Monday, October 4, 2010

ആപൂര്യമാണം അചലപ്രതിഷ്ഠം (കവിത)



നദിയൊഴുകുന്നൂ.....
സൈന്ധവകാലക്കനികള്‍ വിളഞ്ഞൊരു പുളിനതടത്തിലു
മതിനു നനച്ച സരസ്വതിനാഡിയി
ലതുലം ഗംഗയിലലയായൊഴുകി
ച്ചടുലം ചലിത തരംഗിണിയായി
ന്നദിയൊഴുകുന്നു

യമുനക്കുളിരില്‍-
താജ്മഹലിന്റെ തണുപ്പിന്‍തിണ്ണയിലതിനും പഴമയിലമ്പാടിക്കുളി
ഇരുവികളൊഴുകിക്കാളിയഫണഗുരുദര്‍പ്പം തീര്‍ത്തി
ട്ടവിടൊരു നീലക്കണ്ണു തുറന്നുകടമ്പു ചിരിച്ചതു
മായര്‍പ്പെണ്ണിനു കണ്ണു നിറഞ്ഞതുമതിപൃഥു ചരിതം
നദിയൊഴുകുന്നു....

വേദംനാലു പകുത്തവനോതി-
ഗ്ഗീതയിലിടയില്‍-പ്പോകുന്നില്ലിതു ചലിതമതെങ്കിലു-
മെവിടെയയുമിവിടെയുമൊഴുകുന്നെങ്കിലും
“ആപൂര്യമാണം അചലപ്രതിഷ്ഠം
സമുദ്രമാപഃ പ്രവിശന്തി യദ്വത്...’’

നദിപറയുന്നതു ജീവിത പാഠം
“നദിയിലൊലിപ്പൊരു കാഷ്ഠം’ മര്‍ത്ത്യന്‍
അതിരുകളെല്ലാമതിരുകടന്നി-
ട്ടനവധി രാഷ്ട്ര ചരിത്രരഥപ്പാടവിടവിടേറ്റി
നിറഞ്ഞുവിളങ്ങും നദികള്‍ ഗമിപ്പൂ ശാന്തം സ്വച്ഛം....
നദിയൊഴുകുന്നു......

നിളകവിയുന്നൂ,
മാമാങ്കത്തറ പുഴയിലൊഴുക്കിയ
രക്തച്ചാന്തുകള്‍ നാവാനാഥനു, നാ•ുഖദേവനു, കാമാരിക്കും
ശാന്തിപകര്‍ക്കും തീര്‍ത്ഥമൊഴിക്കും നിളയൊഴുകുന്നു

തുഞ്ചന്‍,കുഞ്ചന്‍,“കവി’,ഇടശേരിക്കക്കിത്ത
ത്തി-
ന്നൈവര്‍മഠത്തറയന്തിയുറക്കുന്നായിരമായിര-
മാത്മാക്കള്‍ക്കും അനവധിയനവധി ആശ്രിതജനത-
ക്കാശ്വാസത്തിന്നാഴക്കുളിരായ് നിളയൊഴുകുന്നു...
നദിയൊഴുകുന്നു......


നദി കരയുന്നു.....
പണ്ടു തിമിര്‍ത്തു തകര്‍ന്നോടിയതും
കൂലം തല്ലിയലച്ചു പതഞ്ഞതുമാര്‍ത്തു ചിരിച്ചതു-
മോര്‍ത്തുചിരിച്ചതുമൊന്നായ് തീര്‍ന്നതുമോര്‍മ്മകള്‍ മാത്രം.

നദി വരളുന്നു...
കണ്ണീര്‍ചാലുകള്‍പോലെ കയങ്ങള്‍, ഗോഷ്പദമകുന്നാറുകള്‍ നദികള്‍,
കണ്‍നനയുന്നവരാഞ്ഞുകരഞ്ഞിട്ടലറിവിളിച്ചിട്
ടാരതു കേള്‍ക്കാന്‍
ഭൂമി ഞരമ്പില്‍രക്തം തീരുന്നാമുല ന• ചുരത്തിയ നാളുകളാഹ്ളാദത്തി-
ന്നാരവ നാളുകളകലേക്കകലെ മറഞ്ഞകലുമ്പോള്‍...
നദി പറയുന്നു....

നദിപറയുന്നു....
ഉറവകളുയിരുകളുള്‍വലിയുന്നൂ
ഉള്ളുകളുള്ളില്‍ ഘൃണമുയരുന്നൂ
പഴയവ പലവക പാട്ടിലൊതുങ്ങു-
ന്നവനവനാത്മ സുഖം നോക്കുന്നു
അറിയുക യുദ്ധമടുത്തുവരുന്നത്
വെള്ളംവെള്ളം ചൊല്ലിയെതിര്‍ക്കും
ഗ്രാമം വീഴും, നഗരം വീഴും നരനും വീഴും നാടേ വീഴും
സഗരന്‍ വരുവാന്‍ കാതോര്‍ത്തിടുനാം.....


മടക്കം (കവിത)



കളരിക്കാലം

കലരിക്കാലമോര്ക്കുന്നൂ,
നഴ്സറിക്കൊപ്പമുള്ളനാള്‍
കളിമൂക്കുന്ന നേരത്തോ
വിളിക്കാനമ്മ വന്നിടും

കരളില്‍ തേങ്ങലോ
ടന്നു
കൂട്ടുകാരെ പിരിഞ്ഞിടും

കളരിക്കളമുറ്റത്തെ
മടക്കം-പൊട്ടി നെഞ്ഞകം



പത്താം
ക്ളാസ്


തിരിഞ്ഞുനോക്കി
നോക്കിപ്പോം
നാളില്
മുമ്പിലതേ വരൂ
പത്തിന്റെ പടിവാതില്‍ക്കല്‍
ചിലമ്പിപ്പോയ നാളുകള്‍

മടങ്ങി വരുമോ വീണ്ടും
കൂട്ടരേയെന്നു കേട്ട
തും
ഒരുമിച്ചൊത്തനാളേക്കാള്‍
വികാരം വിങ്ങിനിന്നതും

മറവിയ്ക്കും മറയ്ക്കാനായ്
കഴിയാത്ത ദിനങ്ങളേ

മടങ്ങി വരുമോ വീണ്ടും
മാറണയ്ക്കാന്‍ കൊതിപ്പു ഞാന്‍

കോളെജ്- കൌമാരം
മടങ്ങിച്ചെന്ന ഡിഗ്രിക്കോ
കാണാതായ് പല കൂട്ടുകാര്‍

പ്രീഡിഗ്രിത്തലയെങ്ങോപോയ്
പലരും പല തട്ടിലായ്

പിരിയും വേള ഡിഗ്രിക്കാ
മൂന്നാം വര്‍ഷാന്ത്യനാളിലാം

വിരഹപ്പെയ്ത്ത് നീറിപ്പോം
പുകയും നെഞ്ചകം ദൃഢം

മോഹവും ദാഹവും ചേര്‍ന്നു
കുടുക്കുന്ന കുടുക്കുകള്‍

മോഹഭംഗങ്ങള്‍
തേങ്ങുന്നൊ
രിടനാഴിയിടുക്കുകള്

പുസ്തകത്താളിലെങ്ങെങ്ങും
നിറയുന്ന പ്രിയപ്പടം

അതു നോക്കി നറും കണ്ണാല്‍
സ്വപ്നം നെയ്തോരു നാളുകള്‍

മധുരപ്പതിനേഴിന്മേല്‍
വിരചിച്ചൊരു ലോകമേ

മടങ്ങിവരുമോ വീണ്ടും
എരിയും രുചി ചേര്‍ക്കുവാന്‍


യൌവനം

കുതിക്കുന്ന കിതപ്പിന്മേല്‍
കേട്ടൂ കുതിരശക്തിയില്‍

കീഴടക്കാന്‍ വെമ്പിയാളും
യൌവനത്തിന്‍ തിളക്കലില്‍

മടക്കത്തിനു ഞാനില്ലാ,
മുന്നോട്ടെന്നും, മുടന്തിടാ

പിന്നിലേക്കൊന്നു നോക്കാഞ്ഞ
മുട്ടാളത്ത മിടുക്കുകള്‍

ആറ്റിനങ്ങേപ്പുറം
നീന്തി
ക്കടന്ന
കടവിന്‍ കര
മടക്കയാത്രയെന്തോതീ-
കഴിവീലത്ര വേഗത

അങ്ങോട്ടേക്കന്നു നീന്തുമ്പോള്‍
കൈകാല്‍ കാണിച്ച ജാഗ്രത
ഇങ്ങോട്ടുള്ള വഴിക്കെങ്ങോ
പാതിയില്
വാശി തീര്ന്നുവോ


സായാഹ്നം

ഓര്‍മ്മയൂഞ്ഞാലിലാട്ടുമ്പോള്‍
അങ്ങോടിങ്ങോടലഞ്ഞിടാം

പണ്ടു ചാടിക്കടന്നോരാ
തോട്ടിന്‍ വക്കില്‍ നിനച്ചിടാം

വരുമോ ജന്മമൊന്നെങ്കില്‍
പിന്നെയും പൂക്കുമീയുടല്‍

അഥവാ പൂരുവിന്‍
ജന്മ
മെടുക്കാന്
മക്കള്‍ നില്‍ക്കുമോ
കൊതി തോന്നുന്ന
വേതാള
ച്ചതിയില്
പെട്ടു പോകിലോ
വരുമേ ജന്മമോരോന്നും
മടക്കം താന്‍ മുടക്കുമേ

പുനര്‍ജന്മജ
വിഭ്രാന്തി
പ്പുകകേറിയ
കണ്ണിലോ
മടക്കയാത്രക്കെന്നേക്കാള്‍
ഭയമാത്മാവിനാകിലോ

മരിക്കാത്ത മരുന്നിപ്പോള്‍
യൌവനത്തിന്‍ പ്രലോഭനം

മടക്കമടിപോകാനായ്
മറക്കാതെ ജപിക്കണം

എന്നത്തേയും ചിന്താവിഷയം-2



അനുഭവങ്ങള്‍:
യാത്രയുടെയും
വായനയുടെയും


അനുഭവമാണ് ഗുരു എന്ന് ആരും പറഞ്ഞുപഠിപ്പിക്കേണ്ടതില്ല. ആരും അനുഭവിച്ചറിയുന്ന കാര്യം തന്നെയാണ്. അനുഭവങ്ങള്‍, അതു മനുഷ്യനെ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. പക്ഷേ ദുരനുഭവങ്ങള്‍ കൂടുതല്‍ മോശക്കാരെയും പലപ്പോഴും നല്ല സ്വഭാവക്കാരെയും സൃഷ്ടിക്കാറുണ്ട്. കൊടും ക്രിമിനലായ ആള്‍ കുട്ടിക്കാലത്ത് തനിക്ക് കിട്ടിയ മോശം പെരുമാറ്റമാണ് തന്നെ വലിയ ക്രിമിനലാക്കിയതെന്ന് കുറ്റസമ്മതം നടത്തുകയോ സമൂഹത്തെ കുറ്റപ്പെടുത്തുകയോ ചെയ്യാറുണ്ടല്ലൊ. പക്ഷേ കുട്ടിക്കാലത്തെ ചെറിയ തിരുത്തലുകള്‍ പില്‍ക്കാലത്ത് മഹത്തായ സ്വഭാവവിശേഷത്തിനു കാരണമാക്കിയ സംഭവങ്ങള്‍ വിവരിക്കുന്നവരുമുണ്ട്. എന്തായാലും അനുഭവം ഗുരുതന്നെയാണ്. അനുഭവങ്ങള്‍ ഉണ്ടാകുന്നതെങ്ങനെയാണ്? യാത്രക്കാണ് ഏറ്റവും അനുഭവം തരാവുന്നത് എന്നു തോന്നുന്നു. യാത്രയുടെ പ്രത്യേകത തന്നെയതാണ്. മനസ്സുകൊണ്ട് യാത്രചെയ്യുന്നതിനൊപ്പം തന്നെ ശരീരവും യാത്രചെയ്യുന്ന വിചിത്രാവസ്ഥ. ഈ ഇരട്ടയാത്രയില്‍ ശരീരം മുന്നോട്ടുപോകുമ്പോള്‍ മനസിന് എങ്ങോട്ടും തിരിയാം. ഒപ്പംതന്നെ ഒന്നിച്ചുള്ള യാത്രയിലെ മറ്റു കുറേ യാത്രക്കാരുടെ യാത്രയില്‍ പങ്കുചേരാം. അനുഭവങ്ങളുടെ അക്ഷയഖനിതന്നെയാണ് യാത്ര. ഒന്ന് ചിന്തിച്ചുനോക്കൂ, നിങ്ങളുടെ ഒരു യാത്രയെക്കുറിച്ച്. തീര്‍ത്ഥയാത്ര, ഉല്ലാസയാത്ര, ആവശ്യയാത്ര, പതിവുയാത്ര, ഔദ്യോഗികയാത്ര.... എന്തിനേറെ വെറുതേ നടക്കാനിറങ്ങുന്ന ഒരു യാത്രയുടെ ഓര്‍മ നിങ്ങള്‍ക്ക് എന്തെല്ലാം അനുഭവം നല്‍കിയിട്ടുണ്ടെന്നും പാഠങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ മനസ്സിലായില്ലേ...
എല്ലാം പക്ഷേ അനുഭവിച്ചറിയുന്നത് എളുപ്പമല്ലല്ലോ. അപ്പോള്‍ അനുഭവിച്ചവരില്‍നിന്നറിയുന്നതാണ് യാത്ര കഴിഞ്ഞാല്‍ അറിയാനുള്ള രണ്ടാമത്തെ മാര്‍ഗം; അതായത് വായന. ഇന്ന് കാഴ്ച വായനയെ അധികരിച്ചുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സാധ്യതയുടെ പക്ഷത്ത് വായനക്കുതന്നെയാണ് മേല്‍ക്കൈ. ഒരു യാത്രയ്ക്കിടയിലും വായിച്ചറിയാനുള്ള സാധ്യതയ്ക്ക് സാങ്കേതിക പിന്തുണകള്‍ വളരെ കുറച്ചുമതിയല്ലോ. (അത് ചര്‍ച്ച ചെയ്യേണ്ട മറ്റൊരു വിഷയമാണ്). യാത്രയും വായനയും അങ്ങനെ അനുഭവത്തിന്റെ ഗുരുക്കളാകുന്നു. വായിക്കാനുള്ള ആവേശം പക്ഷേ യാത്രയ്ക്കുണ്ടാകുന്ന വളര്‍ച്ചപോലെയാകുന്നില്ല എന്നാണ് കണക്കുകള്‍. ലോകമെമ്പാടും യാത്രയ്ക്ക് പ്രിയമേറുന്നു. വിനോദയാത്രക്കായാലും തീര്‍ത്ഥയാത്രക്കായാലും വര്‍ധനവുണ്ട്. ലോകത്ത് ഏറ്റവും വലിയ തീര്‍ത്ഥയാത്രയായ ഹജ്ജ് യാത്രികരുടെ എണ്ണം പെരുകുന്നുവെന്നാണ് കണക്ക്. ഇന്ത്യയില്‍ നിശ്ചിതകാലം മാത്രം നടക്കുന്ന തീര്‍ത്ഥാടനമായ ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തിലെ വര്‍ധനയും മറ്റൊരു കണക്ക്. ഉല്ലാസയാത്രക്കാരുടെ കണക്ക് ടൂറിസംവകുപ്പിന്റെ അഭിമാനമാണ്. ആഭ്യന്തര-വിദേശ വിനോദയാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഓരോ വര്‍ഷവും നൂറുശതമാനം വര്‍ധനയെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ജനപ്പെരുപ്പം മാത്രമല്ല ഇതിനുകാരണമെന്നു സ്പഷ്ടം. ആളുകളുടെ ധനപ്പെരുപ്പവും ഒരു ഘടകമാണ്. പിന്നെ കച്ചവട സംസ്ക്കാരത്തിന്റെ ഭാഗമായി വളര്‍ന്നുവരുന്ന സൌകര്യങ്ങളുടെയും പ്രചാരങ്ങളുടെയും പ്രേരണയും സ്വാധീനവും ഉണ്ടാകും. ഔദ്യോഗിക അവധി കിട്ടിയാല്‍, പഠന ഒഴിവുകിട്ടിയാല്‍ കുടുംബത്തിന് ഒന്നിച്ച് ഒരു പുറത്തുപോകല്‍ പദ്ധതിമാത്രമാണ് അധിക വിനോദം. അത് യാത്രകളുടെ സാധ്യത വര്‍ധിപ്പിക്കുന്നു. പക്ഷേ ഒരു ഉല്ലാസത്തിനും കുറച്ച് വിനോദത്തിനുമപ്പുറം അതില്‍നിന്ന് അനുഭവങ്ങള്‍ കിട്ടുന്നില്ലെങ്കില്‍ വേണ്ടത്ര ഫലമില്ലെന്നു മാത്രം. പക്ഷേ വായനയ്ക്ക്, എന്തുകൊണ്ട് ഈ പ്രാധാന്യം കിട്ടുന്നില്ല. പ്രചാരണത്തിന്റെ കുറവോ, അതോ പ്രേരണക്കും പ്രചോദന വായനക്കുവേണ്ടി ഇല്ലാത്തതോ. അതോ വായനക്കുവേണ്ടുന്ന അടിസ്ഥാനപരമായ യോഗ്യതകളുടെ കുറവോ. അതല്ല വായന യാത്രാ വിനോദങ്ങളുടെ ഉല്ലാസം നല്‍കാത്തതുകൊണ്ടോ. എന്തു കാരണത്താലായാലും ശരി ചിന്തിക്കേണ്ട ഒരു സാമൂഹ്യ വിഷയമാണത്. കാരണം അനുഭവിച്ചവരില്‍ നിന്നും പഠിക്കേണ്ടത് ഏറെയുണ്ടല്ലോ.

Saturday, October 2, 2010

ഗാന്ധിയും ചോദ്യചിഹ്നവും





ചിത്രമെത്ര വിചിത്രം ഹാ
കൊച്ചുമോനെത്ര വൈഭവം
ചിത്ര ലേഖന സംസ്ഥാന
മത്സരത്തില്‍ മിടുക്കനായ്
സമ്മാനവും ചിത്രവും പി-
ന്നഭിമാനവുമായവന്‍
വന്നുകേറിയ നേരത്തോ
മുത്തച്ഛന്‍ വരവേറ്റതാ
നിവര്‍ത്ത ക്യാന്‍വാസ് കണ്ടിട്ടോ
നെടുവീര്‍പ്പിട്ടു മുത്തശന്‍
തലപത്തും തികഞ്ഞുള്ള
രാവണന്‍ ഭിന്നരൂപനായ്
(ഗാന്ധി രാമന്റെയാള്‍ പക്ഷേ
രാവണന്‍ തന്റെ രൂപമീ
ഗാന്ധിജന്മ ദിനത്തില്‍ പോയ്
മത്സരിച്ചു ജയിച്ചുവോ?)

ചോദിച്ചൂ പല്ലുപോയുള്ള
മോണകാട്ടീട്ടു മുത്തശന്‍
വരയ്ക്കാമോ ഗാന്ധിജിയെ
മകനോ,ടൊക്ടോബര്‍ രണ്ടിത്

മകനോ പല്ലുകാട്ടീട്ട-
ങ്ങുരച്ചൂ- ഗാന്ധിസുന്ദരന്‍
പല്ലില്ലാത്തതിനാലിപ്പോള്‍
അപ്പൂപ്പന്‍ ഗാന്ധിയൊപ്പമായ്

ഉള്ളാല്‍ ചിരി ചിരിച്ചപ്പോള്‍;
ഖദറാലേ പൊതിഞ്ഞാരീ
ഉടലും മനവും പണ്ടേ
ഗാന്ധിപ്പാതയിലാക്കിയോന്‍
ചെറുമോനിത്രയായെന്നില്‍
ഗാന്ധി സാമ്യം പറഞ്ഞതില്‍
ഉളളിലുണ്ടായൊരാമോദം
പുറത്താക്കാതെ ചൊന്നുപോയ്

മകനേ നിന്റെയച്ഛന്‍ പ-
ണ്ടെന്നെ പുച്ഛിച്ചു; ഗാന്ധിയന്‍!!
“വിലയായെന്തു കിട്ടും തേ
തലയില്ലാത്ത ഗാന്ധിജീ??’’
എന്നു ചോദിച്ച ചോദ്യത്തി-
ന്നുത്തരം നീ മൊഴിഞ്ഞുവോ
ഗാന്ധിയെന്തിലുമുണ്ടിന്നും
തൂണിലുണ്ടീ തുരുമ്പിലും
ഗാന്ധിയെന്നൊരുമന്ത്രം ഈ-
രാജ്യത്തിന്റെ മൃദുസ്മിതം
അതെന്റെ ചിരിയില്‍ കണ്ട-
നിനക്കു വഴി നിശ്ചയം

അപ്പൂപ്പന്‍ കൊച്ചുമോനോടേവം
ചോദിച്ചൂ മോന്‍ വരയ്ക്കുമോ
ഗാന്ധിയപ്പൂപ്പനേ വേഗം
കാണട്ടേ വരവൈഭവം

വരച്ചാന്‍ നിമിഷം കൊണ്ടേ
ബാപ്പുവെ വര നാലതാല്‍
ഒരു ചോദ്യചിഹ്ന,മൊപ്പം
രണ്ടു കുത്ത,തു ഗാന്ധിയായ്
ഒരു നീളന്‍ കുനു,പ്പൊപ്പം
വടിപോലതിനപ്പുറം
വരയൊന്നിട്ടു കണ്ടപ്പോള്‍
ഗാന്ധിയേവം ശുഭം ക്ഷണം

മിടുക്കന്റെ മിടുക്കിന്മേല്‍
വിരല്‍ മൂക്കത്തുചെന്നുപോയ്
ചോദ്യമായ് ഗാന്ധി നില്‍ക്കുന്നൂ
വടിയേതേതഹിംസയോ

പുതുനാമ്പുകളില്‍ ഗാന്ധി
വരയായെങ്കിലും സദാ
നിറഞ്ഞു നില്‍ക്കെ,യൊക്ടോബര്‍
വിപ്ളവം ഗാന്ധിചിന്തയാല്‍

അറിവേനെന്റെ കാലത്തേ
ഗാന്ധിയെ വീണ്ടെടുക്കുവാന്‍
അധികം കാലമാകില്ലീ-
യനന്തര മുറയ്ക്കിനീ

അറിവേനാ ജീവിതത്തിന്‍
സത്യാന്വേഷണ വീഥിയില്‍
പലനാള്‍ ചിന്തി വീണോരാ
രക്തം പാഴാകയില്ലഹോ

അതില്‍നിന്നിന്നുയര്‍ന്നേല്‍ക്കും
രക്തബീജരനേകമായ്
അവരോ വിതകൊയ്തീടും
സ്നേഹ സാഗര വീചകള്‍

അറിവേനിന്ത്യ മാറുന്നൂ-
യുഗവേഷപ്പകര്‍ച്ചകള്‍
അയുദ്ധ മുറയില്‍ കാലം
അയോദ്ധ്യകളുയര്‍ത്തിടും
അഹിംസ വഴിയില്‍ രാജ്യം
അതിര്‍ത്തികള്‍ തകര്‍ത്തിടും

Friday, September 24, 2010

എന്നത്തെയും ചിന്താവിഷയം-1






സൂപ്പര്‍മാനും മിസ്റ്റര്‍ ബീനും




സൃഷ്ടിയില്‍വച്ച് ഏറ്റവും സമ്പൂര്‍ണം മനുഷ്യനാണെന്ന് ആരും ഇതുവരെ സമ്മതിക്കും. ദൈവത്തിന്റെ സൃഷ്ടി എന്നൊന്നും പ്രയോഗിച്ച് ഒരു വിവാദം ഉണ്ടാക്കാനില്ല. സൃഷ്ടിക്കുന്നത് ദൈവമോ മറ്റാരെങ്കിലുമോ എന്ന തര്‍ക്കത്തിനു നേരമില്ലാത്തതുകൊണ്ടുതന്നെ. കാരണം മാവോ മൂത്തത് മാങ്ങയോ മൂത്തത് എന്ന തര്‍ക്കം ഇനിയും അവസാനിച്ചിട്ടില്ലല്ലോ. ആരു സൃഷ്ടിച്ചാലും ശരി ചില കാര്യങ്ങളില്‍ സര്‍ഗക്രിയയുടെ വൈഭവം ഒന്നുവേറേതന്നെയാണ്. മഴവില്ലിനെ, മയില്‍പ്പീലിയെ, ആലിലയെ പുനഃസൃഷ്ടിക്കുന്നവര്‍ക്കുപോലും അതില്‍ അധികമായെന്തെങ്കിലും ചേര്‍ത്ത്, ഒരു കുറവുണ്ടായിരുന്നത് മാറ്റിയെന്ന് കയ്യടിനേടാന്‍ കഴിയുമോ. ഇല്ലതന്നെ. മഴവില്ലില്‍ മറ്റൊരു നിറംകൂടി ചേര്‍ക്കാനില്ല. മയില്‍പ്പീലിയില്‍ മാറ്റി ഒരു ഡിസൈന്‍ വരയ്ക്കാനാകില്ല. ആലിലക്ക് അതിനേക്കാള്‍ മനോഹരമായൊരു ശില്‍പചാരുത കൊടുക്കാനാവില്ല. ഇങ്ങനെ ചില അപൂര്‍വതകളുള്ളതില്‍ മനുഷ്യരുംപെടുന്നു. മറ്റു ജീവികളില്‍നിന്ന് വ്യത്യസ്തമായി സ്വയം ചിന്തിക്കാനും മറ്റുള്ളവരുമായി പങ്കവയ്ക്കാനുമെല്ലാമുള്ള കഴിവ് അവനെ വേറിട്ടുനിര്‍ത്തുന്നു. എന്നാല്‍ പരിണാമത്തിന്റെ ഈ ഘട്ടത്തില്‍നിന്ന് അടുത്ത ഘട്ടത്തിലേക്കുള്ള യാത്രയില്‍ കാര്യമായ ഗതിവേഗം ഇതുവരെ വേണ്ടത്രയായിട്ടില്ല. അതായത് മനുഷ്യന്‍ കഴിഞ്ഞ സൂപ്പര്‍മാന്‍ (അതിമാനുഷന്‍) എന്നത് മനുഷ്യന്റെ സങ്കല്‍പമായിത്തന്നെ നിലനില്‍ക്കുന്നു.
അതിമാനുഷനെന്ന സങ്കല്‍പത്തിന് സാങ്കേതിക-ശാസ്ത്ര പിന്തുണ കിട്ടിയപ്പോള്‍ രൂപപ്പെട്ട കഥകളും സിനിമകളും ചിത്രീകരണങ്ങളുംകൊണ്ട് നാം സംതൃപ്തിപ്പെട്ടുപോരികയാണെന്നുവേണം പറയാന്‍. സൂപ്പര്‍മാന്‍ അങ്ങനെ സാധാരണ മനുഷ്യരില്‍നിന്നു വ്യത്യസ്തനായ, അവയേക്കാള്‍ കായികബലവുമുള്ള, അതിശയിപ്പിക്കുന്ന പ്രവൃത്തിശേഷിയുള്ള ഒരു...... മാറിക്കൊണ്ട് മുതിര്‍ന്നവരിലെ കൌതുകമനസ്സിനെപ്പോലും തൃപ്തിപ്പെടുത്തിക്കൊണ്ടിരുന്നു. കായിക-കലാ പ്രകടനത്തിനപ്പുറം ഈ അതിമാനുഷന്‍ ദുഷ്ടനിഗ്രഹവും ശിഷ്ടസംരക്ഷണവുമുള്‍പ്പെടെയുള്ള ധാര്‍മിക പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായിരുന്നു. അങ്ങനെ ഒരുകാലത്ത് ആബാലവൃദ്ധത്തിന്റെ, ആഗോളതലത്തിലുള്ള ഹീറോയായിരുന്ന സൂപ്പര്‍മാന്‍ ഇന്ന് എവിടെ. വായനയിലും ദൃശ്യക്കാഴ്ചയിലും ഒരു പരിധിവരെ ലോകത്തെ നല്ലൊരു ശതമാനത്തെ വിനോദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെറിയൊരു വിഭാഗത്തെ പലതരത്തില്‍ പ്രചോദിപ്പിക്കുകയും ചെയ്തിരുന്ന സൂപ്പര്‍മാന്റെ സ്ഥാനത്ത് ഇന്ന് മിസ്റ്റര്‍ ബീന്‍ ആണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. മണ്ടത്തരങ്ങള്‍ മാത്രം ചെയ്യുന്ന, വികൃതമായി അനുകരിക്കുന്ന, ഒരു ചിരിപ്പിക്കല്‍ കോമാളിമാത്രമായ ബീന്‍ ഇന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാതൃകയാവുന്നു. മിസ്റ്റര്‍ ബീനിന്റെ പ്രാദേശികപ്പതിപ്പുകള്‍കൊണ്ട് പ്രകൃതി നിറയുന്നു. അതിമാനുഷനില്‍നിന്ന് ദുര്‍ബല മനുഷ്യനിലേക്കുള്ള പതനം, അല്ല, അധഃപതനം. ആഗോളതലത്തിലുള്ള ഈ നിപാതത്തിന്റെ ആഘാതം വലുതാണ്. അമാനുഷികശേഷി സ്വപ്നം കണ്ട് അത് കൈവരിക്കാനുള്ള ആഗ്രഹം ജനിക്കേണ്ടിടത്തുനിന്ന് വ്യക്തിശക്തിയും ബുദ്ധിവൈഭവവും വേണ്ടേവേണ്ടാത്ത തരം താണ തമാശയിലേക്കുള്ള പരിഹാസ്യമായ പതനം. സര്‍ക്കസ് കാണാന്‍ പോയ രണ്ടു കുട്ടികളില്‍ ഒരാള്‍ ട്രിപ്പീസില്‍നിന്ന് മറ്റൊന്നിലേക്കു പറന്നുപോയ അഭ്യാസിയാണ് തന്റെ നായകനെന്ന് മുത്തച്ഛനെ വിവരിച്ചുകേള്‍പ്പിച്ചു. മറ്റേയാള്‍ മുഖത്ത് ചായം തേച്ച് വിഡ്ഢിത്തങ്ങള്‍ക്കുമേല്‍ വിഡ്ഢിത്തം കയറ്റിവച്ച് ആളെ ചിരിപ്പിച്ച കോമാളിയാണ് തന്റെ ഹീറോയെന്നു പറഞ്ഞു. മുത്തച്ഛന്‍ ആ കുട്ടികളെ യഥാക്രമം സൂപ്പര്‍മാനെന്നും മിസ്റ്റര്‍ ബീന്‍ എന്നും വിളിച്ചു. മുത്തച്ഛനെ മഹര്‍ഷി അരവിന്ദന്‍ എന്ന് അവര്‍ ഇരട്ടപ്പേര്‍ വിളിച്ചില്ല, അതൊന്നും അവര്‍ക്കറിയില്ലല്ലോ.

Wednesday, September 22, 2010

കാവാലം @ കാവാലം @ കാവാലം


അത് ഇടയ്ക്ക് സംഭവിക്കും. ആശാന്‍ -അങ്ങനെയാ ഞങ്ങള്‍ നാരായണ പണിക്കരെ, കാവാലം നാരായണ പണിക്കരെ- വിളിക്കാറ് . കാവാലം വിട്ടു തിരുവനന്തപുരത്താണ് അദ്ദേഹം താമസിക്കുന്നത് . ഇടക്ക് കാവാലത്ത് വരും .. പൂക്കൈതയാറിന്റെ- പമ്പ നദിക്കു കാവാലത്തെത്തുംപോള്‍ അങ്ങ്ങ്ങനെയാണ് ചെല്ലപ്പേര് എന്ന് പലര്‍ക്കും അറിവില്ല- അതിന്റെ തീരത്ത് പുഴയിലേക്ക് നോക്കി ഇരിക്കാന്‍ പറ്റുന്ന ഒരു വീട്ടിനു മുന്നില്‍ ഇരിക്കും. കാറ്റും കൊള്ളാം... അത് ഇടയ്ക്ക് സംഭവിക്കും .. അങ്ങനെ ഒരു ദിവസം ആ വഴി ചെന്നപ്പോള്‍ ആശാന്‍ കുറെ സംസാരിച്ചു ...മോഹന്‍ലാല്‍ അഭിനയിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിനാല്‍ പുതിയ നാടകം നീണ്ടു പോകുന്നത്... പുതിയ നാടക ഗുരുകുലം തുടങ്ങാന്‍ പോകുന്നത്.. പുതിയ നാടകം ആയ ഊര്‍മിളയുടെ പശ്ചാത്തലം .... കാവാലത്തിന്റെ പഴമ.. തനിമ... നഷ്ടമാകുന്ന നാട്ടു സംസ്കാരം... അതൊക്കെ എഴുതിയാല്‍ ധാരാളം ഉണ്ട്ട്... എഴുതണം... 1992 -ല്‍ തിരുവനന്തപുരം ഗസ്റ്റ് ഹൌസില്‍ വച്ചു കുറെ നാള്‍ കൂടി കണ്ടപ്പോള്‍ ആശാനെ പരിചയപ്പെടുത്തിയത് കവി പി. നാരായണ കുറുപ്പ്.. പഴയ കാര്യങ്ങ്ങ്ങള്‍ ചോദിച്ചു ...കുട്ടിക്കാലത്തിന് ശേഷം പത്രപ്രവര്തകനായിക്കഴിഞ്ഞു അന്നാണ് കാണുന്നത്.. അപ്പോള്‍ എന്നോടു പറഞ്ഞു കാവാലം എന്ന പേരും എഴുത്ത് പേരിനൊപ്പം ചേര്‍ത്തത് നന്നായി എന്ന് .. നമ്മുടെ നാട് പ്രസിദ്ധമാകട്ടെ എന്ന് .... ഞങ്ങള്‍ കാവാലത്തുകാര്‍ (രണ്ടു പേരും ആ സ്ഥലപ്പേര്‍ എഴുതാന്‍ പേരിനൊപ്പം ഉപയോഗിക്കുന്നെങ്കിലും ആ നാട്ടിലല്ല ഇപ്പോള്‍ സ്ഥിര താമസം) കാവാലത്ത് വച്ചു കണ്ട ഈ ചിത്രം അങ്ങ്ങ്ങനെ എനിക്ക് പ്രിയമാകുന്നു....

Wednesday, September 15, 2010

യാത്രകളും മടുക്കുന്നു


യാത്ര എന്നും രസമാണ്
ഒരു സത്യം -എത്ര വളര്‍ന്നാലും
യാത്രകള്‍ക്ക് വയസാകില്ല
ദേഹം തളര്‍ന്നാലും ഒരു യാത്രക്ക്
മനസ് തളരില്ല
അല്ലെങ്കില്‍ത്തന്നെ മനസാലെ നാം
എത്രയെത്ര യാത്രകളാണ് ചെയ്യുന്നത്


കുഞ്ഞുന്നാളില്‍.......
യാത്രാവേളകളില്‍
വണ്ടിയുടെ ജാലക സീറ്റ് കിട്ടാഞ്ഞാല്‍
സങ്കടമായിരുന്നു
കരഞ്ഞിട്ടുന്റ്റ്
പിന്നെ ആരെങ്കിലും
സീറ്റ് ഒഴിഞ്ഞു തരുമ്പോള്‍
കളിയാക്കിയാലും
മനസിന്റെ ആഹ്ലാദത്തില്‍
അതൊന്നും കേള്‍ക്കുമായിരുന്നില്ല


വലുതായപ്പോള്‍........
ആകാശ യാത്രകള്‍ ഏറെ
കടല്‍ കടക്കേന്റെങ്കില്‍ ,
ധൃതി പിടിച്ചു പോകേന്റെങ്കില്‍
ട്രെയിനിനെ ആശ്രയിക്കും
(അപ്പോളും ജനാല സീറ്റിനു പ്രത്യേകം എഴുതിക്കൊടുക്കും )
പക്ഷെ റോഡു യാത്രയാണിഷ്ടം
അതും സ്വയം ഡ്രൈവ് ചെയ്യാതെ-
അപ്പോള്‍ കാഴ്ചകള്‍ കാണാം

വയസായപ്പോള്‍ ........
യാത്രകള്‍ കുറവാണ്
ജനാല സീറ്റില്‍ ഇരുന്നുള്ള
യാത്രകള്‍ പ്രത്യേകിച്ചും
ഒഴിവാക്കുന്നതാണ് പലപ്പോഴും
കാരണം ,
എതിര്‍ നോട്ടങ്ങ്ങ്ങള്‍ തന്നെ
വന്റിയിലായാലും റോഡിലായാലും
ആളുകള്‍ നോക്കുന്നത് വയസനെ
പുച്ഛം പുരട്ടിയാണ്

ഇനി ഒരി രഹസ്യം -
(കൊച്ചിയിലെ പെണ്ണുങ്ങള്‍
കണ്ണിലേക്കു നോക്കുമെന്ന്
ഒരു കൌമാരക്കാരന്‍ പറഞ്ഞു
ഇങ്ങനെ നോക്കുന്ന പെണ്ണുങ്ങള്‍
മറ്റൊരു നഗരത്തിലും ഇല്ലത്രെ
അവന്‍ തന്നെ പക്ഷെ
എതിര്‍ പക്ഷവും പറഞ്ഞു
കൊച്ചി നിരത്തില്‍ കാണുന്ന പെണ്ണുങ്ങള്‍
മിക്കതും മറ്റു നാടുകളില്‍നിന്നു വന്നവരാണെന്ന് .
പക്ഷെ ഞാന്‍ പെണ്ണുങ്ങളുടെ കാര്യത്തില്‍
കവി അയ്യപ്പ പണിക്കര്‍ക്ക് ഒപ്പമാണ്
ഓര്‍മയില്ലേ ആ വരികള്‍
"വാരിയെല്ലില്‍ തീര്‍ത്ത മാരിവില്ല് " )

എന്റെ പ്രശ്നം അവരുടെ നോട്ടമല്ല
ഇടക്കിടെ അറവുമാടുകളെ കയറ്റിയ
വണ്ടികള്‍ പോകും
കോഴികളെ കുടുക്കിലാക്കിയവയും
മാടുകള്‍ നോട്ടം ഏറിയും
അത് എന്റെ കണ്ണില്‍ കൊള്ളുമ്പോള്‍
അത് നോട്ടമല്ല
എന്റെ കണ്ണില്‍
നെഞ്ചില്‍
ഹൃദയത്തില്‍
ബോധത്തില്‍
മനസാക്ഷിയില്‍
കൊള്ളുന്ന മൂര്‍ച്ചകളാണ്
സൂചിമുനക്കൊമ്പുകളാണ്
എനിക്ക് യാത്രകളും
മടുത്തു തുടങ്ങുന്നു.....


Friday, September 10, 2010

ഒരു ആശംസ



ഓണത്തിന് എന്നെ ആസംസിച്ച
ഒറ്റയാള്‍ക്കും ഞാന്‍
ആശംസ അറിയിച്ചില്ല
അങ്ങനെ മൊബൈല്‍ കമ്പനികള്‍
മുതലാളിമാര്‍ ആവേണ്ടെന്നു കരുതി
എന്നാല്‍ ചെറിയ പെരുന്നാളിന്
ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു

അങ്ങനെ
മൊബൈല്‍ എടുത്ത്
ഇടത്ത് കൈയിനാല്‍ ഒരു
ആശംസയുടെ അച്ചു പെറുക്കി വച്ചു
(ഇടതു കൈയാണല്ലോ ഹൃദയത്തോട്‌
കൂടുതല്‍ അടുത്ത് നില്‍ക്കുന്നത്)
അഡ്രെസ്സ് ബുക്കില്‍ ആകെയുള്ളത്
നാല്‍പ്പത്തൊന്നു മുസ്ലിം പേരുകള്‍ മാത്രം!!
ആരും മറുപടി അയച്ചില്ല
തിരക്കിലാവും

അങ്ങനെ മറ്റു ചിലരെയും ആശംസിച്ചു
ദുര്‍ഗാ ദത്തന്റെ മറുപടി-
നീ എന്താ മതം മാറിയോ
ലെനിന്‍ ചോദിച്ചു-
മറ്റാര്‍ക്കോ അയച്ചത് തെറ്റി എനിക്ക് വന്നോ
ഫിലിപ്പിന്റെ പരിഭവം-
ക്രിസ്മസിന് എനിക്ക് നീ ആശംസ അയച്ചില്ല


ഇടത്തെ കൈക്ക് സ്വാധീനം ഉണ്ടായിരുന്നതിനാല്‍
ജോസഫ് അയച്ച സന്ദേശം
എനിക്കും കിട്ടി
സക്കാത്ത് വാങ്ങാന്‍ ഞാന്‍ വരണോ
അതോ സക്കാത്ത് ഇങ്ങോട്ട് വരുമോ

Wednesday, September 8, 2010

ഹര്‍ത്താലും കാളകളും

ഇന്നെലെയഴിച്ചിട്ട നുകമെന്തെന്തേവന്നി-
ല്ലിന്നെന്റെ കഴുത്തിലെ താങ്ങൊത്ത ഹാരം പൊലേ
ഇന്നലെപ്പിണരായി വീണ ചാട്ടകളൊന്നും
ഇന്നിനിപ്പൊലിക്കില്ലെന്നാണോ പുറമ്പൊള്ളാന്‍
എന്താണു പണിയെല്ലാം മുടക്കിക്കിടപ്പാണോ
പുന്നെല്ലതെല്ലില്‍ കുത്തും മേലാളര്‍ക്കഹ്ലാദിക്കാന്‍
ഇന്നു നീ നടുനീര്‍ത്താല്‍ നാളെയാ‍ നേരം തോന്നാ-
മൊന്നുതെല്ലിളവേല്‍ക്കാന്‍ പുഞ്ചിരി വേണ്ടാ കന്നേ
ഇന്നു നീ ഉഴാപ്പാടം കൂടിയാ കൊച്ചമ്പറാ-
നൊന്നിച്ചങ്ങുഴുവിക്കും കര്‍മ്മകാണ്ഡമേ വെല്‍വൂ

Sunday, August 22, 2010

ലജ്ജിക്കുക മമ നാടേ.....



രണ്ടു വാര്‍ത്തകള്‍ വായിച്ചു സങ്കടപ്പെടുകയോ സന്തോഷിക്കുകയോ എന്താണു വേണ്ടതെന്ന ചിന്ത ഇനിയും എങ്ങും എത്തിയിട്ടില്ല.... നിങ്ങളോടെല്ലാം അതു പങ്കു വക്കാമെന്നു കരുതി.....
ആദ്യമായി നമ്മുടെ തിരുവോണത്തിനു ഇന്‍ഡ്യന്‍ പാര്‍ലമെന്റിനും അവധി കൊടുത്തതു നല്ല കാര്യമായി എന്നു പറയട്ടെ... ഇതു നമ്മുടെ സംസഥാനവും എം പി മാരും ഒറ്റക്കെട്ടായി നേടിയ കാര്യമാണെങ്കില്‍ അവര്‍ സംസ്ഥാനത്തിന്റെ മറ്റു പല ആവശ്യങ്ങളും നേടാന്‍ ഇങ്ങനെ ഒന്നിച്ചു നില്‍ക്കാന്‍ തയ്യാറാകണമെന്നും അപേക്ഷിക്കട്ടെ...
ആ രണ്ടു വാര്‍ത്തകളിലേക്കു നോക്കാം-
വാര്‍ത്ത 1
എം പി മാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു... 300 ശതമാനം കൂട്ടിയതു പോരാ 500 ശതമാനം കൂട്ടണമെന്നാവശ്യം ഉയര്‍ന്നു....എത്ര കൂട്ടിയെന്നുറപ്പില്ല... എത്രയായാലും അതു മതിയാവില്ല...വരും വര്‍ഷങ്ങളിലും കൂട്ടിയേക്കും കൂട്ടട്ടെ... അവരെല്ലാം കൂടി ഉള്‍പ്പെടുന്ന (നമ്മളും ഭാഗഭാക്കായ) സര്‍ക്കാരിന്റെ ഭരണത്തിങ്കീഴിലാണല്ലൊ അവശ്യ സാധനങ്ങള്‍ക്കു വാണം പോലെ വില കുതിച്ചു കയറുകയാണല്ലോ അനുദിനം.. ജീവിത ചെലവനുദിനം വര്‍ദ്ധിച്ചു മുന്നേറുമ്പോള്‍ ഈ ശമ്പള വര്ദ്ധന അവശ്യമാണ്....എം പി മാരുടെ ശമ്പളം കൂട്ടും മുമ്പേ നീതിന്യായ വകുപ്പിലും ശമ്പള വര്‍ദ്ധന പതിവാണ്,,,,

വാര്‍ത്ത 2.
ഓണത്തോടനുബന്ധിച്ചു സര്‍ക്കാര്‍ കേരളത്തിലെ 65 രാജ കുടുംബങ്ങള്‍ക്കു ഓണക്കോടി വാങ്ങാന്‍ 15 രൂപ വീതം നല്‍കി!!!!!!!!!!!! ഉത്രാടക്കിഴി!!!!!രാജഭരണകാലം അവസാനിച്ചപ്പോള്‍ സര്‍ക്കാരുമായുണ്ടാക്കിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ആണത്രെ ഓണപ്പുടവ വാങ്ങാനുള്ള 15 രൂപയുടെ ഈ കൈമാറ്റം.. കോട്ടയത്തെ വയസ്കര രാജകുടുംബാങ്ങള്‍ക്ക് കൊട്ടാരത്തിന്റെ കോട്ടയം തഹസീല്‍ദാറാണു 15 രൂപയുടെ നാണയങ്ങള്‍ അടങ്ങിയ കിഴി നല്‍കിയത്.....
15 രൂപ!!!!!
ഏറെ പറയേണ്ടെന്നു തോന്നുന്നു.... ഈ പണക്കിഴി ഒന്നുകില്‍ നിര്‍ത്തണം... അല്ലെങ്കില്‍ കൂട്ടണം...ഈ പണം കൊണ്ടല്ല അവരൊന്നും ഓണപ്പുടവ വാങ്ങുന്നതെന്നതു വാസ്തവം... എന്നാള്‍ ഈ 15 രൂപ വേണ്ടെന്നു പറയാത്തത് രാജകുടുംബാംഗങ്ങളുടെ മര്യാദ... ജനാധിപത്യത്തില്‍ ആരും കാണിക്കാത്ത മര്യാദ.....ലജ്ജിക്കുക മമ നാടേ.....

Friday, August 20, 2010

ഭൂമി മാവേലി


പലജാതി വര്‍ണ്ണങ്ങള്‍ ഒരുപൂക്കളം തന്നില്‍
ഇഴചേര്‍ന്നു മിഴിവോടെ വാണനാള്‍കള്‍
കൊഴിയുന്നിന്നിടചേര്‍പ്പൂ പല ജാതിക്കോമര-
മുറയുന്നൂ നിറഭേദമെങ്ങുമെങ്ങും

ദാനമേറ്റീടുവാന്‍ ദാനവന്‍ വന്നപ്പോല്‍
ജീവനു ഭീഷണികണ്ടു ചൊന്നാന്‍-
‘ദീനദയാലുത്വം കൊള്ളാമതെപ്പൊഴും
ദീനരില്‍ വേണം’- ഗുരു മൊഴിഞ്ഞു
ദാനവാനെന്നൊരു കീര്‍ത്തിപരത്തുവാ-
നെന്തതും ചെയ്യുവാനാന്ധ്യമേറും
മാബലിതാനതു കേള്‍ക്കാഞ്ഞുകാണവേ
ആചാര്യന്‍ കിണ്ടിതന്‍ വാലിലേറി
ദാനവാരാശിക്കു ദാനതീര്‍ഥം വരാ-
ഞ്ഞാനേരം ദര്‍ഭയൊന്നങ്ങെടുത്ത്
കിണ്ടിവാല്‍ കുത്തിയ നേരത്തു ശുക്രനു
കണ്ണുപോയ് ! ദാനം തടഞ്ഞ ശിക്ഷ?
ദാനം കൊടുത്തതു ജീവന്‍താനെന്നറി-
ഞ്ഞെന്നിട്ടും മാബലി വാക്കില്‍നിന്നൂ;
മൂവടി ചോദിച്ചോനാറടി ഭൂമിക്കു-
യോഗ്യനായ് മാറ്റുന്നോനെന്നറിഞ്ഞും.
ദാനം മറക്കുന്നു മാനവന്‍ ഭൂമിയില്‍;
ദാനത്തിന്‍ പേരിലാണാഘോഷങ്ങള്‍!!

ഭൂമി ത്യജിച്ചവര്‍ സ്വാമിമാരന്നെല്ലാം
ഭൂസ്വാമിമാരിന്നു ഭൂമിവാഴ്വൂ
മാബലിതൊട്ടു വിനോബാ വരേക്കുമേ
ഭൂമിതന്‍ പേരിലേ കീര്‍ത്തികൊള്‍വൂ
മൂന്നടി ചോദിച്ചൂ വാമനന്‍, തീര്‍ന്നതു-
മൂലോകം മോഹിച്ച രാജമോഹം
ആറടി വേണ്ടവരാര്‍ത്തിയോടിപ്പൊഴും
പോരടിച്ചീടുന്നു മണ്ണുകൂട്ടാന്‍
മണ്ണേറെ, പെണ്ണേറെ-വിണ്ണോളം മോഹങ്ങള്‍
കണ്ണുനീര്‍ മാത്രമേ ബാക്കിവെക്കൂ
എന്നേറെ ചൊല്ലുണ്ട്, ചൊല്ലുകള്‍ പുല്ലാക്കും
‘മണ്ണവര്‍’ മണ്ണാകും- വേദവാക്യം
എന്നെല്ലാമുള്ളിലുണ്ടെന്നാലും പാടുക
മാവേലി മാഹാത്മ്യം താളമോടേ

“മാവേലി വന്നെത്തും നാട്ടിലിന്നീ-
മാനുഷരെല്ലാരുമൊന്നുപോലെ...”
>>>>>>>>>>>>>>>
എല്ലാവര്‍ക്കും ഓണാശംസകള്‍..............

Thursday, August 19, 2010

മലയാളത്തിനു വേണ്ടി



മലയാഴികളതിരിട്ടൊരു സുരസുന്ദര ദേശം
മലര്‍ തൂമധു കിനിയുംപോലതിസുന്ദര ഭാഷ
ഹൃദതാളമൊടൊരുമിച്ചിരു മദമസ്തകമേറ്റീ-
ട്ടൊരുപാടിഹ പല നാളുകള്‍ വിലസീലിഹ നമ്മള്‍

മലയാളികള്‍, മലയാളവു, മലയാഴിയുമൊക്കും
ഭുവിസാഗരമതുപോലിതുമെതുനാട്ടിലുമെത്തും
പറയാനവ പലതുണ്ടുരു പെരുതായ വിശേഷം
പഴമക്കഥയതു പോയിതു പറവാനതി വിപുലം

പുതുനാമ്പുകളുയിര്‍ ചേര്‍പ്പതു മറുഭാഷകള്‍ കേട്ടും
വളരുന്നതു പലഭാഷയുടതി പീഡനമേറ്റും
തളരുന്നിതുമമഭാഷ,യിതറിവാന്‍ ഹത വൈകും
കുളിരേറ്റിന നറുഭാഷയിതവരോടഥയകലും

പലനാളുകള്‍ പലവേഷരിതഖിലം കുഴലൂതീ-
പല വേദിയിലുരുതാപമൊടഴലേറ്റി വിചിത്രം
മലയാളമിതതി ഭീഷണമതിവേഗമൊടയ്യോ
മറവാവിതു മലയാളികള്‍ മനതാരതിÂനിന്നും

അതിനായൊരു പരിഹാരവുമുയിരേറ്റതുമില്ലാ
പല വൈഭവവിധഭാഷണമതിവിസ്മയ വാദം
പറയാമിതു നറുഭാഷയിതതി നിശ്ചയമോടേ
പുലരാനിഹ മനമേറ്റുക ദൃഢമായ പ്രതിജ്ഞ

മമ വാക്കുള്‍,ഹൃദിചിന്തക,ളെഴുതുന്നതുമെല്ലാം
മമ ഭാഷയിതതിലാകണമിതു മൌലിക വാദം
മറുഭാഷകളവചേര്‍ക്കണമിഖിലം ഹൃദിനിഷ്ഠം
മലയാളമിതതിനേകണമതിമുഖ്യ വിചാരം

വൃദ്ധ സദനത്തിലെ വര്‍ത്തമാനങ്ങള്‍ (oru marakkavitha



തലയില്ലാത്ത ജീവിതം
നരകമാണ്
ബോധ നിലാവു കെടാതെ
ജീവന്റെ വേരുകള്‍ മാത്രം ശേഷിക്കെ
ജീവിക്കാന്‍ വിധിക്കപ്പെടുന്നതു ശാപമാണ്

അരുതേ സുഹൃത്തെ
തെന്നി വീഴരുത്,വഴുതരുത്

കബന്ധമാകും മുമ്പേ നമ്മുടെ
കണ്ണീരൊഴുക്കുണ്ടാക്കിയ
തണ്ണീര്‍ തടാകം മലിനമാക്കരുതേ
നമ്മെ വൃദ്ധ സദനത്തില്‍ തള്ളിയ
കൊച്ചു മക്കള്‍ക്കുള്ള
ദാഹജലമാണത്

അവര്‍ക്കു പറക്കാന്‍
പാഞ്ഞു നടക്കാന്‍
പാകം ചെയ്യാന്‍
ഇടയ്ക്കെപ്പോഴെങ്കിലും നമ്മെ കാണാനായ്
വിനോദ സഞ്ചാരികളുടെ വേഷം കെട്ടാന്‍
നമുക്കു കല്‍ക്കരിയാകാം
പെട്രോളാകാം
വരിക, ഈ മണ്ണിലേക്കു നമുക്കു
കൈകോര്‍ത്തു മടങ്ങാം

കബന്ധങ്ങള്‍
അധികം സംസാരിക്കരുത്
കുണപങ്ങള്‍ ആരേയും
ശല്യപ്പെടുത്തരുത്
ഇനി ഉറങ്ങാന്‍ കിടക്കാം
സ്വപ്നത്തില്‍
തലയാട്ടി വിരലിളക്കി
നൃത്തം ചെയ്യാം
കുയിലുകള്‍ നമ്മുടെ തോളിലിരുന്നു പാടട്ടെ
മേലാകെ ചുറ്റിക്കയറി ഇക്കിളിപ്പെടുത്തുന്ന
വല്ലികള്‍ പുഷ്പിക്കട്ടെ
കുഞ്ഞുങ്ങള്‍ നമ്മുടെ കൈത്തണ്ടകളില്‍
ഊഞ്ഞാലിടട്ടെ

മഴുവും കയറും വന്നു
നമ്മുടെ ഉറക്കം ഞെട്ടിച്ച്
കിനാക്കളെ തല്ലിയുടയ്ക്കാതിരിക്കന്‍
കുരിശു വരയ്ക്കുക
നിസ്കരിക്കുക
ഹരിനാ‍മം ജപിക്കുക
പിണങ്ങേണ്ട സുഹൃത്തെ
താങ്കള്‍ക്കു പഴയ
പരിസ്ഥിതി മുദ്രവാക്യം വല്ലതും
ഓര്‍മയുണ്ടെങ്കില്‍
ഉച്ചത്തില്‍ വിളിച്ചുകൊള്ളുക

Wednesday, August 11, 2010

പിണ്ഡോദകം (കവിത)



മഴനൂലുകളിൽ ഊർന്നിറങ്ങിയാണ്
അവർ വന്നത്....
പോയ വർഷം ഒപ്പം ഉണ്ടായിരുന്നവരിൽ
പലരും ഇല്ല
പുതിയ സൌഹൃദങ്ങളും കൂട്ടം പറച്ചിലുകളുമായി
അവർ പുഴയുടെ തീരത്തു കാത്തുനിന്നു
അവർ വരും
കൊച്ചുമകന്റെ കൈക്കുടന്നയിൽ നിന്നു
വിരലുകൾക്കിടയിലൂടെ
ഇറ്റിറ്റു വീഴുന്നത് ഒന്നോ രണ്ടോ
അല്ലെങ്കിൽ നാലഞ്ചു തുള്ളി മാത്രം
ഒരു വർഷത്തെ ആത്മ ദാഹം പോക്കാൻ
അതു പോരെന്നു തോന്നും
പക്ഷെ ഒരു തുള്ളികൊണ്ട് മനസു നിറയ്ക്കുന്ന
തീർത്ഥമാണല്ലോ അത്

അങ്ങേ തലയ്ക്കൽ എപ്പോഴും തിരക്കാണ്
അവരുടെ വർത്തമാനങ്ങളിൽ സാമൂതിരിക്കഥകളാണ് എന്നും
സ്വന്തം തല കൊടുത്തും തമ്പുരാന്റെ മാനം കാത്ത
കഥകളിലെ വീര നായകർക്കു അതേക്കുറിച്ചു
പറയാനും തിരുനാവും വായും വാശിയും കുറയുന്നില്ല
ബന്ധുക്കളെ കാണാൻ അവരിൽ
പലരും തിക്കിത്തിരക്കി മുന്നേറി
അന്നു വായ്ത്താരി മുഴക്കി പോയ ആവേശത്തിൽ തന്നെ

അവർ വന്നു
വിലയേറിയ വാഹനത്തിൽ ചിലർ
ബലിത്തറയിലും പലർ
ഫോൺ വിളിച്ചു
ഊഴം കാത്തു നിന്നവർ
സൌകര്യക്കുറവിൽ ക്ഷോഭിച്ചു
മകെനെ പിതൃതർപ്പണം മനസിലാക്കിക്കാൻ
മുറി ഇംഗ്ലീഷുമായി മല്ലിടുന്നുണ്ടായിരുന്നു ഒരാൾ

പട്ടുസാരിയിൽ മഴത്തുള്ളി വീഴാതിരിക്കാൻ
പിടിച്ച മുത്തുക്കുടയുടെ പേരു വായിച്ച്
അവർ ചിരിച്ചത് പക്ഷേ ആരും കേട്ടില്ല-ആൽപ്സ്
അൽ‌പ്പനും അർത്ഥരാത്രിയും ഒക്കെ ഒർമിപ്പിച്ചു
അവരെ ആ‍ വാക്ക്
അവസാനം ഒരു തുള്ളി വെള്ളത്തിനുവിളിച്ചു കരയുമ്പോൾ
ആ മരുമകൾ പറഞ്ഞ പുലഭ്യങ്ങൾ
ആ വൃദ്ധ പതം പറഞ്ഞു, ഒപ്പം നിന്നവർ ആശ്വസിപ്പിച്ചു
അതാ പുരോഹിതൻ നിർദ്ദേശങ്ങൾ കൊടുത്തു തുടങ്ങി
ഇപ്പോൾ കിട്ടും തിലോദകം....

തിരക്കിനിടയിൽ നിന്നു രക്ഷപ്പെട്ട ആശ്വാസത്തിൽ
അയാൾ പറഞ്ഞു-ഹാവൂ കഴിഞ്ഞുകിട്ടി, ആശ്വാസമായി
ചെറുപ്പക്കാർ വണ്ടി ബിവറേജസിലേക്കു വിടാൻ നിർദ്ദേശിച്ചു
പുരോഹിതന്മാർ ഇത്തവണ ആളു കൂടിയതിൽ ആഹ്ലാദിച്ചു
ലൈഫ് ഇൻഷുരൻസിന്റെ പരസ്യങ്ങൾ പുഞ്ചിരിക്കുന്നു
പരിസ്ഥിതി പ്രവർത്തകർ നോട്ടീസ് വിതരണം ചെയ്യുന്നു
പന്നിപ്പനി തടയാൻ മുഖം മൂടി വക്കാനുള്ള ആഹ്വനങ്ങൾ
മടക്കയാത്രയ്ക്കുള്ള കോപ്പു കൂട്ടുമ്പോൾ ചിലർ നിശ്വസിച്ചു
ഇത്തവണയും ആരും വന്നില്ല ഒരിറ്റു ദാഹ നീർ തരാൻ
അപരൻ സമാധാനിപ്പിച്ചു-
ജ്ഞാതാജ്ഞാതരിൽ താനും പെടും
അവർ പൊട്ടിച്ചിരിച്ചു...ഇനി അടുത്ത അമാവാസി കാക്കാം

മുങ്ങിക്കയറുന്നവരോടു പുഴ ചോദിച്ചു....
അടുത്ത വർഷം??

ഉത്സവം‌- അമ്പലം-ആന


അപ്പോള്‍ ആന കഥകളികാണുന്നതോ?

അതെ എന്തൊരു ഭംഗി. ബാലെയും നാടകവും ഗാനമേളയും നടക്കുന്ന അമ്പലപ്പറമ്പ്. മഞ്ഞുവീണ് നേരിയ നനവുവന്നിട്ടുള്ള പുല്‍ മൈതാനിയില്‍ മോടിയുള്ള വസ്ത്രത്തില്‍ ചെളി പുരളാതിരിക്കാന്‍ കാണികള്‍ വിരിച്ചിരുന്ന പഴയ പത്രക്കടലാസുകളെങ്ങും പാറിക്കിടക്കുന്നു. നാട്ടുകാരുടെ വായനാശീലവും വൈധിദ്ധ്യവും അളക്കാം അവിടെ. ഏതേതെല്ലാം പത്രങ്ങള്‍. .. സന്തോഷ്മാധവന്‍, കേണല്‍ മോഹന്‍ലാല്‍, തടിയന്റവിടെ നസീസര്‍, സൂഫിയാ മദനി, മുല്ലപ്പെരിയാര്‍ ഡാം, പെട്രോള്‍ വിലവര്‍ദ്ധന, മൂന്നാര്‍.. .. .. അങ്ങനെ വൈവിധ്യമുള്ള വിഷയങ്ങള്‍.. .. ..
പണ്ട് ഉത്സവം കഴിഞ്ഞാല്‍ കൊച്ചുവിമാനങ്ങള്‍ ആയിരുന്നു നിറയെ. കപ്പലണ്ടി പൊതിഞ്ഞു കിട്ടുന്ന കടലാസുകൊണ്ട് ഉണ്ടാക്കിയ വിമാനങ്ങള്‍. സ്റേജിനു മുന്നില്‍ കയര്‍കെട്ടി ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കുമായി വേര്‍തിരിച്ചിരുന്ന കാഴ്ചക്കാര്‍ക്കിടയില്‍ പെകൂട്ടത്തിലേക്ക് പറന്നുയര്‍ന്നിരുന്ന കടലാസു റോക്കറ്റുകളും വിമാനങ്ങളും എത്രയെത്രയായിരുന്നു. രാഗവും അനുരാഗവും വികാരവും നിറച്ച ആ പറക്കും തളികകള്‍ ഇന്നില്ല. പകരം എസ്എംഎസ്സുകളാണ്. അമ്പലപ്പറമ്പില്‍ കലാപരിപാടികള്‍ കാണാന്‍ ആള്‍ത്തിരക്കില്ല. വീട്ടിലെ ഈസി ചെയറില്‍ കിടന്നു കാണാന്‍ ടിവിയുള്ളപ്പോള്‍ എന്തിന് അമ്പലപ്പറമ്പ്.
കഥയറിയാതെയും ആട്ടം കണ്ടിരുന്ന കാലം. നളനും ദമയന്തിയും കൊട്ടാരക്കഥകള്‍ക്കു പകരം ചോര്‍ച്ചയില്ലാതെ കെട്ടിയ ചുമരുള്ള വീടിന്റെ കഥകള്‍ പറയുന്നതു കേട്ട് തലയാട്ടിയും ഉറങ്ങിയും കഴിഞ്ഞ നാളുകള്‍....
കേള്‍ക്കുന്നുണ്ടോ ആ പദം.. .. .. അജിത ഹരേ കൃഷ്ണാ മാധവാ....

ഒരു ഉപകഥ- ഉത്സവത്തിന്റെ തിരക്കില്‍ ജോലിസ്ഥലത്തുനിന്ന് അവധിക്കെത്തിയതാണ് അച്ഛന്‍. മക്കളേയും ഭാര്യയേയും കൂട്ടി അമ്പലപ്പറമ്പില്‍. കുറച്ചു ചുറ്റിക്കറങ്ങി ബലൂണും കാറും മറ്റും മറ്റും വാങ്ങിയശേഷം മടങ്ങി എത്രയും വേഗം മടങ്ങാനുള്ള ധൃതിയിലാണ് അച്ഛന്‍. സ്റേജില്‍ കഥകളി. എട്ടു വയസുകാരന്‍ മകനു കുറച്ചു നേരം കൂടി അമ്പലപ്പറമ്പില്‍ നില്‍ക്കണമെന്നുണ്ട്. കാരണം സമ പ്രായക്കാര്‍ ബലൂ തട്ടിക്കളിക്കുന്നു. അവന്‍ പറഞ്ഞു നമുക്കു കുറച്ചു നേരംകൂടി കഥകളി കാണാം. സ്റേജിനഭുമുഖമായി കുറച്ചകലെ ആന വിശ്രമിക്കുന്നു. പനമ്പട്ടകൊണ്ട് ഇച്ചയെ ആട്ടിയും ഇടക്കിടെ ചവച്ചും അവന്‍ ചെവിയാട്ടിയും തലയാട്ടിയും കാല്‍മാറ്റിച്ചവുട്ടിയും കളിക്കുന്നുണ്ട്. എങ്ങനെയും വീട്ടിലേക്കു പോകണമെന്ന ധൃതിയില്‍ അച്ഛന്‍ ബഹളം കൂട്ടി. അമ്മയും. മകനെ പിന്തിരിപ്പിക്കാന്‍ അച്ഛന്റെ ചോദ്യം- നിനക്കറിയാമോ എന്താണു കഥയെന്ന്. കഥയറിയാതെ ആട്ടം കാണാന്‍ നിന്നിട്ടെന്താണു കാര്യം. കാലം മാറിയതിന്റെ കഥയായിരുന്നു മറുപടിയില്‍.
മകന്‍ ചോദിച്ചു. അച്ഛന്‍ ആനയെ കണ്ടോ? നോക്കിക്കേ. അവന്‍ കഥകളി കാണുന്നത്. തലയാട്ടി രസിക്കുന്നത്. കഥ മനസിലായിട്ടാണോ? കേട്ടുനിന്നവരുടെ പൊട്ടിച്ചിരിക്കിടെ അച്ഛന്റെ മനസില്‍ മകനെക്കുറിച്ച് അഭിമാനം വന്നോ അതോ പെരുന്തച്ചന്‍ കോംപ്ളക്സ് വളര്‍ന്നുവോ.....
ഒരു വളക്കിലുക്കം പോലെയാണോ ഭാര്യ ചിരിച്ചത്.....(തുടരും)