Friday, February 17, 2012

പരിസ്ഥിതി: കവിതയുടെ കാലം കഴിഞ്ഞു

അഭിമുഖം

പരിസ്ഥിതി: കവിതയുടെ കാലം കഴിഞ്ഞു 

പരിസ്ഥിതി സംരക്ഷണം കേരളത്തില്‍ പുതിയൊരു ഘട്ടത്തിലേക്കു കടക്കാന്‍ സമയമായി. വൃക്ഷം നടുന്നതും സംരക്ഷിക്കുന്നതുമായ പ്രവര്‍ത്തനങ്ങളുടെ കാലം കഴിഞ്ഞു, ഇനി വേണ്ടത് പരിസ്ഥിതിയെ തകര്‍ക്കുന്നത് തടയുക എന്ന പ്രവൃത്തിയാണ്.


പരിസ്ഥിതി സംരക്ഷണ രംഗം ഇന്ന് എത്തിനില്‍ക്കുന്നതെവിടെയാണ്? 
പരിസ്ഥിതി സംരക്ഷണത്തിന് കവിതയെഴുത്തിന്‍റെയും കഥയെഴുത്തിന്‍റെയും കാലം കഴിഞ്ഞു. ആശ യം കൊണ്ടുമാത്രം ഐക്യപ്പെടാനാകില്ല. ഇനി വേണ്ടത് തടയലിന്‍റെ പ്രവൃത്തിയാണ്. കാരണം എതിരാളികള്‍ സംഘടിതരാണ്. അവര്‍ എതിര്‍ക്കുന്ന വരെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വൃക്ഷം നടുകയല്ല ഇന്ന് പരിസ്ഥിതി പ്രവര്‍ത്തനം. അടുത്ത ഘട്ടത്തിലേക്കു കടക്കേണ്ടതുണ്ട്. അതിനു ധൈര്യം വേണം. പരിസ്ഥിതിയെന്നാല്‍ പ്രകൃതിതന്നെയാണ്. പ്രകൃതി സംരക്ഷണമാണ് പ്രധാനം. മരങ്ങള്‍ മാത്രമല്ല നമ്മുടെ വയലുകളിലെ പച്ചപ്പില്‍ ചോരച്ചുവപ്പിന്‍റെ മണ്ണിട്ടു നികത്തുന്നു. കുന്നുകള്‍ കുഴിച്ചത് പ്രകൃതിയുടെ വ്രണങ്ങള്‍പോലെ കിടക്കുന്നു. വികസനത്തിന്‍റെ പേരില്‍ എന്തുമാകാമെന്ന സ്ഥിതി വിശേഷം മാറണം.

ജനങ്ങള്‍ കൂടുതല്‍ പരിസ്ഥിതി ബോധമു ളളവരായിട്ടുണ്ട്, പക്ഷേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി നടക്കുന്നുവെന്നല്ലാതെ അതിനു സംസ്ഥാന വ്യാപകമായ സംഘടിത സ്വഭാവം വരുന്നില്ലല്ലോ?

ശരിയാണ്. പ്രാദേശികമായി പലരും പലതും ചെ യ്യുന്നു. പക്ഷേ അതിനു സംഘടിത-ഏകീകൃത- ഏകോപിത സ്വഭാവം വേണം. നമ്മുടെ വീടിനടുത്തു ളള കുന്ന് ഇടിച്ചു നിരത്തുമ്പോള്‍ അതിനെതിരേ പ്രതികരിക്കാന്‍ ആ നാട്ടുകാര്‍ക്കാകണം. ഇന്ന് അവര്‍ നോക്കി നില്‍ക്കുക മാത്രമാണ്. അതിനു പിന്തുണ കൊടുക്കാന്‍ സംസ്ഥാനമെമ്പാടുമുളള പ്രവര്‍ത്തകര്‍ എത്തണം. ഇപ്പോള്‍ പ്രാദേശികമായി അഞ്ചോ എട്ടോ പേര്‍ ഒരു കുന്നിടിച്ചു നിരത്തുന്നവരെ എതിര്‍ക്കുമ്പോള്‍ അവര്‍ തല്‍കാലം നിര്‍ത്തും. പക്ഷേ കൂ ടുതല്‍ സന്നാഹങ്ങളോടെ, ആള്‍ബലത്തോടെ വരുമ്പോള്‍ എതിര്‍ക്കാന്‍ എട്ടുപേരുടെ സംഘത്തിനാ കാതെ വരും. കുന്നുകള്‍ ഒരാളുടേതല്ല, ഒരു നാടിന്‍റേ താണ്, നമ്മുടെ കുഞ്ഞുങ്ങള്‍ക്കു കാണാനും കയറാനുമുളളവയാണ്. അതില്ലാതാക്കാന്‍ ആര്‍ക്കും അവ കാശമില്ല. പക്ഷേ അത് നിരത്തുന്നതു തടയാന്‍ ആള്‍ ബലം വേണം. സംസ്ഥാന വ്യാപകമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും ബോധവല്‍കരണം വേണം. പ്രാദേശിക സംഘടനകള്‍ക്കു സഹായം നല്‍കാന്‍ റിസോഴസ് പേഴ്സണുകള്‍ ഉള്‍പ്പെടുന്ന ജില്ലാതലത്തില്‍ ഒരു അപെക്സ് ബോഡി, അതിനു മാര്‍ഗ നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാനതല ത്തില്‍ ഒരു സമിതി. ഇതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സ്കൂള്‍-കോളെജ് തലത്തില്‍ പരിസ്ഥിതി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതാണ് കൂടുതല്‍ ഫലം ചെയ്യുക.  എന്തായാലും ജനങ്ങള്‍ ബോധവാന്മാരാണെങ്കിലും അവര്‍ക്കിടയില്‍ ഒരു ആലസ്യം ഉണ്ട്. അതുമാറണം, മാറ്റണം. 

ജനങ്ങളെ അങ്ങനെ സംഘടിപ്പിക്കാനും സംഘടിതമായി തടയുന്ന പ്രവൃത്തിക്കു സജ്ജരാക്കാനും കഴിയുമോ?
സൈലന്‍റ് വാലിയുടെ കാര്യത്തില്‍ സ്വാഭാവികമായി ശക്തമായ ജനപ്രക്ഷോഭവും പിന്തുണയുമുണ്ടായി. അതുപോലെ അതിരപ്പിളളിയുടെ കാര്യത്തില്‍ ഉണ്ടാവുമെന്നു കരുതുന്നതു ശരിയല്ല. ശക്തി കുറയും. അതിനാല്‍ ആസൂത്രണം ചെയ്യണം. സംഘശക്തിയെ തയ്യാറാക്കണം. വിക സന പദ്ധതികള്‍ വരുമ്പോള്‍ അതിനെ ശരിയായ കാഴ്ചപ്പാടില്‍ വിശകലനം ചെയ്യണം. സ്നേഹ കേന്ദ്രിതമായ ഒരു സംഘടിത സ്വഭാവം വരണം. അതിന് അഗ്രസീവായ നടപടിക്രമങ്ങള്‍ ഉണ്ടാവണം.
മറ്റു സംസ്ഥാനങ്ങളില്‍ ഇത്രയേറെ പരിസ്ഥിതി പ്രശ്നങ്ങള്‍ കാണാറില്ല, കേരളം ചെറിയ സംസ്ഥാനമായതുകൊണ്ടാണോ ഇത്?
കേരളത്തില്‍ ഏറെ സജീവമാണ്. ഇവിടെ ജനങ്ങളുടെ ആവാസത്തിനെന്ന പേരിലാണ് വിക സനമെന്ന മറയില്‍ പ്രകൃതി നാശം വരുത്തുന്നത്. എന്തായാലും ഒരു കാര്യത്തില്‍ കര്‍ശനമായ തീരുമാനം നാം എടുക്കണം-ഏതു മന്ത്രി പറഞ്ഞാലും കേരളത്തില്‍ ഇനി വന്‍കിട വ്യവസായ പദ്ധതികളും ഫാക്ടറികളും വേണ്ടെന്നു പറയണം. നമുക്ക് ഇനി ചെറുകിട-കുടില്‍ വ്യവസായങ്ങള്‍ മതി. തൊഴിലില്ലായ്മ പരിഹരിക്കല്‍, ജോലി സാദ്ധ്യത തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞായിരുന്നു ഇക്കാലമത്രയും ഇത്തരം വലിയ വ്യവസായ പദ്ധ തികള്‍ നമ്മില്‍ അടിച്ചേല്‍പ്പിച്ചിരുന്നത്. ഇനി അതു പറയാനാവില്ല. അതിനാല്‍ വന്‍കിട വ്യവ സായങ്ങള്‍ കേരളത്തില്‍ സമ്മതിക്കരുത്.

ഭൂമിയില്‍ നടത്തുന്ന ഏതുതരം നിര്‍മാണവും പ്രവര്‍ത്തനവും മണ്ണിന്‍റെ തരം മാറ്റിക്കളയുകയാണ്. ചെളിയുളള ഭൂമിയില്‍ മണ്ണ് നിറയ്ക്കുന്നതും മലയിടിച്ച് തരിശാക്കുന്നതും വയല്‍ നികത്തി നിരത്താക്കുന്നതും എല്ലാം ഈ പ്രക്രിയയാണ്.

കണ്ടല്‍കാടുകളുടെ സംരക്ഷണം ഒരു പ്രക്ഷോഭമാകാത്തതെന്തുകൊണ്ടാണ്? 
കേരളത്തിലെ കണ്ടല്‍കാടുകള്‍ 80 ശതമാനവും സ്വകാര്യ വ്യക്തികളുടേതാണ്. അവ അങ്ങനെ നിലനിര്‍ത്തണമെന്നു നമുക്കു നിര്‍ബന്ധിക്കാനാവില്ല. അതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമ നിര്‍മാണം നടത്തി ഈ കണ്ടല്‍ വനങ്ങള്‍ സ്വന്തമാക്കി സംരക്ഷിക്കേണ്ടത് പരിസ്ഥിതി സംരക്ഷണത്തിന് അത്യാവശ്യമാണ്. കണ്ടല്‍ വനങ്ങളില്‍ എക്കോ ടൂറിസമെന്നോ മറ്റേതെങ്കിലും പേരുപറഞ്ഞോ ഒരു പദ്ധതിയും കൊണ്ടുവരരുത്.

സര്‍ക്കാരിന്‍റെ ഈ മേഖലയിലെ നടപടികള്‍ സഹായകമല്ലേ?

സര്‍ക്കാര്‍ ചെയ്യേണ്ടത്  ഏറെയുണ്ട്. പ്രകൃതി സംരക്ഷണത്തിനുളള പഞ്ചവല്‍സര പദ്ധതികള്‍ നടപ്പാക്കണം. പ്രകൃതിയെ രക്ഷിക്കുക, ജനങ്ങള്‍ രക്ഷിക്കപ്പെടും. ഇവിടത്തെ ജീവികള്‍ സംരക്ഷിക്കപ്പെട്ടുകൊളളും. ഭക്ഷണം കൊടുക്കാനുളള പദ്ധതികള്‍ ഒന്നും സര്‍ക്കാര്‍ ആവിഷ്കരിക്കണമെന്നില്ല. അത് അവര്‍ സ്വയം കണ്ടുപിടിച്ചുകൊളളും.  


ആഗസ്റ്റ് 5, 2011The sunday Indian
 


നെഹ്റു ട്രോഫി വള്ളംകളി ഓളപ്പരപ്പില്‍ ഒരു ഐപിഎല്‍ പോലെ...

ഒരുകാലത്ത് കുട്ടനാടന്‍ ജനതയുടെ അഭിമാനമായിരുന്ന വളളംകളിക്ക് വാണിജ്യവല്‍കരണത്തിന്‍റെ ആധിക്യത്തില്‍ യഥാര്‍ത്ഥ ആവേശം ചോരുന്നു 

ഒരിക്കല്‍കൂടി കരിനാഗങ്ങള്‍ തുഴകളെറിഞ്ഞ് ചുറ്റുപാടും വെളളം തെറിപ്പിച്ചു. ആയിരക്കണക്കിനു ബാറ്റ്സ്മാന്‍മാരുടെ ക്രിക്കറ്റു ബാറ്റുകളില്‍നിന്ന് ഗ്രൌണ്ടിനു തലങ്ങും വിലങ്ങും ബൌണ്ടറി പായുംപോലെ അതു തോന്നിച്ചു. അത് ഒരു ഐപിഎല്‍ ക്രിക്കറ്റിനെ ഓര്‍മ്മിപ്പിച്ചു.

വേദി കുട്ടനാട്ടിന്‍റെ കായിക ശേഷി അളക്കുന്ന ആലപ്പുഴ പുന്ന മടക്കായലായിരുന്നു, 59-ാമത് നെഹ്രുട്രോഫി ജലമേള. ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് ഈ പ്രതിവര്‍ഷ മത്സരം. ഇക്കൊല്ലം കൊല്ലം ജീസസ് ബോട്ക്ലബ് തുഴഞ്ഞ ദേവാസ് ചുണ്ടനാണ് നെഹൃടോഫി നേടിയത്. 1250 മീറ്റര്‍ താണ്ടാന്‍ എടുത്തത് വെറും നാലു മിനിറ്റ് 37.36 സെക്കന്‍റ്. തൊട്ടു പിന്നിലെത്തിയ കാരിച്ചാല്‍ ചുണ്ടണ്ടന് ഒരു സെക്കന്‍റിനാണ് ഒന്നാം സ്ഥാനം പോയത്. മൂന്നാം സ്ഥാനം മുട്ടേല്‍ കൈനകരിയ്ക്കാണ്. കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് ഉദ്ഘാടനം ചെയ്ത മേളയില്‍ സിനിമാ താരം മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു. കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ. സി. വേണുഗോപാല്‍ സമ്മാനം നല്‍കി.

ചുണ്ടന്‍വളളങ്ങള്‍, ഓടി, വെപ്പ്, ചുരുളന്‍ വളളങ്ങള്‍, വനിതകള്‍ തുഴയുന്നവ, വിദ്യാര്‍ത്ഥികള്‍ തുഴയുന്നവ എന്നിങ്ങനെ വിവിധ തര ത്തിലുളള വളളങ്ങളില്‍ കുട്ട നാട്ടുകാര്‍ കായിക പ്രതിഭ മാറ്റുരച്ചപ്പോള്‍ വിദേശ രാജ്യങ്ങളില്‍ നിന്നുളളവര്‍ഉള്‍പ്പെടെയുളള കാണികള്‍ കരയില്‍ ആര്‍പ്പുവിളിച്ച് ആനന്ദിച്ചു. ആദ്യപാദ മത്സരങ്ങള്‍ക്കും ഫൈനലിനുമുളള ഇടവേളയില്‍ കേരളീയ കലാരൂപങ്ങളായ കഥ കളി, തുളളല്‍ ഗരുഡന്‍ തുളളല്‍, മയിലാട്ടം, തെയ്യം, പുലികളി, വേലകളി തുടങ്ങിയവ ജലപ്പരപ്പിലൊഴുകുന്ന വേദികളില്‍ വന്നത് കാണികള്‍ക്കു കൌതുകമായി.

1952-ല്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവ ഹര്‍ലാല്‍ നെഹ്രു കേരളം സന്ദര്‍ശിച്ചതിന്‍റെ ഒര്‍മ്മയ്ക്കായാണ് എല്ലാ വര്‍ഷവും നെഹ്രു ട്രോഫി മത്സരം നടക്കുന്നത്. മത്സരങ്ങള്‍ക്കായി ഇന്ന് കുട്ടനാട്ടില്‍ 21 വളളങ്ങള്‍ ഉണ്ടെങ്കിലും കാലപ്പഴക്കം കൊണ്ടു പലതും മത്സരത്തിനുപയുക്തമല്ലാതായി. ഈ വര്‍ഷം പങ്കെടുത്തത് 19 വളളങ്ങളാണ്. അതേ സമയം ആറന്മുള ക്ഷേത്രത്തിലെ വളളസദ്യയും ആരാധനയും വഴി പ്രശസ്തമായ 50ഒളം പളളിയോടങ്ങള്‍ ഉണ്ടെങ്കിലും അവ മത്സരങ്ങള്‍ക്കുളളവയല്ല.

ഒരിക്കല്‍ വളളം തുഴച്ചിലിന് തെരഞ്ഞെടുക്കപ്പെടുന്നത് അഭിമാനമായി കുട്ടനാട്ടുകാര്‍ കരുതിയിരുന്നു. നാട്ടിലെ ചുണ്ടന്‍റെ തുഴച്ചില്‍കാരന്‍ ഒന്നാം തുഴക്കാരനാകുന്നത് കായികശേഷിയുടെ അംഗീകാരമായിരുന്നു. ആ സ്ഥാനം നേടാന്‍ അവര്‍ സമയവും പണവും മനസും നീക്കിവെച്ചിരുന്നു. എന്നാല്‍ 1980 കാലങ്ങളില്‍ വളളംകളി രംഗത്ത് സ്പോണ്‍സര്‍ഷിപ്പു കടന്നുവന്നതോടെ ക്രി ക്കറ്റില്‍ ഐപിഎല്‍ കൊണ്ടുവന്ന അപചയം അവിടെയും സംഭവിച്ചു. സ്വന്തം നാടിന്‍റെ സ്വന്തം ചുണ്ടന്‍ സ്വന്തം നാട്ടുകാര്‍ തുഴഞ്ഞു വിജയം കൈവരിക്കുന്ന അഭിമാനം പോയി. വളളം മാത്രമല്ല തുഴച്ചില്‍കാരെയും വാടകക്കെടുക്കുന്ന രീതി വന്നു. വളളംകളി കൂടുതല്‍ വാണിജ്യവല്‍കരിക്കപ്പെട്ടു. പരസ്യങ്ങളും, സ്പോണ്‍സര്‍ഷിപ്പും വഴി വളളം തുഴയുന്ന ക്ലബ്ബുകള്‍ക്കും തുഴച്ചില്‍കാര്‍ക്കും കൂടുതല്‍ സാമ്പത്തിക നേട്ടം ലഭിക്കുന്ന സമ്പ്രദായം വന്നു.

ഇക്കാലത്ത് ഗൌരവപൂര്‍ണമായി മത്സരിക്കുന്ന ഒരു ചുണ്ടന്‍വളളത്തിന്‍റെ ക്ലബ്ബ് കുറഞ്ഞത് 30 മുതല്‍ 50 ലക്ഷം രൂപവരെ ചെലവിടു ന്നു. ടിഎസ്ഐക്കു ലഭിച്ച ഈ വര്‍ഷത്തെ കണക്കുകള്‍ ഏറെ അമ്പരപ്പിക്കുന്നതാണ്. ഒന്നാം സ്ഥാനത്തെത്തിയ ദേവാസ് തുഴഞ്ഞ കൊല്ലം ജീസസ് ക്ലബ് 55 ലക്ഷം രൂപ ചെലവിട്ടു. കൈനകരിയില്‍നിന്നുളള മറ്റൊരു ചുണ്ടന്‍ ഒന്നരക്കോടി ചെലവഴിച്ചു. ഈ ചെലവ് ഒരുമാസം നീളുന്ന പരിശീലനത്തി നും വളളത്തിന്‍റെ വാടക ക്കും തുഴച്ചില്‍കാരുടെ കൂലിക്കും മറ്റുമാണ്. മാസത്തിലേറെ നീളുന്ന പരിശീലന ക്യാമ്പുകളാണ് സംഘടിപ്പിക്കപ്പെടുന്നത്. ബോട്ടുക്ലബ്ബുകള്‍ ഈ ചെലവിനു പണം കണ്ടെത്തുന്നത് സ്പോണ്‍സര്‍മാരെക്കൊണ്ടാണ്. വിദേശ ഇന്‍ഡ്യക്കാരും വന്‍ ബിസിനസുകാരും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമാണ് മിക്കവാറും സ്പോണ്‍സര്‍മാരാകുന്നത്.

എന്നാല്‍ ഒന്നാം സ്ഥാനം നേടുന്ന ചുണ്ടന്‍റെ ക്ലബിനു കിട്ടുന്ന സാമ്പത്തിക പ്രതിഫലം ഈ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ നാ മമാത്രമാണ്. പിന്നെ എന്താണ് ഈ സ്പോണ്‍സര്‍ഷിപ്പു വഴി അവര്‍ക്കു നേട്ടം? നെഹ്രുട്രോഫിയുടെ കമന്‍റേറ്റര്‍ മാരില്‍ ഒരാളായ ഷാജി ചേരമര്‍ കുന്നുമ്മ ടിഎസ് ഐയോടു വിശദീകരിച്ചു,“സ്പോണ്‍സര്‍മാര്‍ക്ക് പ്രസിദ്ധികിട്ടുന്നു. ഈ ജലമേള 163 രാജ്യങ്ങളില്‍ കാണുന്നു. പത്തിലേറെ ദേശീയ- അന്തര്‍ദേശീയ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നു. നൂറുകണക്കിനു വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ജലമേള കാണാന്‍ എത്തുന്നു. ഒരാള്‍ക്ക് സ്വയം പ്രദര്‍ശിപ്പിക്കാന്‍ ഇതിനേക്കാള്‍ മികച്ച അവസരം ഏതാണ്?” സ്പോണ്‍സര്‍മാര്‍ക്ക് ഒരു കോടി രൂപക്കു വരെ നികുതിയിളവും നേടിയെടുക്കാം. മാത്രമല്ല വിവിഐപികളും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും മറ്റും സമ്പര്‍ക്കത്തിന് അവര്‍ക്ക് ഇത് അവസരം ഉണ്ടാക്കുന്നു.

വളളംകളിയുടെ ആദ്യകാല ആവേശം ജനങ്ങള്‍ക്കില്ലാതായി. സ്വന്തം നാടിന്‍റെ സ്വന്തം കളിക്കാര്‍ തുഴയുന്ന വളളം അല്ലാത്തതാണ് പ്രശ്നം. ഇന്നു സ്പോണ്‍സര്‍ഷിപ്പ് വളളംകളി തുഴച്ചില്‍കാരുടെ ജീവിത സാഹചര്യവും നിലവാരവും ഉയര്‍ത്തിയിരിക്കാം, ഐപിഎല്‍ കളിക്കാരുടേതുപോലെ. പക്ഷേ പഴയ കാലത്തെ ആവേശവും സംസ്കാരവും ജീവിതരീതിയും നാടിന്‍റെ ഐക്യവും ഇല്ലാതായി. പഴയ വളളംകളി പ്രേമിയായ ജോണ്‍ ജോസഫ് ടിഎസ്ഐയോടു പറഞ്ഞു, “പണ്ട് ഇത് കുട്ടനാടന്‍ ഗ്രാമങ്ങള്‍ തമ്മില്‍, ചുണ്ടന്‍ വളളങ്ങള്‍ തമ്മിലുളള ആരോഗ്യകര മായ മത്സരമായിരുന്നു. ഇന്നത് ക്ലബ്ബുകളും സ്പോണ്‍സര്‍മാരും തമ്മിലുളള കച്ചവട മത്സരമായിരിക്കുന്നു. തുഴച്ചില്‍കാര്‍ക്കു നേട്ടമുണ്ടായിരിക്കാം, പക്ഷേ ആ വികാരവും ആവേശവും പൊയ്പോയി...” 


സെപ്റ്റംബര് 22, 2011, the sunday indian. 

 
 

അമ്മമാരോടൊത്ത്

അമ്മമാരോടൊത്ത്

അവര്‍ മറക്കാത്ത ഓണം

ആ അമ്മമാര്‍ക്കു മാത്രമല്ല, അതിനു സാക്ഷിയായവര്‍ക്കും ഒരിക്കലും മറക്കാത്ത ഒന്നായിരുന്നു അമ്മയ്ക്കൊരോണം എന്ന പരിപാടി, ഒരുകൂട്ടം ചെറുപ്പക്കാരുടെ മാതൃകാപരമായ സംരംഭം

ഏകദേശം പത്തുവര്‍ഷം മുമ്പാണ്, ആ തിരുവോണത്തിന് ബദരിനാഥിലേക്കുളള യാത്രയിലായിരുന്നു ഞങ്ങള്‍, ചില പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍...ഇന്‍ഡ്യാ-ചൈനാ അതിര്‍ത്തിയിലെ അവസാന ഗ്രാമമായ മനാ... ബദരീനാഥില്‍നിന്ന് മൂന്നു കിലോ മീറ്റര്‍ അകലെ അവിടെ ഒരു പഴയ കെട്ടിടത്തില്‍ ഏതാനും അമ്മമാര്‍. അവര്‍ ആഘോഷത്തിലാണ്. ഞങ്ങള്‍ അവരുമായി സംസാരിച്ചു. കേരളം ഇന്‍ഡ്യയുടെ അങ്ങേമൂലയാണെന്നും ഞങ്ങള്‍ക്കും ആ ദിവസം ആഘോഷത്തിന്‍റേതാണെന്നും നാട്ടില്‍ ഞങ്ങളെ പിരിഞ്ഞ് അമ്മമാര്‍ കാത്തിരിക്കുന്നുവെന്നുമെല്ലാം വിശദീകരിച്ചപ്പോള്‍ ഞങ്ങള്‍ സമാനമനസ്കരായി. ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍പേര്‍ സൈനിക സേവനത്തിലേര്‍പ്പെട്ടിട്ടുളള ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഈ അമ്മമാരുടെ മക്കളും സൈനികരാണ്. അവരെവിടെയോ ആണെന്നല്ലാതെ കൂടുതലൊന്നുമറിയാത്ത അവര്‍ ഒത്തുചേര്‍ന്നത് സ്വാതന്ത്ര്യ ദിനത്തിന്‍റെ (അന്ന് ആഗസ്റ്റ് 15 ആയിരുന്നു) ആഘോഷങ്ങള്‍ക്കായിരുന്നു; അന്നുതന്നെ അവരുടെ തികച്ചും പ്രാദേശികമായ ഒരുത്സവദിവസവും. അവര്‍ പറഞ്ഞു, നിങ്ങള്‍ അമ്മമാരില്‍നിന്ന് അകന്നു നില്‍ക്കുന്നു, ഞങ്ങളുടെ മക്കള്‍ അകലെ ഞങ്ങളെ പിരിഞ്ഞു കഴിയുന്നു. നമുക്ക് അമ്മയും മക്കളുമാകാം.... അവര്‍ പാകം ചെയ്ത പായസം ഞങ്ങള്‍ക്കു തന്നു. അവരോടൊപ്പം പാടിയും ആടിയും ആ ഓണം ഞങ്ങള്‍ അര്‍ത്ഥപൂര്‍ണമാക്കി....

ഓണത്തിന് ഒരുക്കെല്ലാംകൂട്ടി അമ്മയും മക്കളുമൊത്തുചേരുമ്പോളാണ് ആഘോഷം സമ്പൂര്‍ണമാകുന്നതെന്ന് പറയാറുണ്ട്... പക്ഷേ അമ്മയെ വഴിയില്‍ ഉപേക്ഷിക്കുന്ന മക്കളും മക്കളെ ഞെക്കിക്കൊല്ലുന്ന അമ്മയും നിത്യവാര്‍ത്തകളാകുന്ന കാലമാണിത്. ആധുനികകാലം  അടുക്കളയില്‍നിന്ന് സ്ത്രീകളെ അരങ്ങിലെത്തിച്ചപ്പോള്‍ മറുവശത്ത് ‘അസൂര്യംപശ്യ’കളായി മാറുന്ന സ്ത്രീ വാര്‍ദ്ധക്യം ഇക്കാലത്തിന്‍റെ സങ്കടമായി മാറുന്നു. വൃദ്ധസദനങ്ങളില്‍ ജന്മദിനവും ഉത്സവദിനങ്ങളും ആഘോഷിക്കുന്ന അമ്മമാരും അച്ഛന്മാരും ഏറുന്ന ഈ കാലവും അതിനു കാരണമാകുന്ന സമൂഹവും ഈ കാലഘട്ടത്തിന്‍റെ അസ്വസ്ഥതയാ കുമ്പോള്‍ അമ്മമാര്‍ക്കായി ഒരു ഓണാഘോഷം ഏതുതരത്തിലും മാതൃകയായി. അതായിരുന്നു 16 വര്‍ഷമായി ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ കാവാലം ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സൂര്യ യുവജനക്ഷേമ കേന്ദ്രം നടത്തിയ ഈ വര്‍ഷത്തെ ഓണാ ഘോഷത്തിന്‍റെ പ്രത്യേകത- അമ്മയ്ക്കൊരോണം.

ഓണാഘോഷത്തിന്‍റെ ബാക്കിപത്ര മായി മദ്യത്തിന്‍റെയും ഇറച്ചിയുടെയും സ്വര്‍ണ്ണത്തിന്‍റെയും ഉപഭോഗക്കണക്കുകള്‍ ‘പ്രധാന വാര്‍ത്തയാകുമ്പോള്‍’ നന്മയുടെ കിരണങ്ങള്‍ എത്ര പ്രകാശം പരത്തിയാലും കണ്ണില്‍ പതിക്കാത്ത കാലം കൂടിയാണിത്. 106 അമ്മമാര്‍, അവര്‍ ആ ഗ്രാമത്തിലെ വിവിധ വിഭാഗങ്ങളില്‍ പെട്ടവരാണ്, ഏതെങ്കിലും തരത്തില്‍ പരാധീനത അനുഭവിക്കുന്നവരാ ണ്, വൈധവ്യം, മാറാവ്യാധി, തീരാദു:ഖം തുടങ്ങിയവയ്ക്ക് വിധേയരായവരാണ്. അത്തരത്തില്‍ ഉളള 65-നും 80-നും ഇടയ്ക്കു പ്രായമുളളവരെ കണ്ടെത്തി, അവരെ പ്രത്യേകം ക്ഷണിച്ച് ആഘോഷ വേദിയില്‍ കൊണ്ടുവന്ന് ആദരിച്ച് ഓണപ്പുടവയും ഓണ സദ്യയും നല്‍കി. അവര്‍ക്കു വേണ്ടി കുട്ടികള്‍ തിരുവാതിര കളിച്ചും നാടോടി നൃത്തം ചെയ്തും നാടന്‍ പാട്ടുപാടിയും അവരെ ആഹ്ലാദിപ്പിച്ചു. അംബേദ്കര്‍ ഗ്രാമത്തിലെ വനിതകളുടെ വഞ്ചിപ്പാട്ട് ഏറെ ആകര്‍ഷകമായിരുന്നു. ഒരുപക്ഷേ നൂറിലേറെ വീടുകളില്‍ അമ്മമാര്‍ക്കു കിട്ടുമായിരുന്ന ആഹ്ലാദത്തിലുമധികമായിരുന്നു ആ വേദിയില്‍ പങ്കുവെയ്ക്കപ്പെട്ടതെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല അത്.

‘അമ്മയ്ക്കൊരോണം’ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് കാവാലം നാരായണപ്പണിക്കരായിരുന്നു. ഗ്രാമങ്ങളില്‍ നടക്കുന്ന ഇത്തരം തനിമയുളള ആചാരങ്ങളും ആഘോഷങ്ങളുമാണ് ഒരു സമൂഹത്തെ സാംസ്കാരിക സമ്പന്നമായി നിലനിര്‍ത്തുന്നതെന്നു പറഞ്ഞ അദ്ദേഹം കൂടുതല്‍ കൂടുതല്‍ സംഘടനകള്‍ വ്യാപകമായ തോതില്‍ ഇത്തരം സാംസ്കാരിക പ്രകടനങ്ങള്‍ നടത്തേ ണ്ടതുണ്ടെന്ന് വിശദീകരിച്ചു. അമ്മമാരെ ആദരിക്കാന്‍ പഠിക്കുകയും ശീലിക്കുകയും ചെയ്യുന്നത് സ്വന്തം തിരിച്ചറിവിന്‍റെ തെളിവാണെന്നും വരുംവര്‍ഷങ്ങളില്‍ ഇത് ഒരു സമൂഹപൂജയായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ദാനം ചോദിച്ച വാമനനു മുന്നില്‍ ശിരസു കുനിച്ചതിലൂടെ എക്കാലത്തും ഉയര്‍ന്ന ശിരസുമായി നില്‍ക്കുന്ന ഒരു മികച്ച ഭരണാധികാരിയായി മാനവ മനസില്‍ നില്‍ക്കുന്ന മഹാബലിയുടെ സ്മരണനിറഞ്ഞ ഓണത്തിന് ഇത്തരമൊരു ചടങ്ങു നടത്താനായത് ധന്യതയാണെന്ന് അദ്ദേഹം പറഞ്ഞു.

സിനിമാ-സീരിയല്‍ നടന്‍ കൊല്ലം തുളസിയായിരുന്നു അമ്മയ്ക്കൊരോണം പരിപാടിയില്‍ അമ്മാര്‍ക്ക് ഓണക്കോടി വിതരണം ചെയ്തത്. സിനിമയിലും സീരിയലുകളിലും കൂടി തനിക്കു ലഭിച്ചിട്ടുളള വില്ലന്‍ പരിവേഷം ഇല്ലാതാക്കാനും ഇന്നുതന്നോടൊപ്പമില്ലാത്ത പെറ്റമ്മയുടെ ഓര്‍മ്മയും അനുഭവവും നിങ്ങള്‍ക്കൊപ്പമിരിക്കുമ്പോള്‍ വീണ്ടും കിട്ടുവാനുമാണ് അവിടെയെത്തിയതെന്നു പ്രസ്താവിച്ച കൊല്ലം തുളസി പ്രതീകാത്മകമായി മൂന്നു മുതിര്‍ന്ന അമ്മമാരെ പൊന്നാടയണിയിച്ച് കാ ല്‍വന്ദിച്ചു. എല്ലാ അമ്മമാര്‍ക്കും ഓണക്കോടി വിതരണം ചെയ്തു. അമ്മമാരെ തിരികെ വീടുകളിലെത്തിക്കാനും സൂര്യയുടെ പ്രവര്‍ത്തകരായ ചെറുപ്പക്കാര്‍ ശ്രദ്ധ കാണിച്ചു.

ഒരുപക്ഷേ കേരളത്തില്‍ ഓണക്കാലത്ത് ഇതുവരെ നടത്തിയിട്ടുളള ആഘോഷങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു ‘അമ്മയ്ക്കൊരോണം’ പരിപാടി. കൂടുതല്‍ വിപുലമായ രീതിയില്‍ വരും കാലങ്ങളില്‍ ഈ പരിപാടി നടത്തുമെന്നു മാത്രമല്ല അമ്മമാരില്‍ അര്‍ഹതപ്പെട്ടവര്‍ക്കായി കൂടുതല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്രഖ്യാപിച്ച് സൂര്യ യുവജനക്ഷേമകേന്ദ്ര പ്രവര്‍ത്തകര്‍ പ്രതിബദ്ധത പ്രകടിപ്പിച്ചപ്പോഴാണ് പുതിയ തലമുറയുടെ സമൂഹത്തോടുളള കരുതല്‍ വ്യക്തമായത്. സൂര്യ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ ടിഎസ് ഐ യോടു പറഞ്ഞു, “ഒട്ടേറെ പേരുണ്ട് ഈ ആശയം മുന്നോട്ടു വെച്ചവരും അതിനു വേണ്ടി അഹോരാത്രം പ്രവര്‍ ത്തിച്ചവരുമായി. ഇതിനു വേണ്ടുന്ന സാമ്പത്തിക സഹായങ്ങള്‍ നല്‍കിയ സന്മനസുകളും ഏറെയുണ്ട്. കഴിഞ്ഞ 16 വര്‍ഷത്തിനിടയിലെ പ്രവര്‍ത്തനങ്ങളില്‍ ഏറെ പേര്‍ അനുമോദിച്ച സൂര്യയുടെ ഒരു സംരംഭമാണിത്. ഇതിന്‍റെ തുടര്‍നടപടികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്യും. വര്‍ഷത്തിലൊരിക്കലുളള ഒരു പ്രോഗ്രാമായി മാത്രം ഞങ്ങള്‍ ഇതിനെ ചുരുക്കു കയില്ല. കലുഷിതമായ സമൂഹത്തിന് ഒരു കൂട്ടം ചെറുപ്പക്കാരുടെ  സന്ദേശമാണിത്. അതു വ്യാപകമാക്കും. സമൂഹത്തിന്‍റെ സേവനം ആവശ്യമായ അമ്മമാരുടെ, മുതിര്‍ന്നവരുടെ പരിരക്ഷയ്ക്കു വേദിയാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനു മനസുളളവരുടെ സംയോജകരാകാന്‍ ഞങ്ങളെന്നുമുണ്ടാകും.” 

ഒക്ടോബര് 20, 2011the sunday indian

സ്മാരകം ബാക്കിയാക്കി അവര്‍ പോയി



മണിയപ്പന്‍

സ്മാരകം ബാക്കിയാക്കി അവര്‍ പോയി

 
മണിയെന്ന 65കാരിക്ക് കാഴ്ചപോയി. ഏകമകന്‍ മണിയപ്പന്‍ നഷ്ടപ്പെട്ടതിന്‍റെ ഭാരം താങ്ങാനാകാഞ്ഞ്, നിര്‍ത്താതെ കരഞ്ഞിട്ടാണെ ന്ന് ഭര്‍ത്താവ് പറയുന്നു. ഓര്‍മ്മയിലെ മണിയപ്പന്‍. 2005 നവംബര്‍ 25ന് അഫ്ഘാനിസ്ഥാനില്‍ താലിബാന്‍കാര്‍ തലവെട്ടിക്കൊന്ന ഹരിപ്പാട് സ്വദേശി മണിയപ്പന്‍. ഇന്‍ഡ്യന്‍ സൈന്യത്തിനു വേണ്ടി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ഡ്രൈവറായിരുന്നു ഇദ്ദേഹം.

പണി തീരാത്ത വീട്ടിലെ ചെറിയ മേശപ്പുറത്ത് മുഴുവന്‍ മരുന്നു പാക്കറ്റുകള്‍. അരികെ ചെറിയ പാത്രങ്ങളില്‍ അവര്‍ക്കുളള അത്താഴം. അവിടവിടെ സിമന്‍റുചാക്കും പണിയായുധങ്ങളും. രാമന്‍കുട്ടി എന്ന, മണിയപ്പന്‍റെ അച്ഛന്‍ പറഞ്ഞു, “തുടരന്‍ മഴ, പണിക്കാരില്ലായ്മ, പിന്നെ പണമില്ലായ്മയും കൂടിയായപ്പോള്‍ പണി നിന്നു.”

 “എന്‍റെ മകന്‍റെ മരണത്തിനു നഷ്ടപരിഹാരമായി 30 ലക്ഷത്തിലേറെ കിട്ടിയെന്നു പലരും പറയുന്നു. അതുകൊണ്ടുതന്നെ സര്‍ ക്കാര്‍ കണക്കില്‍ ഞങ്ങള്‍ ദാരിദ്ര്യരേഖക്കു മുകളിലാണ് പക്ഷേ, വാസ്തവമിതാണ്, ഞങ്ങള്‍ക്ക് എങ്ങുനിന്നും ഒന്നും കിട്ടുന്നില്ല” ഹൃദ്രോഗികൂടിയായ രാമന്‍കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സയിലാണ്, ഇപ്പോള്‍ കാഴ്ച പോയ ഭാര്യയെ ശുശ്രൂഷിക്കുന്നു, ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നു, ദിനചര്യകള്‍ക്ക് സഹായിക്കുന്നു.

ഇവരെ സഹായിക്കാന്‍ മണിയപ്പന്‍റെ ഭാര്യ ബിന്ദു ഇല്ലേ എന്നു ചോദിച്ചേക്കാം. ഇല്ല! അവര്‍ പറയുന്നു, മണിയപ്പനു സ്മാരകമു ണ്ടാക്കിയിരിക്കുന്ന ആ വീട്ടില്‍ നിന്ന് ഏറെ അകലെയാണ് താമസിക്കുന്നത്. മണിയപ്പന്‍റെ ജീവനു നഷ്ടപരിഹാരമായി ഭാര്യ ബിന്ദു വിന് ആലപ്പുഴ ഡി.വൈ.എസ്.പി. ഓഫീസില്‍ ജോലികിട്ടി, രണ്ടു മക്കളുമായി താമസിക്കുന്നു. അജയന്‍ എട്ടാം ക്ലാസിലും അജയ് രണ്ടാം ക്ലാസിലും. ബിന്ദു മാസത്തിലൊരിക്കല്‍ വരും അല്ലെങ്കില്‍ ചെലവിനുളള കുറച്ചു പണം മകന്‍റെ കയ്യില്‍ കൊടുത്തുവിടും. ബിന്ദുവാകട്ടെ എല്ലാം പഴയ കാര്യങ്ങളാണെന്നും ഒന്നും പറയാനില്ലെന്നുമാണ് പ്രതികരിച്ചത്.
 
അവര്‍ സന്തുഷ്ടയാണ്, സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയും മക്കളുടെ സൌജന്യ വിദ്യാഭ്യാസവും രക്ഷകര്‍ത്താക്കള്‍ ക്കുളള സൌജന്യ ചികിത്സയും തനിക്കുളള ജോലിയും കിട്ടി. ഒട്ടു മിക്ക സഹായങ്ങളും ബിന്ദുവിനാണ്. കുടുംബ പെന്‍ഷന്‍ ഉള്‍പ്പെടെ, കിട്ടിയ അവരിപ്പോള്‍ താമസിക്കുന്നത് നഷ്ടപരിഹാരത്തുക മുടക്കി ബിന്ദു വിലയ്ക്കുവാങ്ങിയ സ്വന്തം തറവാട്ടില്‍.
“ചിലര്‍ പറയുന്നു ബിന്ദു പുനര്‍ വിവാഹം ചെയ്തെന്ന്. ഞങ്ങള്‍ക്ക് പക്ഷേ, അതേക്കുറിച്ചൊന്നും അറിയില്ല.” രാമന്‍കുട്ടി പറഞ്ഞു. നിര്‍ഭാഗ്യമെന്നു പറയാം പ്രായത്തോടൊപ്പം രാമന്‍കുട്ടിയുടെ ബാധ്യതകളും വളരുന്നു. അദ്ദേഹം സ്വയം പാചകം ചെയ്യുന്നു, തനിക്കും ഭാര്യക്കും (ഏറെ നാളായി രക്താര്‍ബുദം ബാധിച്ച ഭാര്യക്ക് പ്രമേഹവും കാഴ്ചക്കുറവുമുണ്ട്) മരുന്നു വാ ങ്ങാന്‍ പോകുന്നു. ഇപ്പോള്‍ ഒരു പുതിയ പണിയുണ്ട്, തന്‍റെ പേരിലുളള വസ്തുവില്‍ ഒരു സെന്‍റ് ദേശിക സംഘടനക്ക് കൈമാറാന്‍ താലൂക്ക് ഓഫീസില്‍ കയറിയിറങ്ങുന്നു, ലക്‌ഷ്യം- അവിടെ മണിയപ്പന്‍റെ പേരില്‍ വായനശാലയും ഗ്രന്ഥശാലയും പണിയുക. 
 
 ഒക്ടോബര് 1, 2011 , the sunday indian



  


ഏറുന്ന ഇരട്ടക്കുഴപ്പങ്ങള്‍

കേരളത്തില്‍ മലപ്പുറം ജില്ലയിലെ കൊടിഞ്ഞി ഗ്രാമത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 270ല്‍ പരം ഇരട്ടക്കുട്ടികള്‍. ഈ കൌതുകം അറിഞ്ഞെത്തുന്ന സന്ദര്‍ശകര്‍ നാട്ടുകാര്‍ക്ക് അലോസരമാകുന്നു..

ജനിതക ശാസ്ത്രജ്ഞര്‍ക്ക് ഗവേഷണവിഷയം. സാധാരണക്കാര്‍ക്ക് അമ്പരപ്പിനുളളത്, മാധ്യമങ്ങള്‍ക്ക് നല്ലൊരു വാര്‍ത്ത, പക്ഷേ, ഇത്രയേറെ ഇരട്ടകള്‍പിറന്ന അപൂര്‍വ്വതയുളള കൊടിഞ്ഞിയിലെ ജനങ്ങള്‍ക്ക് ഇതൊരു ശല്യമായി മാറിയിട്ടുണ്ട്.

പച്ചച്ച, ഗ്രാമീണത മുറ്റിയ കൊടിഞ്ഞിഗ്രാമം ധാരാളം അന്യദേശക്കാരെ ആകര്‍ഷിക്കുന്നു, വിദേശികള്‍ ഇരട്ടകളുടെ ഈ അത്ഭുതം അറിഞ്ഞെത്തുന്നു, കാരണം 13,000 ജനസംഖ്യയുളള ഈ പ്രദേശത്ത് 270 ഇരട്ടക്കുട്ടികളാണ്. ദേശീയ ശരാശരി ആയിരം പേര്‍ക്ക് എട്ട് ഇരട്ടകളായിരിക്കെയാണ് കൊടിഞ്ഞിയില്‍ അത് നാലിരട്ടിയുളളത്. ഇതിനു കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. ഈ അത്ഭുത പ്രതിഭാസം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തന്‍റെ സ്വ ന്തം താല്‍പര്യത്തില്‍ പഠനം നടത്തിയ ഡോ. ശ്രീബിജു പറയുന്നു, “ജനിതക ഘടകം ഒരു കാരണമാണ്, എന്നാല്‍ പരിസ്ഥിതിയും പ്രധാനമാണ്. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളധികവും മുസ്ലിം സമുദായത്തില്‍ പെട്ടവരാണെങ്കിലും ഹിന്ദുക്കളിലും ഈ പ്രതിഭാസം കാണാം. അഞ്ചു കുടുംബങ്ങളില്‍ മൂന്നു കുട്ടികള്‍ ഒരുമിച്ചു ജനിച്ചിട്ടുണ്ട്, ഇരട്ടകളില്‍ പകുതിയും പെണ്‍കുട്ടികളുമാണ്.”

കൊടിഞ്ഞി അങ്ങാടിയില്‍ ചോദിച്ചാല്‍ പറഞ്ഞുതരും ഏതൊക്കെ വീട്ടിലാണ് ഇരട്ടകളുളളതെന്ന്. ഇപ്പോള്‍ ഇരട്ടകളുടെ ഫോട്ടോ എടുക്കാന്‍ ഒരു ഇരട്ടക്ക് 1000 രൂപ വീതം അവര്‍ ആവശ്യപ്പെടുന്നുണ്ട്. ഈ ഇരട്ടകളുടെ ആധിക്യം ശ്രദ്ധയില്‍പെട്ട 2002 മുതല്‍ കൊടിഞ്ഞിയിലെ ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങളുടെയും ന്യൂസ് ടെലിവിഷന്‍ ചാനലുകളുടേയും നിരന്തരമായ ഒഴുക്കാണ്. ഞങ്ങള്‍ കൊടിഞ്ഞിയില്‍ ചെല്ലുന്നതിന് ഒരാഴ്ച മുമ്പാണ് ജപ്പാനില്‍ നിന്നുളള ഒരു ടെലിവിഷന്‍ സംഘം അവിടെയെത്തി ഡോക്യുമെന്‍ററി ഫിലിം ചെയ്തത്. അഭിനയവും ഷൂട്ടിംഗും ഫോട്ടോ പോസിംഗുമൊക്കെ ഇപ്പോള്‍ ഇവിടത്തുകാര്‍ക്ക് വിരസതയുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്. 

കാരണമുണ്ട്, കുട്ടികളുടെ ഫോട്ടോ എടുക്കലും വീഡിയോ പിടിക്കലുമെല്ലാം സ്കൂള്‍ സമയത്താകും. ഇതുകൊണ്ടുതന്നെ ഗ്രാമത്തിലെ മൂന്നു സ്കൂളുകളിലെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളും ചേര്‍ന്നെടുത്ത തീരുമാനം കുട്ടികളുടെ ഫോട്ടോ എടുക്കുന്നത് പിടിഎയുടെ അനുമതിയോടെ ആവണമെന്നും സ്കൂളിന് ആ പേരില്‍ ഒരു ഡൊണേഷന്‍ നല്‍കണമെന്നുമാണ്. 

എന്നാല്‍ സന്ദര്‍ശകരെ ചില ഗ്രാമീണര്‍ സ്വന്തം നിലക്ക് കൂട്ടിക്കൊണ്ടുപോയി കുട്ടികളെ കാട്ടിക്കൊടുക്കാറുണ്ട്. അങ്ങനെയാണ് പല ആരോപണങ്ങളും ഉയര്‍ന്നത്. ചിലര്‍ വന്‍തുക ഇതിന്‍റെ പേരില്‍ കൈപ്പറ്റുന്നുണ്ടെന്ന്. ഒരു ആക്ഷേപം ഉയര്‍ന്നത് നേരത്തെ പറഞ്ഞ ജപ്പാന്‍ ടെലിവിഷന്‍ കമ്പനി ഡോക്യുമെന്‍ററി നിര്‍മ്മാണത്തിന് സഹകരിച്ച കുട്ടികള്‍ക്കായി 2.5 ലക്ഷം രൂപ കൊടുത്തുവെന്നാണ്. ഗ്രാമത്തിലെ വിദ്യാര്‍ത്ഥിയായ ജാബിര്‍ പറയുന്നു, “പണം വാങ്ങുന്നെങ്കില്‍ തന്നെ തെറ്റില്ല. അതവരുടെ ക്ഷേമത്തിനുപയോഗിക്കണം, പക്ഷേ, ഇപ്പോള്‍ പണം ചില തെറ്റായ കൈകളിലാണെത്തുന്നത്.”

2008-ല്‍ അവിടെ ‘ട്വിന്‍സ് ആന്‍റ് കിന്‍സ്’ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. ഉദ്ദേശ്യം, കുട്ടികളുടെ പേരില്‍ ആരെങ്കിലും അനര്‍ഹമായ നേട്ടം ഉണ്ടാക്കാതിരിക്കുക കുട്ടികളില്‍ ആരെങ്കിലും രഹസ്യമായ ജനിതക പഠനം പോലുളളവ നടത്തുന്നത് തടയുക കുട്ടികള്‍ക്കായി ക്ഷേമപ്രവര്‍ത്തനം നടത്തുക തുടങ്ങിയവ. സംഘടന ഇരട്ടക്കുട്ടികള്‍ക്കായി ആരോഗ്യക്യാമ്പും മറ്റും സംഘടിപ്പിച്ചുവരുന്നു. 

ടിഎസ്ഐ കൊടിഞ്ഞി സന്ദര്‍ശിച്ചത് പരീക്ഷാകാലത്തായതിനാല്‍ സ്കൂളധികൃതര്‍ കുട്ടികളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനു വിസമ്മതിച്ചു. ഞങ്ങള്‍ക്ക് മൂന്ന് ഇരട്ടക്കുട്ടികളെ ഒരുമിച്ചുകിട്ടി - ജുബാബ, ജുബാന എന്നീ മൂന്നാം ക്ലാസുകാരികള്‍, രണ്ടുവയസുളള അഫ്ര യും അഫ്നയും, ആറുമാസം പ്രായമുളള അഫ്രയും അന്‍ഷായും. 

ഇവിടെ പല കുടുംബത്തിലെയും അംഗങ്ങള്‍ ഗള്‍ഫിലുണ്ട്. പക്ഷേ, എല്ലാവരും അത്ര സമ്പന്നരല്ല. അഫ്ന-അഫ്രകളുടെ അച്ഛന്‍ യൂസഫ് എന്ന ഓട്ടോ ഡ്രൈവര്‍ പറയുന്നു, “മാധ്യമങ്ങള്‍, ഞങ്ങളുടെ കഥ കൊണ്ട് നേട്ടമുണ്ടാക്കുന്നു. ഞങ്ങള്‍ക്കൊന്നും പക്ഷേ കിട്ടുന്നില്ല.”  (
ജനുവരി 24, 2011, the sunday Indian)

Thursday, February 16, 2012

മുസിരീസ്: ചരിത്രത്തിലെ കുഴികള്‍

കേരള ചരിത്രത്തിലേക്കു വെളിച്ചം തെളിയിക്കാന്‍ സഹായകമാകേണ്ട ഖനനങ്ങള്‍ വിവാദത്തിന്‍റെ ഇരുട്ടുപരത്തുന്നുവോ?
കഴിഞ്ഞ വര്‍ഷം വന്ന ഒരു മലയാള സിനിമയില്‍ ചരിത്രാന്വേഷിയായ ഒരു ഗവേഷക കഥാപാത്ര മുണ്ട്. ആള്‍ പഴയ ചരിത്രം തേടി ഖനനവും ഗവേഷണവും നടത്തുകയാണ്. ഒരുദിവസം ടെന്‍റുപൊളിച്ചു പിരിയുമ്പോള്‍ പറയുന്ന സ്വന്തം കഥയുണ്ട്- താന്‍ ഇത്രനാള്‍ ഇവിടെ ഖനനം നടത്താന്‍ കാരണം തന്‍റെ പഴയ കാമുകിയുടെ വീട് ആ ഖനന സ്ഥലത്തുനിന്നാല്‍ ക ണ്ണെത്തുന്നിടത്താണെന്ന്. പെട്ടെന്ന് ഖനനം നിര്‍ത്തി മറ്റൊരിടത്തേക്കു പോകുവാന്‍ കാരണം കാമുകിക്ക് മറ്റൊരു ജില്ലയിലേക്കു സ്ഥലം മാറ്റമായതാണത്രെ... സിനിമ ‘സാള്‍ട്ട് ആന്‍റ് പെപ്പര്‍’. ചരിത്ര ഗവേഷണ പരിപാടികളുടെയും ഖനന പദ്ധതികളുടെയും ചില പൊളളത്തരങ്ങള്‍ക്കു മേല്‍ ‘എരിവും ഉപ്പും’ കൂട്ടി ചേര്‍ത്ത ആ വിമര്‍ശനത്തില്‍ കഴമ്പില്ലാതില്ല. ഒരുപക്ഷേ മുസിരീസ് ഗവേഷണ-ഖനന പദ്ധതിയോടുളള കറുത്ത ഫലിതമായി വേണമെങ്കില്‍ അതിനെ കാണാവുന്നതാണ് എന്നു തോന്നുന്നു. 

അടുത്തിടെ ഒരു വേദിയില്‍ പ്രസിദ്ധ ചരിത്രകാരനായ പ്രൊഫ.എം.ജി.എസ് നാരായണന്‍ അഭിപ്രായപ്പെട്ടു, പൊങ്ങച്ചക്കാരായ മലയാളികള്‍ക്ക് യഥാര്‍ത്ഥ ചരിത്രത്തെ പേടിയാണെന്ന്. അതിനാല്‍ ശരിയായ ചരിത്രത്തെ അവര്‍ മിഥ്യാ ചരിത്രങ്ങളും സങ്കല്‍പ്പങ്ങളും കൊണ്ടു മൂടിവെ ക്കുകയാണെന്ന്. വാസ്തവമാണ്, പാര്‍ട്ടികളും മതങ്ങളും സംഘടനകളും വ്യക്തികളും അവരുടെ സ്വന്തം ആഗ്രഹങ്ങളും താല്‍പര്യങ്ങളും അടിസ്ഥാനമാക്കി ചരിത്രങ്ങള്‍ ചമയ്ക്കുകയാണ്. പരശുരാമന്‍ നിര്‍മ്മിച്ച കേരളം എന്ന സങ്കല്‍പ്പത്തിനപ്പുറം ചരിത്രങ്ങളുടെ സൂക്ഷ്മമായ യഥാര്‍ത്ഥ വശത്തിനു തെളിവു കണ്ടെത്താന്‍ നമ്മുടെ ചരിത്രകാരന്മാര്‍ക്കും കഴിയാത്തതോ കഴിവില്ലാത്തതോ, കണ്ടെത്താന്‍ തെളിവുകളില്ലാത്തതോ?

കേരളത്തിന്‍റെ ചരിത്രമെഴുത്തില്‍ കൊടുങ്ങല്ലൂരിനു വലിയ പ്രാധാന്യമുണ്ട്. നമ്മുടെ ചരിത്രങ്ങള്‍ക്ക് തമിഴ് സാഹിത്യവും വിദേശഭാഷയിലെ എഴുത്തുകളുമാണ് ആധാരം. മലയാളത്തിനു ക്ലാസിക് പദവി കിട്ടാത്തതിന് അസൂയപ്പെട്ടിട്ടു കാര്യമില്ല, തമിഴാണ് നമ്മുടേതിനേക്കാള്‍ പഴക്കമുളള ഭാഷ. ആ തമിഴിലെ സംഘം കൃതികളിലാണ് കേരള ചരിത്രത്തിലേക്കു പ്രകാശം വീഴിക്കുന്ന പരാമര്‍ശങ്ങള്‍ ഉളളത്. തമിഴ് സംഘം കൃതികളില്‍ പരാമര്‍ശിക്കുന്ന മുചിറി പത്തനമാണ് കേരളത്തിന്‍റെ അന്യരാജ്യങ്ങളുമായുളള വ്യാപാര -വാണിജ്യ ബന്ധങ്ങളെക്കുറിച്ചു പറയുന്നത്. 

ഈ മേഖലയെക്കുറിച്ച് 2000 കൊല്ലം പഴക്കമുളളതെന്നു തെളിയിക്കപ്പെട്ടിട്ടുളള തമിഴ് പാട്ടുകളിലൂടെ നമുക്കു കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് കേരളത്തിന് വിദേശ രാജ്യങ്ങളുമായി, പ്രത്യേകിച്ച് ഗ്രീസുമായി കപ്പല്‍ മാര്‍ഗമുണ്ടായിരുന്ന വ്യാപാര ബന്ധം നടന്നിരുന്നത് മുചിറി പത്തനം എന്ന തുറമുഖം വഴിയായിരുന്നു. പ്ലിനിയും ടോളമിയും പെരിപ്ലസും പോലുളള വിദേശ യാത്രാവിവരണ-ചരിത്രമെഴുത്തുകാര്‍ പോലും ഇങ്ങനെയൊരിടത്തെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ മുസിരിസാണ് തമിഴ് കൃതികളിലെ മുചിറി. പക്ഷേ നിര്‍ഭാഗ്യമെന്നു പറയാം നമ്മുടെ ചരിത്ര സംരക്ഷണ സംസ്കാരത്തിന്‍റെയും ശീലത്തിന്‍റെയും കുറവുകൊണ്ടുതന്നെയാവണം മുചിറി അഥവാ മുസിരിസ് എവിടെയാണെന്നു കൃത്യമായി ക ണ്ടെത്താനായിട്ടില്ല. എന്നാല്‍ അതുകൊടുങ്ങല്ലൂരിലെവിടെയോ ആണെന്ന കാര്യത്തില്‍ കേരള ചരിത്രകാരന്മാര്‍ക്കിടയില്‍ പൊതു ധാരണ ഉണ്ടായിട്ടുണ്ട്.

ഇതു സംബന്ധിച്ച ഗവേഷണങ്ങളും പഠനങ്ങളും ഏറെ നടന്നിട്ടുണ്ട്. കേരളത്തിന്‍റെ ഗതകാല പ്രഭാവത്തെ കൃത്യമായി കണ്ടെത്താന്‍ നടത്തുന്ന ഏതു ശ്രമവും ആരും സ്വാഗതം ചെയ്തിട്ടേ ഉളളു. കേരളത്തില്‍ രാഷ്ട്രീയ പ്രതിബദ്ധതയുടെ ബാദ്ധ്യതകള്‍ പേറുന്നവരുള്‍പ്പെടെ ചരിത്രമെഴുത്തുകാര്‍ പലരുണ്ടെങ്കിലും നമ്മുടെ നിഗമനങ്ങള്‍ അധികവും കെട്ടുകഥകളുടെയും സാഹിത്യ കൃതികളുടെ പിന്‍ബലത്തിലും ഉളളവയാണെന്ന ആക്ഷേപം അടിസ്ഥാനമില്ലാത്തതല്ല. ഉദ്ഖനനങ്ങളും ഗ്രന്ഥവരികളും താളിയോലകളും മറ്റും കൃത്യമായി കണ്ടെത്തി അവയിലൂടെ ശാസ്ത്രീയമായ ചരിത്രാന്വേഷണം കേരളത്തിന്‍റെ ശീലമായിട്ട് ഇപ്പോള്‍ കുറച്ചു കാലമേ ആയിട്ടുളളു. ഈ സാഹചര്യത്തിലാണ് മുചിറി എന്ന മുസിരീസിന്‍റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന ഖനനത്തിന്‍റെ പ്രസക്തി.

ഏറെ വിപ്ലവകരമാകേണ്ട ഒരു ഖനന പദ്ധതി ഏറെ വിമര്‍ശനം വാങ്ങിക്കൂട്ടിയിരിക്കുന്നതെന്തുകൊണ്ടാണ്? ഈ ഖനനത്തിലെ കണ്ടെത്തലുകള്‍ക്ക് ശാസ്ത്രീയ മായ ചരിത്രമെഴുത്തിനു തുണനില്‍ക്കാനാവുമോ? എന്തെങ്കിലും നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഈ ഖനനത്തിനും കണ്ടെ ത്തലിനും പിന്നില്‍ ഉണ്ടാകുമോ? കണ്ടെ ത്തലുകള്‍ ഇതുവരെയുളള കേരള ചരിത്രം മാറ്റിയെഴുതാന്‍ ഇടയാക്കുമോ? ഇനി ഇന്നത്തെ വിമര്‍ശനങ്ങുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ മുസിരീസ് ഖനനത്തിന്‍റെ ഭാവി എന്തായിത്തീരും?
നമ്മുടെ നാടുഭരിക്കുന്നവര്‍ക്കിന്നു സംസ്കാരവും ടൂറിസവും തമ്മില്‍ തിരിച്ചറിയാനാവാത്ത തിമിരമാണെന്നു പറഞ്ഞാല്‍ തെറ്റാവില്ല. ഭരണ നയങ്ങള്‍ക്കെല്ലാം ടൂറിസത്തിലാണ് കണ്ണ്. ടൂറിസം എന്നാല്‍ ആഭ്യന്തര ടൂറിസമല്ല, വിദേശിയെ കണ്ടാലേ തൃപ്തിയാകൂ. അതുകൊണ്ടുതന്നെ സംസ്കാരം കണ്ടെത്തലിനു പകരം ടൂറിസം വികസനമാകുന്നു നമ്മുടെ ലക്‌ഷ്യം. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുസിരീസ് ഹെറിറ്റേജ് പ്രോജക്ട് എന്നാണ് ആക്ഷേപങ്ങളുടെ കാതല്‍. ചരിത്ര സത്യം കണ്ടെത്തേണ്ട മാര്‍ഗവും ലക്‌ഷ്യവും പിഴച്ചെന്ന ആക്ഷേപത്തില്‍ കഴമ്പില്ലാതില്ല. ആക്ഷേപിക്കുന്നവരുടെ വാദങ്ങള്‍ക്കു കൃത്യമായ മറുവാദം നിരത്താന്‍ ഹെറിറ്റേജ് പദ്ധതിയെ അനുകൂലിക്കുന്നവര്‍ക്കും കഴിയുന്നില്ല. വാദങ്ങളും എതിര്‍വാദങ്ങളും ഏറെ നടന്ന സാഹചര്യത്തില്‍ അവ അവിടെ നില്‍ക്കട്ടെ.

ഈ പദ്ധതിയുടെ ഭാവി എന്താകും? കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി നടക്കുന്ന ഖനന പദ്ധതിയുടെ ഫലം ചരിത്രമെഴുത്തില്‍ സ്വീകാര്യമാകുമോ? അതിന്‍റെ ആധികാരികത അംഗീകരിക്കപ്പെടുമോ? ഇല്ലെങ്കില്‍ കേന്ദ്ര ഫണ്ടായാലും കേരള ഫണ്ടായാലും  പൊതുഖജനാ വില്‍നിന്നു മുടക്കിയ വന്‍തുകകള്‍ പാഴായതിന് ആരു സമാധാനം പറയും?
അന്തരിച്ച മുന്‍ മന്ത്രി ടി.എം.ജേക്കബിന്‍റെ കാലത്തു തുടങ്ങിയ പദ്ധതിയുടെ ലക്‌ഷ്യത്തില്‍ വര്‍ഗീയത ആരോപിക്കുന്ന ഒരു സംഘത്തില്‍ ചിലരുടെ ആക്ഷേപങ്ങള്‍ക്ക് അവര്‍ക്കുളളില്‍തന്നെ ഉയര്‍ന്ന ഒരു മറുപടി ഏറെ കൌതുകകരമായി- ‘.... സെന്റ‍്തോമസ് കേരളത്തില്‍വന്നുവെന്ന് സ്ഥാപിക്കാനാണ് ഈ ഖനനത്തിന്‍റെ ലക്‌ഷ്യമെന്നു പറയുന്നതിലര്‍ത്ഥമില്ല. അങ്ങനെയൊന്നു സ്ഥാപിക്കാന്‍ ഇതൊന്നും പോരാ. സ്ഥാപിച്ചാല്‍തന്നെ പ്രത്യേകിച്ച് അതിന്‍റെ പേരില്‍ സാമൂഹ്യ -സമുദായ ക്രമത്തില്‍ മാറ്റമൊന്നുമുണ്ടാകാന്‍ പോകുന്നുമില്ല.’

മറ്റൊരു വിമര്‍ശനം കേരളചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും കാര്യത്തില്‍ ഇതുവരെ എഴുതിയവയെല്ലാം ചരിത്രകാരന്മാര്‍ക്ക് തിരുത്തിയെഴുതാന്‍ നിര്‍ബന്ധിതരാകുമെന്നതുകൊണ്ടാണ് പുതിയ കണ്ടെത്തലിനെ പഴയ തലമുറയില്‍ പെട്ട ചരിത്രകാരന്മാര്‍ എതിര്‍ക്കുന്നതെന്നാണ്. പക്ഷേ അതിനു ചരിത്രകാരന്മാര്‍ പറയുന്ന മറുപടി ഇങ്ങനെ- ‘എങ്കില്‍ പറയട്ടെ, എന്തു പുതിയ തെളിവാണ് ഇപ്പോഴത്തെ ഖനനത്തില്‍ പുറത്തുവന്നത്.’ ഖനനത്തിനെതിരേയുളള വിമര്‍ശകരുടെ സംഘടിത സമിതിയയായ  മുസിരീസ് പൈതൃക പോഷണ സമിതി ജോയിന്‍റ് സെക്രട്ടറി സതീഷ് ചന്ദ്രന്‍ ടി.എസ്.ഐയോടു പറഞ്ഞു,“ ഇപ്പോള്‍ ഖനനത്തിലൂടെ കിട്ടിയവയില്‍ 50 ശതമാനത്തിലധികം വസ്തുക്കളും 15-ാം നൂറ്റാണ്ടിനു ശേഷമുളളതാണെന്നാണു നിഗമനം. മുസിരിസ് 1341-ലെ വെളളപ്പൊക്കത്തില്‍ ഇല്ലാതായിയെന്നും പറയുന്നുണ്ട്. പിന്നെ എങ്ങനെ ഈ തെളിവുകള്‍ സ്വീകാര്യമാകും. ഇപ്പോള്‍ ഖനനത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്ന ഡോ. പി. ജെ. ചെറിയാനും മറ്റും ലോകവ്യാപകമായി പ്രചരിപ്പിക്കുന്ന മുസിരിസ് എന്നാല്‍ പട്ടണമാണെന്ന വാദവും ചരിത്രവസ്തുതകളെന്ന വ്യാജേനയുളള പ്രചാരണങ്ങളും വാസ്തവത്തില്‍ ഇടതു ചരിത്രകാരന്മാര്‍ പോലും അംഗീകരിക്കുന്നില്ല. പക്ഷേ പ്രത്യയ ശാസ്ത്ര പ്രതിബദ്ധതയുടെ പേരില്‍ അവര്‍ക്ക് അദ്ദേഹത്തെ തളളിപ്പറയാനും പറ്റുന്നില്ലെന്ന അവസ്ഥയിലാണെന്നു വേണം അനുമാനിക്കാന്‍.’

വാസ്തവത്തില്‍ മുസിരീസ് എവിടെയാണെന്നു കണ്ടെത്താതെ എങ്ങനെ ഈ പദ്ധതിക്ക് മുസിരിസ് ഹെറിറ്റേജ് പദ്ധതിയെന്നു പേരിട്ടുവെന്ന ആക്ഷേപം അത്ര ഗൌരവമുളളതല്ലെന്നു തോന്നിയേക്കാം. പക്ഷേ കുട്ടി ജനിക്കും മുമ്പേ പേരിട്ടതിനു പിന്നില്‍ ‘ഒരു തീരുമാനം നടപ്പാക്കാന്‍ തെളിവു തേടിയുളള ഖനനം’ എന്ന ആരോപണത്തിനു കാരണമാകുന്നില്ലേ. പട്ടണം തന്നെ മുസിരീസ് എന്നു സ്ഥാപിക്കാനുളള വ്യഗ്രത ഈ പദ്ധതിക്കു പിന്നിലുണ്ടെന്ന ഡോ. എന്‍.എം. നമ്പൂതിരിയുടെ ആരോപണം ശരിയെന്നു തോന്നിപ്പിക്കുന്ന ന്യായങ്ങള്‍ ഏറെയുണ്ട്. ടോളമി മുതല്‍ രാജന്‍ ഗുരുക്കള്‍ വരെയുളളവര്‍ രേഖപ്പെടുത്തിയ വസ്തുതകളെ അപ്പാടെ തളളിക്കളയാനുളള വെമ്പല്‍ ഈ ഖനന പദ്ധതിയില്‍ കടന്നു കുടിയിട്ടുണ്ടോ എന്നു കാലമാണു വിധിയെഴുതേണ്ടത്.

മുസിരിസ് പദ്ധതിക്കും ഇപ്പോള്‍ അതിനു മേല്‍നോട്ടം വഹിക്കുന്ന കേരള ചരിത്ര ഗവേഷണ കൌണ്‍സിലിനുമെതിരേ ഉയര്‍ന്നു വരുന്ന അഴിമതി ആരോപണങ്ങളും അക്കൌണ്ടന്‍റ് ജനറലിന്‍റെ ക്രമക്കേടു കണ്ടെത്തലും മറ്റും പദ്ധതിക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. 140 കോടി രൂപ വകയിരുത്തിയ, വേണ്ടിവന്നാല്‍ 500 കോടി രൂപവരെ പോലും പോകാവുന്ന വന്‍ പദ്ധതിയെന്ന നിലയില്‍, ഒരു വന്‍ ടൂറിസം പരിപാടിയുടെ ഭാഗമായ ഈ പദ്ധതി തടസപ്പെടാതിരിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിനു താല്‍പര്യമുണ്ടായേക്കാം. പക്ഷേ ചരിത്രത്തിന് ഈ പദ്ധതി ഗുണ കരമാകണമെങ്കില്‍ വേണ്ടത് പ്രമുഖ ചരിത്രകാരന്‍ പ്രൊഫ. എം.ജി.എസ്. നാരായണന്‍ ടിഎസ്ഐയോടു പറഞ്ഞതുപോലെ (കോളം വായിക്കുക) ‘അടിയന്തിരമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ ഈ പ്രദേശത്തിന്‍റെ ഖനനം ഏറ്റെടുക്കുക’യാണ്. അതിന്‍റെ സാധ്യതയി ലാണു പദ്ധതിയുടെ ഭാവി. 

(ജനുവരി 6, 2012 the sunday indian )

“എഎസ്ഐയെ മാറ്റിനിര്‍ത്തിയത് ദുഃഖകരം”
 പ്രൊഫ. എം ജി എസ് നാരായണന്‍


മുസിരീസിനെക്കുറിച്ചുളള അറിവുകള്‍ നമുക്ക് ആദ്യമായി കിട്ടുന്നത് തമിഴ്സംഘ സാഹിത്യങ്ങളില്‍ നിന്നാണ്. മുചിറി എന്നാണ് അതിലെ പരാമര്‍ശങ്ങള്‍. അവിടം കപ്പലുകള്‍ വന്നടുക്കുന്ന സ്ഥലം എന്നാണ് വിശദീകരിച്ചിരുന്നത്. ഗ്രീക്കു കപ്പലുകള്‍ ഇവിടെ വന്നിരുന്നു. അവര്‍ നമ്മുടെ നാട്ടിലെ കുരുമുളകു കൊണ്ടുപോകുകയും പകരം സ്വര്‍ണ്ണം രാജാക്കന്മാര്‍ക്കു കൊടുക്കുകയും ചെയ്തു. അന്നു കറുത്ത പൊന്ന് എന്നാണ് കുരുമുളക് അറിയപ്പെട്ടിരുന്നത്. ഗ്രീക്കു സഞ്ചാരികളും ചരിത്രകാരന്മാരുമായ പ്ലിനി, ടോളമി, പെരിപ്ലസ് തുടങ്ങിയവരും ഇവിടത്തെക്കുറിച്ചെഴുതിയിട്ടുണ്ട്. മുസിരീസ് എന്ന് അവരാണു പരാമര്‍ശിച്ചത്. പക്ഷേ ഈ പ്രദേശം എവിടെയാണെന്ന് ആരും കൃത്യമായി ഇതുവരെ പറഞ്ഞിട്ടില്ല. പരാമര്‍ശങ്ങളിലെ സൂചനകള്‍ കൊണ്ട് കൊടുങ്ങല്ലൂര്‍ ആണെന്ന് ഏകദേശ ധാരണയായിട്ടുണ്ട്.

രണ്ടു യുവ ചരിത്രാന്വേഷികള്‍, ഡോ. ശെല്‍വകുമാറും ഡോ. ഷാജനും ചേര്‍ന്നാണ് മഴക്കാലത്ത് പട്ടണം പ്രദേശത്ത് ചില ചരിത്രാവശിഷ്ടങ്ങള്‍ കാണാറുണ്ടെന്നു കണ്ടെത്തിയത്. അക്കാലത്ത് സാംസ്കാരിക വകുപ്പു മന്ത്രിയായിരുന്ന അന്തരിച്ച ടി.എം. ജേക്കബ് ഹില്‍പാലസ് ആസ്ഥാനമാക്കി സെന്‍റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് എന്ന സംവിധാനത്തിന് ആരംഭം കുറിച്ചു. ഗോപി എന്നയാള്‍ അതിന്‍റെ ഡയറക്ടറായി. ഗോപി പുരാവസ്തു വകുപ്പില്‍നിന്ന് അനുമതി നേടി ഹെറിറ്റേജ് സെന്‍ററിന്‍റെ മേല്‍നോട്ടത്തില്‍ അവിടെ ചില ഖനനങ്ങള്‍ നടത്തി. ചേര കാലത്തെ ഒന്നോ രണ്ടോ നാണയവും റോമന്‍ മണ്‍പാത്ര അവശിഷ്ടങ്ങളും മറ്റും അവര്‍ക്കു കിട്ടി. പിന്നെ സംസ്ഥാന സര്‍ക്കാര്‍ മാറി. കേരള ഹിസ്റ്ററി കൌണ്‍സിലിന് ഖനന ചുമതലയും മറ്റും കൈമാറി. തുടര്‍ന്നു നടന്ന ഖനന പരിപാടിയില്‍ കിട്ടിയ തെളിവുകള്‍ വെച്ച് അവിടമാണ് മുസിരീസ് എന്നു പറയുന്നത് എടുത്തുചാടിയുളള നിഗമനമാകും. അവിടെ ഒരു ജനപദമുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.

എന്‍റെ അഭിപ്രായത്തില്‍ ഈ സുപ്രധാനമായ ഒരു ഖനന പരിപാടിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ (എഎസ്ഐ)യെ പങ്കെടുപ്പിക്കാത്തത് വളരെ നിര്‍ഭാഗ്യകരമായ കാര്യമാണ്. അവരാണ് ശരിയായ പരിജ്ഞാനമുളള, പരിശീലനമുളള, സംവിധാനങ്ങളുളള, ഈ ജോലിക്കു യോഗ്യരായ ആളുകള്‍. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ അന്നു എഎസ്ഐ ക്ക് വേണ്ടത്ര പങ്കാളിത്തം കൊടുത്തില്ല. ഇപ്പോള്‍ നടത്തിയിരിക്കുന്നത് രണ്ടോ മൂന്നോ സ്ഥലത്ത് ആഴത്തില്‍ (വെര്‍ട്ടിക്കല്‍) നടത്തിയിരിക്കുന്ന ഖനനമാണ്. അതു പോരാ. മറ്റു സ്ഥലങ്ങളില്‍ പരപ്പില്‍ (ഹൊറിസോണ്ടല്‍) ഖനനവും നടക്കണം. കാരണം മുസിരീസ് ഒരു വലിയ ഗ്രാമമായിരുന്നു. പക്ഷേ അത്ര വലിയ പ്രദേശത്ത് ഖനനം അത്ര എളുപ്പമല്ല..

എന്നാല്‍ എഎസ്ഐയെ ഈ ഖനനത്തില്‍നിന്ന് അകറ്റി നിര്‍ത്തിയത് വലിയ ദുഃഖകരമായ കാര്യമാണ്. കെസിഎച്ച്ആറിന് സ്വന്തമായി ആര്‍ക്കിയോളജിസ്റ്റുകളില്ല. ലോകമെങ്ങും, നൈല്‍ നദീതീരത്തും ഇന്‍ഡോനേഷ്യയിലും ഈസ്റ്റ് ഏഷ്യയിലും നടക്കുന്ന ഖനനങ്ങള്‍ക്ക് അവിടത്തെ സര്‍ക്കാരുകള്‍ ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്‍ഡ്യയുടെ സഹായമാണ് തേടാറ്. നമ്മള്‍ മാത്രം പക്ഷേ അവരുടെ സേവനം തേടുന്നില്ല. എനിക്ക് പറയാനുളളത് ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ എഎസ്ഐയുടെ സഹായം തേടി, അവരെ കൊണ്ട് കൊടുങ്ങല്ലൂര്‍ പ്രദേശത്ത് വ്യാപകമായ ഖനനം നടത്തിച്ച് ചരിത്ര വസ്തുതകള്‍ കണ്ടെത്താനുളള ധൈര്യവും ആര്‍ജവവും കാണിക്കണമെന്നാണ്. അതുണ്ടാകുമെന്നാണ് എന്‍റെ പ്രതീക്ഷ. 

(പ്രൊഫ.എംജിഎസിനോടു സംസാരിച്ചതില്‍നിന്ന് തയ്യാറാക്കിയത്)
(ജനുവരി 6, 2012 the sunday indian )