Tuesday, June 16, 2015

ഉമ്മന്‍ചാണ്ടിയുടെ കരുണാകര ജീവിതം

ഉമ്മന്‍ചാണ്ടിയുടെ കരുണാകര ജീവിതം
 കാവാലം ശശികുമാര്‍
 May 19, 2015, Janmabhumi .
ഐഎസ്ആര്‍ഒ ചാരക്കേസ് ഇപ്പോഴും ചാരംമൂടിക്കിടക്കുന്ന ഒരു കനലാണെന്നെ സംബന്ധിച്ചിടത്തോളം, അക്കാലത്ത്, 1994-’95-ല്‍, ആ വാര്‍ത്തകള്‍റിപ്പോര്‍ട്ട് ചെയ്ത പലരില്‍ ഒരാളെന്നനിലയില്‍. ഒരു കേസില്‍ പ്രതികളെ കോടതി ശിക്ഷിച്ചില്ല എന്നതിനര്‍ത്ഥം കുറ്റകൃത്യം നടന്നില്ല എന്നല്ലല്ലൊ. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷപദവിയില്‍ നിന്നിറങ്ങുമ്പോള്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങളാണ് ‘ഇസ്രോ’ ചാരക്കേസ് സംബന്ധിച്ച് ഏറ്റവും പുതുതായി വന്ന വാര്‍ത്ത. കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന, കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും കോടതി, തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കാരണത്താല്‍ വിമുക്തനാക്കുകയും ചെയ്ത നമ്പി നാരായണനെന്ന മുന്‍ ശാസ്ത്രജ്ഞന്റെ പരാതിയെക്കുറിച്ചാണ് പരാമര്‍ശം വന്നത്. വരുംനാളുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ഒരുപക്ഷേ പുനരന്വേഷണം പോലും നടന്നേക്കാന്‍ സാധ്യതയുള്ളതുമായ കേസാണ് ഇസ്രോ ചാരക്കേസെന്ന് മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ എനിക്കു തോന്നുന്നു. ചാരക്കേസിനെ കുറിച്ച് പറഞ്ഞത് ആമുഖം മാത്രം. സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കരുണാകരജീവിതത്തെക്കുറിച്ചാണ് പറയാന്‍ തുനിഞ്ഞത്. കെ. കരുണാകരന്‍ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു, കേരളം ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ വ്യക്തി. ഉമ്മന്‍ചാണ്ടി കെ. കരുണാകരന്റെ ശിഷ്യത്വത്തില്‍ വളര്‍ന്ന നേതാവ്. കരുണാകരന്റെയൊപ്പം നിന്ന് രാഷ്ട്രീയം പഠിച്ചു പരിചയിച്ച ഉമ്മന്‍ചാണ്ടി പക്ഷേ കെ. കരുണാകരന്റെ ഭരണപാടവം പഠിച്ചില്ല, അതുകൊണ്ടാണല്ലോ ഏറ്റവും കുറഞ്ഞകാലം കൊണ്ട് ഏറ്റവും വിമര്‍ശനവിധേയനായ, ആരോപിതനായ, തുറന്നുകാട്ടപ്പെട്ടുപോയ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയെന്ന നിലയില്‍ കിട്ടിയ ആദ്യത്തെ അവസരത്തില്‍-2004 ആഗസ്റ്റ് 31 മുതല്‍ 2006 മെയ് 18 വരെ-ത്തന്നെ, കുറഞ്ഞകാലം കൊണ്ട് ഉമ്മന്‍ചാണ്ടി കേരളജനതയെ, പാര്‍ട്ടിയെ, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിക്കാണണമെന്നാഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന ഒരു സമുദായത്തെ, സ്ഥാപനങ്ങളെ എല്ലാം നിരാശപ്പെടുത്തിക്കളഞ്ഞു. പക്ഷേ, അതൊരു സിനിമയുടെ ട്രെയിലര്‍ മാത്രമായിരുന്നു, മുഴുനീള കഥയങ്ങനെയാകില്ലെന്നു സമാധാനിച്ചിരുന്നവരെ പോയ നാലുവര്‍ഷം കൊണ്ട് ഉമ്മന്‍ചാണ്ടി മടുപ്പിച്ചു കളഞ്ഞുവെന്നതാണ് വാസ്തവം. ഒട്ടേറെപ്പേരെ വെറുപ്പിക്കുകയും ചെയ്തു. അങ്ങനെ അഞ്ചാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ആത്മവിശ്വാസം തീരെ കെട്ടുപോയതിനാലാവണമല്ലോ, കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയും എന്നുറപ്പിച്ചു പറയാനാവാത്തത്. പക്ഷേ, കോണ്‍ഗ്രസുകാരില്‍ ഭരണത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ഏക മുഖ്യമന്ത്രി, കരുണാകരന്റെ ശിഷ്യനല്ലേ ഉമ്മന്‍ ചാണ്ടി. വാസ്തവത്തില്‍ അന്ന് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയിലായിരുന്നു കരുണാകരന്‍. അഴിമതി ഒട്ടും കുറവില്ലായിരുന്നു. സെക്രട്ടറിമാരും മന്ത്രിമാരും മന്ത്രിസഭയും അഴിമതിയില്‍ മുങ്ങിയിരുന്നു. ഒടുവില്‍ ഇസ്രോ ചാരക്കേസ് കരുണാകരന് കണ്ഠകോടാലിയായി. അഴിമതിക്കു മേലേ ചാരക്കേസ് പൊന്തിനിന്നു. ഇഷ്ടക്കാരനെ, വിശ്വസ്തനെ എന്തു വിലകൊടുത്തും സംരക്ഷിക്കുകയെന്ന കരുണാകര നയമായിരുന്നു ശ്രീവാസ്തവയെന്ന അന്നത്തെ പോലീസ് ഐജിയെ കൈവിടില്ലെന്ന നിലപാടിലെത്തിച്ചത്. പക്ഷേ, അതിനപ്പുറം അന്നത്തെ കേന്ദ്രസര്‍ക്കാരിനെ, പ്രധാനമന്ത്രിയെ, കോണ്‍്രഗസ് അധ്യക്ഷനെ, അങ്ങനെ പാര്‍ട്ടിയെ, സംരക്ഷിക്കുകയെന്ന ദൗത്യവും കരുണാകരനുണ്ടായിരുന്നുവെന്നത് ഇനിയും തെളിയിക്കപ്പെടേണ്ട കാര്യങ്ങള്‍. ഒടുവില്‍ കരുണാകരന്റെ നേതൃത്വം മാറണമെന്ന ആവശ്യം ഉയര്‍ന്നതും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അതിന് തയ്യാറായതും ചരിത്രം. ഉമ്മന്‍ചാണ്ടിയെന്ന, അന്നത്തെ സംസ്ഥാന ധനമന്ത്രിയായിരുന്നു അതിനെല്ലാം കാരണക്കാരനായത്. രാഷ്ട്രീയത്തില്‍ ചരിത്രത്തിന്റെ ആവര്‍ത്തനം നടക്കുന്നത് 12 വര്‍ഷമെന്ന വ്യാഴവട്ടക്കാലത്തിനു ശേഷമോ 20 വര്‍ഷം കഴിഞ്ഞോ ഒരു പഠനവിഷയമാണത്. 1995 മാര്‍ച്ച് 22-നാണ് കെ. കരുണാകരനെ താഴെ ഇറക്കി എ. കെ. ആന്റണി മുഖ്യമന്ത്രിയായത്- 20 വര്‍ഷം മുമ്പ്. കരുണാകരന് മുസ്ലിംലീഗിന്റെ സമ്മര്‍ദ്ദമായിരുന്നു. ഉമ്മന്‍ചാണ്ടിക്ക് എല്ലാത്തരം രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്കും പുറമെ കേരള കോണ്‍ഗ്രസ് എന്ന, ന്യൂനപക്ഷമതവിഭാഗങ്ങളിലെ ക്രിസ്തീയവിഭാഗം പിന്താങ്ങുന്ന പാര്‍ട്ടിയുടെ, സമ്മര്‍ദ്ദം ഏറെയാണ്. ചാരക്കേസായിരുന്നു കരുണാകരനെ വീഴ്ത്താന്‍ കുരുക്കായത്, ഉമ്മന്‍ചാണ്ടിക്ക് അത് കോഴക്കേസായി. ശ്രീവാസ്തവക്കുവേണ്ടി മരണപ്പിടി മുറുക്കിനിന്ന കരുണാകരനെപ്പോലെ ഉമ്മന്‍ചാണ്ടി, മാണിക്കുവേണ്ടി മുറുക്കിപ്പിടിക്കുന്നു, മാണിക്കുവേണ്ടി മാത്രമല്ല, എല്ലാവിഭാഗം കോഴക്കാര്‍ക്കുംവേണ്ടിയെന്നു പറയണം. കരുണാകരനു മകന്‍ മുരളീധരന്‍ ഒരു രാഷ്ട്രീയബാധ്യതയായിരുന്നു, ഉമ്മന്‍ചാണ്ടിക്ക് ഭരണത്തുടക്കത്തില്‍ നിഴല്‍പോലെ ഒപ്പമുണ്ടായിരുന്ന മകന്‍ ചാണ്ടി ഉമ്മനെ തീണ്ടല്‍പ്പാടകലെ നിര്‍ത്തേണ്ടിവന്നതിന്റെ പൊരുള്‍ പുറത്തുവന്നു, പക്ഷേ ഒതുങ്ങി (ക്കി). കരുണാകരന് മകള്‍ പത്മജ ഒരു ദൗര്‍ബല്യമായിരുന്നു അക്കാലത്ത്, അത് രാഷ്ട്രീയ വിവാദ കോളിളക്കങ്ങളും ഉണ്ടാക്കി. നിമിഷനേരമേ നിലനിന്നുള്ളുവെങ്കിലും ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയിലൂടെയാണെങ്കിലും മക്കളെക്കൊണ്ടു വ്യസനിക്കേണ്ടിവന്നു. അന്ന് കരുണാകരന് ധനമന്ത്രി (ഉമ്മന്‍ചാണ്ടി) തലവേദനയായി, ഇന്ന് ഉമ്മന്‍ചാണ്ടിക്കും ധനമന്ത്രി വഴിയാണ് ദോഷം. അന്നും എന്താണ് ‘പ്രശ്‌നം’ എന്ന് ആരും പറഞ്ഞില്ല, കരുണാകരന്റെ ശൈലിയാണ് പ്രശ്‌നമെന്ന് ഒടുവില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് പറയേണ്ടിവന്നു, പറയാതെ പറഞ്ഞതും ആവശ്യപ്പെട്ടതും നേതൃമാറ്റമായിരുന്നു. ഇന്നും കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത് അവിടെയാണ്. അന്ന് കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും മറ്റും മുന്നില്‍നിന്നു. ഇന്ന് വി.ഡി. സതീശനെപ്പോലെ ചിലര്‍. അന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് ധര്‍മ്മമൂര്‍ത്തിയായി അവതരിച്ചിരുന്നത് തെന്നല ബാലകൃഷ്ണപിള്ള, ഇന്ന് വി.എം. സുധീരന്‍. മറ്റെല്ലാ ഘടകകക്ഷികളും നേതാക്കളും എതിരായപ്പോള്‍ കോണ്‍ഗ്രസ് നേതാവ് കരുണാകരപക്ഷത്ത് ആകെയുണ്ടായിരുന്നത് സിഎംപിയെന്ന ഇടതുപക്ഷ രാഷ്ട്രീയമുള്ള പാര്‍ട്ടിയും നേതാവ് എം.വി. രാഘവനും മാത്രം. ഇന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കൊപ്പം ആര്‍എസ്പിയും ഷിബു ബേബിജോണും മാത്രം ഉറച്ചുനില്‍ക്കുന്നു, ഇടതുപക്ഷത്തിന്റെ ചുവന്ന രാഷ്ട്രീയമനസ്സോടെ. ബാലകൃഷ്ണപിള്ളയാണ് ഘടകകക്ഷികളില്‍ അന്ന് കരുണാകരനെതിരെ ആദ്യമായി പരസ്യമായി ശബ്ദിച്ച നേതാവ്. ഇന്ന് ഉമ്മന്‍ചാണ്ടിയെ പഴിക്കാന്‍ ഇറങ്ങിയതും അതേ പിള്ള. കെ. കരുണാകരന്റെ വേഗതപോലും ഉമ്മന്‍ചാണ്ടിയിലൂടെ പുനരവതരിക്കുന്നു, കരുണാകരന്‍ റോഡ്‌യാത്രയിലെ വേഗതയില്‍ അഭിമാനിച്ചു, അത് ആനന്ദിച്ചു. ഉമ്മന്‍ചാണ്ടി ഭരണത്തിന് അതിവേഗം എന്ന് ആഗ്രഹിച്ചു, അനുവര്‍ത്തിക്കാനായില്ലെങ്കില്‍പോലും. അന്നും അവസാനം മനസുതുറന്നത് എ.കെ. ആന്റണിയായിരുന്നു. എല്ലാ അവസരവും ഒത്തുവന്നപ്പോള്‍ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം മാറുമെന്നായപ്പോള്‍ സത്യവാദിയും സമാധാനപ്രേമിയും സമ്മാന്യനുമായി സ്വയം അവതരിച്ചു ആന്റണി. മുഖ്യമന്ത്രിക്കസേരയ്ക്കരികില്‍ തൊട്ടു-തൊട്ടില്ല എന്നുനിന്ന ഉമ്മന്‍ചാണ്ടിയെ അകലത്തേക്ക് മാറ്റിനിര്‍ത്തി സ്വയം അവരോധിക്കാന്‍ വന്ന ആന്റണി അന്ന് ഉമ്മനെ കുരിശില്‍ തറച്ചു, വിശുദ്ധനാക്കി. ഇന്നിപ്പോള്‍ സര്‍വത്ര അഴിമതിയെന്ന പ്രസ്താവന നടത്തി അന്ത്യകൂദാശയും ഒരു മുള്‍ക്കിരീടവും കൂടി ചാര്‍ത്തിയിരിക്കുന്നു. കെ. കരുണാകരനെ നല്ലനടപ്പ് പഠിപ്പിക്കാന്‍ അന്ന് തെന്നല ബാലകൃഷ്ണപിള്ളയെന്ന കെപിസിസി പ്രസിഡന്റ് ചില ഉപദേശങ്ങള്‍ പാര്‍ട്ടിയുടേതായി നല്‍കിയിരുന്നു. ഇന്ന് സുധീരന്‍ ഉമ്മന്‍ചാണ്ടിയ്ക്കും സര്‍ക്കാരിനും കൊടുത്ത കഷായക്കൂട്ടിന്റെ കുറിപ്പടിക്കും അതേ സ്വഭാവംതന്നെ. ഇന്നിപ്പോള്‍ ഉമ്മന്‍ചാണ്ടി ഒരു കരുണാകരജീവിതം അനുഭവിക്കുമ്പോള്‍ ആ കട്ടില്‍ കണ്ടു പനിക്കുന്നവര്‍ എത്രയെത്രയെന്നേ വ്യത്യാസമുള്ളൂ. എങ്കിലും രാഷ്ട്രീയത്തിലെ ചരിത്രഗതി, വിചിത്രമായ കാഴ്ചതന്നെയാണ് എന്നു പറയാതെവയ്യ. തുടക്കത്തില്‍ പറഞ്ഞ ചാരക്കേസിന്റെ ഗതി കോഴക്കേസിനു വരികകൂടി ചെയ്താല്‍ത്തന്നെ എല്ലാം പൂര്‍ണമാകും, ഒരുപക്ഷേ നേതൃമാറ്റം നടന്നില്ലേല്‍പോലും. * * * സര്‍ക്കാര്‍ പരസ്യത്തിലെ ചിത്രങ്ങള്‍ക്ക് സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം പുതിയ വിവാദത്തിനു വഴിതുറക്കുന്നു. ജനാധിപത്യസംവിധാനത്തില്‍ അത്തരമൊരു വിലക്ക് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നറിയില്ല, അത് ശരിയുമല്ല. എന്തായാലും ഈ വിഷയത്തില്‍ മോദിയേയും മോദിസര്‍ക്കാരിനേയും പഴിക്കാന്‍ ഇടയുണ്ടായില്ല, കോടതി നടപടിയായതിനാല്‍. പക്ഷേ, പഴയ മൂന്ന് കാര്യങ്ങളിലേക്ക് വായനക്കാരുടെ ഓര്‍മ്മ പുതുക്കുന്നു. ഒന്ന്, 1998 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ചിത്രം പ്രചാരണത്തിന് വിനിയോഗിക്കാഞ്ഞത്. രണ്ട്, മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായപ്പോള്‍ നടത്തിയ പ്രഖ്യാപനം-തന്റെ ചിത്രം ഒരു സര്‍ക്കാര്‍ പരസ്യത്തില്‍പ്പോലും വിനിയോഗിക്കരുതെന്ന്. മൂന്ന്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ചിത്രം 2004 മുതല്‍ 14 വരെ പത്തുവര്‍ഷം നാട്ടുകാരുടെ ചെലവില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ അച്ചടിച്ചത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന് പൂര്‍വകാല പ്രാബല്യമില്ലാത്തതിനാല്‍ കുടുങ്ങില്ലെന്ന് ഉറപ്പ്. * * * പിന്‍കുറിപ്പ്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) -ന്റെ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി സ്ഥാനമേറ്റു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ സോവ്യറ്റ് പാര്‍ട്ടിയോ വിവരം അറിഞ്ഞ് അനുമോദനമറിയിച്ചതായി കേട്ടില്ല. പണ്ട് കമ്പ്യൂട്ടര്‍ തല്ലിപ്പൊളിക്കാനിറങ്ങിയവരെ സീതാറാം യെച്ചൂരിയുടെ ട്വിറ്ററിലോ പിണറായി വിജയന്റെ ഫേസ്ബുക്കിലോ, പാര്‍ട്ടിയുടെ വെബ്‌സൈറ്റിലോ കണ്ടില്ല. മറ്റൊരു ചിത്രം കാണുക-അറുപിന്തിരിപ്പന്‍ നരേന്ദ്ര മോദിയെ സ്വീകരിക്കാനും കാണാനും സെല്‍ഫിയെടുക്കാനും കമ്മ്യൂണിസ്റ്റ് (?!*) ചൈനയിലെ തെരുവില്‍ കൂടിയ ജനത മുഴുവന്‍ ബിജെപിയുടെ മൊബൈലില്‍ മിസ്‌കോളടിച്ചവരാണോ ആവോ. ആണെങ്കിലും അല്ലെങ്കിലും ചൈനയില്‍നിന്നു കണ്ടതും കേട്ടതുമെല്ലാം അനുശോചനസന്ദേശമായി എകെജി ഭവനിലും എകെജി സെന്ററിലും എന്നു വ്യക്തം.
ജന്മഭൂമി: http://www.janmabhumidaily.com/news288947

മോദി ഇഫക്ട് കേരളത്തിലും പ്രകടം

മോദി ഇഫക്ട് കേരളത്തിലും പ്രകടം 
കാവാലം ശശികുമാര്‍
June 9, 2015 

ഒരു സ്വിച്ചിട്ട് മുറിയിലാകെ പ്രകാശം പരത്തുന്ന ലൈറ്റ് തെളിയിക്കുന്നതുപോലെ, ഒന്നിലേറെപ്പേര്‍ ചെയ്യേണ്ട ഒരു കാര്യം നടപ്പാക്കാന്‍ എളുപ്പമല്ല. ഒരു വീട്ടിലെ അംഗങ്ങളെക്കൊണ്ടെല്ലാം പോലും നിര്‍ബന്ധിച്ചുള്ള ഉത്തരവിലൂടെയോ നിര്‍ബന്ധത്തിലൂടെയോ നിര്‍ദ്ദേശിച്ചാലും പൂര്‍ണ്ണ മനസ്സോടെ ഒരു കാര്യം ചെയ്യിക്കാന്‍ എത്ര സമര്‍ത്ഥനായ ഗൃഹനാഥനും സാധിക്കില്ല. അതാണു സാങ്കേതികതയും മാനസികാവസ്ഥയും തമ്മിലുള്ള പല വ്യത്യാസങ്ങളിലൊന്ന്. അതുകൊണ്ടാണ് ഒന്നും ഒന്നും കൂടി ചേര്‍ന്നാല്‍ കണക്കില്‍ രണ്ടാകുന്നതും വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രമായ മജീദിന് ‘ഇമ്മിണി ബല്യ ഒന്നാ’കുന്നതും. നിര്‍ബന്ധിച്ച്, ഉത്തരവുകൊണ്ട് സമ്പൂര്‍ണ്ണമനസ്സോടെ ഒരു കാര്യവും സാധിപ്പിക്കാന്‍ ഭരണാധികാരികള്‍ക്കും സാധ്യമല്ല. ഏകാധിപത്യ-സ്വേച്ഛാധിപത്യ ഭരണാധിപനു സാധിക്കില്ല, പിന്നെയല്ലേ ജനാധിപത്യ സംവിധാനത്തില്‍. അതിനുത്തമ ഉദാഹരണമാണ് ഈ ജൂണ്‍ മാസം 25-ന് അര്‍ദ്ധരാത്രിയില്‍ 40 വര്‍ഷം തികയുന്ന അടിയന്തരാവസ്ഥ പ്രഖ്യാപനം. സ്വേച്ഛാധിപത്യം തലയ്ക്കു പിടിച്ച, ഏകാധിപത്യം സമ്പ്രദായ ശീലമാക്കിയ, കോണ്‍ഗ്രസ് നേതാവ് ഇന്ദിരാഗാന്ധി തന്റെ പ്രധാനമന്ത്രിക്കസേര എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പ്രഖ്യാപിച്ച കിരാതമായ മാര്‍ഗ്ഗത്തിലൂടെ നടപ്പാക്കിയ ആ അടിയന്തരാവസ്ഥക്കാലത്തും ഒരു കാര്യവും സമ്പൂര്‍ണ്ണ ജനതയും പൂര്‍ണ്ണമനസ്സോടെ ചെയ്തില്ല; പേടിപ്പിച്ചിട്ടും പീഡിപ്പിച്ചിട്ടും പോലും. ഭാരതത്തില്‍ മാത്രമല്ല, ഏതുരാജ്യത്തും ഏകാധിപത്യ പ്രവണതകളോടും നടപടികളോടും ഇതുതന്നെയായിരുന്നു നിലപാടെന്ന് ചരിത്രം പറയുന്നു. പക്ഷേ, നിര്‍ബന്ധിക്കാതെ, നിയന്ത്രിക്കാതെ മുന്നോട്ടു വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കു സ്വീകാര്യത കിട്ടാറുണ്ട്. അതും നേരത്തേ പറഞ്ഞതുപോലെ സമ്പൂര്‍ണ്ണ ജനങ്ങളും ഒറ്റദിവസംകൊണ്ട് സ്വീകരിച്ചുവെന്നുവരില്ല. നിര്‍ദ്ദേശിക്കുന്നവര്‍ക്ക് അങ്ങനെയൊരു നിര്‍ബന്ധമുണ്ടാവാനിടയില്ലാതാനും. നിര്‍ബന്ധങ്ങളില്ലാത്ത ഈ സ്വീകാര്യതയ്ക്ക് അടിത്തറബലം കൂടും. ആഴമുള്ളതും ആരൂഢമുള്ളതുമാകുമ്പോള്‍ അതു ദീര്‍ഘകാലം നിലനില്‍ക്കുകയും കൂടുതല്‍കാലം കൂടുതല്‍ ഇടങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ പ്രവര്‍ത്തനങ്ങളും രീതികളും ജനതയെ സ്വാധീനിക്കുന്നതെങ്ങനെയെന്ന ചെറു ചിന്തകളാണ് ഇങ്ങനെ കുറിപ്പിച്ചത്. മോദിവന്നാല്‍ ഹിന്ദുരാഷ്ട്രമുണ്ടാക്കും, ന്യൂനപക്ഷങ്ങള്‍ക്ക് ഭാരതം വിടേണ്ടിവരും. രാജ്യം മുഴുവന്‍ വര്‍ഗ്ഗീയ കലാപങ്ങളുണ്ടാകും, ഗുജറാത്തു സംഭവങ്ങള്‍ രാജ്യവ്യാപകമായി ആവര്‍ത്തിക്കപ്പെടുമെന്നെല്ലാമായിരുന്നു തെരഞ്ഞെടുപ്പുകാലത്തെ എതിര്‍ കക്ഷികളുടെ പ്രചാരണം. പക്ഷേ, സര്‍ക്കാര്‍ ഒരു വര്‍ഷം തികച്ചപ്പോള്‍ ഇപ്പറഞ്ഞ ഒരു കാര്യങ്ങളിലും എന്താണു സ്ഥിതിവിശേഷം, മുമ്പത്തേതില്‍നിന്ന് എന്താണ് മാറ്റം വന്നിരിക്കുന്നതെന്ന് ഒരു റിപ്പോര്‍ട്ടു കാര്‍ഡ് തയ്യാറാക്കാന്‍ അന്നത്തെ ഒരു കുപ്രചാരകന്മാരാരും മുതിര്‍ന്നില്ല. എത്ര ന്യൂനപക്ഷങ്ങള്‍ ഭാരതം വിട്ടു? ഹിന്ദുരാഷ്ട്ര പ്രഖ്യാപനം ഉണ്ടായോ? എത്ര വര്‍ഗ്ഗീയ കലാപങ്ങള്‍ രാജ്യത്തുണ്ടായി? അങ്ങനെ വിലയിരുത്തുമ്പോഴല്ലെ പ്രവചനങ്ങള്‍ ശരിയായി എന്നു സ്ഥാപിക്കാനാവൂ. അതുണ്ടായില്ല, അതുചെയ്യാന്‍ വിമര്‍ശകര്‍ക്കു താല്‍പര്യവുമില്ല. അതേ സമയം നരേന്ദ്ര മോദിക്ക് പറയാനേറെയുണ്ട്, താന്‍ തെരഞ്ഞെടുപ്പിനു മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയൊക്കെ നടപ്പാക്കിയെന്ന് അക്കമിട്ടു നിരത്തുന്നുണ്ട്, ഓരോരോ വകുപ്പുതിരിച്ച്. ഒരു സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തിലെ നേട്ടവും പ്രവര്‍ത്തനവും നിഷ്പക്ഷരാഷ്ട്രീയത്തോടെ വിലയിരുത്തുന്നവര്‍ അവ വലിയ നേട്ടംതന്നെയെന്നു സമ്മതിക്കുന്നുമുണ്ട്. നിര്‍ബന്ധങ്ങളില്ലാതെ സ്വാധീനിക്കപ്പെടുന്നതിലെ പ്രാധാന്യം പറഞ്ഞുവല്ലോ. കേരളത്തില്‍ സംഭവിച്ച അത്തരം ചില സ്വാധീനങ്ങളെക്കുറിച്ചു പറയാം: കേരളത്തിലെ നരേന്ദ്ര മോദി ഇഫക്ടുകള്‍. ഒരു ഭരണാധികാരി എങ്ങനെയാണ് ജനങ്ങളെ, മറ്റു ജനനായകരെ സ്വാധീനിക്കുന്നത് എന്നത് പ്രവര്‍ത്തനങ്ങളിലൂടെ വേണം മനസിലാക്കാന്‍. കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ ഭാരതം പദ്ധതി കേരളത്തിലെ പ്രതിപക്ഷ കക്ഷിയെ സ്വാധീനിച്ചിട്ടില്ലെന്നു പറയാമോ. അവര്‍ കേരള ശുചിത്വ പരിപാടി തട്ടിക്കൂട്ടിയത് മഴ വരുന്നതിനും പഞ്ചായത്ത് തെരഞ്ഞെടുപ്പു വരുന്നതിനും മുന്നോടിയായി മാത്രമാണോ? എങ്കില്‍ എന്തുകൊണ്ട് ശുചീകരണ യജ്ഞം പദ്ധതിയായി തിരഞ്ഞെടുത്തു? പിണറായി വിജയനെ അടുത്ത സംസ്ഥാന മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് പ്രചാരണം നടത്താന്‍ സോഷ്യല്‍ മീഡിയകളെ വിനിയോഗിക്കാന്‍ തീരുമാനിച്ചത് മോദിയുടെ തെരഞ്ഞെടുപ്പു പരിപാടിയും സര്‍ക്കാരിന്റെ സമാന്തര മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണ പരിപാടികളും മാതൃകയാക്കിയല്ലെന്നു പറയാനാവുമോ? കമ്പ്യൂട്ടര്‍വല്‍കരണത്തെയും യന്ത്രവല്‍കരണത്തെയും എതിര്‍ത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും പ്രസ്ഥാനങ്ങളും ഫേസ്ബുക്കിലും ട്വിറ്ററിലും വഴി പ്രചാരണങ്ങള്‍ ദിനചര്യയാക്കുമ്പോള്‍ അതു സ്വാധീനം കൊണ്ടാണെന്നു സമ്മതിക്കാന്‍ അവര്‍ തയ്യാറായില്ലെങ്കിലും തിരിച്ചറിയാന്‍ നമ്മള്‍ തയ്യാറാകണം. മോദി ഇഫക്ട് എന്ന് ഇവയെ വിളിച്ചാല്‍ തെറ്റാകുമോ? സംസ്ഥാനത്തെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഏറെ നാള്‍ പാമൊലിന്‍ കേസില്‍ കുടുങ്ങിക്കിടന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ പ്രകാരം, കുറ്റക്കാരനേ അല്ലെന്ന് പ്രഖ്യാപിക്കപ്പെട്ട്, ചുമതലയേറ്റ സംസ്ഥാന ചീഫ് സെക്രട്ടറി, രാഷ്ട്രീയക്കാര്‍ ചെയ്യുന്ന ദുഷ്പ്രവൃത്തിക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയാതെ പറഞ്ഞത് അബദ്ധത്തില്‍ സംഭവിച്ചതൊന്നുമല്ല. ബോധത്തോടെ, ആലോചിച്ചുറച്ചു പറഞ്ഞതാണ്. അതിനു പിന്നില്‍ മോദി ഇഫക്ട് ഉണ്ട്. സുധീരനായ ഒരു പ്രധാനമന്ത്രി, രാജ്യ ചരിത്രത്തില്‍ ഇതാദ്യമായി, രാജ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥരോട് ഇങ്ങനെ പറഞ്ഞു: ‘നിങ്ങള്‍ക്കു ശരിയെന്നു തോന്നുന്നതു ചെയ്യുക. നിങ്ങള്‍ക്കു രേഖാമൂലം നല്‍കുന്ന ഉത്തരവുകള്‍ മാത്രം അനുസരിക്കുക, നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്.’ രാജ്യത്തെ മുഴുവന്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെയും അന്തസ്സുയര്‍ത്തുകയും ഉത്തരവാദിത്ത ബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്ത ആ പ്രഖ്യാപനം നിശ്ചയമായും ജിജി തോംസണ്‍ എന്ന ഐഎഎസു കാരനെ സ്വാധീനിച്ചിരിക്കുന്നു. അത് മോദി ഇഫക്ട് അല്ലെന്നു പറയാനാവുമോ? സംസ്ഥാനത്തെ കാലഹരണപ്പെട്ട പല ഭരണ ചട്ടങ്ങളും നിയമങ്ങളും ഉണ്ട്, അവ മാറ്റേണ്ടതുണ്ട്, അതിന് വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ടു സമര്‍പ്പിക്കാനാവശ്യപ്പെട്ടിരിക്കുകയാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി പ്രസ്താവിച്ചു. പാമോലിന്‍ കേസിലെ പ്രസ്താവനയുടെ പേരില്‍ ചീഫ് സെക്രട്ടറിക്കെതിരേ മന്ത്രിസഭാ യോഗത്തില്‍ ചീറ്റുകയും സെന്‍ഷര്‍ ചെയ്യുകയും ചെയ്തുവെന്ന് പറയപ്പെടുന്ന മന്ത്രിമാരാരും ഈ പ്രഖ്യാപനത്തെക്കുറിച്ച് പ്രതികരിച്ചില്ല. അതായത്, ഈ തീരുമാനം വിവിധ വകുപ്പുകളുടെ ഭരണ മേല്‍നോട്ടം വഹിക്കുന്ന മന്ത്രിമാര്‍ക്കറിയാമെന്നര്‍ത്ഥം. ഇങ്ങനെയൊരു തീരുമാനം ആദ്യമെടുത്തത്, ‘കാലഹരണപ്പെട്ട നൂറുകണക്കിന് ചട്ടങ്ങളും നിയമങ്ങളും റദ്ദാക്കാന്‍ പോകുന്നു’വെന്ന് ആദ്യം പ്രഖ്യാപിച്ചത് ആരാണ്? പ്രധാനമന്ത്രി നരേന്ദ്ര മോദി. അപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍’ ഇങ്ങനെയൊരു തീരുമാനം എടുത്തത് മോദി ഇഫക്ടുകൊണ്ടല്ലേ? നല്ല സ്വാധീനം നല്ലതിനാണ്, അതു മാറ്റം കൊണ്ടുവരും. പക്ഷേ, നല്ലതു പറഞ്ഞു തരുന്നവര്‍ക്കു നന്മ നേര്‍ന്നില്ലെങ്കിലും അവരെ തള്ളിപ്പറയരുത്, അതാണു മര്യാദ. ഇനി സംസ്ഥാന പോലീസ് തലപ്പത്തെ കാര്യം നോക്കാം. ‘ആനവാല്‍ മോതിരം’ സിനിമയിലെ സാദാ പോലീസിന്റെപോലുള്ള ധൈര്യമായി ഇതിനെ കാണുന്നവരുണ്ടാകാം. പക്ഷേ, അതല്ല. കാര്യമറിഞ്ഞും കാര്യങ്ങള്‍ മാറുന്നതറിഞ്ഞുമുള്ള കണിശക്കാരന്റെ കണക്കുകൂട്ടിയുള്ളതാണ് പുതിയ ക്രമസമാധാന ഡിജിപിയായ ടി. പി. സെന്‍ കുമാറിന്റെ നയ നിലപാടുകള്‍. പോലീസ് എങ്ങനെ കളിപ്പാട്ടം മാത്രമല്ലാതാകുമെന്നും കിളിക്കൂടുകള്‍ക്കുള്ളിലൊതുങ്ങില്ലെന്നും തെളിയിക്കുന്ന നിലപാടുകള്‍. അതിനു പിന്നിലുമുണ്ട് മോദി ഇഫക്ട്. സിബിഐ കൂട്ടില്‍ കിടക്കുന്ന തത്തയല്ലെന്ന് ആ സ്വതന്ത്ര ഏജന്‍സിക്കു തോന്നിത്തുടങ്ങിയതിന്റെ തെളിവുകളാണല്ലോ മനോജ് വധക്കേസില്‍ സിപിഎം നേതാവ് പി. ജയരാജനെ രാഷ്ട്രീയ ഗൂഢാലോചനക്കേസില്‍ ചോദ്യം ചെയ്തത്, കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് കേസന്വേഷണ ചരിത്രത്തിലെ വഴിത്തിരിവ്. സിബിഐ കളമശ്ശേരി-കടകംപള്ളി ഭൂമിയിടപാടു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനെയും കൂട്ടരേയും പിടികൂടിയതും ചില സദ്ഭരണത്തിന്റെ സൂചനകളാണല്ലോ. അതെങ്ങനെ കേരള പോലീസിലെ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഉശിരേകാതിരിക്കും. ഇത് മോദി ഇഫക്ട് പ്രത്യക്ഷമാക്കുകയല്ലേ? പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതി വന്നപ്പോള്‍ ബാങ്കുകളില്‍ അക്കൗണ്ട് എടുക്കാന്‍ ചെന്നവരെ ബാങ്കു ജീവനക്കാരുടെ യൂണിയന്‍ നേതാക്കള്‍ മടക്കി അയച്ചു. വെറും തട്ടിപ്പാണെന്നു വിശദീകരിച്ചു. ഇവരില്‍ യൂണിയനുകള്‍ ഇടതുചായ്‌വുള്ളവരുടേതും ജീവനക്കാര്‍ കാവിവിരുദ്ധ രാഷ്ട്രീയ മനസുള്ളവരുമായിരുന്നു. അതിന്റെ രാഷ്ട്രീയ നേട്ടം മോദി സര്‍ക്കാരിനും ബിജെപിക്കും കിട്ടുമെന്ന കാരണത്താല്‍. ഇപ്പോള്‍, തുടര്‍ പദ്ധതിയായി പെന്‍ഷന്‍-ഇന്‍ഷുറന്‍സ് പദ്ധതികള്‍ വന്നപ്പോള്‍ ബാങ്കുകള്‍ മത്സരിക്കുകയാണ്, അവരുടെ ബാങ്കിലൂടെ പദ്ധതിയിലംഗമാകാന്‍. ഇടതുപക്ഷം ഭരിക്കുന്ന സഹകരണ ബാങ്കുകളാണ് ഈ രംഗത്ത് വമ്പിച്ച പ്രചാരണക്കാര്‍. പള്ളികളില്‍ സുകന്യ സമ്പാദ്യ- അടല്‍ പെന്‍ഷന്‍- ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരണമെന്നു നിര്‍ബന്ധിച്ച് അനുയായികള്‍ക്കിടയില്‍ വിശദീകരണ ക്ലാസുകള്‍ നടത്തുകയാണ്. മോദി ഇഫ്ക്ട് എവിടെയെല്ലാം ഇല്ല എന്നാണു പറയാന്‍ എളുപ്പമെന്നു തോന്നുന്നില്ലേ? ജൂണ്‍ 21-ന് അന്താരാഷ്ട്ര യോഗാ ദിനം വരുന്നു. ലോകരാജ്യങ്ങള്‍ ഭാരതത്തിന്റെ യോഗവിദ്യക്കു ശിഷ്യപ്പെടുമ്പോള്‍ മാറിനില്‍ക്കാന്‍ ആര്‍ക്കൊക്കെയാകുമെന്നു കണ്ടറിയണം. രഹസ്യമായാണെങ്കിലും യോഗവഴിയിലേക്കു വരാതിരിക്കാന്‍ പലര്‍ക്കുമാവില്ല. യോഗ ശീലമാക്കിയ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവും എകെജി സെന്ററില്‍ ആര്‍ട്ട്ഓഫ് ലിവിങ് പരിശീലന ക്ലാസ് നടത്തിയ എം.എ. ബേബിയും കൂട്ടുനിന്ന പിണറായി വിജയനും ശീര്‍ഷാസനംകൊണ്ട് പിടലിയുടെ ഉളുക്കുമാറിയ എ.കെ.ആന്റണിയുമെല്ലാം പരസ്യമായി മോദിയുടെ യോഗക്കു വേണ്ടി ഇറങ്ങിയില്ലെങ്കിലും രഹസ്യമായി പോലും എതിര്‍ക്കില്ലെന്നുവേണം കരുതാന്‍. ഇതല്ലേ മോദി ഇഫക്ട്? വ്യക്തികള്‍ മറ്റു വ്യക്തികളെ സ്വാധീനിക്കാന്‍ കഴിയുന്നിടത്താണ് വിപ്ലവത്തിന്റെ തുടക്കം. അതു വളര്‍ന്ന് സമൂഹത്തിലേക്കു വ്യാപിക്കുമ്പോള്‍ സാമൂഹ്യ വിപ്ലവമായി.മോദി ഇഫക്ട് അങ്ങനെ ഒരു സാമൂഹ്യ വിപ്ലവമാകുകയല്ലേ? കാട്ടുതീ പോലെ അല്ലായിരിക്കാം.പക്ഷേ, കാലക്രമത്തില്‍ ദീപാവലിയാകുമെന്നുറപ്പു നല്‍കുന്നവയാണ് ഈ ലക്ഷണങ്ങള്‍.
പിന്‍കുറിപ്പ്: മാറ്റങ്ങള്‍ പ്രത്യക്ഷമായിത്തുടങ്ങി. പക്ഷേ, ജനങ്ങള്‍ക്കു മനം മാറ്റമുണ്ടാകില്ലെന്നാണ് പലരുടെയും വിശ്വാസം, അല്ലെങ്കില്‍ അബദ്ധ ധാരണ. അരുവിക്കരയിലെ വോട്ടെടുപ്പിന് ആദ്യം പറഞ്ഞ അടിയന്തരാവസ്ഥയുടെ പശ്ചാത്തലമുണ്ട്. പൗരസ്വാതന്ത്ര്യവും അവകാശങ്ങളും മുഴുവന്‍ കൂച്ചുവിലങ്ങിട്ടുപൂട്ടി തുറുങ്കിലടച്ച ഭരണകാലത്തിന്റെ തുടക്ക ദിവസത്തിന്റെ വാര്‍ഷികത്തിലാണ് വോട്ടെടുപ്പ്. പൗര സ്വാതന്ത്ര്യവും മനസും പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരം. മാറ്റങ്ങള്‍ എല്ലായിടത്തും കണ്ടുതുടങ്ങിയ ജനങ്ങള്‍ മാറ്റത്തിനു വേണ്ടി വോട്ടുകുത്തില്ലെന്നാര്‍ക്കു പറയാനാവും?
ജന്മഭൂമി: http://www.janmabhumidaily.com/news293591

മനസിന്റെ മണിച്ചിത്രത്താഴുകള്‍ തുറന്ന് …….

മനസിന്റെ മണിച്ചിത്രത്താഴുകള്‍ തുറന്ന് ……. 
കാവാലം ശശികുമാര്‍ June 14, 2015, Janmabhum, SUNDAY _varadyami 

 താളവും ശ്രുതിയും തെറ്റാത്ത സംഗീതംപോലെയാകണം ജീവിതമെന്നൊക്കെ പറയുമ്പോള്‍ അതു സാഹിത്യം പറച്ചിലാണെന്ന്, അല്ല, പൈങ്കിളി വര്‍ത്തമാനമോ സ്വപ്‌ന സങ്കല്‍പ്പ വിവരണമോ ഒക്കെയാണെന്നു പറഞ്ഞു തള്ളുന്നവരുണ്ടാകാം. പക്ഷേ, തോന്നലുകളാണ് പെരുമാറ്റങ്ങള്‍ക്കടിസ്ഥാനമെങ്കില്‍ ശരീരാവയവങ്ങള്‍ക്കുപരി, കണ്ടറിയാന്‍ കഴിയാത്ത മനസ്സെന്ന സംവിധാനത്തിന്റെ പ്രവര്‍ത്തനമാണ് അതിന് ആധാരം. ഒരുപക്ഷേ ജീവിതത്തെ ശുദ്ധസംഗീതം പോലെ ആര്‍ക്കും സ്വീകാര്യമാക്കുന്നത് അത്തരം നിര്‍മ്മലവും സന്തുലിതവുമായ മനസ്സായിരിക്കണം. ആയിരിക്കണമെന്നല്ല, അതെ, അങ്ങനെതന്നെയാണെന്നു പറയുകയാണ് ഡോ. ജഗദംബിക, മനസ്സുകളുടെ മണിച്ചിത്രത്താഴുകള്‍ തുറന്ന്… എത്തിക്‌സ്, അതിപ്പോഴുമുണ്ട്! പ്രായം എഴുപത്തിയഞ്ചായി. വായിക്കാന്‍ കണ്ണട നിര്‍ബന്ധമില്ല, മറ്റുള്ളവരുടെ മനസ്സു വായിക്കാന്‍ അത്രപോലും അദ്ധ്വാനമില്ല. കാരണം നിത്യ അഭ്യാസി ആനയെ എടുക്കുമെന്നാണല്ലോ ചൊല്ല്, 1969-ല്‍ തുടങ്ങിയതാണ് മനസ്സുകളുമായുള്ള ഇടപഴകലുകള്‍, അത് 45 വര്‍ഷമായി തുടരുന്നു. ഡോ. ജഗദംബിക ഓര്‍മ്മിക്കുന്നു, എത്രയെത്ര താളംതെറ്റിയ മനസ്സുകളെ സന്തുലനത്തിന്റെ നേര്‍രേഖയിലാക്കി! പൊട്ടിപ്പോകാറായ ബന്ധങ്ങള്‍ കൂട്ടിയിണക്കി എത്രയെത്ര കുടുംബങ്ങളെ വഴിപിരിയാതെ ഒന്നിച്ചു നിര്‍ത്തി! എത്ര കുഞ്ഞുങ്ങളെ പഠന വൈകല്യത്തിന്റെ ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കു നയിച്ചു! കഥകള്‍, അല്ല, അനുഭവങ്ങള്‍ പറഞ്ഞാല്‍ തീരില്ല…. പക്ഷേ ഡോക്ടര്‍ പറയുന്നു, ”അതെന്റെ ഒരു തീരുമാനമാണ്, എന്റെ മുന്നില്‍വന്ന ഒരു മനസ്സിനെയുംകുറിച്ചു ഞാന്‍ മറ്റുള്ളവരോടു വിശദീകരിച്ചു പറയില്ല. കാരണം, അത് അവരെ വിഷമിപ്പിച്ചേക്കാം. എന്നെക്കുറിച്ചല്ലേ ഡോക്ടര്‍ പറയുന്നതും എഴുതുന്നതും എന്ന്, അതു വായിക്കാന്‍ ഇടവരുന്ന, എന്റെ സഹായം തേടിവന്ന, ഓരോരുത്തര്‍ക്കും തോന്നിയേക്കാം. അത് നല്ലതല്ല, അങ്ങനെ ചെയ്യാതിരിക്കുന്നതില്‍ ഈ തൊഴിലിന്റെ ഒരു ധര്‍മ്മശാസ്ത്രം കൂടിയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.” തൊഴിലിന്റെ എത്തിക്‌സ് -ധര്‍മ്മശാസ്ത്രം- അതിപ്പോഴുമുണ്ട് ചിലരിലെങ്കിലും എന്നത് ഒരു ചെറിയകാര്യമല്ല. ഇന്ന് എല്ലാ രംഗത്തും അത്തരം ധര്‍മ്മ ചിന്തകള്‍ക്ക് സ്ഥാനം മങ്ങിക്കൊണ്ടിരിക്കുന്നുവെന്ന നിരാശ പടര്‍ന്നിരിക്കുമ്പോള്‍ മനോലോകത്തെ ഈ എത്തിക്‌സ് സംസ്‌കാരം ഏറെ പ്രസക്തമാണ്… മനസ്സും യോഗവും മനസ്സിന്റെ പഠനം, മനസ്സാണ് അടിസ്ഥാനം എന്ന ചിന്ത രൂപപ്പെട്ടതെന്നുമുതലാണ്. പരിഷ്‌കാരികള്‍ ഫ്രോയ്ഡിലും യുങ്ങിലുമൊക്കെ തുടങ്ങും. താന്‍ കുളിക്കുന്ന കടവില്‍നിന്നാണ് നദി തുടങ്ങുന്നതെന്നു ധരിക്കുന്നവര്‍ ഏറെയുണ്ടല്ലോ. എന്നാല്‍ അതിനും എത്രയോ എത്രയോ മുമ്പ് മനസ്സ് പഠനവിഷയമായി നമ്മുടെ നാട്ടിലെന്നോ. ഐക്യരാഷ്ട്ര സഭയും യോഗവിദ്യയെ അംഗീകരിച്ചതോടെ മനസ്സ് അല്ലെങ്കില്‍ ധ്യാനം, അഥവാ ഉള്ളിലുള്ളത് എന്ന ബാഹ്യലോക സങ്കല്‍പ്പത്തിനപ്പുറം ചിലതുണ്ടെന്ന വാദത്തിന് ഇക്കാലത്തും കൂടുതല്‍ പ്രാബല്യം കിട്ടിക്കഴിഞ്ഞു. ശരീരവൃത്തിക്കൊപ്പം ചിത്തവൃത്തിനിരോധവും കൂടിയുണ്ടെങ്കിലേ ജീവിതം സമ്പൂര്‍ണ്ണ വിജയമാകൂ എന്ന തത്ത്വം അംഗീകരിക്കപ്പെട്ടു. അതുകൊണ്ട് മനസ്സിലേക്കു മനസ്സു തിരിക്കാനുള്ള വൈമുഖ്യമെല്ലാം പൊതുവേ മാറിക്കഴിഞ്ഞിരിക്കുന്നു. പരസ്യമായി ആരാധനാലയങ്ങളില്‍ അഭയം തേടുന്നവര്‍ക്കും രഹസ്യമായി കൗണ്‍സിലിങ്ങിനു പോകുന്നവര്‍ക്കും പ്രൊഫഷണലായി മെഡിറ്റേഷന്‍ പ്രാക്ടീസു ചെയ്യുന്നവര്‍ക്കും ഒളിച്ചും പതുങ്ങിയും ധ്യാനകേന്ദ്രങ്ങളില്‍ ചെന്നുപെടുന്നവര്‍ക്കും മനോരോഗ ചികിത്സ നേടുന്നവര്‍ക്കും ഒരു പൊതുവേദി ഉയര്‍ന്നു വന്നിരിക്കുകയാണ്. ആനുകാലിക ലോകത്ത് മനോവൈകല്യങ്ങളുടെ പങ്കപ്പാടുകള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നുവെന്നതിനു തെളിവാണ് യുഎന്‍ തീരുമാനം. (ഇതിനെതിരെ ഒച്ചപ്പാടുണ്ടാക്കുന്നവര്‍ക്ക് ചികിത്സ അനിവാര്യമെന്ന് ആരും പറയും…അതു വേറേ വിഷയം) കേരളത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ യോഗ്യതനേടി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നേടിയ ആദ്യത്തെ വനിതയാണ് ഡോ. ജഗദംബിക. 1969-മെയ് എട്ടിന് സര്‍വീസില്‍ കയറി. മനോരോഗത്തിന്റെ ഗൗരവം അറിയാവുന്നവരും അറിയാത്തവരും പെട്ടെന്നു പരാമര്‍ശിക്കുന്ന ഊളമ്പാറയിലായിരുന്നു ആദ്യം പോസ്റ്റിങ്. അവിടെനിന്ന് പിന്നീട് എറണാകുളത്ത് ജനറല്‍ ആശുപത്രിയില്‍. സര്‍വീസില്‍നിന്നു വിരമിക്കും വരെ അവിടെയായിരുന്നു. ഇപ്പോള്‍ വിരമിച്ച ശേഷവും ആലുവയ്ക്കടുത്ത് താമസിച്ച് മാനസികാരോഗ്യ ഉപദേശങ്ങള്‍ നല്‍കിവരുന്നു. മനഃശാസ്ത്രജ്ഞരുടെ മനഃശാസ്ത്രം സൈക്യാട്രിയും സൈക്കോളജിയും തമ്മില്‍ വലിയ ഭേദമുണ്ട്. ഒന്ന് മരുന്നും (സൈക്യാട്രി) മറ്റൊന്നു മനസ്സുമാണ് അടിസ്ഥാനമാക്കുന്നത്. പക്ഷേ, സൈക്യാട്രിക്കാണ് മാര്‍ക്കറ്റ്. എങ്ങനെ ഇതു സംഭവിക്കുന്നു, സംഭവിച്ചുവെന്നത് അന്വേഷിച്ചാല്‍ കാര്യങ്ങള്‍ രസകരമാണ്. സൈക്കോളജിക്കാരെ ഡോക്ടര്‍ എന്നു വിശേഷിപ്പിക്കാന്‍ പോലും മറ്റേ വിഭാഗക്കാര്‍ തയ്യാറല്ല. ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎക്കാര്‍ സൈക്കോളജിക്കാരെ അഞ്ചയല്‍പക്കത്ത് അടുപ്പിക്കുന്നുമില്ല. യഥാര്‍ത്ഥത്തില്‍ മനസ്സിനെ ഔദ്യോഗികമായി ഏറെ പഠിക്കുന്നവരും സൈക്കോളജിക്കാരാണ് എന്നിട്ടുകൂടി….. മനുഷ്യന്റെ മനോവ്യാപാരങ്ങളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ക്കിടെ അങ്ങനെയൊരു ചോദ്യം ഡോക്ടര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്ന ഉറപ്പിലാണ് തുടങ്ങിയത്, ഡോക്ടര്‍ ഈ ഭൂതബാധയെന്നു പറയുന്നതു സത്യത്തില്‍ ഉള്ളതാണോ? ഡോക്ടറുടെ മനസ്, വര്‍ഷങ്ങള്‍ പിറകോട്ടു പാഞ്ഞു. ഡോ. വി.കെ. അലക്‌സാണ്ടറിന്റെ മേല്‍നോട്ടത്തില്‍, ഡോക്ടറേറ്റു നേടാന്‍ മനസ്സുകളെ പഠിച്ച, നൂറിലേറെ പേരുടെ മനസ്സുകള്‍ ശസ്ത്രക്രിയ ചെയ്തു പഠനം നടത്തിയ കാലം. ആ മനസ്സുകളില്‍ ഭൂതാവിഷ്ടരുണ്ടായിരുന്നു. ഉന്മാദികള്‍, ഭ്രാന്തര്‍, ബാധകയറിയവര്‍, സിദ്ധന്മാര്‍…. ഡോക്ടര്‍ പറയുന്നു, ”സിദ്ധിവൈഭവമുള്ളവരുണ്ട്. മന്ത്രവാദം കൊണ്ടു ചികിത്സിക്കുന്നവരുണ്ട്. ഭ്രാന്തും സിദ്ധിയും തമ്മില്‍ നേരിയതെങ്കിലും വലിയ വ്യത്യാസമുണ്ട്. അതൊക്കെ പറഞ്ഞാല്‍ ഏറെ വിശദീകരിക്കണം. എത്ര വിശദീകരിച്ചാലും വിശ്വസിക്കാത്തവര്‍ തര്‍ക്കിച്ചുകൊണ്ടേയിരിക്കും. ഭ്രാന്തന്‍ ഒരു സമയത്തും യാഥാര്‍ത്ഥ്യലോകത്തേക്കു വരുന്നില്ല. സിദ്ധന്‍ ആ ശേഷിയുള്ളപ്പോള്‍ മാത്രമാണ് അസാധാരണന്‍. അതൊരു അവസ്ഥയാണ്. എന്നാല്‍ സിനിമയില്‍ കാണുന്നപോലെയൊന്നും സാധ്യമല്ല. മണിച്ചിത്രത്താഴ് പോലുള്ള സിനിമകളില്‍ അത്യുക്തിയും അശാസ്ത്രീയതയും ഏറെയുണ്ട്. അതുപോലെയൊന്നുമല്ല മനസ്സിന്റെ ചികിത്സ. സിനിമ ഒരു സൈക്കോ ഡ്രാമയാണ്.” വ്യക്തിക്കു ബാധിക്കുന്ന സൈക്കോളജിക്കല്‍ പ്രശ്‌നങ്ങള്‍, ഒരു സമൂഹത്തിന്റേതായി മാറുന്ന അസാധാരണത്വം ഇന്നു സാധാരണയായിക്കൊണ്ടിരിക്കുകയാണോ? അങ്ങനെ വേണം കരുതാന്‍. ഒറ്റപ്പെട്ട സംഭവങ്ങളായിരുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇന്നു ദേശാന്തരങ്ങളില്‍ സാമ്യവും സമകാലീനതയും വരുന്നു. ഇതെന്തുകൊണ്ടായിരിക്കും? ഡോ. ജഗദംബികയുടെ ചില നീരീക്ഷണങ്ങള്‍ ഏറെ വ്യത്യസ്തമായി ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണ്. ”75 ശതമാനം കേസുകളിലും വ്യക്തികളെ നമുക്ക് കൗണ്‍സിലിങ് വഴി രക്ഷപ്പെടുത്താം. പക്ഷേ, സൈക്കോളജിസ്റ്റിനു പകരം അവര്‍ എത്തിച്ചേരുന്നത് സൈക്യാട്രിസ്റ്റിനു മുന്നിലാണ്. അല്ലെങ്കില്‍ ധ്യാനകേന്ദ്രങ്ങളിലാണ്. അവരെ അങ്ങോട്ടേക്കെല്ലാം പറഞ്ഞു വിടുന്നവരെവേണം ചികിത്സിക്കാന്‍. മരുന്നിന്റെ ആവശ്യമില്ലാത്തവര്‍ക്കു മരുന്നുകൊടുക്കുന്നു. മനസ്സിനെ ചികിത്സിക്കാന്‍ മരുന്നുവേണ്ട. ശരിയാണ്, ചില കേസുകളില്‍ വയലന്റാകുന്നതരത്തില്‍ മനോനില തെറ്റിയവര്‍ക്ക് മരുന്നു വേണം. പക്ഷേ, അധികം കേസുകള്‍ക്കും അതു വേണ്ട. ഇന്ന് കൗണ്‍സിലിങ് എന്ന മേഖലയില്‍ത്തന്നെ വന്‍ തട്ടിപ്പാണു നടക്കുന്നത്. മനോചികിത്സ നടത്തുന്ന കൗണ്‍സിലര്‍മാര്‍ക്ക് യോഗ്യത നിശ്ചയിക്കട്ടെ. അപ്പോഴറിയാം കാര്യങ്ങള്‍. ഇന്ന് എംഎസ്ഡബ്ല്യു (മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്) പഠിച്ചിറങ്ങുന്നവരും വ്യക്തികളെ കൗണ്‍സില്‍ ചെയ്യുന്നു. നാളത്തെ സമൂഹത്തിന് അനിവാര്യമാണ് മനോചികിത്സ. കൗണ്‍സിലിങ്ങുകള്‍ വ്യാപകമായി വേണ്ടിവരും. ജില്ലാതലത്തില്‍ ആശുപത്രികളോടു ചേര്‍ന്ന് സൈക്കോളജി യൂണിറ്റുകള്‍ ഉണ്ടാകട്ടെ. നമുക്കു സൈക്യാട്രിസ്റ്റുകള്‍ വേണ്ടിവരില്ല. മനോരോഗത്തിനു മരുന്നും ആവശ്യമാകില്ല. ധ്യാനകേന്ദ്രങ്ങളില്‍ ആളുകള്‍ പോകാത്ത നിലവരും…” ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു- ”മറ്റു പല രാജ്യങ്ങളിലും സൈക്കോളജിക്കല്‍ അനാലിസിസ് നടത്താനുള്ള സംവിധാനങ്ങള്‍ ആശുപത്രികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഭാരതത്തില്‍ മാത്രം അതില്ല. എന്തുകൊണ്ട് ആയിക്കൂടാ. കേരളത്തില്‍ നിന്നു തുടങ്ങാം. അതു നമുക്കൊരു നേട്ടമാകും. എന്തായാലും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനുമുന്നില്‍ നിര്‍ദ്ദേശം വെക്കാനുദ്ദേശിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുന്നില്‍ ഈ വിഷയം എത്തിക്കും. എത്തിയാല്‍ ഇതിനൊരു തീരുമാനമുണ്ടാകുമെന്നുറപ്പാണ്. കാരണം, മനസ്സിന്റെ പ്രശ്‌നങ്ങള്‍ക്കു മരുന്നല്ല പരിഹാരമെന്ന് നല്ലതുപോലെ അറിയാവുന്നയാളാണ് അദ്ദേഹം. പക്ഷേ, രാജ്യത്ത് ചികിത്സാ രംഗത്ത് ഇങ്ങനെയൊരു പോരായ്മ ഉള്ളത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവില്ല, പെടുത്തിയിട്ടുണ്ടാവില്ല,” ഡോക്ടര്‍ ദേശീയ തലത്തില്‍ത്തന്നെ ഇതിനുള്ള പരിശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കുട്ടികള്‍ സ്ഫടിക പാത്രങ്ങളാണ് കുട്ടികള്‍ സ്ഫടിക പാത്രങ്ങള്‍ പോലെയാണ്, മനസ്സുകൊണ്ടും ശരീരംകൊണ്ടും. ഇന്ന് മനോചികിത്സകരെ ഏറ്റവും കൂടുതല്‍ തേടുന്നത് കുട്ടികളാണ്. രക്ഷിതാക്കള്‍ക്ക് കുട്ടികളെ കൗണ്‍സില്‍ ചെയ്യിക്കുന്നത് ഒരു ജോലിയാണ്. എന്തുകൊണ്ട് ഇതു സംഭവിക്കുന്നുവെന്ന് ചോദിക്കുമ്പോള്‍ ഡോ. ജഗദംബിക പറയും…. പ്രധാനമായും അണുകുടുംബത്തിലേക്കുള്ള മാറ്റമാണ് കാരണം. മുമ്പ് കൂട്ടുകുടുംബത്തില്‍ ഉണ്ടായിരുന്ന അന്തരീക്ഷം, പ്രശ്‌നങ്ങള്‍ ചെറുതും വലുതും, അവ ചുമരിനുള്ളില്‍ പറഞ്ഞു തീര്‍ക്കുന്ന സംവിധാനം, പരസ്പര സഹകരണത്തിലും വിട്ടുവീഴ്ചയിലുമുള്ള ജീവിതാനുഭവങ്ങള്‍, വഴികാട്ടലുകള്‍, ഉപദേശങ്ങള്‍ എല്ലാമെല്ലാം ഉണ്ടായിരുന്നു. ഇതെല്ലാം ഒരു തരത്തില്‍ മാനസികാരോഗ്യത്തിന്റെ മാര്‍ഗ്ഗങ്ങളായിരുന്നു. പക്ഷേ, ഇന്ന് അതു പൊയ്‌പ്പോയിരിക്കുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news294539

ഗമാങ് കുമ്പസരിക്കുമ്പോള്‍

ഗമാങ് കുമ്പസരിക്കുമ്പോള്‍


കാവാലം ശശികുമാര്‍

 June 16, 2015, Janmabhumi

 പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍ തട്ടിന്‍പുറത്താഹു മൃഗപ്രവീരന്‍… എന്നൊരു പഴയ ശ്ലോകപാദമുണ്ട്. ഇന്നും എന്നും പ്രസക്തമായത്. വാസ്തവവുമാണ്. ചെറിയ പൊട്ടക്കുളത്തില്‍ ഒരു പുളവന്‍ അനന്തസര്‍പ്പത്തിന്റെ നിലയിലാണ്. തട്ടിന്‍പുറത്ത് തകിടം മറിച്ച് ഓടിച്ചാടുന്ന എലിയാണ് അക്കൂട്ടത്തില്‍ മൃഗരാജാവായ സിംഹം. ഇതുപോലെയാണ് ചില നേതൃത്വങ്ങളുടെ കാര്യം. നേതാവ് ഉണ്ടാകുന്നതാണ്. നേതൃത്വവും ഉണ്ടാകുന്നതാണ്. രണ്ടും ഉണ്ടാക്കുമ്പോഴാണ് കുഴപ്പങ്ങള്‍. പക്ഷേ ഉണ്ടാകുന്ന നേതൃത്വമെല്ലാം നല്ലതാകണമെന്നുമില്ല. ശരിയായ നേതൃത്വം ഉണ്ടാവുക അത്ര സാധാരണവുമല്ല. സ്വാഭാവികമായുണ്ടാകുന്ന, ശരിയായ കാര്യങ്ങള്‍ക്കുള്ള, വഴികാട്ടലാണ് വാസ്തവത്തില്‍ യഥാര്‍ത്ഥ നേതൃത്വം. വഴികാട്ടുന്നവരാണ് നേരായ നേതാക്കള്‍. ധര്‍മത്തിന് ഗ്ലാനി സംഭവിക്കുമ്പോള്‍ അതിനെ അഭ്യുത്ഥാനം ചെയ്യാന്‍ ഞാന്‍ അവതരിക്കുന്നുവെന്ന ഗീതാചാര്യ വചനംപോലെ അതൊരു നിതാന്തസത്യമാണ്. രാജ്യ ചരിത്രമേതും പരിശോധിച്ചാല്‍ അതു വ്യക്തമാവുകയും ചെയ്യും. അമ്പതുവര്‍ഷത്തെ ഭാരതചരിത്രത്തിനിടയില്‍ അങ്ങനെ സംഭവിച്ച, സമൂഹത്തില്‍ രൂപംകൊണ്ട അനേകം ശരീരികളുടെ സംയുക്താവതാരമായിരുന്നു അടിയന്തരാവസ്ഥക്കെതിരെ രൂപംകൊണ്ട പ്രക്ഷോഭം. ഒരു വ്യക്തിയായല്ല, ആശയമായി, പ്രസ്ഥാനമായി അവതരിച്ച ഒരു നേതൃത്വം. അതിനുപിന്നില്‍ നേര്‍വഴിയറിയാമായിരുന്ന, ആ വഴി കാട്ടിക്കൊടുത്തിരുന്ന ശരിയായ നേതൃത്വം ഉണ്ടായിരുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ഒരു നേതൃത്വമായിരുന്നു. അതൊരു വഴിത്തെറ്റായിരുന്നു. അതുകൊണ്ടാണ് ശരിയായ കാര്യങ്ങള്‍ക്ക്, പൊതുവായ ആവശ്യങ്ങള്‍ക്ക് രൂപംകൊള്ളുന്ന യഥാര്‍ത്ഥ നേതൃത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. ഗിരിധര്‍ ഗമാങ് എന്ന ഒഡീഷ മുന്‍ മുഖ്യമന്ത്രി ഭാരതീയ ജനതാപാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നു. ഇതുസംബന്ധിച്ച അന്തിമ ചര്‍ച്ചയും പൂര്‍ത്തിയാക്കി സ്വയം ഈ പ്രഖ്യാപനം നടത്തുമ്പോള്‍ ഗിരിധര്‍ ഗമാങ് കുമ്പസാരിച്ച് സ്വയം രാഷ്ട്രീയ പാപമുക്തി നേടി. കോണ്‍ഗ്രസ് എംപിയായിരിക്കെ, അന്ന് അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിനെ താഴെയിറിക്കാന്‍, വിശ്വാസവോട്ടിനെ എതിര്‍ത്ത് താന്‍ പാര്‍ലമെന്റില്‍ വോട്ടുകുത്തിയത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന്, ഗമാങ് പറഞ്ഞു. ഗമാങ് മറ്റു ചില വിശകലനങ്ങളും വെളിപ്പെടുത്തലുകളും നടത്തി. അന്ന്, 1999 ഏപ്രില്‍ 17-ന് വിശ്വാസ വോട്ടെടുപ്പില്‍ ഒറ്റ വോട്ടിന് (269-270) ഭരണം നഷ്ടമായി അടല്‍ ബിഹാരി വാജ്‌പേയി പുറത്തായത് എന്റെ വോട്ടുകൊണ്ടല്ല, നാഷണല്‍ കോണ്‍ഫ്രന്‍സ് അംഗം സൈഫുദ്ദീന്‍ സോസിന്റെ വോട്ടുകൊണ്ടാണെന്ന്. പക്ഷെ ഗമാങ് ആ കുമ്പസാരത്തോടെ മഗ്ദലനയിലെ മറിയത്തെപ്പോലെ മനസ്സിലെങ്കിലും പാപമില്ലാത്തവനായോ? എന്തായാലും ഗമാങ് ബിജെപിയിലെത്തിയ സംഭവം ചില നേതൃപ്രശ്‌നങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്, അടിസ്ഥാനപരമായി. അതുകൊണ്ടാണ് നേതൃത്വത്തെക്കുറിച്ച്,അതിന്റെ ഗുണദോഷ വിചിന്തനത്തെക്കുറിച്ച് തുടക്കത്തില്‍ പറഞ്ഞത്. 1999 ലായിരുന്നു അത്. ഭാരത രാഷ്ട്രീയ ചരിത്രത്തിലെ ഒരു വലിയ രാഷ്ട്രീയ സംഭവം. കേന്ദ്രതലത്തില്‍ വിശാലമായ ഒരു സഖ്യകക്ഷി സര്‍ക്കാര്‍ രാജ്യം ഏറെ വിശ്വസ്തനും പ്രാപ്തനുമായിക്കണ്ട ഒരു നേതാവ് അടല്‍ബിഹാരി വാജ്‌പേയിയുടെ പ്രധാനമന്ത്രിത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച സംഭവം. അതിനുമുമ്പ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍, പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴും അടല്‍ബിഹാരി വാജ്‌പേയിക്കും ബിജെപിയ്ക്കും ഒരു വിശ്വാസവുമില്ലായിരുന്നു സര്‍ക്കാര്‍ രൂപീകരിച്ച് ഭരണം മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന്. പക്ഷേ, രണ്ടാം വട്ടം ചില വിശ്വാസങ്ങളും ആശ്വാസങ്ങളുമുണ്ടായിരുന്നു. അതിനുതക്ക കാരണങ്ങളും. ആ സര്‍ക്കാരിനെ പിന്തുണക്കണമെന്നും നിലനിര്‍ത്തണമെന്നും, അതല്ല പുറത്താക്കണമെന്നും രണ്ടഭിപ്രായങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉണ്ടാവുകയും പാര്‍ലമെന്റില്‍ വോട്ടെടുപ്പ് തീരുമാനിക്കുകയും ചെയ്തു. ഭരണപക്ഷത്തും പ്രതിപക്ഷത്തും കണക്കുകളുടെ കൂട്ടലും കിഴിക്കലും ദിവസങ്ങളോളം നടന്നു. ഒറ്റയാള്‍ എംപിമാരും പാര്‍ട്ടികളും സര്‍ക്കാരിനൊപ്പവും എതിര്‍പക്ഷവും ചേരിചേര്‍ന്നു. ഒടുവില്‍ വോട്ടെടുപ്പിന്റെ അന്തിമ മുഹൂര്‍ത്തമായി. അപ്പോഴാണ് ആ വിഷയമുയര്‍ന്നത്; കോണ്‍ഗ്രസ് എംപിയായ ഗിരിധര്‍ ഗമാങ് എന്ന ഒഡീഷയിലെ കോരാപുടില്‍നിന്നുള്ള എംപിക്ക് വോട്ട് ചെയ്യാമോ. കാരണം, ഗമാങ് എംപിയായിരിക്കെത്തന്നെ ഒഡീഷയില്‍ നിയമസഭാ നേതാവായി തെരഞ്ഞെടുക്കപ്പെടുകയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ എംപി സ്ഥാനം രാജിവെച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നില്ല. ഒടുവില്‍ ഏറെ രാഷ്ട്രീയവാദ വിവാദങ്ങളും ധാര്‍മിക ചര്‍ച്ചകളും വഴി, ഗമാങ് ഒഡീഷയില്‍ നിന്ന് ദല്‍ഹിയിലെത്തുംവരെ പാര്‍ലമെന്റ് നടപടികള്‍ വൈകിപ്പിച്ച്, ഗമാങ്ങിനെക്കൊണ്ട് വോട്ടുചെയ്യിച്ച് കോണ്‍ഗ്രസ് വാജ്‌പേയി സര്‍ക്കാരിനെ പുറത്താക്കിക്കുന്നതില്‍ വിജയിച്ചു. ലോക്‌സഭയില്‍ അംബാസഡര്‍മാര്‍ക്കുള്ള ഗ്യാലറിയില്‍ അന്ന് ഇരിക്കാന്‍ സ്ഥലം കിട്ടാതെ അധികം സീറ്റിട്ട് വിദേശരാജ്യപ്രതിനിധികള്‍ക്ക്  ഇരിപ്പിടം ഒരുക്കേണ്ടിവന്നു. വോട്ടെടുപ്പില്‍ സര്‍ക്കാര്‍ തോറ്റപ്പോള്‍, വാജ്‌പേയി പുറത്തായപ്പോള്‍ അവരില്‍ പലരുടെയും വികാരം വ്യത്യസ്തമായിരുന്നു. ചിലര്‍ ആശ്വസിച്ചു, ചിലര്‍ നിശ്വസിച്ചു. ഗമാങ് സോണിയാഗാന്ധിയുടെ വിശ്വസ്തനായിരുന്നു. ഗമാങിന്റെ ഭാര്യ ഹേമ, സോണിയയുടെ പ്രിയ സുഹൃത്തായിരുന്നു. പത്താം നമ്പര്‍ ജന്‍പഥിലെ നിത്യസന്ദര്‍ശകയായിരുന്നു. ഗമാങ് നല്ല ജാസ് വായനക്കാരനായിരുന്നു. ഇതിനെല്ലാം പുറമേ ഗമാങ് ഒഡീഷയിലെ ക്രിസ്ത്യന്‍ പുരോഹിതരുടെ കണ്ണിലുണ്ണിയായിരുന്നു. വാജ്‌പേയി സര്‍ക്കാരിനെ വീഴ്ത്താന്‍ പ്രയോഗിച്ച ആ വോട്ടിന്റെ മാനങ്ങള്‍ പാര്‍ലമെന്റില്‍ പക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ അധികാര മത്സരത്തിലെ വെറും ഒരു വോട്ടായിരുന്നില്ല എന്നു സൂചിപ്പിക്കാനാണ് ഗമാങ്ങിനെക്കുറിച്ച് ഇത്രയുമെങ്കിലും പറഞ്ഞത്. ഈ ഒറ്റ വോട്ടിലൂടെ തോല്‍പ്പിക്കപ്പെട്ടത് ഭാരത ജനാധിപത്യമായിരുന്നു. അതിനു പിന്നിലെ താല്‍പര്യങ്ങള്‍ വളരെ വിപുലവും അതേ സമയം നിഗൂഢവുമായിരുന്നു. ഇന്ന് ബിജെപിയിലേക്ക് എത്തുമ്പോള്‍ ഗമാങ് എന്തെല്ലാം ന്യായവും നീതിയും പറഞ്ഞാലും ചില സത്യങ്ങളാണ് അതു വിളിച്ചു പറയുന്നത്. നാഷണല്‍ കോണ്‍ഫ്രന്‍സ് അന്ന് കേന്ദ്ര സര്‍ക്കാരിനെ, വാജ്‌പേയിയെ, ബിജെപിയെ, എന്‍ഡിഎയെ പിന്തുണച്ചു നില്‍ക്കുമ്പോള്‍ അതിലംഗമായ പ്രൊഫ. സൈഫുദ്ദീന്‍ സോസ് പാര്‍ട്ടി വിപ്പു ലംഘിച്ച് വാജ്‌പേയിക്കെതിരേ വോട്ടു ചെയ്തത് എന്തുവികാരത്തിലായിരുന്നുവെന്ന ചോദ്യം ഉയരുന്നുണ്ട്. അന്ന് വാജ്‌പേയി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസുമായി ഗൂഢാലോചന നടത്താന്‍ തമിഴ്‌നാടു മുഖ്യമന്ത്രി ജയലളിത ദല്‍ഹിയില്‍ ചായ സല്‍ക്കാരം നടത്തിയത് എന്തിനായിരുന്നു. അതിന് അന്ന് ജയയുടെ ഉപദേശക സ്ഥാനത്തുണ്ടായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി സൂത്രധാരനായത് എന്തിനായിരുന്നു. ഗമാങ് അന്ന് എല്ലാ ധര്‍മ്മ ചിന്തയും വെടിഞ്ഞ് വോട്ടുചെയ്യാന്‍ എത്തിയത് എന്തിനായിരുന്നു. ആ സംഭവങ്ങള്‍ക്കു ശേഷം തനിക്ക് 272 എംപിമാരുടെ പിന്തുണയുണ്ടെന്നു വാക്കാല്‍ പറഞ്ഞുകൊണ്ട് ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചന കാണിക്കാന്‍ രാഷ്ട്രപതിഭവന്റെ ചവിട്ടുപടികയറിയ സോണിയാ ഗാന്ധിയുടെ യഥാര്‍ത്ഥ ലക്ഷ്യമെന്തായിരുന്നു. രസകരമാണ് രാഷ്ട്രീയത്തിലെ ഇത്തരം ചരിത്രങ്ങള്‍ പുനര്‍ വായന നടത്തുമ്പോള്‍. ഒപ്പം അമ്പരപ്പാണ് അന്ന് ചിലതൊക്കെ മറിച്ചാണു സംഭവിച്ചിരുന്നതെങ്കില്‍ എന്നു ചിന്തിക്കുമ്പോള്‍. എന്നാല്‍, ഏറ്റവും കൗതുകകരമായ കാര്യം ചരിത്രത്തിലെ സ്വയം തിരുത്തലുകളും വഴിത്തിരിവുകളും കാണുന്നതാണ്. പിന്നീട് സുബ്രഹ്മണ്യന്‍ സ്വാമി ബിജെപിയിലെത്തി. ജയലളിത ബിജെപി വിരോധം ഏറെ കുറച്ചു. അന്ന് മറുകണ്ടം ചാടി കോണ്‍ഗ്രസ്‌കൊടി കൂട്ടിക്കെട്ടാന്‍ പോയ മായാവതിയുടെ ബിഎസ്പി കോണ്‍ഗ്രസ് വിരുദ്ധമായി. 272 പേരുടെ കള്ളപ്പട്ടിക കാണിച്ച് അന്നത്തെ രാഷ്ട്രപതി കെ. ആര്‍. നാരായണനു മുന്നില്‍ ചെന്ന സോണിയയും പാര്‍ട്ടിയും ഇപ്പോള്‍ ലോക്‌സഭയില്‍ 44 അംഗങ്ങള്‍ മാത്രമായി ചുരുങ്ങി. അന്ന് വാജ്‌പേയി ഭരണം വഴിതിരിച്ച ഒറ്റവോട്ടുകാരനും ഇന്ന് ബിജെപിയിലെത്തി. വാസ്തവത്തില്‍ ഈ മാറ്റങ്ങള്‍ വേറൊരു വഴിയില്‍ ചിന്തിച്ചാല്‍ അതിലും കൗതുകകരമാണ്. ഇതാണ് വാസ്തവത്തില്‍ അടിയറവ് എന്നു പറയുന്നത്. ചതുരംഗക്കളിയില്‍ രാജാവിനെ യുദ്ധത്തില്‍ വെട്ടിവീഴ്ത്താറില്ലല്ലോ. പടയാളികളും പടക്കോപ്പുകളും തീര്‍ന്ന് ഇനിയൊരടിപോലും വെക്കാനില്ലെന്നു വരുമ്പോഴാണ് ആ സമ്പൂര്‍ണ്ണ കീഴടങ്ങല്‍. നേതൃത്വത്തിന്റെ പോരായ്മയണ്, വീഴ്ചയാണ്, പിടിപ്പുകേടാണ് ആ പരാജയത്തിനു കാരണം. വാസ്തവത്തില്‍ ഗിരിധര്‍ ഗമാങ്ങിന്റെ ബിജെപി പ്രവേശത്തോടെ സോണിയയുടെ രാഷ്ട്രീയ ചതുരംഗക്കളിയിലെ അടിയറവ് പൂര്‍ണ്ണമായിരിക്കുകയാണ്. പതിനഞ്ചു വര്‍ഷം മുമ്പു ചെയ്ത കൊടും ജനാധിപത്യ പാപത്തിന്റെ ശമ്പളം. ഗമാങ്ങിനെ അന്ന് ഒഡീഷയില്‍നിന്ന് ന്യൂദല്‍ഹിയില്‍ കൊണ്ടുവന്ന് വോട്ടു ചെയ്യിച്ച തീരുമാനം  വാസ്തവത്തില്‍ സോണിയയുടെ നേതൃപാടവമായിരുന്നോ പ്രകടമാക്കിയത്. അര്‍ജ്ജുന്‍സിങ്, എ. കെ. ആന്റണി തുടങ്ങിയ മുതിര്‍ന്ന ഉപദേശകര്‍ അന്ന് സോണിയക്കുണ്ടായിരുന്നു. എന്നിട്ടും അവര്‍ അധാര്‍മിക വഴിക്ക് ഒരു സര്‍ക്കാരിനെ, അതും അടല്‍ബിഹാരി വാജ്‌പേയിയെപ്പോലെ ലോകം അംഗീകരിച്ച ഒരു നേതാവിന്റെ സര്‍ക്കാരിനെ, വീഴ്ത്താന്‍ തയ്യാറായത് തുടക്കത്തില്‍ പറഞ്ഞ, ശരിയായ കാര്യങ്ങള്‍ക്ക്, പൊതുവായ ആവശ്യങ്ങള്‍ക്ക് രൂപംകൊണ്ട ഒരു നേതൃത്വമായിരുന്നില്ല. അത് സുവ്യക്തമാക്കുകയാണ് ഗമാങ്ങിന്റെ കോണ്‍ഗ്രസ് വിട്ടുള്ള ബിജെപി പ്രവേശം. ഇത് തത്വത്തില്‍ സോണിയുടെ കോണ്‍ഗ്രസ് വിടല്‍ തന്നെയാണ്. സോണിയയുടെ നേതൃത്വം വഴിതെറ്റിക്കുന്നതായിരുന്നുവെന്നതിനു തെളിവായിരുന്നു തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പിലും വാജ്‌പേയിയെയും ബിജെപിയേയും ഭരണകക്ഷിയായി ഭാരത ജനാധിപത്യം തെരഞ്ഞെടുത്തത്. പക്ഷേ, കുമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്ന നേതാക്കള്‍ക്ക് കുതന്ത്രങ്ങള്‍ക്ക് വഴക്കം കൂടുമെന്നതിനു തെളിവാണ് 2004-ലെ തെരഞ്ഞെടുപ്പിന്റെ ഫലം. അതിനു പിന്നില്‍ നടന്ന രാഷ്ട്രീയക്കളികളിലെ അന്താരാഷ്ട്രീയ ബന്ധങ്ങളും ഇടപെടലുകളും കാലം വൈകാതെ പുറത്തുകൊണ്ടുവരികതന്നെചെയ്യും. എന്നാല്‍, ഭാരത ജനാധിപത്യത്തിനും ഭരണ സംവിധാനത്തിനും നഷ്ടപ്പെട്ടത് വെറും പത്തുവര്‍ഷമായിരുന്നില്ലല്ലോ, 2004 മുതല്‍ 2014 വരെയുള്ള ഭരണകാലം രാജ്യത്തെ ലക്ഷ്യത്തിലും പ്രയോഗത്തിലും തത്വത്തിലും ഏറെ പിന്നാക്കം പായിച്ചുകളഞ്ഞുവല്ലോ. എല്ലാ അര്‍ത്ഥത്തിലും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുടെ രാഷ്ട്രീയ ആത്മാവായിരുന്ന ഗമാങ്ങിന്റെ ബിജെപിയിലേക്കുള്ള വരവ് സോണിയയുടെ അടിയറവുതന്നെയാണ് തത്വത്തില്‍. പിന്‍കുറിപ്പ്: അര്‍ബുദം ബാധിച്ച് വിദഗ്ദ്ധ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ സന്ദര്‍ശിക്കാന്‍ ലളിത് മോദിക്ക് യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതിനു സഹായിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജിവെക്കണമെന്നാവശ്യം. താന്‍ മനുഷ്യത്വപരമായ ഒരാവശ്യത്തിന് രാജ്യ വിരുദ്ധമല്ലാത്ത വഴിയില്‍ സഹായം ചെയ്തതേ ഉള്ളുവെന്ന് സുഷമാ സ്വരാജ്. ബിജെപിക്കാര്‍ക്ക്, മോദി സര്‍ക്കാരിന് മനുഷ്യത്വം ഉണ്ടെന്നുകൂടി സമ്മതിക്കേണ്ടിവന്നാല്‍ പിന്നെ എതിര്‍പക്ഷത്തിന് എവിടെയാണ് ഗതി? ഹൊ! കഷ്ടകാലം ഇങ്ങനെയും വരുമോ? മനുഷ്യത്വം, അത് ഞങ്ങള്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണ്. ഭീകരവാദവും ബോംബു പ്രയോഗവും നടത്തിയ കേസില്‍ പ്രതിക്ക് മനുഷ്യത്വത്തിന്റെ മറവില്‍ ജയില്‍മോചനം വേണമെന്ന ആവശ്യം കേരള നിയമ സഭയുടെ പ്രമേയമായി ചരിത്രത്തിലുള്ളതുതന്നെ ഞങ്ങളുടെ മനുഷ്യത്വത്തിന്റെ സര്‍ട്ടിഫിക്കറ്റ്!! ഹാ കഷ്ടം.
ജന്മഭൂമി: http://www.janmabhumidaily.com/news295065

Thursday, May 14, 2015

നാവുവെട്ടലും കൈവെട്ടലും നടത്തുമ്പോള്‍

നാവുവെട്ടലും കൈവെട്ടലും നടത്തുമ്പോള്‍

കാവാലം ശശികുമാര്‍                                                                                                      (നിരീക്ഷണം)
May 12, 2015
കൈവെട്ടുകേസില്‍ വിധി പറഞ്ഞ കോടതിയുടെ ചില നിരീക്ഷണങ്ങള്‍ ഇങ്ങനെ: നൂറിലേറെ പേര്‍ പങ്കെടുത്ത യോഗത്തില്‍ കുറച്ചുപേര്‍ മാത്രം ചേര്‍ന്ന് പ്രത്യേക ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല... കൈവെട്ടുകാര്‍ക്ക് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ലക്ഷ്യമുണ്ടായിരുന്നു, അത് സാധിച്ചു... പ്രതികളുടെ ലക്ഷ്യം അവരുടെ വിശ്വാസത്തിനെതിരെ പറയുന്നവര്‍ക്ക്, അത് വച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പുകൊടുക്കുകയായിരുന്നു... ഇതൊക്കെ ബോധ്യപ്പെട്ടെങ്കിലും 54 പ്രതികളില്‍ 31 പേരെ വിചാരണ ചെയ്ത് 18 പേരെ വെറുതെ വിട്ട് 13 പേരെയാണ് പ്രത്യേക കോടതി ശിക്ഷിച്ചത്. 10 പേര്‍ക്ക് എട്ടുവര്‍ഷം തടവും മൂന്നുപേര്‍ക്ക് രണ്ടുവര്‍ഷം തടവും!!! കൈ വെട്ടിയവര്‍ കൈകൊട്ടിയാണ് വിധി സ്വീകരിച്ചതെന്നതു കാണാതെ പോകരുതല്ലോ...
kaivettu-case-prathikale-jaഅത് ഒരു പ്രത്യേകതയാണെന്ന് തിരിച്ചറിയുന്നതും അങ്ങനെ ശ്രദ്ധേയമാകുന്നതും വാര്‍ത്തയാകുന്നതും പൊതുവില്‍നിന്നു വ്യത്യസ്തമായ സവിശേഷതകളുടെ അടിസ്ഥാനത്തിലാണല്ലൊ. വ്യക്തികളുടെയും വിഷയങ്ങളുടെയും സംഭവങ്ങളുടെയും കാര്യത്തില്‍ ഇതാണ് സ്ഥിതി. സവിശേഷത തന്നെ ഗുണവും ദോഷവും നന്മയും തിന്മയും എന്നിങ്ങനെ വെളിച്ചവും ഇരുട്ടുംപോലെ വിഭിന്നവിശേഷങ്ങളുടെ അടിസ്ഥാനത്തില്‍ വിശാലമാണ്. യാത്രക്കാരന്‍ മറന്നുവച്ച്, വണ്ടിയില്‍നിന്നു കിട്ടിയ ബാഗിലെ ലക്ഷം രൂപ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുന്ന ഓട്ടോ റിക്ഷാ ഡ്രൈവര്‍ വാര്‍ത്തയില്‍ ശ്രദ്ധേയനാകുന്നതങ്ങനെയാണ്.
എല്‍എല്‍എം പരീക്ഷക്ക് കോപ്പിയടിക്കുന്ന ഐജി മറ്റ് പരീക്ഷാര്‍ത്ഥികളില്‍ നിന്ന് വാര്‍ത്താപാത്രമാകുന്നതങ്ങനെയാണ്. അതേസമയം, ബീഹാറിലെ കോപ്പിയടി വാര്‍ത്തയാകുന്നത്, ചിലര്‍മാത്രം ചെയ്യുന്ന കോപ്പിയടിയെന്ന പരീക്ഷാകൃത്രിമം സര്‍വരും സംഘടിതമായും പരസ്യമായും ചെയ്യുന്നുവെന്ന വിശേഷംകൊണ്ടാണ്. ഒരു മന്ത്രിക്കെതിരെ അഴിമതിയാരോപണം ഉയരുന്നതും വാര്‍ത്തയാകുന്നതും അത് മറ്റുമുഴുവന്‍ മന്ത്രിമാരും ചെയ്യാത്തതുകൊണ്ടാണ്, ചെയ്യാന്‍ പാടില്ലാത്തതായതുകൊണ്ടാണ്.
കഴിഞ്ഞയാഴ്ചയില്‍ ഇങ്ങനെ മുഖ്യവാര്‍ത്തയായി ശ്രദ്ധേയമായത് സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ വിഭാഗം തലവന്‍ വിന്‍സന്‍ എം.പോളിന്റെ പ്രസംഗവും പ്രസ്താവനയുമായിരുന്നു. പ്രസ്താവനയുടെയും പ്രസംഗത്തിന്റെയും രത്‌നച്ചുരുക്കമിങ്ങനെ:
1. സംസ്ഥാനത്ത് അഴിമതി വ്യാപകമായിരിക്കുന്നു.
2. മന്ത്രിമാര്‍ മാത്രമല്ല, ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും കുറ്റവാളികളും കൂട്ടുചേര്‍ന്ന അഴിമതികളാണ് നടക്കുന്നത്.
3. ഇത്തരം കേസുകളില്‍ ആയിരത്തിലേറെ എണ്ണം തീര്‍പ്പാകാതെ കിടക്കുന്നു.
4. അന്വേഷണ ഏജന്‍സികള്‍ പോലും സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിനു വിധേയമാകുന്നു.
5. അഴിമതി അന്വേഷിക്കുന്ന ഏജന്‍സികള്‍ക്കു മുകളില്‍, ഉദ്യോഗസ്ഥരുടെ പദവിക്കുമേല്‍ എപ്പോള്‍ വേണമെങ്കിലും വീഴാവുന്ന സ്ഥിതിയില്‍ ഡെമോക്ലീസിന്റേതുപോലെ ഒരു വാള്‍ തൂങ്ങുന്നു. വിന്‍സന്‍ പോള്‍ മുമ്പും വാര്‍ത്തയില്‍ ഇടം നേടിയിട്ടുണ്ട്.
സത്യസന്ധനായ, സമര്‍ത്ഥനായ, സമ്മര്‍ദ്ദവിധേയനാകാത്ത ഉദ്യോഗസ്ഥന്‍ എന്നനിലയില്‍. ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞത് അസാധാരണമായി പറയുന്ന കാര്യങ്ങളായതിനാല്‍ വാര്‍ത്തയായി. ചര്‍ച്ച ചെയ്യപ്പെട്ടു.
കാര്യങ്ങള്‍ തുറന്നുപറഞ്ഞ പോലീസ് ഉദ്യോഗസ്ഥരിലെ ഈ പ്രമുഖന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയെന്നുവരെ വിശകലനങ്ങള്‍ വന്നു. സാധാരണ ഇങ്ങനെയൊക്കെ ഒരുദ്യോഗസ്ഥന്‍, അതും പോലീസ് സേനപോലെയുള്ള സുപ്രധാന വിഭാഗത്തിന്റെ തലപ്പത്തിരിക്കുന്നയാള്‍ പ്രസ്താവിച്ചാല്‍, അത് സര്‍ക്കാര്‍ ഗൗരവമായി കാണും, ഉദ്യോഗസ്ഥനോട് വിശദീകരണമാരായും, തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കും.
പക്ഷേ, വിന്‍സന്‍ എം. പോള്‍ വിജിലന്‍സ് ഡയറക്ടറായി തുടരുകയാണ്. കവതിയെഴുതിയതിന് ഐജിയോട് വിശദീകരണം ചോദിച്ച, മേലുദ്യോഗസ്ഥരുടെ പീഡനങ്ങളെക്കുറിച്ച് പരാതിപ്പെട്ട പോലീസുകാരിക്കെതിരെ വിവിധതലത്തില്‍ നടപടിയെടുത്ത കേരളത്തിലെ സര്‍ക്കാരുകളുടെ ട്രാക്ക് റെക്കോര്‍ഡ് നോക്കുമ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ ആ പദവിയില്‍ ഇരിക്കുന്നത് തികച്ചും അതിശയമാണ്. അതിന്റെ രഹസ്യം അന്വേഷിക്കുമ്പോഴാണ് ഡയറക്ടറുടെ പ്രസംഗത്തെ, പ്രസ്താവനയെ സൂക്ഷ്മവിശകലനത്തിനു വിധേയമാക്കേണ്ടിവരുന്നത്.
ഒട്ടേറെ ഗോലിയാത്തുകളെ വീഴ്ത്താനുതകുന്ന പയറ്റാണ്, ബിജു രമേശ് എന്ന ഒരു വ്യവസായി, ദാവൂദിനെപ്പോലെ ധനമന്ത്രി കെ.എം. മാണിക്കെതിരെ, തുടങ്ങിവച്ചത്. അത് ഫലംകണ്ടു. പ്രതിപക്ഷനേതാവിനുപോലും പറ്റാത്തത്ര, ആഘാതമാണ് പലരുടേയും ഭാഷയില്‍ ‘ബാര്‍മുതലാളി’യായ അല്ലെങ്കില്‍ ‘കള്ളുകച്ചവട’ക്കാരനായ ഒരു വ്യക്തിയുടെ ആരോപണം ഉണ്ടാക്കിയിരിക്കുന്നത്. ഇന്ന് അന്വേഷണത്തിന്റെ തലത്തില്‍ എത്തിനില്‍ക്കുമ്പോള്‍, സര്‍ക്കാരില്‍ മുഖ്യമന്ത്രിവരെ ആരോപണവിധേയരായി വിഷമിക്കുമ്പോള്‍, വിജിലന്‍സ് ഡയറക്ടര്‍ ഇങ്ങനെയൊരു വിശദീകരണം, അല്ലെങ്കില്‍ വിശകലനം നടത്തിയത് എരിതീയില്‍ എണ്ണയൊഴിക്കലോ, പുരക്ക് തീ പിടിച്ചപ്പോള്‍ വാഴവെട്ടലോ ഒക്കെയല്ലേ എന്ന് സംശയിക്കണമായിരുന്നു.
പക്ഷേ, എന്തുകൊണ്ട് സര്‍ക്കാരോ ഭരണകക്ഷിയോ അവരുടെ ‘കോളാമ്പിക’ളോ വിന്‍സന്‍ പോളിനെതിരെ ആക്രോശിച്ചില്ല. അവിടെയാണ് ആ പ്രസ്താവന അഴിമതിക്കാര്‍ക്കെങ്ങനെ സഹായകമായി എന്ന് തിരിച്ചറിയാനുള്ള പാസ്‌വേഡ്. വാസ്തവത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ അഴിമതിക്കാര്‍ക്കെല്ലാം രക്ഷയായി പ്രസ്താവനയിലൂടെ മതില്‍ കെട്ടുകയായിരുന്നുവെന്നതാണ് വാസ്തവം.
പ്രസ്താവനകളിലേക്ക് ഒന്നു വീണ്ടും കണ്ണോടിച്ചാല്‍ കൂടുതല്‍ വ്യക്തമാകും. അത് പരോക്ഷമായി സ്ഥാപിക്കുന്നത് ഇവയാണ്.
1. അഴിമതി സംസ്ഥാനത്ത് വ്യാപകമായി. അതായത് ഒരു മുഖ്യമന്ത്രി, അല്ലെങ്കില്‍ ഒരുദ്യോഗസ്ഥന്‍ മാത്രമല്ല അഴിമതിക്കാരന്‍. അവര്‍ സംസ്ഥാനമാകെയുണ്ട് എന്നര്‍ത്ഥം. അപ്പോള്‍ ഒരാളെ മാത്രം പഴിക്കുന്നതില്‍ അര്‍ത്ഥമില്ല.
2. ഉദ്യോഗസ്ഥര്‍-ക്രിമിനലുകള്‍-രാഷ്ട്രീയക്കാര്‍ തമ്മിലുള്ള കൂട്ടുകെട്ട് ദൃഢമാണ്. എന്നുവെച്ചാല്‍ മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ ആരുമില്ല പാപം ചെയ്യാത്തവരായി, അതിനാല്‍ കല്ലേറു നിര്‍ത്തിക്കൊള്ളുകയെന്നും ധ്വനിയുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ കുറ്റപ്പെടുത്തിയ വിഭാഗത്തില്‍ പ്രതികരിച്ചോ എന്നു നോക്കുക. ഇല്ല. അതായത് ഡയറക്ടര്‍ എറിഞ്ഞ കല്ല് കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു.
3. ഇത്തരത്തില്‍ 1200 ല്‍ ഏറെക്കേസുകള്‍ കെട്ടിക്കിടക്കുന്നു. വെറുതെ പറയുന്നതല്ല കണക്കുകൈയിലുണ്ടെന്നര്‍ത്ഥം. അതില്‍ ആരുടെയൊക്കെ, ആരൊക്കെ പ്രതികളായ കേസുണ്ടെന്ന് സ്വയം ഓര്‍ത്തുകൊള്ളൂ എന്ന താക്കീതിന്റെ ശബ്ദമുണ്ട്. കോടതികള്‍ മെല്ലെപ്പോക്കാണെന്നും മുന്നറിയിപ്പുണ്ട്.
4. അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരുകളുടെ സമ്മര്‍ദ്ദത്തിനു വിധേയമാകുന്നു- സര്‍ക്കാരുകള്‍ എന്നാല്‍ ഈ സര്‍ക്കാര്‍ മാത്രമല്ല മുന്‍ സര്‍ക്കാരുകളും എന്നാണര്‍ത്ഥം. പൂര്‍വകാല കഥകള്‍ പുറത്തുവിടുമെന്ന ഭീഷണിയാണതിനു പിന്നില്‍. ഇത് ഒന്നു വിശകലനം ചെയ്യുക, വിജിലന്‍സ് ഡയറക്ടര്‍ക്ക് സ്വയം ഉള്‍വിളി തോന്നിപ്പറഞ്ഞതാണോ അതൊക്കെ, അതോ പറയിച്ചതോ. ഒരുതരത്തില്‍ നാവുവെട്ടലാണിത്, ഔദ്യോഗികമായി നാവുമുറിക്കുന്ന രീതി.
രണ്ടുപതിറ്റാണ്ടുമുമ്പ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച എന്‍.എന്‍.വോറ കമ്മീഷന്റെ റിപ്പോര്‍ട്ടുവന്നു, രാഷ്ട്രീയക്കാരും ക്രിമിനലുകളും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത കൂട്ടുകച്ചവടത്തിനെതിരെ. എസ്.ബി. ചവാനായായിരുന്ന അന്ന് ആഭ്യന്തരമന്ത്രി, നരസിംഹറാവു പ്രധാനമന്ത്രിയും, കോണ്‍ഗ്രസ് ഭരണവും.
റിപ്പോര്‍ട്ടില്‍ ഓരോ സംസ്ഥാനത്തെയും കുറിച്ചുവരെ വിശകലനമുണ്ട്; കേരളത്തെക്കുറിച്ചും. വിന്‍സന്‍ പോള്‍ പറഞ്ഞത് പുതിയ കാര്യമല്ലെന്ന് ആ റിപ്പോര്‍ട്ടു വായിച്ചാല്‍ മനസിലാകും. പിന്നെ എന്തിനിപ്പോള്‍ പറഞ്ഞു. വോറ കമ്മീഷനും മുമ്പ് എത്രയോ പതിറ്റാണ്ടുമുമ്പ്, പ്രധാനമന്ത്രിയായിരിക്കെ തനിക്കെതിരെ അഴിമതിയാക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധി പറഞ്ഞു, അഴിമതി ആഗോളപ്രതിഭാസമാണെന്നും എന്നെ മാത്രം പഴിക്കേണ്ടെന്നും. അപ്പോള്‍ പിന്നെ വിജിലന്‍സ് ഡയറക്ടറുടെ ഇപ്പോഴത്തെ സാമാന്യവല്‍ക്കരണത്തിനു പിന്നിലെന്താണ് ലക്ഷ്യം.
ഉദ്ദേശ്യം സുവ്യക്തം- അഴിമതിയെക്കുറിച്ച് ആരും മിണ്ടരുത്. മാത്രമല്ല, അതത്ര വലിയ കാര്യമൊന്നുമല്ല, സ്വാഭാവികമായ ഭരണക്രമം എന്ന സന്ദേശം പ്രചരിപ്പിക്കല്‍ അതിനു പിന്നിലുണ്ട്.
നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയും സര്‍ക്കാരും അഴിമതിയാരോപണങ്ങളുടെ പഞ്ചാഗ്നിമധ്യത്തിലായപ്പോഴാണ് ജെയിന്‍ ഹവാലാ കേസ് ഡയറി പുറത്തു വന്നത്. അന്നത്തെ പ്രതിപക്ഷനേതാവ് എല്‍.കെ. അദ്വാനിയെ വരെ പ്രതിയാക്കിക്കൊണ്ടായിരുന്നു കേസ്.
കോണ്‍ഗ്രസില്‍ തനിക്ക് എതിരാളിയാകാനിടയുള്ളവരുടെ പേരും ഉള്‍പ്പെടുത്തിയാണ് റാവു ഡയറിയിലെ വിവിരങ്ങള്‍ എന്ന പേരില്‍ പുറത്തുവിട്ടത്. അദ്വാനി ആരോപണത്തിനു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു, കേസ് നടത്തി വിജയിച്ചു, അതുകൊണ്ട് മറ്റു കോണ്‍ഗ്രസുകാര്‍ കൂടി രക്ഷപ്പെട്ടു. ഇന്ദിരയും റാവുവും സൃഷ്ടിച്ച മാതൃക അനുസരിക്കുകയല്ലെ ഉമ്മന്‍ചാണ്ടി, അതിന് വിന്‍സന്‍ എം. പോള്‍ ഒത്താശ ചെയ്യുകയല്ലെ ഈ പ്രസ്താവനയിലൂടെ. അങ്ങനെ നിരീക്ഷിക്കുന്നതിലല്ലേ ശരിക്കൂടുതല്‍. അല്ലെങ്കില്‍ എന്തുകൊണ്ട് അടച്ചാക്ഷേപിച്ചിട്ടും ആരോപിച്ചിട്ടും രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ നീതിന്യായ നടത്തിപ്പു സംവിധാനമോ, എന്തിന് ക്രിമിനലുകള്‍ പോലുമോ വിജിലന്‍സ് ഡയറക്ടറോടു പ്രതികരിച്ചില്ല.
ജെയിന്‍ ഹവാല ഡയറിക്കേസില്‍ തന്റെ പേരില്‍ ഉയര്‍ന്ന ആരോപണത്തിന്റെ നിജസ്ഥിതി വ്യക്തമായി, താന്‍ കുറ്റവിമുക്തനാണെന്നു തെളിയാതെ ഇനി പാര്‍ലമെന്റില്‍ പ്രവേശിക്കില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്ത ലാല്‍ കൃഷ്ണ അദ്വാനിയുടെ മാതൃക പിന്തുടരാന്‍ ആരോപണവിധേയരായ കേരളത്തിലെ എത്ര രാഷ്ട്രീയക്കാര്‍ തയ്യാറാകും? അതിന് ഇമ്മിണി പുളിക്കും.
തനിയമം നടപ്പാക്കി മലാലയെ വധിക്കാന്‍ കേസില്‍ പാക്കിസ്ഥാന്‍ കോടതി പാക് താലിബാനികള്‍ക്ക് ജീവപര്യന്തം ശിക്ഷവിധിച്ച് മാതൃകയായി. മതനിന്ദയുടെ പേരില്‍ മതകോടതി തീരുമാനം നടപ്പാക്കി പ്രൊഫസറുടെ കൈ വെട്ടിക്കളഞ്ഞ കേസില്‍ പ്രതികള്‍ക്ക് ഭാരതത്തിലെ, കേരളത്തിലെ, കോടതി പത്ത് വര്‍ഷംവരെ ശിക്ഷവിധിച്ച് മാതൃക കാട്ടി.  സല്‍മാന്‍ ഖാനെന്ന പ്രശസ്ത സിനിമാതാരം മദ്യപിച്ച് ലക്കുകെട്ട് വണ്ടിയോടിച്ച്, വഴിയോരത്ത് ഉറങ്ങേണ്ടിവന്ന സാധാരണക്കാരന്റെ മേല്‍കയറ്റി കൊലപ്പെടുത്തി. ഈ കേസില്‍, 13 വര്‍ഷത്തിനുശേഷം, അഞ്ചുവര്‍ഷം തടവിന് മുംബൈയിലെ കോടതി സല്‍മാനെ ശിക്ഷിച്ചു. രണ്ടുദിവസം ജാമ്യം അനുവദിച്ചു, മൂന്നുനാള്‍ കേസ് മരവിപ്പിച്ചു.
ഒരു ദിവസം പോലും ജയിലഴിയില്‍ പിടിക്കാന്‍ ഇടവരാതെ രക്ഷപ്പെട്ടു. തൃശൂരില്‍ കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. ‘ശിക്ഷകള്‍ മനഃപരിവര്‍ത്തനത്തിനാകണം,’ ‘ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്,’ ‘നിയമം നിയമത്തിന്റെ വഴിക്കുപോകും,’ ‘കോടതിയെ ചോദ്യം ചെയ്യരുത്’ തുടങ്ങിയ ഒട്ടേറെ ആപ്തവാക്യങ്ങള്‍ നമുക്കുള്ളത് കാലോചിതമായി വിചിന്തനം ചെയ്ത് പരിഷ്‌കരിക്കേണ്ടതുണ്ടോ. ചര്‍ച്ച ചെയ്യണം; പ്രത്യേകിച്ച് ഭരണഘടനയുടെ  100-ാം ഭേദഗതിവരെ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പാസ്സാക്കിയ പശ്ചാത്തലത്തില്‍.
കൈവെട്ടുകേസില്‍ വിധി പറഞ്ഞ കോടതിയുടെ ചില നിരീക്ഷണങ്ങള്‍ ഇങ്ങനെ: നൂറിലേറെ പേര്‍ പങ്കെടുത്ത യോഗത്തില്‍ കുറച്ചുപേര്‍ മാത്രം ചേര്‍ന്ന് പ്രത്യേക ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല… കൈവെട്ടുകാര്‍ക്ക് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ലക്ഷ്യമുണ്ടായിരുന്നു, അത് സാധിച്ചു… പ്രതികളുടെ ലക്ഷ്യം അവരുടെ വിശ്വാസത്തിനെതിരെ പറയുന്നവര്‍ക്ക്, അത് വച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പുകൊടുക്കുകയായിരുന്നു… ഇതൊക്കെ ബോധ്യപ്പെട്ടെങ്കിലും 54 പ്രതികളില്‍ 31 പേരെ വിചാരണ  ചെയ്ത് 18 പേരെ വെറുതെ വിട്ട് 13 പേരെയാണ് പ്രത്യേക കോടതി ശിക്ഷിച്ചത്. 10 പേര്‍ക്ക് എട്ടുവര്‍ഷം തടവും മൂന്നുപേര്‍ക്ക് രണ്ടുവര്‍ഷം തടവും!!! കൈ വെട്ടിയവര്‍ കൈകൊട്ടിയാണ് വിധി സ്വീകരിച്ചതെന്നതു കാണാതെ പോകരുതല്ലോ…
പിന്‍കുറിപ്പ്: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുന്‍ സര്‍ക്കാരിന്റെ കാലത്തെ അഴിമതി ഭരണത്തിനെതിരെ വോട്ടുനേടിയാണ്. വര്‍ഷം ഒന്നു തികയാന്‍ പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ വിലയിരുത്തുന്നതില്‍ മുഖ്യ അജണ്ട അതാകണ്ടെ?അപ്പോള്‍, വിശകലനക്കാരും വിമര്‍ശകരും എണ്ണിപ്പറഞ്ഞുകൊള്ളുക, മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷഭരണകാലത്തു നടന്ന അഴിമതികള്‍ ഏതൊക്കെ. കേന്ദ്രത്തില്‍ ഒന്നും കണ്ണില്‍പ്പെട്ടില്ലെങ്കില്‍ കുറച്ചുകൂടി വിശാലമായ കാന്‍വാസ് ആകട്ടെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ പേരിനെങ്കിലും ഒരു അഴിമതി ആരോപണം ചൂണ്ടിക്കാട്ടാന്‍ പറ്റുമോ?

Tuesday, May 5, 2015

മോദിയുടെ അധികപ്രസംഗങ്ങള്‍ക്കു പിന്നില്‍

മോദിയുടെ 
അധികപ്രസംഗങ്ങള്‍ക്കു പിന്നില്‍

 കാവാലം ശശികുമാര്‍ 
 May 5, 2015 

അതെല്ലാം ഒരു ഭരണാധികാരിയുടെ ഭരണ അജണ്ടയുടെ പ്രഖ്യാപനമാണ്. രാജ്യത്തിന്റെ ഭരണ നയപരിപാടികളുടെ പ്രഘോഷണമാണ്. വെറും വാചകമടിയല്ല. യുക്തിഭദ്രമായ, ആധികാരികമായ അനുഭവപാഠങ്ങളുടെ ഉദാഹരണങ്ങള്‍ നിരത്തിയുള്ള നിലപാടറിയിക്കലാണ്. അത് തെരഞ്ഞെടുപ്പു പ്രചാരണവേദിയിലെ പ്രകടനപത്രികയുടേതില്‍നിന്നു വ്യത്യസ്തമാണ്. നരേന്ദ്രമോദിയാണ് ജനകീയ മാധ്യമങ്ങളെ ഇത്രമാത്രം വിനിയോഗിച്ചിട്ടുള്ള ഭരണാധികാരി. റേഡിയോ എന്ന ആദ്യകാല മാധ്യമം മുതല്‍ സോഷ്യല്‍ മീഡിയ എന്ന ആധുനിക മാധ്യമങ്ങള്‍വരെ വിനിയോഗിക്കുന്നു, മാത്രമല്ല ഏകപക്ഷീയമായ പലതും മുമ്പ് വിനിയോഗിച്ചിരുന്ന ഈ സംവിധാനങ്ങളെ പരസ്പരവിനിമയോപാധിയാക്കി മാറ്റിയതിനുപിന്നിലെ കാഴ്ചപ്പാട് മാത്രം മതി 'അധികപ്രസംഗ'മെന്ന വാദക്കാരുടെ നിലപാട് പൊളിയാന്‍. നരേന്ദ്രമോദി സര്‍ക്കാരിനെ വിലയിരുത്താറായോ എന്ന് സംശയിക്കാനില്ല. ഒന്നാം ദിവസം മുതല്‍ അഭിപ്രായങ്ങള്‍ അനുകൂലിച്ചും എതിര്‍ത്തും ഉയര്‍ന്നപ്പോള്‍ അത് അക്രമമാണെന്ന് ഭൂരിപക്ഷം പേരും സമ്മതിച്ചു. നൂറാം ദിവസമായപ്പോള്‍ മാര്‍ക്കിട്ടവരോട് ധൃതികൂടിപ്പോയെന്ന് നല്ലൊരുപക്ഷം വാദിച്ചു. പക്ഷേ ഒന്നാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ വിലയിരുത്താതിരിക്കുന്നവരാണ് വിമര്‍ശിക്കപ്പെടുകയെന്നതാണ് വ്യത്യാസം. കാരണം അഞ്ചുവര്‍ഷത്തേക്കു ഭരിക്കാന്‍ ചുമതലപ്പെടുത്തിയ സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തെ പ്രവര്‍ത്തനം തുടര്‍വര്‍ഷങ്ങളിലേക്കുള്ള ചൂണ്ടുപലകയാണല്ലൊ. തെരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. അത് നിശ്ചിതകാലത്തേക്കാണ്. അതിനുമുമ്പ് അധികാരത്തില്‍ നിന്ന് തിരികെയിറക്കാന്‍ ഭാരതജനാധിപത്യ സംവിധാനത്തില്‍ വ്യവസ്ഥയില്ല. വോട്ടു ചെയ്യുമ്പോള്‍ സ്ഥാനാര്‍ത്ഥികളില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ മാത്രമായിരുന്നു മുമ്പ് അവസരം. ഇപ്പോഴത് മേല്‍കാണുന്നവരാരുമല്ല എന്നു പറയാന്‍ പറ്റുന്ന ‘നോട്ട’ സംവിധാനം കൂടി ചേര്‍ത്ത് പരിഷ്‌കരിച്ചു. കാലക്രമത്തില്‍ അധികാരത്തിലേറ്റാനും അധികാരത്തിലുള്ളവരെ പുറത്താക്കാനും ജനാധിപത്യത്തില്‍ പുതിയ സംവിധാനം വന്നു കൂടായ്കയില്ല. എസ്എംഎസ്സിലൂടെ വോട്ടിങ്ങിലേക്ക് അധിക കാതം ദൂരമില്ല. കാലോചിതമായ മാറ്റങ്ങള്‍ക്കു വിധേയമാണെന്നതാണല്ലോ ജീവത്തായ ഭരണസംവിധാനത്തിന്റെ സ്വഭാവം. മോദി സര്‍ക്കാരിന്റെ വരവ് വലിയ മാറ്റത്തിലൂടെയായിരുന്നു. രാഷ്ട്രീയമാറ്റം, അതുണ്ടായത് ജനങ്ങളുടെ മനോഭാവമാറ്റം മൂലമായിരുന്നു. ജനകോടികള്‍ ഒറ്റമനസ്സോടെയും ഒരേ ഒരു ലക്ഷ്യത്തോടെയുമാണ് വോട്ടു ചെയ്തത്, മികച്ച ഭരണമായിരുന്നു ആ ലക്ഷ്യം. എന്നാല്‍ അവരുടെയെല്ലാം സങ്കല്പത്തിലെ മികച്ച ഭരണം ഒരേയൊരു മാര്‍ഗത്തിലൂടെ മാത്രം നേടാവുന്നതല്ലായിരുന്നു. ഓരോരുത്തര്‍ക്കും വ്യത്യസ്ത സങ്കല്പമായിരുന്നു. ചിലര്‍ക്ക് കോണ്‍ഗ്രസിന്റെ ദുര്‍ഭരണമവസാനിപ്പിച്ചാല്‍ എല്ലാമായി എന്നായിരുന്നു ചിന്ത. ചിലര്‍ക്ക് അഴിമതിയായിരുന്നു ശത്രു. മറ്റു ചിലര്‍ക്ക് സാമ്പത്തിക ശാക്തീകരണം, ചിലര്‍ക്ക് ആഭ്യന്തരപ്രശ്‌നങ്ങളുടെ ശാശ്വതപരിഹാരം, മറ്റു ചിലര്‍ക്ക് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെ കൂച്ചുവിലങ്ങിടല്‍, ചിലര്‍ക്ക് രാജ്യസുരക്ഷ, മറ്റൊരു വിഭാഗത്തിന് മികച്ച വിദേശബന്ധം, അങ്ങനെ വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു സദ്ഭരണത്തെക്കുറിച്ച്. ഇത്തരത്തില്‍ ഓരോരുത്തരുടേയും സങ്കല്പങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞതിലൂടെയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിന് ഭരണത്തിലെത്താന്‍ അവസരമായത്. അങ്ങനെ നോക്കുമ്പോള്‍ ഈ ഓരോ രംഗത്തും എത്രത്തോളം പ്രവര്‍ത്തിച്ചു, ആ പ്രവര്‍ത്തനം വിജയമോ, നേരായവഴിയിലോ അത് ശേഷിക്കുന്ന നാലുവര്‍ഷത്തേക്ക് പ്രതീക്ഷ നല്‍കുന്നതോ എന്നതിന്റെ വിലയിരുത്തലാവണം മോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തെക്കുറിച്ച് പറയുന്ന അഭിപ്രായങ്ങള്‍. പക്ഷേ അത്തരത്തിലുള്ള വിലയിരുത്തലിന് ആരെങ്കിലും തയ്യാറാകുമോ, അതിനുള്ള തയ്യാറെടുപ്പുകള്‍ ആര്‍ക്കെങ്കിലും ഉണ്ടോ എന്നതാണ് വിഷയം. അതിനേക്കാള്‍ എളുപ്പം, ഉപരിവിപ്ലവമായ, വിലയിരുത്തലെന്നമട്ടിലുള്ള, ഏകപക്ഷീയമായ ആക്രമണങ്ങളാണ്. വരാന്‍പോകുന്നത് അതായിരിക്കുകയും ചെയ്യും; പ്രത്യേകിച്ച് മോദിയുടെ രാഷ്ട്രീയകക്ഷിയേക്കാള്‍ ആള്‍ബലമുള്ള ‘പ്രതിപക്ഷങ്ങളെ’ തൃപ്തിപ്പെടുത്താന്‍ പെടാപ്പാടു പെടുന്ന കേരളത്തിലെ മാധ്യമങ്ങള്‍ തമ്മില്‍ അപകടകരമായി മത്സരിച്ചുകൊണ്ടിരിക്കുമ്പോള്‍. മോദി ഇപ്പോഴും പ്രസംഗിച്ചുകൊണ്ടേയിരിക്കുന്നു, തെരഞ്ഞെടുപ്പു പ്രചാരണവേദിയില്‍ തന്നെയാണ് പ്രധാനമന്ത്രിയായിട്ടും എന്നാണ് ചിലരുടെ ആക്ഷേപം. മോദിപ്രസംഗങ്ങള്‍ അധികപ്രസംഗങ്ങളാണെന്നാണ് അവരുടെ പറച്ചില്‍. പ്രസംഗിക്കേണ്ടവര്‍ മൗനത്തിലായിരിക്കുന്നത് പറയാനില്ലാത്തതിനാലും പറയാനറിയാത്തതുകൊണ്ടുമാണെന്നത് വേറെ കാര്യം. 12 ഭാഷകളറിയാമായിരുന്ന പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തെ ‘മൗനിബാബ’യെന്നു കളിയാക്കി വിളിച്ചിരുന്നു. മന്‍മോഹന്‍ സിംഗിനും ഭാഷാപ്രശ്‌നമില്ലായിരുന്നു. പക്ഷേ അവര്‍ പറയേണ്ട ഘട്ടങ്ങളില്‍പ്പോലും പറഞ്ഞില്ല. അവര്‍ പത്തോ പതിനഞ്ചോ വര്‍ഷം മുമ്പ് പറയേണ്ടിയിരുന്ന കാര്യങ്ങളും ഇന്ന് പറയേണ്ടിവരുന്നുവെന്നതാണ് മോദിയുടെ പ്രസംഗാധിക്യത്തിന്, അങ്ങനെയുണ്ടെങ്കില്‍, ഒരു കാരണം. ആരോടാണ് മോദി പറയുന്നത്, രാജ്യവാസികളോട്, അവരിലെ കര്‍ഷകരോട്, വിദ്യാര്‍ത്ഥികളോട്, ശാസ്ത്രജ്ഞരോട്, ഉദ്യോഗസ്ഥവൃന്ദത്തോട്, സൈനികരോട്, രക്ഷിതാക്കളോട്, വ്യവസായികളോട്, പാര്‍ലമെന്റംഗങ്ങളോട്, വിദേശരാജ്യങ്ങളിലെ രാജ്യത്തലവന്മാരോട്, അവിടുത്തെ ഭാരതീയരോട്, തന്റെ മന്ത്രിസഭാംഗങ്ങളോട്, സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകരോട്… പക്ഷേ, ഇവരോടെല്ലാം മോദിക്ക് ചിലത് പറയാനുണ്ട്. അതെല്ലാം ആദ്യമായി ഒരു ഭരണാധികാരിയില്‍നിന്ന് കേള്‍ക്കുന്ന അവര്‍ ആസ്വദിക്കുന്നുണ്ട്, ആവശ്യമാണെന്ന് തിരിച്ചറിയുന്നുണ്ട്, അനുമോദിക്കുന്നുണ്ട്, അനുസരിക്കുന്നുണ്ട്. അവിടെയാണ് ആ പ്രസംഗങ്ങളുടെ പ്രസക്തി. അതെല്ലാം ഒരു ഭരണാധികാരിയുടെ ഭരണ അജണ്ടയുടെ പ്രഖ്യാപനമാണ്. രാജ്യത്തിന്റെ ഭരണ നയപരിപാടികളുടെ പ്രഘോഷണമാണ്. വെറും വാചകമടിയല്ല. യുക്തിഭദ്രമായ, ആധികാരികമായ അനുഭവപാഠങ്ങളുടെ ഉദാഹരണങ്ങള്‍ നിരത്തിയുള്ള നിലപാടറിയിക്കലാണ്. അത് തെരഞ്ഞെടുപ്പു പ്രചാരണവേദിയിലെ പ്രകടനപത്രികയുടേതില്‍നിന്നു വ്യത്യസ്തമാണ്. നരേന്ദ്രമോദിയാണ് ജനകീയ മാധ്യമങ്ങളെ ഇത്രമാത്രം വിനിയോഗിച്ചിട്ടുള്ള ഭരണാധികാരി. റേഡിയോ എന്ന ആദ്യകാല മാധ്യമം മുതല്‍ സോഷ്യല്‍ മീഡിയ എന്ന ആധുനിക മാധ്യമങ്ങള്‍വരെ വിനിയോഗിക്കുന്നു, മാത്രമല്ല ഏകപക്ഷീയമായ പലതും മുമ്പ് വിനിയോഗിച്ചിരുന്ന ഈ സംവിധാനങ്ങളെ പരസ്പരവിനിമയോപാധിയാക്കി മാറ്റിയതിനുപിന്നിലെ കാഴ്ചപ്പാട് മാത്രം മതി ‘അധികപ്രസംഗ’മെന്ന വാദക്കാരുടെ നിലപാട് പൊളിയാന്‍. ജനങ്ങളില്‍നിന്ന് ഭരണനിര്‍വഹണത്തിനായുള്ള അഭിപ്രായമാരായുകയും യുക്തമായവ സ്വീകരിക്കുകയും ചെയ്യുന്ന നവജനാധിപത്യ സംവിധാനം ഒരുവര്‍ഷംമുമ്പുവരെ ഭാരതത്തിന് തികച്ചും അപരിചിതമായിരുന്നു. വോട്ടു കുത്തുമ്പോള്‍ തീര്‍ന്നിരുന്ന ‘വിലയേറിയ അവകാശം’ അതിനപ്പുറത്തും തുടരുന്ന അനുഭവം വിശേഷപ്പെട്ടതുതന്നെയാണ്. മോദി തന്റെ ഭരണപദ്ധതി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയ ആദ്യനാളുകളില്‍ത്തന്നെ വ്യക്തമാക്കിയതാണ്- അഞ്ചുവര്‍ഷ ഭരണത്തില്‍, നാലുവര്‍ഷത്തെ ഭരണനടപടികള്‍ അഞ്ചാംവര്‍ഷം വിലയിരുത്തുമ്പോള്‍ മോദി തുടരട്ടെയെന്ന് വോട്ടര്‍മാരെക്കൊണ്ടു പറയിക്കുകയാണ്, വോട്ടു ചെയ്യിക്കുകയാണ് ലക്ഷ്യമെന്ന്. അതുവരെ മോദിക്കു രാഷ്ട്രീയമില്ല, രാഷ്ട്രം മാത്രം. രാഷ്ട്രീയ കാര്യങ്ങള്‍ നോക്കാന്‍ പാര്‍ട്ടിയുണ്ടാവും. പാര്‍ട്ടിയുടെ വഴിയില്‍ മോദിയും മോദിയുടെ വഴിയില്‍ പാര്‍ട്ടിയും തടസ്സമാകില്ല. പക്ഷേ അങ്ങനെ ഭരണവും രാഷ്ട്രീയവും വെവ്വേറെ പോകുന്ന ഭരണക്രമം ഭാരതത്തില്‍ സാധ്യമാണോ? ഇതുവരെയില്ലാത്ത പുതിയ വഴക്കങ്ങള്‍ സൃഷ്ടിക്കുകയാണല്ലെ വിപ്ലവകാരിയായ നേതാക്കളുടെ കര്‍ത്തവ്യം?ഐഎഎസ് ഉദ്യോഗസ്ഥരോടായിരുന്നു പ്രധാനമന്ത്രി മോദിയുടെ ആദ്യ പ്രസംഗം. നിങ്ങള്‍ക്ക് ശരിയെന്നു തോന്നുന്നത് തുറന്നു പറയാം, രാജ്യഹിതത്തിന് ഗുണമെങ്കില്‍ ചെയ്യാം. ആരും തടയില്ല. മേലുദ്യോഗസ്ഥരുടെ രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രം അനുസരിച്ചാല്‍ മതിയെന്ന പ്രസംഗം അധികപ്രസംഗമായിരുന്നില്ല, അതുവരെ കേള്‍ക്കാത്ത പ്രസംഗമായിരുന്നു. മംഗള്‍യാനിന്റെ വിജയത്തിനുശേഷം ശാസ്ത്രജ്ഞരോട് പറഞ്ഞത് ആകാശത്തോളം വളരാന്‍ നിങ്ങള്‍ക്കൊപ്പം രാജ്യം മുഴുവനും ഉണ്ടാകുമെന്നായിരുന്നു. പരീക്ഷണത്തിനും നിരീക്ഷണത്തിനും വിലക്കനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ക്കത് കാതിന് തേന്‍മഴയായിരുന്നു. വിദ്യാര്‍ത്ഥികളോട് അധ്യാപകദിനത്തില്‍ നേരിട്ടു സംവദിച്ചപ്പോള്‍ ‘വിവാദപ്രസംഗ’മാക്കാന്‍ ശ്രമിച്ചവരെ നാണിപ്പിക്കുന്നതായിരുന്നു വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും അതിനോടുള്ള പ്രതികരണം. ‘മന്‍ കീ ബാത്’ എന്ന റേഡിയോ പ്രസംഗ പരിപാടിയിലൂടെ ഓരോ വീടുകളിലുമെത്തി ജനമനസ്സില്‍ കയറുകയായിരുന്ന പ്രധാനമന്ത്രി. മാഡിസണ്‍ സ്‌ക്വയറിലായാലും രാംലീലാ മൈതാനത്തായാലും കാനഡയിലെ ടൊറന്റോവിലായാലും മോദി ജനകോടികളെ പ്രചോദിപ്പിക്കുകയായിരുന്നു. പ്രസംഗങ്ങള്‍ വെറും വചനപ്രഘോഷണങ്ങളായിരുന്നില്ല, നയപ്രഖ്യാപനങ്ങളായിരുന്നു. അത് ‘മേക്ക് ഇന്ത്യ’യുടെ ട്രെയിലറായിരുന്നു. ആ പ്രചാരണം ഭാരതത്തിലെ ജനങ്ങളുടെ ഭരണ പിന്തുണക്കുള്ള വോട്ടുകിട്ടാനായിരുന്നില്ല; അന്യരാജ്യങ്ങളുടെ പിന്തുണ നേടാനായിരുന്നു. അത് നേടി. ‘സാര്‍ക്കി’ല്‍ത്തുടങ്ങി ‘ബ്രിക്കി’ലൂടെ കടന്നുപോയ ‘ട്രിക്കു’കളും ‘ട്രിപ്പു’കളും ‘വര്‍ക്കു’ ചെയ്തു. ഇന്ന് ഭാരതം നേടിയ വിദേശ നയതന്ത്ര വിജയത്തിന്റെ നിഷ്പക്ഷമായ വിലയിരുത്തല്‍ നടത്തുന്നവര്‍ വിജയം തലകുലുക്കി സമ്മതിക്കും. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ വൈകാതെ സ്ഥിരാംഗത്വം നേടുന്ന ഭാരതവിജയത്തിന് ഈ ആദ്യവര്‍ഷ പ്രസംഗങ്ങളാണ് അതിന് അടിത്തറയിട്ടതെന്നു വ്യക്തമാകും. ഒന്നാംവര്‍ഷത്തെ നയപ്രഖ്യാപന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അടുത്ത ഘട്ടം സ്വന്തംവീടിനെ പരുവപ്പെടുത്തുക (സെറ്റ് ദ ഹൗസ് ഇന്‍ ഓര്‍ഡര്‍) യാണ്. അതിനുള്ള ശ്രമങ്ങളിലാണ് സംഘാടകനായ പ്രധാനമന്ത്രി. ഒന്നാംവര്‍ഷത്തെ വിലയിരുത്തുന്നവര്‍ അതെല്ലാം ചെയ്തുകൊള്ളട്ടെ, തനിക്ക് കിട്ടിയിരിക്കുന്നത് അഞ്ചുവര്‍ഷത്തെ ഭരണാനുമതിയാണെന്നതാണ് മോദി നിലപാട്. മന്ത്രിസഭയില്‍ മുതല്‍ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരില്‍ വരെ അഴിച്ചുപണിയും ഇളക്കി പ്രതിഷ്ഠയും വൈകാതെ നടക്കും. ഓരോരോ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലും വരുത്തേണ്ട പരിഷ്‌കാരങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറായിക്കഴിഞ്ഞു. അവയുടെ നടപ്പാക്കലാണ് രണ്ടാംവര്‍ഷ അജണ്ട. അതോടെയാണ് കുതിപ്പ്. സ്വയം പര്യാപ്തത നേടാനുള്ള ആ സാഹസിക യജ്ഞം 2017 ലെ കടുത്ത കാലമാകുമെന്നു തന്നെയാണ് കണക്കാക്കുന്നത്. എന്നാല്‍ തുടര്‍ന്നുള്ള കാലം അതിന്റെ നേട്ടം കൊയ്യുന്നതിനുള്ളതാവും. പ്രസംഗത്തില്‍ നിന്ന് പ്രവൃത്തിയിലേക്ക്, അവിടുന്ന് പ്രകടനത്തിലേക്ക്. അതിനുള്ള ആസൂത്രണനിര്‍വഹണ പരിപാടികള്‍ക്കിടയില്‍ വിലയിരുത്തലും മൂല്യനിര്‍ണയവും വിമര്‍ശനങ്ങളും പ്രതിബന്ധമാകില്ല. പക്ഷേ, അവയും കണക്കിലെടുക്കുമ്പോഴാണല്ലോ ഭരണാധികാരികള്‍ക്ക് പൂര്‍ണലക്ഷ്യം നേടാനാവുക. അതുണ്ടാവുകയും ചെയ്യും. പോരയ്മയുണ്ടെന്നു തോന്നിയാല്‍ തിരുത്തലുകളും വരുത്തും.

പിന്‍കുറിപ്പ്: ഒരാള്‍ ഏറെ പ്രസംഗിക്കുന്നുവെന്ന് ആക്ഷേപം, മറ്റൊരാള്‍ പ്രസംഗിക്കുന്നേയില്ലെന്ന് പരാതി. ഒടുവില്‍ ആനപ്രസവംപോലെ ഒന്നു സംഭവിച്ചപ്പോള്‍ അതായി സര്‍വോത്തരമെന്ന് പ്രഘോഷണം. പറയുന്നതിലല്ല, പറയുന്നതെന്താണെന്നതാണ് പ്രധാനം. ‘ആരു പറയുന്നുവെന്നല്ല, എന്തുപറയുന്നുവെന്നതാണ് കാര്യം’ എന്ന് പറഞ്ഞത് പണ്ഡിറ്റ് നെഹ്‌റുവാണ്. പിന്തിരിപ്പനാണെന്ന മുദ്ര കുത്തി തള്ളരുത്, ഇനിപ്പറയുന്നത് മുഖ്യമാണ്, മനുസ്മൃതി ഇങ്ങനെ പറയുന്നു. സഭേ വാ ന പ്രവേഷ്ടവ്യം വക്തവ്യം വാ സമഞ്ജസ അബ്രുവന്‍ വിബ്രുവന്‍ വാളപി നരോ ഭവതി കില്‍ബിഷീ. (ഒന്നുകില്‍ സഭയില്‍ പ്രവേശിക്കരുത്. പ്രവേശിച്ചാല്‍ ഔചിത്യമില്ലാതെ കാര്യങ്ങള്‍ പറയരുത്, അവസരം വരുമ്പോള്‍ മിണ്ടാതിരിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നവന്‍, പാപിയായിത്തീരുന്നു.) ആരോടാണ് ‘മാനിഷാദ’ എന്നുപറയേണ്ടതെന്ന് ഇനി ജനം തീരുമാനിക്കട്ടെ.

ജന്മഭൂമി: http://www.janmabhumidaily.com/news285472

Thursday, April 30, 2015

സംസ്‌കാരത്തിന്റെ വേര് വിദ്യാഭ്യാസത്തിന്റെ തല

സംസ്‌കാരത്തിന്റെ വേര് വിദ്യാഭ്യാസത്തിന്റെ തല

നിരീക്ഷണം കാവാലം ശശികുമാര്‍
April 28, 2015
പട്ടികനിരത്തിയാല്‍ തീരില്ല. ബുദ്ധിജീവികള്‍ക്ക് ഇപ്പോള്‍ നാവില്ല. അവര്‍ കേന്ദ്രസര്‍ക്കാരിന്റെ കാവിവല്‍ക്കരണത്തിനെ സൂക്ഷ്മദര്‍ശിനിവച്ച് നിരീക്ഷിക്കുകയാണ്. സ്വന്തം കണ്ണിലെ കോലെടുക്കാന്‍ നേരമില്ല. കേരളത്തില്‍ പ്രൈമറി ക്ലാസ് മുതല്‍ സംസ്‌കൃതപഠനം നടപ്പിലാക്കുമെന്ന് 2012 ല്‍ പ്രഖ്യാപിച്ചതാണ്. ഇതുവരെ നടപ്പിലായിട്ടില്ല. നാലാം ക്ലാസുവരെ അറബിപഠനം വേണമെന്ന് നിശ്ചയിച്ചു. തകൃതിയായി നടപ്പിലായി. മദ്രസകളില്‍ ശാസ്ത്രം പഠിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വന്‍തുക വിതരണം ചെയ്തു. പക്ഷേ, ശാസ്ത്രം പഠിപ്പിക്കുന്ന വിദ്യാലയങ്ങളില്‍ സദ്ഗുണ വിദ്യാഭ്യാസത്തിന്റെ മറവില്‍ ഖുറാന്‍ പഠനം പരോക്ഷമായി സാര്‍വത്രികമായതു മിച്ചം.
sslcസംസ്‌കാരങ്ങളുടെ വേരറുക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്താറുണ്ടെങ്കിലും സമ്പൂര്‍ണമായി ഇല്ലാതാക്കുക അത്ര എളുപ്പമല്ല. തായ്‌വേരും നാരുവേരു പടലങ്ങളുമായി പന്തലിച്ച അതിസൂക്ഷ്മമായ ശേഷിപ്പുകള്‍ അവിടവിടെയുണ്ടായിരിക്കും. ആല്‍മരംപോലെ അത് വീണ്ടും വീണ്ടും മുളച്ചുകൊണ്ടേയിരിക്കും.
അഫ്ഘാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ ബാമിയാന്‍ സ്മാരകങ്ങള്‍ തകര്‍ത്തതാണ് അടുത്തിടെ നടന്ന സാംസ്‌കാരിക നശീകരണ പ്രവര്‍ത്തനം. അതിന് രണ്ടു പതിറ്റാണ്ടുമുമ്പ് റഷ്യയില്‍ ലെനിന്‍ ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകളും സ്മാരകങ്ങളും തല്ലിതകര്‍ക്കുകയും ക്രെയിന്‍കൊണ്ടു ചുമന്നു മാറ്റുകയും ചെയ്തത് നാമെല്ലാം കണ്ടു. അത് ഔദ്യോഗികമായി ഒരു രാഷ്ട്രീയ സംസ്‌കാരത്തിന് നടത്തിയ ശവമടക്കലായിരുന്നുവെന്ന് വ്യത്യാസമുണ്ട്, താലിബാന്‍ പ്രവൃത്തിയുമായി തട്ടിച്ചുനോക്കുമ്പോള്‍.
നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പോയാല്‍, പുരാതന ഭാരതത്തില്‍ നളന്ദ, തക്ഷശില തുടങ്ങിയ സാംസ്‌കാരികാധാര-ആസ്ഥാന കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ട സംഭവങ്ങളാണ് ഭാരതചരിത്രത്തിലെ സാംസ്‌കാരികതയ്ക്കുമേല്‍ നടന്ന ഏറ്റവും വലിയ ആക്രമണങ്ങള്‍. മുസ്ലിം അധിനിവേശം, ആക്രമണമായിരുന്നു അതിനു പിന്നില്‍.
സംസ്‌കാരത്തിന്റെ രേഖകളുടെ സൂക്ഷിപ്പുകേന്ദ്രങ്ങളായിരുന്ന നളന്ദയിലെ ഗ്രന്ഥപ്പുരകള്‍ മാസങ്ങള്‍ നീണ്ടുവത്രെ അക്രമികള്‍ കൊളുത്തിയ തീയില്‍ കത്തിത്തീരാന്‍. ഇങ്ങ് തെക്കന്‍ ഭാരതത്തില്‍ ടിപ്പു സുല്‍ത്താന്‍ നടത്തിയ തേരോട്ടത്തില്‍ തകര്‍ക്കപ്പെട്ട സാംസ്‌കാരിക കേന്ദ്രങ്ങള്‍ ക്ഷേത്രങ്ങളായിരുന്നു കേരളത്തെ സംബന്ധിച്ചു നോക്കിയാല്‍. ഉള്ളിലുള്ള വിഗ്രഹവും ഭണ്ഡാരവും മാത്രമായിരുന്നില്ല ടിപ്പുവിന്റെ ലക്ഷ്യം, മറിച്ച് സാംസ്‌കാരികതയുടെ സര്‍വ്വനാശം കൂടിയായിരുന്നു.
ഇന്ന് തേരോട്ടങ്ങള്‍ക്ക് സാധ്യതയില്ലാതായി. പക്ഷേ ഭരണംകൊണ്ട്, അധികാരം കൊണ്ട് എങ്ങനെ സാംസ്‌കാരികതയെ തകര്‍ക്കാമെന്ന് ശാസ്ത്രീയമായി തെളിയിച്ചു കാണിച്ചുതരികയാണ് ചില ഭരണകൂടങ്ങള്‍. കേരളത്തിലേക്ക് നോക്കുക.ഭാരതത്തില്‍ ബ്രിട്ടീഷ് ഭരണകാലത്തുണ്ടായ വിദ്യാഭ്യാസ വിപ്ലവത്തെക്കുറിച്ച് രോമാഞ്ചം കൊള്ളുന്നവര്‍ക്ക് മെക്കാളെ സായിപ്പ് ആരാധ്യനാണ്. ബ്രിട്ടീഷുകാര്‍ ഭാരതത്തില്‍ വന്നില്ലായിരുന്നെങ്കില്‍ ഇവിടെ റെയില്‍വേ വരില്ലായിരുന്നുവെന്ന് പ്രചരിപ്പിക്കുന്ന അല്‍പ്പബുദ്ധികളുടെ ഗണത്തില്‍പ്പെടും അവര്‍.
മിഷണറിമാര്‍ വന്നില്ലായിരുന്നെങ്കില്‍ നിഘണ്ടു ഉണ്ടാകില്ലായിരുന്നുവെന്ന് വാദിച്ച് ഗുണ്ടര്‍ട്ട് സായിപ്പിനെ എഴുത്തച്ഛന്റെയും മേലേ ഇരുത്താന്‍ മുതിരുന്നവരുമുണ്ട്. പക്ഷേ, മെക്കാളെ എങ്ങനെ നമ്മുടെ ഗുരുകുല വിജ്ഞാനസമ്പാദന സമ്പ്രദായത്തെയും സംവിധാനത്തെയും വെറും ജീവനോപാധി മാത്രമാക്കി മാറ്റിയെന്ന് പക്ഷപാതമില്ലാതെ പഠിക്കാന്‍ വിദ്വാന്മാരാരും തയ്യാറായിട്ടില്ലെന്നതു മറ്റൊരു സത്യം.
തത്വമസിയെന്ന വേദ-ഉപനിഷദ് വിശകലനമെഴുതിയ ഡോ.സുകുമാര്‍ അഴീക്കോടും അതിന് വിദേശിയായ മാക്‌സ്മുള്ളറെയാണ് ഏറെ ആശ്രയിച്ചത്. മലയാളം പ്രൊഫസര്‍ക്ക് സംസ്‌കൃതം അറിയാഞ്ഞല്ല, വേദവും ഉപനിഷത്തുമെല്ലാം സ്വയം വ്യാഖ്യാനിക്കാന്‍ പ്രാപ്തനും. പക്ഷേ മുള്ളറെപ്പോലുള്ള വിദേശികള്‍ പറഞ്ഞത് ഏറ്റുപറഞ്ഞാലേ വിലമതിക്കൂ എന്ന, അവര്‍ക്കുള്ള വിജ്ഞാനം തനിക്കില്ലെന്ന വിശ്വാസം സ്വയം നെഞ്ചില്‍ ധരിക്കാന്‍ തക്കരീതിയില്‍ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം ഏതു പണ്ഡിതരേയും സ്വാധീനിച്ചിരുന്നുവെന്നര്‍ത്ഥം.
അതായിരുന്നു ബ്രിട്ടീഷ്-പാശ്ചാത്യ സാമ്രാജ്യ ഭരണതലത്തില്‍ ഭാരതീയ സാംസ്‌കാരിക മേഖലയില്‍ നടത്തിയ ആക്രമണത്തിന്റെ ഫലം. പറഞ്ഞുവന്നത് കായികവും ബൗദ്ധികവുമായ, പ്രത്യക്ഷവും പരോക്ഷവുമായ പ്രകടവും നിഗൂഢവുമായ മാര്‍ഗ്ഗങ്ങളിലൂടെ നടത്തുന്ന സംസ്‌കാരത്തിന്റെ വേരറുക്കല്‍ പ്രക്രിയകളെക്കുറിച്ചാണ്.
കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് സംസ്ഥാനം നിലവില്‍വന്ന കാലം മുതല്‍ ഭരണത്തിലേറിയവര്‍ മാറിമാറി ചെയ്തുപോരുന്നത് ഈ സാംസ്‌കാരിക വേരറുക്കലാണ്. മലയാളഭാഷക്കുവേണ്ടി എന്തൊക്കെയോ ഏറൈ ചെയ്തുവെന്ന് പുകഴ്ത്തപ്പെടുന്ന, പ്രഭാഷകനായിരുന്ന, എഴുത്തുകാരനായിരുന്ന, അധ്യാപകനായിരുന്ന, വിദ്യാഭ്യാസ വിപ്ലവ പ്രയോക്താവായിരുന്നു എന്നെല്ലാം വിശേഷിപ്പിക്കുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി മുതല്‍ അബ്ദു റബ്ബുവരെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ചെയ്തതും ചെയ്യുന്നതും അത് തന്നെ.
കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെക്കുറിച്ച് ഒരു സാമൂഹ്യവിചാരണ നടത്താന്‍ തയ്യാറാകട്ടെ, അപ്പോളറിയാം സത്യാവസ്ഥ. എല്ലാവര്‍ക്കും വിദ്യാഭ്യാസാവകാശമെന്ന സാമൂഹ്യസമത്വത്തിനുള്ള നിയമനിര്‍മാണം നടന്നുവെന്നത് ശരി തന്നെ. അത് വലിയനേട്ടവും സംഭവവുമാണ്. ചെറുതാക്കി കാണുന്നില്ല. പക്ഷേ, അതിനപ്പുറം കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് സ്ഥിതി എന്താണ്.
പാര്‍ട്ടികളുടെ നേട്ടം പറയാനും ചിലരുടെ തൊപ്പിയിലെ തൂവലിന്റെ എണ്ണം പെരുക്കാനുമുള്ള നേട്ടപ്പട്ടികയല്ലാതെ സാംസ്‌കാരിക പോഷണമോ ശോഷണമോ വിദ്യാഭ്യാസരംഗത്തെന്ന് വിലയിരുത്തട്ടെ. അപ്പോള്‍ വിവരമറിയാം. ഈ വിദ്യാഭ്യാസ ബില്ലിന്റെ കാര്യത്തിലുമില്ലേ റെയില്‍വേ വന്നതിനു ബ്രിട്ടീഷ് ഭരണത്തില്‍ ഊറ്റം കൊള്ളുന്നതുപോയുള്ള വങ്കത്തം.
നിലത്തെഴുത്താശാന്മാരെ നിഷ്‌കരുണം നിഷ്‌കാസനം ചെയ്ത് എല്‍കെജിയും യുകെജിയും കൊണ്ടുവന്നത്, ഹരിഃ ശ്രീയും തറ-പറയും മാറ്റി എബിസിഡി മികച്ചതെന്നുവരുത്തിയത്, വിദ്യാദേവിയുടെ പ്രാര്‍ത്ഥനക്ക് പകരം മതേതര പ്രാര്‍ത്ഥനകളും മൗന പ്രാര്‍ത്ഥനയും നടപ്പാക്കിയത്, സര്‍ക്കാര്‍ നികുതിപ്പണം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ കൊടുത്തത്, വിജ്ഞാന വിശപ്പുമാറ്റുന്നതിനു പകരം ഉച്ചക്കഞ്ഞിയില്‍ ഊന്നല്‍ കൊടുത്തത്, മാതൃഭാഷയായ മലയാളത്തെ ക്ലാസ്മുറികളില്‍നിന്ന് ആട്ടിയിറക്കിയത്, സംസ്‌കൃത പഠനം നിര്‍ത്തലാക്കിയത്, അറബി പഠനം നിര്‍ബന്ധമാക്കിയത്, അധ്യാപക യോഗ്യത പള്ളിമുക്രിയുടെ ശുപാര്‍ശ മാനദണ്ഡമാക്കിയത്,
കലാ-കായിക പരിശീലനങ്ങളെ സ്‌കൂളങ്കണത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയത്… പട്ടിക നിരത്തിയാല്‍ ഏറെയുണ്ട്. പച്ച ബ്ലൗസും പച്ചപ്പെയിന്റും മറ്റുംമറ്റും പ്രകടമായിപ്പോയ ചില ചെയ്തികള്‍ മാത്രം. അവ വിവാദമാക്കിയ കാലത്തെല്ലാം ആഴത്തില്‍ ഏല്‍പ്പിച്ച ആഘാതങ്ങള്‍ ആരും കണ്ടില്ല. ഈ മഹാപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കേരളത്തിലെ ഒരു വിദ്യാഭ്യാസമന്ത്രിക്കും രക്ഷപ്പെടാനാവില്ല.
മുണ്ടശ്ശേരി, പി.പി. ഉമ്മര്‍കോയ, സി.എച്ച്. മുഹമ്മദ് കോയ, യു.എ. ബീരാന്‍, ചാക്കീരി അഹമ്മദ് കുട്ടി, പി.ജെ. ജോസഫ്, ടി.എം. ജേക്കബ്, കെ. ചന്ദ്രശേഖരന്‍, ബേബി ജോണ്‍, നാലകത്ത് സൂപ്പി, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.എ. ബേബി, അബ്ദു റബ്ബ്-വിദ്യാഭ്യാസമന്ത്രിമാരുടെ പട്ടികയാണ്. പാര്‍ട്ടി തിരിച്ചുപറഞ്ഞാല്‍ ഉമ്മര്‍കോയയും എം.എ. ബേബിയും മാത്രമാണ് പ്രാദേശികകക്ഷികളുടേതല്ലാത്ത പ്രതിനിധിമാരായിരുന്നത്.
മതപക്ഷം പറഞ്ഞാല്‍ ഭൂരിപക്ഷ മതവിഭാഗത്തില്‍ പെട്ട ഒരേയൊരാളാണ് അക്കൂട്ടത്തില്‍. കുറച്ചുകൂടി സൂക്ഷ്മമായി പറഞ്ഞാല്‍ അഞ്ച് ക്രിസ്ത്യാനികള്‍, ആറ് മുസ്ലിങ്ങള്‍, ഒരു ഹിന്ദു. ഇനിയും വിശകലനം ചെയ്താല്‍ ഒമ്പത് ക്രിസ്ത്യന്‍-മുസ്ലിം മതവിശ്വാസികളും മൂന്ന് ഹിന്ദുമത വിശ്വാസമില്ലാത്തവരും.
മതേതര രാജ്യത്ത് മതാടിസ്ഥാനത്തില്‍ സെന്‍സസ് എടുക്കാനും മതാവകാശങ്ങള്‍ പറയാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് പോലും അധികാരവും ഉള്ളപ്പോള്‍ ഇങ്ങനെയൊക്കെ വിശകലനം ചെയ്യാം, തെറ്റല്ല. മതാടിസ്ഥാനത്തില്‍ ന്യൂനപക്ഷ കമ്മീഷനും മുന്നാക്ക കമ്മീഷനും ഒക്കെ ഉള്ളപ്പോള്‍ ഇത് വേണം താനും. അങ്ങനെയുള്ളവര്‍ വിദ്യാഭ്യാസനയ മേല്‍നോട്ടം വഹിക്കുമ്പോള്‍ പാഠപുസ്തകത്തില്‍ നിന്ന് ഗണപതി പോകും ഗര്‍ദ്ദഭം വരും. അമ്മപോകും അരിവാള്‍ വരും. അതെല്ലാം അവിടെ ഒതുങ്ങിയെന്നു കരുതിയിരുന്നവര്‍ക്ക് മതമില്ലാത്ത ജീവന്‍ വന്നപ്പോള്‍ വിറളിപിടിച്ചിരുന്നു. പക്ഷേ ഇതിനെല്ലാമപ്പുറം വിദ്യാഭ്യാസരംഗത്ത് ആഴത്തില്‍ ഏല്‍പ്പിച്ചിരുന്ന ആഘാതങ്ങള്‍ക്ക് ആര് സമാധാനം പറയും നാളത്തെ തലമുറയോട്.
പട്ടികനിരത്തിയാല്‍ തീരില്ല. ബുദ്ധിജീവികള്‍ക്ക് ഇപ്പോള്‍ നാവില്ല. അവര്‍ കേന്ദ്രസര്‍ക്കാരിന്റെ കാവിവല്‍ക്കരണത്തിനെ സൂക്ഷ്മദര്‍ശിനിവച്ച് നിരീക്ഷിക്കുകയാണ്. സ്വന്തം കണ്ണിലെ കോലെടുക്കാന്‍ നേരമില്ല. കേരളത്തില്‍ പ്രൈമറി ക്ലാസ് മുതല്‍ സംസ്‌കൃതപഠനം നടപ്പിലാക്കുമെന്ന് 2012 ല്‍ പ്രഖ്യാപിച്ചതാണ്. ഇതുവരെ നടപ്പിലായിട്ടില്ല. നാലാം ക്ലാസുവരെ അറബിപഠനം വേണമെന്ന് നിശ്ചയിച്ചു. തകൃതിയായി നടപ്പിലായി. മദ്രസകളില്‍ ശാസ്ത്രം പഠിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വന്‍തുക വിതരണം ചെയ്തു.
പക്ഷേ, ശാസ്ത്രം പഠിപ്പിക്കുന്ന വിദ്യാലയങ്ങളില്‍ സദ്ഗുണ വിദ്യാഭ്യാസത്തിന്റെ മറവില്‍ ഖുറാന്‍ പഠനം പരോക്ഷമായി സാര്‍വത്രികമായതു മിച്ചം. സംസ്‌കൃതം പഠിപ്പിക്കണമെങ്കില്‍ രാമായണവും ഭാരതവും അടങ്ങുന്ന ഹിന്ദുപുരാണങ്ങള്‍ പാഠ്യവിഷയമാക്കണം. അതിനോട് വകുപ്പുമന്ത്രിക്കും മന്ത്രിയുടെ പാര്‍ട്ടിക്കും യോജിപ്പില്ല.
അറബി പഠനത്തിന്റെ മറവില്‍ ഖുറാന്‍ പഠനമാകാം. വെള്ളിയാഴ്ചകളില്‍ നിസ്‌കാര സമയത്ത് ക്ലാസ് ഒഴിവാക്കിയത് പഴയ തീരുമാനം, പരീക്ഷ ആ ദിവസം വേണ്ടെന്ന് പുതിയ ഭരണം നിശ്ചയിച്ചു. വെള്ളിയാഴ്ച അവധിയ്ക്കുള്ള പ്രഖ്യാപനത്തിനു കാതോര്‍ത്തുകൊള്ളുക. സ്‌കൂള്‍ കലോത്സവങ്ങള്‍ കൊലപ്പാതിരവരെ നീളുന്നു. മത്സരിക്കുന്ന ഇനങ്ങള്‍ കേട്ടാല്‍ പൊട്ടിച്ചിരിച്ചുപോകും. അറബി പദപ്പയറ്റ്, വാക്പയറ്റ്….. അറബി കലോത്സവത്തിലെ മത്സരയിനങ്ങള്‍ക്ക് കലോത്സവവേദിയിലെ പ്രസക്തി വിലയിരുത്തി നോക്കട്ടെ. കലോത്സവങ്ങളുടെ ലക്ഷ്യമല്ല മതപോഷണത്തിന്റെയും മതാധിപത്യത്തിനുവേണ്ടിയുള്ള വാശിയുടെയും വേദിയാണതെന്നു തിരിച്ചറിയാം.
ഇപ്പോള്‍ സ്‌കൂളുകളില്‍ പ്രവേശന സമയമായി. പ്രവേശന കൗണ്ടറില്‍ ഇരിക്കാന്‍ മത്സരിക്കുന്ന ചില അധ്യാപക സംഘടനാ നേതാക്കളോ പ്രവര്‍ത്തകരോ ഉണ്ടാവും. അവര്‍ സംസ്‌കൃതം പഠിക്കാന്‍ താല്‍പ്പര്യപ്പെടുന്ന വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പിന്തരിപ്പിക്കും. അത് സംഘടിതമായ തീരുമാനമാണ്. അജണ്ടയാണ്.
പത്താം ക്ലാസിലെ പരീക്ഷാഫലത്തിന്റെ വിജയം 50 ശതമാനത്തില്‍നിന്ന് 80 ന് മുകളിലെത്തിച്ചത് രണ്ടാം മുണ്ടശ്ശേരിയായി സ്വയം ഭാവിച്ച എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ്. എന്താണീ അത്ഭുതവിദ്യ. മുതുകാട് എന്ന മാന്ത്രികന്‍ ബേബിയുടെ ഉറ്റമിത്രമായതൊഴിച്ചാല്‍ വേറേ വഴിയൊന്നുമില്ലായിരുന്നു. ക്ലാസ് സമയം കഴിഞ്ഞ് കുട്ടികള്‍ക്ക് അധികപഠനം കൊടുക്കാന്‍ ബൊറോട്ടയും ബ്രഡ്ഡും മുട്ടയും വാങ്ങിക്കൊടുത്തതാണ് പ്രവര്‍ത്തനം. അതുകൊണ്ടു മാര്‍ക്കു കിട്ടുമെങ്കില്‍ ബൊറോട്ട-ബ്രഡ് വിപ്ലവം പോരേ എന്നു സംശയിക്കണം.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പരീക്ഷക്കു തലേന്നും, സ്വന്തം പേര് തെറ്റാതെ എഴുതാനറിയാത്തവര്‍ക്ക് എ ഗ്രേഡ് കൊടുത്ത് പാസാക്കുമ്പോള്‍ തകരുന്നത് വിദ്യാഭ്യാസരംഗം മാത്രമല്ല, സാംസ്‌കാരികത കൂടിയാണ്. പക്ഷേ ആരുണ്ടിവിടെ ചോദിക്കാന്‍. പല വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും വീര്യമില്ലാതായി. അവരെ ചുടുചോറു വാരിച്ചിരുന്നവര്‍ക്ക് ധാര്‍മികതയില്ലായി. അധ്യാപക സംഘടനകള്‍ മിക്കതിനും താല്‍പ്പര്യങ്ങള്‍ മറ്റ് പലതുമായി. വിദ്യാഭ്യാസമേഖലയില്‍ ചെലവിടാന്‍ വിവിധ വഴിയില്‍ വരുന്ന ഫണ്ടിന്റെ തോത് അനുദിനം വര്‍ധിച്ചുവരികയായി. അപ്പോള്‍ ‘കൂട്ടു (കെട്ട്) ഉത്തരവാദിത്ത’ത്തിന്റെ ഫലമായി ഈവിധ അക്രമങ്ങള്‍ക്കെതിരെ മിണ്ടാട്ടമില്ലാതായി. സ്വാഭാവികം.
പക്ഷേ, മാര്‍ക്കു തിരുത്തല്‍ വിവാദങ്ങളെ തുടര്‍ന്ന് കാല്‍ നൂറ്റാണ്ടു മുമ്പ് കേരള യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റു കൈയിലുള്ളവര്‍ക്കായിരുന്നു നാണക്കേട്. ഇന്നിപ്പോള്‍ പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റുകാര്‍ക്കും സ്വന്തമായി. അതും നൂറു ശതമാനത്തോളം!! ഇങ്ങനെയാണ് സംസ്‌കാരത്തിന്റെ വേരറുക്കുന്നത്, വിദ്യാഭ്യാസത്തിന്റെ തലയും…
പിന്‍കുറിപ്പ്: കേദാര്‍നാഥ് ക്ഷേത്ര ദര്‍ശനത്തിനിടെ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് തന്നിലേക്ക് വലിയൊരു ഊര്‍ജപ്രവാഹമുണ്ടായതായി അനുഭവപ്പെട്ടെന്ന് വെളിപ്പെടുത്തി. അച്ഛന്‍ രാജീവ് ഗാന്ധി പണ്ട് അയോധ്യയില്‍ രാമജന്മഭൂമി സന്ദര്‍ശിച്ചതിന്റെ ഊര്‍ജം കിട്ടിയത് ബിജെപിക്കായിരുന്നു. യുപിയിലെ പുതിയ ബിജെപി കുതിപ്പിന് രാഹുലിന്റെ കേദാര്‍നാഥ് സന്ദര്‍ശനം സഹായകമാകുമെന്ന് ചില കുബുദ്ധികള്‍ പറയുന്നു.

Sunday, April 26, 2015

ജമ്മു ആന്റ് കശ്മീരല്ല ജമ്മുക്കശ്മീര്‍

ജമ്മു ആന്റ് കശ്മീരല്ല ജമ്മുക്കശ്മീര്‍

കാവാലം ശശികുമാര്‍
March 3, 2015
JAMMUKAAകൂട്ടു ചേരലിന്റെ കശ്മീര്‍ പരീക്ഷണത്തില്‍ കുങ്കുമപ്പൂക്കളില്‍ വീണ രക്തക്കറകള്‍ തുടച്ചു മാറ്റുന്നതിനുള്ള തുടക്കമാണ് കഴിഞ്ഞ ദിവസം, 2015 മാര്‍ച്ച് ഒന്നിനു ജമ്മു കശ്മീരില്‍ തുടങ്ങിവെച്ചത്; ഒപ്പം തീര്‍ത്ഥാടന വഴിയില്‍ കണ്ണീര്‍ തുള്ളികള്‍ വീണുടഞ്ഞ നനവു തുടയ്ക്കാനും. ജമ്മു കശ്മീരില്‍ ബിജെപിയും പിഡിപിയും ചേര്‍ന്നുള്ള സഖ്യസര്‍ക്കാര്‍ അധികാരമേറ്റത്, 68 വയസിലെത്തിയ ഭാരത ജനാധിപത്യ ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായംതന്നെയാണ്. രാഷ്ട്രീയവും മതവും സാമൂഹ്യാവസ്ഥകളും ഭേദം മറക്കുന്നുവെന്ന ശുഭസൂചനയാണത്.
പരീക്ഷണങ്ങളാണെല്ലാം, വിജയവും പരാജയവും കാലത്തിന്റെ വിധിപോലെയിരിക്കും. പക്ഷേ, പുതുപരീക്ഷണങ്ങളുടെ തുടക്കവും പ്രയോഗവുമാണ് ഫലത്തേക്കാള്‍ പ്രധാനം.
ഇതു തിരുത്തലുകളുടെ തുടക്കത്തിന്റെ തുടര്‍ പ്രക്രിയകൂടിയാണ്. ഭാരതത്തിന്റെ ഭാവി തിരുത്തിയെഴുതാനുള്ള 2014 ജനാധിപത്യ ജനവിധിയുടെ ദൗത്യം ഭരണകൂടവും ഏറ്റെടുക്കുന്നതിന്റെയും ഭരിക്കുന്ന പാര്‍ട്ടി ഏറ്റെടുക്കുന്നതിന്റെയും അതിന്റെ സ്വാധീനത്തില്‍ മറ്റു പാര്‍ട്ടികള്‍ മനം മാറ്റുന്നതിന്റെയും തുടര്‍ പ്രവര്‍ത്തനമാണിത്. എഎപി എന്നൊരു പാര്‍ട്ടിയുടെ അവതാരവും (സര്‍വനാശത്തിനുള്ള തുടക്കം അതിനുള്ളില്‍ത്തന്നെ തുടങ്ങിയെങ്കിലും) ദേശീയ പാര്‍ട്ടികളെ പോലും മാറ്റിക്കഴിഞ്ഞുവെന്ന് വിധിയെഴുതുന്നവര്‍ കാണാതെ പോകുന്നതാണ് പിഡിപിപോലെ ഒരു പാര്‍ട്ടി ബിജെപിയോടു കൈക്കൊള്ളുന്ന സമീപനം. ആ സ്വാധീനം അധികാരവും ഉത്തരവാദിത്തവും നിറവേറ്റപ്പെടുമെന്ന ഉത്തമ വിശ്വാസം ജനിപ്പിക്കാന്‍ അവര്‍ക്കു കഴിയുന്നതുകൊണ്ടാണെന്നു വിലയിരുത്താനും ഇക്കൂട്ടര്‍ മടിക്കും.
കശ്മീരിലെ വമ്പിച്ച മനംമാറ്റം കാണണമെങ്കില്‍ തിരിഞ്ഞു നോക്കണം, അവിടത്തെ രാഷ്ട്രീയ ചരിത്രത്തിലേക്ക്. മനംമാറ്റം പാര്‍ട്ടികള്‍ക്കു മാത്രമല്ല, അവിടുത്തെ ജനതയ്ക്കു മുഴുവനാണെന്നതാണ് തിരിച്ചറിയേണ്ട കാര്യം. ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ മുക്കാല്‍ പങ്കു വോട്ടര്‍മാരും വോട്ടുചെയ്തുവെന്നത് ചെറിയ കാര്യമല്ല; അതും, ബഹിഷ്‌കരിക്കാന്‍ ആഹ്വാനങ്ങള്‍ ഉണ്ടായിരുന്നിട്ടും.
ഭാരത സ്വാതന്ത്ര്യം പ്രഖ്യാപിക്കും മുമ്പ്, 1947 ആഗസ്ത് 12-ന് കശ്മീരിലെ മഹാരാജാവ് ഹരി സിങ് ഭാരതവുമായി ചര്‍ച്ചകള്‍ക്കും ചില കാര്യങ്ങളില്‍ ചില കരാറുകള്‍ക്കും സന്നദ്ധത കാണിച്ചെങ്കിലും പല കാരണങ്ങളാല്‍ അന്ന് നിയുക്ത പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അതു വെച്ചു താമസിപ്പിച്ചു. പാക്കിസ്ഥാന്‍ ആസൂത്രിതമായി കശ്മീരിനെ കൊള്ളയടിച്ചപ്പോഴും യഥാസമയം സഹായമെത്തിക്കാന്‍ നെഹ്‌റു തയ്യാറായില്ല.
ചരിത്രത്തിലെ കശ്മീര്‍ തെറ്റുകള്‍ അവിടെ തുടങ്ങുന്നു. ആ നയവൈകല്യം സംഭവിച്ചില്ലായിരുന്നെങ്കില്‍ 1947 ഒക്‌ടോബര്‍ 26 വരെ, കശ്മീര്‍ ഭാരതത്തില്‍ ലയിക്കുന്നതായി പ്രഖ്യാപനം വരുന്നതുവരെ ആ പ്രദേശം പാക്കിസ്ഥാന്‍ ആക്രമണകാരികളുടെ ആവാസകേന്ദ്രമാകുമായിരുന്നില്ല. കശ്മീരിനു മേല്‍ പാക്കിസ്ഥാന്‍ അവകാശവാദം ഐക്യരാഷ്ട്ര സഭയില്‍ കൊണ്ടെത്തിച്ച് ആക്ഷേപമായി ഉന്നയിക്കാന്‍ അവസരംകൊടുത്ത് നെഹ്‌റുവിന്റെയും കോണ്‍ഗ്രസിന്റെയും ഈ അടിസ്ഥാനപരമായ പിഴവായിരുന്നു.
1947 ഡിസംബര്‍ 30-നായിരുന്നു വിഷയം യുഎന്നില്‍ എത്തിയത്. പാക്കിസ്ഥാനുമായുള്ള യുദ്ധം അവസാനിപ്പിച്ചത് 1949 ജനുവരി ഒന്നിനും. പാഴായത് 12 മാസം. നഷ്ടമായത് ഭാരതത്തിന്റെ ഒരു പ്രദേശം. ഇല്ലാതായത് സുന്ദര കശ്മീരിലെ സൈ്വര ജീവിതം.
മെഹര്‍ചന്ദ് മഹാജന്‍ കശ്മീര്‍ പ്രധാനമന്ത്രിപദം ഒഴിഞ്ഞപ്പോള്‍ നെഹ്‌റു കണ്ടെത്തിയ
പ്രധാനമന്ത്രിയായിരുന്നു ഷെയ്ഖ് അബ്ദുള്ള. രാജാവിന്റെ അധികാരങ്ങള്‍ ഇല്ലായ്മചെയ്ത്, 370-ാം വകുപ്പ് ഭരണഘടനയില്‍ ഉള്‍ക്കൊള്ളിപ്പിച്ച്, ‘സ്വതന്ത്ര കശ്മീര്‍’ എന്ന തന്റെ അജണ്ട നടപ്പാക്കാന്‍ ഷെയ്ഖ് അബ്ദുള്ളയ്ക്കായത് തന്റെ മിടുക്കുകൊണ്ടോ, നെഹ്‌റുവിന്റെ കഴിവുകേടുകൊണ്ടോ എന്നതു മറ്റൊരു ചരിത്രപഠനമര്‍ഹിക്കുന്ന വിഷയമാണ്. (അതില്‍ ലേഡി മൗണ്ട് ബാറ്റണിന്റെ റോളും മറ്റും ചര്‍ച്ചചെയ്യുമ്പോള്‍ വിഷയം മറ്റു വഴിയിലേക്കു പോയി ചുരുങ്ങിപ്പോവുകയാണ് പതിവ്.) നെഹ്‌റുവിന്റെ ഈ കശ്മീര്‍ തെറ്റുകള്‍ തിരുത്താനുള്ള വഴിയായേ ജമ്മുവില്‍ പ്രേംനാഥ് ദോഗ്രയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട പ്രജാ പരിഷത്ത് എന്ന രാഷ്ട്രീയ സംഘടന. പക്ഷേ, ഷെയ്ഖ് അബ്ദുള്ളയ്‌ക്കൊപ്പം നിന്ന് പ്രജാപരിഷത്തിനെ അടിച്ചമര്‍ത്താനാണ് നെഹ്‌റു തുനിഞ്ഞത്.
സംഘടനയില്‍ ആയിരക്കണക്കിനു മുസ്ലിങ്ങളും അംഗമായിരുന്നെങ്കിലും അതിനെ വര്‍ഗ്ഗീയ സംഘടനയെന്നു മുദ്രകുത്താന്‍ അബ്ദുള്ളയ്ക്കായി. നെഹ്‌റുവും അങ്ങനെ വിളിച്ചു. കമ്മ്യൂണിസ്റ്റുകള്‍ അതു പ്രചരിപ്പിച്ചു. പ്രജാപരിഷത്ത് പില്‍ക്കാലത്ത് ജനസംഘത്തിന്റെ കശ്മീര്‍ ഘടകമാകുകയായിരുന്നു. ജനസംഘം പില്‍ക്കാലത്ത് ബിജെപിയുമായി. ഇന്നിപ്പോള്‍ ബിജെപി പങ്കാളിത്തത്തില്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരമേറ്റപ്പോള്‍, ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ ഡോ. നിര്‍മ്മല്‍ സിങ് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ആ ചരിത്രത്തിന്റെ രാഷ്ട്രീയ വേര് അങ്ങ് പ്രജാപരിഷത്തുവരെ നീളുന്നുണ്ട്.
ജമ്മു കശ്മീരില്‍ ഷെയ്ഖ് അബ്ദുള്ളയുടെ ഭരണത്തിലെ താന്തോന്നിത്തങ്ങള്‍ക്കെതിരേ ആദ്യം ശബ്ദം ഉയര്‍ന്നത് 1952-ാണ്. സ്വന്തം പ്രധാനമന്ത്രി, സ്വന്തം ഭരണഘടന, സ്വന്തം പതാക എന്നിങ്ങനെ രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യമായി നില്‍ക്കാനുള്ള ഷെയ്ഖ് അബ്ദുള്ളയുടെയും പാര്‍ട്ടി നാഷണല്‍ കോണ്‍ഫ്രന്‍സിന്റെയും ധിക്കാരങ്ങള്‍ക്കെതിരേ 1952 ജൂണ്‍ 14-ന് ഭാരതീയ ജനസംഘത്തിന്റെ നേതാവ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം പ്രമേയം പാസാക്കി. ജൂണ്‍ 26-ന് മുഖര്‍ജി പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍, പ്രത്യേക കശ്മീര്‍ രാജ്യമെന്ന അബ്ദുള്ളയുടെ വാദത്തെയും നിലപാടിനെയും ചോദ്യംചെയ്തു.  ജൂണ്‍ 29 കശ്മീര്‍ ദിനമായി ആചരിച്ചു. നെഹ്‌റു ഒന്നിളകിയിരുന്നു. മുഖര്‍ജിയുമായി ചര്‍ച്ചനടത്തി.
പക്ഷേ, അബ്ദുള്ള കൂടുതല്‍ ശക്തനായി എന്നതായിരുന്നു ഫലം. പക്ഷേ മുഖര്‍ജി അടങ്ങിയില്ല. പ്രജാപരിഷത്തിന്റെ കശ്മീര്‍ സമ്മേളനത്തില്‍ വിലക്കു ലംഘിച്ച് മുഖര്‍ജി പങ്കെടുത്തു. അവിടെ തിങ്ങിക്കൂടിയ ലക്ഷാവധി ജനങ്ങള്‍ക്കു മുന്നില്‍ മുഖര്‍ജി പ്രഖ്യാപിച്ചു, ”നിങ്ങളുടെ ദേശസ്‌നേഹഭരിതവും ന്യായയുക്തവുമായ ആവശ്യത്തിനുവേണ്ടി ഞാന്‍ പരിശ്രമിക്കും. അതില്‍ ലക്ഷ്യം നേടും. അല്ലെങ്കില്‍ അതിനുവേണ്ടി ഞാന്‍ മരിക്കും.” ആ വാക്കുകള്‍ക്ക് അറം പറ്റിയതുപോലെ- 1953 മെയ് എട്ടിന് വിലക്കു ലംഘിച്ച് മുഖര്‍ജി കശ്മീര്‍ സത്യഗ്രഹത്തിനു പോയി.
പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവിനെ, ഭാരതത്തിന്റെ ഭാഗമായി കശ്മീരില്‍ കടക്കരുതെന്ന വിലക്കു ലംഘിച്ച കുറ്റത്തിന് അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചു. ശ്രീനഗറിലെ ജയിലില്‍ വിചാരണയില്ലാതെ 40 ദിവസം കഴിയേണ്ടിവന്ന അദ്ദേഹം 1953 ജൂണ്‍ 23-ന് ദുരൂഹ സാഹചര്യത്തില്‍ അന്തരിച്ചു.
നെഹ്‌റു കാര്യമായ ഒരു അന്വേഷണവും നടത്താന്‍ തയ്യാറായില്ല, ചരിത്രത്തിലെ നെഹ്‌റുവിയന്‍ തെറ്റുകളുടെ കൂമ്പാരത്തില്‍ മറ്റൊന്നുകൂടി. എന്നാല്‍ ഒരു ഗുണമുണ്ടായി, ഇതിനിടെ നെഹ്‌റു കാര്യങ്ങളുടെ പോക്ക് ശരിയായ ഗതിയിലല്ലെന്നു മനസിലാക്കി. കശ്മീര്‍ രാജാവിനെ അറസ്റ്റു ചെയ്യുക, കശ്മീരിനെ സ്വതന്ത്ര പരമാധികാര രാജ്യമായി പ്രഖ്യാപിക്കുക, ഇതിനു യുഎന്‍ സംരക്ഷണം ആവശ്യപ്പെടുക എന്ന വിവിധവും വിശാലവും നിഗൂഢവുമായ പദ്ധതി ഷെയ്ഖ് അബ്ദുള്ള തയ്യാറാക്കിക്കഴിഞ്ഞുവെന്ന് 1953-ല്‍ നെഹ്‌റുവിന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടു നല്‍കി. പക്ഷേ, പലകുറി ആവര്‍ത്തിച്ചിട്ടും നെഹ്‌റു വിശ്വസിക്കാന്‍ തയ്യാറായില്ലെന്ന് അന്നത്തെ ഐബി തലവന്‍ ബി. എന്‍. മല്ലിക് പില്‍ക്കാലത്ത് എഴുതിയ ‘ മൈ ഇയേഴ്‌സ് വിത് നെഹ്‌റു’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഒടുവില്‍ ആഗസ്റ്റ് ഒമ്പതിന് ഷെയ്ഖ് അബ്ദുള്ളയെ രാജ്യദ്രോഹം, വിദേശ രാജ്യങ്ങളുമായി ഗൂഢബന്ധം തുടങ്ങിയ ഏറ്റവും വലിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റുചെയ്തു. പക്ഷേ, അഞ്ചുവര്‍ഷത്തിനു ശേഷം 1958 ജനുവരി എട്ടിന് മോചിപ്പിച്ചു. ശിക്ഷയൊന്നുമില്ലാതെ. ഇത് അബ്ദുള്ളയ്ക്ക് ഒരു രാഷ്ട്രീയ രക്തസാക്ഷിയുടെ പരിവേഷം നല്‍കിയതേ ഉള്ളു. നെഹ്‌റുവിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും തെറ്റുചരിത്രത്തില്‍പെട്ട മറ്റൊന്നുകൂടി.
അതേ വര്‍ഷം ഏപ്രില്‍ 12-ന് ഷെയ്ഖ് നെഹ്‌റുവിനെഴുതിയ കത്തില്‍ പറഞ്ഞു, കശ്മീരിന്റെ സ്വയം നിര്‍ണയാവകാശം നിഷേധിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകും. തുടര്‍ന്ന് 1959-ല്‍ വീണ്ടും അറസ്റ്റു ചെയ്തു. 62-ല്‍ വീണ്ടും മോചിപ്പിച്ചു. നിരുപാധികം. നട്ടെല്ലില്ലാത്ത നയത്തിന്റെ സ്ഥിരതയില്ലാത്ത ഊയലാട്ടം നെഹ്‌റുവിനെ കശ്മീര്‍ കാര്യത്തില്‍ വലിയൊരു കോമാളിയാക്കി. പക്ഷേ, തുടര്‍ന്ന് പ്രധാനമന്ത്രിക്കസേരയില്‍ വന്ന മകള്‍ ഇന്ദിരാ ഗാന്ധിയോ അതിനേക്കാള്‍ വമ്പന്‍ അബദ്ധങ്ങളുടെ അവതാരകയായി. 1965-ല്‍ വീട്ടു തടങ്കലിലായിരുന്ന അബ്ദുള്ളയെ ഇന്ദിര 1968-നിരുപാധികം മോചിപ്പിച്ചു. തികച്ചും രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ട്.
ഇതിനിടെ ചിലതു സംഭവിച്ചു. 1953-ല്‍ അബ്ദുള്ളയ്ക്ക പകരം ബക്ഷി ഗുലാം മുഹമ്മദാണ് മുഖ്യമന്ത്രിയായത്. ബക്ഷി സമുദായ താല്‍പര്യക്കാരനായിരുന്നു, വര്‍ഗ്ഗീയമായി ചിന്തിച്ചിരുന്നു, പക്ഷേ രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനിന്നിരുന്നില്ല.
1955-ല്‍ ജമ്മു കശ്മീര്‍ ഭരണഘടനാ നിര്‍മ്മാണ സഭ ഭാരത ഭരണഘടനയ്ക്കും ദേശീയ പതാകയ്ക്കും രാഷ്ട്രപതിയ്ക്കും സുപ്രീം കോടതിയ്ക്കും സംസ്ഥാനത്തും അംഗീകാരവും അധികാരവും നല്‍കിക്കൊണ്ടുള്ള സംസ്ഥാന ഭരണഘടനയ്ക്ക് അംഗീകാരം നല്‍കി. അതും കഴിഞ്ഞു രണ്ടു വര്‍ഷത്തിനു ശേഷമാണ് പ്ലാനിങ് കമ്മീഷന്‍, തെരഞ്ഞെടുപ്പു കമ്മീഷന്‍, സെന്‍സസ് കമ്മീഷന്‍, സിഎജി തുടങ്ങിയവയ്ക്ക് കശ്മീരില്‍ അംഗീകാരമുണ്ടായത്.  1957 ജനുവരി 26-ന് എന്നേക്കുമായി കശ്മീര്‍ ഭരണഘടനാ നിര്‍മ്മാണസഭയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഒരുപക്ഷേ, സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ അതിനു ശേഷം നടക്കുന്ന വലിയൊരു പരിവര്‍ത്തനമാകും പുതിയ സഖ്യസര്‍ക്കാരിന്റെ ഭരണം.
പക്ഷേ, തെറ്റുകള്‍ക്ക് പൈതൃകം കൂട്ടുണ്ടാവുമെന്നു പറയുന്നതു സത്യമാണെന്ന് ഇന്ദിര തെളിയിച്ചു. 1975-ല്‍, അധികാരക്കൊതി മൂത്ത, ഭരണഭ്രാന്ത് തലയ്ക്കു പിടിച്ച ഇന്ദിരാ ഗാന്ധി വീണ്ടും ഷെയ്ഖ് അബ്ദുള്ളയെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിയാക്കി. 77 വരെ തുടര്‍ന്നു. പിന്നീട് കശ്മീരിലും മക്കള്‍ ഭരണം തുടങ്ങി. ഷെയ്ഖ് അബ്ദുള്ള മകന്‍ ഫാറൂഖ് അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കി. എന്നാല്‍ 84-ല്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടായി, ഫാറൂഖിനു ഭൂരിപക്ഷം നഷ്ടമായി. ഗവര്‍ണ്ണര്‍ ജഗ്‌മോഹന്‍ സംസ്ഥാനത്ത് ഗവര്‍ണര്‍ഭരണത്തിനു ശുപാര്‍ശചെയ്തു.
പക്ഷേ കേന്ദ്ര സര്‍ക്കാര്‍, ജി. എം. ഷായെ മുഖ്യമന്ത്രിയാക്കി. ഈ പതിറ്റാണ്ടുകള്‍ക്കിടയ്ക്ക് കശ്മീരില്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ അവരുടെ വേരോട്ടം ശക്തമാക്കി. വിഘടന വാദങ്ങളുടെ വമ്പിച്ച സംയോഗം സംഭവിച്ചുകഴിഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയില്‍ നടന്ന ഈ ഭരണകാലമായിരുന്നു നുഴഞ്ഞുകയറ്റക്കാര്‍ക്കും കടന്നുകയറ്റക്കാര്‍ക്കും രാഷ്ട്ര വിരുദ്ധ ശക്തികള്‍ക്കും കൊയ്ത്തുകാലമായത്. 1987-ല്‍ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി, അപ്പൂപ്പന്റെയും അമ്മയുടെയും വഴിയില്‍ത്തന്നെ പോയി, മലക്കം മറിഞ്ഞ് വീണ്ടും കോണ്‍ഗ്രസ് ഫാറൂഖുമായി കൂട്ടുകൂടി. ഫാറൂഖില്‍നിന്ന് മകന്‍ ഒമര്‍ ഫറൂഖിലെത്തിയതും പിഡിപിയും കോണ്‍ഗ്രസും ചേര്‍ന്ന് ഭരിച്ചതും മറ്റും മറ്റും പില്‍ക്കാല ചരിത്രങ്ങള്‍.
പക്ഷേ, പിഡിപി എന്ന പ്രാദേശിക പാര്‍ട്ടിയെ ബിജെപി പിന്തുണച്ച കേന്ദ്രത്തിലെ വി.പി. സിങ് സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിക്കാഞ്ഞപ്പോഴോ, വാജ്‌പേയി സര്‍ക്കാരില്‍ നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ ഫറൂഖിനെ കേന്ദ്രമന്ത്രിയാക്കിയപ്പോഴോ ഒന്നും ആരം ഇതു പ്രതീക്ഷിച്ചില്ല- ജമ്മു കശ്മീരില്‍ ബിജെപി സംസ്ഥാന ഭരണം പിടിയ്ക്കുമെന്ന്. അതുകൊണ്ടുതന്നെ ഇതൊരു ചരിത്ര മാറ്റമാണ്. അതുപക്ഷേ പെട്ടെന്നു സംഭവിച്ച വികാരമാറ്റമല്ല, വിചാരമാറ്റമാണ്.
ജനവിധി പിഡിപിക്കു ഭരിക്കാനല്ല, ബിജെപിക്കുമല്ല.  അതേ സമയം കോണ്‍ഗ്രസിന് അല്ലേയല്ല, നാഷണല്‍ കോണ്‍ഫ്രസന്‍സിന് ഒട്ടുമേ അല്ല. എന്നാല്‍ ജമ്മുവിലെ ജനവിധി ബിജെപിയ്ക്കനുകൂലമായി. കശ്മീരിലേത് പിഡിപിക്കും. കൃത്യമായ വിഭജനം. അതിനു മതവും രാഷ്ട്രീയവും മറ്റും ആധാരമാണ്; അല്ലെന്ന് എത്രപേര്‍ ആണയിട്ടു പറഞ്ഞാലും. പക്ഷേ, മാറ്റത്തിന്റെ മനസും പെരുമാറ്റത്തിന്റെ വിശേഷമനസ്സും ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യം രണ്ടു പാര്‍ട്ടികളുടെ നേതൃത്വവും അവര്‍ക്കു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നവരും ശരിയായി തിരിച്ചറിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം. അതിന്റെ സാക്ഷ്യപത്രമാണ് ഇരുകൂട്ടരും ഒട്ടേറെ കോമ്പ്രമൈസ് ചെയ്ത, അതേസമയം സംസ്ഥാന താല്‍പര്യങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കുന്ന പൊതു അജണ്ട. അതെ, ഇതു മറ്റൊരു പരീക്ഷണമാണ്.
ജമ്മു ആന്‍ഡ് കശ്മീരിനെ ജമ്മുക്കശ്മീരാക്കാനുള്ള പരിശ്രമം. അതുവഴി ആ സംസ്ഥാനത്തെയൊന്നാകെ ഭാരതത്തിനൊപ്പം നിര്‍ത്തുന്നതിനുള്ള മഹാ ശ്രമം. അങ്ങനെ പിഒകെയും അതില്‍ ചേരുമെന്ന സങ്കല്‍പ്പത്തിലുള്ള ശ്രമം. അഖണ്ഡതയുടെ സങ്കല്‍പ്പം ഭൂപരിധിയ്ക്കുമപ്പുറം സാക്ഷാത്കരിക്കാനുള്ള ആദര്‍ശാവിഷ്‌കാരത്തിന്റെ ഭഗീരഥ ശ്രമം. വി.പി. സിങ് ഭരണത്തില്‍ പിന്നില്‍നിന്ന് എല്‍. കെ. അദ്വാനിയിലൂടെ ബിജെപി പരീക്ഷിച്ച, വാജ്‌പേയി സര്‍ക്കാര്‍ കാലത്ത് പരസ്യമായി അവതരിപ്പിച്ച സമന്വയ സമീപനത്തിന്റെ നരേന്ദ്ര മോദി- അമിത്ഷാക്കാലത്തെ ഉജ്ജ്വലമായ സാക്ഷാത്കാരമാണ് ജമ്മു കശ്മീരിലെ സഖ്യ സര്‍ക്കാര്‍. ഇത്തരം പരീക്ഷണങ്ങള്‍ക്ക് വേദിയാകാന്‍ ഇനിയും സംസ്ഥനങ്ങളുണ്ട്. അവിടങ്ങളിലും താമരപ്പൂമണവുംകൊണ്ടു കാറ്റുവീശില്ലെന്നാര്‍ക്കു പറയാനാകും.