Wednesday, April 1, 2015

കൗരവസഭയില്‍ കേള്‍ക്കാത്ത ഗീതാവചനങ്ങള്‍

 കാവാലം ശശികുമാര്‍ March 17, 2015

ഗവര്‍ണ്ണര്‍ പി. സദാശിവം മാന്യനാണ്, അതിമാന്യനാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന ഒരാള്‍ക്ക് അങ്ങനെയാവാനേ കഴിയൂ. കേരളത്തിലേക്ക് അദ്ദേഹത്തെ ഗവര്‍ണറായി നിയോഗിച്ചപ്പോള്‍ പ്രതിഷേധ മൂക്കറയിട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു ജനാധിപത്യ ജീവികളും ഒരുപക്ഷേ ഭയന്നിട്ടുതന്നെ. കാരണം, ഭരണഘടനയുടെ 356-ാം വകുപ്പിനെ ‘ഡെഡ് ലറ്റര്‍’- മൃതാക്ഷരം, അഥവാ മരവിച്ച വകുപ്പ് ആയാണ് വിശേഷിപ്പിക്കുന്നതെങ്കിലും ആ വകുപ്പ് ഏറ്റവും കൂടുതല്‍ ദുരുപയോഗിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമാണല്ലോ ചാണ്ടി. മൃതാക്ഷരം മന്ത്രാക്ഷരമാകാന്‍ അധിക സമയം വേണ്ടെന്നകാര്യവുമറിയാം. പക്ഷേ, 356-നു മുന്നോടിയായുള്ള 355-ാം വകുപ്പിനും അയലത്തുമാത്രം എത്തുന്ന ചില കാര്യങ്ങളേ ഗവര്‍ണര്‍ സദാശിവം ചെയ്തുള്ളൂ, ഇത്രയൊക്കെ സംസ്ഥാന നിയമസയില്‍ നടന്നിട്ടും!! കേരള രാഷ്ട്രീയത്തിന്റെയും ജനാധിപത്യത്തിന്റെയും ചരിത്രത്തിലെ നാണക്കേടിന്റെ നാഴികക്കല്ലായി 2015 മാര്‍ച്ച് 13. അതിനു കാരണവും കാര്യവും കാരണക്കാരെയും തേടുന്നത് നില്‍ക്കട്ടെ, ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുത്തുണ്ടാക്കിയ ജനങ്ങളുടെ നിയമനിര്‍മ്മാണ സംവിധാനമാണല്ലോ സംസ്ഥാന നിയമസഭ. അവിടെ ഇക്കണ്ട തോന്ന്യാസങ്ങള്‍ കാട്ടാന്‍ ആര് ആര്‍ക്ക് ലൈസന്‍സു കൊടുത്തുവെന്ന ചോദ്യത്തിന് മറുപടി ജനങ്ങള്‍ക്കു കിട്ടേണ്ടതുണ്ട്. ധനമന്ത്രിയുടെ ചുമതലയാണ് സംസ്ഥാന വാര്‍ഷിക ധനവിനിയോഗ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് അംഗീകാരം നേടുകയെന്നത്. അതിനു സഹായങ്ങള്‍ ചെയ്തുകൊടുക്കേണ്ടത് മന്ത്രിസഭാ തലവനെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ചുമതല. അതു നിയമസഭയില്‍ ചട്ടപ്പടി നടപ്പാക്കുകയെന്നത് സ്പീക്കറുടെ കര്‍ത്തവ്യം. ഇതിനെല്ലാം പങ്കാളിയാവുകയും അപാകതകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ച് തിരുത്തിക്കുകയും ചെയ്യുകയാണ് പ്രതിപക്ഷ ധര്‍മ്മം. ഇതൊക്കെ ചേരുമ്പോഴാണ് കേരള നിയമസഭയുടെ ജനാധിപത്യ സംവിധാനത്തിലുള്ള പ്രവര്‍ത്തന പദ്ധതിയിലൂടെ സംസ്ഥാന വാര്‍ഷികാസൂത്രണ പദ്ധതിയായ ബജറ്റ് അവതരിപ്പിക്കപ്പെട്ട് അംഗീകാരം നേടുന്നത്. പക്ഷേ, അത്രത്തോളം കര്‍ത്തവ്യഭരിതമായ കര്‍മ്മത്തിന്റെ ദിനത്തില്‍ നമ്മുടെ ജനപ്രതിനിധികളുടെ ചെയ്തികള്‍ സാക്ഷര-സാഭിമാന കേരളത്തിന്റെ അഭിമാനത്തെ കൂട്ടക്കശാപ്പു ചെയ്യുന്നതായിരുന്നില്ലേ?. ഇന്ത്യാസ് ഡോട്ടര്‍ സംപ്രേഷണം ചെയ്തതുവഴി ബിബിസി ഭാരതത്തിനുണ്ടാക്കിയ നാണക്കേടിന്റെ നാലായിരമിരട്ടിയാണ് നമ്മുടെ ഭരണ-പ്രതിപക്ഷ നിയമസഭ അംഗങ്ങള്‍ ഉണ്ടാക്കിയതെന്നതിനു രണ്ടുപക്ഷമുണ്ടാവാനിടയില്ല. കുറ്റാരോപിതനായ, കളങ്കിതനായ ധനമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാനവകാശമില്ലെന്ന പ്രതിപക്ഷവാദം ന്യായം. ധാര്‍മികപക്ഷത്ത് അത് ശരിയാണുതാനും. പക്ഷേ കുറ്റം തെളിയുന്നതുവരെ ആരോപിതന്‍ മാത്രമാണെന്നത് ഭാരതം അംഗീകരിച്ച നീതി-നിയമം. രാഷ്ട്രീയത്തില്‍ ധാര്‍മികത വേണമെന്നത് മറ്റൊരു ന്യായം. പക്ഷേ മുന്‍കാല മര്യാദകള്‍ ഇക്കാര്യത്തില്‍ കീഴ്‌വഴക്കമാണെന്ന് മറുന്യായം. കോടതിയാണ് ഇത്തരം കാര്യങ്ങളില്‍ സര്‍വാധികാരിയെന്ന് വേറൊരു വാദം. പക്ഷേ ജനാധിപത്യ രാഷ്ട്രീയത്തില്‍ പ്രക്ഷോഭങ്ങള്‍ക്കും ജനകീയ പ്രതിഷേധങ്ങള്‍ക്കും ഇടമുണ്ടെന്ന് ബദല്‍ വാദം. ഇതൊക്കെ ശരിയാകുന്നു. പക്ഷേ, നിയമനിര്‍മാണ സഭയ്ക്കുള്ളില്‍ നിയമവും നീതിയും ധര്‍മ്മവും മര്യാദയും ജനാധിപത്യവും പരസ്യമായി ബലാല്‍ക്കാരം ചെയ്യപ്പെടുമ്പോഴോ. പഴയ ആ ചോദ്യമില്ലേ, മനുഷ്യനു ഭ്രാന്തുപിടിച്ചാല്‍ ചങ്ങലക്കിടാം ചങ്ങലയ്ക്കു ഭ്രാന്തുപിടിച്ചാലോ… അഭിനവ കൗരവസഭയാക്കി മാറുകയായിരുന്നു, മാറ്റുകയായിരുന്നു 2015 മാര്‍ച്ച് 13 ലെ കേരളസഭാ സമ്മേളനത്തെ അതിന്റെ അംഗങ്ങള്‍. നീതി നിഷേധം, ബഹുമാന്യരെ അപമാനിക്കല്‍, പൗരാവകാശലംഘനം, പൊതുമുതല്‍ നശിപ്പിക്കല്‍, വസ്ത്രാക്ഷേപം, കായിക പീഡനം, ലൈംഗികപീഡനം, സ്ത്രീ പീഡനം, അസഭ്യാഭിഷേകം… എന്തൊക്കെ നടന്നില്ല? ഭരണഘടനയ്ക്കു പണയപ്പെട്ടുപോയ വോട്ടര്‍മാരില്‍ ബുദ്ധിയും കായശേഷിയും ആസൂത്രണ വൈദഗ്ദ്ധ്യവും പോരാട്ടവൈഭവവും ഉള്ളവര്‍ കൈകെട്ടി, പല്ലിറുമ്മി പുറത്തു നില്‍ക്കേണ്ടിവന്നു. അവരില്‍ ചിലരുടെ ക്ഷോഭം നിയമസഭാ മന്ദിരത്തിനു പുറത്തൊതുങ്ങി. അപമാനിക്കപ്പെട്ട ജനാധിപത്യത്തിന്റെ സമ്മാന്യത കാക്കാന്‍ ഭീമന്മാരും പാണ്ഡവസഹോദരങ്ങളും മനസ്സില്‍ പ്രതിജ്ഞയെടുത്തിട്ടുണ്ടാവണം. ആ പ്രതിജ്ഞയുടെ സഫലത അറിയാന്‍ അടുത്ത തെരഞ്ഞെടുപ്പുകാലം വരെ കാക്കേണ്ടിവന്നേക്കും. പക്ഷേ, അക്കാലംകൊണ്ട്, പകല്‍വെട്ടത്തില്‍, തെരവു ഗുണ്ടകളെപ്പോലെ നിയമസഭയില്‍ തെമ്മാടിത്തം കാണിച്ചവര്‍ തമ്മില്‍ ധാരണകളുണ്ടാകും. എല്ലാം പറഞ്ഞു ‘കോംപ്ലിമെന്റ്‌സ്’ ആക്കാന്‍ ‘ഗീര്‍വാസീസ് ആശാ’ന്മാരും ‘റാംജിറാവു’മാരും മുന്‍കാലശീലങ്ങള്‍ ആവര്‍ത്തിക്കും. ചെയ്ത അതിക്രമങ്ങള്‍ക്ക് ന്യായീകരിച്ച, ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞ, നിയമനിര്‍മാതാക്കള്‍ പരസ്പരം കൈകൊടുത്തു പിരിയുന്നതു കാണാനും നമ്മള്‍ക്കു വിധിയുണ്ടായേക്കാം. എന്നാല്‍, നിയമസഭക്കുള്ളില്‍ നശിപ്പിച്ച പൊതുമുതലിന് നഷ്ടപരിഹാരം നിയമസഭാംഗങ്ങളില്‍ നിന്ന് ഈടാക്കാന്‍ സഹായകമായ കൂട്ടപ്പിഴയീടാക്കലിനുള്ള നിയമസാധുത പരിശോധിക്കപ്പെടണം. ജനപ്രതിനിധികള്‍ നാടിനുണ്ടാക്കിവച്ച മാനക്കേടിന് അവരെക്കൊണ്ട് സംസ്ഥാന ജനതയോട് കൂട്ടക്ഷമാപണം നടത്തിക്കാന്‍ ചട്ടമുണ്ടോയെന്ന് പരിശോധിക്കപ്പെടണം. ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതുപോലെ ഇനിയിത്തരത്തില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ എന്തുചെയ്യണമെന്ന കൂടിയാലോചനയില്‍ ഇതിനുള്ള വകുപ്പുകള്‍ കൂടി ഉണ്ടാകണം, നിയമം വേണമെങ്കില്‍ നിര്‍മിക്കണം. എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം!!! ഈ സഭാക്കൂത്ത് ഇങ്ങനെ നടക്കുമ്പോള്‍ മറ്റൊരു മഹാസഭ നടക്കുന്നുണ്ടായിരുന്നു കുറച്ച് അകലെ നാഗപ്പൂരില്‍. ലോകത്തെ ഏറ്റവും വലിയ സാമൂഹ്യസേവന പ്രസ്ഥാനത്തിന്റെ വാര്‍ഷിക യോഗം; ആര്‍എസ്എസിന്റെ അഖിലഭാരതീയ സഭ. ആ പ്രസ്ഥാനം കേരളത്തില്‍, ഭാരതത്തിലെമ്പാടും, ലോകത്താകെമാനവും നടത്തുന്ന വ്യക്തിനിര്‍മ്മാണപ്രക്രിയയുടെ വാര്‍ഷിക പദ്ധതി തയ്യാറാക്കുകയായിരുന്നു അവിടെ. ആ സംഘടനയുടെ വളര്‍ച്ചാ രേഖകള്‍ അവിടെ വിലയിരുത്തപ്പെട്ടു. സംഘടനയുടെ വളര്‍ച്ച ഇരട്ടി; മൂന്നുവര്‍ഷംകൊണ്ട്. നിത്യപ്രവര്‍ത്തനം, നിരന്തരപ്രവര്‍ത്തനം, സാര്‍വത്രികപ്രവര്‍ത്തനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രസ്ഥാനത്തിന്റെ പദ്ധതികളിലൂടെ വളര്‍ന്ന വ്യക്തി നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരിക്കുന്നു. കേരളത്തിലും ഭാരതത്തിലും, നിയമസഭയില്‍ തമ്മില്‍ തല്ലിയ ഭരണപക്ഷവും പ്രതിപക്ഷവും പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്ന ആ സംഘടനയെ ആശയംകൊണ്ടും ആയുധംകൊണ്ടും നഖശിഖാന്തം എതിര്‍ക്കാന്‍ ഒന്നിച്ചു നില്‍ക്കുന്നവരാണ്. അവരുടെ താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ ഈ സംഘടനയ്‌ക്കെതിരേ തെരുവില്‍ നടത്തുന്ന ഉന്മൂലന പ്രവര്‍ത്തങ്ങളുടെ ചെറുപതിപ്പായിരുന്നു നേതാക്കളുടെ സഭയിലെ കായിക പ്രകടനമെന്നു വിലയിരുത്തുന്നവരെ പഴിയ്ക്കാനാവില്ല. കേരളത്തിലെ കൗരവസഭയില്‍ കാട്ടാളത്തം അരങ്ങുതകര്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയില്‍ ദേശാന്തര ദേശീയ രാഷ്ട്രദൗത്യം നിര്‍വഹിക്കുകയായിരുന്നു. ഇവിടെ കണ്ണില്‍ക്കണ്ടത് തകര്‍ത്തും കൈയില്‍ കിട്ടിയത് കശക്കിയും ജനനേതാക്കള്‍ സ്വത്വം പ്രകടിപ്പിച്ചു. അതത് സംഘടനകള്‍ വളര്‍ത്തുന്ന സാംസ്‌കാരികതയുടെ പ്രകടീകരണം. പക്ഷേ, ഏറ്റവും അടുത്ത അവസരത്തില്‍ ഇക്കൂട്ടരെ പാഠം പഠിപ്പിക്കാന്‍ കേരള ജനത മുതിരുമോ, ഇനിയും വൈകുമോ എന്നതാണ് ഏറെപ്പേര്‍ ഉത്തരം കാത്തിരിക്കുന്ന ചോദ്യം. മറ്റൊരു തീയതി: മാര്‍ച്ച് 10, 2015. കേരളത്തിലെ മാത്രമല്ല ഒരുപക്ഷേ ലോകത്തെമ്പാടും ക്രൈസ്തവര്‍ സന്തോഷിച്ച ദിവസമാവണം. ക്രിസ്തു ജനിച്ചതിന്റെ പേരിലല്ല, ക്രിസ്തുരാജ്യം വരുമെന്ന പ്രതീക്ഷ വര്‍ധിച്ചതിന്റെ പേരില്‍. അന്നാണ് കേരള നിയമസഭയില്‍ ബൈബിള്‍ പ്രഘോഷണം മുഴങ്ങിയത്. പെന്തക്കോസ്തുകാര്‍ മുതല്‍ കത്തോലിക്കര്‍ വരെ ഒറ്റക്കെട്ടായി ഉള്ളില്‍ കര്‍ത്താവിനെ സ്തുതിച്ചു. മതേതര കേരളത്തില്‍ മുഖ്യമന്ത്രി ക്രിസ്ത്യാനിയാണെന്നും മുഖ്യ ഉദ്യോഗസ്ഥരില്‍ മുഖ്യപങ്കും ആ മതവിഭാഗത്തിലാണെന്നും മറ്റും ആക്ഷേപം കേള്‍ക്കുമ്പോഴും മതപരിവര്‍ത്തന നിരോധനം, ഗോവധനിരോധനം, മദ്യനിരോധനം, മദര്‍ തെരേസ വിവാദം തുടങ്ങി വിവിധ വിഷയങ്ങളില്‍ നിരാശപ്പെട്ടിരിക്കെയാണ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ നിയമസഭയില്‍ ‘പ്രമാണഗ്രന്ഥ’മായത്. ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണമെന്നു പറഞ്ഞവരെ കിഴുക്കിയിരുത്തിയ കാലത്ത് ഇത്തരമൊരു സൗഭാഗ്യം ഇനിയെന്നു കിട്ടാന്‍. നിയമസഭയിലെ പ്രതിപക്ഷനേതാവ് വിപ്ലവപാര്‍ട്ടി നേതാവാണ്. അദ്ദേഹമാണ് ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ പാടാന്‍ തുടക്കമിട്ടത്. ധനമന്ത്രി മാണിക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച സഭാധ്യക്ഷന്റെ നടപടിയില്‍ പ്രതിഷേധിച്ച് വി.എസ്. അച്യുതാനന്ദന്‍ ബൈബിള്‍ ഭാഗങ്ങള്‍ വായിച്ചു. ”ഈ ചോദ്യം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവു നഷ്ടപ്പെടുത്തിയാല്‍ പിന്നെ എന്തു പ്രയോജനം” എന്ന മത്തായി സുവിശേഷം അധ്യായം 16, ഉദ്ധരിച്ച വിഎസിനെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും ഏറ്റുപാടിയത് ഹലേലൂയതന്നെ. എങ്ങനെ ആഹ്ലാദിക്കാതിരിക്കും? സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലല്ലെ ബൈബിള്‍ വചനങ്ങള്‍ സ്ഥാനംപിടിക്കുന്നത്-അതും ഭഗവദ്ഗീത ദേശീയഗ്രന്ഥമാക്കണമെന്ന് ചിലര്‍ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന വേളയില്‍. ഇടയ്ക്ക് സംസാരിച്ച മുസ്ലിം ലീഗിന്റെ അബ്ദുസ്സമദ് സമദാനി ഉറുദു സാഹിത്യമാണ് വിളമ്പിയത്. മന്ത്രി മാണിയെ കര്‍മ്മത്തിന്റെ മഹത്വം പറഞ്ഞു മനസിലാക്കിക്കാന്‍ ഒരു ഗാന്ധിയനുമുണ്ടായില്ല. മാര്‍ക്കണ്ഡേയ കട്ജു ഗാന്ധിജിയുടെ കാലനായി വേഷം കെട്ടിയിറങ്ങിയ ഈ കാലത്തെങ്കിലും അതാകാമായിരുന്നു. ബൈബിളിനും മുമ്പേ, ഭഗവദ് ഗീതയില്‍ പറഞ്ഞുവെച്ചിട്ടുണ്ട് കര്‍മ്മത്തെപ്പറ്റി. ഗാന്ധിജി അതേറ്റു ചൊല്ലിയിട്ടുണ്ട്. സ്ഥാനത്തും അസ്ഥാനത്തും അര്‍ത്ഥം അറിയാതെ ഉച്ചരിക്കുന്ന ”കര്‍മ്മണ്യേവ.. മാ ഫലേഷു…” എന്ന അനാസക്തിയോഗമല്ല. നിര്‍ണായകമായ യുദ്ധകര്‍മ്മത്തെക്കുറിച്ച് ഉപദേശമെല്ലാം കേട്ടുകഴിഞ്ഞ അര്‍ജ്ജുനന് അവസാന അന്ധതയും നീക്കിക്കൊണ്ട് ശ്രീ കൃഷ്ണന്‍ പറയുന്നുണ്ട് ‘മോക്ഷ സംന്യാസ യോഗ’മെന്ന അവസാന അദ്ധ്യായത്തില്‍ രണ്ടു മുതല്‍ 65 വരെയുള്ള ശ്ലോകങ്ങളില്‍ എന്താണു കര്‍മ്മമെന്നും അതെങ്ങനെ വേണമെന്നും എന്താണു ഫലമെന്നും. പക്ഷേ ഭഗവദ് ഗീത ഉദ്ധരിക്കാന്‍ അറിയാവുന്നവര്‍, അറിയാമെങ്കിലും അതിനു ധൈര്യമുള്ളവര്‍ സഭയിലില്ലാതെപോയാല്‍..? ഹാ കഷ്ടം! കഷ്ടം!! എന്നല്ലാതെ എന്തു പറയാന്‍?
ജന്മഭൂമി: http://www.janmabhumidaily.com/news274671

No comments:

Post a Comment