Wednesday, April 1, 2015

ഏച്ചുകെട്ടോ ഈ മതേതരത്വം

 കാവാലം ശശികുമാര്‍ 
March 24, 2015

ഭരണകൂടംതന്നെ ഭരണഘടനയെ തകര്‍ത്തുകളയുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഔദ്യോഗികമായിത്തന്നെ. കോണ്‍ഗ്രസ് അധ്യക്ഷയും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ അധികാരപ്രമത്തതയില്‍ നടത്തിയ അടിയന്തരാവസ്ഥ എന്ന ആ ദുഷ്‌ചെയ്തി ഭാരതത്തിന്റെ ചരിത്രത്തിലെ തീരാകളങ്കമാണ്. ഏകാധിപത്യവും സ്വേച്ഛാധിപത്യവും ഉള്ളിലുള്ള ഭരണാധികാരികളുടെ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും അത്തരം പ്രവണതകള്‍ ഉണ്ടാകും. പ്രത്യേകിച്ച് വളഞ്ഞവഴിയില്‍ വന്ന, വഴിയില്‍ കണ്ടവരെ ചതിച്ചു വെട്ടിവീഴ്ത്തിയ നേതാക്കള്‍ക്ക്. കാരണം അവര്‍ക്ക് അരക്ഷിതബോധം കൂടും; ഏറിയും കുറഞ്ഞുമിരിക്കുമെന്നുമാത്രം. ഭരണഘടനയെപ്പോലും തുലച്ചുകളയുന്ന ഇത്തരം നടപടികള്‍ക്ക് പിന്നില്‍ ഒറ്റമനഃശാസ്ത്രം മാത്രം. എങ്ങനെയും അധികാരം പിടിക്കുക, കിട്ടിയ അധികാരം ഏതുവിധവും നിലനിര്‍ത്തുക. ഭാരതത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ചില മൂല്യങ്ങളില്‍ പ്രധാനപ്പെട്ടവ മതേതരത്വവും ജനാധിപത്യവും സോഷ്യലിസവുമാണെന്ന് ഇടയ്ക്കിടെ നമ്മുടെ നേതാക്കള്‍ സ്ഥാനത്തും അസ്ഥാനത്തും പറഞ്ഞു ധരിപ്പിക്കാറുണ്ട്. പക്ഷേ മതേതരത്വം! ഹാ, കഷ്ടം!! പറയാനെളുപ്പം, പ്രയോഗത്തില്‍ ഓരോ അണുവിലും അതിന്റെ അര്‍ത്ഥവും തത്വവും മൂല്യമില്ലാതായിക്കൊണ്ടിരിക്കുകയാണ്. മതേതരത്വം, മതനിരക്ഷേപത, ന്യൂനപക്ഷ സംരക്ഷണം, ഭൂരിപക്ഷ അവഗണന, മതനിരാസം ഈ വാക്കുകള്‍ക്കെല്ലാം പ്രയോഗത്തില്‍ തമ്മില്‍ ഭേദമില്ലാത്ത സ്ഥിതിവിശേഷമാണിന്ന്. ഭരണകൂടങ്ങളുടെ ഗൂഢാലോചനയെന്നെല്ലാം പറയാവുന്ന തരത്തിലാണ് മതേതരത്വം എന്നറിയപ്പെടുന്ന സെക്യുലറിസത്തിന്റെ പ്രവൃത്തിമാര്‍ഗ്ഗമെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ കാണാം. പതിറ്റാണ്ടുകളായി തടുരുന്ന സംവിധാനപ്രകാരമുള്ള ഈ സമ്പ്രദായത്തിന് മാറ്റം വരണമെങ്കില്‍ വമ്പിച്ച വിപ്ലവം തന്നെയുണ്ടാകണം-മാനസിക വിപ്ലവം. അതുപക്ഷേ ഇന്നത്തെ രീതിയിലുള്ള ‘മതേതര ഭാരത’ത്തില്‍ അത്ര എളുപ്പമല്ലാതാനും. രണ്ടു സംഭവങ്ങള്‍ ഇതാ: 19 ക്രിസ്ത്യന്‍ എംപിമാര്‍ ദല്‍ഹിയില്‍ കാത്തലിക് ബിഷ്പ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ ആസ്ഥാനത്ത് ഒത്തുചേര്‍ന്നു. യോഗത്തില്‍ നാല് ഇന്ത്യന്‍ കര്‍ദ്ദിനാള്‍മാരില്‍ രണ്ടുപേര്‍, ഇവാന്‍ ഡിയാസും (റോമന്‍ കത്തോലിക്ക) ബസേലിയോസ് ക്ലീമിസും (സീറോ മലങ്കര സഭ) പങ്കെടുത്തു. എംപിമാര്‍ പാര്‍ട്ടിഭിന്നത മറന്ന്, ക്രിസ്ത്യാനിയെന്ന പൊതുമാനദണ്ഡമാണ് യോഗ്യതയാക്കിയത്. കോണ്‍ഗ്രസ്, തൃണമൂല്‍, എഐഎഡിഎംകെ, കേരള കോണ്‍ഗ്രസ്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് തുടങ്ങിയ പാര്‍ട്ടികളുടെ എംപിമാരുണ്ടായിരുന്നു. ആകെയുള്ള 25 ക്രിസ്ത്യന്‍ എംപിമാരില്‍ 19 പേര്‍ പങ്കെടുത്തു. മറ്റുള്ളവര്‍ക്ക് വിയോജിപ്പില്ല, അസൗകര്യം മാത്രം. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്‍ ആയിരുന്നു സംഘാടകന്‍!! സഭയോ (മത) സഭയോ (നിയമ നിര്‍മ്മാണ) ഇവര്‍ക്കു വലുത്, പ്രധാനം എന്നു വായനക്കാര്‍ക്കു നിശ്ചയിക്കാം. മറ്റൊരു മതേതര കാഴ്ച: ഭരണഘടനയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് മുസ്ലിങ്ങള്‍ക്ക് എന്തെല്ലാം അവകാശങ്ങളുണ്ടോ, അതെല്ലാം നേടിയെടുക്കാന്‍ മറ്റു ന്യൂനപക്ഷസമുദായങ്ങള്‍ക്കൊപ്പം നിന്നു പോരാടാന്‍ ജയ്പൂരില്‍ ചേര്‍ന്ന മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വാര്‍ഷിക പൊതുയോഗം ആഹ്വാനം ചെയ്തു. ഭരണഘടനയില്‍ മുസ്ലിങ്ങള്‍ക്കു മാത്രമായി അവകാശമുണ്ടെന്നു കണ്ടെത്തിയ മതേതരത്വം!! ഉടലോടെ സ്വര്‍ഗത്തില്‍ പോകാന്‍ മോഹിച്ച ഒരു രാജാവ് ആത്മീയാചാര്യനെ കാണാന്‍ പോയ കഥയുണ്ട്. ആചാര്യന്‍ കുഴങ്ങി. സാധ്യമല്ലെന്നു പറഞ്ഞാല്‍ വിഡ്ഢിയായ രാജാവ് അതിനു ശിക്ഷിക്കും. ഒടുവില്‍ ഒരുപായം പറഞ്ഞു, അങ്ങ് ഉറക്കമുണരുമ്പോള്‍ സ്വന്തം പാദരക്ഷകളെ ഓര്‍മ്മിക്കാത്ത ഒരു ദിവസം എന്നെ കാണാന്‍ വരൂ, ഉടലോടെ സ്വര്‍ഗ്ഗത്തിലയയ്ക്കാം. രാജാവ് പിന്നെ ആചാര്യനെ ശല്യം ചെയ്തിട്ടില്ല. ഊണിലും ഉറക്കത്തിലും രാജാവിന്റെ മനസ്സില്‍ പാദരക്ഷകളായിരുന്നു. രാജാവിന്റെ കഥപോലെയായിട്ടുണ്ട് നമ്മുടെ നിത്യജീവിതവും. മതേതര രാജ്യത്തില്‍ എന്തു ചെയ്യുമ്പോഴും ഹിന്ദു, ക്രിസ്ത്യാനി, മുസ്ലിം എന്നിങ്ങനെയും ജാതിതിരിച്ചും അതെക്കുറിച്ച് ചിന്തിക്കാറില്ലെന്ന് നെഞ്ചില്‍ കൈവച്ച് എത്ര ഭരണാധികാരികള്‍ക്ക് പറയാനാകും? എത്ര രാഷ്ട്രീയ നേതാക്കള്‍ക്ക്, ഉദ്യോഗസ്ഥര്‍ക്ക്, നയരൂപീകര്‍ത്താക്കള്‍ക്ക് പറയാനാകും? വന്നുവന്ന് എന്റെ അടുക്കളയില്‍ പാകംചെയ്യുന്ന ഭക്ഷണത്തിന്റെ ഗന്ധം അയലത്തെ അന്യമതക്കാരനെ എങ്ങനെ ബാധിക്കുമെന്ന ചിന്തയിലേക്കുപോലും കാര്യങ്ങള്‍ എത്തിനില്‍ക്കുമ്പോള്‍ മതേതരത്വം ഒരു പാഴ്‌വാക്കായോ എന്ന് സംശയിക്കുന്നവരെ പഴിക്കാനാവില്ല. മറിച്ച് മതസഹിഷ്ണുതയാണ് ഇന്നത്തെ അടിയന്തരവുംഅടിസ്ഥാനവുമായ ആവശ്യമെന്ന് സമ്മതിക്കേണ്ടിയുംവരും. മതവൈവിധ്യമല്ല, സംസ്‌കാര ബഹുലതയാണ് നമ്മുടെ നാടിന്റെ പ്രത്യേകത. നാനാത്വത്തിലെ ഏകത്വം എന്നൊക്കെയുള്ള പ്രയോഗം കൂടുതല്‍ ചേരുന്നത് സാംസ്‌കാരികമായ ഈ ബാഹുല്യത്തിലാണ്. സംസ്‌കാരത്തിന്റെ അടിത്തറ ഒന്നാണെങ്കിലും അതിന്റെ പ്രകടീകൃതഭാവത്തിലാണ് ഈ ബാഹുല്യമെന്നത് പ്രത്യേകമോര്‍ക്കണം. മതാടിസ്ഥാനത്തില്‍ ഇങ്ങനെയൊരു ബാഹുല്യവും വൈവിധ്യവും ഉണ്ടായത് പില്‍ക്കാലത്താണെന്ന ചരിത്രവസ്തുത മറക്കരുത്. അനാദിയായ സാംസ്‌കാരിക സമ്പത്തുള്ള ഒരു രാഷ്ട്രത്തിന്റെ, (ഔദ്യോഗികമായി ചിലര്‍ അംഗീകരിച്ചുതന്ന അയ്യായിരം വര്‍ഷത്തെയെങ്കിലും) ചരിത്രം പരിഗണിക്കണം. അപ്പോള്‍ രണ്ടായിരത്തോളം വര്‍ഷം പഴക്കം അവകാശപ്പെടുന്ന സെമിറ്റിക് മതങ്ങളുടെ സാന്നിദ്ധ്യം എങ്ങനെയുണ്ടായി എന്നു വ്യക്തം. അങ്ങനെ വിലയിരുത്തുമ്പോള്‍ ഇന്നത്തെ രീതിയിലുള്ള മതേതരത്വം നമുക്ക് ഒരു ഏച്ചുകെട്ടുതന്നെയാണ്. ഒരു രാജ്യത്തിന്റെ ഭരണഘടന രൂപപ്പെടുന്നത് അന്നത്തെ സാഹചര്യങ്ങളുടേയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഭാരതത്തിന്റെ ഭരണഘടനക്ക് ന്യായമായും അത് രൂപംകൊള്ളുന്നതിനുമുമ്പ് നിലനിന്നിരുന്ന ഒരു ഭരണസംവിധാനത്തിന്റെ സമ്പ്രദായങ്ങളോട് സാമ്യം ഉണ്ടാവും. പക്ഷെ ഡോ.ബി.ആര്‍. അംബേദ്കറുടെ നേതൃത്വത്തില്‍, അന്നത്തെ ചിന്തകരും വിചക്ഷണരും വിദഗ്ദ്ധരും പ്രമുഖരും ഒത്തുചേര്‍ന്ന് മാനങ്ങള്‍ കൂടിയാലോചന നടത്തിയിട്ടും മതേതരത്വം അല്ലെങ്കില്‍ മതനിരപക്ഷേത എന്ന് വ്യാഖ്യാനിക്കാന്‍ പറ്റുന്ന സെക്യുലറിസം ഭാരത ഭരണഘടനയുടെ ഭാഗമായില്ല എന്നത് വിചിത്രസ്ഥിതിയല്ല, മറിച്ച് യാഥാര്‍ത്ഥ്യാവസ്ഥയാണ് വ്യക്തമാക്കുന്നത്. ധര്‍മ്മം അഥവാ മതം എന്നതിന് റിലീജിയണ്‍ എന്ന ഇംഗ്ലീഷ് പരിഭാഷയും അതിനു പിന്നെ അര്‍ത്ഥവ്യാഖ്യാനവും വിവര്‍ത്തനവും വന്നപ്പോള്‍ സംഭവിച്ച അര്‍ത്ഥം ചുരുങ്ങലുംതന്നെ സെക്യുലറിസത്തിന്റെ ഭാരതഭാഷകളിലേക്കുള്ള വിവര്‍ത്തനത്തിനും സംഭവിച്ചു. മതേതരത്വവും മതനിരപേക്ഷതയും വിദേശികള്‍ക്ക് സെക്യുലറിസമാണ്. ഇതുരണ്ടും പക്ഷേ ”മുന്നാണ്” താനും. മതേതരത്വത്തെ ഇങ്ങനെ ഭരണകൂടം കൊലചെയ്തതിന്റെ തുടര്‍ച്ചയാണ് ജനാധിപത്യത്തിന്റെ കൊല്ലാക്കൊല. ഇതുരണ്ടുമില്ലാതെ എന്തു സോഷ്യലിസ സ്വപ്‌നം? ഭരണകൂട ഭീകരത, പച്ചക്കറി ഭീകകരതയെന്നൊക്കെ ചില ബുദ്ധിജീവികളായ എഴുത്തുകാര്‍ വാക്യത്തില്‍ പ്രയോഗിക്കുന്നതുപോലെയല്ല ഇത്. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ (അങ്ങനെ പറയാമോ, മതേതരത്വത്തിന്റെ ഭാഗമായി നോക്കുമ്പോള്‍, ജനകീയമായിപ്പറയേണ്ടി വരുമ്പോള്‍ ചന്തയെന്നോ മറ്റോ വിശേഷിപ്പിക്കേണ്ടിവരും; നല്ല അര്‍ത്ഥത്തില്‍ത്തന്നെ) എന്നെല്ലാം വിശേഷിപ്പിക്കുന്നിടത്ത് ജനാധിപത്യത്തിന്റെ ഓരോ ഘടകങ്ങളും തകര്‍ത്തുതരിപ്പണമാക്കിയപ്പോള്‍ വാസ്തവത്തില്‍ കണ്ടത് ഭരണകൂട ഭീകരത തന്നെയാണ്.

 2015 മാര്‍ച്ച് 13 ന് കേരള നിയമസഭയില്‍ തകര്‍ന്നത് ആ ജനാധിപത്യമായിരു ന്നല്ലൊ. ഇല്ലാതായത് ഇതൊക്കെയാണ്, മാന്യത, സ്ത്രീസുരക്ഷ, ആവിഷ്‌കാരസ്വാതന്ത്ര്യം, നിയമവാഴ്ച, മൗലികാവകാശം നീതി നടപ്പാക്കല്‍… ഇതെല്ലാം ചേര്‍ന്നതാണല്ലൊ ജനാധിപത്യം. കളങ്കിതനായ ധനമന്ത്രിയെക്കൊണ്ടുതന്നെ ബജറ്റവതരിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധം പിടിച്ചത് ആദ്യം പറഞ്ഞ അധികാരം സംരക്ഷിക്കാനുള്ള സ്വേച്ഛാധിപത്യ -ഏകാധിപത്യ വ്യഗ്രതയാണ്. പുതിയ സ്പീക്കറെ സഭയിലിരുത്താതെ സഭ തകര്‍ക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത് ആ അധികാരസ്ഥാനത്തേക്കുള്ള വഴിവെട്ടലിന്റെ തിടുക്കമാണ്. ജനാധിപത്യത്തിന്റെ ഓരോ പടിയും തകര്‍ത്ത്, സംവിധാനവും പാരമ്പര്യവും ചവിട്ടിമെതിച്ച് മൂല്യങ്ങളെ പടിയിറക്കി, ധാര്‍മികതയെ തച്ചുടച്ച് സാങ്കേതികമായിപ്പോലും കൃത്യത പാലിക്കാതെ ബജറ്റവതരിപ്പിച്ചുകൊണ്ട് ‘മിമിക്രി’ അവതരിപ്പിച്ച ധനമന്ത്രി കെ.എം.മാണിയുടെ ആദ്യ പ്രസ്താവന ഇങ്ങനെയായിരുന്നു. ”ഇന്ന് നിയമസഭയില്‍ നടന്ന സംഭവത്തില്‍ എനിക്ക് ഒട്ടും ഖേദമില്ല. വിഷമവുമില്ല. പക്ഷേ കഴിഞ്ഞ 12 തവണയും ബജറ്റവതരിപ്പിക്കാന്‍ വരുന്നതിനുമുമ്പ് ഞാന്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുമായിരുന്നു. ഇത്തവണ അതു നടന്നില്ല. അതു മാത്രമാണ് വിഷമം.” ധനമന്ത്രിയുടെ മതേതരത്വ പ്രഖ്യാപനം! ഇനി ഏറെ എന്തുപറയാന്‍? അല്ലെങ്കില്‍ എന്തിനേറെ പറയണം!? മാര്‍ച്ചു മാസമാണ് മാര്‍ച്ചു ചെയ്തുപോകുന്നത്. വനിതാ ദിനമായ മാര്‍ച്ച് എട്ടായിരുന്നു അതിന്റെ മാര്‍ക്ക് (അടയാളം). ആ കലണ്ടര്‍ത്താളില്‍ കേരളം 13-ന്റെ കോളം കറുപ്പിച്ചെടുത്തു. ചില ചോദ്യങ്ങള്‍- വനിതാ എംഎല്‍എമാരെക്കൊണ്ട് ഇടതുപക്ഷം സഭയില്‍ ചാവേര്‍ കളിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നുവോ? യുഡിഎഫ് എംഎല്‍എമാര്‍ വനിതാംഗങ്ങളെ പീഡിപ്പിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നോ? കെ.എം. മാണിയുടെ ബജറ്റവതരണം തടയുകയായിരുന്നോ എല്‍ഡിഎഫിന്റെ യഥാര്‍ത്ഥ ലക്ഷ്യം. ആ പദ്ധതി തയ്യാറാക്കിയത് പാര്‍ട്ടി മുന്‍സെക്രട്ടറി പിണറായി വിജയനോ, അച്യുതാനന്ദനോ, പ്രതിപക്ഷ ഉപനേതാവും സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനോ? ആര്‍ക്കാണ് പിഴച്ചതെന്ന് ആരു സമ്മതിക്കും? എന്തായാലും കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക് ഒന്നു വ്യക്തമാക്കുന്നു- ‘പുലിയച്ചാ ഞങ്ങടെ വഴക്കുതീര്‍ന്നുവെന്നു’വെന്ന് അവര്‍ സംയുക്തമായി വൈകാതെ പ്രഖ്യാപിക്കും; ജനം വീണ്ടും, നീണ്ട ചെവിവട്ടം പിടിച്ച് സ്വയംചിരിച്ച് നാലുകാലില്‍ നിന്ന് ആ മൃഗത്തെപ്പോലെ അമറും. മൂന്നു സംഭവങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കട്ടെ. 1. പാര്‍ലമെന്റില്‍ മുതിര്‍ന്ന ജനതാപരിവാര്‍ നേതാവ് ശരത് യാദവ് സ്ത്രീകളെ അവഹേളിച്ചു സംസാരിച്ചു. എതിര്‍ത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ആക്ഷേപിച്ചു. ആരും സ്പീക്കറുടെ ചെയര്‍ എടുത്തെറിഞ്ഞില്ല. പിന്‍വലിക്കണമെന്ന് യാദവിനോടാവശ്യപ്പെട്ടു. ആദ്യം ബലം പിടിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. 2. പശ്ചിമബംഗാളില്‍ 72 വയസ്സുള്ള കന്യാസ്ത്രീ ബലാല്‍ക്കാരം ചെയ്യപ്പെട്ടു. 12 അംഗ കൊള്ളയടി സംഘമാണ് പിന്നിലെന്ന് വ്യക്തമായി. വനിതാ മുഖ്യമന്ത്രിയുടെ സംസ്ഥാനമാണ്. പ്രതികളെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ക്രിസ്തീയ സഭകള്‍ കുറ്റപത്രം തയ്യാറാക്കി അവതരിപ്പിച്ചത് സംഘപരിവാറിനെതിരെ. വാജ്‌പേയി ഭരണകാലത്ത് സ്‌കൂട്ടര്‍ തട്ടി പരിക്കേറ്റ ആന്ധ്രയിലെ ‘കന്യാസ്ത്രീ പീഡനകഥ’ വായനക്കാര്‍ക്ക് ഓര്‍മയുണ്ടാകും. ഏതായാലും മദര്‍ സുപ്പീരിയര്‍ ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് പോയിരിക്കുന്നു. 3. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഖുറാന്‍ കത്തിച്ചുവെന്ന് ആരോപിച്ച് ഒരു വനിതയെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന് പരസ്യമായി കത്തിച്ചു. പള്ളി പ്രസംഗത്തില്‍ മതപണ്ഡിതര്‍ അതിനെ ന്യായീകരിച്ചു- വനിതാദിന മാസത്തിലെ മൂന്നു മതേതര വനിതാ പീഡന ചിത്രങ്ങള്‍.
ജന്മഭൂമി: http://www.janmabhumidaily.com/news276417

No comments:

Post a Comment