Saturday, October 30, 2010

എന്നത്തേയും ചിന്താവിഷയം - 4




പൂജിക്കപ്പെടേണ്ടതുതന്നെ, എങ്കിലും

കേരളം അറിയപ്പെടുന്നത് മറ്റു പലതിന്റെ പേരിനേക്കാളും അക്ഷരം കൊണ്ടാണ്. സാക്ഷരതയെക്കുറിച്ചുള്ള ഏതു പ്രസംഗത്തിലും കേരളത്തിന്റെ പേരുവരും. മലയാളിയെന്നോ കേരളീയനെന്നോ മറ്റ് ഏതു സംസ്ഥാനത്താകട്ടെ രാജ്യത്താകട്ടെ പരിചയപ്പെടുത്തിയാലും കേരളത്തിന്റെ സാക്ഷരതയ്ക്ക് ഒരു അഭിനന്ദനം കിട്ടാതിരിക്കില്ല. സമ്പൂര്‍ണ സാക്ഷരത കൈവരിച്ച സംസ്ഥാനമെന്ന പദവി ലോകത്ത് ആര്‍ക്കും വേറെ ഉണ്ടാവില്ല! അക്ഷരതിന്റെ പേരിലുള്ള ഈ അനുഗ്രഹം കേരളത്തിന്റെ പൈതൃക സ്വത്താണെന്നുവേണം പറയാന്‍. അക്ഷരം, എഴുത്ത്, പുസ്തകം, വായന, സാക്ഷരത... പുസ്തകത്തിന് മനുഷ്യന്റെ ജീവിതത്തിലുള്ള പ്രാധാന്യം ഏറെയാണ് എന്ന് ഒരു പ്രസ്താവനയുടെ ആവശ്യംതന്നെയില്ല. പുത്തന്‍ അകത്തുള്ള പുസ്തകങ്ങള്‍ വഴിയാണ് മനുഷ്യന് ആവശ്യമായ അറിവുകളില്‍ 60 ശതമാനം ലഭിക്കുന്നത്. പുസ്തകം വായിക്കാത്തവര്‍ക്കും കേട്ടറിവുകള്‍ കിട്ടുന്നതിന്റെ യഥാര്‍ത്ഥ സ്രോതസ് അന്വേഷിച്ചുചെന്നാല്‍ പുസ്തകത്തിലെത്തും. അറിവ് മുതല്‍ ആത്മശാന്തിവരെ പുസ്തകത്തിന്റെ സമ്മാനമാണ്. ആത്മീയതയും ഭൌതികതയും ആധിഭൌതികതയുംപോലും പുസ്തകത്തിന്റെ കരുത്തും പിന്തുണയുമില്ലായിരുന്നെങ്കില്‍ നിലനില്‍ക്കില്ലയെന്നുറപ്പ്. വിശ്വാസിയുടെ മതത്തിനും അവിശ്വാസിയുടെ മതവിയോജിപ്പിനും പുസ്തകവും അനിവാര്യമാണല്ലോ. വിവിധ മതങ്ങളുടെ ആധാരമായോ ആധികാരിക അടിത്തറയായോ ആരാധിക്കപ്പെടുന്നത് പുസ്തകത്തെയാണ്. ഗുരുഗ്രന്ഥസാഹിബായാലും വിശുദ്ധഖുറാനായാലും വിശുദ്ധബൈബിളായാലും ശ്രീമഹാരാമായണമായാലും ഭഗവത്ഗീതയായാലും ആരാധനയുടെ അടിസ്ഥാനം പുസ്തകരൂപത്തെ ആകുന്നു. ഈ തലത്തില്‍ പുസ്തകത്തോടുള്ള ആരാധനയ്ക്ക് കാലപ്പഴക്കമേറെയുണ്ട്. അതു കൊച്ചുകേരളത്തിന്റെ സംസ്ഥാന അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങുന്നതല്ല. എന്നിട്ടും കേരളത്തിന് മാത്രം എന്തുകൊണ്ട് പുസ്തകത്തില്‍, അക്ഷരത്തില്‍ ഇത്ര പ്രാമുഖ്യം വന്നു. നോക്കാം, ഇന്ത്യയിലെമ്പാടും വമ്പിച്ച ആഘോഷമാണ് ദസറ. ഓരോ സംസ്ഥാനത്തും, കമ്യൂണിസ്റ്റ് ഭൌതികവാദ വിശ്വാസത്തിന്റെ കേന്ദ്രമായ പശ്ചിമബംഗാളില്‍വരെ, ദസറ ആഘോഷങ്ങള്‍ അതിശക്തം. അവിടങ്ങളിലെല്ലാം ആയുധപൂജക്ക് പ്രാധാന്യമുള്ളപ്പോള്‍ കേരളത്തില്‍ അതിന് അക്ഷരപൂജയിലാണ് പ്രാമുഖ്യം. കുട്ടികള്‍ ആദ്യാക്ഷരം കുറിക്കല്‍ ഷോഡസംസ്ക്കാര കര്‍മത്തിന്റെ ആചാരാനുഷ്ഠാനതലത്തില്‍നിന്ന് ഉയര്‍ന്ന് ഇപ്പോള്‍ ജനകീയോത്സവമായി മാറിയിരിക്കുന്നു. മതവും ജാതിയും ഒന്നും അതിരിടാതെ ആ അനുഷ്ഠാനം വളര്‍ന്നിരിക്കുന്നു. അക്ഷരത്തിന്റെ ജീവിതതിലെ പ്രാധാന്യം ആധുനികകാലത്ത് ഏറെ തിരിച്ചറിയപ്പെടുന്നുവെന്നാണോ. ഇനി മറ്റൊന്നു നോക്കാം; പുസ്തകത്തിന്റെ പേരില്‍, വിശുദ്ധ പുസ്തകങ്ങളുടെ പേരില്‍ എന്തെല്ലാം കുഴപ്പങ്ങള്‍ ഉണ്ടായിരിക്കുന്നു. മതഗ്രന്ഥങ്ങളെ അവഹേളിച്ചതിന്റെ പേരിലോ വേണ്ടത്ര പരിഗണിക്കാത്തതിന്റെ പേരിലോ ഒക്കെയായി. രക്തച്ചൊരിച്ചിലുകള്‍വരെ ഉണ്ടായിരിക്കുന്നു. അക്ഷരം അല്ലെങ്കില്‍ പുസ്തകം മതചിന്തയയുടെ പേരിലാണെങ്കിലും നമ്മുടെ രക്തത്തിനുതുല്യമാണെന്ന് നാം തിരിച്ചറിയുന്നു, മറ്റുള്ളവരെ അറിയിക്കുന്നു. പക്ഷേ ജീവന്റെ ആധാരമായ രക്തത്തെപ്പോലെ നാം മതത്തിന്റെ പരിവേഷമില്ലാത്ത പുസ്തകങ്ങളെ സ്നേഹിക്കുകയോ ആദരിക്കുകയോ ചെയ്യുന്നുണ്ടോ. ഇല്ല എന്നുതന്നെയാവും ആരുടെയും ഉത്തരം. എന്തുകൊണ്ട് എന്നു ചോദിച്ചാല്‍ ഉത്തരം പറയുക ആര്‍ക്കും വിഷമകരമാണുതാനും. കേരളത്തിന്റെ പൈതൃകസ്വത്തായ അക്ഷരത്തെ പുസ്തകങ്ങളിലൂടെ സംരക്ഷിക്കപ്പെടേണ്ടതുതന്നെയാണ്. പക്ഷേ ഉപഭോഗസംസ്ക്കാരത്തിന്റെ വിഴുപ്പുകെട്ടിലെങ്ങും പോലും ഒരു പുസ്തകം വെറുതേപോലും നാം എടുത്തുവയ്ക്കുന്നില്ല എന്നാണ് സത്യം. അടുത്തിടെ നിര്‍ത്തിപ്പോയ ഒരു പുസ്തകപ്രകാശനശാല അവരുടെ സംഭരണം വിറ്റഴിക്കാന്‍ ......... പുസ്തകത്തിന് തൂക്കത്തിന് വിലനിശ്ചയിക്കുകയായിരുന്നു. മര(മരിക്കുന്ന)ക്കച്ചവടത്തിനടുത്തു നടന്ന അക്ഷരത്തിന്റെ (നാശമില്ലാത്തത്) തൂക്കിവില്‍പ്പന ഏറെ ദാര്‍ശനികമായിത്തോന്നി. പക്ഷേ മരം കാണാന്‍ ആഡംബരക്കാറില്‍വന്ന് വിലപേശിയവര്‍ ആരും സ്വീകരണമുറിയിലെ ഷോവാളില്‍ വയ്ക്കാനെങ്കിലും അക്ഷരം വിലകുറച്ച് വിറ്റിട്ടും വാങ്ങാന്‍ ചെന്നില്ല! പുസ്തകം പൂജിക്കുന്ന മതവിശ്വാസത്തിലെ ആധുനിക മാതൃകയാക്കിക്കൊണ്ട്..... അടുത്തുള്ള ക്ഷേത്രത്തിലാണ്. അവിടെ വിശ്വാസികള്‍ക്ക് പ്രസാദമായി കൊടുക്കുന്നത് പുസ്തകമാണ്. വളരെ വിലകുറച്ച്, ചെറിയ ചെറിയ പുസ്തകങ്ങള്‍. ഒറ്റവായനയില്‍ തീരുന്ന ആ ചെറുപുസ്തകങ്ങള്‍ക്ക് ജീവിതത്തിന്റെ കാഴ്ചപ്പാടുമാറ്റാന്‍ പോന്ന ആശയക്കരുത്തുണ്ട്. അത് പല മതകേന്ദ്രങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്. മതത്തിന്റെ സങ്കുചിതത്വത്തിനുപരി ചിന്തിക്കണമെന്ന നിര്‍ബന്ധബുദ്ധിക്കാര്‍ക്ക് ഇങ്ങനെയൊരു മാതൃക സൃഷ്ടിക്കാം. പ്രതിമാസം നടത്തുന്ന വീട്ടുസാധാനം വാങ്ങലില്‍ ഒരു പുസ്തകം കൂടി ഉള്‍പ്പെടുത്തുക. (ഒരു കിലോ ചിക്കന്‍ വാങ്ങുന്നതിന്റെ പണം കൊണ്ട് ഒരു പുസ്തകം വാങ്ങാം. ഒരു സിനിമാ ടിക്കറ്റ്, കുടുംബം ഒത്തുള്ള ഒരു ഔട്ടിംഗിലെ ചെലവ് ചുരുക്കുക, പച്ചക്കറിക്ക് വില കൂടുന്ന കാലത്ത് മുരിങ്ങക്ക ഇടാത്ത സാമ്പാര്‍ കഴിക്കാന്‍ നിശ്ചയിക്കുക...) ഒരു കുഞ്ഞിന്റെ പിറന്നാളിനുപോകുമ്പോള്‍ ഒരു പുതിയ വീടുകേറി ത്താമസത്തിനുപോകുമ്പോള്‍ സമ്മാനം സ്വീകരിക്കുന്നവരെ ക്ളോക്കുകച്ചവടക്കാരാകാന്‍ നിര്‍ബന്ധിക്കുന്നതിനുപകരം പുസ്തകവായനക്കാരാക്കുക; ഒരു പുസ്തകം സമ്മാനിക്കുക. നമ്മുടെ അക്ഷരപൈതൃകം സംരക്ഷിക്കപ്പെടാന്‍ നല്ലൊരു മാര്‍ഗമാണത്.

ജനിച്ചിടത്തേക്ക് തിരിച്ച്




(കവി ഡോ. കെ. അയ്യപ്പപ്പണിക്കര്‍ വില്‍ പത്രത്തില്‍ എഴുതിവെച്ചൂ, തന്റെഭൌതിക ദേഹം ജന്മനാടായ കാവാലത്തെ തന്റെ പേരിലുള്ള മണ്ണില്‍അടക്കണമെന്ന്. അതു സംഭവിച്ചു. അപ്പോള്‍ പലരും അന്തിച്ചു-ഇതാണോകവിയുടെ നാട് എന്ന്. പക്ഷേ കവിയുടെ ന്മദിനവും (സെപ്റ്റംബര്‍ 12) നാലാം ചരമവാര്‍ഷിക ദിനവും (ആഗസ്റ്റ് 23) കടന്നുപോയി. ന്മ നാട്ടില്‍ ആരും അനുസ്മരിക്കാതെ !!!!)


അടക്കണം എന്നെ ജനിച്ച നാട്ടിലെ-
ക്കിടക്കയില്‍; മണ്ണിന്‍ മടിത്തടം-
നന്നായ് മിനുക്കണം, തൃണം-
വളര്‍ത്തണം, എനിക്കവയറ്റയില്‍
പുനര്‍ ജനിക്കണം
(കാടെവിടെ മക്കളേ എന്നു ഞാന്‍ പാടിയൊരു
കവിതകേട്ടാടണം കുഞ്ഞു ചെടിയൊക്കെയും)

ചിരിച്ച നാളില്‍ ഞാന്‍ വിളിച്ചുചൊല്ലീലാ,
ജനിച്ച ദേശപ്പേര്‍ എഴുതിച്ചേര്‍ത്തീലാ,
കുറിച്ചതൊക്കെയും പിറന്നനാടിന്റെ-
മികച്ചൊരക്ഷരപ്പുകള്‍ പുളകങ്ങള്‍.
'കുടുംബവൃത്താന്തം 'പുരാണമാക്കിഞാന്‍-
പടച്ചുവെച്ചതും പ്രിയനാട്ടിന്‍ പൊരുള്‍.
'കവിതക്കാര്‍ട്ടൂണില്‍ വരച്ചു ചേര്‍ത്തതും
കറകള,ഞ്ഞതിന്‍ നനുത്ത വൃത്താന്തം.
കരച്ചില്‍ കേള്‍പ്പിച്ചു കടന്നുപോയപ്പോള്‍
പരസ്പരം നോക്കീ-കവിയ്ക്കിതോ ദേശം?
(തങ്കച്ചന്‍ മരിച്ചപ്പോള്‍ പേടിയെ പേടിച്ചു)

പഠിച്ചിതേറെനാള്‍, പഠിപ്പിച്ചൂ കുറേ
കിടച്ചതൊന്നുമേ തികഞ്ഞതുമില്ല
കൊടുത്തു പിന്നെയും ശഠിച്ചു മേടിച്ചും
പഠിച്ചു ചൊന്നപ്പോള്‍ 'കുരുക്ഷേത്രക്കളം.
തിരിച്ചറിഞ്ഞതും, വരഞ്ഞുവെച്ചതും,
പഠിത്തമേറിയോര്‍ പിടിച്ചുവെച്ചതും,
വെളിച്ചം കണ്ടപ്പോള്‍ ചതിച്ചുകൊന്നതും,
വിജയം കൊണ്ടപ്പോള്‍ വിമര്‍ശം തീര്‍ന്നതും
'കുഠാകുവേപ്പോലെ മരക്കൂടുണ്ടാക്കി-
പ്പലര്‍ക്കുമാവാസ സുഖം പകര്‍ന്നതും
മരിക്കും മുമ്പേതാന്‍ 'മരണദേവനെ
മനസ്സറിഞ്ഞങ്ങു വിശിഷ്യാ 'പൂജിച്ചും
(ധരയുടെ ആഴത്തില്‍നിന്നുയരുന്നൂ
പ്രണവമായ് മൃത്യു മൃത്യു ജയ മൃത്യു മൃത്യു)
കവിത്വവൈഭവം സ്വയം ഹസിക്കാനായ്
കറുത്ത ചിത്രങ്ങള്‍ വരച്ച വാക്കതും
'പകലും രാത്രിയും മെടഞ്ഞ ജീവിത-
പ്പിണറില്‍ ചിന്നിയ വെളിച്ചം കാണിച്ചൂ;
മഹാശ്ചര്യം! കുത്തി നിറുത്തും സ്തംഭങ്ങള്‍
മുനിഞ്ഞു കത്തുന്ന വിളക്കു മാടങ്ങള്‍!!
(ഇനിയുള്ളകാലങ്ങളിതിലേ കടക്കുമ്പൊ-
ഴിതുകൂടിയൊന്നോര്‍ത്തുപോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാല്‍
അലറാത്ത കടല്‍ മണ്ണിലുറയാത്ത മല,
കാറ്റിലുലയാത്ത മാമരം കണ്ടാല്‍
അവിടെന്‍ പരാജയം പണിചെയ്ത സ്മാരകം
നിവരട്ടെ നില്‍ക്കട്ടെ സന്ധ്യേ)

അവിടെ വിശ്രമം, കൊളുത്തുവാനന്തി
ത്തിരി, നടത്തുവാന്‍ പ്രതിവര്‍ഷ സ്മൃതി-
ച്ചടങ്ങുപോ,ലതിന്നിവിടിന്നാളില്ല
കവി പറഞ്ഞതും കണിശമായിട്ടേ-
കവിത 'ഹൂഗ്ലിയില്‍ ഒഴുകിയിങ്ങനെ-
കവികളും കാഥികരും ഗ്രാമത്തിലെ വേരുകള്‍
സംരക്ഷിക്കാന്‍ പോയിരിക്കുന്നു
ഗ്രാമീണരോ, നഗരങ്ങളില്‍ അഭയം തേടി
എത്തിയിരിക്കുന്നു…’’