Friday, February 17, 2012

ഏറുന്ന ഇരട്ടക്കുഴപ്പങ്ങള്‍

കേരളത്തില്‍ മലപ്പുറം ജില്ലയിലെ കൊടിഞ്ഞി ഗ്രാമത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 270ല്‍ പരം ഇരട്ടക്കുട്ടികള്‍. ഈ കൌതുകം അറിഞ്ഞെത്തുന്ന സന്ദര്‍ശകര്‍ നാട്ടുകാര്‍ക്ക് അലോസരമാകുന്നു..

ജനിതക ശാസ്ത്രജ്ഞര്‍ക്ക് ഗവേഷണവിഷയം. സാധാരണക്കാര്‍ക്ക് അമ്പരപ്പിനുളളത്, മാധ്യമങ്ങള്‍ക്ക് നല്ലൊരു വാര്‍ത്ത, പക്ഷേ, ഇത്രയേറെ ഇരട്ടകള്‍പിറന്ന അപൂര്‍വ്വതയുളള കൊടിഞ്ഞിയിലെ ജനങ്ങള്‍ക്ക് ഇതൊരു ശല്യമായി മാറിയിട്ടുണ്ട്.

പച്ചച്ച, ഗ്രാമീണത മുറ്റിയ കൊടിഞ്ഞിഗ്രാമം ധാരാളം അന്യദേശക്കാരെ ആകര്‍ഷിക്കുന്നു, വിദേശികള്‍ ഇരട്ടകളുടെ ഈ അത്ഭുതം അറിഞ്ഞെത്തുന്നു, കാരണം 13,000 ജനസംഖ്യയുളള ഈ പ്രദേശത്ത് 270 ഇരട്ടക്കുട്ടികളാണ്. ദേശീയ ശരാശരി ആയിരം പേര്‍ക്ക് എട്ട് ഇരട്ടകളായിരിക്കെയാണ് കൊടിഞ്ഞിയില്‍ അത് നാലിരട്ടിയുളളത്. ഇതിനു കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. ഈ അത്ഭുത പ്രതിഭാസം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തന്‍റെ സ്വ ന്തം താല്‍പര്യത്തില്‍ പഠനം നടത്തിയ ഡോ. ശ്രീബിജു പറയുന്നു, “ജനിതക ഘടകം ഒരു കാരണമാണ്, എന്നാല്‍ പരിസ്ഥിതിയും പ്രധാനമാണ്. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളധികവും മുസ്ലിം സമുദായത്തില്‍ പെട്ടവരാണെങ്കിലും ഹിന്ദുക്കളിലും ഈ പ്രതിഭാസം കാണാം. അഞ്ചു കുടുംബങ്ങളില്‍ മൂന്നു കുട്ടികള്‍ ഒരുമിച്ചു ജനിച്ചിട്ടുണ്ട്, ഇരട്ടകളില്‍ പകുതിയും പെണ്‍കുട്ടികളുമാണ്.”

കൊടിഞ്ഞി അങ്ങാടിയില്‍ ചോദിച്ചാല്‍ പറഞ്ഞുതരും ഏതൊക്കെ വീട്ടിലാണ് ഇരട്ടകളുളളതെന്ന്. ഇപ്പോള്‍ ഇരട്ടകളുടെ ഫോട്ടോ എടുക്കാന്‍ ഒരു ഇരട്ടക്ക് 1000 രൂപ വീതം അവര്‍ ആവശ്യപ്പെടുന്നുണ്ട്. ഈ ഇരട്ടകളുടെ ആധിക്യം ശ്രദ്ധയില്‍പെട്ട 2002 മുതല്‍ കൊടിഞ്ഞിയിലെ ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങളുടെയും ന്യൂസ് ടെലിവിഷന്‍ ചാനലുകളുടേയും നിരന്തരമായ ഒഴുക്കാണ്. ഞങ്ങള്‍ കൊടിഞ്ഞിയില്‍ ചെല്ലുന്നതിന് ഒരാഴ്ച മുമ്പാണ് ജപ്പാനില്‍ നിന്നുളള ഒരു ടെലിവിഷന്‍ സംഘം അവിടെയെത്തി ഡോക്യുമെന്‍ററി ഫിലിം ചെയ്തത്. അഭിനയവും ഷൂട്ടിംഗും ഫോട്ടോ പോസിംഗുമൊക്കെ ഇപ്പോള്‍ ഇവിടത്തുകാര്‍ക്ക് വിരസതയുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്. 

കാരണമുണ്ട്, കുട്ടികളുടെ ഫോട്ടോ എടുക്കലും വീഡിയോ പിടിക്കലുമെല്ലാം സ്കൂള്‍ സമയത്താകും. ഇതുകൊണ്ടുതന്നെ ഗ്രാമത്തിലെ മൂന്നു സ്കൂളുകളിലെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളും ചേര്‍ന്നെടുത്ത തീരുമാനം കുട്ടികളുടെ ഫോട്ടോ എടുക്കുന്നത് പിടിഎയുടെ അനുമതിയോടെ ആവണമെന്നും സ്കൂളിന് ആ പേരില്‍ ഒരു ഡൊണേഷന്‍ നല്‍കണമെന്നുമാണ്. 

എന്നാല്‍ സന്ദര്‍ശകരെ ചില ഗ്രാമീണര്‍ സ്വന്തം നിലക്ക് കൂട്ടിക്കൊണ്ടുപോയി കുട്ടികളെ കാട്ടിക്കൊടുക്കാറുണ്ട്. അങ്ങനെയാണ് പല ആരോപണങ്ങളും ഉയര്‍ന്നത്. ചിലര്‍ വന്‍തുക ഇതിന്‍റെ പേരില്‍ കൈപ്പറ്റുന്നുണ്ടെന്ന്. ഒരു ആക്ഷേപം ഉയര്‍ന്നത് നേരത്തെ പറഞ്ഞ ജപ്പാന്‍ ടെലിവിഷന്‍ കമ്പനി ഡോക്യുമെന്‍ററി നിര്‍മ്മാണത്തിന് സഹകരിച്ച കുട്ടികള്‍ക്കായി 2.5 ലക്ഷം രൂപ കൊടുത്തുവെന്നാണ്. ഗ്രാമത്തിലെ വിദ്യാര്‍ത്ഥിയായ ജാബിര്‍ പറയുന്നു, “പണം വാങ്ങുന്നെങ്കില്‍ തന്നെ തെറ്റില്ല. അതവരുടെ ക്ഷേമത്തിനുപയോഗിക്കണം, പക്ഷേ, ഇപ്പോള്‍ പണം ചില തെറ്റായ കൈകളിലാണെത്തുന്നത്.”

2008-ല്‍ അവിടെ ‘ട്വിന്‍സ് ആന്‍റ് കിന്‍സ്’ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. ഉദ്ദേശ്യം, കുട്ടികളുടെ പേരില്‍ ആരെങ്കിലും അനര്‍ഹമായ നേട്ടം ഉണ്ടാക്കാതിരിക്കുക കുട്ടികളില്‍ ആരെങ്കിലും രഹസ്യമായ ജനിതക പഠനം പോലുളളവ നടത്തുന്നത് തടയുക കുട്ടികള്‍ക്കായി ക്ഷേമപ്രവര്‍ത്തനം നടത്തുക തുടങ്ങിയവ. സംഘടന ഇരട്ടക്കുട്ടികള്‍ക്കായി ആരോഗ്യക്യാമ്പും മറ്റും സംഘടിപ്പിച്ചുവരുന്നു. 

ടിഎസ്ഐ കൊടിഞ്ഞി സന്ദര്‍ശിച്ചത് പരീക്ഷാകാലത്തായതിനാല്‍ സ്കൂളധികൃതര്‍ കുട്ടികളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനു വിസമ്മതിച്ചു. ഞങ്ങള്‍ക്ക് മൂന്ന് ഇരട്ടക്കുട്ടികളെ ഒരുമിച്ചുകിട്ടി - ജുബാബ, ജുബാന എന്നീ മൂന്നാം ക്ലാസുകാരികള്‍, രണ്ടുവയസുളള അഫ്ര യും അഫ്നയും, ആറുമാസം പ്രായമുളള അഫ്രയും അന്‍ഷായും. 

ഇവിടെ പല കുടുംബത്തിലെയും അംഗങ്ങള്‍ ഗള്‍ഫിലുണ്ട്. പക്ഷേ, എല്ലാവരും അത്ര സമ്പന്നരല്ല. അഫ്ന-അഫ്രകളുടെ അച്ഛന്‍ യൂസഫ് എന്ന ഓട്ടോ ഡ്രൈവര്‍ പറയുന്നു, “മാധ്യമങ്ങള്‍, ഞങ്ങളുടെ കഥ കൊണ്ട് നേട്ടമുണ്ടാക്കുന്നു. ഞങ്ങള്‍ക്കൊന്നും പക്ഷേ കിട്ടുന്നില്ല.”  (
ജനുവരി 24, 2011, the sunday Indian)

No comments:

Post a Comment