Showing posts with label E.Sreedharan. Show all posts
Showing posts with label E.Sreedharan. Show all posts

Wednesday, December 29, 2021

മെട്രോ ശ്രീധരൻ സാർ സജീവ രാഷ്ട്രീയം വിടുമ്പോൾ...

 മെട്രോ ശ്രീധരൻ സാർ

സജീവ രാഷ്ട്രീയം വിടുമ്പോൾ...
.......
ഇ. ശ്രീധരൻ, മെട്രോമാൻ, ടെക്നോ ക്രാറ്റ്, സജീവ രാഷ്ട്രീയം വിട്ടു. ബിജെപിയിലേ അദ്ദേഹം ചേർന്നിട്ടുള്ളു, പാർട്ടിയെന്ന നിലയിൽ. അതിനാൽ ബി ജെ പി വിട്ടു എന്നും പറയാം. ബി ജെ പിയിൽ ചേർന്നു എന്നു പറയാമെങ്കിൽ അങ്ങനെയും പറയാമല്ലോ.


കഴിഞ്ഞ മാസം അദ്ദേഹത്തെ കണ്ട് ഒരു മണിക്കൂർ 10 മിനുട്ട് സംസാരിച്ചു. പല വിഷയങ്ങൾ. ദേശീയ ഭരണം, വികസന പ്രവർത്തനം, കേരളം, യു പി, കശ്മീർ, മലേഷ്യ, നെതർലാൻഡ്, ആത്മീയത, RSS, സ്വാമി ഭൂമാനന്ദ തീർഥ, ദൽഹി മെട്രോ, ഊരാളുങ്കൽ, കെ റെയിൽ, കേരള വികസനം തുടങ്ങി പലതും.
എൻ്റെ ഒരു ചോദ്യം തെരഞ്ഞെടുപ്പ് രാഷ്ട്രീയ അനുഭവങ്ങളെക്കുറിച്ചായിരുന്നു. വിസ്തരിക്കാതെ വ്യക്തമായി ഇങ്ങനെ വിശദീകരിച്ചു:
നല്ല അനുഭവമായിരുന്നു. പലതും പുതിയത് പഠിച്ചു. രാഷ്ട്രീയ പ്രവർത്തനം എനിക്കറിയില്ലായിരുന്നല്ലോ.
തെരഞ്ഞെടുപ്പിൽ ബിജെപി ഓവർ കോൺഫിഡൻസിലായിരുന്നു. ഞാനും. കാരണം കണക്കുകൾ ശരിയായിരുന്നു. 16.3 ശതമാനം വോട്ടു കിട്ടിയ പാർട്ടിക്ക് 3 ശതമാനം വോട്ടു കൂടി കിട്ടിയാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലുമാകാമായിരുന്നു. പല കാരണങ്ങളാൽ വോട്ട് കുറയുകയാണ് ചെയ്തത്. അതിന് കാരണം കണ്ടെത്തണം.
ഞാൻ മാത്രം വിജയിക്കാത്തതും നന്നായി എന്ന് തോന്നി. ഒറ്റയ്ക്ക് എന്തു ചെയ്യാനാകുമായിരുന്നു. അധികാരവുമില്ലാത്ത സാഹചര്യത്തിൽ മോശമായി മാറിയേനെ.
അധികാരമില്ലാതെയും പലതും ചെയ്യാം. ജയിച്ചാലും തോറ്റാലും ചെയ്യുമെന്ന് ഞാനുറപ്പു നൽകിയ കാര്യങ്ങൾ ചെയ്തു. ഒരു കോളനിയിൽ വൈദ്യുതി ഇല്ലാത്തതായിരുന്നു പ്രശ്നം. ഞാൻ സ്വന്തം പണം വിനിയോഗിച്ച് അവർക്ക് വൈദ്യുതി എത്തിച്ചു. അധികാരവും പദവിയും രാഷ്ട്രീയവുമില്ലാതെ ചെയ്യാവുന്ന ഒട്ടേറെക്കാര്യങ്ങളുണ്ട്. അതിൽ എനിക്കാവുന്നത് ഞാൻ ചെയ്യും. ചെയ്തു കൊണ്ടിരിക്കുന്നു.
തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പല സ്ഥാനങ്ങളും പദവികളും ഞാൻ രാജി വെച്ചിരുന്നു. പക്ഷേ, അനൗദ്യോഗികമായി പലരും, സ്ഥാപനങ്ങളും എന്നോട് അഭിപ്രായങ്ങൾ തേടാറുണ്ട്. ഞാൻ ഉപദേശങ്ങൾ കൊടുക്കാറുമുണ്ട്, അത് തുടരും.
രാഷ്ട്രീയപ്പാർട്ടികൾക്ക് രാഷ്ട്ര താൽപ്പര്യം വളരണം. പല പാർട്ടികൾക്കുമില്ല. RSS, ബിജെപി ഒക്കെ തുടക്കകാലത്തേ രാഷ്ട്ര സ്നേഹവും രാഷ്ട്ര താൽപ്പര്യവും മുഖ്യമാക്കിയിരുന്നു. അധികാരമല്ല പ്രധാനം.
പുലർച്ചെയുള്ള ദിനചര്യക്രമവും ആത്മീയ സാധനയും സംബന്ധിച്ച് ചോദിച്ചപ്പോൾ പറഞ്ഞു:
ആരോഗ്യ പ്രശ്നങ്ങളുണ്ട്. മുമ്പത്തെപ്പോലെ കഴിയുന്നില്ല. അടുത്തിടെ ആശുപത്രിയിൽ കഴിയേണ്ടിവന്നു. വിശ്രമിക്കണം, പക്ഷേ, എൻ്റെ ആത്മീയ ഗുരു (സ്വാമി ഭൂമാനന്ദ തീർഥ) പറഞ്ഞിട്ടുള്ളത്, ആവുന്നത്ര കാലം ആവുന്ന പോലെ രാഷ്ട്ര സേവനം ചെയ്യുക എന്നാണ്. അതാണ് സർവീസിൽ നിന്ന് വിരമിച്ച ശേഷവും ഞാൻ പല പ്രവർത്തനങ്ങളിൽ ഉള്ളത്. ഇപ്പോൾ ഭാരതപ്പുഴ സംരക്ഷണത്തിനുള്ള ശ്രമങ്ങളിലാണ്.പ്രശ്നം പഠിച്ചു. പരിഹാരവും തിരിച്ചറിഞ്ഞു. ഇനി പദ്ധതികൾ വേണം. പണമല്ല, നദീ സംരക്ഷണത്തിന് അഥോറിറ്റി വേണം, അതിന് ഭരണ, നിയമ അധികാരം വേണം...


ഇ. ശ്രീധരൻ രാഷ്ടീയക്കാരനല്ല; കക്ഷിരാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയമില്ലാതെ അധികാരം കിട്ടില്ല എന്നതാണ് ജനാധിപത്യത്തിലെ ഇന്ത്യൻ സ്ഥിതി. രാഷ്ട്രീയമില്ലാതെ, അധികാരമില്ലാതെ മാറ്റങ്ങൾക്ക് നേതൃത്വം കൊടുക്കാനാവില്ല. അതിനുള്ള അവസരം കൂടിയായിരുന്നു പാലക്കാട്ടെ പരീക്ഷണവും പരിശ്രമവും. പരാജയപ്പെട്ടു എന്നു പറയാനാവില്ല. 90 വയസാണ് ഈ വർഷം കഴിയുന്നത്. രാഷ്ട്രീയത്തിൽ അത് ഏറെ വൈകിയ കാലമാണ്. രാഷ്ട്ര നിർമാണക്കാര്യത്തിൽ സായാഹ്നം എന്നേ പറയാനാവൂ..
രാഷ്ട്രീയത്തിൽ പരിശ്രമിച്ച് ' ദയനീയനായി' പിൻവലിയേണ്ടിവന്ന ടി.എൻ. ശേഷൻ്റെ സ്ഥിതിയല്ല ശ്രീധരന്. സജീവ രാഷ്ട്രീയത്തിലില്ലെങ്കിലും ടെക്‌നോക്രാറ്റ്, മനുഷ്യന് നേഹി, രാഷ്ട്ര പ്രേമി ശ്രീധരൻ നമ്മോടൊപ്പമുണ്ടാകും, എന്തിനും തയാറായി, ഏവരേയും സ്നേഹിച്ച് സ്നേഹാദരം സ്വീകരിച്ച്.


ചിത്രം: ഇ. ശ്രീധരൻ, ഭാര്യ രാധാ ശ്രീധരൻ- പൊന്നാനിയിലെ വീട്ടിൽ.
ഒരു ചിത്രത്തിൽ ജന്മഭൂമി റിപ്പോർട്ടർ (കോഴിക്കോട്) വിജിത്തും.
കാമറ: എം.ആർ. ദിനേശ് കുമാർ, ജന്മഭൂമി.