്‍നിന്ന് ഒരു കിലോ തേയിലയും രണ്ടു കിലോ പഞ്ചസാരയും വാങ്ങി വന്നതാണ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പങ്കന്‍ചേട്ടന്‍... ആ സങ്കടമെല്ലാം തീര്‍ക്കുകയായിരുന്നു 'പ്രാണന്‍ വിറ്റ...' എന്ന ആ പ്രയോഗത്തിലൂടെ....
രഘു നാട്ടില്‍ അവധിക്കു വന്നതാണ്.... പിറ്റേന്നു തിരിച്ചു പോയി... എപ്പോള്‍ വന്നാലും പോകുമ്പോള്‍ മധുച്ചേട്ടന്റെ കടയില്‍ പറഞ്ഞ് എണ്ണയില്‍ വറുക്കുന്ന കേക്കുണ്ടാക്കിക്കും... മൈദയും പഞ്ചസാരയും മുട്ടയും ചേര്‍ത്തുണ്ടാക്കുന്ന എണ്ണയില്‍ വറുത്ത കേക്കുകള്‍... അതു കുറേ കൊണ്ടു പോയി അന്യനാട്ടില്‍ കഴിയുന്ന മക്കള്‍ക്കൊപ്പമിരുന്നു  തിന്നുന്നത് ഒരു സുഖമാണെന്ന് രഘുവിന്റെ പക്ഷം....
ഇപ്പോഴും നാട്ടില്‍ പോയാല്‍ ഏതെങ്കിലും ചായക്കടയില്‍നിന്ന് ഒരു ചായ ഞാന്‍ കുടിക്കും... അതൊരു സുഖമാണ്... ഓര്‍മകള്‍ക്ക് പുതിയ ഉന്‍മേഷം നല്‍കും.... പക്ഷേ ചില്ലലമാരയില്‍ ചിലപ്പോള്‍ ചിരിക്കുന്നത് മരിച്ച കോഴിയും മരവിച്ച പൊറോട്ടയുമായിരിക്കും....

Monday, January 23, 2012

ദേവിമാര്‍ കുളിച്ച കുളം

ദേവിമാര്‍ കുളിച്ച കുളം


പിന്നിൽ കാണുന്നില്ലെ ഒരു കുളം... അമ്പലക്കുള മാണു...ഞങ്ങടെ നാട്ടിലെ ഭഗവതിയുടെ കുളം... പള്ളിയറക്കാവു ദേവിയുടെ കുളം...എങ്ങും കായ ലും പാടവും തോടും പുഴകളും  കുളങ്ങളും നിറ ഞ്ഞ ഞങ്ങടെ നാട്ടിൽ കുളം ഞങ്ങൾക്കൊരു വലിയ കാഴ്ചയൊന്നുമല്ല... അമ്പലത്തിന്; അല്ല അമ്പല ങ്ങൾക്കു ചുറ്റുമായി അഞ്ചു വലിയ കുളങ്ങളുണ്ട്... അവയ്ക്കെല്ലാം പല പ്രത്യേകതകളും...
പക്ഷെ ഇന്നിപ്പോൾ കാണുന്ന കുളമല്ല അന്നത്തേത്.... ഇപ്പോൾ കാണുന്ന ടാറിട്ട റോഡുകൊണ്ടു നാടു കണ്ണെ ഴുതിയിരുന്നില്ല അന്നെല്ലാം ...ഇരു പുറവും കദളി പ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പഴയ നാട്ടുവഴി.... രണ്ടു പേർക്കു നടന്നു പോകാം...വഴിയരികിൽ വേന ൽ പച്ചകളെന്നു വിളിക്കുന്ന നല്ല ആസ്വാദ്യമായ ഗന്ധ മുള്ള ചെളിയും മണലും കലർന്ന വഴി... തോട്ടു വക്കിൽ വേഴംകോലെന്നോ..വേഷം കോലെന്നോ വിളിച്ചിരുന്ന മുളവർഗത്തിൽ പെട്ട ചെടി... .ഇടയ് ക്കിടയ്ക്ക്  ചൊറിയിക്കുന്ന നായ്കുരണച്ചെടി...കുള വക്കത്തെ വലിയ ആൽ മരം...
എന്റെ വീട്ടിൽനിന്നു വിളിച്ചാൽ വിളി കേൾക്കാം അമ്പലത്തിൽ ...പക്ഷെ അന്നു രണ്ടു പാലം കടന്നു വേണമായിരുന്നു അമ്പലത്തിലെത്താൻ...ഒറ്റയ്ക്കു പോകുക അപൂർവമായിരുന്നു... സ്കൂളിൽ പോയി ത്തുടങ്ങിയ കാലത്തും... പൂജ കഴിഞ്ഞു നട അടച്ചാൽ അമ്പലം വഴി പ്പോകുവാൻ ഭയമായിരുന്നു.. അനുഗ്ര ഹിക്കുന്ന ദേവിയുടെ നിഗ്രഹ കഥകളാണ് അധിക വും കേട്ടിരിക്കുന്നത്, അതുകൊണ്ടുതന്നെയാണ് പേടിയും.....
കുളത്തിന്റെ കഥ പറയാം. അമ്പലത്തിലെ ശാന്തി ക്കാര്‍ക്കു കുളിക്കാന്‍ വേറേ കുളമുണ്ട്. അവിടെ നാട്ടുകാര്‍ ആരും കാലോ കയ്യോ പോലും കഴുകില്ലാ യിരുന്നു. ഇവിടെ ഈ കുളത്തില്‍ നാട്ടുകാര്‍ക്കു കുളി ക്കാനനുവാദം ഉണ്ടായിരുന്നു. സ്ത്രീകള്‍ക്കു കുളിച്ച് ഈറന്‍ മാറാന്‍ ഒരു കുളിപ്പുരയും. (കുട്ടിക്കാലത്തു മുതിര്‍വര്‍ ചൂളം വിളിച്ചും ചൂണ്ടയിട്ടും നാട്ടുതോ ടിന്റെ വക്കത്തും കുളപ്പുരയുടെ പരിസരത്തും ഒക്കെ നടന്നിരുന്നതിന്റെ പൊരുള്‍ പിന്നെ  എത്ര വളര്‍പ്പോളാണ് മനസിലായതെന്നോ....) കുളപ്പുരയു ടെ ഒരു വശത്തെ ഓടും പലകകൊണ്ടുള്ള മറയും പല ദിവസങ്ങളിലും തകര്‍ക്കപ്പെട്ടിരുന്നതും ഈ നാടന്‍ പൂവാലന്‍മാരുടെ   വിക്രിയകളായിരുത്രേ.... അതൊക്കെ മനസിലാക്കുന്നതിനു മുമ്പാണ് ഈ കഥ.
അമ്പലത്തിന്റെ കഥയും ദേവിയുടെ വിലാസങ്ങളു മൊക്കെ പറയാന്‍ നാട്ടിന്‍ പുറങ്ങളില്‍ പഴമക്കാര്‍ ക്ക് ആയിരം നാവാണ്. മുത്തശ്ശിമാര്‍ക്കാണെങ്കില്‍ ഭാവനകൊണ്ട് അമ്മാനമാട്ടമാണു വിനോദം. പാറു വമ്മുമ്മ പറഞ്ഞ കഥ ഇങ്ങനെയാണല്ലാ എന്നു പറ ഞ്ഞാല്‍ പിന്നെ തങ്കയമ്മൂമ്മയ്ക്ക് അതിനേക്കാള്‍ ഡോസുകൂടിയ ഒരെണ്ണം പറഞ്ഞില്ലങ്കില്‍ ശരിയാ കില്ല. അങ്ങനെ കഥകളിലൂടെ അത്ഭുതവും വിസ്മ യവും ഉള്ളുകിടുങ്ങുന്ന ഭയവുമായി കഴിയുന്ന ഒരു ദിവസമാണ് വേലു സ്വാമി ആ കഥ പറഞ്ഞത്......
" അതു രാത്രിയിലല്ല, നട്ടുച്ചക്ക്, ശീവേലി കഴിഞ്ഞു.. നട്ടുച്ചയെന്നാല്‍ നട്ടുച്ച. എന്റെ നിഴല്‍ എനി ക്കു തന്നെ  കാണാന്‍ വയ്യ. ഞാന്‍ അമ്പല മതിലിന്റെ കിഴക്കേ തലയ്ക്കല്‍ എത്തി... വഴിയിലെങ്ങും ആരു മില്ല.... എനിക്കൊരുഭയം... ഞാനാണെങ്കില്‍ എന്നും  കൊണ്ടുനടക്കുന്ന ചെറിയ പേനാക്കത്തി എടുത്തിട്ടുമില്ല. അമ്പലത്തിന്റെ വശത്തേക്കൊ ന്നു  പാളി നോക്കി... അനക്കമില്ല.... ആലില പോലും അനങ്ങുന്നില്ല...കൊടിമരത്തിലെ കൊടിക്കയര്‍ ഇള കുന്നുണ്ട്. ഞാന്‍ മുന്നോട്ടു തന്നെ നടന്നു... ചെറിയ മണിയൊച്ച... അതു കൂട്ടമണിയായി... എനിക്കു വിയര്‍ത്തു... ഭയം തോന്നി.... ഓടാന്‍ വയ്യ... നട ക്കാനും വയ്യ... ഒരു വിധം മുന്നോട്ടു പോയി... കണ്ണില്‍ ഇരുട്ട്... മതിലിന്റെ പടിഞ്ഞാറേ അറ്റമെ ത്തി...കുളത്തില്‍ എന്തോ അനക്കം...സമാധാ നമായി... ആരോ ഉണ്ടല്ലാ.... ഞാന്‍ അങ്ങോട്ടു പാളി നോക്കി... കുളത്തില്‍ വെള്ളമനങ്ങുന്നു .. പക്ഷേ ആരും വെള്ളത്തിലില്ല... ഞാന്‍ പിന്നെയും  നോക്കി... "
"ദേവീ.....നോക്കിക്കേ...എന്റെ മേല്‍മുഴുവന്‍ കുളിരുകണ്ടോ.... (വേലൂ സ്വാമി ഒന്ന് നിര്‍ത്തി ..  കുളിര് കാണിച്ചു തന്നു.. രോമങ്ങള്‍ എഴുന്നേറ്റു നില്‍ക്കുന്നു ... രോമ കൂപങ്ങള്‍ വസൂരിത്തുടിപ്പ് പോലെ ...
" ഞാന്‍ എന്താ കണ്ടത്.....????" 

 ഉരുണ്ട കണ്ണും കുറുകിയ ശരീരവും വലിഞ്ഞു മുറു കിയ ഞരമ്പുകളും ഉള്ള വേലു സ്വാമി എന്നും കഴു ത്തില്‍ കാണാറുള്ള തുളസി മാലയില്‍ പിടിച്ചു കൊണ്ടു തൊഴുതു നിന്നു പ്രാര്‍ത്ഥിക്കുന്നു....  ഞ ങ്ങള്‍ കുട്ടികള്‍ക്കു പരിഭ്രാന്തിയായി.... ഞങ്ങള്‍ മൂവരും കൈകള്‍ കോര്‍ത്തു പിടിച്ചു... സ്വാമി എന്തായിരിക്കും പറയാന്‍ പോകുത്....
സ്വാമി കണ്ണു തുറന്നു .... "ഞാനെന്താ കണ്ടതെന്ന റിയാമോ.... കുളപ്പുരയില്‍ ഓടിനു മുകളില്‍ ചുവന്ന പട്ട്... ആഭരണങ്ങള്‍.... ഒരു സ്ത്രീ കുളപ്പടിയി ലിരുന്നു തലമുടി കോത്തുന്നു ... നീണ്ട മുടി... കൈ കൊണ്ടു വിടര്‍ത്തുകയാണ്....മഞ്ഞള്‍ പോലെ ശരീ രം... ഞാന്‍ ഒന്നു നോക്കി നിന്നു.. എനിക്ക് എന്താണു ചെയ്യേണ്ടതെറിയാതെ പോയി..അപ്പോള്‍ പൊയ്ക്കോ എന്നു കൈ പൊക്കി എന്നോട് ആജ്ഞാപിച്ചു... ഞാന്‍ തിരിഞ്ഞു നോക്കാതെ പാഞ്ഞു.... അന്ധാളിച്ചു നിന്ന ഞങ്ങളോടു പറഞ്ഞു... ഇനി നിങ്ങളെങ്ങാനും ആ സമയത്തു പോയാല്‍ അങ്ങനെ എന്തെങ്കിലും കണ്ടാല്‍ നോക്കരുതേ... ഓടിക്കോണം...."
കുളപ്പുര അങ്ങനെ ഒരു ഭയപ്പുരയായി ഞങ്ങളില്‍ നില്‍ക്കവേയാണ് ഗോപാലന്‍ തന്റെ കഥ പറഞ്ഞ ത്... അയാള്‍ ദേവിയെ കണ്ടത് അത്താഴപ്പൂജ കഴി ഞ്ഞ ഒരു ദിവസമാണത്രേ... അപ്പോഴും ദേവി കുളി ക്കുകയായിരുന്നു .... ദേവി കുളിക്കുന്ന ഈ കുളത്തി ല്‍ ഉണ്ടായിരുന്ന കുളപ്പുര ഇന്നില്ല. ഉത്സവകാലത്ത് വേലകളിയുടെ കുളത്തില്‍ വേല നടക്കുന്നതു കാണു മ്പോള്‍ അന്നും ഇന്നും  ഈ കുളത്തിന്റെ സൌന്ദര്യം ആസ്വദിക്കുക ഒരു സുഖമാണ്.
 ഒരു കാലത്ത് താമര പൂത്തു നില്‍ക്കുന്നത് ഒരു സുന്ദ ര കാഴ്ചയായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ കണ്ട് കയ്യടിച്ചിരു ഒരു കാഴ്ചയാണ് നല്ല വേനല്‍ ചൂടില്‍ കുളത്തിനു നടുവിലെ ഒരു കല്‍തൂണില്‍ ഒരു ആമക്കുഞ്ഞ് കയറിയിരുന്നു വെയിലു കായുന്നത്. പതിറ്റാണ്ടുകള്‍ക്കു ശേഷം അതേ കാഴ്ച എന്റെ മകന്‍ കണ്ടതായി പറഞ്ഞു.... കുളത്തില്‍ കുളിക്കു ദേവിയെ കണ്ടില്ല... പക്ഷേ കുറേ കാലം കഴിഞ്ഞു കേട്ട ഒരു കഥയില്‍ നാട്ടിലെ ഒരു സ്ത്രീ അസമയങ്ങളില്‍ അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോകുമായിരുന്നുവെന്നും പറഞ്ഞു കേട്ടു.... ഏറെ ദുരൂഹതകള്‍ക്കിടെ ആയുവതി നാട്ടില്‍ നിന്നും അപ്രത്യക്ഷയായി.... ഏതോ രഹസ്യ ചികി ത്സയ്ക്കായി വീട്ടുകാര്‍ എങ്ങോട്ടോ കൊണ്ടു പോയ താണ്... ആ ....ദേവിയും വേലു സ്വാമിയും ഗോപാല നും മറ്റും കണ്ട ദേവിയും ഓയിരുന്നോ.... എനിക്കി ന്നും അതൊരു ദുരൂഹതയാണ്.....