Friday, February 17, 2012

നെഹ്റു ട്രോഫി വള്ളംകളി ഓളപ്പരപ്പില്‍ ഒരു ഐപിഎല്‍ പോലെ...

ഒരുകാലത്ത് കുട്ടനാടന്‍ ജനതയുടെ അഭിമാനമായിരുന്ന വളളംകളിക്ക് വാണിജ്യവല്‍കരണത്തിന്‍റെ ആധിക്യത്തില്‍ യഥാര്‍ത്ഥ ആവേശം ചോരുന്നു 

ഒരിക്കല്‍കൂടി കരിനാഗങ്ങള്‍ തുഴകളെറിഞ്ഞ് ചുറ്റുപാടും വെളളം തെറിപ്പിച്ചു. ആയിരക്കണക്കിനു ബാറ്റ്സ്മാന്‍മാരുടെ ക്രിക്കറ്റു ബാറ്റുകളില്‍നിന്ന് ഗ്രൌണ്ടിനു തലങ്ങും വിലങ്ങും ബൌണ്ടറി പായുംപോലെ അതു തോന്നിച്ചു. അത് ഒരു ഐപിഎല്‍ ക്രിക്കറ്റിനെ ഓര്‍മ്മിപ്പിച്ചു.

വേദി കുട്ടനാട്ടിന്‍റെ കായിക ശേഷി അളക്കുന്ന ആലപ്പുഴ പുന്ന മടക്കായലായിരുന്നു, 59-ാമത് നെഹ്രുട്രോഫി ജലമേള. ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് ഈ പ്രതിവര്‍ഷ മത്സരം. ഇക്കൊല്ലം കൊല്ലം ജീസസ് ബോട്ക്ലബ് തുഴഞ്ഞ ദേവാസ് ചുണ്ടനാണ് നെഹൃടോഫി നേടിയത്. 1250 മീറ്റര്‍ താണ്ടാന്‍ എടുത്തത് വെറും നാലു മിനിറ്റ് 37.36 സെക്കന്‍റ്. തൊട്ടു പിന്നിലെത്തിയ കാരിച്ചാല്‍ ചുണ്ടണ്ടന് ഒരു സെക്കന്‍റിനാണ് ഒന്നാം സ്ഥാനം പോയത്. മൂന്നാം സ്ഥാനം മുട്ടേല്‍ കൈനകരിയ്ക്കാണ്. കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് ഉദ്ഘാടനം ചെയ്ത മേളയില്‍ സിനിമാ താരം മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു. കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ. സി. വേണുഗോപാല്‍ സമ്മാനം നല്‍കി.

ചുണ്ടന്‍വളളങ്ങള്‍, ഓടി, വെപ്പ്, ചുരുളന്‍ വളളങ്ങള്‍, വനിതകള്‍ തുഴയുന്നവ, വിദ്യാര്‍ത്ഥികള്‍ തുഴയുന്നവ എന്നിങ്ങനെ വിവിധ തര ത്തിലുളള വളളങ്ങളില്‍ കുട്ട നാട്ടുകാര്‍ കായിക പ്രതിഭ മാറ്റുരച്ചപ്പോള്‍ വിദേശ രാജ്യങ്ങളില്‍ നിന്നുളളവര്‍ഉള്‍പ്പെടെയുളള കാണികള്‍ കരയില്‍ ആര്‍പ്പുവിളിച്ച് ആനന്ദിച്ചു. ആദ്യപാദ മത്സരങ്ങള്‍ക്കും ഫൈനലിനുമുളള ഇടവേളയില്‍ കേരളീയ കലാരൂപങ്ങളായ കഥ കളി, തുളളല്‍ ഗരുഡന്‍ തുളളല്‍, മയിലാട്ടം, തെയ്യം, പുലികളി, വേലകളി തുടങ്ങിയവ ജലപ്പരപ്പിലൊഴുകുന്ന വേദികളില്‍ വന്നത് കാണികള്‍ക്കു കൌതുകമായി.

1952-ല്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവ ഹര്‍ലാല്‍ നെഹ്രു കേരളം സന്ദര്‍ശിച്ചതിന്‍റെ ഒര്‍മ്മയ്ക്കായാണ് എല്ലാ വര്‍ഷവും നെഹ്രു ട്രോഫി മത്സരം നടക്കുന്നത്. മത്സരങ്ങള്‍ക്കായി ഇന്ന് കുട്ടനാട്ടില്‍ 21 വളളങ്ങള്‍ ഉണ്ടെങ്കിലും കാലപ്പഴക്കം കൊണ്ടു പലതും മത്സരത്തിനുപയുക്തമല്ലാതായി. ഈ വര്‍ഷം പങ്കെടുത്തത് 19 വളളങ്ങളാണ്. അതേ സമയം ആറന്മുള ക്ഷേത്രത്തിലെ വളളസദ്യയും ആരാധനയും വഴി പ്രശസ്തമായ 50ഒളം പളളിയോടങ്ങള്‍ ഉണ്ടെങ്കിലും അവ മത്സരങ്ങള്‍ക്കുളളവയല്ല.

ഒരിക്കല്‍ വളളം തുഴച്ചിലിന് തെരഞ്ഞെടുക്കപ്പെടുന്നത് അഭിമാനമായി കുട്ടനാട്ടുകാര്‍ കരുതിയിരുന്നു. നാട്ടിലെ ചുണ്ടന്‍റെ തുഴച്ചില്‍കാരന്‍ ഒന്നാം തുഴക്കാരനാകുന്നത് കായികശേഷിയുടെ അംഗീകാരമായിരുന്നു. ആ സ്ഥാനം നേടാന്‍ അവര്‍ സമയവും പണവും മനസും നീക്കിവെച്ചിരുന്നു. എന്നാല്‍ 1980 കാലങ്ങളില്‍ വളളംകളി രംഗത്ത് സ്പോണ്‍സര്‍ഷിപ്പു കടന്നുവന്നതോടെ ക്രി ക്കറ്റില്‍ ഐപിഎല്‍ കൊണ്ടുവന്ന അപചയം അവിടെയും സംഭവിച്ചു. സ്വന്തം നാടിന്‍റെ സ്വന്തം ചുണ്ടന്‍ സ്വന്തം നാട്ടുകാര്‍ തുഴഞ്ഞു വിജയം കൈവരിക്കുന്ന അഭിമാനം പോയി. വളളം മാത്രമല്ല തുഴച്ചില്‍കാരെയും വാടകക്കെടുക്കുന്ന രീതി വന്നു. വളളംകളി കൂടുതല്‍ വാണിജ്യവല്‍കരിക്കപ്പെട്ടു. പരസ്യങ്ങളും, സ്പോണ്‍സര്‍ഷിപ്പും വഴി വളളം തുഴയുന്ന ക്ലബ്ബുകള്‍ക്കും തുഴച്ചില്‍കാര്‍ക്കും കൂടുതല്‍ സാമ്പത്തിക നേട്ടം ലഭിക്കുന്ന സമ്പ്രദായം വന്നു.

ഇക്കാലത്ത് ഗൌരവപൂര്‍ണമായി മത്സരിക്കുന്ന ഒരു ചുണ്ടന്‍വളളത്തിന്‍റെ ക്ലബ്ബ് കുറഞ്ഞത് 30 മുതല്‍ 50 ലക്ഷം രൂപവരെ ചെലവിടു ന്നു. ടിഎസ്ഐക്കു ലഭിച്ച ഈ വര്‍ഷത്തെ കണക്കുകള്‍ ഏറെ അമ്പരപ്പിക്കുന്നതാണ്. ഒന്നാം സ്ഥാനത്തെത്തിയ ദേവാസ് തുഴഞ്ഞ കൊല്ലം ജീസസ് ക്ലബ് 55 ലക്ഷം രൂപ ചെലവിട്ടു. കൈനകരിയില്‍നിന്നുളള മറ്റൊരു ചുണ്ടന്‍ ഒന്നരക്കോടി ചെലവഴിച്ചു. ഈ ചെലവ് ഒരുമാസം നീളുന്ന പരിശീലനത്തി നും വളളത്തിന്‍റെ വാടക ക്കും തുഴച്ചില്‍കാരുടെ കൂലിക്കും മറ്റുമാണ്. മാസത്തിലേറെ നീളുന്ന പരിശീലന ക്യാമ്പുകളാണ് സംഘടിപ്പിക്കപ്പെടുന്നത്. ബോട്ടുക്ലബ്ബുകള്‍ ഈ ചെലവിനു പണം കണ്ടെത്തുന്നത് സ്പോണ്‍സര്‍മാരെക്കൊണ്ടാണ്. വിദേശ ഇന്‍ഡ്യക്കാരും വന്‍ ബിസിനസുകാരും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമാണ് മിക്കവാറും സ്പോണ്‍സര്‍മാരാകുന്നത്.

എന്നാല്‍ ഒന്നാം സ്ഥാനം നേടുന്ന ചുണ്ടന്‍റെ ക്ലബിനു കിട്ടുന്ന സാമ്പത്തിക പ്രതിഫലം ഈ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ നാ മമാത്രമാണ്. പിന്നെ എന്താണ് ഈ സ്പോണ്‍സര്‍ഷിപ്പു വഴി അവര്‍ക്കു നേട്ടം? നെഹ്രുട്രോഫിയുടെ കമന്‍റേറ്റര്‍ മാരില്‍ ഒരാളായ ഷാജി ചേരമര്‍ കുന്നുമ്മ ടിഎസ് ഐയോടു വിശദീകരിച്ചു,“സ്പോണ്‍സര്‍മാര്‍ക്ക് പ്രസിദ്ധികിട്ടുന്നു. ഈ ജലമേള 163 രാജ്യങ്ങളില്‍ കാണുന്നു. പത്തിലേറെ ദേശീയ- അന്തര്‍ദേശീയ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നു. നൂറുകണക്കിനു വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ജലമേള കാണാന്‍ എത്തുന്നു. ഒരാള്‍ക്ക് സ്വയം പ്രദര്‍ശിപ്പിക്കാന്‍ ഇതിനേക്കാള്‍ മികച്ച അവസരം ഏതാണ്?” സ്പോണ്‍സര്‍മാര്‍ക്ക് ഒരു കോടി രൂപക്കു വരെ നികുതിയിളവും നേടിയെടുക്കാം. മാത്രമല്ല വിവിഐപികളും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും മറ്റും സമ്പര്‍ക്കത്തിന് അവര്‍ക്ക് ഇത് അവസരം ഉണ്ടാക്കുന്നു.

വളളംകളിയുടെ ആദ്യകാല ആവേശം ജനങ്ങള്‍ക്കില്ലാതായി. സ്വന്തം നാടിന്‍റെ സ്വന്തം കളിക്കാര്‍ തുഴയുന്ന വളളം അല്ലാത്തതാണ് പ്രശ്നം. ഇന്നു സ്പോണ്‍സര്‍ഷിപ്പ് വളളംകളി തുഴച്ചില്‍കാരുടെ ജീവിത സാഹചര്യവും നിലവാരവും ഉയര്‍ത്തിയിരിക്കാം, ഐപിഎല്‍ കളിക്കാരുടേതുപോലെ. പക്ഷേ പഴയ കാലത്തെ ആവേശവും സംസ്കാരവും ജീവിതരീതിയും നാടിന്‍റെ ഐക്യവും ഇല്ലാതായി. പഴയ വളളംകളി പ്രേമിയായ ജോണ്‍ ജോസഫ് ടിഎസ്ഐയോടു പറഞ്ഞു, “പണ്ട് ഇത് കുട്ടനാടന്‍ ഗ്രാമങ്ങള്‍ തമ്മില്‍, ചുണ്ടന്‍ വളളങ്ങള്‍ തമ്മിലുളള ആരോഗ്യകര മായ മത്സരമായിരുന്നു. ഇന്നത് ക്ലബ്ബുകളും സ്പോണ്‍സര്‍മാരും തമ്മിലുളള കച്ചവട മത്സരമായിരിക്കുന്നു. തുഴച്ചില്‍കാര്‍ക്കു നേട്ടമുണ്ടായിരിക്കാം, പക്ഷേ ആ വികാരവും ആവേശവും പൊയ്പോയി...” 


സെപ്റ്റംബര് 22, 2011, the sunday indian. 

 
 

No comments:

Post a Comment