Wednesday, April 1, 2015

വേണം നമുക്ക് ഭാഷാമൗലികവാദം

 കാവാലം ശശികുമാര്‍ (നിരീക്ഷണം) 
March 31, 2015 

അടല്‍ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ മനുഷ്യവിഭവശേഷി വകുപ്പ് മന്ത്രി ഡോ. മുരളീ മനോഹര്‍ ജോഷിക്കായിരുന്നു. വിദ്യാഭ്യാസരംഗത്ത് മികച്ച പരിവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നയം അവതരിപ്പിച്ചു. അന്ന് കേരളത്തിലെ ഒരു ബുദ്ധിജീവി സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞതിങ്ങനെ ” സംസ്‌കൃതം പഠിക്കാത്തതില്‍ ഖേദിക്കുന്നയാളാണ് ഞാന്‍. ഇപ്പോള്‍ പഠിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. പക്ഷേ സംസ്‌കൃതം പഠിക്കണമെന്ന് ജോഷി പറയുമ്പോഴുണ്ടല്ലൊ, ഒരു ഒരു ഇത്. എതിര്‍ക്കാന്‍ തോന്നിപ്പോവുകയാണ്.  ജോഷി പറയുന്നുവെന്നതു തന്നെയാണ് പ്രശ്‌നം.” ഒരു തരം മനോരോഗം എന്നല്ലാതെ ഒന്നും അതിനു കാരണമില്ല. വ്യവസ്ഥിതിയെ എതിര്‍ക്കുക, മറ്റൊരാള്‍ പറഞ്ഞാല്‍ ചെയ്യാതിരിക്കുക തുടങ്ങിയ കൗമാരചാപല്യങ്ങള്‍ ജീവിതം മുഴുവന്‍ കൊണ്ടുനടക്കുന്നുവെന്നതാണ് എക്കാലത്തും ചില ബുദ്ധിജീവികളുടെയും ദുര്‍വിധി. ഗോവധനിരോധനത്തെ എതിര്‍ക്കുന്ന ഒരു ആരോഗ്യ ചിന്തകനും സമാനമായി പ്രതികരിച്ചു. പശുവിറച്ചി എന്നല്ല ഒരു ഇറച്ചിയും മനുഷ്യശരീരത്തിനു താങ്ങാനാവില്ല എന്നാണ് ശാസ്ത്രം. അവനേക്കാള്‍ വലിയ ശരീരമുള്ള, ശേഷിയുള്ള ഒരു ജീവിയുടെയും മാംസം ഭക്ഷിക്കാന്‍ ആരോഗ്യ ശാസ്ത്ര പ്രകാരം വിധിയില്ല, ചില പക്ഷികളെ ഒഴികെ; അവശ്യഘട്ടത്തിലൊഴികെ. എങ്കിലും ഗോവധം, നിരോധനം, അതിന് മതപരമായ വിശ്വാസ പശ്ചാത്തലം ഇതൊക്കെ വരുമ്പോള്‍ എതിര്‍ത്തുപോവുകയാണ്.എതിര്‍ക്കേണ്ടതാണെന്ന് തോന്നിപ്പോവുകയാണ്, എന്നാണ് വിശദീകരണം-വൈകൃതം മനസ്സു തുറക്കുന്നതിനങ്ങനെയാണ്. ഇതൊക്കെക്കൊണ്ടാകണം, മാതൃഭാഷാ സംരക്ഷണത്തിന് കിട്ടുന്ന വേദികളിലെല്ലാം വീമ്പിളക്കുന്ന ബുദ്ധിജീവികളാരും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഭാഷാപ്രമേയത്തെ കണ്ടില്ലെന്ന് നടിച്ചത്. ആര്‍എസ്എസിന്റെ ഈ വര്‍ഷത്തെ നാഗ്പൂര്‍ അഖിലഭാരതീയ പ്രതിനിധി സഭ പാസ്സാക്കിയ പ്രമേയങ്ങളിലൊന്ന് മാതൃഭാഷയെക്കുറിച്ചായിരുന്നു. പ്രമേയം വിശദീകരിക്കുന്നു: ”വിദേശഭാഷകളുള്‍പ്പെടെ വിവിധ ഭാഷകള്‍ പഠിക്കുന്നതിനെ ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ പൂര്‍ണമായും പിന്തുണക്കുന്നുണ്ടെങ്കിലും സ്വാഭാവിക പഠനത്തിനും സാംസ്‌കാരിക അടിത്തറ ബലപ്പെടുത്തുന്നതിനും വിദ്യാഭ്യാസം, പ്രത്യേകിച്ചും പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലോ നമ്മുടെ ഭരണഘടന അംഗീകരിച്ച സംസ്ഥാന ഭാഷകളിലോ ആയിരിക്കണം.” ഒരുപക്ഷേ ഭാഷാ വിഷയത്തില്‍ ഇത്ര സുചിന്തിതവും സമഗ്രവും സമ്പൂര്‍ണവുമായ ഒരു നിലപാടുപ്രഖ്യാപനം മുമ്പുണ്ടായിട്ടില്ല. ഭാഷാഭ്രാന്തില്ല, അന്യഭാഷാ വിരോധമില്ല, പ്രായോഗികത ഏറെയുണ്ട്, അടിസ്ഥാനപരമായി വലിയ പരിവര്‍ത്തനത്തിനുള്ള അടിത്തറയാണ് ഈ പ്രമേയത്തില്‍. അതുകൊണ്ടാവണം ആരും അനുകൂലിച്ചില്ല, ആരുംതന്നെ എതിര്‍ത്തില്ല, ഈ രണ്ടു വിഭാഗക്കാരും കണ്ടതായി ഭാവിച്ചില്ല. അതുപറയാന്‍ ആര്‍എസ്എസ് ആരാണ് എന്ന് ചോദിക്കാനുള്ള തന്റേടംപോലും. അതു കാണിച്ചില്ല എന്നതാണ് വിസ്മയകരം. മലയാളഭാഷയുടെ ക്ലാസിക്കല്‍ പദവിയെ ചോദ്യം ചെയ്ത് കഴിഞ്ഞ മാസം ഒരു തമിഴ് പൗരന്‍ മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. എതിര്‍പ്പ് മലയാളത്തോടല്ല, ക്ലാസിക്കല്‍ പദവിയുടെ മാനദണ്ഡത്തോടാണ്. അതിന്റെ വിധിയെന്തായാലും മലയാളത്തിനു നേരേ ഒരു ചോദ്യമാണത്. 2045 ല്‍ മലയാളത്തില്‍ അവസാനത്തെ അച്ചടി നടക്കുമെന്ന് വിദഗ്ദ്ധര്‍ ദീര്‍ഘവീക്ഷണം നടത്തുന്നു. അതാണിപ്പോള്‍ മലയാള ഭാഷയുടെ വളര്‍ച്ചയുടെയും നിലനില്‍പ്പിന്റെയും ഗതി. പ്രശ്‌നം സാങ്കേതികം മാത്രമല്ല. മലയാളികള്‍ അതിവേഗം അന്യഭാഷകള്‍ പഠിച്ചെടുക്കുന്നു, കാരണം സംസ്ഥാനത്ത് വ്യവഹാരത്തിന് അന്യഭാഷ വേണമെന്ന സ്ഥിതി വന്നിരിക്കുന്നു. മലയാളത്തില്‍ ഇംഗ്ലീഷിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി പദങ്ങള്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. വൈകാതെ ആസാമീസും ഉറുദുവും മലയാളത്തില്‍ വമ്പിച്ച സ്വാധീനം നേടും. ആധുനിക ആശയവിനിമയ ഉപാധികളും സാങ്കേതിക സൗകര്യങ്ങളും ഭാഷയെ കൊല്ലാക്കൊല ചെയ്യുകയാണ്. ശാസ്ത്രത്തെ എതിര്‍ക്കുകയാണെന്നു വ്യാഖ്യാനിക്കരുത്, ശാസ്ത്രവളര്‍ച്ചയോടൊപ്പം, ശാസ്ത്രാവബോധത്തോടൊപ്പം  നമ്മുടെ സാംസ്‌കാരികത്തനിമയെ സംരക്ഷിക്കേണ്ടതുണ്ട്, അതിനു ഭാഷാവബോധവും പുതു തലമുറയ്ക്ക് ഉണ്ടാകേണ്ടതുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ്. അതിന് എന്താണ് പരിഹാരം. അതിലേക്കുള്ള ചിന്തയ്ക്കാണ് ആര്‍എസ്എസ് പ്രമേയം ശ്രദ്ധ ക്ഷണിക്കുന്നത്. കവിതയെഴുതിയും കരഞ്ഞും ഭാഷയുടെ ഇന്നത്തെ ദുഃസ്ഥിതിയില്‍ വിലപിക്കുന്നതിനപ്പുറമുള്ള പ്രവൃത്തി. ”ദൈനംദിന പ്രവര്‍ത്തനത്തിലും പൊതുകാര്യങ്ങളിലും മാതൃഭാഷയുടെ മാന്യത സ്ഥാപിച്ചെടുക്കാന്‍ ഫലപ്രദമായ പങ്കുവഹിക്കാന്‍ സ്വയംസേവകരുള്‍പ്പെടെ പൗരജനങ്ങളോട് ആഹ്വാനം ചെയ്യുന്നു,” പ്രമേയം പറയുന്നു. മാതൃഭാഷയുടെ കാര്യത്തില്‍ ചില മൗലികവാദങ്ങള്‍ വേണമെന്നുതന്നെയാണ് തോന്നുന്നത്. സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മഹാത്മാഗാന്ധി ഹിന്ദി പ്രചാരണത്തെ കണ്ടത്. ദേശീയ പ്രവണതയ്ക്ക് അത് ആക്കംകൂട്ടി. എന്തിനോടെങ്കിലും അഥവാ ആരോടെങ്കിലുമുള്ള അന്ധമായ വിരോധത്തിന്റെ അടിസ്ഥാനത്തില്‍ മാനസിക അകല്‍ച്ചകള്‍ പ്രാദേശിക പ്രവണതകളായി മാറുമ്പോള്‍ അതിനെ അതിജീവിക്കാന്‍ ഭാഷയുടെ സ്വാധീനത്തിനു കഴിയും. അതിന് മാതൃഭാഷ ഏറെ സഹായകമാകും. (തമിഴ്‌നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭവും മാതൃഭാഷാ സംരക്ഷണത്തിന്റെ പേരിലായിരുന്നുവെന്ന് ഓര്‍ക്കുക. തമിളര്‍ ഇന്നും തമിഴിനെ കൈവിടാത്തത് അത് തന്നാടിന്റെ സംസ്‌കാരത്തെ ഇല്ലാതാക്കുമെന്ന യുക്തി നിരത്തിയാണ് എന്നും ഓര്‍ക്കണം) മതവും ജാതിയും മറ്റു വികാരങ്ങളും മനസ്സുകളെ അകറ്റുന്ന കാലത്ത് ഭാഷയ്ക്ക് അതിനെ പ്രതിരോധിക്കാനാവും. മാതൃഭാഷയ്ക്ക് അതില്‍ വലിയ പങ്കുവഹിക്കാനാകും. ഭാഷാ സംസ്ഥാനങ്ങളെന്ന സങ്കല്‍പ്പത്തില്‍ സംസ്ഥാനത്തിന്റെ ഭാഷ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായാല്‍ മതി. അതിന് 1. അനൗദ്യോഗികവേളകളില്‍ ശുദ്ധമലയാളമേ സംസാരിക്കൂ എന്ന് പ്രതിജ്ഞയെടുക്കുക. 2. ആഴ്ചയില്‍ ഒരിക്കല്‍ ഒരു സുഹൃത്തിനെങ്കിലും കൈപ്പടയില്‍ കത്തെഴുതുമെന്ന് നിശ്ചയിക്കുക. 3. ഭാഷാപോഷണത്തിന് അവസരം കിട്ടുന്ന വേദികളിലെല്ലാം അത് ചെയ്യുക. ഉദാഹരണത്തിന് നമ്മുടെ സ്വാധീനതയില്‍ നടക്കുന്ന ചടങ്ങുകള്‍, ആഘോഷങ്ങള്‍-അവിടെ മലയാള ഭാഷാധിഷ്ഠിതമായ വായന, ഉച്ചാരണം, കൈയെഴുത്ത്, കേട്ടെഴുത്ത് മത്സരങ്ങള്‍ സംഘടിപ്പിക്കുക. 4. മലയാള ഭാഷ അപര്യാപ്തമാണെന്ന് വിമര്‍ശിക്കപ്പെടുന്ന വേദികളില്‍ മറുവാദം പറയാന്‍ സ്വയം സജ്ജരാവുക, വാദിക്കുക. 5. മലയാളത്തെ നിന്ദിക്കുന്നവരെ കണ്ടെത്തി മുഖം നോക്കാതെ വിമര്‍ശിക്കുക, തിരുത്തിക്കുക. 6. ഓരോരുത്തരും മലയാള പ്രചാരകരാവുക. അസാധ്യമാക്കുന്നത് സാധ്യമാക്കാന്‍ സ്ഥാപനങ്ങളെ കാത്തുനില്‍ക്കുന്നതിനുപകരം വ്യക്തികള്‍ ഇറങ്ങിത്തിരിച്ചാല്‍ ആ രംഗത്ത് അത്ഭുതം സാധ്യമാണെന്ന് സ്ഥാപിച്ചു കാണിച്ചിട്ടുള്ള പ്രസ്ഥാനമാണ് ആര്‍എസ്എസ്. ആ പ്രസ്ഥാനത്തിന്റെതാണ് ആഹ്വാനം. അമൃതഭാരതി പോലുള്ള പരിവാര്‍ സംഘടനകളെന്നു വിശേഷിപ്പിക്കാവുന്നവ ഈ ഭാഷാ ദൗത്യം ഏറ്റെടുത്താല്‍, എന്‍ടിയു പോലെയുള്ള, എബിവിപി പോലെയുള്ള അദ്ധ്യാപക-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ അതിനെ മുന്നോട്ടു കൊണ്ടുപോയാല്‍ ആഹ്വാനം ജനകീയ പ്രസ്ഥാനമാക്കാനാവും. ബഹുഭാഷകളും പ്രാദേശികാചാരാനുഷ്ഠാന വൈവിധ്യവുമുള്ള രാജ്യത്തിന്റെ സാംസ്‌കാരിക സംരക്ഷണവും ഉദ്ഗ്രഥനവും ഉദ്ധാരണവും സാധ്യമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കാനുള്ള അവസരമാകും ഈ പുതിയ ചുവടുവയ്പ്പ് എന്നുറപ്പാണ്. 

ഐടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. വ്യക്തികളേയും പ്രസ്ഥാനങ്ങളേയും എന്നു വേണ്ട മറ്റാരെയെങ്കിലും അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ സൈബര്‍ സംവിധാനം വഴി ചെയ്യുന്നതു ശിക്ഷാര്‍ഹമാക്കുന്ന നിയമമായിരുന്നു 66 എ. ഇതു റദ്ദായതോടെ സോഷ്യല്‍ മീഡിയകളില്‍ ഇനി എന്തുചെയ്യാനും സ്വാതന്ത്ര്യം എന്നാണ് വ്യാഖ്യാനം. പക്ഷേ നിയമമില്ലാതായ ശേഷം ഇതുവരെ അപകടകരമായ നടപടികളൊന്നും ജനങ്ങളില്‍ നിന്നുണ്ടായില്ല. നിയമം നിലനിന്നപ്പോള്‍ ഉണ്ടായിട്ടുണ്ടുതാനും. അപ്പോള്‍ ചില നിയമലംഘകരുടെ മനോനിലയാണ് പ്രശ്‌നം. നിരോധിച്ചാല്‍ എതിര്‍ക്കുമെന്ന നിയമം. നിയമമോ നിയമലംഘനമോ ആദ്യമുണ്ടായതെന്ന് പുതിയ സമസ്യ. പക്ഷേ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തിയ നിയമം. അതില്‍ ഇത്ര വലിയ പഴുതുണ്ടായിരുന്നെങ്കില്‍ അതിനുത്തരവാദികളായ നിയമനിര്‍മ്മാതാക്കള്‍ ഓരോരുത്തര്‍ക്കും എന്തു ശിക്ഷയാണ് കൊടുക്കേണ്ടത്. കേരള സര്‍ക്കാരിന്റെ പോലീസ് കൊണ്ടുവന്ന സൈബര്‍ ചട്ടവും കോടതി റദ്ദാക്കി. നോക്കണേ നമ്മുടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ പ്രഭൃതികളുടെയും ഒരു യോഗ്യതയും കഴിവും!!
ജന്മഭൂമി: http://www.janmabhumidaily.com/news277999

No comments:

Post a Comment