Friday, July 1, 2011

മോനേ... മോള്‍ അവിടെ ഉണ്ടോ???



കഴിഞ്ഞദിവസം കൊച്ചിയില്‍ വണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു ... ഒരു വൈകുന്നേരം ... ട്രാഫിക് ബ്ലോക്കില്‍ പെട്ട് കിടക്കുമ്പോള്‍ അയലത്തെ വണ്ടിയിലേക്ക് നോക്കി... ചുവന്ന ഒരു ഫോര്‍ഡ് ഫിയസ്ടാ ,,, പിന്‍ വാതിലിലൂടെ ഒരു ചിരിയാണ് ആദ്യം കണ്ടത്.. അതിനു പിന്നില്‍ ഇളം നീലക്കണ്ണുകള്‍,,,, പാറിപ്പറന്ന മുടിയും വെളുത്തു തുടുത്ത ആ മുഖവും മനസിലുടക്കി... വേഷം യൂണിഫോമാണു.. ഏതോ മുന്തിയ സ്കൂളിന്റെ വേഷം... അവള്‍ വെറുതെ പുറത്തേക്ക് നോക്കി ചിരിക്കുകയായിരുന്നു... ഞാനാകട്ടെ അവളെ നോക്കിയിരിക്കെ എന്റെ കുട്ടികള്‍ സ്കൂളില്‍നിന്നു വീട്ടില്‍ വന്നു കാണുമോ എന്ന് ചിന്തിച്ചിരുന്നു... എന്റെ മോള്‍ക്കും ഏതാണ്ട്ട് അവളുടെ പ്രായം.... അവളുടെ കണ്ണുകള്‍ എന്നിലുടക്കി .. ഞാന്‍ വെറുതെ ചിരിച്ചു ... ഒരു വാല്സല്യച്ച്ചിരി... പെട്ടെന്ന് അവളുടെ മുഖം മങ്ങി... അവള്‍ പിന്നിലേക്ക്‌ വലിഞ്ഞു ...പാതി തുറന്നു വച്ചിരുന്ന വിന്‍ഡോയുടെ മറവില്‍ അവളെ കാണാതായി.. ഞാന്‍ പ്രതീക്ഷിച്ചു അവളിലെ കുട്ടി ഒളിച്ചു കളിയ്ക്കാന്‍ ശ്രമിക്കുകയാവുമെന്നു ധരിച്ചു.. ഇപ്പോള്‍ ആ മുഖം കര്‍ക്കിടക രാത്രിയിലെ മേഘപാളികളില്‍ നിന്ന് പുറത്ത് വരുന്ന അമ്പിളി വരുന്നത് പോലെ പ്രത്യക്ഷപ്പെടുമെന്ന് മോഹിച്ചു.. അതിനിടയില്‍ ട്രാഫിക് ബ്ലോക്ക് മാറുമെന്നും വണ്ടി നീങ്ങിയെക്കുമെന്നും ഞാന്‍ വിഷമിച്ചു.....ഏതാനും സെക്കണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ആ വിന്‍ഡോവില്‍ കൂടി രണ്ടു വിരലുകള്‍ പുറത്തേക്കു വന്നു.... അത് അവളു ടെതല്ല... കുറച്ചു മുതിര്‍ന്ന ആളുറെത്... ഞാന്‍ പണിപ്പെട്ടു നോക്കി...അതിനകം അവന്റെ മുഖം പുറത്തേക്ക് വന്നു.. കറുത്ത കണ്ണട മുഖത്ത്.....വിരലുകള്‍ തോക്ക് ചൂണ്ടും പോലെയാണ് പിടിച്ചിരിക്കുന്നത്.... ഞാന്‍ ചിരിച്ചു പോയി.....പക്ഷെ അവന്‍ ചിരിച്ചില്ല...മുഖം ഗൌരവ പൂര്‍ണമായിരുന്നു... ഞാന്‍ ഒന്ന് ചൂളി....

അതിനകം ട്രാഫിക് ബ്ലോക്ക് നീങ്ങി.. വണ്ടികള്‍ നിരങ്ങി നീങ്ങി.. അതിനിടയില്‍ എന്റെ വണ്ടിയെ ചേര്‍ന്ന് ചുവന്ന ഫിയസ്ട വരുന്നത് ഞാന്‍ സൈഡ് മിററില്‍ കണ്ടു... എനിക്ക് ചില സിനിമകളില്‍ കാണാറുള്ള ചേസിംഗ് സീന്‍ ഓര്മ വന്നു ... അതിനിടെ എന്നെ ഓവര്‍ടെക് ചെയ്ത് ചുവന്ന കാര്‍ പാഞ്ഞു പോയി... പിന്‍ സീറ്റില്‍ അവന്‍ വിരല്‍ എന്റെ നേര്‍ക്ക്‌ ചൂണ്ടി ഇരിക്കുന്നുണ്ടായിരുന്നു. അവന്റെ പിന്നില്‍ ഞാന്‍ കാണാതെ അവള്‍ ഒളിച്ചിരിക്കുന്നത് കണ്ടു... അതിനിടെ കാറിന്റെ കറുത്ത വിന്‍ഡോ ഷീറ്റ് ഉയരുന്നതും ഞാന്‍ ശ്രദ്ധിച്ചു.....ഞാന്‍ പകച്ചു പോയി... എനിക്ക് കൈകാല്‍ കുഴഞ്ഞു.. വണ്ടി ഓടിക്കാന്‍ ആവാതെ ഞാന്‍ ഓരത്ത് ഒതുക്കിയിട്ടു.. എനിക്ക് വിയര്‍ത്തു... ഒരുവിധം ഞാന്‍ താമസ സ്ഥലത്ത് എത്തി.. ഏഴു ദിവസമായിരിക്കുന്നു ഞാന്‍ വീട് വിട്ടിട്ട്... വീട്ടിലേക്കു വിളിച്ചു.. എന്റെ കുട്ടികളോട് സംസാരിച്ചു.. അസമയത്തെ വിളിയുടെ കാരണം തേടി ഭാര്യ ... ഞാന്‍ ഒന്നുമില്ലെന്ന് പറഞ്ഞിട്ടും അവള്‍ ചോദിച്ചു കൊണ്ടെ ഇരുന്നു...

ഒടുവില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായത് ഞാന്‍ പറഞ്ഞു...

അവള്‍ ചോദിച്ചു ...എങ്ങനെ അത് സംഭവിക്കാതിരിക്കും... ഇന്നത്തെ പത്രം വായിച്ചില്ലേ ...

അവള്‍ ഒന്നാം പേജ് വായിച്ചു കേള്‍പ്പിച്ചു..

മൂന്നു വാര്‍ത്തകള്‍ .

...ജെ. ഡേയ്ക്ക് നേരെ നിറ ഒഴിച്ചത് മലയാളിയായ സതീഷ്‌ കാലിയാ....

അജ്മീര്‍ സ്ഫോടനം - മുഖ്യ പ്രതി കോഴിക്കോട്ടെ സുരേഷ് നായര്‍ പിടികിട്ടാപ്പുള്ളി...

പറവൂര്‍ പെണ്‍വാണിഭം-14 കാരിയെ പീഡി പ്പിച്ചവരില്‍ ഉന്നതരും...

കുറച്ചു നേരത്തെ മൌനം..ഞങ്ങള്‍ക്കിടയില്‍ ...

അത് നീണ്ടു...

ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യും മുമ്പ് ഭാര്യ വിളിച്ചു ചോദിക്കുന്നത് കേട്ടു..

മോനേ... മോള്‍ അവിടെ ഉണ്ടോ???

Friday, May 27, 2011

ശാന്തം, പാപം



ശാന്തമാണെന്റെ മനസ്സിടം നീ തന്ന
സാന്ത്വനച്ചെപ്പിലെ വാക്കിന്റെയുമ്മയാല്
കാന്തമാണെന്റെ കവിള്‍തടം ചേണുറ്റ
ചാന്തിന്‍ നിറം ചേര്‍ത്ത നിന്‍വിരല് സ്പര്‍ശനാല്

നീറുന്ന വേദനക്കൂട്ടം മയങ്ങിയോ
മാറുന്നുവെന്േനാ മനക്കാറു ചെക്കനെ
ആരും മരിക്കാത്ത വീട്ടിലെങ്ങോ നിന്നി-
താരേ കടുകു വറുക്കും സുഗന്ധമോ

മാറാത്ത ദീനമാണെന്നന്നു ഡോക്ടറും
മാറിനിന്നാക്കുഞ്ഞുനഴ്സും മൊഴിഞ്ഞുവെ-
ന്നാരാണു ചൊന്നതെന്േനാര്‍മയില്ലി,ന്നലെ
മാറിയെന്‍ രോഗം- മരിച്ചതാരക്കരെ?

പാലത്തിലൂടെ കടന്നുപോകെ,പ്പാപ-
ഭാരം മറിഞ്ഞിതാ പൊള്ളുന്െനാരെണ്ണയില്
പാവം, പതിച്ചൂ, 'മറക്കൊല്ലയെന്െന'നീ-
വാവിട്ടു കേഴുന്നു, ഞാന്‍ കൈകള്‍ നീട്ടണോ?

കേറിവന്നെന്നെക്കയര്‍ത്തു നോവിച്ചു നീ
കേറിപ്പിടിച്ചു ഞെരിച്ചോരു നാളുകള്‍
താനേ മറഞ്ഞൂ ശരിക്കു ഞാനിപ്പൊളോ
വാനത്തു പാറുന്നു ഭാരമില്ലാതിതാ

Wednesday, May 18, 2011

വെളളത്തില്‍ നഞ്ചു കലക്കരുത്


പാലക്കാട്ടെ പ്ലാച്ചിമടയില്‍ പത്തുവര്‍ഷത്തിലേക്കു കടക്കുന്ന മലിനീകരണത്തിനെതിരേയുളള സമരം ‘വിജയത്തിന്‍റെ തലേന്നാള്‍ എത്തി’. എങ്കിലും...

കുടിവെളളം കലക്കിയവരോടുളള കുടിപ്പകപോലെയാണ് ആ സമരം

. പത്താം വര്‍ഷത്തിലെത്തിയിട്ടും സമരത്തീ അണയുന്നില്ല. ഒരു വിദേശ കോള കമ്പനിയെ ഒരു കൂട്ടം ആദിവാസി ഗ്രാമീണരുടെ നേതൃത്വത്തില്‍ തുടങ്ങിയ സമരത്തിനു മുന്നില്‍ മുട്ടുകുത്തിയ തുടക്കം, പരിസ്ഥിതി മലിനീകരണം നടത്തുന്ന ഏതു വ്യവസായത്തിനും താക്കീതായിത്തീരുന്ന നിയമത്തിന്‍റെ രൂപീകരണത്തില്‍ എത്തി നില്‍ക്കുന്നു. ഒരു തനി നാട്ടുമ്പുറത്തെ സമരം രാജ്യവ്യാപകമായ പ്രശ്നപരിഹാരത്തിനു വഴികാട്ടുന്നു.

പാലക്കാട് പെരുമാട്ടി പഞ്ചായത്തില്‍ നിന്ന്

1999-ല്‍ ലൈസന്‍സ് നേടിയ കൊക്കക്കോള 2000 മാര്‍ച്ചില്‍ പ്ലാച്ചിമടയില്‍ പ്ലാന്‍റ് ഉല്പാദനം ആരംഭിച്ചു. ഒമ്പതു മാസത്തോളം കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത പ്രദേശമായ വണ്ടിത്താവളം സ്കൂളിലെ അധ്യാപകന്‍ നരേന്ദ്രനാഥാണ് കുട്ടികള്‍ സ്കൂളില്‍ വൈകിയെത്തുന്നുവെന്നും അതിനു കാരണം കുടിവെളളം ശേഖരിക്കാന്‍ പോകുന്നതുകൊണ്ടാണെന്നും തിരിച്ചറിഞ്ഞത്. ആ കണ്ടെത്തല്‍ ഒരു വലിയ സമരമുഖം തുറക്കുകയായിരുന്നു. ബൈബിള്‍ ഭാഷയില്‍ ദാവീദും ഗോലിയാത്തും തമ്മിലുണ്ടായതുപോലെ.

നിരായുധരായി

, സൈന്യബലമില്ലാതെ, ഒരു പറ്റം പ്രാദേശിക ജനങ്ങള്‍ തുടങ്ങിയ സമരത്തിനേറ്റ തിരിച്ചടികളും ഭീഷണികളും ഏറെയായിരുന്നു. ഇക്കഴിഞ്ഞ ലോക ഭൌമദിനത്തില്‍ (2011) പത്താംവര്‍ഷത്തേക്കു കടക്കുന്ന പ്ലാച്ചിമട കൊക്കകോള പ്ലാന്‍റ് വിരുദ്ധ സമരം ആ ഗ്രാമത്തിന്‍റെ അതിര്‍ത്തിയും കടന്ന് ലോകപ്രസക്തി നേടിക്കഴിഞ്ഞിരിക്കുകയാണ്. പ്ലാച്ചിമടയിലെ സമരം വിജയത്തിന്‍റെ തലേന്നെത്തി നില്‍ക്കയാണെന്നാണ്സമരത്തിന്‍റെ പത്താം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞത്. വിജയത്തലേന്ന് എന്നാല്‍?

ശീതള പാനീയമായ കൊക്കകോള ഉല്പാദിപ്പിക്കാന്‍ ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ്

2002

560 കോടി രൂപ മുതല്‍ മുട ക്കില്‍ ഉല്പാദന പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ പാലക്കാട് ജില്ലയില്‍ കുറെയേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ പോകുന്നുവെന്നും മറ്റുമാണ് പലരും കരുതിയതും വിലയിരുത്തിയതും. പക്ഷേ വൈകാതെ പ്രദേശവാസികള്‍ ആ പ്രശ്നം മനസിലാക്കി. അവരുടെ കിണറുകള്‍ വറ്റുന്നു, കുടിവെളളം മലിനമാകുന്നു. 2002-ഒടെ കുടിവെളള പ്രശ്നം രൂക്ഷമായപ്പോഴാണ് കമ്പനി പ്രതിദിനം 6.35 ലക്ഷം ലിറ്റര്‍ വെളളം ഉപയോഗിക്കുന്നതെന്ന തിരിച്ചറിവ്. അങ്ങനെ 2001 മാര്‍ച്ച്-ഏപ്രില്‍ മാസത്തിലെ രൂക്ഷമായ കുടിവെളള ക്ഷാമത്തെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ വരദരാജന്‍റെ നേതൃത്വത്തില്‍ നടന്ന സമരത്തെ തുടര്‍ന്ന് ശുദ്ധീകരിച്ച വെളളം കോള പൊതുടാപ്പുകള്‍ വച്ച് നാട്ടുകാര്‍ക്കു നല്‍കാമെന്ന വ്യവസ്ഥയുണ്ടാക്കി. പക്ഷേ, കോള കമ്പനിയുടെ മലിനജലം ഒഴുകിയിറങ്ങുന്നതു കൊണ്ടാണ് പരിസരത്തെ കിണറുകള്‍ മലിനമായതെന്ന് ഇന്‍ടാക്കിലെ ഡോ. സതീഷ് ചന്ദ്രന്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. കോളനി നിവാസികള്‍ എതിര്‍ത്തിട്ടും കേരള സംസ്ഥാന ജലമലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്പനിക്ക് 2004 വരെ ലൈസന്‍സ് പുതുക്കികൊടുത്തു. ഒപ്പം ആദിവാസി ഗ്രാമീണര്‍ക്കെതിരെ കമ്പനിയുടെ ആളുകളെന്നു കരുതപ്പെടുന്നവര്‍ അക്രമം നടത്തി, കയ്യേറ്റം ചെയ്തു, കളളക്കേസെ ടുപ്പിച്ചു. സമരപ്പന്തല്‍ കത്തിക്കുന്നതുള്‍പ്പെടെ (ഏറ്റവും ഒടുവില്‍ 2010 മാര്‍ച്ച് 30ന്) കടുത്ത എതിര്‍പ്പുകളും പീഡനങ്ങളും ഏറ്റിട്ടും സമരത്തില്‍ അവര്‍ അടിയുറച്ചുനിന്നു. തുടക്കത്തില്‍ സഹകരിക്കാതിരിക്കുകയും വിയോജിക്കുകയും വിമര്‍ശിക്കുകയും ചെയ്തവര്‍, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ സമരത്തെ പിന്തുണച്ചു. ഏപ്രിലില്‍ തുടങ്ങിയ സമരം 2004 ഏപ്രിലില്‍ കമ്പനി സമ്പൂര്‍ണമായി നിര്‍ത്തിവച്ചതോടെ വിജയത്തിന്‍റെ ആദ്യവഴി പിന്നിട്ടു. കോടതിയില്‍ ഹര്‍ജികള്‍, സിംഗിള്‍ ബഞ്ചിന്‍റെ വിധിക്കെതിരെ ഡിവി ഷന്‍ ബഞ്ചില്‍ നിന്നു കൊക്കകോള കമ്പനി അവര്‍ക്ക് അനുകൂല വിധി നേടിയതും സംസ്ഥാന സര്‍ക്കാര്‍ പെരുമാട്ടി പഞ്ചായത്തിന്‍റെ ലൈസന്‍സ് പുതുക്കേണ്ടെന്ന തീരുമാനം സ്റ്റേ ചെയ്തതും ഒടുവില്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സുപ്രീം കോടതിയില്‍ കൊടുത്തിരിക്കുന്ന അപ്പീലില്‍ തീരുമാനം കാത്തിരിക്കുന്നതും കമ്പനിയുടെ പ്രവര്‍ത്തനത്തിനെതിരെയുളള സമരചരിത്രം.

അതിനിടെ കൊക്കകോള കമ്പനി അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചതായി സമരക്കാരില്‍ ചിലര്‍ പ്രഖ്യാപിച്ചെങ്കിലും പ്ലാച്ചിമട നിവാസികള്‍ക്ക് കമ്പനിയില്‍ നിന്നു നഷ്ടപരിഹാ രം കിട്ടുംവരെ സമരം തുടരുമെന്ന് തീരുമാനമെടുക്കുകയും ആ പ്രക്ഷോഭം

2009

- വിജയം കണ്ട് നഷ്ടം വിലയിരുത്തി അത് കമ്പനിയില്‍ നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ട്രിബ്യൂണല്‍ രൂപീകരിച്ച് നിയമം പാസാക്കിയതും വിജയത്തിന്‍റെ രണ്ടാം പടി. മെയ് മാസമാണ് കൊക്കകോള ഫാക്ടറി പ്ലാച്ചിമടയില്‍ ഉണ്ടാക്കിയ നഷ്ടം വിലയിരുത്താന്‍ ഒരു ഉന്നതാധികാര സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. സംസ്ഥാന ഭൂഗര്‍ഭ ജലബോര്‍ഡിന്‍റെ ശുപാര്‍ശ പ്രകാരമാണിത്. എന്നാല്‍ ഇതേ ബോര്‍ഡിന്‍റെ 2002 നവംബറിലെ പഠന റിപ്പോര്‍ ട്ടില്‍ പറഞ്ഞിരുന്നത് "പ്രദേശത്ത് ഏതെ ങ്കിലും മലിനീകരണ പ്രശ്നമുണ്ടെങ്കില്‍ അത് കൊക്കകോള ഫാക്ടറി പുറം തളളു ന്ന വസ്തുക്കളില്‍ നിന്നല്ല" എന്നാണ്. എന്നാല്‍ എല്ലാ പഠനത്തിലും പ്ലാച്ചിമടയുടെ പരിസ്ഥിതി പ്രശ്നങ്ങളില്‍ കൊക്കകോള കമ്പനിയുടെ പങ്ക് വ്യക്തമായിരുന്നു. 2003 ജനുവരി 15ന് സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി സമിതി പ്ലാച്ചിമട മലിനീകരണത്തില്‍ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു. കമ്പനി ജലചൂഷണം നടത്തുന്നുവെന്ന് നിയമസഭയില്‍ പ്രസ്താവിച്ച ജലവിഭവ മന്ത്രി ടി എം ജേക്കബ് ഭൂഗര്‍ഭ ജലചൂഷണത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്‍റെ റിപ്പോര്‍ട്ടും ബിബിസി റിപ്പോര്‍ട്ടും കാര്യങ്ങള്‍ കൂടുതല്‍ സൂക്ഷ്മമായി വ്യക്തമാക്കി. കോള ഉല്‍പ്പാദനത്തിന്‍റെ അവശിഷ്ടമായ ഖരമാലിന്യ നിക്ഷേപത്തില്‍ നിന്ന് കാഡ്മിയം, ലെഡ്, ആഴ്സനിക് എന്നിവ കൂടി വെളളത്തില്‍ ലയിച്ചിരി ക്കുന്നുവെന്നും അത് അനുവദനീയമായ പരിധിയേക്കാള്‍ വളരെയേറെയാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ഈ ഖരമാലിന്യം വളമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രദേശത്തെ കര്‍ഷകര്‍ക്ക് കമ്പനി വിതരണം ചെയ്യുകയും അവര്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുകയും ചെയ്തുപോന്നു. ഈ വാര്‍ത്ത ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെ പാര്‍ലമെന്‍റില്‍ ബഹളമാവുകയും 2003-ആഗസ്ത് 22ന് സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റി രൂപീകരിച്ച് പ്രശ്നം പഠിക്കുകയും ചെയ്തു. 2004-ല്‍ ഫെബ്രുവരിയില്‍ പുറത്തുവന്ന ജെപിസി റിപ്പോര്‍ട്ടില്‍ സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടു പ്രകാരം ഖരമാലിന്യത്തില്‍ കാഡ്മിയം ഉയര്‍ന്ന അളവിലുണ്ടെന്നു കണ്ടെത്തിയതായി പറയുന്നുണ്ട്. ഫലമോ പാര്‍ലമെന്‍റിലെ ക്യാന്‍റീനുകളിലും പരിസരത്തും കൊക്ക കോള-പെപ്സി ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു. (അപ്പോഴും രാജ്യവ്യാപക നിരോധനത്തിന് അന്നത്തെ കൃഷിമന്ത്രി ശരദ്പവാര്‍ തയ്യാറായില്ല. കേന്ദ്രസര്‍ക്കാരും.)

ഈ ഘട്ടത്തിലാണ് സമരത്തിന്‍റെ പുതിയ മുഖം തുറക്കുന്നത്

"

. 2004 ജനുവരി 26ന് കോള വിരുദ്ധ സമരത്തിനു തുടക്കം മുതല്‍ മുന്‍നിരയിലുളള സമരസമിതി രക്ഷാധികാരി വിളയോടി വേണുഗോപാല്‍ പ്രഖ്യാപനം നടത്തി, ദുരിതമനുഭവിക്കുന്നവര്‍ക്കും തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കി കൊക്കകോള കമ്പനി നാടുവിടും വരെ പ്ലാച്ചിമടയിലെ ജനകീയ സമരം തുടരും. അതാണ് ഉന്നതാധികാരസമിതി രൂപീകരണത്തിലും നഷ്ടം കണക്കാക്കലിലും ട്രിബ്യൂണല്‍ രൂപീകരണ ബില്ലിലും എത്തിനില്‍ക്കുന്നത്. പ്ലാച്ചിമട കൊക്കകോള ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസവും നഷ്ടപരിഹാരവും ആവശ്യപ്പെടുന്ന പ്രത്യേക ട്രിബ്യൂണല്‍ ബില്‍ 2011" എന്ന ബില്‍ നിയമമാക്കാന്‍ നിയമസഭയില്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ സര്‍ക്കാര്‍ അവതരിപ്പിച്ചത് കാലാവധി തീരുന്ന സമ്മേളത്തിന്‍റെ സഭയുടെ അവസാനദിവസമായിരുന്നു. സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ 24 മണിക്കൂറിനുളളില്‍ നടപ്പാക്കുമെന്നു വിഎസ് പ്രതിപക്ഷ നേതാവായിരിക്കെ പ്രഖ്യാപിച്ച കാര്യമാണ് ആ പതിനൊന്നാം മണിക്കൂറില്‍ ചെയ്തത്. അതും സംസ്ഥാന സര്‍ക്കാരിന് നിയമമാക്കാവുന്ന ബില്‍ രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചു. വാസ്തവത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ അധികാര പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ നിയമം നിര്‍മ്മിക്കുന്ന അവസരത്തിലേ രാഷ്ട്രപതിയുടെ അനുമതി വേണ്ടൂ. പക്ഷേ ഇവിടെ സംസ്ഥാന നിയമസഭ പാസാക്കി കേന്ദ്ര ആഭ്യന്തര വകുപ്പിനയച്ചു. ആഭ്യന്തര വകുപ്പ് അത് കേന്ദ്രനിയമവകുപ്പിനും പിന്നെ പരിസ്ഥിതി വകുപ്പിനും മറ്റും അയച്ച് ശുപാര്‍ശകളുമായാണ് രാഷ്ട്രപതിക്കെത്തിക്കുന്നതെങ്കില്‍ സംസ്ഥാനം പാസാക്കിയ ബില്‍ നിയമമാകുമോ എന്നതില്‍ ആശങ്കപ്പെടണം. ഈ ആശങ്ക ഉന്നതാധികാര സമിതിയില്‍ അംഗമായിരുന്ന ഡോ. ഫെയ്സി പങ്കുവക്കുന്നു. (അഭിമുഖം കാണുക)അല്ലെങ്കില്‍ സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റി കൊക്കകോളയില്‍ വിഷാംശം കണ്ടെത്തിയിട്ടും കോള നിയന്ത്രണം പാര്‍ലമെന്‍റ് മന്ദിരത്തില്‍ മാത്രം ഒതുങ്ങുമായിരുന്നോ?

അതുകൊണ്ടാണ്

വിജയത്തിന്‍റെ തലേന്നാള്‍എന്ന പ്രയോഗത്തിനര്‍ത്ഥവ്യാപ്തി കൂടുന്നത്. പ്ലാച്ചിമട സമരവും അതിന്‍റെ അനന്തരഫലവും ലോകത്തിന് തണലാകുകയാണ്. ലോകഭീമന്മാരായ കൊക്കകോളയെ പ്രവര്‍ത്തനം നിര്‍ത്തിച്ചു. കോടതിയുടെ ഉത്തരവിലൂടെ മാത്രം സാധാരണ നിലവില്‍ വരാറുളള ഒരു സ്വകാര്യകമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുളള നഷ്ടപരിഹാര ട്രിബ്യൂണല്‍ രൂപീകരിച്ചു. പരിസ്ഥിതി മലിനീകരണമുണ്ടാക്കിയവര്‍ നഷ്ടപരിഹാരം നല്‍കട്ടെയെന്ന ഈ പുതിയ തലം ലോകമെമ്പാടും വ്യവസായ മലിനീകരണത്തിനെതിരെയുളള പുതിയ മാതൃകയായിരിക്കുകയാണ്. കെ. ജയകുമാര്‍ ഐഎഎസ് അധ്യക്ഷനായ ഉന്നതാധികാര സമിതി കണക്കാക്കിയിരിക്കുന്നത് 216.26 കോടി രൂപയുടെ നഷ്ടമാണ്.

വിജയത്തിന്‍റെ രണ്ടാം പടി കടക്കുമ്പോഴും ഈ സമരത്തിന്‍റെ പ്രത്യേകത രാഷ്ട്രീയക്കാരുടെ നേതൃത്വമില്ലായ്മയാണെന്നു വേണം പറയാന്‍

. പ്ലാച്ചിമട സമര ഐക്യദാര്‍ഢ്യ സമിതിയില്‍ 43 സംഘടനകളാണ്. അവര്‍ ആത്മാര്‍ത്ഥമായും ആദിവാസികള്‍ക്കൊപ്പം നില്‍ക്കുന്നു. സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ പത്താം വാര്‍ഷികത്തിലും ആവര്‍ത്തിച്ചു, "ഈ സമരം സമ്പൂര്‍ണ വിജയം കണ്ടേ ഞങ്ങള്‍ മടങ്ങൂ. സമരത്തില്‍ ആദിവാസികള്‍ ഒറ്റയ്ക്കല്ല, വ്യക്തികളും പ്രസ്ഥാനങ്ങളുമായി ഈ ലോകം മുഴുവന്‍ ഈ സമരങ്ങളുടെ മാതാവിനൊപ്പമുണ്ട്."

വ്യവസായം തുടങ്ങുമ്പോള്‍ പ്ലാച്ചിമടയില്‍ കിട്ടുന്നതും കമ്പനി ഉപയോഗിക്കുന്നതും അതിശുദ്ധമായ ജലമാണെന്നു രേഖാമൂലം സര്‍ക്കാരിനോടു പറഞ്ഞ കമ്പനിക്ക് ഇപ്പോഴത്തെ മലിനീകരണത്തി ന്‍റെ ഉത്തരവാദിത്തം ഏല്‍ക്കാതെ വയ്യ

. സുപ്രീം കോടതിവിധി എന്തുതന്നെയായാലും 2004 മാര്‍ച്ച് 11ന് പെരുമാട്ടി പഞ്ചായത്ത്, ലൈസന്‍സ് പുതുക്കാന്‍ വച്ച നിര്‍ദ്ദേശങ്ങള്‍ പ്രകാരം കൊക്ക കോളക്ക് പ്ലാച്ചിമടക്കമ്പനി പ്രവര്‍ത്തിക്കാനാവില്ല. അധികാരവികേന്ദ്രീകരണത്തിന്‍റെ നേട്ടവും താഴേത്തട്ടിലെ ജനാധികാരത്തിനുളള ശക്തിയും മുകളില്‍ നിന്നടിച്ചേല്‍പ്പിക്കുന്ന ഇന്‍ഡ്യന്‍ ഭരണ സംവിധാനത്തിനു പ്രകടിപ്പിച്ചുകൊടുത്തതാണ് പെരുമാട്ടി പഞ്ചായത്തിന്‍റെ കരുത്ത്. പ്രാദേശികമായി വേണ്ടതെന്തെന്നു നിശ്ചയിക്കാനുളള അവകാശം. പക്ഷേ, നഷ്ടപരിഹാരം കൊടുക്കുകയെന്ന വിഷയത്തില്‍ കമ്പനി എന്തു നിയമ തടസവും ഉന്നയിക്കുമെന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാണ്. അപ്പോഴും ചില ചോദ്യങ്ങള്‍- കമ്പനിക്കെതിരെ ആദിവാസി-പിന്നാക്ക വിഭാഗ പീഡനത്തിനെതിരേ ക്രിമിനല്‍ കേസെടുക്കാത്തതെന്തു കൊണ്ട്?.

എന്നാല്‍ പ്ലാച്ചിമടയിലെ വിജയത്തിനു തലേന്നെത്തി നില്‍ക്കുന്ന സമരം പുതുശ്ശേരിയിലെ പെപ്സി ഫാക്ടറിക്ക് ഉള്‍പ്പെടെ

, രാജ്യത്തെ മലിനീകരണ കമ്പ നികള്‍ക്കെതിരെയുളള സമരങ്ങള്‍ക്കുളള തീപ്പൊരിയാകാന്‍ പോവുകയാണ്.

ബില്‍ അട്ടിമറിക്കപ്പെട്ടേക്കാം" : ഡോ.ഫൈസി

പ്ലാച്ചിമട സമരത്തിലെ ശാസ്ത്രീയപക്ഷത്തെ ശക്തിയാണ്
. കൊക്കകോള കമ്പനിയുടെ എതിര്‍വാദങ്ങള്‍ ഖണ്ഡിക്കുന്ന ഫൈസി ടിഎസ്ഐയോട്....

ഫാക്ടറി പ്രവര്‍ത്തനം നിലച്ചപ്പോള്‍ പരിസ്ഥിതി മലിനീകരണം കുറഞ്ഞോ

?

വിഷമാലിന്യം ഏല്‍പ്പിച്ച ആഘാതം മാറിയിട്ടില്ല

. എന്നാല്‍ ജലത്തിന്‍റെ ഉപഭോഗം നിലച്ചപ്പോള്‍ മാലിന്യത്തിന്‍റെ തോത് കുറഞ്ഞു.പക്ഷേ,പഠനങ്ങള്‍ കണ്ടെത്തിയത് ഭൂഗര്‍ഭ ജലത്തില്‍ മാത്രമല്ല,പശുവിന്‍ പാലിലും കാഷികോല്‍പ്പന്നങ്ങളിലും ഒരു പരിധിവരെ മനുഷ്യജീനിലും കൊക്കകോള ഖരമാലിന്യം വിഷാംശം ഏല്‍പ്പിച്ചെന്നാണ്.

നഷ്ടപരിഹാരം പ്രദേശവാസികള്‍ക്ക് കിട്ടാന്‍ ഇനി എത്രകാലം കാത്തിരിക്കണം

?

നഷ്ടം ഏകദേശം കണക്കാക്കി

. ട്രിബ്യൂണല്‍ ബില്‍ നിയമമായി,ഓരോരുത്തരില്‍നിന്നും നഷ്ടക്കണക്കെടുത്ത് വിലയിരുത്തിവേണം തുടര്‍നടപടികള്‍.

രാഷ്ട്രപതിയുടെ അംഗീകാരം കിട്ടാന്‍ കാത്തിരിക്കേണ്ടിവരുമോ

?

വേണ്ടിവരും

. സംസ്ഥാനവിഷയങ്ങളായ കൃഷി,തൊഴില്‍,മൃഗസംരക്ഷണം,വെളളം തുടങ്ങിയവിഷയങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബില്ലിന് സംസ്ഥാന നിയമസഭക്ക് അംഗീകാരം കൊടുക്കണമെന്നിരിക്കെ രാഷ്ട്രപതിക്ക് അയച്ചതിന്‍റെ ആവശ്യം മനസിലാകുന്നില്ല.അത് കോര്‍പ്പറേറ്റ് ഭീമന്മാരായ കമ്പനികള്‍ക്ക് ലോബിയിംഗ് നടത്താന്‍ അവസരം ഉണ്ടാക്കുകയാണ്. അങ്ങനെ ബില്‍ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ ഭയക്കുന്നുണ്ട്.പ്ലാച്ചിമടയും കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ സമരത്തെയും താരതമ്യം ചെയ്താല്‍?

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് കേരളത്തില്‍ ഭരണത്തില്‍ വരാറുളള ഇരുമുന്നണികളും ആവശ്യപ്പെടുന്നു

. പക്ഷേ, സംസ്ഥാന സര്‍ക്കാരിന്‍റെ അധീനതയിലുളള പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ എന്തുകൊണ്ട് ദുരന്തബാധി തര്‍ക്ക് നഷ്ടപരിഹാരം കൊടുക്കുന്നില്ല. അതിന് എളുപ്പമാണ്. പക്ഷേ, അത്ചെയ്യുന്നില്ല. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക തന്നെ വേണം. പക്ഷേ, ധാര്‍മ്മികബാധ്യതയുണ്ട് സംസ്ഥാന സര്‍ക്കാരിന്. പ്ലാച്ചിമടയിലെ ട്രിബ്യൂണല്‍ നിയമത്തിന്‍റെ അടിസ്ഥാനം മലിനീകരണം നടത്തിയവര്‍ പിഴകൊടുക്കട്ടെ എന്നാണ്. ആ ബില്‍ പാസാക്കിയവര്‍ കാസര്‍കോട്ട് അത് നടപ്പാക്കട്ടെ.

മഴ പോലെ കര്‍മ്മം പെയ്ത്...


പാഞ്ഞാള്‍ അതിരാത്രം 36 വര്‍ഷത്തിനു ശേഷം യജ്ഞ സംസ്കാരം പുനരുജ്ജിവിപ്പിക്കുകയായിരുന്നു.


മൂന്നു വ്യാഴവട്ടത്തിനു ശേഷം തൃശൂര്‍ പാഞ്ഞാളില്‍ നടന്ന അതിരാത്രത്തിന്‍റെ ആദ്യദിവസം. സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുമ്പോള്‍ മറുചോദ്യം, ആദ്യദിവസമേ മഴ പെയ്യിക്കുമോ?!

അതി രാത്രം മഴ പെയ്യിക്കാനാണെന്ന ‘വിജ്ഞാനം’ സുഹൃത്ത് വിളംബരം ചെയ്തു!! 1975ലായിരുന്നു കുണ്ടൂരിലെ അതിരാത്രം. ഏറെ വാദവും വിവാദവും ഉണ്ടാക്കിയ, അതേസമയം നവീനകാലത്തിനനുസൃതമായി യാഗാനുഷ്ഠാനങ്ങള്‍ പുനഃക്രമീകരിച്ച യാഗം. യാഗശാലയിലെ മൃഗബലികള്‍ പ്രതീകാത്മകമായാലും മതിയെന്നു വിധിയെഴുതിയ ബ്രാഹ്മണ്യവും വേദജ്ഞാനവും യജ്ഞസംസ്കാരത്തിന്‍റെ താളിയോലയില്‍ നവാധ്യായം രചിക്കുകയായിരുന്നു.

36 വര്‍ഷത്തിനു ശേഷമാണ് അയല്‍പ്രദേശമായ പാഞ്ഞാളില്‍ ഈ വര്‍ഷം അതിരാത്രം നടന്നത്-2011 ഏപ്രില്‍ നാലു മുതല്‍ 12 ദിവസം; വര്‍ത്തതേ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍. ആദ്യദിവസം അരണിയില്‍ നിന്ന് ത്രേ താഗ്നിയെ യാഗശാലയിലേക്ക് ആഗമനം ചെയ്യിച്ച് പന്ത്രണ്ടാംദിവസം അതേ അഗ്നിയെ അരണിയില്‍ പ്രത്യാഗമനം ചെയ്യിച്ച ശേഷം ശാലക്ക് അഗ്നി കൊളുത്തി യാഗശാലാദഹനം നടത്തുന്ന തോടെയാണ് യാഗകര്‍മ്മങ്ങള്‍ പൂര്‍ത്തിയാവുക. യാഗശാലാദഹനം നടക്കവേ ഒരു സന്ദര്‍ശകന്‍ ഫോണില്‍ സുഹൃത്തിനോടു പറയുന്നതു കേട്ടു. ശാലക്ക് തീ കൊളുത്തും മുമ്പേ മഴപെയ്തു!!

അതിരാത്രം മഴ പെയ്യിക്കാനാണെന്നു മാത്രം ധരിക്കുന്നവരും അതിനപ്പുറം വിശദീകരിക്കാനാവാത്ത മറ്റെന്തൊക്കെയോ ആണെന്നു കരുതുന്നവരും ആയ സ്വദേശി വിദേശി ജനങ്ങള്‍ പല സഹസ്രം തടിച്ചുകൂടിയിരുന്നു പാഞ്ഞാളില്‍. ചിലര്‍ നിരീക്ഷണങ്ങള്‍ക്ക്, മറ്റു ചിലര്‍ പരീക്ഷണങ്ങള്‍ക്ക്, അതിലുമെത്രയോ പേര്‍ വിശ്വാസപക്ഷംകൊണ്ട്. ശ്രൌതകര്‍മ്മങ്ങളുടെ അതിസാങ്കേതികയും വേദമന്ത്രങ്ങളുടെ അതിനിഗൂഢതയും അറിയാത്ത വിശ്വാസികള്‍ തീര്‍ത്ഥാടനം പോലെ സന്ദര്‍ശനം നടത്തി. വൈദികക്രിയകള്‍ക്കും- ബ്രാഹ്മണ്യത്തിനും കേരളത്തില്‍ ഒരു കാലത്ത് ചിലര്‍ കല്പിച്ചു ചാര്‍ത്തിക്കൊടുത്ത വികൃതമുഖമാണ് ഇന്നും യാഗത്തോടും വൈദികാചാരങ്ങളോടും നിലനി ല്‍ക്കുന്നതെന്നു വേണം പറയാന്‍. ആഘോഷമായ സ്മാര്‍ത്തവിചാരങ്ങളും ആര്‍ഭാടഭരിതമായ അനുഷ്ഠാനങ്ങളും മാത്രമാണ് പൊതുരംഗത്ത് വൃത്താന്തമായത്. പക്ഷേ, അതിരാത്രം പോലൊരു കര്‍മ്മത്തിന് പിന്നിലെ ആത്യധികമായ ത്യാഗവും നിഷ്ഠയും അതിനു പ്രേരിപ്പിക്കുന്ന ധര്‍മ്മ ബോധവും അതിലെല്ലാം കൂടി അര്‍ത്ഥപൂര്‍ണമാകുന്ന ലോകത്തോടുളള ഉത്തരവാദിത്ത നിര്‍വ്വഹണവും ചെറുതല്ല. അതുപക്ഷേ, അടുത്തറിഞ്ഞാലേ വിലയറ്റതാകൂ.

അരണി കടഞ്ഞുണ്ടാക്കുന്ന അഗ്നി അതിനുമുമ്പ് എരിഞ്ഞിരുന്നത് യാഗത്തിന് യജമാനപദം വഹിക്കാന്‍ യോഗ്യത നേടിയിട്ടുളള ബ്രാഹ്മണന്‍റെ ഭവനത്തിലാണ്. അദ്ദേഹം തന്‍റെ വിവാഹ കര്‍മ്മത്തിനിടെ അനുഷ്ഠിക്കുന്ന മലര്‍ഹോമത്തില്‍ പിറവി കൊളളുന്ന അഗ്നിയെ ദമ്പതികള്‍ സ്വഭവനത്തില്‍ അണയാതെ കാത്തുസൂക്ഷിക്കുന്നു. നിത്യവും രണ്ടുനേരത്തെ ഹോമാദികള്‍ കൊണ്ടത് പുഷ്ടിപ്പെടുത്തുന്നു; ഏതെങ്കിലും കാലത്ത് നടക്കാനിടയുളള യാഗത്തില്‍ സ്ഫുലിംഗമാകാന്‍ വിധി കാത്ത് ജ്വലിപ്പിക്കുന്നു. യാഗത്തിന്‍റെ കാലമാകുമ്പോള്‍ ഈ ഏകാഗ്നിയെയാണ് ത്രേതാഗ്നിയാക്കി അരണിയിലാവാഹിക്കുന്നത്. യാഗശാലയില്‍ ആ അരണി കടയുമ്പോള്‍ അഗ്നി പിറക്കുന്നു. തീപ്പെട്ടിയോ ലൈറ്ററോ കൊണ്ട് തീ കത്തിക്കാമെന്നിരിക്കെ എന്തിന് അരണി കടയുന്ന അഭ്യാസമെന്ന ചോദ്യങ്ങള്‍ക്ക് ഈ സാധനയുടെ മാര്‍ഗപഥവും ശക്തിയും അറിയില്ലല്ലോ. ഭട്ടിപുത്തില്ലത്ത് രാമാനുജന്‍ സോമയാജിപ്പാടായിരുന്നു ഈ അതിരാത്രത്തിന്‍റെ യജമാനന്‍. അതിരാത്രത്തിന്‍റെ പത്താം നാളില്‍ അദ്ദേഹം അക്കിത്തിരിപ്പാടായി. അതേ ഇല്ലത്തെ രണ്ടാമത്തെ അക്കിത്തിരി, അച്ഛന്‍ രവി നമ്പൂതിരിപ്പാട്, കാപ്ര ശങ്കരനാരായണന്‍ അക്കിത്തിരിപ്പാട് എന്നിങ്ങനെ മൂന്നു പേര്‍ മാത്രമാണിന്നു കേരളത്തില്‍ ഈ പരമ വൈദികപദത്തിലുളളത്.

യാഗം കഴിഞ്ഞപ്പോള്‍ ‘ഫേസ്ബുക്കി’ലൊരു ചര്‍ച്ചവന്നു; പാഞ്ഞാള്‍ യാഗം കഴിഞ്ഞു. 18-19 നൂറ്റാണ്ടുകളില്‍ വ്യാപകമായിരുന്ന ഈ യാഗങ്ങള്‍ നാടിനു നല്‍കിയ നന്മ എന്താണെന്ന്. ബി.ആര്‍.പി. ഭാസ്ക്കര്‍ തുടങ്ങിവച്ച ചര്‍ച്ചകള്‍ പക്ഷേ, അന്ധന്‍ ആനയെ കണ്ടതുപോലെയും അരിയെത്രയെന്നതിനു പയറഞ്ഞാഴിയെന്ന മറുപടി പോലെയും നീണ്ടു. അതിരാത്രത്തെക്കുറിച്ച് പഠിച്ച് പുസ്തകം എഴുതിയ കൈതപ്രം വാസുദേവന്‍ നമ്പൂതിരി ടിഎസ്ഐയോട് പ്രതികരിച്ചു- “മഴപെയ്തുവോ എന്നതല്ല വിഷയം, അത് സംശയാലുക്കള്‍ക്ക് കൊടുക്കുന്ന പല തെളിവുകളില്‍ ഒന്നുമാത്രം. പ്രകൃതിയെ ആരാധിക്കുകയും പ്രീതിപ്പെടുത്തുകയുമാണ് യാഗം. അതുവഴി പ്രകൃതി പ്രതിനിധികളായ ഇന്ദ്രാദിദേവകള്‍ക്കും ലോകത്തിനാകെയും കല്യാണമുണ്ടാക്കുകയും. ബ്രാഹ്മണമേധാവിത്വം തിരിച്ചുകൊണ്ടുവരാനല്ല ഇത്, കാരണം ഇത്ര ക്ലിഷ്ടമായ അനുഷ്ഠാനങ്ങള്‍ക്ക് ഇനിയുളള കാലം ആരെയും കിട്ടില്ല; നമ്പൂതിരിമാരെ പോലും. പാഴ്ച്ചെലവാണെന്ന ആക്ഷേപം തെറ്റാണ്, കാരണം യാഗത്തിനു വരുന്ന ചെലവ് നിസാരമാണ്, അനുബന്ധച്ചെലവുകള്‍ സന്ദര്‍ശകര്‍ക്കുളള ഒരുക്കത്തിനാണ്. അന്ധവിശ്വാസം വര്‍ധിപ്പിക്കുന്നുവെന്ന ആക്ഷേപത്തിനും കഴമ്പില്ല, ആരെയും ഒന്നും വിശ്വസിപ്പിക്കാന്‍ യജ്ഞത്തിലെ വൈദികരോ ഋത്വിക്കുകളോ ശ്രമിക്കുന്നില്ല. പിന്നെ അതിരാത്രത്തിന്‍റെ ഘടന സൂക്ഷ്മമായി മനസിലാക്കിയാല്‍ അതില്‍ സര്‍വ്വജാതിക്കാര്‍ക്കും പങ്കാളിത്തമുണ്ടെന്നും കാണാം.”

വിമര്‍ശകര്‍ക്കുളള കുറിക്കുകൊളളുന്ന മറുപടി യാഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഡോ. രാജന്‍ ചുങ്കത്തിന്‍റേതായിരുന്നു. അദ്ദേഹം ടിഎസ്ഐയോടു പറഞ്ഞു, “ഇവിടെ അടുത്തിടെ ഒരു തെരഞ്ഞെടുപ്പു നടന്നുവല്ലോ. അതുകൊണ്ട് എന്തു നന്മ നേടിയെന്ന് എനിക്ക് സംശയം തോന്നുന്നു. അതിന്‍റെ പേരില്‍ ഉണ്ടായത്ര തിന്മപ്രവൃത്തികള്‍ പാഞ്ഞാള്‍ അതിരാത്രത്തില്‍ ഉണ്ടായില്ലെന്നാണ് എനിക്ക് വിമര്‍ശകരോടു പറയാനുളളത്. അനുഷ്ഠാനങ്ങളിലും സമ്പ്രദായങ്ങളിലും അണുവിട മാറ്റം വരുത്താതെ നടത്തിയ യാഗം ആര്‍ക്കും ഒരു ദോഷവും ചെയ്തില്ല. പഠനങ്ങള്‍ കാണിക്കു ന്നത് ഏറ്റവും കുറഞ്ഞത് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ അന്തരീക്ഷത്തില്‍ അണുനശീകരണം നടന്നുവെന്നാണ്. ആധുനിക ശാസ്ത്രപ്രകാരം ഒപ്പറേഷന്‍ തീയേറ്ററുകളില്‍ നടത്താറുളള ഫ്യൂമിഗേഷന്‍ പോലെ.

പാഞ്ഞാളില്‍ ചടങ്ങുകള്‍ ഒഴിച്ച് ബാക്കിയെല്ലാം ഒരു ഫൈവ്സ്റ്റാര്‍ സംവിധാനമായിരുന്നു. അത്യന്താധുനിക സാങ്കേതിക സൌകര്യങ്ങള്‍, ഹൈ-ടെക് സംവിധാനങ്ങളോടെ. ഏതാണ്ട് ഒന്നരക്കോടി ചെലവഴിച്ചു. ആരില്‍ നിന്നും അഞ്ചു പൈസ പിരിച്ചില്ല. ഒരു ബിസിനസ് ആയിരുന്നില്ല. പക്ഷേ അരലക്ഷത്തിലേറെ പേര്‍ അവസാനദിവസം മാത്രം തടിച്ചുകൂടി. 1500 പേര്‍, അവര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ച് അനപത്യദുഃഖത്തിന് ശാന്തി പ്രതീക്ഷിച്ച് ‘സൌമ്യ’ സ്വീകരിച്ചു. വിമര്‍ശിക്കുന്നവര്‍ പാഞ്ഞാളില്‍ ഒരു മണിക്കൂര്‍ വന്നിരുന്നെങ്കില്‍ എന്നു മാത്രമേ എനിക്കു പറയാനുളളൂ.”

മഴ പെയ്യട്ടെ, പെയ്യാതിരിക്കട്ടെ. അതിരാത്രം ഒരിക്കല്‍ കൂടി അന്യം നിന്നുപോയേക്കുമെന്നു ഭയക്കുന്ന, 5000 വര്‍ഷം പഴക്കമുളള ഒരു സംസ്കൃതിയെ ജീവത്താക്കി. ആറു മണിക്കൂര്‍ നീളുന്ന മ ന്ത്രം മനഃപാഠമാക്കിയും ആയുസു മുഴുവന്‍ പവിത്രാഗ്നി സംരക്ഷിച്ചും വൈദിക സംസ്ക്കാരം തെഴുപ്പിക്കുന്ന ഒരു വിഭാഗത്തിന്‍റെ ആത്മ സാക്ഷാത്കാരമാണ് ഒരിക്കല്‍ കൂടി സാര്‍ത്ഥകമായത്. ഗീതാശ്ലോകം അത് ഒര്‍മ്മിപ്പിക്കുന്നു... അന്നാദ് ഭവന്തി ഭൂതാനി പര്‍ജന്യാദന്ന സംഭവ: യജ്ഞാദ്ഭവതിപര്‍ജന്യോ യജ്ഞ: കര്‍മ്മ സമുദ്ഭവ: ജീവന്‍ അന്നം കൊണ്ടും, അന്നം മഴ കൊണ്ടും, മഴ യജ്ഞം കൊണ്ടും, യജ്ഞം കര്‍മ്മം കൊണ്ടും സംഭവിക്കുന്നു; തെറ്റാത്ത ചാക്രിക ബന്ധം. കര്‍മ്മം-പ്രവൃത്തി, അത് ഇന്നതേ ആകാവൂ എ ന്നും ശഠിക്കരുതല്ലൊ.
http://www.thesundayindian.com/ml/story/atiratram-where-karma-rained/26/238/

Thursday, April 14, 2011

വിഷുപാഠം


മുറ്റത്തു കൊഞ്ചിച്ചിരിച്ചു നില്‍ക്കും കുഞ്ഞു-
കൊന്ന നിറഞ്ഞു വിരിഞ്ഞു നിന്നൂ
കൊന്നപ്പൂവിന്ന്റുത്തുണ്ണിക്കു കാണാനായ്
ചന്തത്തില്‍ തൂക്കുവാന്‍ ചെന്നു നില്‍ക്കെ
മഞ്ഞരിപ്പല്ലു വിരിച്ചു ചിരിച്ചൊന്നു
സ്വര്‍ണപ്പൂ ചോദിച്ചു- തമ്പുരാനേ
ഒന്നു ഞാന്‍ തീര്‍ക്കട്ടെ സംശയം നാളത്തെ
പൊന്‍കണി പൂരിക്കും നേരത്തിങ്കല്‍
എന്നകതാരില്‍ വിരിഞ്ഞൊരു മോഹം ഞാന്‍
എങ്ങനെ തീര്‍ക്കും ? ഞാന്‍ ചൊല്ലിടട്ടെ?

മുമ്പെങ്ങും താനൊട്ടും കേള്‍ക്കാത്തൊരാഗ്രഹം
പൊങ്ങിവന്നപ്പോള്‍ മുഹൂര്‍ത്ത നേരം
ചിന്തിച്ചു കൌതുകം മൂത്ത കൃഷീവലന്‍
ചോദിച്ചു ചൊന്നാലും കേള്‍ക്കട്ടെ ഞാന്‍

പൂമരം ചൊല്ലിയിക്കൊല്ലമെനിക്കൊരു മോഹം
കണിവക്കാന്‍, കാണിക്കുവാന്‍
ആകാശം പീലിക്കണ്ണാക്കണം, കണ്ണാടി-
യ്ക്കായിത്തടാകം തുടച്ചെടുക്കാം
വെള്ളപ്പുടവയ്ക്കായ് നൂല്‍നൂറ്റിട്ടിന്നലെ
വേനല്‍മഴ കോടി നെയ്തു തന്നു
വെള്ളരി വള്ളി പടര്‍പ്പെന്റെ കാല്‍വിരല്‍-
തുമ്പില്‍ കനി ചേര്‍ത്തു ചുംബിക്കുന്നു
ചക്കയും മാങ്ങയും തേങ്ങയും നോക്കിലോ
ചുറ്റിലും തിങ്ങി വിളഞ്ഞു നില്‍പ്പൂ
മോഹമെനിക്കൊരു പൊന്‍കണി വെക്കുവാന്‍
മാലോകര്‍ക്കെല്ലാര്‍ക്കും ചന്തമോടെ

ചുറ്റിലും നോക്കിയ ന്നെരത്തവനൊരു
ഞെട്ടലില്‍ സത്യം തിരിച്ചറിഞ്ഞു
പൂമരം ചൊന്ന വൃത്താന്തം വെറും മിഥ്യ
കാണാനില്ലൊന്നും കണിക്കു വക്കാൻ
പീലിയും വെള്ളരി തേങ്ങയും മറ്റെന്തും
നേടുവാന്‍ ചന്തയില്‍ പോകവേണം
ആകെയെന്‍ മുന്നിൽ‍ കണിയ്ക്കുള്ള സാമഗ്രി-
യായി നില്‍ക്കുന്നതിപ്പൂവുമാത്രം!!

എന്നിലെ കര്‍ഷകന്‍ നാണിച്ചു നിന്നുപോയ്
മുന്നില്‍ നില്‍ക്കുന്നൊരീ കൊന്ന കാൺകെ
വേനലാണുഗ്രമായ് ചൂടു വമിക്കിലും
വേലതെറ്റാതെ വിളഞ്ഞു നില്‍പ്പൂ

അത്ഭുതം എസ്എംഎസ് എത്തുന്നു‌‌-കൊന്നയെ
മുറ്റും പ്രകീര്‍ത്തിച്ചിട്ടുള്ള ഭാഷ
കര്‍ഷക നീ കണ്ടു നിശ്ചയം പാലിക്ക
കര്‍ശന വിശ്വാസമാര്‍ജിക്കുക
കൊന്നയൊരല്‍പ്പം വളഞ്ഞുതന്നൊ, എന്നെ
ക്കൊണ്ടുപോകൂ എന്നു ചൊന്നു നിന്നൊ....

Sunday, March 6, 2011

കണ്ണീര്‍ പാളങ്ങള്‍ അഥവാ വള്ളത്തോള്‍ ഒടിച്ച പേന



കവിത

ചൂളം വിളിച്ചന്നു വണ്ടി നീങ്ങീടുമ്പോള്‍
തോന്നിയീ വണ്ടിക്കു വേഗം പോരാ
വെക്കമെന്‍ വീടെത്തിയൊക്കെയും ഭദ്രമാ-
യൊപ്പിക്കണം നാളെ നിര്‍ണായകം
ചെക്കന്‍ വരുമ്പോളെന്‍ ചന്തം പിടിക്കണം
വെക്കമേ കല്യാണമൊക്ക വേണം
ഇക്കുറി കൂട്ടുകാര്‍ ചൊല്ലിയതൊക്കണം
പൂരം 'പുതുപ്പൂര'*മാകവേണം

മണ്ടിയും മിണ്ടിയും വണ്ടി പോകെ, കൂട്ടു-
യാത്രക്കാരാകെ കൊഴിഞ്ഞുപോയീ
തിങ്ങിവിങ്ങി ശ്വാസമാകെയും മുട്ടിച്ച
വണ്ടിമുറിക്കുള്ളിലാളില്ലാതായ്
എന്തേ ഹൃദന്തം മിടിപ്പൂതു വേഗത്തില്‍
ശാന്തമാകൂ, ഇനി തെല്ലുദൂരം
സൌമ്യതാളത്തിലായ് വണ്ടിപോകെ-
ക്കമ്പി ജാലകത്തമ്പിളിത്തെല്ലുകാണ്‍കെ
കൂട്ടുകാര്‍ കൊഞ്ചിച്ച 'രാത്രി'തന്‍ സങ്കല്‍പ്പ-
യാത്രയില്‍ കോരിത്തരിച്ചിരിക്കെ
പേര്‍ത്തും മനംപറ,ഞ്ഞാരുവാന്‍ നോക്കുന്നു
കൂര്‍ത്തകണ്‍ കുന്തമുനയാല്‍ നിന്െന
നേര്‍ക്കായെതിര്‍വശത്തുണ്ടുണ്ടി
രിപ്പൊരാള്‍;
ഓര്‍ത്ത,യാള്‍ നോക്കുന്നതെന്െനയല്ലോ
ഓര്‍ത്തുനോക്കീ തന്‍ പരിചയക്കൂട്ടത്തില്‍
ചേര്‍ത്തുനോക്കീ, സാമ്യമൊന്നുമില്ല
ഉള്ളില്‍ പരിഭ്രമം തോന്നിയെന്നാകിലും
സൌമ്യമായ് ഒന്നുചിരിച്ചുനോക്കീ
ഇല്ലൊട്ടു ഭാവമാറ്റം കണ്ണു മാറ്റുന്നില്ലി-
ല്ലയാള്‍ക്കെന്തേ തുറിച്ച നോട്ടം?

പയ്യനെക്കയ്യൊന്നനങ്ങവേ കണ്ടു ഹാ!
കയ്യൊന്നിനില്ലാ മുഴുവന്‍ രൂപം
കഷ്ടം, മറുത്തുഞാന്‍ ചിന്തിച്ചു, ദൈവമേ!
ദുഷ്ടം, മനസിന്റെ ചാഞ്ചാട്ടങ്ങള്‍
രണ്ടുകൈപോന്നതും പോരാഞ്ഞു ജീവിതം
മണ്ടി മുടന്തുന്ന കാലത്തിങ്കല്‍
കയ്യൊന്നു മാത്രമായുള്ളൊരീ പാവത്തി-
നിന്നത്തെയത്താഴം കയ്യില്‍ വന്നോ!

എന്നങ്ങു ചിന്തിച്ചു സ്വന്തം മനസ്സിനെ
പിന്നെയും ശാസിച്ചു ചാഞ്ഞിരിക്കെ
വന്നെത്തിയോരിളം കാറ്റിന്റെ ചൂരിന്
സ്വന്തം നിളയുടെ സ്വാദു തോന്നി
നീളന്‍ പുഴയുടെയക്കരെ ചെല്ലുമ്പോള്‍
വീടായി, യമ്മയായ്, സോദരനായ്



വണ്ടിയെങ്ങെത്തിയെന്നൊന്നുനോക്
കീ
കവി വള്ളത്തോള്‍ പേരൊപ്പം-സ്കൂളില്‍ പോയി
ജോനക രാജാവിന്‍ മുന്നില്‍ യശസ്സേറ്റ
ഭാവശുദ്ധിക്കാരി ഭാരതസ്ത്രീ
ഭര്‍ത്താവെത്തന്റെ ജ്വലിച്ച നോട്ടം നോക്കി
പാര്‍ശ്വസ്ഥയായ് നിന്ന പാര്‍വതിയാള്‍

മെല്ലെച്ചിരിച്ചുള്ളില്‍, ഒന്നു കണ്‍പാളുമ്പോള്‍
അംഗുലിയില്ലാത്ത കൈയൊന്നതാ
വന്നങ്ങു പൊങ്ങുന്നു താഴുന്നുതന്റെ നേര്‍-
ക്കെന്തിയാള്‍ക്കെന്തിതിന്നെന്
തുപറ്റീ
എന്താണു കാട്ടുന്നതെന്നു മാത്രം ചെറ്റു-
പൊങ്ങിയോ ശബ്ദം, ഹാ ബോധമറ്റോ
ഞെട്ടിച്ചിടും ശബ്ദ,മെന്താണു കേള്‍പ്പതു
പെട്ടെന്നു പൂര പ്രഘോഷണമോ*
പൊട്ടുന്നമിട്ടുകള്‍കൂട്ടമായ്, എന്‍ദേഹ-
മിട്ടിങ്ങുരുട്ടുന്നതാരുവാന്‍ ഹാ!!

വണ്ടിമറിഞ്ഞുവോ, എന്നെയിപ്പാളത്തില്‍
ബന്ധസ്ഥയാക്കുന്നതേതുകൈകള്‍
രക്തം മണക്കുന്നു, മദ്യം മണക്കുന്നു
മറ്റൊരു ഭാഷയില്‍ ആക്രോശങ്ങള്‍
എന്‍മെയ് ഞെരുങ്ങുന്നു ബോധം മറയുന്നു
ഞെട്ടിച്ചമിട്ടുകള്‍ പൊട്ടിടുന്നു
ആംബുലന്‍സിന്‍ പരിഭ്രാന്തനാദം കേള്‍പ്പി-
തെന്താണിതമ്മേ ഇരുട്ടു മാത്രം

അക്കരെപ്പൂരത്തിലംബരത്തില്‍ പൊങ്ങി-
യമ്പരപ്പാകാന്‍ കൊതിച്ച കോപ്പും**
ഇക്കരെ ജീവിതപ്പൂരമാഘോഷിക്കാന്‍
ഒത്തിരി മോഹിച്ച കൊച്ചുപെണ്ണും
നിശ്ചയം നീറിപ്പിടിച്ചതു വിങ്ങലായ്
സത്യം മനസ്സാക്ഷിക്കൂട്ടിനല്ലോ

ഒറ്റക്കണ്ണെല്ലാമടച്ചു പിടിച്ചന്നു
ഷൊര്‍ണൂരില്‍ വണ്ടികള്‍ ഖേദം പൂണ്ടു
ഒക്കെയറിഞ്ഞു കണ്ണീരൊട്ടുമില്ലാതെ
ഉള്ളില്‍ കരഞ്ഞാ നിള വിയര്‍ത്തു
സ്മാരകം കുത്തിത്തുറന്നന്നു രാത്രിയില്‍
'മാ കവി' തന്‍ പേനത്തുമ്പൊടിച്ചു
ഗോവിന്ദച്ചാമികള്‍ ഇല്ലാ വിരലിനാല്‍
സ്വന്തം ഡയറിക്കുറിപ്പെഴുതി
കേരളം സൌമ്യമായ് മൂക്കില്‍ വിരല്‍ വച്ചു
റൌഫിന്റെ വാര്‍ത്തയ്ക്കു ചാനല്‍ മാറ്റി......
------------------------
*** ഷൊര്‍ണൂരിനടുത്ത് ത്രാങ്ങാലിയിലെ വെടിക്കെട്ടുപുര കത്തിയ ദുരന്തവും ട്രെയിനില്‍ ക്രൂര പീഡനമേറ്റ സൌമ്യയുടെ ദുരന്തവും ഒരേ ദിവസമായിരുന്നു
------------------------------
-----------------------------------------------------------
കാവാലം ശശികുമാര്‍

Wednesday, March 2, 2011

വ്രതരാത്രി



ഇന്നലെ കണ്ടു ഞാന്‍ അമ്പിളിത്തെല്ലിനെ
കുന്നിലെ മാവിന്‍ മറവിലൂടെ
ശംഭുവിന്‍ പുണ്യ ജടാമുടിക്കെട്ടെന്റെ
നെഞ്ചില്‍ തെളിഞ്ഞു വിളങ്ങി വന്നു
കാര്‍ മേഘച്ചിന്തൊന്നു മുന്നില്‍ ചലിക്കവേ
കാകോളമായി നിന്നോര്‍മ തിങ്ങി
കാലകാലന്‍ തന്നെ കാലന്‍ വിഴുങ്ങാതെ
കാത്തൊരാ ദേവിയെന്‍ കണ്‍ നിറച്ചു
ഇന്ന് ഞാന്‍ സംശയിപ്പെന്‍ ദേവ ഞാന്‍ നോറ്റ
നല്‍ ശിവരാത്രി വ്രതം മുറിഞ്ഞോ

Monday, January 3, 2011

മൂന്നു പ്രണയകവിതകള്‍



സഖിയോട്

കണ്ണാണിടഞ്ഞതാദ്യം, കരിങ്കൂവള
ക്കണ്ണില്‍ ഞാന്‍ കണ്ടെന്റെ രൂപം- ചിരിച്ചു നീ
ചുണ്ടാണു ചോദിച്ചതാദ്യമെന്നാകിലും
നെഞ്ചകം മുമ്പേ ഉറപ്പിച്ചു-ദേവി നീ
നിന്റെ വാക്കെന്മനം തുള്ളിച്ചു നിന്‍ചിരി-
ക്കെന്തെന്തു മായികാ ശക്തിചേര്‍ത്താ മൊഴി
നിന്റെ ഗന്ധം, നിന്റെ നിശ്വാസവായുവിന്‍ തന്ത്ര-
മെന്‍ ഹൃദ്സ്പന്ദ താളമായ് തീര്‍ന്നുപോയ്
വാക്കുകള്‍ വാക്കിനെ മുട്ടിച്ചിരിച്ചതും
നോക്കിലാ നോക്കിനെ മുത്തിച്ചിരിച്ചതും
നീവരും നേരത്തു നീള്‍വഴിപ്പാതയില്‍
ആരുമുണ്ടാവാതിരിക്കാന്‍ കൊതിച്ചതും
നീയിടും കുപ്പായവര്‍ണമേതാകുമെ
ന്നൂഹിച്ചനാള്‍കളില്‍ ഞാനേ ജയിച്ചതും
എന്തെന്തു ചന്തമേറ്റീലില്ല ദേവി നീ-
യെന്തേ മറന്നുവോ പോന്നൊരാ നാള്‍ വഴി


തിരനോട്ടം

വിളക്കിന്‍ വെളിച്ചത്തു നീ നിന്ന നേരം
വിറയ്ക്കുന്ന നെഞചൊത്തു ഞ്ഞാനന്നു നിന്നു
ഒരിക്കല്‍ ‍ മിഴിക്കോണു പാഞ്ഞെന്റെ നേരേ
വരും കാത്തു നിന്നന്നിടയ്ക്കയ്ക്കു നൊന്തൂ

കനം വച്ചു കണ്ട്ഠം,മുറിഞ്ഞെന്റെ ചിത്തം

മറന്നന്നു നീ നിന്നൂ ദേവന്റെ മുന്നില്‍
മലര്‍ന്നൊട്ടു ദേവന്റെ കോവില്‍ കവാടം
മലര്‍പ്പൂ മിഴിപ്പൂവിലെന്തെന്തു ചന്തം

കരഞ്ഞേനെ ഞാനെന്നു വന്നോരു നേരം

കുനിഞ്ഞൊന്നു നീയോ നിവര്ന്നോരു നേരം

ചൊരിഞ്ഞെന്റെ നേര്‍ക്കൊന്നു നീയന്നു നോട്ടം
നിറഞ്ഞന്നുതാനെന്റെ ജീവന്‍ സഖീ കേള്


പ്രണയത്തിനു വയസ്സാകുന്നു

കുറ്റിയില്‍ പിടയുന്നിതവസാനത്തെ താളില്‍
മുപ്പത്തിയൊന്നും ചേര്‍ത്ത് പൂര്‍ത്തിയാക്കിയ വൃത്തം

ഇത്തിരി മഞ്ഞില് നേര്‍ത്തു പോവതു ദിനരാത്രം
വൃത്തിയില് വരയ്ക്കുന്ന ധനുവിന്‍ സ്വര്‍ണസ്സൂര്യന്

ആതിരനിലാവില് നീ ഊയലിന്‍ പടിയിന്മേല്

ചാരിയന്നൊരുപാട്ടു മൂളിയതോര്മിമിപ്പു ഞാന്‍

ആയത്തില്‍ മുന്നോട്ടന്നു പോകവേ മനസാല്‍ ഞാന്‍

വേഗത്തില്‍ പിന്നോട്ടാടാന്‍ വീര്‍പ്പുമുട്ടുകയായീ
അയലത്തേതോ ചാനല്‍ ഈണത്തില്‍ പാടിക്കേട്ടൂ

വീരനാം വിരാടന്റെ പുത്രന്‍ തന്‍ വിലാസങ്ങള്‍

അരികത്തെന്നും നീയെന്നൊപ്പമാണെങ്കില്‍ പൊന്നേ

അതുലം നിലാവില്‍ താനെന്നെന്നും നിമേഷങ്ങള്‍
വിലസും തെന്നല്ക്കുളിര്‍ ‍ വീചിയില്‍ തങ്ങിപ്പൊങ്ങു

ന്നിടയില്‍ സന്താക്ലോസിന്‍ ആഹ്ളാദക്കരോള്‍ ഗീതം

ഹൃദയം ലോകത്തിന്നു പൂര്‍ണമായ് സമര്‍പ്പിച്ച

വിമല സ്നേഹത്തിന്റെ ഉണ്ണിരൂപത്തിന്‍ സ്പര്‍ശം
പൊട്ടുന്നൂ പടക്കങ്ങള്‍ പാട്ടുകള്‍ക്കൊപ്പം നൃത്ത
ച്ചുറ്റുകള്‍ തിളക്കത്തില്‍ മധുരം പാനോത്സവം

തിക്കലും തിരക്കുകള്‍ ചേര്ക്കുന്നു രാജ്യാന്തര

ച്ചിത്ര വൈഭവം-ചിലര്‍ക്കൊക്കെയും ആഘോഷാഭം

കലണ്ടര്‍ മാറുന്നൊപ്പം വര്‍ഷമൊന്നധികമായ്

വയസും കൂടുന്നെന്നാലൊന്നു ഞ്ഞാനോര്മിക്കുന്നൂ

നമ്മുടെ പ്രണയത്തിനിന്നുമേല്‍ വയസ്സൊന്നു വന്നു
കൂടിയെന്നിപ്പോള്‍ മല്‍സഖി സന്തോഷിക്കൂ


കാവാലം ശശികുമാര്‍

kavalamsasikumar@gmail.com

Thursday, November 18, 2010

ഈ തമാശകള്‍ക്കിടയില്‍ എനിക്കും കിട്ടി ലൈസന്‍സ്




അങ്ങനെ എനിക്കും കിട്ടി ഒരു ലൈസന്‍സ്. ഇരു-ചതുഷ്ചക്ര വാഹനങ്ങള്‍ ഓടിക്കാനുള്ള നിയമപരമായ അവകാശം. ഒട്ടേറെ കടമ്പകള്‍ കടന്ന് പ്രായത്തില്‍ ഇതിനു തുനിഞ്ഞത് അക്കാര്യത്തില്‍ മോശക്കാരനാണെന്ന അയോഗ്യത വേണ്ടെന്നു കരുതിയാണ്. പരിശീലനം, പരീക്ഷ, പരീക്ഷണം, പ്രാര്‍ത്ഥന.... എന്തായാലും ഇനി വഴിനടക്കുന്നവര്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും ഒരാളെക്കൂടി പേടിക്കണം എന്നായി സ്ഥിതി എന്നു ചുരുക്കം.
ഏതാണ്ടു മൂന്നു മാസത്തെ പരിശീലനത്തിനിടെ ഒട്ടേറെ രസകരമായ അനുഭവങ്ങള്‍, കഥകള്‍.. ചിലതു പങ്കുവെക്കാമെന്നു തോന്നുന്നു.. ..
മാഷിന്റെ വകയാണേറെയും--
ആദ്യത്തെ ദിവസം വണ്ടിയെക്കുറിച്ച് എന്തെങ്കിലും അറിയുമോ എന്നു ചോദ്യം- ഇല്ല എന്നു മറുപടി. നമ്മള്‍ വണ്ടി ഓടിക്കുകയാണ്. നമ്മള്‍ വണ്ടിക്കുള്ളിലാണ്. യന്ത്രമാണ് വണ്ടി ഓടിക്കുന്നത്. മുന്നോട്ടു പോകാനും നിര്‍ത്താനും ആണു നമ്മുടെ അദ്ധ്വാനം വേണ്ടത്. റോഡു മര്യാദകള്‍ സംബന്ധിച്ച പാഠങ്ങള്‍ എത്ര പഠിച്ചാലും വണ്ടിയോടിക്കാന്‍ ചില സ്കില്ലൊക്കെ വേണം- അങ്ങനെ വാക്പാഠങ്ങള്‍. പിന്നെ ചില പ്രയോഗ പാഠങ്ങള്‍.
മൂന്നാമത്തെ ക്ളാസില്‍ വണ്ടി അങ്ങനെ പോകുമ്പോള്‍ മാഷ്- എങ്ങനെയുണ്ട്, ഇപ്പോള്‍ ഓടിക്കാമെന്നൊക്കെ ഒരു ധൈര്യം വന്നില്ലെ? ഞാന്‍- മാഷു കൂടെയിരുന്നു ബ്രേക്കും ആക്സിലേറ്ററും ചവിട്ടുകയും സ്റ്റിയറിംഗ് നിയന്ത്രിക്കുകയും ചെയ്താല്‍ കാഷ്മീരുവരെയും പോകാം മാഷേ. അപ്പോള്‍ മാഷ്- ങ്ഹാ.. അപ്പോള്‍ സംഗതിയറിയാം അല്ലേ. രണ്ടാമത്തെ ദിവസം ചിലവാരടെ വിചാരം അവരുടെ കാലിലാ വണ്ടിയോടുന്നതെന്നാ.. അങ്ങനെയിരിക്കെ മുന്നില്‍ ബസ് നിര്‍ത്തി. പിന്നില്‍ മറ്റൊരു വണ്ടി. മാഷ് പറഞ്ഞു, ചവിട്ടൂ ബ്രേക്ക്.. ഞാന്‍ ചവിട്ടി. വണ്ടി നിന്നില്ല. ഞാന്‍ ചുണ്ടുകടിച്ചു ബ്രേക്ക് ചവിട്ടി നോക്കി. വണ്ടി നില്‍ക്കുന്നില്ല. കാരണം ക്ളച്ചു ചവിട്ടിയില്ല. മാഷിന്റെ ചോദ്യം- ചുണ്ടുകടിച്ചാല്‍ വണ്ടി നില്‍ക്കുമെന്നാരാ പറഞ്ഞത്. പിന്നെ കുറച്ചു വഴക്ക്. ഞാനൊന്നു ചമ്മിയിരിക്കെ ചില പാഠങ്ങള്‍. ക്ളച്ചിന്റെ പ്രസക്തി. പിന്നെ ഒരു വിശദീകരണം-പറയാറില്ലെ അവന്റെ ബിസിനസ് ക്ളച്ചു പിടിച്ചില്ല, ഒന്നും ക്ളച്ചു പിടിക്കുന്നില്ലഎന്ന്. എന്താ കാരണം, നിര്‍ത്താനും വേഗത കൂട്ടുന്നതിനു ഗിയര്‍മാറ്റാനും ക്ളച്ചാണു പ്രധാനം. പലപ്പോഴും ബ്രേക്കില്‍ കാലു വെക്കാതെ വണ്ടി ഓടിക്കാന്‍ പറ്റും. അതാണു ക്ളച്ച്. മറ്റൊരിക്കല്‍ ക്ളച്ചില്ലാതെ ബ്രേക്കു ചവിട്ടിയപ്പോള്‍ മാഷിന്റെ ചോദ്യം- അല്ലാ രണ്ടു കാലും ഒരേ അരയില്‍നിന്നു തന്നെയല്ലേ. അതോ ഒന്നിനു പോളിയോ വരാറുണ്ടോ ഇടയ്ക്ക്?
അങ്ങനെയിരിക്കെ മറ്റൊരു മാഷിന്റെ ശിഷ്യന്‍ പതിവില്ലാതെ എന്റെ പതിവു മാഷിന്റെ വണ്ടിയില്‍ പരിശീലനത്തിനു കേറിക്കോട്ടെ എന്നു ചോദിച്ചു. ആയിക്കോട്ടെ. ഒരു സ്കൂളിന്റെ വണ്ടി. ആരെ പഠിപ്പിച്ചാലും ഒരേ പാഠം. പിന്നെയെന്താ കേറിക്കോ എന്നു മാഷ്. അങ്ങനെ പുതിയ ആള്‍ കയറിയ വണ്ടി ഓടിക്കൊണ്ടിരിക്കെ ഒരു ബമ്പ്. മാഷ് പതിവുപോലെ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു, ആക്സിലേറ്റര്‍ വേണ്ട. പതുക്കെ പോകട്ടെ. ശിഷ്യന്‍ വണ്ടി ബമ്പില്‍ കയറ്റി ഒറ്റ ചാടിക്കല്‍. അപ്രതീക്ഷിതമായി കിട്ടിയ ചാട്ടത്തില്‍ മാഷിന്റെ തല വണ്ടിയുടെ മച്ചില്‍ ഇടിച്ചു. ഈശോയെ എന്നൊരു വിളി. പിന്നെ കുറച്ചു നേരം തിരുമ്മി. കനത്ത നിശബ്ദത. ഒരു ഷോര്‍ട് ബ്രേക്കിനു ശേഷം മാഷിന്റെ ചോദ്യം- താനിന്നു യാദൃച്ഛികമായി വന്നതാണോ അതോ മറ്റേ അവന്‍ (മാഷ്) പറഞ്ഞുവിട്ടതാണോ. വണ്ടിയില്‍ തമാശ കേട്ടിട്ടും കനത്ത നിശബ്ദത. അപ്പോള്‍ മാഷ്- ഒന്നു ചിരിക്കെന്റെ പിള്ളാരെ. ദേഷ്യവും വേദനയും പോകട്ടെ. ഹഹഹഹഹഹ
വണ്ടി റോഡില്‍ ഓടിക്കാനായി എന്നു മാഷ് വിശ്വാസം പറഞ്ഞ ദിവസമാണതു സംഭവിച്ചത്- അങ്ങനെ പോകുകയാണ്, എറണാകുളത്തെ തിരിക്കില്‍. ബൈപാസിലൂടെ ചീറിപ്പായുന്നു ലോറികളും സ്വകാര്യ ബസുകളും. എറണാകുളത്തെ വണ്ടിവേഗതയെക്കുറിച്ച് നാട്ടുകാരനായ ബാലചന്ദ്രന്‍ ചുള്ളിക്കാടു പാടിയതാണ് ശരി. മരണ വേഗത്തിലോടുന്ന വണ്ടികള്‍, നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍.. അതിനിടയിലാണ് എല്‍ എന്നൊരു ബോര്‍ഡും വെച്ച് ഡ്രൈവിംഗ് സ്കൂളിന്റെ പേരും, ഡ്രൈവിംഗ് പഠിപ്പിക്കുന്നു വേഗത കുറച്ചു പോകുക എന്ന മുന്നറിയിപ്പും ഒക്കെയായി കൊച്ചു കുട്ടികള്‍ നടക്കാന്‍ തുടങ്ങുന്നതു പോലെ വണ്ടിയോടിക്കുന്നത്. അപ്പോള്‍ ഒരു ബൈക്ക് യാത്രക്കാരന്‍ ഹോണും അടിച്ച് ഒവര്‍ടേക്ക് ചെയ്തു പോകുംവഴി സൈഡു ചേര്‍ന്നു പോടോ ഇല്ലെങ്കില്‍ പേസ്റ്റാകും എന്ന് ആക്രോശിച്ചത്. അപ്പോള്‍ ആശാന്റെ വിശദീകരണം- അവന്റെ വീറിനു കാര്യമുണ്ട്. പിറകില്‍ പൊണ്ടാട്ടി ഇരിക്കുന്നതുകൊണ്ടുള്ള അസുഖമാ. അതങ്ങനെയാ. നിങ്ങള്‍ക്കിപ്പോള്‍ ഒരു ദേഷ്യമൊക്കെ വന്നില്ലേ. പഠിച്ച് വലിയ വണ്ടിയൊക്കെ ഓടിക്കുമ്പോള്‍ ഇപ്പം കിട്ടിയത് ആര്‍ക്കെങ്കിലും കൊടുത്താല്‍മതി. റാഗിംഗ് പോലെ... അങ്ങനെ പോകവേ പിന്നില്‍ വലിയ ഹോണടി. വണ്ടി ഇടത്തേക്കു തിരിക്കുമ്പോള്‍ മാഷിന്റെ ഉപദേശം, അത്രയ്ക്ക് അങ്ങോട്ടു പോകണ്ട. അവന്‍ ഹോണടിക്കട്ടെ. ഞാന്‍ സൈഡ് മിററില്‍ കാണുന്നു ചുവന്ന സ്വകാര്യ ബസിന്റെ പേടിപ്പിക്കുന്ന മുഖം കണ്ടു. അതില്‍ മുമ്പു വായിച്ചിട്ടുണ്ട് കണ്ണാടിയില്‍ കാണുന്നതിനേക്കാള്‍ അടുത്താണ് ഇതില്‍ കാണുന്ന വണ്ടിയെന്ന്. ഉള്ളൊന്നു പിടഞ്ഞു. പിന്നെ മാഷിന്റെ ഉപദേശം കേട്ടു. സ്വകാര്യ ബസ് കടന്നു പോയി- ഞങ്ങടെ വണ്ടിയുടെ സൈഡ് മിററും കൊണ്ട്. മാഷ് പറഞ്ഞു: പുതിയൊരു പാഠം- വണ്ടിയിലിരുന്നു പലരും പലതും പറഞ്ഞെന്നിരിക്കും. വണ്ടി ഓടിക്കുന്നവരുടെ കയ്യിലാ സ്വന്തം ജീവനും അതിലിരിക്കുന്നവരുടെ ജീവനും. ഇപ്പോള്‍ കണ്ണാടിയേ പോയുള്ളു, മേലില്‍ സൂക്ഷിക്കുക.

അങ്ങനെ ലേണേഴ്സ് ടെസ്റ്റു ദിവസം, അതു പാസായി. ഉച്ചയോടെ ആര്‍ടിഒ ഓഫീസില്‍നിന്ന് മടങ്ങുമ്പോള്‍ മാഷിനോടു പറഞ്ഞു, ഉച്ചയായില്ലേ, നമുക്ക് ഊണുകഴിഞ്ഞു പോയാലോ, ഏതെങ്കിലും ഹോട്ടലിനു മുന്നില്‍ നിര്‍ത്തണം മാഷേ. മാഷാണു വണ്ടി ഓടിക്കുന്നത്. . . മാഷു വേഗം ഓടുന്ന വണ്ടി ചവുട്ടി നിര്‍ത്തി. നമുക്ക് എന്നാല്‍ ഇവിടെനിന്നെങ്ങാനും കഴിച്ചാലോ. അവിടേക്കു പോയാല്‍ തിരിക്കിനിടയില്‍ പാര്‍ക്കിംഗ് ബുദ്ധിമുട്ടാകും. ഞാനൊന്നമ്പരന്നു.. ഡ്രൈവിംഗ് പഠിപ്പിക്കുന്ന മാഷാണ് ഇങ്ങനെ പറയുന്നത്. അപ്പോള്‍ എനിക്ക് എന്താ ഇദ്ദേഹത്തില്‍നിന്നു പഠിക്കാന്‍. തിരക്കുള്ള സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് പറ്റില്ലെന്നാണോ. ഇതൊക്കെ എന്റെ മനസില്‍ വന്നുവെന്ന് എന്റെ നിശബ്ദതകൊണ്ടു മനസിലായതുപോലെ മാഷിന്റെ വിശദീകരണം- അതേ, ഡ്രൈവിംഗ് സ്കൂളിന്റെ വണ്ടി കണ്ടാല്‍തന്നെ പലര്‍ക്കും ഒരു പുച്ഛമാ. ഇവനൊക്കെ ഇത്തരം വണ്ടികളിലോടിച്ചാ പണി പഠിച്ചതെങ്കിലും അതൊക്കെ മറക്കും. പിന്നെ വണ്ടി ആശാനോടിച്ചാലും ശിഷ്യാരോടിച്ചാലും അവര്‍ക്ക് എല്ലാം പഠിക്കുന്ന പിള്ളാരെന്ന ഭാവമാ. ഞാന്‍ ആശാനാണെന്നൊന്നു അവര്‍ക്കു തോന്നില്ല. എന്തിനാ വെറുതേ നിങ്ങടെ മുന്നില്‍ നാണം കെടുന്നത്..അതുകൊണ്ടാ... അതാ.... ഹാവൂ.. .. സമാധാനമായി.. ..ഞാന്‍ വെറുതേ മാഷിനെ തെറ്റിദ്ധരിച്ചു.. .. ..

വണ്ടി പിന്നിലേക്ക് ഓടിക്കാനും പുതിയ ഭാഷയില്‍ പറഞ്ഞാല്‍ ഒടിക്കാനും വൈഭവം ഇല്ലെങ്കില്‍ ഡ്രൈവിംഗ്കൊണ്ടു കാര്യമില്ല. അങ്ങനെയാണ് എച്ച് ക്ളാസിനെത്തിയത്. നാലു ചക്രവാഹനം ഇംഗ്ളീഷിലെ എച്ച് എന്ന അക്ഷരം പോലുള്ള ആകൃതിയില്‍ ഓടിച്ച് കാണിക്കുകയാണല്ലോ സംഗതി. ടൂവീലറിന് 8 ക്ളാസാണ്. അതോ 88 ആണോ. എന്തായാലും വലത്തോട്ടും ഇടത്തോട്ടും എട്ടു മാതൃകയില്‍ വണ്ടി ഓടിച്ചു കഴിഞ്ഞ് കാറിന്റെ എച്ചിനു ചെന്നപ്പോള്‍ മാഷിന്റെ ചോദ്യം, ഇനി കാറിന്റെ എട്ടെടുക്കാം അല്ലേ. മാഷിനു പറ്റിയ തെറ്റു തിരുത്തും പോലെ പറഞ്ഞു-അല്ല മാഷേ കാറിന് എട്ടല്ലല്ലോ എച്ച് അല്ലേ... ഉടനെ വന്നൂ മറുപടി. സാറേ, ഇതാണു പറയുന്നത് നിങ്ങള്‍ക്ക് ഒന്നുമറിയാന്‍ യ്യന്ന്. അക്കത്തിലെ എട്ടാണ് അക്ഷരത്തിലെ എച്ച്. ഒന്നെണ്ണി നോക്കിക്കേ... -1, ബി-2,സി-3, ഡി-4, -5, എഫ്-6,ജി-7,എച്ച്-8... .. ഠിം... .. .. .. അങ്ങനെ പുതിയ പാഠവും പഠിച്ച് വണ്ടി പിന്നിലേക്കും മുന്നിലേക്കും ഓടിച്ച് വണ്ടികൊണ്ട് എച്ച് വരച്ച് (ഇതിനേക്കാള്‍ എളുപ്പമാണ് മൂക്ക്കൊണ്ട് ക്ഷ വരയ്ക്കാന്‍) അവിടവിടെ കുത്തി നിര്‍ത്തിയിരുന്ന കമ്പികളില്‍ മുട്ടാതെ വിജയീഭാവത്തില്‍ വണ്ടിയില്‍നിന്നിറങ്ങിയപ്പോള്‍ മാഷിന്റെ കമന്റ്- അങ്ങനെ റിവേഴ്സും പഠിച്ചു. ഇനി ലൈസന്‍സ് കിട്ടും. പേടിക്കണ്ട. ഞാന്‍ ഒന്നാശ്വസിച്ചു. അപ്പോള്‍ മാഷ് വീണ്ടും.. .. .. അല്ല മാഷ് വീടു വെച്ചോ? മറുപടി- വെച്ചു. കാര്‍പോര്‍ച്ചു കെട്ടിയോ? -കെട്ടി. അയ്യോ വേണ്ടാരുന്നുവെന്ന് മാഷ്. എന്താ മാഷേ? അതേ ഓലകൊണ്ടു കെട്ടുന്നതായിരുന്നു നല്ലത്. അല്ലെങ്കില്‍ ഇങ്ങനെ റിവേഴ്സ് എടുത്താല്‍ വണ്ടീം പോകും, കാര്‍പോര്‍ച്ചും പോകും.. . . കൂട്ടച്ചിരിയ്ക്കിടയില്‍ ഞാന്‍ നോക്കുമ്പോള്‍ നേരേ കിടക്കേണ്ട വണ്ടി ഞാന്‍ നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ കിടക്കുന്നത് കുറുകെ.. . . ഹഹഹഹ

ഒന്നിലേറെ മാഷാരുണ്ട്. ടീച്ചറും. വണ്ടികള്‍ ചിലത് പഴയത്. ഒരാളുടെ വിദ്യാര്‍ത്ഥിയെ മറ്റേയാള്‍ എച്ച് പഠിപ്പിക്കുമ്പോള്‍ മാഷിന്റെ ഡ്രൈവിംഗ് പരിശീലന രീതിയെ കുറ്റപ്പെടുത്തും. തിരിച്ചും.. .. .. അങ്ങനെ ഇവര്‍ ശിഷ്യാരുടെ മുന്നില്‍ സ്കോര്‍ ചെയ്യാന്‍ കിട്ടുന്ന അവസരം വിനിയോഗിക്കുകയും ചെയ്യും. അതിനു സ്ഥലകാലമൊന്നും നോട്ടമില്ല. ചിലപ്പോള്‍ പരസ്പര മര്യാദ ലംഘിക്കപ്പെടുന്നുവെന്നും തോന്നും...
അങ്ങനെ ഡ്രൈവിംഗ് ടെസ്റ്റ് വന്നു.. കടുത്ത ടെന്‍ഷന്‍. കാലത്തേ പോയി ക്യൂ നിന്നു. പെണ്‍ പഠിതാക്കള്‍ക്ക് ഒരു ടീച്ചര്‍ ഉണ്ട്. ഒരുശിഷ്യക്കു ഭയങ്കര ടെന്‍ഷന്‍... ടീച്ചറേ ഞാന്‍ പാസാകുമോ. അപ്പോള്‍ ടീച്ചറിന്റെ മറുപടിച്ചോദ്യം.. കൊച്ചു തോറ്റാല്‍ പിന്നെ ഞാനെന്തിനാ സാരിയുമുടുത്തിവിടെ നില്‍ക്കുന്നത്? ഉടനെ വന്നു ഒപ്പം നിന്ന മാഷിന്റെ കമന്റ്- കൊച്ചേ.. എങ്ങനെയെങ്കിലും ജയിക്കണേ.. അല്ലെങ്കില്‍ നമ്മുടെ ആകെ മാനം പോകും.. ടീച്ചര്‍.. സാരി.. ഹഹഹഹഹ കൂട്ടച്ചിരി. എല്ലാവര്‍ക്കും ടെന്‍ഷന്‍ മാറി.

അങ്ങനെ ടെസ്റ്റ് കഴിഞ്ഞു. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അദ്ദേഹത്തിന്റെ വാഹനത്തിലിരുന്ന് എന്റെ പേപ്പറൊക്കെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിനി 8 എടുത്ത ടൂ വീലര്‍ കമ്പിക്കു പുറത്തുകൂടിയാണ് കടന്നു പോയത്. എന്റെ പേപ്പറൊക്കെ നോക്കുമ്പോള്‍ തന്റെ അബദ്ധം കണ്ടില്ലെന്ന വിശ്വാസത്തില്‍ കുട്ടി വന്നു നിന്നു. ഉദ്യോഗസ്ഥന്‍ ചോദിച്ചു. പാസായോ? കുട്ടിയുടെ മറുപടി- ഞാന്‍ കാലുകുത്തിയില്ല. അതല്ല താന്‍ പാസായോ എന്നു വീണ്ടും. ഇല്ല സാര്‍ ഞാന്‍ കാലുകുത്തിയില്ല എന്നു കുട്ടി. പിന്നെ താനെന്തിനാ കമ്പിക്കു പുറത്തുകൂടി പോയത് എന്നദ്ദേഹം. അയ്യോ. അതു ഞാന്‍ അകത്തൂടെ എടുത്താല്‍ കമ്പിയില്‍ മുട്ടുമെന്നു കരുതി എടുത്തതാ എന്നു കുട്ടി ചിണുങ്ങി. ഉദ്യോഗസ്ഥന്റെ പ്രസംഗം- മോളേ അതു കമ്പിയല്ല കാണയാണെങ്കിലോ? തന്റെ ഷേപ്പും മാറും വണ്ടീടെ കാറ്റും പോകും. പിന്നെ കമ്പിക്കു പകരം ആളാണെങ്കിലോ. അവരുടെ കാറ്റും പോകും. ഞാനെന്താ വണ്ടിക്കുള്ളില്‍നിന്നു പുറത്തിറങ്ങാത്തത്. എനിക്കറിയാം ഓടിക്കുന്നവരൊക്കെ മിടുക്കാരാ. കമ്പിയുടെ അുത്തെങ്ങാനും നിന്നാല്‍ എന്റെ മക്കള്‍ക്ക് അപ്പനില്ലാതാകും. അതുകൊണ്ട് മോള്‍ അടുത്ത തവണ ഒന്നുകൂടി വാ. എട്ടും പൊട്ടുമൊക്കെ ഒന്നു തിരിയട്ടെ... സങ്കടപ്പെട്ടു കുട്ടി പോയപ്പോള്‍ ബാക്കി കമന്റ് പഴയ സിനിമാ പാട്ടു മുഴുവന്‍ പാടാന്‍ വയ്യ.. പാവാടക്കാരില്ലല്ലോ ഇപ്പോള്‍ ചുരീദാറല്ലേ. ( അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല. . . .എട്ടും പൊട്ടും തിരിയാത്ത. . . ) എന്ന പാട്ടിന്റെ ബാക് ഗ്രൌണ്ടു കേട്ടപോലെ. . ..

ടെസ്റ്റു പാസായി മടക്കയാത്രയില്‍ പഴയ കഥകള്‍ പറയുകയാണ് മാഷ്. ഒരിക്കല്‍ മാഷ് പഠിപ്പിച്ച ഒരു ശിഷ്യന്‍ 10 ക്ളാസ് കഴിഞ്ഞിട്ടും ക്ളച്ചു ചവിട്ടാതെ വണ്ടി ഗിയര്‍മാറ്റി. അതും വലിയ തിരക്കുള്ള റോഡില്‍. അാഷിനു ദേഷ്യം വന്നുവത്രേ. പെട്ടെന്ന് എന്താ കാണിക്കുന്നതെന്നു ചോദിച്ച് ഒറ്റയടി കൊടുത്തു ഗിയറില്‍ വെച്ചിരുന്ന കയ്യില്‍. പിന്നെ മാഷിനു പശ്ചാത്താപം. കുറച്ചു കഴിഞ്ഞു ക്ഷമ പറഞ്ഞു. അപ്പോള്‍ മധ്യവയസ്കനായ വിദ്യാര്‍ത്ഥി പറഞ്ഞുവത്രേ-അതു സാരമില്ല എന്ന്. അടുത്തപടിയായി മാഷ് ചോദിച്ചുവത്രേ- സാറിന് എന്താണു ജോലിയെന്ന്. മറുപടി-ഹൈക്കോടതിയിലാ. ഹൈക്കോടതിയില്‍ ഏതു സെക്ഷനിലാ? മറുപടി- ഞാന്‍ ജഡ്ജാ. ഠിം. മാഷിന്റെ വിവരണം ഇങ്ങനെ- എന്റെ കാല്‍ സഡന്‍ ബ്രേക്കില്‍. രണ്ടു കയ്യും കൂട്ടി തൊഴുതു പറഞ്ഞുപോയി-എന്നെ ശിക്ഷിക്കല്ലേ എന്ന്. അപ്പോള്‍ ജഡ്ജ്-അതു സാരമില്ല, ഇപ്പോള്‍ ഞാന്‍ ജഡ്ജല്ല, വണ്ടി ഓടിക്കാന്‍ പഠിക്കുന്നയാളാ. മാഷ് അദ്ധ്യാപകന്‍. തെറ്റു ചെയ്താല്‍ കുട്ടികളെ ശിക്ഷിക്കണം. എങ്കിലേ നേരേയാകൂ. അാഷ് തുടരുന്നു- സമാധാനമായി. അതു തമാശയും ഗൌരവവും എല്ലാം ചേര്‍ന്ന ഒരു അനുഭവമായി. അന്നു മുതല്‍ ഞാന്‍ ആരേയും ചീത്തപോലും പറയില്ല. ആര്‍ക്കറിയാം പഠിക്കാന്‍ വരുന്നവര്‍ ആരാണെന്ന്. എന്റെ ഡ്രൈവിംഗ് മാഷാരെല്ലാം തമാശക്കാരായത് ഇത്തരം അനുഭവങ്ങള്‍കൊണ്ടാകാം. എന്നാലും ഡ്രൈവിഗ് ഒരു തമാശയായി കാണുന്നില്ല ഞാന്‍. കീ കീ കീ ഇടതും വലതും നോക്കി ഫുട്പാത്തില്‍ കൂടിത്തന്നെ പോകണേ. . . ഹോണടിക്കുന്ന ഒരു വണ്ടി ഓടിക്കുന്നത് ഞാനായിരിക്കും.. . . സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടല്ലോ. . . .