മണിയപ്പന്‍
സ്മാരകം ബാക്കിയാക്കി അവര്‍ പോയി

പണി തീരാത്ത വീട്ടിലെ ചെറിയ മേശപ്പുറത്ത് മുഴുവന്‍ മരുന്നു പാക്കറ്റുകള്‍. അരികെ ചെറിയ പാത്രങ്ങളില്‍ അവര്‍ക്കുളള അത്താഴം. അവിടവിടെ സിമന്‍റുചാക്കും പണിയായുധങ്ങളും. രാമന്‍കുട്ടി എന്ന, മണിയപ്പന്‍റെ അച്ഛന്‍ പറഞ്ഞു, “തുടരന്‍ മഴ, പണിക്കാരില്ലായ്മ, പിന്നെ പണമില്ലായ്മയും കൂടിയായപ്പോള്‍ പണി നിന്നു.”
“എന്‍റെ മകന്‍റെ മരണത്തിനു നഷ്ടപരിഹാരമായി 30 ലക്ഷത്തിലേറെ കിട്ടിയെന്നു പലരും പറയുന്നു. അതുകൊണ്ടുതന്നെ സര്‍ ക്കാര്‍ കണക്കില്‍ ഞങ്ങള്‍ ദാരിദ്ര്യരേഖക്കു മുകളിലാണ് പക്ഷേ, വാസ്തവമിതാണ്, ഞങ്ങള്‍ക്ക് എങ്ങുനിന്നും ഒന്നും കിട്ടുന്നില്ല” ഹൃദ്രോഗികൂടിയായ രാമന്‍കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സയിലാണ്, ഇപ്പോള്‍ കാഴ്ച പോയ ഭാര്യയെ ശുശ്രൂഷിക്കുന്നു, ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നു, ദിനചര്യകള്‍ക്ക് സഹായിക്കുന്നു.
ഇവരെ സഹായിക്കാന്‍ മണിയപ്പന്‍റെ ഭാര്യ ബിന്ദു ഇല്ലേ എന്നു ചോദിച്ചേക്കാം. ഇല്ല! അവര്‍ പറയുന്നു, മണിയപ്പനു സ്മാരകമു ണ്ടാക്കിയിരിക്കുന്ന ആ വീട്ടില്‍ നിന്ന് ഏറെ അകലെയാണ് താമസിക്കുന്നത്. മണിയപ്പന്‍റെ ജീവനു നഷ്ടപരിഹാരമായി ഭാര്യ ബിന്ദു വിന് ആലപ്പുഴ ഡി.വൈ.എസ്.പി. ഓഫീസില്‍ ജോലികിട്ടി, രണ്ടു മക്കളുമായി താമസിക്കുന്നു. അജയന്‍ എട്ടാം ക്ലാസിലും അജയ് രണ്ടാം ക്ലാസിലും. ബിന്ദു മാസത്തിലൊരിക്കല്‍ വരും അല്ലെങ്കില്‍ ചെലവിനുളള കുറച്ചു പണം മകന്‍റെ കയ്യില്‍ കൊടുത്തുവിടും. ബിന്ദുവാകട്ടെ എല്ലാം പഴയ കാര്യങ്ങളാണെന്നും ഒന്നും പറയാനില്ലെന്നുമാണ് പ്രതികരിച്ചത്.
അവര്‍ സന്തുഷ്ടയാണ്, സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയും മക്കളുടെ സൌജന്യ വിദ്യാഭ്യാസവും രക്ഷകര്‍ത്താക്കള്‍ ക്കുളള സൌജന്യ ചികിത്സയും തനിക്കുളള ജോലിയും കിട്ടി. ഒട്ടു മിക്ക സഹായങ്ങളും ബിന്ദുവിനാണ്. കുടുംബ പെന്‍ഷന്‍ ഉള്‍പ്പെടെ, കിട്ടിയ അവരിപ്പോള്‍ താമസിക്കുന്നത് നഷ്ടപരിഹാരത്തുക മുടക്കി ബിന്ദു വിലയ്ക്കുവാങ്ങിയ സ്വന്തം തറവാട്ടില്‍.
“ചിലര്‍ പറയുന്നു ബിന്ദു പുനര്‍ വിവാഹം ചെയ്തെന്ന്. ഞങ്ങള്‍ക്ക് പക്ഷേ, അതേക്കുറിച്ചൊന്നും അറിയില്ല.” രാമന്‍കുട്ടി പറഞ്ഞു. നിര്‍ഭാഗ്യമെന്നു പറയാം പ്രായത്തോടൊപ്പം രാമന്‍കുട്ടിയുടെ ബാധ്യതകളും വളരുന്നു. അദ്ദേഹം സ്വയം പാചകം ചെയ്യുന്നു, തനിക്കും ഭാര്യക്കും (ഏറെ നാളായി രക്താര്‍ബുദം ബാധിച്ച ഭാര്യക്ക് പ്രമേഹവും കാഴ്ചക്കുറവുമുണ്ട്) മരുന്നു വാ ങ്ങാന്‍ പോകുന്നു. ഇപ്പോള്‍ ഒരു പുതിയ പണിയുണ്ട്, തന്‍റെ പേരിലുളള വസ്തുവില്‍ ഒരു സെന്‍റ് ദേശിക സംഘടനക്ക് കൈമാറാന്‍ താലൂക്ക് ഓഫീസില്‍ കയറിയിറങ്ങുന്നു, ലക്‌ഷ്യം- അവിടെ മണിയപ്പന്‍റെ പേരില്‍ വായനശാലയും ഗ്രന്ഥശാലയും പണിയുക.
ഒക്ടോബര് 1, 2011 , the sunday indian
No comments:
Post a Comment