Thursday, February 16, 2012

മുസിരീസ്: ചരിത്രത്തിലെ കുഴികള്‍

കേരള ചരിത്രത്തിലേക്കു വെളിച്ചം തെളിയിക്കാന്‍ സഹായകമാകേണ്ട ഖനനങ്ങള്‍ വിവാദത്തിന്‍റെ ഇരുട്ടുപരത്തുന്നുവോ?
കഴിഞ്ഞ വര്‍ഷം വന്ന ഒരു മലയാള സിനിമയില്‍ ചരിത്രാന്വേഷിയായ ഒരു ഗവേഷക കഥാപാത്ര മുണ്ട്. ആള്‍ പഴയ ചരിത്രം തേടി ഖനനവും ഗവേഷണവും നടത്തുകയാണ്. ഒരുദിവസം ടെന്‍റുപൊളിച്ചു പിരിയുമ്പോള്‍ പറയുന്ന സ്വന്തം കഥയുണ്ട്- താന്‍ ഇത്രനാള്‍ ഇവിടെ ഖനനം നടത്താന്‍ കാരണം തന്‍റെ പഴയ കാമുകിയുടെ വീട് ആ ഖനന സ്ഥലത്തുനിന്നാല്‍ ക ണ്ണെത്തുന്നിടത്താണെന്ന്. പെട്ടെന്ന് ഖനനം നിര്‍ത്തി മറ്റൊരിടത്തേക്കു പോകുവാന്‍ കാരണം കാമുകിക്ക് മറ്റൊരു ജില്ലയിലേക്കു സ്ഥലം മാറ്റമായതാണത്രെ... സിനിമ ‘സാള്‍ട്ട് ആന്‍റ് പെപ്പര്‍’. ചരിത്ര ഗവേഷണ പരിപാടികളുടെയും ഖനന പദ്ധതികളുടെയും ചില പൊളളത്തരങ്ങള്‍ക്കു മേല്‍ ‘എരിവും ഉപ്പും’ കൂട്ടി ചേര്‍ത്ത ആ വിമര്‍ശനത്തില്‍ കഴമ്പില്ലാതില്ല. ഒരുപക്ഷേ മുസിരീസ് ഗവേഷണ-ഖനന പദ്ധതിയോടുളള കറുത്ത ഫലിതമായി വേണമെങ്കില്‍ അതിനെ കാണാവുന്നതാണ് എന്നു തോന്നുന്നു. 

അടുത്തിടെ ഒരു വേദിയില്‍ പ്രസിദ്ധ ചരിത്രകാരനായ പ്രൊഫ.എം.ജി.എസ് നാരായണന്‍ അഭിപ്രായപ്പെട്ടു, പൊങ്ങച്ചക്കാരായ മലയാളികള്‍ക്ക് യഥാര്‍ത്ഥ ചരിത്രത്തെ പേടിയാണെന്ന്. അതിനാല്‍ ശരിയായ ചരിത്രത്തെ അവര്‍ മിഥ്യാ ചരിത്രങ്ങളും സങ്കല്‍പ്പങ്ങളും കൊണ്ടു മൂടിവെ ക്കുകയാണെന്ന്. വാസ്തവമാണ്, പാര്‍ട്ടികളും മതങ്ങളും സംഘടനകളും വ്യക്തികളും അവരുടെ സ്വന്തം ആഗ്രഹങ്ങളും താല്‍പര്യങ്ങളും അടിസ്ഥാനമാക്കി ചരിത്രങ്ങള്‍ ചമയ്ക്കുകയാണ്. പരശുരാമന്‍ നിര്‍മ്മിച്ച കേരളം എന്ന സങ്കല്‍പ്പത്തിനപ്പുറം ചരിത്രങ്ങളുടെ സൂക്ഷ്മമായ യഥാര്‍ത്ഥ വശത്തിനു തെളിവു കണ്ടെത്താന്‍ നമ്മുടെ ചരിത്രകാരന്മാര്‍ക്കും കഴിയാത്തതോ കഴിവില്ലാത്തതോ, കണ്ടെത്താന്‍ തെളിവുകളില്ലാത്തതോ?

കേരളത്തിന്‍റെ ചരിത്രമെഴുത്തില്‍ കൊടുങ്ങല്ലൂരിനു വലിയ പ്രാധാന്യമുണ്ട്. നമ്മുടെ ചരിത്രങ്ങള്‍ക്ക് തമിഴ് സാഹിത്യവും വിദേശഭാഷയിലെ എഴുത്തുകളുമാണ് ആധാരം. മലയാളത്തിനു ക്ലാസിക് പദവി കിട്ടാത്തതിന് അസൂയപ്പെട്ടിട്ടു കാര്യമില്ല, തമിഴാണ് നമ്മുടേതിനേക്കാള്‍ പഴക്കമുളള ഭാഷ. ആ തമിഴിലെ സംഘം കൃതികളിലാണ് കേരള ചരിത്രത്തിലേക്കു പ്രകാശം വീഴിക്കുന്ന പരാമര്‍ശങ്ങള്‍ ഉളളത്. തമിഴ് സംഘം കൃതികളില്‍ പരാമര്‍ശിക്കുന്ന മുചിറി പത്തനമാണ് കേരളത്തിന്‍റെ അന്യരാജ്യങ്ങളുമായുളള വ്യാപാര -വാണിജ്യ ബന്ധങ്ങളെക്കുറിച്ചു പറയുന്നത്. 

ഈ മേഖലയെക്കുറിച്ച് 2000 കൊല്ലം പഴക്കമുളളതെന്നു തെളിയിക്കപ്പെട്ടിട്ടുളള തമിഴ് പാട്ടുകളിലൂടെ നമുക്കു കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് കേരളത്തിന് വിദേശ രാജ്യങ്ങളുമായി, പ്രത്യേകിച്ച് ഗ്രീസുമായി കപ്പല്‍ മാര്‍ഗമുണ്ടായിരുന്ന വ്യാപാര ബന്ധം നടന്നിരുന്നത് മുചിറി പത്തനം എന്ന തുറമുഖം വഴിയായിരുന്നു. പ്ലിനിയും ടോളമിയും പെരിപ്ലസും പോലുളള വിദേശ യാത്രാവിവരണ-ചരിത്രമെഴുത്തുകാര്‍ പോലും ഇങ്ങനെയൊരിടത്തെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ മുസിരിസാണ് തമിഴ് കൃതികളിലെ മുചിറി. പക്ഷേ നിര്‍ഭാഗ്യമെന്നു പറയാം നമ്മുടെ ചരിത്ര സംരക്ഷണ സംസ്കാരത്തിന്‍റെയും ശീലത്തിന്‍റെയും കുറവുകൊണ്ടുതന്നെയാവണം മുചിറി അഥവാ മുസിരിസ് എവിടെയാണെന്നു കൃത്യമായി ക ണ്ടെത്താനായിട്ടില്ല. എന്നാല്‍ അതുകൊടുങ്ങല്ലൂരിലെവിടെയോ ആണെന്ന കാര്യത്തില്‍ കേരള ചരിത്രകാരന്മാര്‍ക്കിടയില്‍ പൊതു ധാരണ ഉണ്ടായിട്ടുണ്ട്.

ഇതു സംബന്ധിച്ച ഗവേഷണങ്ങളും പഠനങ്ങളും ഏറെ നടന്നിട്ടുണ്ട്. കേരളത്തിന്‍റെ ഗതകാല പ്രഭാവത്തെ കൃത്യമായി കണ്ടെത്താന്‍ നടത്തുന്ന ഏതു ശ്രമവും ആരും സ്വാഗതം ചെയ്തിട്ടേ ഉളളു. കേരളത്തില്‍ രാഷ്ട്രീയ പ്രതിബദ്ധതയുടെ ബാദ്ധ്യതകള്‍ പേറുന്നവരുള്‍പ്പെടെ ചരിത്രമെഴുത്തുകാര്‍ പലരുണ്ടെങ്കിലും നമ്മുടെ നിഗമനങ്ങള്‍ അധികവും കെട്ടുകഥകളുടെയും സാഹിത്യ കൃതികളുടെ പിന്‍ബലത്തിലും ഉളളവയാണെന്ന ആക്ഷേപം അടിസ്ഥാനമില്ലാത്തതല്ല. ഉദ്ഖനനങ്ങളും ഗ്രന്ഥവരികളും താളിയോലകളും മറ്റും കൃത്യമായി കണ്ടെത്തി അവയിലൂടെ ശാസ്ത്രീയമായ ചരിത്രാന്വേഷണം കേരളത്തിന്‍റെ ശീലമായിട്ട് ഇപ്പോള്‍ കുറച്ചു കാലമേ ആയിട്ടുളളു. ഈ സാഹചര്യത്തിലാണ് മുചിറി എന്ന മുസിരീസിന്‍റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന ഖനനത്തിന്‍റെ പ്രസക്തി.

ഏറെ വിപ്ലവകരമാകേണ്ട ഒരു ഖനന പദ്ധതി ഏറെ വിമര്‍ശനം വാങ്ങിക്കൂട്ടിയിരിക്കുന്നതെന്തുകൊണ്ടാണ്? ഈ ഖനനത്തിലെ കണ്ടെത്തലുകള്‍ക്ക് ശാസ്ത്രീയ മായ ചരിത്രമെഴുത്തിനു തുണനില്‍ക്കാനാവുമോ? എന്തെങ്കിലും നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഈ ഖനനത്തിനും കണ്ടെ ത്തലിനും പിന്നില്‍ ഉണ്ടാകുമോ? കണ്ടെ ത്തലുകള്‍ ഇതുവരെയുളള കേരള ചരിത്രം മാറ്റിയെഴുതാന്‍ ഇടയാക്കുമോ? ഇനി ഇന്നത്തെ വിമര്‍ശനങ്ങുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ മുസിരീസ് ഖനനത്തിന്‍റെ ഭാവി എന്തായിത്തീരും?
നമ്മുടെ നാടുഭരിക്കുന്നവര്‍ക്കിന്നു സംസ്കാരവും ടൂറിസവും തമ്മില്‍ തിരിച്ചറിയാനാവാത്ത തിമിരമാണെന്നു പറഞ്ഞാല്‍ തെറ്റാവില്ല. ഭരണ നയങ്ങള്‍ക്കെല്ലാം ടൂറിസത്തിലാണ് കണ്ണ്. ടൂറിസം എന്നാല്‍ ആഭ്യന്തര ടൂറിസമല്ല, വിദേശിയെ കണ്ടാലേ തൃപ്തിയാകൂ. അതുകൊണ്ടുതന്നെ സംസ്കാരം കണ്ടെത്തലിനു പകരം ടൂറിസം വികസനമാകുന്നു നമ്മുടെ ലക്‌ഷ്യം. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുസിരീസ് ഹെറിറ്റേജ് പ്രോജക്ട് എന്നാണ് ആക്ഷേപങ്ങളുടെ കാതല്‍. ചരിത്ര സത്യം കണ്ടെത്തേണ്ട മാര്‍ഗവും ലക്‌ഷ്യവും പിഴച്ചെന്ന ആക്ഷേപത്തില്‍ കഴമ്പില്ലാതില്ല. ആക്ഷേപിക്കുന്നവരുടെ വാദങ്ങള്‍ക്കു കൃത്യമായ മറുവാദം നിരത്താന്‍ ഹെറിറ്റേജ് പദ്ധതിയെ അനുകൂലിക്കുന്നവര്‍ക്കും കഴിയുന്നില്ല. വാദങ്ങളും എതിര്‍വാദങ്ങളും ഏറെ നടന്ന സാഹചര്യത്തില്‍ അവ അവിടെ നില്‍ക്കട്ടെ.

ഈ പദ്ധതിയുടെ ഭാവി എന്താകും? കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി നടക്കുന്ന ഖനന പദ്ധതിയുടെ ഫലം ചരിത്രമെഴുത്തില്‍ സ്വീകാര്യമാകുമോ? അതിന്‍റെ ആധികാരികത അംഗീകരിക്കപ്പെടുമോ? ഇല്ലെങ്കില്‍ കേന്ദ്ര ഫണ്ടായാലും കേരള ഫണ്ടായാലും  പൊതുഖജനാ വില്‍നിന്നു മുടക്കിയ വന്‍തുകകള്‍ പാഴായതിന് ആരു സമാധാനം പറയും?
അന്തരിച്ച മുന്‍ മന്ത്രി ടി.എം.ജേക്കബിന്‍റെ കാലത്തു തുടങ്ങിയ പദ്ധതിയുടെ ലക്‌ഷ്യത്തില്‍ വര്‍ഗീയത ആരോപിക്കുന്ന ഒരു സംഘത്തില്‍ ചിലരുടെ ആക്ഷേപങ്ങള്‍ക്ക് അവര്‍ക്കുളളില്‍തന്നെ ഉയര്‍ന്ന ഒരു മറുപടി ഏറെ കൌതുകകരമായി- ‘.... സെന്റ‍്തോമസ് കേരളത്തില്‍വന്നുവെന്ന് സ്ഥാപിക്കാനാണ് ഈ ഖനനത്തിന്‍റെ ലക്‌ഷ്യമെന്നു പറയുന്നതിലര്‍ത്ഥമില്ല. അങ്ങനെയൊന്നു സ്ഥാപിക്കാന്‍ ഇതൊന്നും പോരാ. സ്ഥാപിച്ചാല്‍തന്നെ പ്രത്യേകിച്ച് അതിന്‍റെ പേരില്‍ സാമൂഹ്യ -സമുദായ ക്രമത്തില്‍ മാറ്റമൊന്നുമുണ്ടാകാന്‍ പോകുന്നുമില്ല.’

മറ്റൊരു വിമര്‍ശനം കേരളചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും കാര്യത്തില്‍ ഇതുവരെ എഴുതിയവയെല്ലാം ചരിത്രകാരന്മാര്‍ക്ക് തിരുത്തിയെഴുതാന്‍ നിര്‍ബന്ധിതരാകുമെന്നതുകൊണ്ടാണ് പുതിയ കണ്ടെത്തലിനെ പഴയ തലമുറയില്‍ പെട്ട ചരിത്രകാരന്മാര്‍ എതിര്‍ക്കുന്നതെന്നാണ്. പക്ഷേ അതിനു ചരിത്രകാരന്മാര്‍ പറയുന്ന മറുപടി ഇങ്ങനെ- ‘എങ്കില്‍ പറയട്ടെ, എന്തു പുതിയ തെളിവാണ് ഇപ്പോഴത്തെ ഖനനത്തില്‍ പുറത്തുവന്നത്.’ ഖനനത്തിനെതിരേയുളള വിമര്‍ശകരുടെ സംഘടിത സമിതിയയായ  മുസിരീസ് പൈതൃക പോഷണ സമിതി ജോയിന്‍റ് സെക്രട്ടറി സതീഷ് ചന്ദ്രന്‍ ടി.എസ്.ഐയോടു പറഞ്ഞു,“ ഇപ്പോള്‍ ഖനനത്തിലൂടെ കിട്ടിയവയില്‍ 50 ശതമാനത്തിലധികം വസ്തുക്കളും 15-ാം നൂറ്റാണ്ടിനു ശേഷമുളളതാണെന്നാണു നിഗമനം. മുസിരിസ് 1341-ലെ വെളളപ്പൊക്കത്തില്‍ ഇല്ലാതായിയെന്നും പറയുന്നുണ്ട്. പിന്നെ എങ്ങനെ ഈ തെളിവുകള്‍ സ്വീകാര്യമാകും. ഇപ്പോള്‍ ഖനനത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്ന ഡോ. പി. ജെ. ചെറിയാനും മറ്റും ലോകവ്യാപകമായി പ്രചരിപ്പിക്കുന്ന മുസിരിസ് എന്നാല്‍ പട്ടണമാണെന്ന വാദവും ചരിത്രവസ്തുതകളെന്ന വ്യാജേനയുളള പ്രചാരണങ്ങളും വാസ്തവത്തില്‍ ഇടതു ചരിത്രകാരന്മാര്‍ പോലും അംഗീകരിക്കുന്നില്ല. പക്ഷേ പ്രത്യയ ശാസ്ത്ര പ്രതിബദ്ധതയുടെ പേരില്‍ അവര്‍ക്ക് അദ്ദേഹത്തെ തളളിപ്പറയാനും പറ്റുന്നില്ലെന്ന അവസ്ഥയിലാണെന്നു വേണം അനുമാനിക്കാന്‍.’

വാസ്തവത്തില്‍ മുസിരീസ് എവിടെയാണെന്നു കണ്ടെത്താതെ എങ്ങനെ ഈ പദ്ധതിക്ക് മുസിരിസ് ഹെറിറ്റേജ് പദ്ധതിയെന്നു പേരിട്ടുവെന്ന ആക്ഷേപം അത്ര ഗൌരവമുളളതല്ലെന്നു തോന്നിയേക്കാം. പക്ഷേ കുട്ടി ജനിക്കും മുമ്പേ പേരിട്ടതിനു പിന്നില്‍ ‘ഒരു തീരുമാനം നടപ്പാക്കാന്‍ തെളിവു തേടിയുളള ഖനനം’ എന്ന ആരോപണത്തിനു കാരണമാകുന്നില്ലേ. പട്ടണം തന്നെ മുസിരീസ് എന്നു സ്ഥാപിക്കാനുളള വ്യഗ്രത ഈ പദ്ധതിക്കു പിന്നിലുണ്ടെന്ന ഡോ. എന്‍.എം. നമ്പൂതിരിയുടെ ആരോപണം ശരിയെന്നു തോന്നിപ്പിക്കുന്ന ന്യായങ്ങള്‍ ഏറെയുണ്ട്. ടോളമി മുതല്‍ രാജന്‍ ഗുരുക്കള്‍ വരെയുളളവര്‍ രേഖപ്പെടുത്തിയ വസ്തുതകളെ അപ്പാടെ തളളിക്കളയാനുളള വെമ്പല്‍ ഈ ഖനന പദ്ധതിയില്‍ കടന്നു കുടിയിട്ടുണ്ടോ എന്നു കാലമാണു വിധിയെഴുതേണ്ടത്.

മുസിരിസ് പദ്ധതിക്കും ഇപ്പോള്‍ അതിനു മേല്‍നോട്ടം വഹിക്കുന്ന കേരള ചരിത്ര ഗവേഷണ കൌണ്‍സിലിനുമെതിരേ ഉയര്‍ന്നു വരുന്ന അഴിമതി ആരോപണങ്ങളും അക്കൌണ്ടന്‍റ് ജനറലിന്‍റെ ക്രമക്കേടു കണ്ടെത്തലും മറ്റും പദ്ധതിക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. 140 കോടി രൂപ വകയിരുത്തിയ, വേണ്ടിവന്നാല്‍ 500 കോടി രൂപവരെ പോലും പോകാവുന്ന വന്‍ പദ്ധതിയെന്ന നിലയില്‍, ഒരു വന്‍ ടൂറിസം പരിപാടിയുടെ ഭാഗമായ ഈ പദ്ധതി തടസപ്പെടാതിരിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിനു താല്‍പര്യമുണ്ടായേക്കാം. പക്ഷേ ചരിത്രത്തിന് ഈ പദ്ധതി ഗുണ കരമാകണമെങ്കില്‍ വേണ്ടത് പ്രമുഖ ചരിത്രകാരന്‍ പ്രൊഫ. എം.ജി.എസ്. നാരായണന്‍ ടിഎസ്ഐയോടു പറഞ്ഞതുപോലെ (കോളം വായിക്കുക) ‘അടിയന്തിരമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ ഈ പ്രദേശത്തിന്‍റെ ഖനനം ഏറ്റെടുക്കുക’യാണ്. അതിന്‍റെ സാധ്യതയി ലാണു പദ്ധതിയുടെ ഭാവി. 

(ജനുവരി 6, 2012 the sunday indian )

“എഎസ്ഐയെ മാറ്റിനിര്‍ത്തിയത് ദുഃഖകരം”
 പ്രൊഫ. എം ജി എസ് നാരായണന്‍


മുസിരീസിനെക്കുറിച്ചുളള അറിവുകള്‍ നമുക്ക് ആദ്യമായി കിട്ടുന്നത് തമിഴ്സംഘ സാഹിത്യങ്ങളില്‍ നിന്നാണ്. മുചിറി എന്നാണ് അതിലെ പരാമര്‍ശങ്ങള്‍. അവിടം കപ്പലുകള്‍ വന്നടുക്കുന്ന സ്ഥലം എന്നാണ് വിശദീകരിച്ചിരുന്നത്. ഗ്രീക്കു കപ്പലുകള്‍ ഇവിടെ വന്നിരുന്നു. അവര്‍ നമ്മുടെ നാട്ടിലെ കുരുമുളകു കൊണ്ടുപോകുകയും പകരം സ്വര്‍ണ്ണം രാജാക്കന്മാര്‍ക്കു കൊടുക്കുകയും ചെയ്തു. അന്നു കറുത്ത പൊന്ന് എന്നാണ് കുരുമുളക് അറിയപ്പെട്ടിരുന്നത്. ഗ്രീക്കു സഞ്ചാരികളും ചരിത്രകാരന്മാരുമായ പ്ലിനി, ടോളമി, പെരിപ്ലസ് തുടങ്ങിയവരും ഇവിടത്തെക്കുറിച്ചെഴുതിയിട്ടുണ്ട്. മുസിരീസ് എന്ന് അവരാണു പരാമര്‍ശിച്ചത്. പക്ഷേ ഈ പ്രദേശം എവിടെയാണെന്ന് ആരും കൃത്യമായി ഇതുവരെ പറഞ്ഞിട്ടില്ല. പരാമര്‍ശങ്ങളിലെ സൂചനകള്‍ കൊണ്ട് കൊടുങ്ങല്ലൂര്‍ ആണെന്ന് ഏകദേശ ധാരണയായിട്ടുണ്ട്.

രണ്ടു യുവ ചരിത്രാന്വേഷികള്‍, ഡോ. ശെല്‍വകുമാറും ഡോ. ഷാജനും ചേര്‍ന്നാണ് മഴക്കാലത്ത് പട്ടണം പ്രദേശത്ത് ചില ചരിത്രാവശിഷ്ടങ്ങള്‍ കാണാറുണ്ടെന്നു കണ്ടെത്തിയത്. അക്കാലത്ത് സാംസ്കാരിക വകുപ്പു മന്ത്രിയായിരുന്ന അന്തരിച്ച ടി.എം. ജേക്കബ് ഹില്‍പാലസ് ആസ്ഥാനമാക്കി സെന്‍റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് എന്ന സംവിധാനത്തിന് ആരംഭം കുറിച്ചു. ഗോപി എന്നയാള്‍ അതിന്‍റെ ഡയറക്ടറായി. ഗോപി പുരാവസ്തു വകുപ്പില്‍നിന്ന് അനുമതി നേടി ഹെറിറ്റേജ് സെന്‍ററിന്‍റെ മേല്‍നോട്ടത്തില്‍ അവിടെ ചില ഖനനങ്ങള്‍ നടത്തി. ചേര കാലത്തെ ഒന്നോ രണ്ടോ നാണയവും റോമന്‍ മണ്‍പാത്ര അവശിഷ്ടങ്ങളും മറ്റും അവര്‍ക്കു കിട്ടി. പിന്നെ സംസ്ഥാന സര്‍ക്കാര്‍ മാറി. കേരള ഹിസ്റ്ററി കൌണ്‍സിലിന് ഖനന ചുമതലയും മറ്റും കൈമാറി. തുടര്‍ന്നു നടന്ന ഖനന പരിപാടിയില്‍ കിട്ടിയ തെളിവുകള്‍ വെച്ച് അവിടമാണ് മുസിരീസ് എന്നു പറയുന്നത് എടുത്തുചാടിയുളള നിഗമനമാകും. അവിടെ ഒരു ജനപദമുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.

എന്‍റെ അഭിപ്രായത്തില്‍ ഈ സുപ്രധാനമായ ഒരു ഖനന പരിപാടിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ (എഎസ്ഐ)യെ പങ്കെടുപ്പിക്കാത്തത് വളരെ നിര്‍ഭാഗ്യകരമായ കാര്യമാണ്. അവരാണ് ശരിയായ പരിജ്ഞാനമുളള, പരിശീലനമുളള, സംവിധാനങ്ങളുളള, ഈ ജോലിക്കു യോഗ്യരായ ആളുകള്‍. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ അന്നു എഎസ്ഐ ക്ക് വേണ്ടത്ര പങ്കാളിത്തം കൊടുത്തില്ല. ഇപ്പോള്‍ നടത്തിയിരിക്കുന്നത് രണ്ടോ മൂന്നോ സ്ഥലത്ത് ആഴത്തില്‍ (വെര്‍ട്ടിക്കല്‍) നടത്തിയിരിക്കുന്ന ഖനനമാണ്. അതു പോരാ. മറ്റു സ്ഥലങ്ങളില്‍ പരപ്പില്‍ (ഹൊറിസോണ്ടല്‍) ഖനനവും നടക്കണം. കാരണം മുസിരീസ് ഒരു വലിയ ഗ്രാമമായിരുന്നു. പക്ഷേ അത്ര വലിയ പ്രദേശത്ത് ഖനനം അത്ര എളുപ്പമല്ല..

എന്നാല്‍ എഎസ്ഐയെ ഈ ഖനനത്തില്‍നിന്ന് അകറ്റി നിര്‍ത്തിയത് വലിയ ദുഃഖകരമായ കാര്യമാണ്. കെസിഎച്ച്ആറിന് സ്വന്തമായി ആര്‍ക്കിയോളജിസ്റ്റുകളില്ല. ലോകമെങ്ങും, നൈല്‍ നദീതീരത്തും ഇന്‍ഡോനേഷ്യയിലും ഈസ്റ്റ് ഏഷ്യയിലും നടക്കുന്ന ഖനനങ്ങള്‍ക്ക് അവിടത്തെ സര്‍ക്കാരുകള്‍ ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്‍ഡ്യയുടെ സഹായമാണ് തേടാറ്. നമ്മള്‍ മാത്രം പക്ഷേ അവരുടെ സേവനം തേടുന്നില്ല. എനിക്ക് പറയാനുളളത് ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ എഎസ്ഐയുടെ സഹായം തേടി, അവരെ കൊണ്ട് കൊടുങ്ങല്ലൂര്‍ പ്രദേശത്ത് വ്യാപകമായ ഖനനം നടത്തിച്ച് ചരിത്ര വസ്തുതകള്‍ കണ്ടെത്താനുളള ധൈര്യവും ആര്‍ജവവും കാണിക്കണമെന്നാണ്. അതുണ്ടാകുമെന്നാണ് എന്‍റെ പ്രതീക്ഷ. 

(പ്രൊഫ.എംജിഎസിനോടു സംസാരിച്ചതില്‍നിന്ന് തയ്യാറാക്കിയത്)
(ജനുവരി 6, 2012 the sunday indian )