Showing posts with label Ambalappuzha. Show all posts
Showing posts with label Ambalappuzha. Show all posts

Wednesday, December 29, 2021

നെയ്‌വിളക്ക്, കെടാവിളക്ക്

 നെയ്‌വിളക്ക്, കെടാവിളക്ക്


ഡിഗ്രിക്ക് ആലപ്പുഴ എസ്ഡി കോളെജിൽ (സനാതന ധർമ്മ കോളെജ്, കളർകോട്) പഠിക്കുമ്പോൾ കോളെജ് മാഗസിനിലേക്ക് ഒരു കവിത കൊടുക്കാൻ തോന്നി; കാലം 1984 അവസാനം. അന്ന് കെഎസ് യു നേതാവ് സുരേഷ് രാജശേഖരനായിരുന്നു മാഗസിൽ എഡിറ്റർ എന്ന് തോന്നുന്നു. ടി.ടി. ശ്രീകുമാർ, അനിതാ തമ്പി, സാബു ഷൺമുഖം, ഉണ്ണി ബാലകൃഷ്ണൻ (അന്ന് ഉണ്ണിയുടെ പേര് അങ്ങനെ ആയിരുന്നോ എന്ന് സംശയം) ഒക്കെയാണ് അന്ന് താരങ്ങൾ. കവിത കൊടുത്തു. പ്രസിദ്ധീകരിക്കുമെന്ന് വിശ്വാസമില്ല, കാരണം കോളെജ് മാഗസിനൊക്കെ രാഷ്ട്രീയ താൽപര്യങ്ങളിലാണ് അന്നും. ഇന്ദിരാ വധത്തിന്റെ പശ്ചാത്തലത്തിലാണ് കവിത. പദ്യമെന്നൊക്കെ പറയാമെന്നല്ലാതെ കവിതയെന്ന് വിളിക്കാമായിരുന്നോ അതിനെ. മാത്രമല്ല, അതിൽ ഒരുവരിയിൽ വൃത്തവും ഈണവും താളവുമൊക്കെ തെറ്റിച്ച് മുഴച്ചുനിൽക്കുന്ന ഒരുഭാഗവുമുണ്ടായിരുന്നു. പക്ഷേ, മാഗസിൻ വന്നപ്പോൾ കവിതയുണ്ട്. കവിതയിൽ ആ വരി തിരുത്തിയിട്ടുണ്ട്... അത് ഇങ്ങനെയായിരുന്നു: 'ഗരിമയൊടുനിന്നൊരാ സൈന്ധവപ്രാന്തത്തിലൊരു വിപിനരോദനം കേൾക്കാം, ഒരുമയ്ക്കുവേണ്ടിയാ സത്യസമത്വത്തിനാരോ മുഴക്കിയ ഘോഷം' എന്ന് തിരുത്തിയത്. ഞാനെഴുതിയ വരിയിലെ 'ആസേതുഹിമാചലേ' ആയിരുന്നു സൈന്ധവപ്രാന്തത്തിലായത്. എന്റെ 'ശബ്ദ'മാണ് 'ഘോഷ'മായത്. പദ്യം കവിതയായി മാഗസിനിൽ കയറുകയായിരുന്നു. മാഗസിൻ സ്റ്റുഡന്റ് എഡിറ്റർ വഴി അറിഞ്ഞതാണ്, കവിതയാക്കിയത് അമ്പലപ്പുഴ ഗോപകുമാർ സാർ ആയിരുന്നുവെന്ന്. സാറാണ് കവിത തിരഞ്ഞെടുത്തത്.
മലയാളം ബിഎയ്ക്ക് പഠിക്കുന്ന എന്റെ വകുപ്പ് മേധാവിയാണ് അന്ന് ഗോപകുമാർ സാർ. ഈ കവിതക്കാര്യം സാറിനോട് ഞാൻ മുൻപേ പറഞ്ഞില്ല, പ്രസിദ്ധമാക്കാൻ തിരഞ്ഞെടുത്ത കാര്യം സാർ എന്നോടും. കവിത തിരുത്തിയതിന്റെ സൗന്ദര്യം സാറിനോട് ഒരു ഉച്ചനേരം പറഞ്ഞപ്പോൾ ആരുടെ കവിതയെന്ന് ഞാൻ നോക്കിയിരുന്നില്ല, ശശികുമാറിന്റേതായിരുന്നോ, ഇനിയും എഴുതണം. അതിന് വായിക്കണം, കൂടുതൽ കൂടുതൽ കവികളെ വായിക്കണം. എഴുത്തച്ഛൻ, ചെറുശ്ശേരി, നമ്പ്യാർ ഒക്കെ വായിക്കണം. ഒപ്പം ആധുനികരേയും പഠിക്കണം. കവിതയ്ക്ക് ആത്മാവും ശരീരവും വേണം തുടങ്ങി പലതും പറഞ്ഞു.

അക്ഷരശ്ലോകം ചൊല്ലാനുള്ള എന്റെ കഴിവ് സാർ എന്റെ കുട്ടിക്കാലത്തേ അറിഞ്ഞിരുന്നു. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കളർകോട്ടെ ഒരു വായനശാലയിൽ (ജയ്ഹിന്ദ് ആണെന്ന് ഓർമ, കൈതവനയിൽ) ശ്ലോകം ചൊല്ലിയതിന് സാറാണ് സമ്മാനം നൽകിയത്. പ്രീഡിഗ്രിക്ക് കോളെജിൽ ചേരാൻ ചെന്നപ്പോൾ അച്ഛൻ എന്നെയും കൂട്ടി സാറിനെ കണ്ട് ആ ഓർമ പുതുക്കിയിരുന്നു. അന്നു മുതൽ ജീവിതത്തിന്റെ സന്തോഷകാലത്തും ദുർഘടകാലത്തും സാറിന്റെ സാന്ത്വനമോ സാമീപ്യമോ സമ്മാനമോ ഉണ്ടാകാറുണ്ട്.
കഴിഞ്ഞ ദിവസം, സാറിന്റെ 'നെയ്‌വിളക്ക്' എന്ന പുതിയ കവിതാ സമാഹാരം തപാലിൽ കിട്ടിയപ്പോൾ ആർത്തിയോടെ അത് മറിച്ചുനോക്കി. ലളിത സുന്ദരമായ കവിതകൾ, അതി മനോഹരമായ വരികൾ, ഒറ്റവായനയിൽ ഹൃദിസ്ഥമായിമാറുന്ന ഈരടികൾ...
സാറിന്റെ ഒരു കവിതയിലെ ഈ രണ്ടു വരികൾ ആഴ്ചയിൽ ഒരിക്കലെങ്കിലും മൂളാതിരിക്കില്ല, കാരണം ഒരു ദിവസമെങ്കിലും രാത്രിയേയും ഇരുട്ടിനേയും ഒറ്റയാനായി കാണാതിരിക്കില്ലല്ലോ. മലയാള കവിതയിൽ ഏറ്റവും സ്വാധീനിച്ച് 10 ഈരടികൾ ആവശ്യപ്പെട്ടാൽ ഞാൻ ഇതുൾപ്പെടുത്തും.
'മയക്കുവെടിയേറ്റ മദയാനയെപ്പോലെ
മലയോരത്തെക്കാട്ടിൽ പാതിര മൂർച്ഛിക്കുമ്പോൾ' എന്ന വരികൾ. എനിക്ക് അറിയില്ല, അത്തരമൊരു സങ്കൽപ്പം സാഹിത്യത്തിൽ വേറേ ഉണ്ടോ എന്ന്. 'സാനുവിൽ തിണ്ടുകുത്തുന്ന കൊമ്പനാന കണക്കിനേ' എന്ന് നിത്യമേഘമെന്ന കവിതയിൽ അക്കിത്തം മേഘത്തെ വരച്ചിട്ടത് വായിച്ച ആനന്ദത്തിന്റെ ആനത്തലവലുപ്പം ഈ വരികളിൽ എനിക്ക് തോന്നാറുണ്ട്.
സാറ് സംസാരിക്കുമ്പോൾ, ക്ലാസെടുക്കുമ്പോൾ വെള്ളം നിറച്ചുവെച്ച വട്ടച്ചെമ്പിന്റെ വക്കിൽ തട്ടുമ്പോൾ ജലതരംഗങ്ങൾ വട്ടത്തിൽ സഞ്ചരിച്ച് നടുക്ക് തമ്മിൽ ചേർന്ന് നടുക്കെത്തി, ഒരു തുള്ളിയായി മുകളിലേക്ക് കുതിക്കാൻ ശ്രമിക്കുന്ന കാഴ്ച മനസിൽ വരും. വെള്ളമില്ലാത്ത ചെമ്പുകിടാരത്തിൽ തട്ടുമ്പോൾ കേൾക്കുന്ന ശബ്ദ വീചിയുടെ മകാരത്തുടർച്ച കേൾക്കും.
അദ്ദേഹത്തിന്റെ കവിതകൾ വായിക്കുമ്പോഴും ഇതാണ് എനിക്ക് അനുഭവം. അത് ആത്മീയ സാംസ്‌കാരികതയുടെ ഉന്നതിയിലേക്കുള്ള കുതിപ്പിന്റെ ജലബിന്ദുക്കളാകും. അവ ഓങ്കാരത്തിലെ മകാരമായി മൂളക്കം മുഴക്കിക്കൊണ്ടിരിക്കും. അറിയില്ല വേറേ ആർക്കെങ്കിലും അങ്ങനെയൊക്കെ അനുഭവമുണ്ടോ എന്നും അനുഭവിപ്പിക്കാനാകുമോ എന്നും. പക്ഷേ, അമ്പലപ്പുഴ ഗോപകുമാറിനെ അമ്പലക്കവികളുടെ ഗണത്തിൽ പെടുത്തി ഒതുക്കിയിട്ടുണ്ട് ചിലർ- പി. കുഞ്ഞിരാമൻനായർക്കും എസ്. രമേശൻനായർക്കും മറ്റും നിരൂപക-വിമർശക സിംഹങ്ങൾ കൊടുത്ത ചാപ്പകുത്തൽ.
നെയ്‌വിളക്കിൽ 50 കവിതകളുണ്ട്. പകുതിയും പേരും വിഷയവുംകൊണ്ട് 'അമ്പലക്കവിതകൾ'. പക്ഷേ ഉള്ളിലാഴ്ന്നിറങ്ങിയാൽ ഭക്തി ഘോഷണം മാത്രമല്ല. ചില കവിതകൾ വിഷയത്തിലും അവതരണത്തിലും സങ്കൽപ്പനത്തിലും അസാമാന്യമായ സംവേദനക്കരുത്തുള്ളവ.
ഒന്നുരണ്ടുദാഹരണങ്ങൾ മാത്രം:
പഞ്ചവർണക്കിളി പാടുമ്പൊഴും, കാട്ടു
പൂഞ്ചോലയാർത്തലച്ചീടുമ്പൊഴും, വന്യ
ജന്തുക്കളോരോവിധത്തിലുള്ളസ്തിത്വ
ജന്യമാം ശബ്ദമുയർത്തുമ്പൊഴും, ഇളം
തെന്നലുണർത്തും ദലമർമ്മരങ്ങൾതൻ
ഭിന്നതാളത്തിൽ പ്രകൃതിയലിയുമ്പൊഴും
ആരൊരാളീശബ്ദവൈജാത്യ വിസ്മയ-
സാഗരം തന്നിൽ മറഞ്ഞിരുന്നീടുന്നു'
എന്ന് എഴുതുമ്പോൾ അത് ഭക്തിയാണെന്ന് പറയുന്നതല്ലേ, യുക്തിയില്ലായ്മ?
ജൻമപർവം, അമ്മത്തോറ്റം, തുഞ്ചന്റെ കൈരളി തുടങ്ങിയ കവിതകളിലെ വിഷയവും സന്ദേശവും ഭക്തിയാണെന്ന് പറയാമോ. ഏത് കവിയുടെ രചനയോടും എതുതലത്തിൽ മാറ്റുരച്ചാലും മികച്ചു നിൽക്കും 'ഒരു മുത്തങ്ങപ്പാട്ട്'
'മുത്തങ്ങപ്പുല്ലു വളർന്ന് പടർന്നെന്റെ
മുറ്റം മുഴുക്കെയും കാടാണേ
ചെത്തിപ്പറിച്ചിട്ടും കുത്തിപ്പിഴുതിട്ടും
കത്തിച്ചുനോക്കീട്ടും കാടാണേ
കാട്ടിലും മേട്ടിലും മാമരച്ചോട്ടിലും
കട്ടച്ച ചോരപ്പാടാണേ
ചോരക്കൊതിയുള്ള നാട്ടധികാരത്തിൻ
തീയുണ്ട തുപ്പിയ പോടാണേ
പോട്ടിന്നകത്തൊരു താമരപ്പൈങ്കിളി
വീർപ്പിട്ടിരിക്കുന്ന കണ്ടില്ലേ
പാട്ടില്ല ചിരിയില്ല കളിയില്ലവളുടെ
പ്രാണൻ പിടയ്ക്കുന്നതെന്താണേ?''
കവിതയ്ക്ക് മാർക്കിടുന്ന ജഡ്ജിമാരും സമ്മാനം നിശ്ചയിക്കുന്ന കൊട്ടാരം പണ്ഡിതരും അവഗണിച്ചാലും വായനക്കാർ കൊണ്ടാടുകതന്നെ ചെയ്യും ഈ കവിയെ കവിതകളെ...
വിളക്കുകൾ അങ്ങനെയാണ്, സ്വയം തെളിയും, ചുറ്റും തെളിക്കും, നെയ്‌വിളക്ക് ദിവ്യത്വവും പരത്തും. അമ്പലപ്പുഴയിലെ ഈ കവിതയുടെ കെടാവിളക്ക് സുഗന്ധവും പരത്തുന്നു, പരക്കട്ടെ,എങ്ങും, എന്നാളും.
നെയ്‌വിളക്ക്
ഡോ. അമ്പലപ്പുഴ ഗോപകുമാർ
കവിതകൾ
ബുദ്ധ ബുക്‌സ്
വില 120 രൂപ

കാവാലം കുറിപ്പുകൾ- 1


 കാവാലം കുറിപ്പുകൾ- 1


*കാവാലത്ത് നടന്ന ആ യുദ്ധം...*


പമ്പയുടെ കാലംകൂടിയാണ് ഡിസംബർ - ജനുവരി മാസങ്ങൾ. പമ്പയെ അടുത്തറിയാവുന്നവരും അകലെനിന്ന് കേട്ടവരും പമ്പയെ തൊട്ടറിയുന്ന കാലം. പീരുമേട്ടിലെ പുളച്ചിമലയിൽനിന്ന് പമ്പ ഒഴുകിത്തുടങ്ങി പ്രധാനമായി തടംതല്ലുന്ന ശബരിമലയുടെ സാമീപ്യംതന്നെയാണ് അതിന് കാരണം. ശബരിമല തീർഥാടനത്തിന്റെ കാലത്ത്, മറുനാട്ടിൽനിന്നുപോലുമെത്തുന്നവർക്ക് പമ്പ പുണ്യനദി മാത്രമല്ല, അത്ഭുതനദിയാണ്. 

കാവേരിയും അതിന്റെ കൈവഴികളും കണ്ട ആന്ധ്രക്കാർക്കും കർണാടകക്കാർക്കും തമിഴർക്കും പമ്പ അത്ഭുത നദിയാണ്. മലയാളികളിലും വടക്കൻ ജില്ലക്കാർക്ക്; അവർക്ക് ഭാരതപ്പുഴയുടെയും കബനിയുടെയും കുന്തിയുടെയും ഒക്കെ അഭിമാനം ഉള്ളപ്പോഴും പമ്പ വിസ്മയമാണ്. അതിലെ ജല സമൃദ്ധിതന്നെ കാരണം.

പമ്പ, തീരവാസികളെ 'വെള്ളം കുടിപ്പിച്ച' കാലമായിരുന്നു 2018 മുതൽ. മഹാ പ്രളയവും മിനി പ്രളയവുമായി പമ്പ പരിസരവാസികളോട് കലഹിച്ചു. പമ്പയുടെ കൈവഴികൾ പോലും കവിഞ്ഞ് നിറഞ്ഞു. പമ്പയ്ക്ക് ഗംഗാ നദിയെക്കുറിച്ച് പറയുംപോലെ ഔഷധ ശേഷിയുണ്ട്, ഉൾക്കാട്ടിലൂടെയുള്ള പ്രവാഹമാണ് കാരണം പറയുന്നത്. പമ്പയുടെ മാഹാത്മ്യം പറയാനേറെയുണ്ട്. 


അതല്ല പറയാൻ തുടങ്ങിയത്. കുട്ടനാട്ടിലെ അതിർത്തികളെക്കുറിച്ചാണ്.  ആ അതിർത്തിചരിത്രത്തിൽ വെള്ളവും തോടും പുഴയും മറ്റുമുള്ളതിനാൽ വാക്കുകൾ ഒഴുകി, പമ്പയിൽ എത്തിയെന്നുമാത്രം.

ഇന്നത്തെ കുട്ടനാട്ടിൽ തലങ്ങും വിലങ്ങും റോഡുകളാണ്. എവിടെയും വാഹനങ്ങളുടെ നെട്ടോട്ടമാണ്. ഈ യാത്രാ സംവിധാനങ്ങൾ, സൗകര്യങ്ങൾ 35 വർഷത്തിനു മുമ്പില്ല. ഇന്നും റോഡുസൗകര്യങ്ങൾ ഇല്ലാത്ത സ്ഥലങ്ങൾ കുട്ടനാട്ടിൽ ധാരാളമുണ്ട്. ആലപ്പുഴ- ചങ്ങനാശേരി റോഡാണ് (എ-സി റോഡ്) ആ രംഗത്തെ പരീക്ഷണവും വിപ്ലവവുമായത്. അതിന്റെ കാരണക്കാരെക്കുറിച്ചുള്ള ചർച്ച മറ്റൊരിക്കലാകാം. തൽക്കാലം ഇങ്ങനെ വഴിതിരിയാം- കുട്ടനാട്ടിലെ ഇന്നത്തെ പല റോഡുകൾക്കും അടിയിൽ തോടുകളാണ്; കൈത്തോടുകൾ. അതായത്, ചെറിയ തോടുകൾ നികത്തി റോഡാക്കുകയായിരുന്നു.

ഈ തോടുകൾ ഒരുകാലത്ത് പുരയിടങ്ങളുടെയും വസ്തുക്കളുടെയും അതിർത്തികളായിരുന്നു. വീട്, പുരയിടം അതിന് അതിർത്തികളായി, മറ്റ് പ്രദേശങ്ങളിൽ നടവഴിയോ റോഡോ ആയിരുന്നെങ്കിൽ കുട്ടനാട്ടിൽ പലയിടത്തും അത് തോടായിരുന്നു. പ്രയോജനം ഏറെ- ഒന്ന്: ഓരോ വീടിനും ഉണ്ടായിരുന്ന വാഹനമായ വള്ളം കടത്തിക്കൊണ്ടുവരാം. അതിലൂടെ വീട്ടിൽനിന്ന്, 'കാലെടുത്തു വെയ്ക്കുന്നത് കാറിലേക്കാണ്,' എന്ന് ഇന്ന് പലരും വീമ്പുപറയും പോലെ വീട്ടിൽനിന്ന് വള്ളത്തിലേക്ക് പലരും കാലെടുത്തുവെച്ചുപോന്നു. അതിർത്തിത്തർക്കമില്ലാത്തതരത്തിൽ, അടയാളങ്ങൾക്ക് തോടുകൾ സഹായകമായി. മൂന്ന്: പുരയിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവായി; നാടിന്റെ നാഡിയായ ഈ തോടുകൾ വഴി മഴവെള്ളം ഒഴുകി പ്രധാന പുഴയിലെത്തി, വേമ്പനാട്ടുകായലിലൂടെയോ തോട്ടപ്പള്ളി വഴിയോ കടലിൽ ചേർന്നിരുന്നു. (അതും മറ്റൊരു വിഷയമാണ്, ചർച്ചയാകേണ്ട വിഷയം) 


അതു പറയാനുമല്ല തുടങ്ങിയത്. തോടും പുഴയും അതിരായ നാട്ടിൽ പമ്പയുടെ കൈവഴിയായ കാവാലത്താറ് രണ്ട് നാട്ടുരാജ്യങ്ങളുടെ അതിർത്തിയായിരുന്നതും പിന്നീട് യുദ്ധത്തിൽ ഒരു നാട്ടുരാജാവിന്റെ ഭരണം മറ്റൊരാൾ പിടിച്ചപ്പോൾ അതിർത്തി മാറിയതും അതിന്റെ പേരിൽ നാട്ടിൽ പുതിയൊരു സംസ്‌കാരവും ആചാരവും വന്നതും, നാട്ടുകാർ രാജാവിന്റെ ആചാരം പാലിക്കാത്തവരും അല്ലാത്തവരുമെന്ന് തിരിഞ്ഞതും അവരവരുടെ വിശ്വാസവും ആചാരവും തുടർന്നതും തുടരുന്നതും ഓർമിച്ചത് പങ്കുവെക്കാനായിരുന്നു.





രണ്ടുമൂന്ന് ദിവസമായി നാട്ടിലുണ്ട്. മണ്ഡലക്കാലമായതിനാൽ വീട്ടരികിലെ അമ്പലത്തിൽ -കാവാലം പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലും ഉപക്ഷേത്രമായ ശാസ്താ ക്ഷേത്രത്തിലും- ഉത്സവ നാളുകളുടെ പ്രതീതി. പുലർച്ചെ നാലരമണിക്ക് നിർമാല്യ ദർശനത്തിനു പോയി. ദേവി, ശ്രീ പരമേശ്വരൻ, ഗണപതി, സുബ്രഹ്‌മണ്യൻ, രക്ഷസ്, രാജ്ഞി, സർപ്പം, ശാസ്താവ്, ഭദ്രകാളി, ശ്രീകൃഷ്ണൻ, വെളിച്ചപ്പാട് എന്നിങ്ങനെ ക്ഷേത്രങ്ങളും മൂർത്തികളും. നാലര മണിക്ക് പള്ളിയുണർത്തിയപ്പോൾ പത്തോളം പേർ. നിർമാല്യ സമയമായ അഞ്ചുമണിക്ക് അമ്പതോളം. കൊച്ചുകുട്ടികളില്ല, അതിനാൽ 'ആബാലവൃദ്ധ'മെന്ന് പ്രയോഗിക്കുകവയ്യ. വൃദ്ധരും യുവജനങ്ങളും. സ്വാഭാവികമായും സ്ത്രീകൾ കൂടുതലാവും എന്ന ഊഹക്കണക്കും ഇവിടെ തെറ്റി.

നീണ്ടുപരന്നാണ് ക്ഷേത്ര സമൂഹം. തെക്കുവടക്കായി ക്ഷേത്രങ്ങൾ. അത് തുടരുംമുമ്പ് ഒരിടവഴിയിൽ നിൽക്കുന്ന ഈ പഴയ ചരിത്രത്തെക്കുറിച്ച് പറയാം. കരയുടെ തെക്ക് പമ്പയുടെ കൈവഴിയായ കാവാലത്താറ്. പണ്ട്, ഈ പുഴയായിരുന്നു രണ്ട് രാജ്യങ്ങളുടെ അതിർത്തി. തെക്കേക്കര അമ്പലപ്പുഴ ആസ്ഥാനമായിരുന്ന ചെമ്പകശ്ശേരി രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു. ദേവനാരായണൻമാർ എന്നാണ് രാജാക്കൻമാർ അറിഞ്ഞിരുന്നത്. പുറക്കാട്, അമ്പലപ്പുഴ, കുട്ടനാട് പ്രദേശങ്ങളായിരുന്നു ഭരണത്തിൽ. നാവികപ്പടയുമൊക്കെയായി ദേശം വളർത്തിയും സംരക്ഷിച്ചും കഴിഞ്ഞവർ. കളരിപ്പയറ്റും കായികാഭ്യാസങ്ങൾക്കും പുറമേ വലിയ പടക്കോപ്പുകളും വെള്ളത്തിലൂടെ വള്ളത്തിൽപ്പോയി യുദ്ധം ചെയ്യാൻ സമർഥരായ സേനയുമുണ്ടായിരുന്ന നാട്ടുരാജ്യം. (അതു മാത്രമല്ല, സാംസ്‌കാരികമായി ദേവനാരായണ രാജാക്കന്മാർ ഏറെ ഉയർന്നവരായിരുന്നു. വള്ളുവനാട്ടിൽനിന്ന് അമ്പലപ്പുഴയെത്തിയ കുഞ്ചൻ നമ്പ്യാരെയും കൂത്തിനേയും പുതിയ കലയായ തുള്ളലാക്കി മാറ്റിയ ചരിത്രം വേറേ പറയണം...പറയാം, പിന്നെയൊരവസരത്തിൽ). പുഴയുടെ വടക്കേക്കര, വടക്കുംകൂർ രാജവംശത്തിന്റെ അധീനതയിലായിരുന്നു. കടുത്തുരുത്തി ആസ്ഥാനമാക്കി, വൈക്കം, ഏറ്റുമാനൂർ, മീനച്ചിൽ പ്രദേശങ്ങളായിരുന്നത് പിൽക്കാലത്ത് വടക്ക് ഉദയംപേരൂരും കിഴക്ക് തൊടുപുഴയും പടിഞ്ഞാറ് ചേർത്തലയും വരെ അധീനമായിരുന്നു.

അങ്ങനെ ഒരു പുഴയുടെ ഇരുകരകളിൽ ഒന്ന് ശൈവ സമ്പ്രദായക്കാരും മറ്റൊന്ന് വൈഷ്ണവ വിശ്വാസികളുമായി. വടക്കുംകൂർ ശൈവരായിരുന്നു. ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം തുടങ്ങിയ അതിപ്രശസ്ത ശൈവക്ഷേത്രങ്ങൾക്കു പുറമേ പ്രദേശത്തെ ശിവക്ഷേത്രങ്ങളുടെ കണക്കെടുത്താൽ അത് തിരിയും. 

അമ്പലപ്പുഴക്കാരാകട്ടെ, വില്വമംഗലത്തെ ഏറെക്കാലം കൊട്ടാരത്തിൽ പാർപ്പിച്ച് സംരക്ഷിച്ചവരാണ്, കൃഷ്ണ - വിഷ്ണു പക്ഷക്കാർ. കുട്ടനാട്ടിൽ കാവുകളും ദേവീക്ഷേത്രങ്ങളുമാണ് കൃഷ്ണാരാധനാ കേന്ദ്രങ്ങൾ കഴിഞ്ഞാൽ കൂടുതൽ. ശിവ ക്ഷേത്രങ്ങൾ താരതമ്യേന കുറവ്.

ഈ നാട്ടുരാജാക്കന്മാർ തമ്മിൽ യദ്ധമുണ്ടായി. വടക്കുംകൂറിന്റെ സേനയെ കോട്ടയംവരെ ദേവനാരായണൻമാർ തോൽപ്പിച്ചു. ചരിത്രത്തിലെ അത്രവരെ നാട്ടിൽ പലയിടത്തും പലകാലങ്ങളിൽ പല നാട്ടുരാജാക്കൻമാർ തമ്മിലും സംഭവിച്ചത്. പിന്നെയാണ് രസം.

വടക്കുംകൂറിന്റെ അധീനതയിലിരുന്ന പ്രദേശങ്ങൾ ചിലത് ചെമ്പകശേരിയുടെ പക്കലായി. വടക്കുംകൂറിന്റെ വക കോയിക്കൽ കൊട്ടാരവും കൊട്ടാരത്തിനോട് ചേർന്ന മേൽപ്പറഞ്ഞ ക്ഷേത്ര സമൂഹവും ചെമ്പകശ്ശേരി രാജാവിലായി. അതിൽ ശ്രീകൃഷ്ണ ക്ഷേത്രമില്ല കേട്ടോ. കോയിക്കൽ കൊട്ടാരം നിലനിന്ന സ്ഥലം ഇന്ന് പള്ളിയറക്കാവിലമ്മയുടെ ആറാട്ടുകുളം നിലനിൽക്കുന്ന ഇടത്താണ്. അവിടെയടുത്ത് കൊട്ടാരവും ക്ഷേത്രവുമായി ബന്ധപ്പെട്ട ഗുരുസിക്കളം (ഗുരുതിക്കളം), പടനിലം തുടങ്ങിയ പേരിലുള്ള സ്ഥലങ്ങൾ ഇന്നുമുണ്ട്. 

ചെമ്പകശ്ശേരിക്ക് കൈവന്ന പ്രദേശവും കൊട്ടാരവും സന്ദർശിക്കുന്ന രാജാവിന് രാജ്യാതിർത്തി സന്ദർശിച്ച് തിരികെ അമ്പലപ്പുഴയ്ക്ക് പോകുമ്പോൾ, വിശ്വാസപ്രകാരമുള്ള ക്ഷേത്ര ദർശനത്തോടെയാണല്ലോ തുടങ്ങേണ്ടത്. അത് അക്കാലത്ത് ഏറ്റവും കാവാലംകരയുടെ തെക്കേ അറ്റത്തെ ക്ഷേത്രമായിരുന്ന ദുർഗാ ദേവി ക്ഷേത്രത്തിൽ തൊഴുത് വേണ്ടിവന്നു. എന്നാൽ, ചെമ്പകശ്ശേരി രാജാവിന്  വിശ്വാസപ്രകാരം കൃഷ്ണനെ തൊഴുതു വേണം തുടങ്ങാൻ. പരിഹാരമായി, അങ്ങനെ ശ്രീകൃഷ്ണന് ചെമ്പകശ്ശേരി രാജാവ് ക്ഷേത്രം പണിതു. ആ ക്ഷേത്രമാണ് ഇന്നത്തെ കൃഷ്ണൻമഠം. 

അങ്ങനെ ശൈവ-വൈഷ്ണവ സംസ്‌കാരങ്ങളുടെ അതിർത്തിയായി ഒഴുകിയ പമ്പയുടെ കൈവഴി കാവാലത്ത് ശൈവ-വൈഷ്ണവ സംയോഗത്തിന്റെ പ്രവാഹമായി. അതിർത്തിയായിരുന്ന പുഴ അതിരറ്റ് ഒഴുകി...

നിർമാല്യം ആദ്യം തെക്കേ അറ്റത്തെ ദേവീ ക്ഷേത്രത്തിലാണ്. അവിടെ തൊഴുത് വടക്കോട്ടേക്ക്, അതാണ് രീതി. പുലർച്ചെ അൽപ്പം വൈകിപ്പോയ ചില വിശ്വാസികൾ വടക്കുനിന്ന് ധൃതിപിടിച്ച് തെക്കോട്ട്, ദേവിയെ ആദ്യം തൊഴാൻ ഓടുകയാണ്. കൃഷ്ണൻമഠത്തിന്റെ സമീപത്ത്, അവിടത്തെ നിർമാല്യ ദർശനത്തിന് തെക്കുനിന്നുള്ളവർ. തമ്മിൽ കണ്ടപ്പോൾ ആരോ പറഞ്ഞു, അല്ല അവിടത്തേതു കഴിഞ്ഞു, ഇവിടെ നിർമാല്യം കണ്ട് തൊഴുത് അങ്ങോട്ടേക്ക് പോകാം. അവർ നിരസിച്ചു, അതുവേണ്ട, അവിടുന്ന് ഇങ്ങോട്ട് ആകട്ടെ, അതാണ് ശരി.

പുതിയ തലമുറക്കാരാണ്. അവർക്ക് കൂറ് തെക്കോ വടക്കോ എന്നതൊക്കെ ഒരു ചോദ്യമാണ്. അവർക്ക് ഈ ജനാധിപത്യക്കാലത്ത്, രാജഭരണം ഈ പദേശത്തുണ്ടായിരുന്നുവെന്ന് അറിയുമോ ആവോ. എങ്കിൽ അവർ ഇപ്പോഴും വടക്കുംകൂർകാരാണോ... 

സംശയം തീർക്കാൻ ചിലരോട് ചോദിച്ചു, ഇങ്ങനെയൊക്കെയായിരുന്നുവോ എന്ന സംശയത്തിൽ എന്നെ നോക്കി. വല്ലപ്പോഴും പുഴയാഴത്തിൽനിന്ന് വെള്ളമെടുക്കാൻ വരുന്ന ചില മീനുകളെപ്പോലെ വിരളമായേ എന്നെ കാണാറുള്ളു. കണ്ടാലും ഒരു ചിരിയിലോ ഒരു നമസ്‌കാരത്തിലോ കുശലം തീരുകയും ചെയ്യും. ഞാൻ പറഞ്ഞതൊക്കെ കേട്ട് അവരിൽ ചിലർ നെറ്റി ചുളിച്ചു. ഇയാൾക്ക് ഇതെന്തുപറ്റി, പുലർച്ചെ ചിന്നനടിച്ചോ? കാവാലത്തെ ചരിത്രവും സംഭവങ്ങളും അറിയാവുന്ന അവസാന തലമുറയിലെ ഓരോരുത്തർ കാലംകൂടുകയാണ്. അവരിൽനിന്ന് കാത്തുസൂക്ഷിക്കാൻ ശേഖരിച്ച് വെക്കേണ്ട എന്തെല്ലാമുണ്ടെന്നോ? പലതും കൈമോശം വരികയാണ്...

ചിത്രം:

1,3,4. അമ്പലക്കുളം

2. പമ്പയുടെ കൈവഴിയായ കാവാലത്താറ് 

2021 ഡിസംബർ 22